ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്തവർഷം ദേശീയ മിനിമം വേതനം 6 ശതമാനം വരെ വർധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഒരു ദശലക്ഷത്തിലധികം കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് മിനിമം വേതനത്തിലെ വർദ്ധനവ് പ്രയോജനപ്രദമാകുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ മിനിമം വേതനത്തിന്റെ വർദ്ധനവ് വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പ്രയോജനപ്രദമാകും.

ചാൻസിലർ റേച്ചൽ റീവ്സ് പണപ്പെരുപ്പ നിരക്കിന് മുകളിലുള്ള വർദ്ധനവ് പ്രഖ്യാപിക്കുമെന്ന സൂചനകളാണ് പുറത്തുവന്നത്. 18നും 20 നും ഇടയിൽ പ്രായമായ തൊഴിലാളികളുടെ അടിസ്ഥാന വേതനം മുതിർന്നവരുടെ ഒപ്പം നൽകുന്നത് അധ്വാനിക്കുന്ന ജനവിഭാഗത്തിന് ശുഭ വാർത്തയാണെന്ന പ്രതികരണം മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഏകദേശം 1.6 ദശലക്ഷം 18നും 20 നും ഇടയിൽ പ്രായമുള്ളവരുടെ അടിസ്ഥാന വേതനം നിലവിൽ 11.44 പൗണ്ട് ആണ്.

ദേശീയ മിനിമം വേതനത്തിൽ 5.8 ശതമാനം വർദ്ധനവ് ആണ് നേരത്തെ ശുപാർശ ചെയ്യപ്പെട്ടിരുന്നത്. എന്നാൽ അന്തിമമായ പ്രഖ്യാപനം ഉണ്ടാകുമ്പോൾ അത് 6% വരെയാകാമെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബഡ്ജറ്റിൽ നികുതി വർദ്ധനവും സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ഇനങ്ങളിൽ ഉണ്ടാകുന്ന വർദ്ധനവുകളെ ഇത്തരം ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ തരണം ചെയ്യാനായിരിക്കും ചാൻസിലർ റേച്ചൽ റീവ്സ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മിനിമം വേതനത്തിൽ ഏറ്റവും പുതിയ വർധന ചാൻസിലർ പ്രഖ്യാപിക്കുമ്പോൾ, ദശലക്ഷക്കണക്കിന് കുറഞ്ഞ വരുമാനക്കാർ അത് ശുഭ വാർത്തയായിരിക്കുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ്റെ പ്രധാന സാമ്പത്തിക വിദഗ്ധനായ നെയ് കോമിനേറ്റി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാധനങ്ങളുടെ വിലയിൽ മൂന്നു വർഷത്തിലേറെയായി ഉണ്ടായിരിക്കുന്ന കുറവാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യത്തിൻ്റെ കണക്കുകൾ പ്രകാരം 2023 ഒക്ടോബർ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാസം ഭക്ഷ്യ ഉത്പന്ന വിലയിൽ 0.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷേതര ഉത്പന്നങ്ങളുടെ വില ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 2. 1 ശതമാനം ആണ് കുറഞ്ഞത്. വിലകൾ കുറഞ്ഞെങ്കിലും ആളുകൾ സാധനങ്ങൾ മേടിക്കുന്നതിൽ സാരമായ കുറവുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ബഡ്ജറ്റിന് മുന്നോടിയായി ഉപഭോക്താക്കൾ തങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുന്നത് ആണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്.

പണപ്പെരുപ്പ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത പലിശ നിരക്ക് 5 ശതമാനത്തിൽ നിന്ന് 4.75 ശതമാനമായി കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. നിലവിൽ പണപ്പെരുപ്പ നിരക്ക് പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തി എന്നാണ് കണക്കുകൾ കാണിക്കുന്നത്. പണപ്പെരുപ്പം ഓഗസ്റ്റിലെ 2.2 % നിന്ന് സെപ്റ്റംബറിൽ 1.7% ആയി കുറഞ്ഞിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം പലിശ നിരക്ക് കുറയ്ക്കുന്നതിന് ഇത് അനുകൂല ഘടകമാണ്. എന്നിരുന്നാലും നാളെ അവതരിപ്പിക്കുന്ന ബഡ്ജറ്റ് മൂലം വിപണിയിൽ ഉണ്ടാകുന്ന ചലനങ്ങൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തെ സ്വാധീനിക്കുമോ എന്നതാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന പ്രധാന ഘടകം . നികുതികളും മറ്റുള്ള പ്രഖ്യാപനങ്ങൾ മൂലം വിലകൾ കുതിച്ചുയരുകയാണെങ്കിൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മടി കാണിക്കും എന്ന അഭിപ്രായവും കുറവല്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെള്ളക്കാരായ ബ്രിട്ടീഷ് വംശജരെ അപേക്ഷിച്ച് വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന വാക്സിൻ എടുക്കാത്തവർക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹെൽത്ത് ഡേറ്റാ യുകെയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഈ ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാനും അതുകൂടാതെ കോവിഡിനെ തുടർന്ന് മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് പഠനം കാണിക്കുന്നത്.

വെള്ളക്കാരായ ബ്രിട്ടീഷുകാരിൽ 40 ശതമാനം പേർക്ക് മാത്രമേ കോവിഡ് വാക്സിൻ ലഭിക്കാതെയുള്ളൂ. എന്നാൽ വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരിൽ 80 ശതമാനം ആളുകൾക്കും കോവിഡ് വാക്സിൻ എടുത്തിട്ടില്ല. ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള 67 ദശലക്ഷം ആളുകളുടെ ഡേറ്റാ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ പുറത്തുവന്നത് എന്ന് എച്ച്ഡിആർ യുകെയിലെയും കേംബ്രിഡ്ജ് സർവകലാശാലയിലെയും പ്രൊഫസർ ആഞ്ചല വുഡ് പറഞ്ഞു.

80% വാക്സിനേഷൻ കുറവുള്ളവരിൽ കറുത്ത ആഫ്രിക്കൻ, കറുത്ത കരീബിയൻ, ഏഷ്യൻ പാകിസ്ഥാൻ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഏഷ്യൻ ചൈനീസ്, ഏഷ്യൻ ഇന്ത്യൻ ഗ്രൂപ്പുകളിലുള്ളവർ ഉൾപ്പെടെയുള്ളവർ 60% വാക്സിനേഷൻ എടുത്തിട്ടില്ല. ഒരു വ്യക്തി അവരുടെ പ്രായക്കാർക്കായി ശുപാർശ ചെയ്തിരിക്കുന്ന ഏതെങ്കിലും കോവിഡ് ജാബുകൾ എടുത്തില്ലെങ്കിൽ വാക്സിൻ എടുക്കാത്തതായാണ് കണക്കാക്കപ്പെടുന്നത്. ശീതകാലം ആസന്നമായ പശ്ചാത്തലത്തിൽ വാക്സിൻ എടുക്കാത്തവർക്ക് കോവിഡ് വരാനുള്ള സാധ്യത വളരെ ഗുരുതരമായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. കെയർ ഹോമുകളിലെ താമസക്കാരും 65 വയസ്സിനു മുകളിലുള്ളവരെയും പോലുള്ള യോഗ്യരായ വ്യക്തികൾക്ക് ഡോക്ടർമാരും ഫാർമസികളും കോവിഡ് ജാബുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകൾക്ക് കോവിഡിനെതിരെ സംരക്ഷണം ഇല്ലെന്ന കണ്ടെത്തൽ ആരോഗ്യ വിദഗ്ദ്ധർക്ക് വലിയ ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കുറ്റത്തിന് ബ്രിട്ടനിൽ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരനായ പീഡോഫൈലിനെ നാടുകടത്താൻ കഴിയില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. തന്റെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും തന്നെ നാടുകടത്തുന്നത് തന്റെ മക്കൾക്ക് ദോഷമാണെന്നും ചൂണ്ടി കാണിച്ച് അയാൾ നൽകിയ പരാതിയിലാണ് ഈ വിധി എന്നാണ് പ്രാഥമിക നിഗമനം. 2021 ലാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഇയാൾക്ക് 3 കേസുകളിലായി 14 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. ഇതോടൊപ്പം തന്നെ ഇയാൾക്ക് സെക്ഷ്വൽ ഹാം പ്രിവൻഷൻ ഓർഡർ നല്കപ്പെട്ടതുമാണ്. 10 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്യണമെന്ന നിബന്ധനയും കോടതി ഇയാൾക്ക് നൽകിയിരുന്നു. എന്നാൽ ഇദ്ദേഹം നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ മൂലം ഇദ്ദേഹത്തെ നാടുകടത്താനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമങ്ങൾ പക്ഷേ ഫലം കാണാതെ വരികയാണ്. തന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമനുസരിച്ച് അയാൾ കോടതിയെ സമീപിച്ചു. അതിൽ അയാൾ വിജയം കാണുക തന്നെയാണ് ചെയ്തത്. എന്നാൽ പിന്നീട് ഉണ്ടായ അപ്പീലുകൾ മൂലം ഇപ്പോഴും ഒരു കേസ് നിലനിൽക്കുകയാണ്.

തികച്ചും ഭ്രാന്തമായ കേസാണ് ഇതെന്നും, ബ്രിട്ടൻ യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ (ഇസിഎച്ച്ആർ) വിട്ടുപോകേണ്ടതിൻ്റെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ടോറി നേതാവായ റോബർട്ട് ജെൻറിക്ക് വ്യക്തമാക്കി. കൺവെൻഷൻ്റെ ആർട്ടിക്കിൾ 8 പ്രകാരം സ്വകാര്യവും കുടുംബവുമൊത്തുള്ള ജീവിതം എന്ന പ്രതിയുടെ അവകാശത്തെ നശിപ്പിക്കുമെന്ന വാദമാണ് അയാളുടെ അഭിഭാഷകർ കോടതിയിൽ ഉയർത്തിയത്. അതോടൊപ്പം തന്നെ ആജീവനാന്തകാലം മാധ്യമങ്ങൾക്കു മുൻപിൽ അജ്ഞാതനായിരിക്കാനുള്ള അവകാശവും അയാൾക്ക് സ്വന്തമായി.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് പ്രതിയുടെ കുട്ടികളെ വേർപ്പെടുത്തുന്നത് തെറ്റാണെന്ന കാരണത്താൽ ഇമിഗ്രേഷൻ ജഡ്ജി ജെറ്റ്‌സൺ ലെബാസ്‌സി അദ്ദേഹത്തിന്റെ അപ്പീൽ അനുവദിച്ചിരുന്നു. എന്നാൽ കോടതിയുടെ ഈ വിധിയ്ക്കെതിരെ ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് വീണ്ടും അപ്പീൽ നൽകി. പ്രതിയുടെ അപ്പീൽ അനുവദിച്ച ജഡ്ജി കൃത്യമായ തെളിവുകൾ ഒന്നും തന്നെ പരിഗണിക്കാതെയാണ് വിധി നടത്തിയത് എന്ന വാദം സർക്കാർ കോടതിയിൽ ഉന്നയിച്ചു. സർക്കാർ നൽകിയ പുതിയ അപ്പീലിൽ ഇനിയും വാദം തുടരുകയാണ്. എന്നാൽ തന്റെ നാടുകടത്തൽ നീട്ടുവാൻ പ്രതിക്ക് സാധിച്ചു എന്നത് ഇതിനകം തന്നെ വ്യക്തമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടി എംപി തെരുവിൽ ഒരു മനുഷ്യനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ചെഷെയറിലെ എംപിയായ മൈക്ക് അമേസ്ബറി ആണ് ആരോപണ വിധേയനായത്. സംഭവം മാധ്യമങ്ങളിൽ വൻ വാർത്തയായതിനെ തുടർന്ന് പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.

മൈക്ക് അമേസ്ബറി പ്രകോപനമില്ലാതെ ഒരാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ആക്രമണത്തിനിരയായ ആൾ തന്നെ ഭീഷണിപ്പെടുത്തിയതായി 55 കാരനായ മൈക്ക് അമേസ്ബറി അവകാശപ്പെട്ടിരുന്നു. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ ഇതിന് മതിയായ തെളിവുകൾ ഇല്ലെന്നാണ് സൂചന ശനിയാഴ്ച പുലർച്ചെ 2. 15 ന് ചെഷയറിലെ ഫ്രോഡ്‌ഷാമിലെ മാർക്കറ്റ് ടൗണിലെ ഹൈ സ്‌ട്രീറ്റിൽ വച്ചാണ് സംഭവം അരങ്ങേറിയത്. മൈക്ക് അമേസ്ബറി പ്രകോപനമില്ലാതെ ഒരാളെ ഇടിക്കുന്നതും അയാൾ തുടർന്ന് നിലത്ത് വീണിട്ടും തുടർന്നും ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 2017 മുതൽ ചെഷയറിലെ ലേബർ പാർട്ടി എംപിയാണ് അമേസ്ബറി 2018 നും 2024 നും ഇടയിൽ ഷാഡോ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം തൻ്റെ മണ്ഡലത്തിൽ 14,696 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. ഇത്രയും നാൾ ജനപ്രതിനിധിയും ഷാഡോ മന്ത്രിയുമായിരുന്ന മൈക്ക് അമേസ്ബറിയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽ കടുത്ത ഞെട്ടലാണ് സൃഷ്ടിച്ചത്. ജൂലൈ നാലിലെ പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ റിഫോം യുകെയുടെ സ്ഥാനാർത്ഥി മൈക്ക് അമേസ്ബറി എംപി സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വോർസെസ്റ്റർഷെയറിലെ അപകടത്തിൽ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചതിന് തുടർന്ന് ഒരാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ശനിയാഴ്ച A451-ൽ ആണ് അപകടം നടന്നത്. സംഭവത്തെ തുടർന്ന് അപകടകരമായ ഡ്രൈവിംഗ് നടത്തി മരണത്തിന് കാരണമായതിന് 39 കാരനായ ക്രെയ്ഗ് നണ്ണിനെതിരെ കുറ്റം ചുമത്തിയതായി വെസ്റ്റ് മെർസിയ പോലീസ് പറഞ്ഞു.

വോർസെസ്റ്റർഷെയറിലെ കിഡർമിൻസ്റ്ററിനും സ്റ്റോർപോർട്ടിനും ഇടയിൽ ആണ് അപകടം നടന്നത്. ഫോർഡ് ഫോക്കസും സുസുക്കി വിറ്റാരയും ആണ് കൂട്ടിയിടിച്ചത്. കുഞ്ഞ് സുസുക്കിയിലായിരുന്നു ഉണ്ടായിരുന്നത്. കൂട്ടിയിടിയെ തുടർന്ന് കുഞ്ഞ് അപകട സ്ഥലത്ത് തന്നെ മരിച്ചു. സ്റ്റോർപോർട്ടിലെ സാൻഡി ലെയ്‌നിലെ മിസ്റ്റർ നണ്ണിനെതിരെ അപകടകരമായ ഡ്രൈവിംഗ് വഴി ഗുരുതരമായ പരിക്കേൽപ്പിച്ചതിന് കുറ്റം ചുമത്തി. ഇയാളെ ഇന്ന് കിഡ്‌ഡർമിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സുസുക്കിയിൽ ഉണ്ടായിരുന്ന 20 വയസ്സുള്ള ഒരു പുരുഷനെയും സ്ത്രീയെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒക്ടോബർ 30-ാം തീയതി ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ കുറിച്ചുള്ള ചൂടു പിടിച്ച ചർച്ചകളാണ് യുകെയിൽ ഉടനീളം നടക്കുന്നത് . കഴിഞ്ഞ കുറെ നാളുകളായി വർധിച്ചുവരുന്ന ധനകാര്യ കമ്മിയെ തരണം ചെയ്യാനായി നികുതി ഇനങ്ങളിൽ എത്രമാത്രം വർദ്ധനവ് ചാൻസിലർ കൊണ്ടുവരുമെന്നത് യുകെ മലയാളികളുടെ ഇടയിലുള്ള വൻ ചർച്ചാവിഷയമായിരുന്നു.

എന്നാൽ ശമ്പളം മേടിക്കുന്ന തൊഴിലാളികളെ ബാധിക്കുന്ന രീതിയിൽ നികുതി വർദ്ധനവ് ഉണ്ടാകില്ലെന്ന് ചാൻസിലറുടെ പ്രഖ്യാപനം ശുഭ സൂചനയായാണ് യുകെ മലയാളികൾ അടക്കമുള്ളവർ കാണുന്നത്. അധ്വാനിക്കുന്ന ജനങ്ങളുടെ നികുതി വർദ്ധിപ്പിക്കില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനത്തോട് നീതി പുലർത്തുമെന്ന് ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ ഇന്ന് രാവിലെ പറഞ്ഞു. 15 വർഷത്തിനിടയിലെ ലേബർ പാർട്ടി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഏകദേശം 40 മില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവ് ചെലവ് ചുരുക്കലും ഉൾപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വീടുകളും ഫ്ലാറ്റുകളും മറ്റ് സ്ഥലങ്ങളും വസ്തുക്കളും വാങ്ങുമ്പോൾ അടയ്ക്കുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി . നിലവിൽ വീട് വാങ്ങുന്നവർ, അവർ വാങ്ങുന്ന വസ്തുവിന് £250,000-ൽ താഴെ മൂല്യമുണ്ടെങ്കിൽ നികുതി അടക്കേണ്ടതില്ല . എന്നാൽ ഈ പരിധി കുറച്ചാൽ വീട് വാങ്ങുന്ന മലയാളികൾ കൂടുതൽ നികുതി അടയ്ക്കേണ്ടതായി വരും. എൻഎച്ച്എസ് ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾക്കായുള്ള ധനസഹായം വർധിപ്പിക്കുന്നതിനായി ദേശീയ ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ഇതിനു പുറമേ തൊഴിലുടമകൾ നികുതി അടയ് ക്കേണ്ട പരുധി കുറയ്ക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ അവതരിപ്പിക്കും. രണ്ട് നടപടികളും ചേർന്ന് ഏകദേശം 20 ബില്യൺ പൗണ്ട് സമാഹരിക്കാനാകും എന്നാണ് കരുതുന്നത്. ബഡ്ജറ്റിൽ കൂടി ലക്ഷ്യമിടുന്ന വരുമാന സമാഹരണത്തിന് ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഈ രണ്ട് കാര്യങ്ങളിൽ നിന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
നാഷണൽ ഇൻഷുറൻസ് ഉയർത്തുന്നതിന് പ്രധാന ലക്ഷ്യം എൻഎച്ച്എസിൻ്റെ പുനരുദ്ധാരണവും ജീവനക്കാരുടെ അഭാവം പരിഹരിക്കലുമാണ്. കൂടുതൽ ധനസഹായം എൻഎച്ച്എസിന് ലഭിക്കുന്നതിലൂടെ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുമുള്ള നടപടികൾക്ക് ആക്കം കൂട്ടാനും സാധിക്കും . ഇത് ഒരു പരുധി വരെ മലയാളി നേഴ്സുമാർക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ഈ വർഷം പൂർത്തിയാകാൻ രണ്ടുമാസം കൂടി ബാക്കി നിൽക്കെ ചാനൽ കടന്ന് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷം ഇതുവരെ എത്തിയവരുടെ എണ്ണം 2023 -ൽ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ മൊത്തം എണ്ണത്തേക്കാൾ കൂടുതൽ ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്. അനധികൃത കുടിയേറ്റം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കും എന്ന ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ കെയർ സ്റ്റാർമർ സർക്കാരും പരാജയപ്പെട്ടതായാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഒക്ടോബർ 25-ാം തീയതി വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷം ഇതുവരെ 29,578 പേരാണ് ചാനൽ കടന്ന് അനധികൃതമായി യുകെയിൽ എത്തിയത്. 2023 -ൽ ചാനൽ കടന്ന് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 29347 ആയിരുന്നു. എന്നാൽ 2022 – ൽ ചെറുവള്ളങ്ങളിൽ എത്തിയവരുടെ എണ്ണം 45,755 ആയിരുന്നു. നിലവിലെ കണക്കുകൾ വെച്ച് 2022 – ലെ അനധികൃത കുടിയേറ്റത്തെക്കാൾ കൂടുതൽ 2024 ൽ ആകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയതായി ആഭ്യന്തര ഓഫീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനുശേഷം 16336 പേരാണ് ചെറു വള്ളങ്ങളിൽ ചാനൽ കടന്നെത്തിയത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നിരീക്ഷണം ശക്തമായെങ്കിലും നടപടികൾ ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മൂന്ന് പേർ ചാനൽ കടക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു. ഇതോടെ ഇതുവരെ ചാനൽ കടന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച് മരിക്കുന്നവരുടെ എണ്ണം 56 ആയി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നലെ നോർത്ത് ലണ്ടനിൽ 16 വയസുകാരൻ കുത്തേറ്റു മരിച്ചു. സ്ലിംഗ്ടണിലെ കോർട്ടൗൾഡ് റോഡിൽ ഡിയോൻ്റെ മൊവാട്ട്-സ്ലേറ്റർ എന്ന പേരുകാരനായ ആൺകുട്ടിയെയാണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇയാൾ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
മരണകാരണം കുത്തേറ്റതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊലകുറ്റത്തിന് 21 വയസ്സുകാരനായ ഫ്രാൻസി മക്കാർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തേംസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

അടുത്തിടെയായി ലണ്ടനിൽ കത്തി കുത്ത് ആക്രമണങ്ങൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞദിവസം ഈസ്റ്റ് ലണ്ടനിൽ ഒരു സ്ത്രീയ്ക്കും രണ്ടു കുട്ടികൾക്കും കുത്തേറ്റ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയെയും എട്ട് വയസ്സുള്ള പെൺകുട്ടിയെയും രണ്ട് വയസ്സുള്ള ആൺകുട്ടിയെയും ആണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കുത്തേറ്റ മൂന്നുപേരും ആശുപത്രിയിൽ തുടരുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മറ്റ് രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒക്ടോബർ 30-ാം തീയതി ചാൻസിലർ റേച്ചൽ റീവ്സ് അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ കുറിച്ച് ചൂടു പിടിച്ച ചർച്ചകളാണ് യുകെയിൽ ഉടനീളം നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലേബർ പാർട്ടി നയിക്കുന്ന സർക്കാരിൻറെ ബഡ്ജറ്റ് എന്ന പ്രത്യേകതയും ഈ പ്രാവശ്യത്തെ ബഡ്ജറ്റ് അവതരണത്തിനുണ്ട്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനപത്രികയോട് എത്രമാത്രം നീതി പുലർത്താൻ ചാൻസിലർക്കാകുമെന്നത് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന കാര്യമാണ്.
തൻറെ സഹമന്ത്രിമാർക്ക് അയച്ച സന്ദേശത്തിൽ ചെലവുകൾ, ക്ഷേമ പദ്ധതികൾ, നികുതി എന്നീ കാര്യങ്ങളിൽ പ്രീതികരമല്ലാത്ത തീരുമാനങ്ങൾ ബഡ്ജറ്റിൽ കണ്ടേക്കാമെന്ന് നേരത്തെ തന്നെ ചാൻസിലർ റേച്ചൽ റീവ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി ഭരണത്തിലിരുന്ന ടോറി സർക്കാരുകൾ വരുത്തിവെച്ച ബഡ്ജറ്റ് കമ്മി നികത്താൻ കടുത്ത നടപടികളിലേയ്ക്ക് ചാൻസിലർ കടന്നാൽ ഒക്ടോബർ 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റ് ജനപ്രിയമായിരിക്കില്ലെന്ന് ഉറപ്പാണ്.

തിരഞ്ഞെടുപ്പ് സമയത്ത് കെയർ സ്റ്റാർമർ അധ്വാനിക്കുന്ന ജനങ്ങളുടെ നികുതി വർദ്ധിപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു . എന്നാൽ ഇത് എത്രമാത്രം പ്രാവർത്തികമാക്കാൻ ചാൻസിലർക്ക് കഴിയും എന്നതിനെ കുറിച്ച് അത്ര ശുഭാപ്തി വിശ്വാസമല്ല സാമ്പത്തിക വിദഗ്ധർക്ക് ഉള്ളത്. ആദായ നികുതി പരിധി മരവിപ്പിക്കുന്നത് കൂടുതൽ ആളുകൾ നികുതി അടയ്ക്കുന്ന ഗണത്തിൽ ഉൾപ്പെടുത്തുന്നതിന് കാരണമാകും. 2021- ന് മുമ്പുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി പുനസ്ഥാപിക്കാൻ ലേബർ പദ്ധതി ഇടുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇത് പ്രാവർത്തികമാക്കിയാൽ 2030 ഓടുകൂടി 1.8 ബില്യൺ വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. മൂലധന നേട്ടത്തിനും അനന്തരാവകാശ നികുതിയിലും മാറ്റം ഉണ്ടാകുമെന്ന് പ്രചാരണവും ശക്തമാണ്. വീടുകളും ഫ്ലാറ്റുകളും മറ്റ് സ്ഥലങ്ങളും വസ്തുക്കളും വാങ്ങുമ്പോൾ അടയ്ക്കുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി . നിലവിൽ വീട് വാങ്ങുന്നവർ, അവർ വാങ്ങുന്ന വസ്തുവിന് £250,000-ൽ താഴെ മൂല്യമുണ്ടെങ്കിൽ നികുതി അടക്കേണ്ടതില്ല . എന്നാൽ ഈ പരിധി കുറച്ചാൽ വീട് വാങ്ങുന്ന മലയാളികൾ കൂടുതൽ നികുതി അടയ്ക്കേണ്ടതായി വരും.

എൻഎച്ച്എസ് ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾക്കായുള്ള ധനസഹായം വർധിപ്പിക്കുന്നതിനായി ദേശീയ ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . ഇതിനു പുറമേ തൊഴിലുടമകൾ നികുതി അടയ് ക്കേണ്ട പരുധി കുറയ്ക്കാനുള്ള തീരുമാനവും ബഡ്ജറ്റിൽ അവതരിപ്പിക്കും. രണ്ട് നടപടികളും ചേർന്ന് ഏകദേശം 20 ബില്യൺ പൗണ്ട് സമാഹരിക്കാനാകും എന്നാണ് കരുതുന്നത്. ബഡ്ജറ്റിൽ കൂടി ലക്ഷ്യമിടുന്ന വരുമാന സമാഹരണത്തിന് ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഈ രണ്ട് കാര്യങ്ങളിൽ നിന്നായിരിക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . നാഷണൽ ഇൻഷുറൻസ് ഉയർത്തുന്നതിന് പ്രധാന ലക്ഷ്യം എൻഎച്ച്എസിൻ്റെ പുനരുദ്ധാരണവും ജീവനക്കാരുടെ അഭാവം പരിഹരിക്കലുമാണ്. കൂടുതൽ ധനസഹായം എൻഎച്ച്എസിന് ലഭിക്കുന്നതിലൂടെ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിനുമുള്ള നടപടികൾക്ക് ആക്കം കൂട്ടാനും സാധിക്കും . ഇത് ഒരു പരുധി വരെ മലയാളി നേഴ്സുമാർക്ക് നേരിട്ടും അല്ലാതെയും പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത് .