Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യൻ പ്രീമിയർ ലീഗിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ തുക താര ലേലത്തിൽ ലഭിച്ചത് ഒരു ഇംഗ്ലണ്ടുകാരന് . ഇംഗ്ലണ്ട് ഓൾഡ് റൗണ്ടർ സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 18.5 കോടി രൂപയ്ക്കാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താര ലേല തുകയാണിത്.

ഇന്നലെ കൊച്ചിയിലാണ് 2023 -ലെ ഐപിഎലിനു വേണ്ടിയുള്ള താര ലേലം അരങ്ങേറിയത്. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ ഏറ്റവും കളി മികവാർന്ന താരമായിരുന്നു സാം കറൻ . ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻസ്റ്റോക്സിനും നല്ല തുകയാണ് ലഭിച്ചത്. 16.2 5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത് . സാം കറൻെറ ജേഷ്ഠ സഹോദരനും ബോളിംഗ് ഓൾറൗണ്ടറുമായ ടോം കറനെ നിലവിൽ ലേലത്തിൽ ഒരു ടീമും വാങ്ങിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്രിസ്മസിനോട് അനുബന്ധിച്ചു രാജ്യത്തെ പൊതുസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആദരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്തെ പൊതുവായി അഭിസംബോധന ചെയ്യുന്നതിന് പകരം പാകിസ്ഥാൻ, സൊമാലിയ, ഉക്രെയ്ൻ, യുകെ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്രജ്ഞരെയും റോയൽ നേവി ജീവനക്കാരെയുമാണ് പ്രധാനമന്ത്രി നേരിട്ട് വിളിച്ചത്. ലോകം യേശുക്രിസ്തുവിന്റെ തിരുപ്പിറവിയെ ആഘോഷിക്കുമ്പോഴും വിശ്രമം ഇല്ലാതെ നിങ്ങൾ നടത്തുന്ന ത്യാഗം ഒരിക്കലും മറക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

യുകെയിലെ വടക്കൻ ലണ്ടനിൽ സർക്കാർ സഹായത്തോടെ നടക്കുന്ന വിവിധ സന്നദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നവരുമായും ഋഷി സുനക് സംസാരിച്ചു. യുക്രൈനിലെ യുകെ എംബസിയിൽ ജോലി ചെയ്യുന്നവരെയും പ്രധാനമന്ത്രി ക്രിസ്മസ് ആശംസ അറിയിക്കാൻ പ്രത്യേകം വിളിച്ചു. യുദ്ധത്തിൽ തകർന്നുപോയ യുക്രയ്ൻ ജനതയെ ചേർത്തുപിടിച്ചുള്ളതായിരുന്നു സുനകിന്റെ ക്രിസ്മസ് സന്ദേശം. യുക്രെനിയൻ ജനതയ്ക്കും, തൊഴിലാളികളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും ക്രിസ്മസ് സന്ദേശം പങ്കുവെച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ക്രിസ്മസിനെ വരവേൽക്കാൻ ലോകം ഒരുങ്ങി ഇരിക്കുന്ന സന്തോഷദിനത്തിൽ അമേരിക്കയിൽ മഞ്ഞുവീഴ്ച്ചയും തണുപ്പും മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതു കൂടാതെ കാറ്റ് കൂടുതൽ ശക്തമാകുമെന്നും പ്രസ്തുത മുന്നറിയിപ്പിൽ പറയുന്നു.

കാലാവസ്ഥ കൂടുതൽ മോശമായ സാഹചര്യത്തിൽ 4,200 വിമാന സർവീസുകളാണ് റദ്ദാക്കിയത്. എന്നാൽ മഞ്ഞുവീഴ്ച ശക്തമായി തുടരുന്നതിനാൽ വാഹനം ഓടിക്കുന്നതും തടസപ്പെടാനാണ് സാധ്യത . വ്യോമിംഗിലെ ഹൈവേ പട്രോളിംഗ് നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ജോർജിയ, കെന്റക്കി, നോർത്ത് കരോലിന, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ശക്തമായ ഗതാഗത നിയന്ത്രണങ്ങൾളാണ് ഏർപ്പെടുത്തിയിരിക്കുന്നത് .

കാലാവസ്ഥകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്ന് പ്രസിഡന്റ്‌ ജോബൈഡൻ പറഞ്ഞു . മുൻവർഷത്തെ മഞ്ഞുവീഴ്ച പോലെയല്ല ഇതെന്നും, പ്രാദേശികമായ മുന്നറിയിപ്പുകൾ മുഖവിലയ്ക്ക് എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള തണുത്ത കാറ്റ് വെള്ളിയാഴ്ച്ചയോടെ കിഴക്കൻ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പല സ്ഥലങ്ങളിലും താപനില കുറയാനും ഇത് കാരണമാകും. ഡിസി, ഫിലാഡൽഫിയ, ന്യൂയോർക്ക്, ബോസ്റ്റൺ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും, മഞ്ഞുവീഴ്ചയും ഉണ്ടാകുന്നതുമൂലം യാത്ര ദുസ്സഹമാകാൻ സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ചുരുങ്ങിയതായി കണക്കുകൾ. 0.3% ചുരുങ്ങിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായി രണ്ടോ മൂന്നോ മാസ കാലയളവിലേക്ക് ചുരുങ്ങുമ്പോൾ രാജ്യം മാന്ദ്യത്തിലാണെന്ന് കണക്കാക്കപ്പെടുന്നു. ശമ്പളം കുറയുന്നു, തൊഴിലില്ലായ്മ വർദ്ധിക്കുന്നു, ബിസിനസ് നിക്ഷേപം കുറയുന്നു തുടങ്ങിയവയാണ് പ്രശ്നങ്ങൾ. “പുതുക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഞങ്ങൾ കണക്കാക്കിയതിലും കുറവായിരുന്നു ഉത്പാദനം.” ഒഎൻഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു.

കുതിച്ചുയരുന്ന ഊർജവും ഭക്ഷ്യവിലയും പണപ്പെരുപ്പം 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് രാജ്യത്തെ തള്ളിവിട്ടു. കഴിഞ്ഞ ആഴ്ച, ഒഎൻഎസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് , ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സമ്പദ്‌വ്യവസ്ഥ 0.3% ചുരുങ്ങി എന്നാണ്. യുകെ ഒരു വർഷത്തിലധികം നീണ്ടുനിൽക്കുന്ന മാന്ദ്യത്തിലേക്ക് വീഴുമെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി (ഒബിആർ) മുന്നറിയിപ്പ് നൽകി.

വളർച്ച ക്രമേണ വീണ്ടും ഉയരുന്നതിന് മുമ്പ് 2023 ൽ സമ്പദ്‌വ്യവസ്ഥ 1.4% ചുരുങ്ങുമെന്ന് അവർ പ്രവചിച്ചു. ഇത് കാരണം കുതിച്ചുയരുന്ന വില നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തുന്നതിനാൽ തൊഴിലില്ലായ്മ നിരക്ക് ഉയരുമെന്നും വീടുകളുടെ വില കുത്തനെ കുറയുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആഴ്ച, ബാങ്ക് പലിശ നിരക്ക് 3.5% ആയി ഉയർത്തി. ഇത് 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയാണ്. ഇത് മോർട്ട്ഗേജുകളും വായ്പകളും ഉള്ള ആളുകളുടെ തിരിച്ചടവ് ചിലവ് വർദ്ധിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ക്രിസ്മസ് ദിനത്തിൽ വളരെ സാധാരണമായ കാലാവസ്ഥയുണ്ടാകുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ ആശ്വസിച്ചിരിക്കുന്ന ബ്രിട്ടീഷുകാരെ പുതിയ മുന്നറിയിപ്പ് ഭയപ്പെടുത്തുന്നതാണ്. ക്രിസ്മസ് ദിനത്തിൽ 13 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്ന് അറിയിപ്പ് നേരത്തെ ഉണ്ടായെങ്കിലും, അതിനുശേഷം താപനില ശരാശരിയിലും താഴെ പോകുമെന്നാണ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ -11 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. ജനുവരി 4 വരെ ഇത്തരത്തിൽ പല സ്ഥലങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും, കാറ്റും എല്ലാം തന്നെ ഉണ്ടാകുമെന്ന് പുതിയ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

തീരപ്രദേശങ്ങളിൽ ചിലയിടങ്ങളിൽ ശൈത്യകാലത്ത് ഉണ്ടാകുന്ന മഴയ്ക്കും സാധ്യതയുണ്ട്. ഈ വാരാന്ത്യത്തിൽ കാലാവസ്ഥ മേഘാവൃതമാകുന്നതോടൊപ്പം ഇടയ്ക്കുള്ള മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. ക്രിസ്തുമസ് ദിനത്തിൽ 13 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്ന താപനില അതിനുശേഷം കനത്ത നിലയിൽ കുറയും. നിലവിലെ സാഹചര്യത്തിൽ മുന്നറിയിപ്പിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും കാലാവസ്ഥ ഏകദേശം ഇത്തരത്തിൽ തന്നെ ഉണ്ടാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

വരും ദിവസങ്ങളിൽ താപനില കുറയുന്നത് അനുസരിച്ച് ചിലയിടങ്ങളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. വടക്കൻ പ്രദേശങ്ങളിൽ കൂടുതൽ മഞ്ഞു മഴ ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. കനത്ത മഞ്ഞു മൂലം വാട്ടർ പൈപ്പുകൾ പൊട്ടാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അവയെല്ലാം ക്രമീകരിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗാവസ്ഥയുള്ളവർ വീടുകളിൽ തങ്ങളുടെ ആരോഗ്യത്തിന് അനുസൃതമായ താപനില നിലനിർത്തുവാൻ ശ്രമിക്കണമെന്നും നിർദ്ദേശങ്ങൾ ഉണ്ട്. ശരീരത്തിന് ചൂട് നൽകുന്നതിന് ആവശ്യമായ വസ്ത്രങ്ങൾ എല്ലാവരും ധരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പൊതുഗതാഗതത്തിന് സാധാരണക്കാർ കൂടുതലും ആശ്രയിക്കുന്ന ട്രെയിനുകളുടെ നിരക്കുകൾ കൂട്ടിയത് ഇരട്ടടിയാകും. അടുത്തവർഷം ഇംഗ്ലണ്ടിലെ റെയിൽ നിരക്കുകൾ 5.9 ശതമാനം ഉയരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 2023 മാർച്ച് 5 -നാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് നിരക്ക് വർദ്ധനവ് കടുത്ത വെല്ലുവിളിയാകും.

യാത്രക്കാരുടെ അധിക സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ചെറിയ തോതിലുള്ള വർദ്ധനവെ നടപ്പാക്കിയുള്ളൂ എന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. എന്നാൽ 2010 മുതൽ ഇതുവരെ റെയിൽ നിരക്കുകളിൽ ശരാശരി 58% വർദ്ധനവ് ഉണ്ടായതായി ലേബർ പാർട്ടി ചൂണ്ടിക്കാട്ടി . പൊതുഗതാഗതത്തെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഈ നിരക്ക് വർദ്ധനവ് അസുഖകരമായതായിരിക്കും എന്നാണ് ഷാഡോ ട്രാൻസ്പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ്ഗ് പറഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആശുപത്രിയിൽ നിന്ന് ഗുളിക മോഷ്ടിച്ചതിനെ തുടർന്ന് നേഴ്സിനെ പിരിച്ചുവിട്ടു. മെഴ്‌സിസൈഡിലെ ആരോ പാർക്ക്‌ ആശുപത്രിയിലായിരുന്നു സംഭവം. വുൾട്ടൺ സ്വദേശിനി നേഴ്സ് ഫ്രാൻസെസ്ക മോർഗനെ(32)തിരെയാണ് നടപടിയെടുത്തത്. ജോലി ചെയ്യുന്ന ഷിഫ്റ്റിനിടയിൽ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഫാർമസിയിൽ നിന്ന് ഗുളിക എടുത്തു കഴിക്കുകയായിരുന്നു.

കോ-കോഡമോൾ ഗുളികയും പാരസെറ്റമോൾ ഗുളികയുമാണ് ഫ്രാൻസെസ്ക തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എടുത്ത് കഴിച്ചത്. ഫാർമസിയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗുളിക മോഷണം നടന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഗുളിക നഷ്ടപ്പെടുന്നെന്ന അനുമാനത്തിൽ ഫാർമസിയിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലാണ് മോർഗൻ ഗുളിക എടുത്തു കഴിക്കുന്ന ദൃശ്യം പതിഞ്ഞത്. ഇതിനെ തുടർന്നാണ് ആശുപത്രി അധികൃതർ നടപടി എടുത്തത്.

വിറൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ വാദം കേട്ടത്. ജൂൺ മാസം ഗുളിക എടുത്ത് കഴിച്ചത് മോർഗൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ അതേസമയം ഫാർമസിയിൽ നിന്നും ഗുളികകൾ ഇതിനു മുൻപും നഷ്ടപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ അഭിഭാഷകൻ യ്വോന ഡോബ്സൺ കോടതിയെ അറിയിച്ചു. നേഴ്സ് ഗുളിക എടുത്ത് ഉപയോഗിച്ചതിന്റെ തെളിവ് ക്യാമറ ദൃശ്യത്തിൽ നിന്നും വ്യക്തമാണെന്നും, പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇതിലൂടെ തെളിഞ്ഞെന്നും അവർ കൂട്ടിചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എനർജി ബില്ലുകളിൽ ഉണ്ടായ വർധന എല്ലാ കുടുംബങ്ങൾക്കും ഒരുപോലെ തിരിച്ചടി. വിലക്കയറ്റവും രൂക്ഷമായികൊണ്ടിരിക്കുകയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന നതാഷയെയും ഗാരിയെയും പോലെ അനേകർ നമുക്ക് ചുറ്റുമുണ്ട്. വിവാഹത്തിന് ശേഷം അൻപതാം വയസിൽ നതാഷയ്ക്ക് സ്‌പൈനൽ കോർഡ് ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞു. ഇത് ശരീരത്തെ താപനിലയെ ബാധിക്കുന്ന തരത്തിലായിരുന്നു. ചൂടും തണുപ്പും വേദനയ്ക്ക് കാരണമാകും.

അഞ്ചംഗ കുടുംബത്തിന് നതാഷയുടെ മെഡിക്കൽ ഉപകരണങ്ങൾ ചാർജ് ചെയ്യാനും വൈദ്യുതി ആവശ്യമാണ്. നതാഷയുടെ ആരോഗ്യപ്രശ്‌നങ്ങൾക്ക് പുറമെ, 50 വയസ്സുള്ള ഭർത്താവ് ​ഗാരിക്ക് സ്ലീപ് അപ്നിയ എന്ന സ്ലീപ് ഡിസോർഡർ ഉണ്ട്. ​ഗുരുതരമാകാതിരിക്കാൻ അയാൾ രാത്രിയിൽ ഒരു സി.പി.എ.പി യന്ത്രം ഉപയോഗിക്കണം. ഊർജ പ്രതിസന്ധിയും ബില്ലുകൾ കുതിച്ചുയരുന്നതും കാരണം വൈദ്യുതിക്കായി പ്രതിമാസം ഏകദേശം 200 പൗണ്ട് ചെലവഴിക്കുന്നു.

അതേസമയം അവരുടെ ഗ്യാസ് ബില്ലുകൾ പ്രതിമാസം £30 ൽ നിന്ന് £130 ആയി ഉയർന്നു. രാജ്യത്ത് ഇതുപോലെ നിരവധിപേർ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ക്രിസ്മസ് കാലത്തും ഉയർന്ന ബില്ലുകൾ പരി​ഗണിച്ച് ആ​ഘോഷമൊക്കെ കുറയ്ക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കില്ലമാർഷിലെ കൂട്ടകൊലപാതകത്തിൽ പ്രതി ഡാമിയൻ ബെൻഡാലിനു(32) ജീവപര്യന്തം തടവുശിക്ഷ. ഗർഭിണിയായ ഭാര്യയെയും മക്കളെയും, മറ്റൊരു കുട്ടിയെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി. 2021 ൽ ഡെർബിഷെയറിലെ വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. ടെറി ഹാരിസ് (35), മകൻ ജോൺ ബെന്നറ്റ് (13), മകൾ ലേസി ബെന്നറ്റ് (11), ലേസിയുടെ 11 വയസ്സുള്ള സുഹൃത്ത് കോണി ജെന്റ് എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഡെർബി ക്രൗൺ കോടതിയിൽ ആയിരുന്നു ഇയാൾ കുറ്റസമ്മതം നടത്തിയത്. പതിനൊന്ന് വയസുള്ള മകൾ ലേസിയെ ലൈംഗികമായി പീഡിപ്പിച്ചതും ഇയാൾ സമ്മതിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരപരാധിയായ ഒരു സ്ത്രീയ്ക്കും മൂന്നു പിഞ്ചോമനകൾക്കുമെതിരെ ദാരുണമായ അക്രമം നടത്തിയതിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചതെന്ന് വാദം കേട്ട ജസ്റ്റിസ് സ്വീനി പറഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവത്തിൽ ഇതല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നും അവർ വ്യക്തമാക്കി. 2021 സെപ്റ്റംബർ 18നാണ് ഹാരിസിനെയും കുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചുറ്റിക ഉപയോഗിച്ച് ദേഹമാസകലം അടിച്ചു പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങളെന്നും പ്രോസിക്യൂഷൻ ലൂയിസ് മാബ്ലി കെസി കോടതിയെ അറിയിച്ചു.

അതേസമയം ബെൻഡാലുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ഒരാളുമായി ടെറി ഹാരിസ് ബന്ധത്തിലായിരുന്നതായി ലൂയിസ് മാബ്ലി കോടതിയെ അറിയിച്ചു. ഇതാകാം ഒരുപക്ഷെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ചുറ്റിക ഉപയോഗിച്ച് നാലുപേരെയും കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സമരങ്ങൾ എൻഎച്ച്എസ്സിന്റെ താളം തെറ്റിച്ചതിന്റെ കണക്കുകൾ പുറത്തുവന്നു. ഏകദേശം മുപ്പതിനായിരം ശസ്ത്രക്രിയകളാണ് സമരം മൂലം മുടങ്ങിയത്. ഇതുകൂടാതെ ഒട്ടേറെ അപ്പോയിന്റ്മെന്റുകളും സമരം മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഡിസംബർ 15 , 20 തീയതികളിൽ നടത്തുന്ന സമരം മൂലം എൻഎച്ച്എസിനുണ്ടായിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ആംബുലൻസ് പണിമുടക്കിനെ തുടർന്നുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തദിവസം പുറത്തുവരും എന്നാണ് കരുതപ്പെടുന്നത്.

സമരങ്ങളെ തുടർന്ന് 25,000 ഔട്ട് പേഷ്യന്റ് അപ്പോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടതായാണ് അറിയാൻ സാധിച്ചത്. ഏറ്റവും കൂടുതൽ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടത് നോട്ടിംഗ്‌ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ്. ഇവിടെ മാത്രം 2413 പേരുടെ അപ്പോയിന്റ്മെന്റുകളാണ് റദ്ദാക്കപ്പെട്ടത്. ന്യൂകാസിൽ-അപ്പൺ-ടൈൻ ഹോസ്പിറ്റലിൽ 2313 അപ്പോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടു. സമരത്തിൽ പങ്കെടുത്ത പല ഹോസ്പിറ്റലുകളിലും ബാങ്ക് ഹോളിഡേയുടെ എന്ന രീതിയിലുള്ള പ്രതീതിയായിരുന്നു.


പുറത്തു വന്ന വിവരങ്ങളേക്കാൾ ഗുരുതരമാണെന്നാണ് യഥാർത്ഥ കണക്കുകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിൻറെ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം പുതു വർഷത്തിലും തുടരുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമരത്തിൻറെ ഓരോ ചലനങ്ങളും യുകെ മലയാളി സമൂഹത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. ജീവിത ചിലവ് വർദ്ധനവ് മൂലം നേരിടുന്ന പ്രശ്നങ്ങൾ കടുത്ത പ്രതിസന്ധി യുകെയിലെ മിക്ക മലയാളി കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്. യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത നിലവിലുണ്ട്. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. സമരം തീവ്രമാവുകയാണെങ്കിൽ അത് എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്

RECENT POSTS
Copyright © . All rights reserved