ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിൽ ഒട്ടേറെ അധ്യാപകരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മോശം ശമ്പളം, വിദ്യാർഥികളുടെ മോശം പെരുമാറ്റം, തൊഴിലിനോടുള്ള താല്പര്യമില്ലായ്മ എന്നീ കാരണങ്ങൾ ആണ് പ്രധാനമായും അധ്യാപകർ ഈ ജോലികളിൽ നിന്ന് മാറി നിൽക്കാനുള്ള പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്. നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ റിസർച്ച് (NFER) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആയിരം അധ്യാപക തസ്തികകളിൽ ആറിലധികം നികത്തപ്പെടാതെ കിടക്കുകയാണ്.

പുതിയ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പുതിയ 6500 അധിക അധ്യാപകരെ നിയമിക്കാനുള്ള ലേബർ സർക്കാരിൻറെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാൻ പറ്റുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ഇംഗ്ലണ്ടിലെ സ്കൂളുകളിലെ അധ്യാപക നിയമനത്തിനും ജോലിയിൽ അവരെ നിലനിർത്താനും അപകടകരമായ അവസ്ഥയില്ലാതാക്കാനും കടുത്ത നടപടികൾ വേണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നത് . നിലവിലെ സാഹചര്യം വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരത്തെ കാര്യമായി ബാധിക്കുമെന്ന് NFER-ന്റെ സ്കൂൾ വർക്ക്ഫോഴ്‌സ് വിദഗ്ദ്ധനും റിപ്പോർട്ടിന്റെ സഹ-രചയിതാവുമായ ജാക്ക് വർത്ത് പറഞ്ഞു. അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുന്നത് കൂടുതൽ കഴിവുള്ളവരെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങൾ അധ്യാപക ജോലി കടുത്ത വെല്ലുവിളി നിറഞ്ഞതാക്കി എന്ന അഭിപ്രായവും ശക്തമാണ്. വിദ്യാർത്ഥികളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി സ്കൂളുകളെ പിൻതുണയ്ക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് സർക്കാർ പിൻതുണ നൽകണമെന്ന ആവശ്യം ശക്തമാണ്. സ്കൂൾ കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങൾ കലാലയങ്ങളുടെ സാമൂഹിക അന്തരീക്ഷത്തെ ബാധിക്കും എന്ന പരാതിയും ഉയർന്നു വരുന്നുണ്ട്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും മികച്ച അധ്യാപകരെ നമ്മുടെ ക്ലാസ് മുറികളിൽ നിയമിക്കുന്നതിനും നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് എഡ്യൂക്കേഷൻ്റെ വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർത്ഥിയായ ഏബൽ തറയിൽ (24 ) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കഴിഞ്ഞദിവസം മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് ഏബലിന്റെ മരണം ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സംഭവങ്ങളിൽ കടുത്ത ദുരൂഹത ഉണ്ടെന്ന ആരോപണങ്ങളുമായി മരിച്ച ഏബലിന്റെ കുടുംബം രംഗത്ത് വന്നു. ഏബലിന് ആത്മഹത്യ ചെയ്യേണ്ട യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു എന്ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വെളിപ്പെടുത്തി.
സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് മാനേജ്‌മെന്റ് എംഎസ് വിദ്യാർഥിയായിരുന്ന എബലിൻ്റെ കുടുംബം കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശ്ശൂർ സ്വദേശികളാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടിലുള്ള അമ്മയെയും സഹോദരങ്ങളേയും ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏബലിന്റെ മരണത്തിൽ മേലുള്ള ദുരൂഹതയെ കുറിച്ച് പോലീസിനോട് ആശയവിനിമയം നടത്തി എന്നാണ് അറിയാൻ സാധിച്ചത്. യൂണിവേഴ്സിറ്റിയിലെയും പ്രാദേശിക മലയാളി സമൂഹത്തിലെയും എല്ലാ കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത ആളായിരുന്നു ഏബൽ. അതുകൊണ്ട് തന്നെ ഏബലിൻ്റെ മരണം മലയാളി വിദ്യാർത്ഥി സമൂഹത്തിനിടയിൽ കടുത്ത വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ഏബലിൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള എല്ലാ സർവീസുകളും സ്കോട്ട് ലൻഡ് റെയിൽവേ താത്കാലികമായി നിർത്തിവച്ചിരുന്നു. ബുധനാഴ്ച രാത്രി 9. 30 മണിയോടെയാണ് പോലീസിനും ആംബുലൻസ് സർവീസിനും റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.
ഏബലിന്റെ മൃതസംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായി വിവിധ മലയാളി സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വ്യാജ റേഡിയോഗ്രാഫർ ആയി ചമഞ്ഞ് തട്ടിപ്പ് നടത്തി യുകെ മലയാളി. തനിക്ക് 23 വർഷത്തെ ജോലി പരിചയമുള്ളതായി വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയായിരുന്നു സ്മിത ജോണിയുടെ തട്ടിപ്പ്. കേരളത്തിൽ നിന്ന് 2021-ൽ യുകെയിലേയ്ക്ക് കുടിയേറിയ സ്മിത, ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് രജിസ്റ്ററിൽ ചേരാൻ അപേക്ഷിച്ചിരുന്നു. ഇതിന് പുറമെ തൻെറ പ്രഥമ ഭാഷ ഇംഗ്ലീഷ് ആണെന്നും റേഡിയോഗ്രാഫിയിൽ തനിക്ക് രണ്ട് പതിറ്റാണ്ടിലേറെ പരിചയമുണ്ടെന്നും ഇവർ വരുത്തിത്തീർത്തു.

എന്നാൽ കഥ കൈ വിട്ട് പോയത് 2023 ജനുവരിയിൽ സറേയിലെ കാറ്റർഹാമിലെ നോർത്ത് ഡൗൺസ് ഹോസ്പിറ്റലിൽ സ്‌മിത ജോലിക്ക് പ്രവേശിച്ചതോടെയാണ്. സ്മിതയുടെ ജോലിയിലെ പിഴവുകൾ സഹപ്രവർത്തകരിൽ സംശയം തോന്നിപ്പിച്ചു. റേഡിയോഗ്രാഫി സ്പെഷ്യാലിറ്റിയിൽ 23 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വരുത്തുന്ന സാധാരണ തെറ്റുകൾ ആയിരുന്നില്ല അവ. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ ഒരു ഹോസ്‌പിറ്റലിൽ റിസപ്ഷൻ ഡെസ്കിൽ ആയിരുന്നു സ്‌മിത ജോലി ചെയ്‌തതെന്ന് കണ്ടെത്തിയത്.

ജോലിയിൽ പ്രവേശിച്ച സമയം, സഹായത്തിനായി ഒരാൾ സ്മിതയ്ക്കൊപ്പം ഉണ്ടായിരുന്നു. വൈകാതെ തന്നെ സ്‌മിതയുടെ കഴിവിൽ സഹപ്രവർത്തകർക്ക് സംശയം തോന്നാൻ തുടങ്ങി. സ്‌മിത രോഗികളുമായി ഇടപഴകുന്നതിൽ നിന്ന് തന്നെ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് മാനേജർ ഫെർണാണ്ടോ പിൻ്റോ ട്രൈബ്യൂണലിൽ പറഞ്ഞു. എന്നാൽ ചോദ്യം ചെയ്‌തപ്പോഴും താൻ ഇന്ത്യയിൽ ഈ മേഖലയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു എന്നാണ് സ്‌മിത അവകാശപ്പെട്ടത്. സംശയം തോന്നിയ മാനേജർ ഫെർണാണ്ടോ പിൻ്റോ ഒരു ‘ഹിപ് എക്സ്-റേ’ ആവശ്യപ്പെട്ടപ്പോൾ സ്മിത മെഷിനറി മാനേജരുടെ കാൽമുട്ടിന് നേരെയാണ് വച്ചത്. സ്വകാര്യ ഹെൽത്ത് ഗ്രൂപ്പായ റാംസെ ഹെൽത്ത്‌കെയർ നടത്തുന്ന സറേ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങി മൂന്ന് മാസത്തിന് ശേഷം സ്‌മിത ജോലി രാജിവക്കുകയായിരുന്നു. തുടർന്ന്, സ്‌മിതയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിലും പ്രസ്തുത മേഖലയിലെ അറിവിലും ആശങ്ക ഉന്നയിച്ച് ഹോസ്‌പിറ്റൽ അധികൃതർ സ്‌മിതയെ ഹെൽത്ത് ആൻ്റ് കെയർ പ്രൊഫഷണൽസ് കൗൺസിലിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച് എസ് ഇംഗ്ലണ്ടിൽ സമൂലമായ മാറ്റങ്ങൾ ആണ് ലേബർ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിൻറെ ഭാഗമായി ഏകദേശം 10,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് തുടക്കത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ വരാനിരിക്കുന്ന സമൂലമായ മാറ്റങ്ങൾ ഇതിൽ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. നഷ്ടപ്പെടുന്ന പോസ്റ്റുകളുടെ എണ്ണം 20,000 ത്തിനും 30.000 ത്തിനും ഇടയിൽ ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

എൻഎച്ച്എസ് ഇംഗ്ലണ്ടിലും ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിലും പ്രവർത്തിച്ചിരുന്ന 10000 പേരുടെ ജോലി പോകും എന്നത് കഴിഞ്ഞ ദിവസം തന്നെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ 42 ഇൻ്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ (ഐ സി ബി) പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ റോളുകൾ ഒഴിവാക്കപ്പെടും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വർഷാവസാനത്തോടെ അവരുടെ നടത്തിപ്പ് ചിലവ് 50 ശതമാനം കുറയ്ക്കാനാണ് എൻ എച്ച് എസ് ഇംഗ്ലണ്ടിൻ്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവായ സർ ജിം മക്കി ഐസിബികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഐസിബികളിൽ 25,000 പേർ ജോലി ചെയ്യുന്നു. ഇതിൽ പകുതി പേരുടെയും ജോലി നഷ്ടമാകും 12,500 പോസ്റ്റുകൾ എങ്കിലും ഇല്ലാതാകുമെന്ന് മുതിർന്ന എൻഎച്ച്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, എച്ച്ആർ, ഫിനാൻസ്, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കോർപ്പറേറ്റ് സേവനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഇംഗ്ലണ്ടിലുടനീളം പരിചരണം നൽകുന്ന 220 എൻഎച്ച്എസ് ട്രസ്റ്റുകളോടും മക്കി ഉത്തരവിട്ടിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് ജോലി നഷ്‌ടപ്പെടാൻ കാരണമാകും.

ദേശീയ ആരോഗ്യ സേവനത്തിന്റെ ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യസേവനങ്ങളുടെ നിയന്ത്രണം സർക്കാർ നേരിട്ട് ഏറ്റെടുക്കുക എന്ന സുപ്രധാനമായ നീക്കമാണ് കെയർ സ്റ്റാർമർ സർക്കാർ നടത്തിയിരിക്കുന്നത്. ഈ നടപടിയിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഭരണപരമായ ചിലവുകൾ കുറയ്ക്കാനും കൂടുതൽ പണം രോഗികൾക്ക് നേരിട്ട് സേവനം ലഭിക്കുന്ന വിവിധ മേഖലകളിലേയ്ക്ക് എത്തിക്കാനും സാധിക്കും. ഇത് കൂടാതെ എൻഎച്ച്എസ് ഇംഗ്ലണ്ടിനും ഗവൺമെൻറ് ആരോഗ്യവകുപ്പിനും ഒട്ടേറെ കാര്യങ്ങൾ പൊതുവായി ചെയ്യുന്ന വിഭാഗങ്ങൾ ഉണ്ട് . ഇത്തരം വിഭാഗങ്ങളുടെ ലയനത്തിലൂടെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്ന നേട്ടവുമുണ്ട്. ചുരുക്കത്തിൽ നിലവിലെ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവർത്തനങ്ങൾ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ കീഴിലേയ്ക്ക് മാറ്റപ്പെടും. ചുരുക്കം പറഞ്ഞാൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യ സേവനങ്ങളുടെ ഭരണപരമായ ഘടനയിൽ മാറ്റം വരുത്തി കൂടുതൽ കാര്യക്ഷമതയും പണം ലാഭിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നടപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇത് ആരോഗ്യ സംവിധാനത്തിൻ്റെ തലപ്പത്തുള്ള മാറ്റം ആയതുകൊണ്ട് നിലവിൽ ജോലി ചെയ്യുന്ന നേഴ്സുമാരെയോ അവരുടെ തൊഴിൽ സാഹചര്യങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഈ മാറ്റത്തിലൂടെ കൂടുതൽ ശ്രദ്ധ രോഗികൾക്ക് നൽകുന്ന സേവനങ്ങളിലേയ്ക്ക് തിരിക്കാനാണ് ഗവൺമെൻറ് ലക്ഷ്യം ഇടുന്നത്. അതുകൊണ്ടു തന്നെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങളും പിൻതുണയും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു ലാബിൽ തയ്യാറാക്കുന്ന മാംസം, പാലുൽപ്പന്നങ്ങൾ, പഞ്ചസാര എന്നിവ യുകെയിൽ രണ്ട് വർഷത്തിനുള്ളിൽ മാർക്കറ്റുകളിൽ ലഭ്യമാകും. മുൻപ് വിചാരിച്ചതിനേക്കാൾ വേഗത്തിൽ ആണ് ഇവ മനുഷ്യ ഉപഭോഗത്തിനായി വിൽപ്പനയ്‌ക്കെത്തുന്നത്. ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) ഇപ്പോൾ ഇത്തരത്തിൽ ലാബിൽ ഉണ്ടാകുന്ന ഭക്ഷണ ഉൽപന്നങ്ങൾക്കുള്ള അംഗീകാര പ്രക്രിയ വേഗത്തിലാക്കാനുള്ള പ്രയത്നത്തിലാണിപ്പോൾ. ചെറിയ കെമിക്കൽ പ്ലാൻ്റുകളിലെ കോശങ്ങളിൽ നിന്നാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്.

യുകെ കമ്പനികൾ ഈ ശാസ്ത്ര മുന്നേറ്റത്തിൽ മുൻപന്തിയിലാണെങ്കിലും, കർശനമായ നിയന്ത്രണങ്ങൾ അവരുടെ പുരോഗതിയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക വിദഗ്ദ്ധർ പങ്കുവച്ചു. ലാബിൽ നിന്ന് തയാറാക്കിയ വളർത്തുമൃഗങ്ങൾക്കായുള്ള ഭക്ഷണം ഇതിനോടകം തന്നെ വിപണിയിൽ ലഭ്യമാണ്. ഇതിന് പിന്നാലെ, നായകൾക്കായി ലാബിൽ തയ്യാറാക്കിയ മാംസം യുകെ വിപണിയിൽ ആദ്യമായി എത്തി.

2020-ൽ, മനുഷ്യ ഉപഭോഗത്തിനായി സെൽ-കൃഷി ചെയ്ത മാംസം വിൽക്കുന്നതിന് അംഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമായി സിംഗപ്പൂർ മാറിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം അമേരിക്കയും പിന്നീട് ഇസ്രയേലും ഈ പാത പിന്തുടർന്നു. ഇതൊക്കെയാണെങ്കിലും ഇറ്റലി, യുഎസ് സംസ്ഥാനങ്ങളായ അലബാമ, ഫ്ലോറിഡ എന്നിവ ലാബിൽ തയാറാക്കിയ മാംസത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ, ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയും (FSA) ഫുഡ് കമ്പനികളിൽ നിന്നുള്ള വിദഗ്ധരും അക്കാദമിക് ഗവേഷകരും ചേർന്ന് അംഗീകാരങ്ങൾ വേഗത്തിലാക്കാൻ കഴിയുന്ന പുതിയ നിയന്ത്രണങ്ങൾ തയ്യാറാക്കുകയാണിപ്പോൾ..
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എല്ലാ ദിവസവും പഞ്ചസാര അടങ്ങുന്ന പാനീയങ്ങൾ കുടിക്കുന്നത് വഴി ക്യാൻസർ വരാനുള്ള സാധ്യത അഞ്ചിരട്ടി വർദ്ധിപ്പിക്കുമെന്ന ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വന്നു. 160,000 സ്ത്രീകളെ വച്ച് നടത്തിയ പരിശോധനയിൽ മാസത്തിൽ പഞ്ചസാര അടങ്ങാത്ത പാനീയങ്ങൾ കുടിക്കുന്നവരെ അപേക്ഷിച്ച് പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പതിവായി കുടിക്കുന്നവർക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിലെ ഗവേഷക സംഘം കണ്ടെത്തി. സ്ത്രീകളിൽ വായ്ക്കുള്ളിൽ ഉണ്ടാകുന്ന ക്യാൻസറിൻെറ വർധനവ് ഇത്തരത്തിലുള്ള പാനീയങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.

നിലവിൽ ഇതിനെ കുറിച്ചുള്ള കൂടുതൽ പഠനം നടന്ന് വരികയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണക്രമം എങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നതിൻെറ ഉത്തമ ഉദാഹരണമായി ഈ പഠനം മാറിയിരിക്കുകയാണ്. ഒരു കാൻ ശീതള പാനീയം പോലും ദീർഘകാലം ഉപയോഗിക്കുന്നത് വഴി കനത്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ആധുനിക ഭക്ഷണക്രമത്തിൽ പഞ്ചസാര ഉപഭോഗം കുറയ്ക്കുന്നതിന് ശക്തമായ നടപടിയെടുക്കേണ്ടതിൻെറ ആവശ്യകതയും ഗവേഷകർ എടുത്ത് പറഞ്ഞു.

സ്ത്രീകൾ കുടിക്കുന്ന സോഡ, നാരങ്ങാവെള്ളം, ഐസ് ചായ എന്നിവയുടെ ബ്രാൻഡുകളുടെ പേര് പഠന റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. പഞ്ചസാരയുടെ അളവ് നേരിട്ട് അളക്കുന്നതിനുപകരം, ഗവേഷകർ, ഓരോ മാസവും എത്ര മധുരമുള്ള പാനീയങ്ങൾ കഴിച്ചുവെന്ന് ട്രാക്കുചെയ്യുന്നതിന് പഠനത്തിൽ പങ്കെടുത്ത സ്ത്രീകൾ റിപ്പോർട്ട് ചെയ്ത സർവേകളെയാണ് ആശ്രയിച്ചത്. 30 വർഷത്തെ പഠനത്തിൽ, 124 വായ്ക്കുള്ളിൽ ഉണ്ടാകുന്ന അർബുദ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം ഒന്നോ അതിലധികമോ പഞ്ചസാര പാനീയങ്ങൾ കുടിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകൾക്ക് പ്രതിമാസം ഒന്നിൽ താഴെ പഞ്ചസാര പാനീയങ്ങൾ കഴിക്കാത്തവരെ അപേക്ഷിച്ച് വായിൽ ക്യാൻസർ വരാനുള്ള സാധ്യത 4.87 മടങ്ങു കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി ഏബലിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 24 വയസുകാരനായ ഏബല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സ്റ്റർലിംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ഇടയിലെ കലാസാംസ്കാരിക മേഖലകളിൽ വളരെ സജീവമായി ഇടപെട്ടിരുന്ന ആളായിരുന്നു ഏബൽ. അതുകൊണ്ടു തന്നെ വിദ്യാർത്ഥി ഗ്രൂപ്പുകളിൽ സജീവമായ ഏബലിന്റെ നിര്യാണം കടുത്ത ആഘാതമാണ് മലയാളി കുടുംബങ്ങളുടെ വിദ്യാർഥികളിൽ സൃഷ്ടിച്ചത്.
മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം നാട്ടിൽ മൃതസംസ്കാരം നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും താത്പര്യപ്പെടുന്നത്.
ഏബലിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ലൂട്ടനിൽ കുടുംബസമേതം താമസിച്ചിരുന്ന നൈജോ നിര്യാതനായി. 54 വയസ്സായിരുന്നു പ്രായം. രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 7 മണിക്കാണ് മരണം സംഭവിച്ചത്.
മൃതസംസ്കാരം നാളെ 15-ാം തീയതി ശനിയാഴ്ച രാവിലെ 9. 30 ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ വച്ച് നടത്തപ്പെടും.
നൈജോയുടെ ഭാര്യ ബിന്ദു ലുട്ടൻ എൻ എച്ച് എസിൽ നേഴ്സായി ജോലി ചെയ്യുകയാണ്. ഐറിൻ (16 ), ഐവിൻ (15) എന്നിവരാണ് മക്കൾ. സ്റ്റോക്ക് ഓൺ ട്രെൻ്റിൽ താമസിക്കുന്ന സിറിയക് പടയാറ്റിൽ പരേതന്റെ ബന്ധുവാണ്.
നൈജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനത്തിന് അടിമുടി ഉടച്ചു വാർക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കും. 10000 പേർക്ക് ജോലി നഷ്ടമാകും എന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിവർഷം 200 ബില്യൺ പൗണ്ട് ആണ് എൻഎച്ച്എസ്സിന്റെ നടത്തിപ്പിനായി സർക്കാർ വിനിയോഗിച്ചിരുന്നത്. എൻഎച്ച്എസ്സിൻ്റെ നടത്തിപ്പിനെ കുറിച്ച് വ്യാപകമായ രീതിയിലുള്ള പരാതികൾ ഉയർന്നു വന്നിരുന്നു. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർ പോലും മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉണ്ടായിരുന്നത്. എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ഈ നിയമം ബ്യൂറോക്രസിയെ ഇല്ലാതാക്കുമെന്നും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേയ്ക്ക് ആരോഗ്യ സംവിധാനത്തെ തിരികെ കൊണ്ടുവരുമെന്നും സുപ്രധാന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 2012 ലാണ് നിലവിലെ ഘടനയിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നിലവിൽ വന്നത്. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ധൈര്യപൂർവ്വമായ നീക്കമെന്നാണ് സർക്കാരിൻറെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പ് സമയത്തിനും ഏറ്റവും കുറഞ്ഞ രോഗി സംതൃപ്തിക്കും കാരണമാകാനുള്ള 2012 ലെ എൻഎച്ച്എസ്സിന്റെ രൂപീകരണത്തിൻ മേലുള്ള അവസാനത്തെ ആണിയാണ് നിലവിലെ തീരുമാനമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ദേശീയ ആരോഗ്യ സേവനത്തിന്റെ ഭരണപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യസേവനങ്ങളുടെ നിയന്ത്രണം സർക്കാർ നേരിട്ട് ഏറ്റെടുക്കുക എന്ന സുപ്രധാനമായ നീക്കമാണ് കെയർ സ്റ്റാർമർ സർക്കാർ നടത്തിയിരിക്കുന്നത്. ഈ നടപടിയിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഭരണപരമായ ചിലവുകൾ കുറയ്ക്കാനും കൂടുതൽ പണം രോഗികൾക്ക് നേരിട്ട് സേവനം ലഭിക്കുന്ന വിവിധ മേഖലകളിലേയ്ക്ക് എത്തിക്കാനും സാധിക്കും. ഇത് കൂടാതെ എൻഎച്ച്എസ് ഇംഗ്ലണ്ടിനും ഗവൺമെൻറ് ആരോഗ്യവകുപ്പിനും ഒട്ടേറെ കാര്യങ്ങൾ പൊതുവായി ചെയ്യുന്ന വിഭാഗങ്ങൾ ഉണ്ട് . ഇത്തരം വിഭാഗങ്ങളുടെ ലയനത്തിലൂടെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്ന നേട്ടവുമുണ്ട്. ചുരുക്കത്തിൽ നിലവിലെ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവർത്തനങ്ങൾ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ കീഴിലേയ്ക്ക് മാറ്റപ്പെടും. ചുരുക്കം പറഞ്ഞാൽ എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിലൂടെ ആരോഗ്യ സേവനങ്ങളുടെ ഭരണപരമായ ഘടനയിൽ മാറ്റം വരുത്തി കൂടുതൽ കാര്യക്ഷമതയും പണം ലാഭിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നടപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇത് ആരോഗ്യ സംവിധാനത്തിൻ്റെ തലപ്പത്തുള്ള മാറ്റം ആയതുകൊണ്ട് നിലവിൽ ജോലി ചെയ്യുന്ന നേഴ്സുമാരെയോ അവരുടെ തൊഴിൽ സാഹചര്യങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഈ മാറ്റത്തിലൂടെ കൂടുതൽ ശ്രദ്ധ രോഗികൾക്ക് നൽകുന്ന സേവനങ്ങളിലേയ്ക്ക് തിരിക്കാനാണ് ഗവൺമെൻറ് ലക്ഷ്യം ഇടുന്നത്. അതുകൊണ്ടു തന്നെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങളും പിൻതുണയും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടെഡി ബിയറിൻ്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ കേസിൽ കൊലയാളിക്ക് കുറഞ്ഞത് 23 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 18 കാരനായ ഹസൻ സെൻ്റാമു ആണ് എലിയാൻ ആൻഡമിനെ ആക്രമിക്കുകയും അടുക്കള കത്തി ഉപയോഗിച്ച് കഴുത്തിൽ മാരകമായി കുത്തി കൊലപ്പെടുത്തുകയും ചെയ്‌തത്. സൗത്ത് ലണ്ടനിലെ ക്രോയ്‌ഡണിലുള്ള വിറ്റ്‌ഗിഫ്റ്റ് സെൻ്ററിന് പുറത്താണ് അക്രമം നടന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പ്രതി വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പിന്നീട് പ്രതി കത്തി ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി പോവുകയായിരുന്നു.

അറസ്റ്റിലായ പ്രതി കൊല ചെയ്‌തതായി സമ്മതിച്ചു. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ജൂറി ഹസൻ സെൻ്റാമുവിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഓട്ടിസം തൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ നഷ്ടപെടുത്തിയെന്ന് പ്രതി കോടതിയിൽ വാദിച്ചെങ്കിലും ജൂറി ഇത് നിരസിച്ചു. രോഗാവസ്ഥ ഉണ്ടെങ്കിലും ബോധപൂർവം നടത്തുന്ന പ്രവർത്തികൾക്ക് പ്രതി ഉത്തരവാദിയാണെന്ന് കോടതി പറഞ്ഞു.

എലിയാൻ ആൻഡമിൻെറ സുഹൃത്ത് ഹസൻ സെന്താമുവുമായി ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് ഇരുവരും കൈമാറിയ ടെഡി ബെയർ തിരികെ നൽകാൻ ഒരു കൂടികാഴ്ച്ചയ്ക്ക് ഏർപ്പാട് ചെയ്‌തിരുന്നു. എലിയാൻെറ സുഹൃത്ത് പാവ തിരികെ നൽകിയെങ്കിലും ഹസൻ വെറുംകൈയോടെയാണ് എത്തിയത്. ഇതിന് പിന്നാലെ, എലിയാൻ പാവ വാങ്ങി പോവുകയായിരുന്നു. ഇതിൽ പ്രഖോപിതനായ പ്രതി, കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് വിദ്യാർത്ഥിനിയുടെ കഴുത്തിൽ നാല് തവണ കുത്തുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുൻപത്തെ ദിവസം പെൺകുട്ടികൾ വെള്ളം തെറിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്നാണ് ഇയാൾ ആയുധവുമായി വന്നതെന്ന് കണ്ടെത്തി.