ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിലെ ഡൺകിർക്കിന് സമീപം ബോട്ട് മറിഞ്ഞ് 7 വയസ്സുകാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത കുടിയേറ്റത്തിനുള്ള ശ്രമത്തിനിടെയാണ് പെൺകുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഡൺകിർക്കിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ മുങ്ങുമ്പോൾ ബോട്ടിൽ 16 കുടിയേറ്റക്കാർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മൂന്ന് കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ മാതാപിതാക്കളെ ഡൺകിർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റത്തിനായി ഉപയോഗിച്ച കപ്പൽ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പ്രാഥമിക വിവരങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അറിയിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് അനധികൃതരുടെ കുടിയേറ്റത്തിന് നേതൃത്വം നൽകിയ നിരവധി പേരെ കസ്റ്റഡിയിൽ എടുത്തതായി ഡൺകിർക്കിലെ പ്രോസിക്യൂട്ടർമാർ പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ബോട്ട് അപകടത്തെ തുടർന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച മൂന്ന് കുടിയേറ്റക്കാർ ബുധനാഴ്ച മരണമടഞ്ഞിരുന്നു. രണ്ട് മാസം പിന്നിടുമ്പോൾ ഈ വർഷം ഇതുവരെ 2000- ത്തിലധികം കുടിയേറ്റക്കാർ യുകെയിൽ എത്തിയതായാണ് ഹോം ഓഫീസിൻ്റെ കണക്കുകൾ ചൂണ്ടി കാണിക്കുന്നത് . 2023 വർഷത്തിൽ 52,530 അനധികൃത കുടിയേറ്റക്കാർ ചെറിയ ബോട്ടുകളിലായി യുകെയിൽ എത്തിയതായാണ് കണക്കുകൾ . 2022 നെ അപേക്ഷിച്ച് ഇത് 17 % കൂടുതലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എല്ലാ കണ്ണുകളും ജെറമി ഹണ്ടിലേയ്ക്കാണ്. മാർച്ച് 6-ാം തീയതി അദ്ദേഹം 2024 – 25 സാമ്പത്തിക വർഷത്തിലേയ്ക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കും. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബഡ്ജറ്റ് ഒട്ടേറെ ജനപ്രിയമായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ മലയാളികളും ബഡ്ജറ്റിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഏകദേശം 800 മില്യൺ പൗണ്ടിന്റെ സാങ്കേതിക പരിഷ്കാരങ്ങൾ എൻഎച്ച്എസിലും നിയമപരിപാലനത്തിലും നടപ്പിലാക്കാൻ ബഡ്ജറ്റിൽ നിർദ്ദേശം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ എൻഎച്ച്എസിലെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായം ബഡ്ജറ്റിൽ ഉണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള ആധുനികവത്കരണമാണ് നടപ്പിലാക്കുക. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ എൻഎച്ച്എസിലെ സ്കാൻ ടൈം മൂന്നിലൊന്നായി കുറയ്ക്കാമെന്നാണ് കണകാക്കുന്നത് .
ഇതോടൊപ്പം ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് നിയന്ത്രണങ്ങൾക്കും മറ്റുമായി വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വൻ ആധുനികവത്കരണം ആണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള പരിഷ്കരണം ഉപകാരപ്രദമായിരിക്കും എന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് ജാമുകൾ ഒഴിവാക്കുന്നതിനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കും. പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഓരോ വർഷവും 38 ദേശലക്ഷം മണിക്കൂർ സമയം ലാഭിക്കാൻ പോലീസ് ഡിപ്പാർട്ട്മെൻ്റിന് സാധിക്കും.
യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ എൻഎച്ച്എസിലെ ആധുനിക വത്കരണം നല്ലൊരു ശതമാനം യുകെ മലയാളികൾക്കും പ്രത്യക്ഷമായോ പരോക്ഷമായോ ഉപകാരപ്പെടും. ഇംഗ്ലണ്ടിലെ 100 എംആർഐ സ്കാനറുകൾ എങ്കിലും നിർമ്മിത ബുദ്ധി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഫലമായി 130,000 രോഗികൾക്ക് എങ്കിലും പരിശോധന ഫലങ്ങൾ നേരത്തെ ലഭിക്കുന്നതിന് കാരണമാവും.
ഈ വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ കൈയ്യിലെടുക്കാനുള്ള പൊടിക്കൈകൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസാ ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ യുകെയിലെ ഭീകരാക്രമണ ഭീഷണി കുത്തനെ ഉയരുന്നതായി മുന്നറിയിപ്പ് നൽകി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ. ആസൂത്രിതമായ തീവ്രവാദ പ്രവർത്തനത്തിൻ്റെ അപകടസാധ്യത ചൂണ്ടിക്കാട്ടിയ രഹസ്യാന്വേഷണ വിഭാഗം ഒറ്റപ്പെട്ട ആക്രമണം നടത്താൻ സാധ്യത ഉള്ള സ്ഥലങ്ങളുടെയും വ്യക്തികളുടെയും വിവരങ്ങൾ നൽകിയതായിട്ടാണ് റിപ്പോർട്ടുകൾ.
ഗാസാ ഇസ്രയേൽ യുദ്ധം ആഗോള ഭീകരവാദ സംഘടനകൾ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും സംഘടനകളിലേയ്ക്ക് ആളുകളെ ആകർഷിക്കാനും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന മുസ്ലീം പുണ്യമാസമായ റമദാനിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞയാഴ്ച റോച്ച്‌ഡെയ്‌ലിലെ ജോർജ്ജ് ഗാലോവേയുടെ ഉപതെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ഋഷി സുനക് ഉയർന്ന് വരുന്ന തീവ്രവാദ ഭീഷണികളെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻ്റലിജൻസിൻെറ മുന്നറിയിപ്പ് പുറത്ത് വരുന്നത്.
ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനും ഇസ്രയേലിൻ്റെ പ്രതികരണത്തിനും ശേഷം ബ്രിട്ടീഷ് മുസ്ലിം യുവാക്കൾ തീവ്രവാദത്തിലേയ്ക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഗാസാ യുദ്ധം കാരണം തീവ്രവാദ ഗ്രൂപ്പുകൾക്ക് ഫണ്ട് ശേഖരിക്കാനും റിക്രൂട്ട് ചെയ്യാനും ഇനി എളുപ്പമായിരിക്കുമെന്ന് ഒരു മുതിർന്ന കൺസർവേറ്റീവ് അംഗം പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പ്രധാന നഗരങ്ങളുടെ അടുത്തുള്ള പട്ടണങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വാടക വർദ്ധനവുണ്ടായതായി പുതിയ ഗവേഷണം പുറത്ത്. 2020 നും 2023 നും ഇടയിൽ ബോൾട്ടൺ, ന്യൂപോർട്ട് തുടങ്ങിയ തുടങ്ങിയ സ്ഥലങ്ങളിൽ വാടക മൂന്നിലൊന്നിലധികം വർദ്ധിച്ചതായി പ്രോപ്പർട്ടി പോർട്ടൽ സൂപ്ല പറയുന്നു. ഗ്ലാസ്‌ഗോ, ലണ്ടൻ, മാഞ്ചസ്റ്റർ, എഡിൻബർഗ് എന്നിവിടങ്ങളിൽ വലിയ ഉയർച്ചയുണ്ടായിട്ടുണ്ട്. പുതിയ തൊഴിൽ സംസ്‌കാരം വില വർദ്ധനവിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുള്ളതായി ഗവേഷണത്തിൽ കണ്ടെത്തി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വഴി പലർക്കും നഗരങ്ങളിലെ വലിയ സ്ഥലങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള കാരണമായി.
വലിയ നഗരങ്ങളിലേക്ക് എളുപ്പമുള്ള ഗതാഗത സൗകര്യമുള്ള പ്രദേശങ്ങളിൽ ഫ്ളാറ്റുകൾക്കും മറ്റും ഉള്ള ആവശ്യങ്ങൾ ദിനം പ്രതി കുത്തനെ ഉയരുകയാണെന്ന് ഏജന്റുമാർ പറയുന്നു. യുകെയിലെ 65 നഗരങ്ങളിലും വലിയ പട്ടണങ്ങളിലും താമസിക്കാൻ പുതിയ സ്ഥലങ്ങൾ തേടുന്ന ആളുകളുടെ വാടകയിലെ വർദ്ധനവ് നിരീക്ഷിച്ചതിന് ശേഷമാണ് സൂപ്ല കണക്കുകൾ പുറത്ത് വിട്ടത്. റിപ്പോർട്ടിൽ വില വർദ്ധനവ് ഉണ്ടായ പത്ത് നഗരങ്ങളിൽ ആറ് എണ്ണം ലണ്ടൻ, ലീഡ്‌സ്, കാർഡിഫ് എന്നീ പ്രദേശങ്ങളിലെ അടുത്ത സ്ഥലങ്ങളിൽ ആണ്. വിഗാൻ, ന്യൂപോർട്ട്, ബ്രാഡ്‌ഫോർഡ്, റോച്ച്‌ഡെയ്ൽ, ലൂട്ടൺ എന്നീ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ബോൾട്ടണിൽ മൂന്ന് വർഷത്തിനിടെ വാടകയ്ക്കുള്ള സ്ഥലങ്ങളുടെ ആവശ്യങ്ങൾ ഏകദേശം 39% ആണ് വർദ്ധിച്ചത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 15% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു പ്രദേശങ്ങളിൽ നിന്ന് ബോൾട്ടനെ വ്യത്യസ്തമാകുന്നത് ഈ പ്രദേശത്തെ പുതിയ ലെറ്റിൻ്റെ ശരാശരി വാടക ഇപ്പോഴും അയൽ പ്രദേശങ്ങളായ റോച്ച്ഡെയ്ൽ, വാറിംഗ്ടൺ, മാഞ്ചസ്റ്റർ എന്നിവയേക്കാൾ കുറവാണ് എന്നുള്ളതാണ്. ആവശ്യക്കാർ ഉയർന്നതാണെങ്കിലും, ബോൾട്ടണിൽ ലഭ്യമായ പ്രോപ്പർട്ടികളുടെ എണ്ണം വളരെ കുറവാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ബ്രിട്ടീഷ് ചരക്ക് കപ്പൽ ചെങ്കടലിൽ മുങ്ങി. ഫെബ്രുവരി 18 -ാം തീയതിയാണ് ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത റൂബിമർ എന്ന ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടത്. യെമനിലെ അൽ മുഖയ്ക്ക് തെക്ക് 35 നോട്ടിക്കൽ മൈൽ അകലെയുള്ള ബാബ് അൽ-മന്ദാബ് കടലിടുക്കിലാണ് കപ്പൽ ആക്രമിക്കപ്പെട്ടത് എന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വെളിപ്പെടുത്തിയിരുന്നു.
171.6 മീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള ബ്രിട്ടീഷ് ചരക്ക് കപ്പലിലെ ജീവനക്കാർ ആക്രമണത്തെ തുടർന്ന് കപ്പൽ ഉപേക്ഷിക്കാൻ നിർബന്ധിതരായിരുന്നു. ആക്രമണത്തിൽ കപ്പൽ തകർന്നെങ്കിലും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. മിഡിൽl ഈസ്റ്റിൽ അടുത്തിടെയുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ പൂർണമായും നശിച്ച കപ്പലാണ് ഇത്. കപ്പൽ തകർന്നത് മൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെയും ഹൂതികൾ ചെങ്കടലിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഏതെങ്കിലും കപ്പലുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചതായുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ചെങ്കടലിലെ ചരക്ക് കപ്പലുകൾക്കെതിരെ യുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കെതിരെ യുകെ യു എസ് സംയുക്ത സേന ശക്തമായ കടന്നാക്രമണം നടത്തികൊണ്ടിരിക്കുകയാണ് . ഹൂതികൾക്കെതിരെയുള്ള സൈനിക നടപടിയിൽ ഓസ്ട്രേലിയ, ബഹ്റിൻ, കാനഡ, ഡെന്മാർക്ക്, നെതർലാൻഡ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയും ഉണ്ട് . ചെങ്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഒഴിവാക്കാനും ഏറ്റവും നിർണ്ണായകമായ ജലപാതയിൽ സുസ്ഥിരത കൈവരിക്കാനുമാണ് തങ്ങളുടെ നടപടി എന്ന് യുകെ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവുംl നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- റോച്ച്ഡെയിൽ ബൈ ഇലക്ഷനിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പിന്തുണ ലേബർ പാർട്ടി പിൻവലിച്ച സംഭവത്തിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് പാർട്ടി നേതാവ് കെയർ സ്റ്റാർമർ. എന്നാൽ ആ തീരുമാനം തികച്ചും ശരിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരത്തിൽ വർക്കേഴ്സ് പാർട്ടി ഓഫ് ബ്രിട്ടനിൽ അംഗമായ ജോർജ്ജ് ഗാലോവേയാണ് വിജയിച്ചത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന അസ്ഹർ അലി നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. യഹൂദ വിരുദ്ധ പ്രസ്താവനയെ തുടർന്ന് ലേബർ പാർട്ടി അസ്ഹർ അലിയ്ക്കുള്ള പിന്തുണ പിൻവലിച്ചത് കൊണ്ട് മാത്രമാണ് ഗാലോവേയ്ക്ക് ജയിക്കാനായതെന്നും സ്റ്റാർമർ വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയെ മൂന്നാമതാക്കിക്കൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പ്രാദേശിക വ്യവസായിയായ ഡേവിഡ് ടുള്ളി അപ്രതീക്ഷിതമായി രണ്ടാം സ്ഥാനത്തെത്തി. വിജയിച്ചശേഷം നടത്തിയ പ്രസംഗത്തിൽ ഗാലോവേ, റിഷി സുനകും സ്റ്റാർമറും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ ആണെന്നും, ഇവർക്ക് രണ്ടു പേർക്കും ഉള്ള തിരിച്ചടിയാണ് റോച്ച്ഡെയിൽ പരാജയത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രചാരണ സമയത്ത് ഉടനീളം പലസ്തീൻ ജനതയുടെ അവകാശവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചുവടുവെപ്പാണ് ഗാലോവേ നടത്തിയത്. തന്റെ വിജയം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. റോച്ച്‌ഡെയ്ൽ മത്സരം അടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭിന്നിപ്പിക്കുന്ന പ്രചാരണങ്ങളിലൊന്നായിരുന്നുവെന്ന് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടി തികച്ചും ശരിയായ രീതിയിലുള്ള ഒരു പ്രചരണം നടത്തിയതായും അദ്ദേഹം പറഞ്ഞു. 10,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന ലേബർ എംപി ടോണി ലോയിഡിൻ്റെ മരണത്തെ തുടർന്നാണ് റോച്ച്ഡെയിലിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയുടെ വിജയം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, അസ്ഹർ അലിയുടെ യഹൂദ വിരുദ്ധ പ്രസ്താവനകളാണ് പാർട്ടിക്ക് തിരിച്ചടിയായത്. തൻ്റെ പരാമർശത്തിന് അലി ക്ഷമാപണം നടത്തിയെങ്കിലും പാർട്ടി അവരുടെ പിന്തുണ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച്എസിലെ ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ആയിരക്കണക്കിന് രോഗികൾ ബുദ്ധിമുട്ടിലായി. ഏകദേശം 91,000 അപ്പോയിന്റ്മെൻ്റുകൾ പുന:ക്രമീകരിക്കേണ്ടതായി വന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച മുതൽ 29-ാം തീയതി ബുധനാഴ്ച വരെ 5 ദിവസങ്ങളിലായാണ് ജൂണിയർ ഡോക്ടർമാർ സമരത്തിൽ പങ്കെടുത്തത്. മെച്ചപ്പെട്ട ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) യുടെ നേതൃത്വത്തിൽ ജൂണിയർ ഡോക്ടർമാർ നടത്തുന്ന പത്താമത്തെ സമരമാണ് ഇത്.
23, 000 -ലധികം ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. പണിമുടക്ക് കാരണം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ ഏകദേശം ആയിരം മണിക്കൂറിലധികം തടസ്സം നേരിട്ടതായാണ് റിപ്പോർട്ടുകൾ. 2022 ഡിസംബർ മുതൽ ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നടത്തിയ വിവിധ പണിമുടക്കുകൾ കാരണം ഏകദേശം 1.4 ദശലക്ഷത്തിലധികം ഓപ്പറേഷനുകളും അപ്പോയിന്റ്മെൻ്റുകളും തടസ്സപ്പെട്ടതായാണ് ഏകദേശ കണക്കുകൾ.
ജൂണിൽ ഡോക്ടർമാരുടെ പണിമുടക്ക് കാരണം താളം തെറ്റിയ എൻഎച്ച്എസ്സിന്റെ പ്രവർത്തനത്തെ പിടിച്ചുനിർത്താൻ മറ്റ് എൻഎച്ച്എസ് ജീവനക്കാർ കഠിനാധ്വാനം ചെയ്തതായി എൻഎച്ച്എസിൻ്റെ ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പോവിഡ് പറഞ്ഞു . 35 ശതമാനം ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് ബി എം എ സമരം നടത്തുന്നത്. ഈ ആവശ്യം ഉന്നയിച്ച് ജൂനിയർ ഡോക്ടർമാർ ഇതുവരെ 39 ദിവസത്തെ സമരം നടത്തി കഴിഞ്ഞു. എൻഎച്ച്എസ് ഡോക്ടർമാരിൽ പകുതിയോളം പേർ ജൂണിയർ ഡോക്ടർമാർ ആണ്. അതുകൊണ്ട് തന്നെ ജൂണിയർ ഡോക്ടർമാർ നടത്തുന്ന സമരം എൻഎച്ച്എസ്സിനെ അടിമുടി ബാധിക്കും. വെയിൽസിൽ ജൂണിയർ ഡോക്ടർമാർ അടുത്തിടെ സമരം നടത്തിയിരുന്നു. വടക്കൻ അയർലൻഡിലെ ഡോക്ടർമാർ മാർച്ചിൽ പണിമുടക്ക് നടത്താൻ തയ്യാറാവുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാറ്റ് വിക്ക് വിമാനത്താവളത്തിന് സമീപം 15 വാഹനങ്ങൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക് പറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പേമാരിയും മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് M 23 നാല് മണിക്കൂർ അടച്ചിട്ടു.
M 23 – ലെ ജംഗ്ഷൻ 10 നും 11 നും ഇടയിൽ ലണ്ടനെ ബ്രൈറ്ററുമായി ബന്ധിപ്പിക്കുന്ന മോട്ടോർവേയുടെ ഇരുവശത്തും വെള്ളിയാഴ്ച രാത്രി ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പല വാഹനങ്ങളും അപകടത്തെ തുടർന്ന് റോഡിൽ നിന്ന് തെറിച്ചു മാറിയതായി ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. M 23 നാല് മണിക്കൂറുകൾക്ക് ശേഷം ഗതാഗതത്തിനായി തുറന്നെങ്കിലും ഇതുവഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സസെക്സ് പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് കെൻസിങ്ടണിൽ വൻ തീപിടുത്തത്തെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിലെ സൗത്ത് കെൻസിങ്ടണിലെ 5 നില കെട്ടിടത്തിനാണ് തീപിടിച്ചത് . സംഭവത്തെ തുടർന്ന് സമീപത്തെ വീടുകളിൽ നിന്ന് 170 ഓളം പേരെ ഒഴിപ്പിച്ചു.
അഞ്ച് നില കെട്ടിടത്തിലെ താഴത്തെ നിലയിൽ ആയിരുന്നു അഗ്നിബാധ ആരംഭിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂരയിലേയ്ക്ക് പടർന്ന തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. തീപിടുത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
15 ഫയർ എഞ്ചിനുകളും നൂറോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള പരിശ്രമത്തിലാണ്. കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചെന്നും എൽ എഫ് ബി അറിയിച്ചു. സമീപത്തെ കെട്ടിടങ്ങളിലേയ്ക്ക് തീ പടരുന്നത് തടയാൻ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതായി സ്റ്റേഷൻ കമാൻഡർ സ്റ്റീവ് കോളിൻസ് പറഞ്ഞു . തീപിടുത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഭവനരഹിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നതായുള്ള കണക്കുകൾ പുറത്തുവന്നു. വീടില്ലാത്തവരുടെ എണ്ണത്തിൽ ലണ്ടനിൽ മാത്രം 40 ശതമാനം വർദ്ധനവ് ആണ് പ്രതിവർഷം ഉണ്ടാകുന്നത്. ഭവന രഹിതരായവർക്ക് താത്കാലിക താമസസൗകര്യം ഒരുക്കുന്നതിനായി വൻ തുകയാണ് കൗൺസിലുകൾ ചിലവഴിക്കുന്നത്. ലണ്ടൻ നഗരത്തിൽ വീടില്ലാത്തവർക്ക് താത്കാലികവാസമൊരുക്കാൻ 90 മില്യൺ പൗണ്ട് ആണ് കൗൺസിലുകൾ ഓരോ മാസവും ചിലവഴിക്കുന്നത്.
ഇത് ലണ്ടനിലെ മാത്രം സ്ഥിതി വിശേഷമല്ല. യുകെയിൽ ഉടനീളം വിവിധ കൗൺസിലുകൾ വൻ തുകയാണ് പാർപ്പിടമില്ലാത്തവർക്ക് താത്കാലിക വാസം ഒരുക്കാനായി ചിലവഴിക്കേണ്ടതായി വരുന്നത്. ലണ്ടൻ നഗരത്തിൽ മാത്രം അൻപതിൽ ഒരാൾക്ക് വീടില്ലെന്നാണ് കൗൺസിലുകളുടെ കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. ഭവനരഹിതർക്ക് താത്കാലിക വാസസ്ഥലങ്ങൾ തുടങ്ങാനും അവയുടെ അറ്റകുറ്റപ്പണികൾക്കും മറ്റ് സഹായങ്ങൾക്കുമായി സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് കൗൺസിലുകൾ ആവശ്യപ്പെട്ടു കഴിഞ്ഞു.
2023 -25 കാലത്തേയ്ക്ക് 352 മില്യൺ പൗണ്ട് ആണ് ഹൗസിംഗ് സപ്പോർട്ടിനായി ഗവൺമെൻറ് നീക്കി വച്ചിരിക്കുന്നത്. എന്നാൽ ഇത് തികച്ചും അപര്യാപ്തമാണെന്നാണ് കൗൺസിലുകൾ പറയുന്നത് . നിലവിലെ സ്ഥിതി തുടർന്നാൽ കൗൺസിലുകൾ പലരും പാപ്പരാകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. നിലവിൽ 175,000 പേർ യുകെയിൽ താത്കാലിക വാസസ്ഥലങ്ങളിൽ കഴിയുന്നതായാണ് കണക്കുകൾ. ഇതിൽ 85,000 കുട്ടികളും ഉൾപ്പെടും. ലണ്ടനിലെ ഓരോ ക്ലാസ് മുറിയിലും വീടില്ലാത്ത ഒരു കുട്ടിയെങ്കിലും പഠിക്കുന്നുണ്ടെന്നത് പ്രശ്നത്തിന്റെ ഗൗരവം വളരെയാണെന്നതിന്റെ ചൂണ്ടു പലകയാണ്.