Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജൂനിയർ ഡോക്ടർമാരുടെ സമരം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സമരമുലം 350,000 അപ്പോയിന്റമെന്റുകളും ശസ്ത്രക്രിയകളുമാണ് റദ്ദാക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യേണ്ടതായി വന്നിരിക്കുന്നത് . ഇതിൽ ഗുരുതരമായ ക്യാൻസർ പോലുള്ള രോഗം ബാധിച്ചവരും ഉണ്ടെന്നുള്ളതാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

ഷ്രോപ്‌ഷെയറിൽ നിന്നുള്ള ജാക്കി പഗിന്റെ ദുരനുഭവം അവർ മാധ്യമങ്ങളോട് വിവരിച്ചത് കടുത്ത നിരാശയിലാണ്. സ്ഥാനാർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അവർക്ക് ബ്രസ്റ്റ് റീകൺസ്ട്രക്ഷന്റെ സർജറി വെള്ളിയാഴ്ച നൽകേണ്ടതായിരുന്നു. എന്നാൽ ഡോക്ടർമാരുടെ പണിമുടക്ക് മൂലം അത് മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്. ഏകദേശം മൂന്നര വർഷമായി താൻ കാത്തിരുന്ന ശസ്ത്രക്രിയയാണ് മുടങ്ങിയതെന്ന് പറയുമ്പോൾ അവരുടെ വാക്കുകളിൽ രോഷവും സങ്കടവും നിരാശയുമെല്ലാം ഉണ്ടായിരുന്നു.

ചൊവ്വാഴ്ച മുതൽ നാല് ദിവസത്തേക്കാണ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്. ജീവിതചിലവും നികുതി ഇനങ്ങളും അനുദിനം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വേതനവും വർദ്ധിക്കണം എന്നാണ് ഡോക്ടർമാരുടെ ആവശ്യം. എന്നാൽ വേതന ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പ്രതിവർഷം 20000 പൗണ്ട് അധികം ഇവർക്ക് ലഭിക്കുമെന്നാണ് വിദഗ് ധർ വിലയിരുത്തുന്നത്. പണിമുടക്ക് അന്യായമാണെന്നും, അതിന്റെ സ്വഭാവം അംഗീകരിക്കാൻ കഴിയാത്തതാണെന്നുമുള്ള ആരോഗ്യ സെക്രട്ടറിയുടെ പരാമർശം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ‘അന്യായമായ ശമ്പള വർദ്ധനവാണ് ഇപ്പോൾ ഉന്നയിക്കുന്നത് എന്നും സമരം പിൻവലിക്കാൻ യൂണിയൻ തയാറാകണമെന്നും ആരോഗ്യ സെക്രട്ടറി സ്ലീവ് ബാർക്ലേ പറഞ്ഞു. മുൻ കാലങ്ങളിൽ എൻ എച്ച് എസ് ജീവനക്കാർ നടത്തിയ പണിമുടക്കിനെക്കാൾ ശക്തിയേറിയതാണ് ഡോക്ടർമാരുടെ സമരം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വെസ്റ്റ് ബാങ്കിലെ വെടിവെപ്പിൽ ബ്രിട്ടീഷ് വംശജരായ അമ്മയും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയുടെ അവയവങ്ങൾ ദാനം ചെയ്തത് അഞ്ചുപേർക്ക് പുതുജീവിതം പകർന്നു നൽകി. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ പരിക്കേറ്റ ലൂസി ഡീ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മരണമടഞ്ഞത്. ആക്രമണത്തിൽ അവരുടെ രണ്ട് പെൺമക്കളായ റിനയും മായ ഡീയും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.

ലൂസി ഡീയുടെ ഹൃദയം 51 വയസ്സുള്ള ഒരു സ്ത്രീയ്ക്കാണ് ദാനം ചെയ്തത്. അതുപോലെതന്നെ ശ്വാസകോശം , കരൾ, രണ്ട് വൃക്കകൾ എന്നിവയും മറ്റു 4 പേരുടെ ജീവൻ രക്ഷിക്കാനായി ദാനം ചെയ്തു. ഭാവിയിൽ ദാനം ചെയ്യുന്നതിനായി അവരുടെ കണ്ണുകളും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന എല്ലാ അവയവങ്ങളും ദാനം ചെയ്യാനാണ് കുടുംബം ആഗ്രഹിക്കുന്നത് എന്ന് ലൂസിയയുടെ ഭർത്താവ് റാബി ലിയോ ഡീ മാധ്യമങ്ങളോട് പറഞ്ഞു.


വെസ്റ്റ്ബാങ്ക് ജൂത സെറ്റിൽമെന്റായ ക്ഫാർ എറ്റ്സിയോണിൽ നടന്ന ലൂസി ഡീയുടെ ശവസംസ്കാര ചടങ്ങിൽ ആയിരക്കണക്കിന് ആൾക്കാരാണ് പങ്കെടുത്തത് . 15 ഉം 20 ഉം വയസ്സായ അവരുടെ പെൺമക്കളെയും രണ്ടുദിവസം മുമ്പ് ഇവിടെ തന്നെയായിരുന്നു മൃതസംസ്കാരം നടത്തിയത്. രണ്ട് ചടങ്ങുകളിലും സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു –

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചു. ഈസ്റ്റർ അവധിക്ക് ശേഷം നാല് ദിവസത്തേയ്ക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡോക്ടർമാരുടെ വാക്ക് ഔട്ട്‌ രോഗികളുടെ അവസ്ഥയെ സാരമായി ബാധിച്ചെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. സമരത്തെ തുടർന്ന് പ്രാഥമിക പരിശോധന പോലും പൂർത്തിയാക്കാതെ ഒട്ടേറേ രോഗികൾ മടങ്ങിയതായാണ് റിപ്പോർട്ടുകൾ. 35% ശമ്പള വർദ്ധനവാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. എന്നാൽ ഡോക്ടർമാർ ഉന്നയിക്കുന്ന ആവശ്യം പ്രാഥമിക പരിഗണന പോലും അർഹിക്കുന്ന വിഷയം അല്ലെന്നാണ് മെഡിക്കൽ രംഗത്തെ മേധാവികളുടെ പ്രതികരണം.

അടിയന്തിര സേവനങ്ങളിൽ പോലും ഇടപെടാതെയാണ് ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത്. മുൻപ് നേഴ്സുമാരും, എൻ എച്ച് എസ് ജീവനക്കാരും നടത്തിയ പണിമുടക്കിൽ അടിയന്തിര സേവനങ്ങളെ ഒഴിവാക്കിയിരുന്നില്ല. എന്നാൽ ഡോക്ടർമാർ അടിയന്തിര സേവനങ്ങളോട് ഉൾപ്പടെ മുഖം തിരിഞ്ഞ സമീപനം സ്വീകരിച്ചത് സാഹചര്യത്തെ കൂടുതൽ വഷളാക്കി. നിലവിൽ നടത്തുന്നത് അടിയന്തിര പരിഗണന വേണ്ടുന്ന വിഷയത്തെ ചുറ്റിപറ്റിയുള്ള പണിമുടക്ക് ആണെന്നും, സർക്കാർ വിഷയത്തിന്മേൽ നടപടി കൈകൊള്ളുന്ന സമയം വരെയും പണിമുടക്ക് തുടരുമെന്നും ഡോക്ടർമാരുടെ പ്രതിനിധി ഡോ. എമ്മ റൺസ് വിക്ക് പറഞ്ഞു.

നാളുകളായി ഉന്നയിക്കുന്ന ആവശ്യത്തോട് ആരോഗ്യ സെക്രട്ടറി മുഖം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് യൂണിയൻ പ്രതിനിധികൾ ആരോപിക്കുന്നത്. തങ്ങളെ ഇതുവരെ ഒന്ന് കേൾക്കുവാൻ പോലും സർക്കാർ തയാറായിട്ടില്ലന്ന കടുത്ത വിമർശനമാണ് നേതാക്കൾ ഉന്നയിക്കുന്നത്. ജീവിത ചിലവും, പണപെരുപ്പവും അനിയന്ത്രിതമായി വർധിക്കുന്ന രാജ്യത്ത്, ശമ്പളം മാത്രം കൂട്ടിതരാൻ പറ്റില്ലെന്ന് പറയുന്നത് എന്തൊരു വിരോധാഭാസമാണ്. അതിനു പുറമെ രാജ്യത്ത് മുൻപൊരിക്കലും ഇല്ലാത്ത വിധം നികുതി വർധനവും ചുമത്തിയിട്ടുണ്ട്. ഇതെല്ലാം നിൽക്കെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന ആളുകളോട് കാണിക്കുന്നത് മോശമായ സമീപനമാണ്. ഇത് തിരുത്തപ്പെടണമെന്ന് ഡോക്ടർമാരെ പ്രതിനിധീകരിച്ച് യൂണിയൻ പ്രതിനിധി ഡോ. എമ്മ റൺസ് വിക്ക് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പുകയില ഉൽപന്നങ്ങൾ ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദശലക്ഷം പുകവലിക്കാർക്ക് സൗജന്യ വാപ്പിംഗ് സ്റ്റാർട്ടർ കിറ്റ് നൽകാൻ ഒരുങ്ങി സർക്കാർ. പുകവലി ഉപേക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് നടപടി. ഇന്ന് മുതൽ ആരംഭിക്കുന്ന ക്യാമ്പയിൻ ജനങ്ങൾക്ക് ഇടയിൽ ഇതിനോടകം തന്നെ വലിയ ജനശ്രദ്ധയാണ് പിടിച്ചു പറ്റിയിരിക്കുന്നത്. ഗർഭിണികളായ സ്ത്രീകൾക്ക് പുകവലി നിർത്താൻ 400 പൗണ്ടാണ് സർക്കാർ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. പുകവലിയുടെ ദൂഷ്യവശങ്ങൾ വ്യക്തമാക്കി കൊണ്ട് സിഗരറ്റ് പാക്കറ്റുകൾക്കുള്ളിൽ തന്നെ അവബോധം പകർന്നു നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

2030ഓടെ ഇംഗ്ലണ്ടിൽ പുകവലിക്കുന്നവരുടെ നിരക്ക് 5 ശതമാനത്തിൽ താഴെയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രായപൂർത്തിയാകാത്ത പുകവലിക്ക് അടിമപ്പെട്ടവരെയും, അനധികൃതമായി വില്പന നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. സ്വാപ്പ് ടു സ്റ്റോപ്പ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം പുകവലിക്ക് അടിമപ്പെട്ടു പോകുന്ന ആളുകളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി നീൽ ഒബ്രിയൻ പറഞ്ഞു. തുടർച്ചയായി പുക വലിക്കുന്ന ആളുകളിൽ മൂന്നിൽ രണ്ട് പേർ മരണപ്പെടുമെന്നും, മനുഷ്യ ജീവനുകൾ നിഷ്പ്രയാസം കവർന്നെടുക്കുന്ന മരുന്നാണ് സിഗരറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിൽ ഗർഭകാലത്തും 9% സ്ത്രീകൾ പുകവലിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനെല്ലാം പരിഹാരം എന്നുള്ള നിലയിലാണ് നിലവിൽ ഈ പദ്ധതിയെ സർക്കാർ കാണുന്നത്. പ്രാഥമിക ഘട്ടം എന്നുള്ള നിലയിൽ പ്രാദേശിക ഭരണകൂടങ്ങളെയും ചേർത്ത് നിർത്തി കൊണ്ട് മുന്നോട്ട് പോകാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഏകദേശം 45 മില്യൺ പൗണ്ട് ചെലവ് വരുന്ന പദ്ധതിക്ക് ആരോഗ്യ വകുപ്പിൽ നിന്നാണ് പണം അനുവദിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തീവ്രവാദികൾ എന്ന് സംശയിക്കുന്ന 20 പേർ ബ്രിട്ടനിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്‌. ബ്രിട്ടീഷ് ചാനൽ മുറിച്ചു കടന്ന ഇവർ ചെറിയ ബോട്ടുകൾ വഴിയാണ് എത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധമുള്ള വിദേശികൾ കഴിഞ്ഞ വർഷം വടക്കൻ ഫ്രാൻസിൽ നിന്ന് യുകെയിൽ അനധികൃതമായി എത്തിയിരുന്നു. സമാനമായ നിലയിലാണ് ഇപ്പോൾ ആളുകൾ എത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരിൽ ഭൂരിപക്ഷം ആളുകളും ബ്രിട്ടനിൽ തുടരുകയാണ്. പുതിയതായി എത്തിയ 19 പേർ വിവിധ ഇടങ്ങളിൽ ഒളിച്ചു താമസിക്കുകയാണെന്നാണ് സുരക്ഷാ വിഭാഗം മേധാവി പറയുന്നത്.

19 പേരെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. സെക്യൂരിറ്റി സർവീസ് എംഐ 5, ഗവൺമെന്റ് ലിസണിംഗ് പോസ്റ്റ് ജിസിഎച്ച്ക്യു, കൗണ്ടർ ടെററിസം പോലീസ് എന്നിവരും ഇവരെ നിരീക്ഷിച്ചുവരുന്നു. കഴിഞ്ഞ വർഷം എത്തിയ അറിയപ്പെടുന്ന ഭീകരരിൽ അഞ്ച് പേർ ഇറാഖി, അഞ്ച് ഇറാനിയൻ, നാല് അഫ്ഗാൻ, നാല് സോമാലിയ, ഒരാൾ ലിബിയൻ എന്നിവരാണ്. ഇവരിൽ ഏഴ് പേർ ഇസ്ലാമിക് സ്റ്റേറ്റുമായി നേരിട്ട് ബന്ധമുള്ളവരാണെന്നാണ് പുറത്ത് വരുന്ന നിർണായക വിവരം. ബാക്കിയുള്ളവർ അഫ്ഗാൻ അഫിലിയേറ്റ് ആയ ഇസ്ലാമിക് സ്റ്റേറ്റും ഖൊറാസാനുമായും, ഇറാനിയൻ ഭീകരസംഘടനകളുമായും ബന്ധമുള്ളവരാണ്.

ബ്രിട്ടീഷ് ചാനൽ മുറിച്ച് കടന്നപ്പോൾ മുതൽ ഈ സംഘത്തെ നിരീക്ഷിക്കുന്നുണ്ടെന്നും, എന്താണ് ഇവരുടെ ലക്ഷ്യമെന്ന് അറിയില്ലെന്നും സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു. ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച ആളുകൾ എന്ന നിലയിൽ തന്നെ ഇത് തങ്ങളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ നുഴഞ്ഞു കയറ്റം ഒരേ സമയം രാഷ്ട്രീയ വിവാദങ്ങൾക്കും തിരി തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യത്തേക്ക് നിയമവിരുദ്ധമായി കുറ്റവാളികൾ മാത്രമല്ല, തീവ്രവാദ ബന്ധമുള്ള ആളുകളും എത്തി തുടങ്ങിയിരിക്കുകയാണെന്ന് മുൻ ആർമി ഓഫീസറും ടോറി എംപിയുമായ ബോബ് സീലി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഈസ്റ്റർ ദിനത്തിൽ ലണ്ടനിൽ നടന്നത് ഞെട്ടിക്കുന്ന ലൈംഗികാതിക്രമം. കാനലിനു സമീപത്തു വച്ചാണ് രണ്ട് പെൺകുട്ടികൾ അതിക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 9.30 നും 10.10 നും ഇടയിൽ എയിൽസ്ബറിയിലെ പാർക്ക് സ്ട്രീറ്റിന് സമീപമുള്ള കനാൽ റോഡിലാണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ സംശയം തോന്നിയ പതിനേഴുവയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഡിറ്റക്ടീവ് സർജന്റ് തോമസ് ബൂത്ത് പറഞ്ഞു. കേസിൽ പോലീസ്, സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ്. സമീപത്തെ കടകളിലും, സൂപ്പർ മാർക്കറ്റുകളിലെയും ക്യാമറകൾ പരിശോധിക്കും. എന്നാൽ സംഭവത്തെ കുറിച്ച് എന്തെങ്കിലും ദൃശ്യങ്ങളോ, വിവരങ്ങളോ കൈമാറാൻ ആഗ്രഹിക്കുന്നവർ പോലീസ് എമർജൻസി നമ്പർ ആയ 101 ൽ വിളിക്കുകയോ, അല്ലെങ്കിൽ പോലീസ് വെബ്സൈറ്റ് മുഖേനെ 43230154466 എന്ന റഫറൻസ് നമ്പർ ഉപയോഗിച്ചോ റിപ്പോർട്ട്‌ സമർപ്പിക്കാവുന്നതാണ്.

പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിനിരയാകുന്ന സംഭവങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നതിനിടയിലാണ് പുതിയ കേസ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ ചെറുക്കാൻ ടാസ്ക് ഫോഴ്സുകൾക്ക് രൂപം നൽകുമെന്ന് പ്രധാനമന്ത്രി റിഷി സുനക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതെല്ലാം കേവലം വാഗ്ദാനം മാത്രമായി അവശേഷിക്കുകയാണെന്നും, പ്രധാനമന്ത്രിയുടെ വാദങ്ങൾ പൊള്ളായാണെന്നും ലേബർ പാർട്ടി നേതാക്കൾ ഇന്നലെ പ്രതികരണം നടത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലുടനീളമുള്ള വോഡഫോൺ ഉപഭോക്താക്കൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 2,800-ലധികം ഉപയോക്താക്കളാണ് ഇന്റർനെറ്റ് ആക്‌സസ് ഇല്ലെന്ന പരാതിയുമായി ഓൺലൈൻ സേവനങ്ങളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെട്ടത്. ഇതിന് പിന്നാലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും വോഡഫോൺ അറിയിച്ചു. 50,000-ത്തിലധികം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കുള്ള വിർജിൻ മീഡിയ ഒ 2 വിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് വോഡഫോണിൻെറ സേവനങ്ങളിൽ തകരാർ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള യുകെയിലെ ഏറ്റവും വലിയ ബ്രോഡ്‌ബാൻഡ് ദാതാക്കളിൽ ഒന്നാണ് വോഡഫോൺ. ഉപഭോക്താക്കളുടെ കൈയിൽ നിന്ന് ഉയർന്ന തുക വാങ്ങിക്കുന്ന സാഹചര്യത്തിൽ സേവനങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വൻ ജനരോക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നത് . ഏപ്രിലിൽ മിഡ്-കോൺട്രാക്റ്റ് വിലവർദ്ധന വരുത്തുന്ന ബ്രോഡ്‌ബാൻഡ് ദാതാക്കളിൽ ഒന്നാണ് വോഡഫോൺ. ഇതുമൂലം ചില ഉപഭോക്താക്കൾക്ക് വിലയിൽ 15% വർദ്ധനവ് വരെ വരും.

ഇന്റർനെറ്റ് സേവനം തടസമായത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനെ ബാധിച്ചതായി നിരവധി ഉപയോക്താക്കൾ ട്വീറ്റ് ചെയ്തു. ഇന്റർനെറ്റ് സേവനം നഷ്ടമായവരുടെ എണ്ണം ഇനിയും വ്യക്തമല്ല. ബ്രോഡ്‌ബാൻഡ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്ര സമയമെടുക്കുമെന്ന് ഉറപ്പില്ല. എന്നാൽ എത്രയും പെട്ടെന്ന് തന്നെ സേവങ്ങൾ പുനഃസ്ഥാപിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടന്നും കമ്പനി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയതായി ഡ്രൈവിംഗ് ലൈസൻസ് എടുത്ത മലയാളികൾക്ക് യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കേരളത്തിലെ റോഡുകളിൽ നിന്നും ഡ്രൈവിംഗ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടെ എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും പിഴ ഒട്ടേറെ ഒടുക്കേണ്ടതായി വന്നിട്ടുണ്ടാവും. യുകെയിൽ എത്തി വളരെ നാളായ മലയാളികൾക്ക് പോലും ഹൈവേ കോഡും മറ്റ് നിയമങ്ങൾ മാറുന്നതിനെ കുറിച്ചുള്ള അറിവില്ലായ്മയും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

രാജ്യത്ത് റോഡുകളിൽ സഞ്ചരിക്കുവാനുള്ള സുരക്ഷാ മുൻക്രമം പുതുക്കിയിട്ടുണ്ട്. റോഡിൽ ഏറ്റവും വലിയ വാഹനങ്ങൾ ഓടിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കുന്നത്. അപകടം സംഭവിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും കുതിര സവാരിക്കാർക്കും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഹൈവേ കോഡ് പരിഷ്കരിച്ചിരിക്കുന്നത് . ഇതനുസരിച്ച് യുകെയിൽ കാൽനടക്കാരുടെ സുരക്ഷയ്ക്ക് ഉയർന്ന മുൻകരുതലുണ്ട്. കാൽനടക്കാർ കഴിഞ്ഞാൽ ഏറ്റവും സുരക്ഷാ പരിഗണന ലഭിക്കുന്ന വിഭാഗം സൈക്കിൾ യാത്രക്കാരും കുതിര സവാരിക്കാരുമാണ്.

പുതിയ നിയമം അനുസരിച്ച് റോഡിലൂടെ സഞ്ചരിക്കുന്ന കുതിരസവാരിക്കാർക്ക് വളരെ സമീപത്തു കൂടി വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. 3550 അപകടങ്ങളാണ് കഴിഞ്ഞവർഷം കുതിരസവാരിക്കാർ ഉൾപ്പെടുന്നതായി രാജ്യത്ത് ആകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ അപകടങ്ങളിൽ 139 കുതിര സവാരിക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരത്തിൽ സമീപത്തായി ഒരു കുതിരയെ കണ്ടാൽ വാഹനത്തിൻറെ വേഗപരിധി 10 മൈലിൽ കൂടാൻ പാടില്ലന്നുള്ളതും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുതിര സമീപത്ത് ഉണ്ടെങ്കിൽ ഹോൺ മുഴക്കുന്നതിനും നിയന്ത്രണമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പ്പിൽ മരണപ്പെട്ട ബ്രിട്ടീഷ്-ഇസ്രായേൽ സഹോദരിമാരുടെ പിതാവാണ് തൻെറ മക്കളെ “സുന്ദരികളായ മാലാഖമാർ” എന്ന് വിശേഷിപ്പിച്ച് വികാരഭരിതനായി ആദരാഞ്ജലി അർപ്പിച്ചത്. 20-ഉം 15-ഉം വയസ്സുള്ള മായയും റിനാ ഡീയുമാണ് വെള്ളിയാഴ്ച ഇസ്രായേൽ സെറ്റിൽമെന്റിന് സമീപം പാലസ്തീൻ അക്രമികൾ കാർ ആക്രമിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടത്. അവരുടെ 45-കാരിയായ അമ്മ ലൂസി ഡീ ആക്രമണത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ പിതാവ് റാബി ലിയോ ഡീ പിന്നിൽ മറ്റൊരു വാഹനത്തിൽ ആയിരുന്നു.

മറ്റ് മൂന്ന് കുട്ടികളുള്ള റാബി ഡീ, തന്റെ ഭാര്യ അബോധാവസ്ഥയിൽ നിന്ന് പുറത്ത് വരും എന്ന ഉറച്ച വിശ്വാസത്തിലാണ്. തൻെറ മക്കൾക്ക് എന്ത് സംഭവിച്ചു എന്ന ലൂസിയുടെ ചോദ്യത്തിനു താൻ എന്ത് മറുപടി നൽകും എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. വെസ്റ്റ് ബാങ്കിലെ ക്ഫാർ എറ്റ്സിയോണിലെ ജൂത സെറ്റിൽമെന്റിലെ ഒരു സെമിത്തേരിയിൽ നടന്ന ശുശ്രുഷയിൽ തൻറെ മക്കൾ മാലാഖമാരായിരുന്നു, ഇനി അവർ ഞങ്ങളുടെ കാവൽ മാലാഖമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്‌ലിംകൾക്കും ജൂതന്മാർക്കും പവിത്രമായ അൽ അഖ്‌സ പള്ളി സുരക്ഷാ പ്രതിസന്ധിയുടെ കേന്ദ്രമാണ്. കഴിഞ്ഞ ബുധനാഴ്ച ഇസ്രായേൽ പോലീസ് പള്ളി റെയ്ഡ് ചെയ്തപ്പോൾ ആയുധങ്ങളുമായുള്ള യുവാക്കൾ അവരെ തടഞ്ഞുനിർത്തിയതായി പോലീസ് വെളിപ്പെടുത്തി. പതിനഞ്ചും ഇരുപതും വയസ്സുള്ള ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള രണ്ടു പെൺകുട്ടികൾ മരിച്ചത് ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു .

ഇസ്രയേലീ പട്ടാളം ആദ്യം അറിയിച്ചത് ജോർദാൻ വാലിയിലെ ഈ അക്രമത്തിന് കാരണം ഇസ്രയേലീ-പാലസ്തീനി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷമാണെന്നാണ്. പിന്നീട് ഇസ്രയേലീ വാഹനങ്ങളിൽ മാത്രം ബുള്ളറ്റിൻ്റെ ദ്വാരങ്ങൾ കണ്ടെത്തിയ സൈന്യം, ഇത് മനഃപൂർവം നടത്തിയ ആക്രമണമാണെന്ന് അറിയിച്ചു. ബി.ബി.സി.റിപ്പോർട്ട് പ്രകാരം മരിച്ച സഹോദരിമാരുടെ കുടുംബം വെസ്റ്റ് ബാങ്കിലെ, ഇഫ്രാത്ത് എന്ന ഇസ്രയേലീ സെറ്റിൽമെന്റിലേയ്ക്ക് കുടിയേറിയവരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി കടുപ്പിക്കണമെന്ന ആവശ്യവുമായി ലേബർ പാർട്ടി നേതൃത്വം രംഗത്ത് വന്നു. ഈ ആവശ്യമുന്നയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയായ ആളുകൾ നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടതായും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഋഷി സുനകിനും സർക്കാരിനും എതിരെ രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്.

കുട്ടികൾക്കെതിരെ റിപ്പോർട്ട്‌ ചെയ്യുന്ന കേസുകളുടെ എണ്ണം അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കേസുകളിൽ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുവാനായി ടാസ്ക് ഫോഴ്സ് ഇതുവരെ നടപ്പിലാകാത്തതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.   ക്രൈം പോളിസിയുടെ ചുമതലയുള്ള ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പറും സർക്കാരിന്റെ നടപടികളിൽ കടുത്ത വിയോജിപ്പ് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനും പോലീസിന് വൻ വീഴ്ച പറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നു വന്നിരുന്നു . കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന അന്വേഷണത്തിൽ ചില കേസുകളിൽ 18 മാസമായിട്ടും ഒന്നും ചെയ്യാത്ത ഉദ്യോഗസ്ഥരെ വരെ കണ്ടെത്തുകയുണ്ടായി. ഇൻറർനെറ്റിന്റെയും ഫോണിന്റെയും വ്യാപകമായ ഉപയോഗം മൂലം പലപ്പോഴും കുട്ടികൾ ഓൺലൈനിൽ വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായി വല വീശുന്നവരെ തിരിച്ചറിയുന്നതിനായി പോലീസ് ആധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് കുട്ടികളെ അപകടസാധ്യത ഉള്ളവരായി തിരിച്ചറിഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചതായാണ് സർക്കാരിന്റെ അവകാശവാദം

RECENT POSTS
Copyright © . All rights reserved