Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത ജീവനക്കാർക്കെതിരെ യുകെ വ്യാപകമായി നടത്തിയ നടപടികൾക്ക് പിന്നാലെ ജനുവരിയിൽ നൂറുകണക്കിന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. നെയിൽ ബാറുകൾ, കാർ വാഷുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയുൾപ്പെടെ 828 സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ടീമുകൾ റെയ്ഡ് നടത്തുകയും 609 അറസ്റ്റുകൾ നടത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ജനുവരിയെ അപേക്ഷിച്ച് കണക്കുകളിൽ 73 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്നതിൻെറ യാഥാർത്ഥ്യങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനായാണ് അറസ്റ്റുകളുടെ വിവരം പുറത്ത് വിട്ടതെന്ന് ആഭ്യന്തര ഓഫീസ് മന്ത്രി ഡാം ആഞ്ചെല ഈഗിൾ പറഞ്ഞു.

ചെഷയറിലെ വെയ്പ്പ് ഷോപ്പുകളും സൗത്ത് ലണ്ടനിലെ പലചരക്ക് വെയർഹൗസും റെയ്ഡ് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഇന്ന് എംപിമാർ സർക്കാരിൻ്റെ ഇമിഗ്രേഷൻ ബിൽ ചർച്ച ചെയ്യും. അറസ്റ്റിലായവർ ചാനൽ ക്രോസിംഗുകളും ഓവർ സ്റ്റേ വിസകളും ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ യുകെയിലേക്ക് കടന്നവരാണ്. നിയമവിരുദ്ധ കുടിയേറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രശ്‌നത്തെ കൂടുതൽ പ്രാധാന്യമുള്ളതാക്കുകയേയുള്ളൂ എന്ന അഭിപ്രായവും ലേബർ പാർട്ടിയിലെ ചിലരിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്.

അതേസമയം ചില ഇടതുപക്ഷ എംപിമാർ ജനങ്ങൾക്ക് യുകെയിലേക്ക് വരുന്നതിനും കുടിയേറ്റത്തിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും സർക്കാർ കൂടുതൽ സുരക്ഷിതവും നിയമപരവുമായ മാർഗങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ലേബർ സർക്കാർ ജൂലൈയിൽ ആരംഭിച്ചത് മുതൽ ജനുവരി 31 വരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർമാരുടെ 5,424 സന്ദർശനങ്ങളിൽ 3,930 അറസ്റ്റുകൾ നടന്നതായി ഹോം ഓഫീസ് അറിയിച്ചു. മൊത്തം 1,090 സിവിൽ പെനാൽറ്റി നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ റിഫോം യുകെ നേതാവ് നിഗൽ ഫാരേജ്, രാജ്യത്ത് പ്രവേശിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണവുമായി ഇത് താരതമ്യം ചെയ്യുമ്പോൾ പുതിയ കണക്കുകൾ വളരെ കുറവാണെന്ന് അഭിപ്രായപ്പെട്ടു. ജനുവരിയിലെ 31 ദിവസങ്ങളിലായി 1098 പേരാണ് ചെറുവള്ളങ്ങളിൽ അനധികൃതമായി യുകെയിലെത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഗാസയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു ഇസ്രായേലി ബന്ദിക്ക് ഒക്ടോബർ 7 ലെ ആക്രമണത്തിൽ ഭാര്യയും പെൺമക്കളും കൊല്ലപ്പെട്ട വിവരം ശനിയാഴ്ച മോചിപ്പിക്കപ്പെടുന്നതുവരെ അറിയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബ്രിട്ടീഷുകാരായ ഭാര്യ കുടുംബം വ്യക്തമാക്കിയിരിക്കുകയാണ്. 16 മാസം മുമ്പാണ് ഏലി ഷറാബിയെ ഹമാസ് പിടികൂടി തടങ്കലിൽ ആക്കിയിരുന്നത്. ഗാസയിലെ ദെയ്ർ അൽ-ബലായിൽ വെച്ച് ശനിയാഴ്ചയാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ബ്രിസ്റ്റോളിൽ നിന്നുള്ള ഭാര്യ ലിയാൻ ഷറാബി, പെൺമക്കൾ നോയ, യാഹെൽ എന്നിവരെ 2023 ൽ അവർ ഒളിച്ചു പാർത്തിരുന്ന വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഷറാബിയുടെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് ഇസ്രായേലി പ്രതിരോധ സേനയിലെ (ഐഡിഎഫ്) ഒരു സൈനികനാണ് അദ്ദേഹത്തോട് പറഞ്ഞതെന്ന് ലിയാനയുടെ മാതാപിതാക്കളായ ഗില്ലും പീറ്റ് ബ്രിസ്ലിയും ഞായറാഴ്ച ബിബിസിയോട് പറഞ്ഞു. അന്താരാഷ്ട്ര മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ശനിയാഴ്ച ഹമാസ് റെഡ് ക്രോസിന് കൈമാറിയ മൂന്ന് ബന്ദികളിൽ ഒരാളാണ് ഷറാബി.


സൗത്ത് വെയിൽസിലെ ബ്രിഡ്ജൻഡിൽ താമസിക്കുന്ന ബ്രിസ്ലി കുടുംബം തങ്ങളുടെ മരുമകന്റെ മോചനം തത്സമയ സ്ട്രീമിൽ കണ്ട് വികാരഭരിതരായിരുന്നു. ഏറെ ക്ഷീണതയും തളർച്ചയും ഷറാബിക്ക് ഉണ്ടെന്ന് അവർ പറഞ്ഞു. തങ്ങളുടെ രണ്ട് പേരക്കുട്ടികളെയും നഷ്ടപ്പെട്ടത് തങ്ങൾക്ക് അഗാധമായ ദുഃഖം ഉണ്ടാക്കിയെന്നും അവർ പറഞ്ഞു. ശനിയാഴ്ച ഇസ്രായേലും 183 പലസ്തീൻ തടവുകാരെ വിട്ടയച്ചിരുന്നു. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇതുവരെ 16 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും 566 തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പാർപ്പിട പ്രതിസന്ധി വളരെ രൂക്ഷമാണ്. പല വ്യക്തികൾക്കും സ്വന്തമായി ഭവനങ്ങൾ ഇല്ല. ഇംഗ്ലണ്ടിൽ ഏകദേശം 8.4 ദശലക്ഷം പേർ അനുയോജ്യവും സുരക്ഷിതവും അല്ലാത്ത ഭവനങ്ങളിലാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർപ്പിടം സ്വന്തമാക്കുന്നതിന്റെ കഠിനമായ ചിലവ് മൂലം പല വ്യക്തികളും കാരവാനുകളിലോ അതുപോലുള്ള താത്കാലിക സ്ഥലങ്ങളിലോ താമസിക്കാൻ നിർബന്ധിതരാകുന്നുണ്ട്.

പാർപ്പിട പ്രതിസന്ധിയെ മുന്നിൽ കണ്ടാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ലേബർ പാർട്ടി 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത് . ഇതുകൂടാതെ പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ പ്രഖ്യാപിച്ച തൻ്റെ ഗവൺമെന്റിന്റെ നിർണ്ണായക പദ്ധതികളിലും പുതിയ ഭവനങ്ങൾ നിർമ്മിക്കാനുള്ള തീരുമാനം ഇടം പിടിച്ചിരുന്നു. എന്ത് പ്രതിസന്ധികളുണ്ടായാലും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കുന്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല എന്ന് ഉപപ്രധാനമന്ത്രി ആംഗല റെയ്‌നർ പറഞ്ഞതിന് വളരെ വാർത്താ പ്രാധാന്യമാണ് ലഭിച്ചത് . അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് 2029-ഓടെ ഇംഗ്ലണ്ടിൽ വീട് നിർമ്മാണ ലക്ഷ്യം കൈവരിക്കുമെന്ന് അവർ പറഞ്ഞു.


എന്നാൽ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയത് സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്. അധികാരമേറ്റ് ആദ്യ 6 മാസത്തിനുള്ളിൽ ഇംഗ്ലണ്ടിലെ പുതിയ വീടുകളുടെ എണ്ണം കുറഞ്ഞതായുള്ള റിപ്പോർട്ടുകളും സർക്കാരിനെ വിമർശിച്ചുകൊണ്ട് മാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. സർക്കാരിൻറെ ഭവന നിർമ്മാണ പദ്ധതികൾ മന്ദഗതിയിലാണെന്ന് മുൻ കൺസർവേറ്റീവ് എംപിയും വിദ്യാഭ്യാസ സെക്രട്ടറിയുമായിരുന്ന ഗില്ലിയൻ കീഗൻ പറഞ്ഞു. സർക്കാരിൻറെ പദ്ധതി അനുസരിച്ച് കൂടുതൽ വീടുകൾ നിർമ്മിക്കുന്നത് ഭവന വില കുറയ്ക്കുന്നതിനും വീടുകൾ വാങ്ങുന്നതിനും വാടകയ്ക്ക് എടുക്കുന്നതിനും സാധാരണക്കാർക്ക് താങ്ങാനാവുന്ന തലത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേബർ സർക്കാർ പ്രഖ്യാപിച്ച ഭവന നിർമ്മാണ ലക്ഷ്യത്തെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് സംശയം ഉയർന്നു വന്നിട്ടുണ്ട് . വിദഗ്ധ തൊഴിലാളികളുടെ ക്ഷാമമാണ് ഭവന നിർമ്മാണ ലക്ഷ്യം കൈവരിക്കാതിരുന്നതിന് നേരിടുന്ന ഏറ്റവും കാതലായ പ്രശ്നമായി ചൂണ്ടി കാണിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചതിന് ഹെൽത്ത് മിനിസ്റ്റർ ആൻഡ്രൂ ഗ്വിനെ പുറത്താക്കിയതിന് പിന്നാലെ സമാന വിഷയത്തിൽ മാപ്പ് പറഞ്ഞ് മറ്റൊരു എംപി രംഗത്ത് വന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ താൻ പറഞ്ഞ കാര്യങ്ങൾ ഒട്ടും സ്വീകാര്യമല്ലാത്തവയാണെന്നും മാപ്പ് പറയുന്നതായും ബേൺലി എംപി ഒലിവർ റയാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ആൻഡ്രൂ ഗ്വിനെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയതിനു പിന്നാലെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.


മറ്റൊരു എംപിയും അധിക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ ക്ഷമ ചോദിച്ചതോടെ ലേബർ പാർട്ടി കൂടുതൽ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ എംപിയുടെ മേൽ ഒരു നടപടിയും കൈ കൊണ്ടിട്ടില്ല. പാർട്ടിയുടെ ചീഫ് വിപ്പ് റയാനുമായി സംസാരിക്കുമെന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.

ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെ കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെ കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഇനിമുതൽ നേഴ്സ് എന്ന പദവി ആർക്കൊക്കെ ഉപയോഗിക്കാം എന്നതിന് പുതിയ നിർവചനം ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ചൊവ്വാഴ്ച ഈ വിഷയത്തിൽ പാർലമെൻറിൽ ഒരു സുപ്രധാന നിയമ നിർമ്മാണ നിർദേശം സമർപ്പിക്കപ്പെടും. എംപിയായ ഡോൺ ബട്ട്‌ലർ അവതരിപ്പിക്കുന്ന സ്വകാര്യ ബിൽ നേഴ്സ് എന്ന തലക്കെട്ട് സംരക്ഷിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.


സ്വകാര്യ ബിൽ നിയമമാകുകയാണെങ്കിൽ നേഴ്‌സിംഗ് ആൻ്റ് മിഡ്‌വൈഫറി കൗൺസിലിൽ (എൻഎംസി) രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് മാത്രമേ നേഴ്സ് എന്ന തൊഴിൽനാമത്തിൽ അറിയപ്പെടാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ നേഴ്സ് എന്ന തൊഴിൽനാമം ഉപയോഗിക്കുന്നതിന് നിയമം തടസ്സമാകും. ആന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങൾ യുകെയിലെ നേഴ്സ് മേഖലയിൽ നടപ്പിൽ വരുത്തുന്നതിനുള്ള മികച്ച തുടക്കമാണ് ബില്ലിന്റെ അവതരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രൊഫഷണലായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നേഴ്‌സ് എന്ന പേര് പരിമിതപ്പെടുത്തുന്നതിലൂടെ രോഗികളുടെ സുരക്ഷയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരിൽ പൊതുജനങ്ങൾക്ക് ഉള്ള വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിന് പ്രയോജനപ്പെടുമെന്നാണ് ബില്ലിനെ കുറിച്ച് ഉയർന്നു വന്നിരിക്കുന്ന അഭിപ്രായം. ബില്ലിന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശക്തമായ പിന്തുണ അറിയിച്ചു കഴിഞ്ഞു . നേഴ്‌സിംഗ് തൊഴിലിനെ ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് ഈ ക്യാമ്പെയ്‌നെ പിന്തുണയ്ക്കാൻ സർക്കാരിനോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആർസിഎൻ അഭ്യർത്ഥിച്ചു . 2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്‌സ്” എന്ന പദവിയുടെ സംരക്ഷണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡിസ്‌ചാർജ് ചെയ്യാനുള്ള ആരോഗ്യം ഉണ്ടായിട്ടും 18 മാസം ആശുപത്രി കിടക്കയിൽ കഴിഞ്ഞതിന് പിന്നാലെ രോഗിയെ കെയർ ഹോമിലേക്ക് പുറത്താക്കി എൻഎച്ച്എസ്. 2023 ഏപ്രിൽ 14 നാണ് സെല്ലുലൈറ്റിസ് ചികിത്സയ്ക്കായി 35 കാരിയായ ജെസിയെ നോർത്താംപ്ടൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഏപ്രിൽ അവസാനത്തോടെ, ഡിസ്ചാർജ് ചെയ്യാനുള്ള ആരോഗ്യസ്ഥിതി ആയതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഇതിന് ശേഷവും 550 ദിവസം ജെസി ആശുപത്രിയിൽ തുടരുകയായിരുന്നു.

മറ്റ് മാർഗങ്ങൾ ഇല്ലാതിരുന്നതിനാൽ എൻഎച്ച്എസ് നിയമനടപടി സ്വീകരിക്കുന്നതുവരെ അവൾ ആശുപത്രി കിടക്കയിൽ തുടർന്നു. എൻഎച്ച്എസ് നടത്തിയ നിയമനടപടിയുടെ ഫലമായി അറസ്റ്റുചെയ്‌ത ജെസിയെ ഒരു കെയർ ഹോമിലേക്ക് മാറ്റി. ജോലി ചെയ്യാൻ കഴിയാത്ത ഇവർ ആനുകൂല്യങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജെസിക്ക് വൈകാരികമായി അസ്ഥിരമായ വ്യക്തിത്വ വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആറ് കിടക്കകളുള്ള വാർഡിൽ കഴിഞ്ഞതിന് പിന്നാലെ ഒറ്റപ്പെടലിനെ അഭിമുഖീകരിച്ച അവളുടെ മാനസികാരോഗ്യം അതിവേഗം വഷളായി.

പരിചരണ സംവിധാനത്തിലെ കടുത്ത സമ്മർദ്ദവും സാമൂഹിക പരിചരണത്തിൻ്റെ അഭാവവും മൂലം ആശുപത്രി കിടക്കകളിൽ കുടുങ്ങി കിടക്കുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൻെറ ഉദാഹരണമാണ് ഇവരുടെ കേസ്. അനുയോജ്യമായ കെയർ പ്ലേസ്‌മെൻ്റ് കണ്ടെത്തിയപ്പോഴേക്കും ജെസിയുടെ കേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു. അതേസമയം, അക്യൂട്ട് കെയർ ക്രമീകരണത്തിൽ കഴിയുന്നത് വഴി ഉണ്ടാകുന്ന ഉയർന്ന ചിലവ് കാരണം ഇത്രയും നാൾ ആശുപത്രിയിൽ കഴിഞ്ഞത് ന്യായീകരിക്കാനാവില്ലെന്ന് ആശുപത്രി വാദിച്ചു. 18 മാസം ആശുപത്രിയിൽ ചെലവഴിച്ച ശേഷം, 2024 ഒക്ടോബർ 14 ന് ജെസിയെ പോലീസ് അറസ്റ്റ് ചെയ്യുകയും അടുത്തുള്ള പട്ടണത്തിലെ ഒരു കെയർ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ പുതിയതായി നിർമ്മിക്കാൻ പോകുന്ന ചൈനീസ് എംബസിക്ക് മുൻപിൽ വൻ പ്രതിഷേധവുമായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ ടവറിന് സമീപമുള്ള റോയൽ മിൻ്റ് കോർട്ടിന് പുറത്ത് 1,000-ത്തിലധികം ആളുകൾ ഒത്തുകൂടി. താമസിയാതെ ഈ സൈറ്റ് ചൈനീസ് എംബസിയായി മാറും.


അഞ്ച് ഏക്കർ (രണ്ട് ഹെക്ടർ) വരുന്ന ഈ സ്ഥലം ചൈന വാങ്ങിയിരുന്നു. ഇവിടെ യൂറോപ്പിലെ തങ്ങളുടെ ഏറ്റവും വലിയ എംബസി നിർമ്മിക്കാനാണ് അവർ പദ്ധതിയിടുന്നത്. 2022-ൽ ടവർ ഹാംലെറ്റ്‌സ് കൗൺസിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഇവിടെ എംബസി പണിയാനുള്ള ചൈനയുടെ നീക്കത്തിനെതിരെ വൻ പ്രതിഷേധം ഉയരാനുള്ള സാഹചര്യം മുന്നിൽ കണ്ടായിരുന്നു കൗൺസിൽ നടപടി നിഷേധിച്ചത്. കൗൺസിൽ തീരുമാനത്തിനെതിരെ ഇടപെടാൻ കൺസർവേറ്റീവ് പാർട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു.


ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനുശേഷം ചൈനീസ് സർക്കാർ തങ്ങളുടെ മുൻ പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് കെയർ സ്റ്റാർമറുമായി നേരിട്ട് ഈ വിഷയം ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാബിനറ്റ് മന്ത്രിമാരായ യെവെറ്റ് കൂപ്പറും ഡേവിഡ് ലാമിയും ഈ നിർദ്ദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. യുകെയിൽ അഭയം തേടിയ ഹോങ്കോങ്ങിൽ നിന്നുള്ളവർ ഉൾപ്പെടെ പ്രതിഷേധിക്കുന്നവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിയോജിപ്പുള്ളവരെ നിയന്ത്രിക്കാനും നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കാനും എംബസി ഉപയോഗിക്കുമെന്ന ആശങ്കയാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൻറെ പദവിക്ക് യോജിക്കാത്ത രീതിയിൽ സംസാരിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്ത ഹെൽത്ത് മിനിസ്റ്ററിൻ്റെ കസേര തെറിച്ചു . ഹെൽത്ത് മിനിസ്റ്ററായ ആൻഡ്രൂ ഗ്വിനിനാണ് സ്ഥാനം നഷ്ടപ്പെട്ടത്. കൂടാതെ ഇദ്ദേഹത്തെ ലേബർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പറഞ്ഞു.


ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെക്കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെക്കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.


ആൻഡ്രൂ ഗ്വിനിനെ കുറിച്ചുള്ള ആരോപണങ്ങൾ മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗോർട്ടണിലെയും ഡെൻ്റണിലെയും എംപിയെ മന്ത്രിസഭയിൽ നിന്നും ലേബർ പാർട്ടിയിൽ നിന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ സസ്പെൻഡ് ചെയ്യുകയായിരുന്നു. തെറ്റായി വിലയിരുത്തപ്പെട്ട തന്റെ അഭിപ്രായങ്ങളുടെ പേരിൽ ഖേദിക്കുന്നതായി ആൻഡ്രൂ ഗ്വിൻ പറഞ്ഞു. പ്രധാനമന്ത്രിയും പാർട്ടിയും എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെയർ സ്റ്റാർമർ മന്ത്രിസഭയിൽ നിന്ന് കസേര നഷ്ടപ്പെടുന്ന മൂന്നാമത്തെ ആളാണ് ആൻഡ്രൂ ഗ്വിൻ . ഇതിനു മുൻപ് ജനുവരിയിൽ ട്രഷറി മന്ത്രിയായി തുലിപ് സിദ്ദിഖിനും കഴിഞ്ഞ നവംബറിൽ ഗതാഗത സെക്രട്ടറിയായ ലൂയിസ് ഹെയ്ഗിനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചൈനയിൽ നിർമ്മിക്കുന്ന ഇ- ബൈക്കുകൾ യുകെ വിപണി പിടിച്ചടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലേയ്ക്ക് കയറ്റി അയക്കുന്ന ചൈനീസ് ഇലക്ട്രിക് ബൈക്കുകളുടെ താരിഫ് ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ തലത്തിൽ കൈകൊണ്ടിരുന്നു. നേരത്തെ ബ്രെക്സിറ്റിനെ തുടർന്ന് ചൈനീസ് ഇ- ബൈക്കുകൾക്ക് ബോർഡർ ടാക്സ് ചുമത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച മുതൽ നോൺ ഫോൾഡിങ് ഇ- ബൈക്കുകൾക്കുള്ള താരീഫ് എടുത്തു കളയാനുള്ള ശുപാർശ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് അംഗീകരിച്ചു.

ചൈനീസ് ഇ ബൈക്കുകളുടെ ഇറക്കുമതിയുടെ താരിഫ് ഒഴിവാക്കിയതിലൂടെ ഉപഭോക്താക്കൾക്ക് 200 പൗണ്ട് ലാഭിക്കാമെന്ന് താരിഫുകൾ അവലോകനം ചെയ്യുന്ന ട്രേഡ് റെമഡീസ് അതോറിറ്റി പറഞ്ഞു. എന്നാൽ നടപടികളിൽ ഇ ബൈക്കുകൾ നിർമ്മിക്കുന്ന ബ്രിട്ടീഷ് കമ്പനികൾ സന്തുഷ്ടരല്ല. നിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ബ്രിട്ടീഷ് മാർക്കറ്റിൽ വിറ്റഴിക്കുന്നതിന് ഈ നടപടി കാരണമാകുമെന്ന ആക്ഷേപം ശക്തമാണ്. യുകെയിൽ സമാനമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ മരണമണി മുഴക്കുമെന്നാണ് ഇത്തരം കമ്പനികളുടെ പ്രതിനിധികൾ അഭിപ്രായപ്പെടുന്നത്.

ഇ – ബൈക്ക് നിർമ്മിക്കുന്ന ചൈനീസ് കമ്പനികളുടെ ബ്രിട്ടീഷ് മാർക്കറ്റിലേക്കുള്ള അധിനിവേശത്തിന് സർക്കാർ നടപടി കാരണമാകുമെന്ന് നിർമ്മാണ കമ്പനി നടത്തുന്ന സഹോദരങ്ങളായ ജെയിംസ് മെറ്റ് കാഫും ലൈലും പറഞ്ഞു. നേരത്തെ ഇവർ പോളണ്ടിലായിരുന്നു നിർമ്മാണ ഫാക്ടറി നടത്തിയിരുന്നത്. ബ്രെക്സിറ്റിന് ശേഷമാണ് ഇവർ നിർമ്മാണ പ്രവർത്തനങ്ങൾ യുകെയിലേക്ക് മാറ്റിയത്. നിലവാരം കുറഞ്ഞ ചൈനീസ് ഇ ബൈക്കുകൾ വിപണി കൈയ്യടക്കിയതു കൊണ്ട് തങ്ങളുടെ കമ്പനി പൂട്ടേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.

നിലവാരമില്ലാത്ത ഇ ബൈക്കുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ യുകെയിൽ കൂടി വരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ചാർജ് ചെയ്യുന്ന സമയത്ത് തീപിടുത്തമുണ്ടായി ലണ്ടനിൽ രണ്ട് വീടുകൾ കത്തി നശിച്ചിരുന്നു. 2023 മുതൽ ഇതുവരെ ഇ – ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ബാറ്ററിക്ക് തീ പിടിച്ച് ലണ്ടനിൽ മാത്രം മൂന്ന് പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം തീപിടുത്തത്തിൻ്റെ പ്രധാന കാരണം പരിവർത്തനം ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ തീപിടുത്തവും ഉണ്ടാക്കുന്ന നാശത്തിന്റെ തോത് കുറച്ച് കാണിക്കാൻ സാധിക്കില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.

കൊച്ചി : പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അരുൺരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭമായി. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗദംബിക കൃഷ്ണൻ നിർമ്മിക്കുന്ന നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ ചരിത്രം പറയുന്ന സിനിമ കതിരവൻ . മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായനാകുന്നു ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. കൂടാതെ ഹിന്ദി , തമിഴ് ചിത്രങ്ങളിലെ താരങ്ങളും അഭിനയിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം ഓണത്തിന് തിയേറ്ററിൽ എത്തും. കഥാ തിരക്കഥാ സംഭാഷണം പ്രദീപ് താമരക്കുളം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.

RECENT POSTS
Copyright © . All rights reserved