ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻറർനാഷണൽ സ്റ്റുഡൻസിന് ഏർപ്പെടുത്തിയിട്ടുള്ള ഇമിഗ്രേഷൻ നിയമങ്ങൾ മൂലം വിദേശത്തുനിന്നും യുകെയിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായുള്ള കണക്കുകൾ പുറത്തുവന്നു . ഇതോടെ രാജ്യത്തെ യൂണിവേഴ്സിറ്റികൾ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. ഗവൺമെന്റിന്റെ പുതിയ നിയന്ത്രണവും കുത്തനെയുള്ള വിസ ഫീസ് വർദ്ധനവുമാണ് പ്രധാനമായും യുകെയിലെ സർവകലാശാലകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
60- തിലധികം യുകെ സർവകലാശാലകളിൽ നിന്നുള്ള ഡേറ്റ അനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അനുവധിച്ച പഠന വിസകളുടെ എണ്ണത്തിൽ 35 % കുറവാണ് ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യധാര സർവകലാശാലകളെയും യൂണിവേഴ്സിറ്റികളെയും പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റിസ് യുകെ (യുയുകെ) എന്ന സംഘടന പറഞ്ഞു. ജനുവരിയിലെ ഇമിഗ്രേഷൻ മാറ്റങ്ങൾക്ക് ശേഷം ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം 40 ശതമാനമായി കുറഞ്ഞതായാണ് കണ്ടെത്തിയത്.
ഇൻറർനാഷണൽ സ്റ്റുഡൻസിനുള്ള വിസയുടെ കാര്യത്തിൽ സർക്കാർ കടുംപിടുത്തം തുടരുകയാണെങ്കിൽ യുകെയിലുടനീളമുള്ള സർവകലാശാലകളെയും കോളേജുകളെയും അതിനോട് അനുബന്ധിച്ചുള്ള സമ്പദ് വ്യവസ്ഥയും അത് നശിപ്പിക്കുമെന്ന് യുയുകെയുടെ ചീഫ് എക്സിക്യൂട്ടീവ് വിപിയെൻ സ്റ്റർസ് പറഞ്ഞു.
സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് പതിനായിരകണക്കിന് വിദ്യാർഥികളാണ് യുകെയിലെത്തിയത്. പഠനത്തിനോടൊപ്പം ജോലി , യുകെയിൽ നല്ലൊരു ജോലി ലഭിക്കുന്നതിനോടൊപ്പം പെർമനന്റ് റെസിഡൻസ് കിട്ടാനുള്ള സാധ്യത എന്നിവയാണ് വിദ്യാർഥികളെ പ്രധാനമായും ആകർഷിച്ചത് . വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നയങ്ങളനുസരിച്ച് ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കാനാവുകയുള്ളൂ. ഇനി ജോലി കിട്ടിയാൽ തന്നെ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കാനുള്ള ശമ്പള പരുധി ഉയർത്തിയതു മൂലവും കടുത്ത പ്രതികൂല സാഹചര്യമാണ് ഉരുത്തിരിഞ്ഞത്.
320, 000 – ത്തിലധികം ഇൻറർനാഷണൽ സ്റ്റുഡൻസ് ആണ് യുകെയിൽ വിവിധ സർവകലാശാലകളിലായി പഠിക്കുന്നത്. ഇത് മൊത്തം അഡ്മിഷന്റെ പകുതിയോളം വരും. ഓരോ വിദ്യാർത്ഥികളും ശരാശരി 17,000 പൗണ്ട് ആണ് ഫീസിനത്തിൽ അടയ്ക്കുന്നത്. പ്രവേശനത്തിലെ പെട്ടെന്നുള്ള കുറവ് പല സർവകലാശാലകളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടും . 2014 മുതലുള്ള ഇൻറർനാഷണൽ സ്റ്റുഡൻസിൻ്റെ യുകെയിലേയ്ക്കുള്ള വരവ് യുകെയുടെ മുഴുവൻ സമ്പദ് വ്യവസ്ഥയ്ക്ക് 60 ബില്യൺ പൗണ്ട് സംഭാവന നൽകിയതായാണ് യുയുകെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിരക്ക് പിടിച്ച ജീവിതത്തിൻറെ ഓട്ടത്തിൽ അൾട്രാ പ്രോസസ്ഡ് ഫുഡ് ഉപയോഗിക്കാത്തവർ ചുരുക്കമാണ്. യുകെയിലെ കുടുംബങ്ങൾ വാങ്ങുന്ന ഭക്ഷണത്തിൻറെ പകുതിയും അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങളിൽ പെട്ടതാണെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. ചിപ്സ്, ക്രാക്കേഴ്സ്, പോപ്കോൺ തുടങ്ങിയ ലഘു ഭക്ഷണങ്ങളും , ഇൻസ്റ്റൻറ് ന്യൂഡിൽസുകളും സൂപ്പുകളും, ഫ്രോസൺ മീൽസ് , ബർഗറുകൾ ഉൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡ് തുടങ്ങിയ വിഭാഗങ്ങൾ എല്ലാം തന്നെ അൾട്രാ പ്രോസസ്ഡ് ഫുഡിന്റെ വിഭാഗത്തിൽ പെടുന്നവയാണ്.
എന്നാൽ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ശരീരത്തിന് വളരെ ഹാനികരമാണെന്ന പഠന റിപ്പോർട്ട് പുറത്തു വന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പ്രധാനമായും മനുഷ്യനിൽ ഉണ്ടാകുന്ന 32 ആരോഗ്യപ്രശ്നങ്ങൾക്ക് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ കാരണമാകുമെന്ന ഗവേഷണ റിപ്പോർട്ട് കടുത്ത ഞെട്ടലാണ് ആരോഗ്യ വിദഗ്ധരിൽ സൃഷ്ടിച്ചിരിക്കുന്നത്. റെഡി മീൽസ് , ബ്രെഡ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസർ, ടൈപ്പ് 2 പ്രമേഹം തുടങ്ങി മാനസികാരോഗ്യ പ്രശ്നങ്ങൾ വരെ സൃഷ്ടിക്കാൻ കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പലപ്പോഴും ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പും ഉപ്പും പഞ്ചസാരയും ഹൃദയാഘാതവും സ്ട്രോക്കും ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. ഇത് കൂടാതെ ഇത്തരം ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെയും നാരുകളുടെയും അഭാവവും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് വഴി വയ്ക്കുന്നുണ്ട്.
10 ദശലക്ഷം ആളുകളുടെ വിവരശേഖരണത്തിലൂടെയാണ് ഗവേഷണം പൂർത്തിയായത്. പൊണ്ണത്തടിക്കും ഉറക്ക പ്രശ്നത്തിനും ശാസകോശ സംബന്ധമായ രോഗങ്ങൾക്കും പിന്നിൽ ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണങ്ങൾ കേടാകാതിരിക്കാൻ ചേർക്കുന്ന രാസവസ്തുക്കൾ, നിറങ്ങൾ എന്നിവയാണ് അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ മനുഷ്യശരീരത്തിന് ഹാനികരമാകുന്നതിന് ഒരു കാരണം .
യൂറോപ്പിലെ തന്നെ ഏറ്റവും കൂടുതൽ അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ കഴിക്കുന്ന രാജ്യമാണ് യുകെ . യുകെയിലെ ഭക്ഷണത്തിൻറെ 57 ശതമാനം ഈ ഇനത്തിൽ പെട്ടവയാണ്. ഇത്തരം ഭക്ഷണത്തിന്റെ ഉപയോഗം എൻഎച്ച്എസ്സിനും വൻ ബാധ്യതയാണ് ഉണ്ടാക്കുന്നത്. പ്രതിവർഷം 6.5 ബില്ല്യൺ പൗണ്ട് ആണ് എൻഎച്ച്എസ് അമിതവണ്ണം മൂലമുള്ള രോഗങ്ങൾക്ക് മാത്രമായി ചിലവഴിക്കുന്നത്. ബ്രിട്ടീഷ് കൗൺസിലിന്റെ ജേർണലിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അൾട്രാ പ്രോസസ്ഡ് ഫുഡ് ഇനങ്ങൾ പുകയില ഉത്പന്നങ്ങൾ പോലെ തന്നെ ഹാനികരമാണെന്ന് കണ്ട് ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കൂൾ അധികൃതരുടെ അനുമതിയില്ലാതെ ക്ലാസുകളിൽ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് വൻ തുക പിഴ കൊടുക്കേണ്ടതായി വരും. നിലവിലെ തുകയായ 60 പൗണ്ടിൽ നിന്ന് 80 പൗണ്ട് ആയി പിഴ ഉയർത്താനാണ് തീരുമാനം. അടുത്ത സെപ്റ്റംബറിൽ പുതുക്കിയ പിഴ ഈടാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.
മഹാമാരിയുടെ സമയത്ത് ലോക്ഡൗണിനെ തുടർന്നുള്ള ഓൺലൈൻ ക്ലാസുകളും മറ്റും സ്റ്റുഡൻസിനെ ക്ലാസുകളിൽ ഹാജരാകുന്നതിൽ നിന്ന് മാനസികമായി അകറ്റിയതായും വിലയിരുത്തപ്പെടുന്നുണ്ട്. മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജർ നിലകൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയർത്താനുള്ള നീക്കം സർക്കാർ കൈകൊണ്ടിരിക്കുന്നത്. കുട്ടികൾ സ്ഥിരമായി ക്ലാസുകളിൽ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈൻ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടു.
എന്നാൽ നിയമം എന്ത് തന്നെയായാലും പിഴ ഈടാക്കുന്ന കാര്യത്തിൽ പ്രാദേശിക കൗൺസിലുകൾക്കനുസരിച്ച് ചില അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എത്ര തുക പിഴ നൽകണം, എപ്പോൾ പിഴ നൽകണം എന്നത് സ്കൂളുകൾ ഏത് സ്ഥലത്താണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ചില സ്ഥലങ്ങളിൽ കർശനമായി പിഴ ഈടാക്കുമ്പോൾ ചില സ്ഥലങ്ങളിൽ പിഴ മേടിക്കാറില്ല . എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടിൽ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സർക്കാർ സമീപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്കൂൾ ദിനങ്ങൾ നഷ്ടമായാൽ പിഴ ഈടാക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
വിവിധ ടേമുകളുടെ ഇടയിൽ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതൽ ദിവസം ഹാജരാകാതിരുന്നാൽ കൂടുതൽ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ മാധ്യമങ്ങളോട് പറഞ്ഞു. പലപ്പോഴും ടേം ടൈം അവധികളോട് അനുബന്ധിച്ച് കുട്ടികൾ കൂടുതൽ ദിവസം ലീവ് എടുക്കുന്നതിന് പ്രധാനകാരണം മാതാപിതാക്കളാണ്. മാതാപിതാക്കളുടെ അവധി കാല യാത്രകളാണ് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. സ്കൂളുകളുടെ വേനൽ കാല അവധികൾ കുറയ്ക്കാനുള്ള മാർഗനിർദേശം അടങ്ങിയ റിപ്പോർട്ട് സർക്കാരിന് നൽകിയതായുള്ള വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പലപ്പോഴും വേനൽ കാല അവധി ദിനങ്ങളിലായിരുന്നു യുകെ മലയാളികൾ കേരളത്തിലെത്തിയിരുന്നത് . അവധി ദിനങ്ങൾ കുറയുന്നതും ക്ലാസിൽ ഹാജരായില്ലെങ്കിൽ വൻ തുക പിഴ കൊടുക്കേണ്ടി വരുന്നതും യുകെ മലയാളികളുടെ നാട്ടിലേക്കുള്ള വരവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ പത്തോളം കൗൺസിലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂടുതൽ നികുതി വർദ്ധനവ്, വികസന പ്രവർത്തനങ്ങൾ വെട്ടി കുറയ്ക്കുക തുടങ്ങിയവ നടപ്പിലാക്കാൻ അധികം താമസിയാതെ ഈ കൗൺസിലുകൾ നിർബന്ധിതമാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 4 ബില്ല്യൺ പൗണ്ട് അടിയന്തരമായി നൽകണം എന്നാണ് ഇതേക്കുറിച്ച് വിവിധ പാർട്ടികളിലെ എംപിമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കൗൺസിലുകളുടെ പ്രതിസന്ധി മറികടക്കാൻ 600 മില്യൺ പൗണ്ട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൗൺസിലുകളുടെ പ്രവർത്തനത്തെ കുറിച്ചും സാമ്പത്തിക സുസ്ഥിരതയെ കുറിച്ചും നടത്തിയ ഒരു സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സർവ്വേയിൽ പങ്കെടുത്ത 9 ശതമാനം കൗൺസിലുകളും അടുത്ത 12 മാസത്തിനുള്ളിൽ സാമ്പത്തിക പാപ്പരത്തം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗവൺമെന്റിൽ നിന്ന് അധിക ധനസഹായമില്ലാതെ അടുത്ത 5 വർഷത്തിനുള്ളിൽ തങ്ങൾ തകർന്നടിയുമെന്നാണ് പകുതിയിലധികം കൗൺസിലുകളും അഭിപ്രായപ്പെട്ടത്.
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൗൺസിൽ നികുതി ഉയർത്താനാണ് എല്ലാവരും പദ്ധതി തയ്യാറാക്കുന്നത്. പാർക്കിംഗ് തുടങ്ങിയ മറ്റ് സേവനങ്ങളിലൂടെ അധിക ധനസമാഹാരത്തിനൊരുങ്ങുകയാണ് മിക്ക കൗൺസിലുകളും . ജനങ്ങളെ പിഴിഞ്ഞുള്ള അധിക ധനസമാഹരണം മൂലം വൻ ജന രോഷമാണ് പ്രാദേശിക കൗൺസിൽ മേധാവികൾക്ക് നേരെ ഉയർന്നു വന്നിരിക്കുന്നത്. കൗൺസിലുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തുടർന്നുള്ള അധിക നികുതിയും വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്ക പാർട്ടിയുടെ ദേശീയ നേതൃത്വങ്ങൾക്ക് ഉണ്ട് .
വോക്കിംഗ്, നോട്ടിംഗ്ഹാം, ബർമിംഗ്ഹാം, തുറോക്ക് എന്നീ 4 കൗൺസിലുകൾ ഉൾപ്പെടെ എട്ട് ഇംഗ്ലീഷ് കൗൺസിലുകൾ നേരത്തെ തന്നെ കഴിഞ്ഞ 15 മാസത്തിനുള്ളിൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു . ഇതിൽ ബർമിംഗ്ഹാം സിറ്റി കൗൺസിൽ 21 ശതമാനമായി കൗൺസിൽ ടാക്സ് കുത്തനെ ഉയർത്തിയത് വൻ വാർത്താപ്രാധാന്യം ആണ് നേടിയത് . ഒട്ടേറെ യു കെ മലയാളികളാണ് ബർമിംഗ്ഹാമിൽ താമസിക്കുന്നത്. ക്രൗൺ എലിസബത്ത് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എൻഎച്ച്എസ് ഹോസ്പിറ്റലുകൾ ഉള്ളത് ബർമിംഗ്‌ഹാമിലാണ്. ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഒട്ടേറെ തൊഴിൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നു എന്നത് തന്നെയാണ് മലയാളികൾ ബെർമിംഗ്ഹാമിൽ എത്താനുള്ള പ്രധാന കാരണം. ലണ്ടൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ബെർമിംഗ്ഹാം തുറന്നു കൊടുക്കുന്ന അവസരങ്ങളാണ് മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രധാനമായും ഈ നഗരത്തിലേക്ക് ആകർഷിച്ചിരുന്നത്.
കൗൺസിൽ ടാക്സ് ഉയർത്തുക മാത്രമല്ല പല വികസന പ്രവർത്തനങ്ങളും പണം ഇല്ലാത്തതിന്റെ പേരിൽ ബർമിംഗ്ഹാമിൽ മുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വിളക്കുകൾ കത്തിക്കാതിരിക്കുന്നതിലൂടെ പ്രതിവർഷം ഒരു മില്യൺ പൗണ്ട് വരെയും ഹൈവേകളുടെ അറ്റകുറ്റ പണികൾ വെട്ടികുറച്ചാൽ 12 മില്യൺ പൗണ്ട് വരെയും ലാഭിക്കാമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടൽ. മുതിർന്നവരുടെ സാമൂഹിക പരിചരണം പോലുള്ള കാര്യങ്ങളും വെട്ടികുറയ്ക്കാനാണ് തീരുമാനം. ഇതിലൂടെ 23.7 മില്യൺ പൗണ്ട് ആണ് ലാഭിക്കാൻ ലക്ഷ്യമിടുന്നത്.
നികുതി വർദ്ധിപ്പിക്കുകയും ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന കൗൺസിലുകളുടെ നടപടിയിൽ വൻ ജനരോക്ഷമാണ് ഉയർന്നു വന്നിരിക്കുന്നത്. ഭരണകർത്താക്കളുടെ പിടിപ്പുകേടിന് ജനങ്ങൾ ബലിയാടാകേണ്ടതായി വരുന്ന അവസ്ഥയെന്നാണ് ഒട്ടുമിക്ക മലയാളികളും കൗൺസിൽ ടാക്സ് വർദ്ധിപ്പിച്ചതിനോട് പ്രതികരിച്ചത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സെൻട്രൽ സ്ട്രീറ്റിലെ ഒരു വീട്ടിൽ നടന്ന സ്ഫോടനം കടുത്ത ആശങ്ക ഉയർത്തി. സമീപത്തുള്ള ഒരു പ്രൈമറി സ്കൂളുകളിൽ നിന്നും വീടുകളിൽ നിന്നും ആളുകളെ അടിയന്തിരമായി പോലീസ് ഒഴിപ്പിച്ചു. സ്ഫോടനത്തിന്റെ ഫലമായി പരിക്കേറ്റ 70 വയസ്സുകാരിയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്‌ഫോടനത്തെ തുടർന്ന് വസ്തുവകകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും സമീപത്തെ തെരുവുകളിൽ പുക നിറഞ്ഞതായും ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. 480 ലധികം കുട്ടികൾ പഠിക്കുന്ന സെൻ്റ് ലൂക്ക്സ് പ്രൈമറി സ്കൂളുകളിൽ നിന്ന് കുട്ടികളെ നേരത്തെ വീട്ടിലേക്ക് കൊണ്ടുപോകാനായി മാതാപിതാക്കളെ അടിയന്തിരമായി വിളിച്ചു വരുത്തിയതായാണ് റിപ്പോർട്ടുകൾ.
സ്ഫോടനത്തിന്റെ കാരണമെന്തെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു ബോംബ് സ്ഫോടനം പോലെ തോന്നിയെന്നും തൻറെ വീടിൻറെ മതിലുകൾ തകർന്നതായും സമീപത്ത് താമസിക്കുന്ന മുഷ്താബ് അൻവർ എന്ന വ്യക്തി പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിലെ നിലവിലുള്ള വേനൽ കാല അവധി ദിനങ്ങൾ കുറയ്ക്കാനുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വേനൽ കാല അവധികൾ നാലാഴ്ചയായി കുറയ്ക്കാനുള്ള നിർദ്ദേശമാണ് ഉയർന്നു വന്നിരിക്കുന്നത്. നിലവിലെ സമ്പ്രദായം വിക്ടോറിയ കാലഘട്ടം മുതൽ നിലനിന്നിരുന്നതാണെന്നും പുതിയ കാലത്തിന് അനുസരിച്ച് വേനൽ അവധിയുടെ ഘടന മാറണമെന്ന നിർദ്ദേശമാണ് ഉയർന്ന് വന്നിരിക്കുന്നത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതിനായി ചെറിയ വേനൽ കാല അവധിയും ഇടവേളകളിലുള്ള ചെറിയ മറ്റ് അവധികളും നൽകുന്നത് ആണ് ഉചിതമെന്നാണ് നീഫീൽഡ് ഫൗണ്ടേഷന്റെ ധനസഹായത്തോട് പ്രസിദ്ധീകരിക്കുന്ന പഠന റിപ്പോർട്ടിലുള്ളത്. മഹാമാരിക്ക് ശേഷം ഉരിത്തിരിഞ്ഞു വന്നിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കൂടി വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മഹാമാരിയുടെ സമയത്ത് വൈറസ് ബാധയെ ചെറുക്കാൻ ലോക്ക് ഡൗൺ സമയത്ത് ഉരുത്തിരിഞ്ഞു വന്ന ആശയമായിരുന്നു ഓൺലൈൻ ക്ലാസുകൾ. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഫലപ്രദമായി ഓഫ് ലൈൻ ഓൺലൈൻ ക്ലാസുകളെ സംയോജിച്ചു കൊണ്ടുള്ള സാധ്യതയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
പഴയകാലം മുതൽ നിലനിന്നിരുന്ന സ്കൂൾ കലണ്ടറുകൾ പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. വേനൽ അവധികൾ ആറാഴ്ചകളിൽ നിന്ന് നാലാഴ്ചയായി കുറയ്ക്കുന്നത് അധ്യാപകർക്കും കുട്ടികൾക്കും വിശ്രമം ലഭിക്കുന്നത് മതിയായ സമയം നൽകുമെന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എക്സെറ്റര്‍ സർവകലാശാലയിലെ സോഷ്യൽ മൊബിലിറ്റി പ്രൊഫസർ ലി എലിയറ്റ് മേജർ പറഞ്ഞു . ചില വിദ്യാർത്ഥികൾ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ളവർ നീണ്ട വേനൽ അവധിക്ക് ശേഷം പഠനത്തിലേയ്ക്ക് മടങ്ങിവരാൻ കഠിനമായി ബുദ്ധിമുട്ടുന്നതായി അദ്ദേഹം ചൂണ്ടി കാണിച്ചു.
2025 – 26 -ൽ ആരംഭിക്കുന്ന അധ്യയന വർഷത്തിലേയ്ക്ക് നടപ്പിലാക്കാനായിട്ടാണ് മാറ്റങ്ങൾ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. സർക്കാരും അധ്യാപക യൂണിയനുകളും മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തതയാണ് നിലനിൽക്കുന്നത്. 2013 – ൽ അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിൾ ഗോവ് മാറ്റങ്ങൾ കൊണ്ടുവരുവാൻ പരിശ്രമിച്ചിരുന്നു. വേനൽ അവധിയുടെ ദിനങ്ങൾ കുറയുന്നത് കുടുംബവുമൊത്ത് അവധിക്കാലത്ത് കേരളത്തിൽ വരുന്ന യുകെ മലയാളികളെ പ്രതിസന്ധിയിൽ ആക്കും എന്നാണ് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2006 നും 2023 നും ഇടയിൽ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വരുത്തിയ ചികിത്സാ പിഴവുകളുടെ പേരിൽ എൻഎച്ച്എസ് വൻ തുക പിഴയായി അടയ്ക്കേണ്ടതായി വന്നു. നൂറുകണക്കിന് ശിശു മരണങ്ങളുടെയും ചികിത്സാ പിഴവുകളുടെയും പേരിലാണ് 101 മില്യൺ പൗണ്ടോളം എൻഎച്ച്എസ് പിഴയായി നൽകേണ്ടതായി വന്നത്.
സീനിയർ മിഡ് വൈഫ് ഡോണ ഒക്കെൻസണിൻ്റെ നേതൃത്വത്തിൽ നടന്ന അവലോകനത്തിലാണ് കേസുകൾക്ക് തീർപ്പായത്. നൂറോളം കുടുംബങ്ങളുടെ കേസുകളാണ് ഇതിൽ പരിഗണിക്കപ്പെട്ടത്. ക്വീൻസ് മെഡിക്കൽ സെൻറർ , സിറ്റി ഹോസ്പിറ്റൽ എന്നിടങ്ങളിലെ 134 കേസുകളുമായി ബന്ധപ്പെട്ട് എൻഎച്ച്എസ് പണം നൽകേണ്ടതായി വന്നത്. ഭൂരിപക്ഷ കേസുകളും കുഞ്ഞുങ്ങളുടെ മരണമോ അതുമല്ലെങ്കിൽ ചികിത്സാ പിഴവുകൾ കാരണം കുഞ്ഞുങ്ങൾക്ക് പരിക്ക് പറ്റിയതിനോട് ബന്ധപ്പെട്ടുള്ളവയാണ്. വൈദ്യശാസ്ത്രപരമായ അശ്രദ്ധയുടെ ഫലമായാണ് മരണമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായി എന്ന് തെളിയിക്കുന്ന കുടുംബങ്ങൾക്ക് ഏകദേശം 85 മില്യൺ പൗണ്ടാണ് എൻഎച്ച്എസ് നൽകേണ്ടതായി വന്നത്.
ചികിത്സാ പിഴവുകൾ കാരണം ഒട്ടേറെ കുഞ്ഞുങ്ങൾക്ക് സെറിബ്രൽ പാൾസി പോലുള്ള രോഗങ്ങൾ ബാധിച്ചതായും കണ്ടെത്തിയിരുന്നു. നൽകിയ നഷ്ടപരിഹാരം പകുതിയിലേറെയും സെറിബ്രൽ പാൾസി ക്ലെയ്മുകൾക്കാണ് . പല മരണങ്ങളിലും എൻഎച്ച്എസ് നൽകിയ വിശദീകരണങ്ങൾ തൃപ്തികരമാകാത്ത മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പിഴവുകൾ ഒന്നൊന്നായി കണ്ടെത്തിയത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൻ്റെ കണ്ടെത്തലുകൾ അംഗീകരിക്കാൻ വിസമ്മതിച്ച ഒരു അച്ഛനും അമ്മയും അവരുടെ സ്വന്തം അന്വേഷണത്തിലാണ് 13 ചികിത്സാ പിഴവുകൾ തിരിച്ചറിയുകയും അവരുടെ മകൻറെ മരണം തീർച്ചയായും തടയാൻ കഴിയുന്നതായിരുന്നു എന്ന വിധി സമ്പാദിക്കുകയും ചെയ്തത് .കുഞ്ഞിനെ നഷ്ടപ്പെട്ട് 5 വർഷത്തിനുശേഷം അവർക്ക് 2.8 മില്യൺ പൗണ്ട് ആണ് നഷ്ടപരിഹാരമായി ലഭിച്ചത്. ചരിത്രത്തിൽ തന്നെ ഇത്തരം കേസുകൾക്ക് നൽകുന്ന ഏറ്റവും വലിയ പിഴ തുകയായാണ് ഇത് കണക്കാക്കപ്പെടുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലേഡി ഗബ്രിയേല കിംഗ്സ്റ്റണിൻ്റെ ഭർത്താവും കെന്റിലെ മൈക്കിൾ രാജകുമാരന്റെ മരുമകനുമായ തോമസ് കിങ്സ്റ്റൺ നാൽപത്തിയഞ്ചാം വയസ്സിൽ മരണപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം ഗ്ലൗസെസ്റ്റർഷെയറിൽ വീട്ടിൽ അദ്ദേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ കുടുംബത്തോടുള്ള തങ്ങളുടെ ദുഃഖം ചാൾസ് രാജാവും കാമില രാജ്ഞിയും അറിയിച്ചു. കൂടെയുണ്ടായിരുന്നവരുടെ എല്ലാം ജീവിതത്തിൽ പ്രകാശം പരത്തിയ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസെന്ന് രാജകുടുംബം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അനുശോചിക്കുന്നുണ്ട്. കെന്റ് രാജകുമാരനായ മൈക്കിളിന്റെയും ഭാര്യയുടെയും മരുമകനായിരുന്നു തോമസ് കിങ്സ്റ്റൺ. മരണപ്പെട്ട എലിസബത്ത് രാജ്ഞിയുടെ കസിൻ സഹോദരന്മാരിൽ ഒരാളായിരുന്ന ജോർജ് അഞ്ചാമന്റെ പേരക്കുട്ടിയാണ് മൈക്കിൾ രാജകുമാരൻ.
ഡെവൺപോർട്ട് ക്യാപിറ്റൽ എന്ന പ്രൈവറ്റ് ഇക്യുറ്റി ഫേമിന്റെ ഡയറക്ടർ ആയിരുന്ന തോമസ് കിങ്സ്റ്റൺ 2019 ലാണ് മൈക്കിൾ രാജകുമാരന്റെ മകളായ ലേഡി ഗബ്രിയേലയെ വിവാഹം ചെയ്യുന്നത്. ഇറാഖിൻ്റെ തലസ്ഥാനമായ ബാഗ്ദാദിൽ വിദേശകാര്യ ഓഫീസിലെ ഡിപ്ലോമാറ്റിക് മിഷൻ യൂണിറ്റിനൊപ്പം ബന്ദികളെ മോചിപ്പിക്കുന്ന മിഷനിലും കിങ്സ്റ്റൺ പങ്കാളിയായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ലേഡി ഗബ്രിയേല എഴുത്തുകാരിയും, എഡിറ്ററും ഗാനരചയിതാവുമാണ്. നിലവിൽ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഒന്നും തന്നെ ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുസ്ലിം മതപഠന കേന്ദ്രം ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഫെബ്രുവരി 20 -നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകര പ്രവർത്തനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബ്രോഗൻ സ്റ്റുവാർട്ട്(28 ), മാർക്കോ പിറ്റ്സെറ്റു (24), ക്രിസ്റ്റഫർ റിംഗ്‌റോസ് (33) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .
മാർച്ച് 15 -ാം തീയതി ഇവരുടെ വിചാരണ ഓൾഡ് ബെയിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . ലീഡ്സ്, ഡര്‍ബി, സ്റ്റാഫോർഡ് ഷെയർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. അത്യാധുനിക സാങ്കേതികവിദ്യയായ ത്രീഡി പ്രിൻറിംഗ് വഴി നിർമ്മിച്ച തോക്കുകൾ ആണ് പ്രതികൾ ആക്രമണത്തിന് വേണ്ടി കരുതിയിരുന്നതെന്നാണ് പോലീസ് അറിയിച്ചത്. ഡിജിറ്റൽ മോഡലുകളിൽ നിന്ന് വസ്തുക്കൾ നിർമ്മിച്ചെടുക്കാൻ ഉപകരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ത്രീഡി ഡിജിറ്റൽ പ്രിന്റിംഗ്.
ആയുധങ്ങൾ നിർമ്മിച്ചത് കൂടാതെ എന്തൊക്കെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തേണ്ടത് എന്നതിനെക്കുറിച്ചും പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നു. ആദ്യം ലീഡ്സിലെ ഇസ്ലാമിക് എഡ്യൂക്കേഷൻ സെൻറർ ആക്രമിക്കാനാണ് അവർ പദ്ധതി തയ്യാറാക്കിയത്. ടെലിഗ്രാം ചാറ്റ് ആപ്ലിക്കേഷനിലൂടെയാണ് പ്രതികൾ തീവ്രവാദ പ്രവർത്തനത്തിനുള്ള നീക്കങ്ങൾ ഏകോപിച്ചിരുന്നത്. ത്രീഡി പ്രിന്റർ, വിവിധതരം തോക്കുകൾ എന്നിവ പ്രതികളുടെ വീടുകളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സമാന കുറ്റത്തിന് പോലീസ് കേസെടുത്ത 6 – മത്തെ വ്യക്തിയാണ് ഇത്. ബൾഗേറിയൻ പൗരനായ തിഹോമിർ ഇവാനോവ് ഇവാൻചേവ് ശത്രു രാജ്യത്തിന് വണ്ടി നേരിട്ടോ അല്ലാതെയോ വിവരങ്ങൾ ശേഖരിക്കാൻ ഗൂഢാലോചന നടത്തിയതായാണ് മെറ്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത് .
പടിഞ്ഞാറൻ ലണ്ടനിലെ ആക്‌ടണിൽ താമസിക്കുന്ന ഇവാൻചേവിനെയാണ് പോലീസ് റിമാൻഡ് ചെയ്തത്. ഇയാളെ ബുധനാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും . മെറ്റ്‌സ് കൗണ്ടർ ടെററിസം കമാൻഡിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൻ്റെ ഭാഗമായി ഫെബ്രുവരി 7 നാണ് 37 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ കേസിൻ്റെ അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു . നേരത്തെ അറസ്റ്റിലായവരിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 6-ാം മത്തെ പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതെന്ന് കൗണ്ടർ ടെററിസം ടീമിനെ നയിക്കുന്ന കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു. 3 പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന 5 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2020 ഓഗസ്റ്റിനും 2023 ഫെബ്രുവരിയ്ക്കും ഇടയിൽ ശത്രു രാജ്യത്തിന് ഉപയോഗപ്രദമായ വിവരങ്ങൾ ശേഖരിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവരുടെ മേൽ ചുമത്തിരിക്കുന്ന കുറ്റം.