Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രാഥമിക ജോലിക്ക് പുറമേ തൊഴിലുടമയെ അറിയിക്കാതെ ഒരാൾ ഇതര ജോലികളിൽ ഏർപ്പെടുന്നതിനാണ് ‘മൂൺലൈറ്റിങ്ങ് ‘ എന്ന പദപ്രയോഗം ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസം നേടിയ ഒരു ജൂനിയർ ഡോക്ടർ എൻഎച്ച്എസിൽ നിന്നും സിക്ക് ലീവ് നേടി ഒരു സ്വകാര്യ കോസ്‌മെറ്റിക് സർജറി ക്ലിനിക്കിൽ ജോലി ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെ എൻഎച്ച്എസ് സസ്പെൻഡ് ചെയ്തിരുന്നു. മുപ്പത്തിനാലുകാരനായ ഡോക്ടർ ഡാനിയൽ കവെൻട്രിയാണ് ഇത്തരത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ വീണ്ടും എൻഎച്ച്എസ് തിരിച്ചെടുത്തിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രതിവർഷം 35,000 പൗണ്ട് ലഭിക്കുന്ന എൻഎച്ച്എസ് ജോലിയിൽ നിന്നാണ് സിക്ക് ലീവ് നേടി അദ്ദേഹം മറ്റൊരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തത്. തന്റെ അഹങ്കാരത്തിനും ബോധപൂർവ്വമല്ലാത്ത പെരുമാറ്റത്തിനുമെല്ലാം കവെൻട്രി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ഇത്തരം ഒരു തിരിച്ചെടുക്കൽ എന്നാണ് വ്യക്തമാകുന്നത്. എന്നിരുന്നാലും, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഗുരുതരമായ പ്രൊഫഷണൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കവൻട്രിയെ ആറ് മാസത്തേക്ക് മെഡിക്കൽ പ്രാക്ടീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണൽ സർവീസ് അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കുകയും, മെഡിക്കൽ പ്രാക്ടീസിലേക്ക് തിരിച്ചു മടങ്ങാൻ അനുവദിക്കുകയും ചെയ്തു.

താൻ മനഃപൂർവം ആരെയും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, എന്നാൽ 2023 ട്രൈബ്യൂണലിന് മുന്നിലുള്ള തന്റെ പെരുമാറ്റം തെറ്റായിരുന്നുവെന്നും കവൻട്രി പറഞ്ഞു. ഇത്തരം ഒരു സസ്പെൻഷൻ തന്റെ വ്യക്തിത്വ വളർച്ചയ്ക്ക് കൂടുതൽ സഹായകരമായതായും കവൻട്രി വ്യക്തമാക്കി. വെസ്‌റ്റേൺ സസെക്‌സ് എൻഎച്ച്എസ് ട്രസ്റ്റിൽ കവൻട്രി ചേർന്ന് ഒരു വർഷത്തിനുശേഷം 2018 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ ആറ് മാസകാലയളവിലാണ് അദ്ദേഹം സ്വകാര്യ ക്ലിനിക്കൽ പ്രാക്ടീസ് നടത്തിയത്. തന്റെ തെറ്റായ പെരുമാറ്റം കവൻട്രി അംഗീകരിക്കുകയും അവ തിരുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്നാണ് ഈ തിരിച്ചെടുക്കൽ എന്ന് എൻഎച്ച്എസ് വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 4 സന്നദ്ധ പ്രവർത്തകർ കൂടി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധ മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയിരുന്നവരാണ് കൊല്ലപ്പെട്ട ഏഴ് പേരും . ഇസ്രയേൽ ആക്രമണത്തിൽ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ മരണങ്ങൾ തന്നെ ആകുലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

തിങ്കളാഴ്ചത്തെ ആക്രമണത്തിൽ യുകെയിൽ നിന്നുള്ള ജോൺ ചാപ്മാൻ, ജെയിംസ് ഹെൻഡേഴ്സൺ, ജെയിംസ് കിർബി എന്നിവരാണ് മരണമടഞ്ഞത്. ഓസ്‌ട്രേലിയൻ പൗരനായ ലാൽസാവോമി ഫ്രാങ്കോം, പോളിഷ് പൗരനായ ഡാമിയൻ സോബോൾ, ഫലസ്തീനിയൻ സെയ്ഫ് അബു താഹ, യുഎസ്-കനേഡിയൻ പൗരനായ ജേക്കബ് ഫ്ലിക്കിംഗർ എന്നിവരാണ് ഇസ്രായേൽ ആക്രമണത്തിൽ മരണമടഞ്ഞ മറ്റുള്ളവർ. സംഭവത്തെ തുടർന്ന് യുദ്ധ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്ന ചാരിറ്റിയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ആസൂത്രിതമല്ലാത്ത ഒരു ആക്രമണത്തിലാണ് സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. 3 ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ യുകെ ഇസ്രയേലി അംബാസിഡറെ വിളിച്ചു വരുത്തി. സൗഹൃദ രാജ്യമായ ഇസ്രായേലിന്റെ അംബാസിഡറെ അതൃപ്തി രേഖപ്പെടുത്താൻ 12 വർഷത്തിനിടെ ആദ്യമായാണ് യുകെ വിളിച്ചുവരുത്തുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാനുമായുള്ള ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യുകെയുടെ പല ഭാഗത്തും ഏപ്രിൽ 1 മുതൽ നിലവിൽ വന്ന പുതിയ പാർക്കിംഗ് നിയമങ്ങൾ വാഹനങ്ങൾ ഓടിക്കുന്നവർ തികച്ചും ശ്രദ്ധയോടെ കാണേണ്ടുന്നവയാണ്. സ്‌കോട്ട്‌ ലൻഡിലെ മിഡ്‌ലോത്തിയൻ കൗൺസിൽ വാഹനമോടിക്കുന്നവർ നടപ്പാതകളിൽ അഥവാ പേവ്മെന്റുകളിൽ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി കഴിഞ്ഞു. ഇത്തരത്തിൽ നടപ്പാതകളിൽ പാർക്ക് ചെയ്യുന്നത് വീൽചെയർ ഉപയോഗിക്കുന്നവർക്കും വഴി നടക്കുന്നവർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ തുടർന്നാണ് പുതിയ നിയമങ്ങളിൽൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പേവ്മെന്റ് പാർക്കിംഗ് നിരോധിക്കാനായി തങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന ലോക്കൽ കൗൺസിലുകളുടെ ആവശ്യത്തെ സർക്കാർ മാനിക്കുകയായിരുന്നു. ലണ്ടനിൽ മാത്രമായിരുന്നു മുൻപ് പേവ്മെന്റ് പാർക്കിങ്ങുകൾ നിരോധിച്ചിരുന്നത്. എന്നാൽ യു കെയുടെ പല ഭാഗങ്ങളിലും പുതിയ നിയമങ്ങൾ ഈ മാസത്തോടെ നിലവിൽ വരും. എന്നാൽ നിയമങ്ങൾ നടപ്പിലാക്കണോ വേണ്ടയൊ എന്ന തീരുമാനം ലോക്കൽ കൗൺസിലുകളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ഇത്തരത്തിൽ ഒരു ശക്തമായ തീരുമാനമാണ് സ്കോട്ട് ലൻഡിലെ മിഡ്‌ലോത്തിയൻ കൗൺസിലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പുതിയ നിയമങ്ങൾ കാൽനടയാത്രക്കാർക്കും എളുപ്പം സഞ്ചരിക്കാൻ സഹായിക്കുമെന്ന് കൗൺസിൽ മേധാവികൾ അവകാശപ്പെടുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്ന അഭിപ്രായങ്ങൾ ഉന്നയിക്കുന്ന കൗൺസിൽ അംഗങ്ങളും ഉണ്ട്. ഈ നിയമങ്ങൾ നടപ്പിലാക്കുവാൻ പ്രയാസകരമാണെന്ന് മറ്റൊരു കൗൺസിലറായ ഡെറക് മില്ലിഗൻ പറഞ്ഞു. ചിലയിടങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങൾ ഇല്ലാത്തത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതോടൊപ്പം തന്നെ ഇത് നടപ്പിലാക്കാൻ ആവശ്യമായ ട്രാഫിക് വാർഡൻമാരുടെ അഭാവവും സംഗതികൾ പ്രശ്നത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലനിൽക്കുന്ന ആശങ്കകൾക്കിടയിലും മിഡ്‌ലോത്തിയൻ ലോക്കൽ കൗൺസിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ പുതിയ നിയമങ്ങൾ അംഗീകരിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് 100 പൗണ്ട് ഫൈൻ ഈടാക്കാനാണ് തീരുമാനം. എന്നാൽ 14 ദിവസത്തിനുള്ളിൽ ഫൈൻ അടയ്ക്കുവാൻ തയ്യാറായാൽ ഇത് 50 പൗണ്ട് ആയി കുറച്ചു നൽകാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ യു കെ യുടെ പല ഭാഗങ്ങളിലും ഈ നിയമങ്ങൾ നടപ്പിലാക്കുവാൻ കൗൺസിൽ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടൈപ്പ് -1 പ്രമേഹമുള്ള രോഗികൾക്ക് കൃത്രിമ പാൻക്രിയാസ് നൽകുന്നതിനുള്ള നടപടികൾ എൻഎച്ച്എസ് ഇംഗ്ലണ്ട് ആരംഭിച്ചു. രാജ്യത്തെ പ്രമേഹ ചികിത്സയിൽ വൻ നാഴികക്കല്ലാകുമെന്ന് കരുതുന്ന നടപടിയാണ് ഇത്. 269,000 ടൈപ്പ് 1 പ്രമേഹരോഗികൾ രാജ്യത്ത് ഉണ്ടെന്നാണ് കണക്കുകൾ. ഇത്രയും ആളുകൾക്ക് കൃത്രിമ പാൻക്രിയാസ് നൽകുന്നതിന് 10 ബില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ മൊത്തം ബഡ്ജറ്റിന്റെ 10 ശതമാനത്തോളം വരും.

പരമ്പരാഗത രക്ത പരിശോധനയിൽ നിന്ന് വ്യത്യസ്തമായി ടൈപ്പ് 2 പ്രമേഹ ബാധിതരായുള്ള ഒരു വ്യക്തിയുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കപ്പെടുന്ന സംവിധാനമാണ് ആർട്ടിഫിഷ്യൽ പാൻക്രിയാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് സിസ്റ്റം എന്ന് വിളിക്കുന്ന ഈ സംവിധാനത്തിൽ മനുഷ്യ ശരീരത്തിലെ പാൻക്രിയാസ് പ്രവർത്തിക്കുന്നതു പോലെ തന്നെ ആവശ്യാനുസരണം ശരീരത്തിന് ആവശ്യമായ ഇൻസുലിൻ നൽകാനും സാധിക്കും. കൃത്രിമ പാൻക്രിയാസിന്റെ പ്രവർത്തനങ്ങൾ ഫോണിലുള്ള സോഫ്റ് റ്‌വെയറിൻ്റെ സഹായത്തോടെ നിരീക്ഷിക്കാനും സാധിക്കും.

ആർട്ടിഫിഷ്യൽ പാൻക്രിയാസിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ എൻഎച്ച്എസ്സിന്റെ പ്രാദേശിക കേന്ദ്രങ്ങളിൽ ഉടൻതന്നെ ആരംഭിക്കും. ഇതിനായുള്ള പ്രാരംഭ ചിലവുകൾക്കായി 2.5 മില്യൺ പൗണ്ട് ആണ് അനുവദിച്ചിരിക്കുന്നത്. പ്രമേഹമുള്ളവരിൽ ജീവൻ തന്നെ അപകടത്തിലാകുന്ന ഹൈപ്പോഗ്ലൈസെമിക്, ഹൈപ്പർ ഗ്ലൈസീമിയ എന്നീ പ്രശ്നങ്ങളെ തടയുന്നതിന് കൃത്രിമ പാൻക്രിയാസ് ഉപകരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ് ത് 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന റിച്ചാർഡ് ബറോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ഹീത്രു എയർപോർട്ടിൽ വച്ച് ബറോസിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. 1969 നും 1971 നും ഇടയിൽ കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് 80 വയസ്സുകാരനായ ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്.

1997 ചെസ്റ്റർ കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാൾ തായ് ലൻഡിലേയ്ക്ക് ഒളിവിൽ പോയത്. ചെസ്റ്റർ കോടതിയിൽ രണ്ട് ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളും 11 അക്രമങ്ങളും ഉൾപ്പെടെ 13 കേസുകളാണ് ഇയാൾക്ക് എതിരെയുള്ളത്. ഇതിൽ ചില കുറ്റകൃത്യങ്ങൾ ചെഷയറിലെ ഒരു ചിൽഡ്രൻ ഫോമിലും മറ്റുള്ളവ മിഡ് ലാൻ്റിലുമാണ് നടന്നത് . ഒളിവിൽ പോയ പ്രതിയുടെ അറസ്റ്റ് ഉറപ്പാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നാഷണൽ ക്രൈം ഏജൻസിയുടെ സഹകരണത്തോടെ അന്വേഷണം നടത്തി വരുകയായിരുന്നു. അങ്ങനെയാണ് ഇയാൾ തായ്‌ലൻ്റിൽ ഒളിവിൽ കഴിയുന്നതും യുകെയിലേക്ക് വരാൻ പദ്ധതിയിടുന്നതുമായ വിവരങ്ങൾ തിരിച്ചറിഞ്ഞതെന്ന് പോലീസ് വെളിപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ എനർജി ബില്ലുകളിൽ കുറവ് വന്നു. നിലവിൽ അടുത്ത വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനർജി ബില്ലുകൾ എന്നത് ജീവിത ചിലവ് വർദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് തെല്ല് ആശ്വാസം പകരുന്നതായി. എന്നാൽ മറ്റ് മിക്ക മേഖലകളിലും ചിലവ് കുതിച്ചുയരുന്നതു മൂലം എനർജി ബില്ലുകളിലെ കുറവ് ജനങ്ങൾക്ക് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

റെഗുലേറ്റർ ഓഫ്‌ജെമിൻ്റെ ഏറ്റവും പുതിയ വില പരിധി പ്രകാരം സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിൻ്റെ വാർഷിക ബിൽ 238 പൗണ്ട് കുറഞ്ഞ് 1,690 ആകും . ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങൾക്ക് വില കുറവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാർക്ക് ഈടാക്കാൻ കഴിയുന്ന പരമാവധി തുകയാണ് വില പരിധിയായി നിശ്ചയിക്കുന്നത്.ഇത് മൊത്തം ബില്ലല്ല ന്നും അതിനാൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ പണം നൽകേണ്ടതായി വരുമെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു.


പുതുക്കിയ നിരക്ക് അനുസരിച്ച് ഗ്യാസിൻ്റെ വില ഇപ്പോൾ ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 6p എന്ന നിരക്കിലും വൈദ്യുതി ഒരു kWh-ന് 24p ആയും ആണ് പരിധി നിശ്ചയിച്ചിരിക്കുന്നത് . 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഊർജ വില ഇപ്പോൾ ഉള്ളത് . എന്നിരുന്നാലും ഊർജ്ജ ബില്ലുകൾ മഹാമാരിക്ക് മുമ്പുള്ളതിലും കൂടിയ നിലയിലാണ്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെൻഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു. ഡിമെൻഷ്യ വരാൻ കാരണമായ 161 ഘടകങ്ങൾ പരിശോധിക്കുകയും മസ്തിഷ്കത്തിൽ അവയുടെ സ്വാധീനവും വിലയിരുത്തിയുമാണ് പഠനം നടത്തിയത്. കൗമാരത്തിൻ്റെ അവസാനത്തിൽ ആരംഭിക്കുകയും വാർദ്ധക്യത്തിന്റെ ആദ്യകാലത്ത് ബലഹീനമാവുകയും ചെയ്യുന്ന തലച്ചോറിലെ ചില കോശങ്ങൾ തിരിച്ചറിഞ്ഞതാണ് ശാസ്ത്രജ്ഞരെ പുതിയ കണ്ടെത്തലിന് സഹായിച്ചത്.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നിർണ്ണായകമായ പഠനം നടത്തിയത്. മദ്യത്തിൻറെ അളവ് കൂടുതലാകുന്നതാണ് രോഗികൾക്ക് ഏറ്റവും പ്രശനം സൃഷ്ടിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത് . അപകടസാധ്യത കൂടുതലായ ശീതളപാനീയങ്ങളും പഞ്ചസാരയും കുറയ്ക്കുന്നത് രോഗികൾക്ക് ഗുണം ചെയ്യും. രോഗബാധിതർ രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ കുറയ്ക്കുന്നത് മെച്ചപ്പെട്ട ആരോഗ്യസ്ഥിതി പ്രദാനം ചെയ്യും. മദ്യപാനം, പ്രമേഹം, വാഹന മലിനീകരണം എന്നിവയാണ് ഏറ്റവും ദോഷകരമെന്നാണ് പഠനം ചൂണ്ടി കാണിക്കുന്നത് .

നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ യുകെ ബയോബാങ്ക് ഡാറ്റാബേസിൽ നിന്ന് 45 വയസും അതിൽ കൂടുതലുമുള്ള 40,000 ആളുകളുടെ വിവരങ്ങളാണ് വിശകലനം ചെയ്തത് . മദ്യപാനവും പ്രമേഹവും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ കൂടുതൽ ഹാനികരമായി ബാധിക്കുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഗ്വെനെല്ലെ ഡൗഡ് പറഞ്ഞു. രോഗസാധ്യത ഉള്ളവർ മദ്യപാനം ഒഴിവാക്കുന്നതിലൂടെ ഡിമെൻഷ്യയുടെ നിരക്ക് കുറയ്ക്കാൻ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡിമെൻഷ്യ തടയാനോ കാഠിന്യം കുറയ്ക്കാനോ ഉള്ള മരുന്നുകൾ ഒന്നും യുകെയിൽ ലഭ്യമല്ല. എന്നാൽ ജീവിത രീതികളിലൂടെ ഡിമെൻഷ്യയെ 40 ശതമാനം വരെ തടയാൻ കഴിയുമെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് യുകെയിലെ അൽഷിമേഴ്‌സ് റിസർച്ച് പോളിസി മേധാവി ഡോക്ടർ സൂസൻ മിച്ചൽ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഇന്ന് മുതൽ രണ്ടു വയസ്സുള്ള കുട്ടികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം നിലവിൽ വരും. ഭർത്താവും ഭാര്യയും ജോലിക്ക് പോകുന്ന ഒട്ടേറെ മലയാളികൾക്ക് അനുഗ്രഹപ്രദമായ പദ്ധതിയാണ് ഇത് . പദ്ധതി നടപ്പിൽ വരുന്നതോടെ കൂടുതൽ മാതാപിതാക്കളെ ജോലിയിൽ തിരികെയെത്തിക്കാൻ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സൗജന്യ ശിശു സംരക്ഷണത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഇന്നലെ മാർച്ച് 31 ആയിരുന്നു. ഇതിന് സാധിക്കാതിരുന്നവർക്ക് ഇനി സെപ്റ്റംബർ മാസം വരെ കാത്തിരിക്കേണ്ടതായി വരും. 2025 അവസാനം ആകുന്നതോടെ ഈ പദ്ധതി 5 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും ഇതിന് വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് വിമർശകർ ചൂണ്ടി കാണിക്കുന്നത്.

2024 സെപ്റ്റംബർ മാസം മുതൽ 9 മാസം പ്രായമുള്ള കുട്ടികൾക്ക് 15 മണിക്കൂർ സൗജന്യ ശിശു സംരക്ഷണത്തിന് അർഹതയുണ്ടാവും. മൂന്ന് നാല് വയസ്സുള്ള കുട്ടികൾക്ക് 30 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം ഇതിനകം ലഭ്യമാണ്. ഈ ആനുകൂല്യം ലഭിക്കുന്നതിന് രക്ഷിതാക്കൾ പ്രതിവർഷം 8670 പൗണ്ട് കൂടുതൽ ശമ്പളമുള്ളവരായിരിക്കണം. അതുപോലെ മാതാപിതാക്കളുടെ പ്രതിവർഷ ശമ്പളം ഒരു ലക്ഷം പൗണ്ടിൽ കുറവും ആയിരിക്കണം.

രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

രാഷ്ട്രീയം മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. അതുകൊണ്ടായിരിക്കാം ചെറിയ ഒരു പ്രാദേശിക ഭാഷയായ മലയാളത്തിൽ ഇത്രമാത്രം ന്യൂസ് ചാനലുകൾ ഉള്ളത് . മലയാളത്തിലെ പത്ര ദൃശ്യമാധ്യമങ്ങളിൽ എല്ലാം തന്നെ രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പംക്തികളും പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് . മലയാളത്തിലെ എല്ലാ ന്യൂസ് ചാനലുകളും അന്തി ചർച്ചകൾക്കായി സമയം മാറ്റിവയ്ക്കുന്നു. കേരളത്തിൽ നിന്ന് 5 മണിക്കൂർ താമസിച്ചാണ് യുകെയിൽ പ്രഭാതം വിടരുന്നത്. അച്ചടിച്ച മാധ്യമങ്ങളെ പിന്നിലേക്ക് ആക്കി വാർത്തകൾ വിരൽത്തുമ്പിൽ ലഭ്യമാകുന്നതോടെ ഈ കാലത്ത് ഓരോ യുകെ മലയാളിയും മൊബൈലിൽ തിരഞ്ഞെടുപ്പ് വാർത്തകൾക്കായാണ് കണ്ണോടിക്കുന്നത്. പരസ്പരം കാണുമ്പോഴും നാട്ടിലെ സ്ഥാനാർത്ഥിയുടെ വിജയസാധ്യതയാണ് സംഭാഷണങ്ങളിൽ ഇടം പിടിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ അതിപ്രസരമാണ്. ഏതെങ്കിലും മുന്നണിയുമായി അനുഭവമുള്ളവർ തങ്ങൾക്ക് അനുകൂലമായ വാർത്തകളും പോസ്റ്റുകളും ട്രോളുകളും ഷെയർ ചെയ്യുന്നു. കേരളത്തിൽനിന്ന് യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം വലിയതോതിൽ ആരംഭിച്ചിട്ട് 20 വർഷത്തിൽ കൂടുതലാകുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ യുകെയുടെ രാഷ്ട്രീയ പാർട്ടികളുടെ പെരുമാറ്റ സംഹിതകളുമായി താരതമ്യം കൂടി വരുത്തുന്നതിൽ അത്ഭുതപ്പെടാനില്ല . കാടും നാടും ഇളക്കി മതിലെല്ലാം പോസ്റ്ററുകൾ ഒട്ടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം യുകെയിൽ ഇല്ലല്ലോ എന്നാണ് യോർക്ക് ഷെയറിൽ നിന്നുള്ള ഒരു മലയാളി തിരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്.

ജോലിയും ഒഴിവുസമയവും തമ്മിൽ വേർതിരിവില്ലാത്ത രീതിയാണ് കേരളത്തിൽ പലപ്പോഴും. ജോലിക്കിടയ്ക്ക് സംഘടനാ പ്രവർത്തനം നടത്തുന്ന സർക്കാർ ജീവനക്കാർ ഒട്ടനവധിയാണ് കേരളത്തിൽ . എന്നാൽ യുകെയിലെ സാഹചര്യം വ്യത്യസ്തമാണ്. ജോലി സമയത്ത് സ്വകാര്യ ആവശ്യത്തിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾക്ക് അനുഭാവമുള്ള മുന്നണികളുടെ പോസ്റ്റുകൾ ജോലി സമയത്ത് ഷെയർ ചെയ്യാൻ സാധിക്കില്ലെന്നാണ് ബിർമിംഗ്ഹാമിൽ നിന്നുള്ള ഒരു മലയാളി പരാതിപ്പെട്ടത്. ഇവർക്കെല്ലാം വ്യക്തമായ രാഷ്ട്രീയ ചായ് വുകൾ ഉള്ളവരാണ്. കേരളത്തിൽ വച്ച് പല മുന്നണികളുടെയും ഭാഗമായി പ്രവർത്തിച്ചവരാണ് ഇവരെല്ലാം തന്നെ . എന്നാൽ കുറച്ചുകൂടി വിശാലമായ ലോകം കണ്ടപ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതികളിലും പ്രചാരണങ്ങളിലും കുറച്ചുകൂടി മാറ്റം വേണമെന്നാണ് ഒരു ശരാശരി യുകെ മലയാളിയുടെ മനസ്സിൽ ഉള്ളത്.

ചുവരെഴുത്ത്

കോൺഗ്രസ് നയിക്കുന്ന വലതു മുന്നണിയും സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപിയുടെ എൻഡിഎയും ആണ് കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന മുന്നണികൾ . എന്നാൽ അനുഭവമുള്ളപ്പോൾ തന്നെ ഏതെങ്കിലും മുന്നണിയെ അന്ധമായി അനുകൂലിക്കുവാൻ യുകെ മലയാളികളിൽ ഭൂരിപക്ഷവും തയ്യാറാകുന്നില്ലെണെന്ന് പലരുടെയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ദേശീയ തലങ്ങളിൽ ഒരു മുന്നണിയുടെ ഭാഗമാകുമ്പോഴും കേരളത്തിൽ പരസ്പരം പട വെട്ടുന്ന ഇടതുപക്ഷത്തിന്റെയും വലതുവശത്തിന്റെയും നിലപാടിനോടും സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന ബിജെപി നിലപാടിനോടും ഒരു രാഷ്ട്രീയ ചെകിടിപ്പാണ് പലരും പ്രകടിപ്പിച്ചത്. കേജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുള്ള സംഭവങ്ങളും ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ സഖ്യത്തിലെത്തി മാസങ്ങൾക്ക് ശേഷം പ്രഥുൽ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പലരും ചൂണ്ടിക്കാട്ടുന്നു. കേരള രാഷ്ട്രീയത്തിനപ്പുറം ദേശീയ രാഷ്ട്രീയത്തിലെ തങ്ങളുടെ ഇഷ്ടക്കേടുകളെ കുറിച്ചാണ് കൂടുതൽ ആളുകളും പ്രതികരിച്ചത്. അതുകൊണ്ടാവാം ഇന്ന് പല യുകെ മലയാളികളും സമൂഹമാധ്യമങ്ങളിൽ പങ്കിടുന്ന ചിത്രം ഡൽഹി രാംലീല മൈതാനത്തെ ഇന്ത്യാ സഖ്യ റാലിയിൽ പ്രതിപക്ഷ നേതാക്കൾ കൈകോർത്ത് നിൽക്കുന്ന ചിത്രമായിരുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്ത് ഇന്ന് മുതൽ മിനിമം വേതന നിരക്ക് ഉയരും . ഏകദേശം 2.7 ദശലക്ഷം ആളുകൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ. മിനിമം വേതനം മണിക്കൂറിന് 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ട് ആയാണ് ഉയരുന്നത് . ആദ്യമായാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം ഒരു പൗണ്ടിൽ കൂടുതൽ വർദ്ധിക്കുന്നത്.

നേരത്തെ മിനിമം വേതനത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നത് 23 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു . എന്നാൽ ഈ വർഷം മുതൽ മിനിമം വേതന വർദ്ധനവിന്റെ പ്രായപരിധി 21 വയസ്സാക്കിയത് കൂടുതൽ ആളുകൾക്ക് വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുന്നതിന് കാരണമാവും. 16 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ദേശീയ മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ട് ആയിരിക്കും. നിലവിൽ ഇവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 5.28 പൗണ്ട് ആണ്. 18നും 20 വയസ്സിനും ഇടയിലുള്ളവരുടെ ദേശീയ മിനിമം വേതനം 7.49 പൗണ്ടിൽനിന്ന് 8.60 പൗണ്ട് ആയി ഉയർത്തിയിട്ടുണ്ട്.


വേതന വർദ്ധനവ് നടപ്പിൽ വരുന്നതോടെ തൊഴിലാളികളുടെ മാസശമ്പളത്തിലും കാര്യമായ മാറ്റം ഉണ്ടാകും. ദേശീയ ജീവിത വേതനവും ദേശീയ മിനിമം വേതനവും ഇൻഡിപെൻഡൻ്റ് അഡ്വൈസറി ഗ്രൂപ്പ് ആയ ലോ പേ കമ്മീഷന്റെ ഉപദേശകപ്രകാരമാണ് എല്ലാ വർഷവും പുതുക്കി നിശ്ചയിക്കുന്നത്. . 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തിൽ എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ വർദ്ധനവ് വരുത്തി തുടങ്ങിയത്. യുകെയിൽ തൊഴിലുടമകൾ അവരുടെ തൊഴിലാളികൾക്ക് ശരിയായ ദേശീയ മിനിമം വേതനവും ജീവിത വേതനവും നൽകുന്നതിൽ പരാജയപ്പെട്ടാൽ അത് ക്രിമിനൽ കുറ്റമാണ്. ശരിയായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എച്ച് എം ആർ സി വെബ്സൈറ്റിൽ പരാതിപ്പെടാം. 2023 ജൂണുവരെ 200 ലധികം സ്ഥാപനങ്ങൾക്ക് ശരിയായ വേതനം നൽകാത്തതിന് 7 മില്യൺ പൗണ്ട് പിഴയാണ് ചുമത്തപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved