Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദന്ത ചികിത്സാ മേഖലയിൽ മതിയായ ജീവനക്കാർ ഇല്ലാത്തതു മൂലം എൻഎച്ച്എസ് കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇതിനെ മറികടക്കാൻ പുതിയതായി പരിശീലനം ലഭിച്ച ദന്ത ഡോക്ടർമാരോട് നിർബന്ധമായും എൻഎച്ച്എസിൽ പ്രവർത്തിക്കാൻ നിർദ്ദേശം നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വകാര്യ ക്ലിനിക്കുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡെന്‍റിസ്റ്റുകളെ തടയാനും എന്‍എച്ച്എസിലെ ഡെന്‍റൽ സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത് . എന്‍എച്ച്എസിൽ സേവനം ചെയ്യുന്നവരുടെ ക്ഷാമം നേരിടുകയും പല ഭാഗത്തും ഡെന്‍റല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് ഈ കര്‍ശന നീക്കം.


നിലവിൽ ഒരു ദന്ത ഡോക്ടറെ പരിശീലിപ്പിക്കുന്നതിനായി 200,000 പൗണ്ട് വരെ സർക്കാരിൽ നിന്ന് ചിലവഴിക്കുന്നതാണ് കണക്കുകൾ കാണിക്കുന്നത്. എന്നാല്‍ പഠനം പൂർത്തിയാക്കിയ ശേഷം എന്‍എച്ച്എസിനായി ജോലി ചെയ്യണമെന്ന നിബന്ധനയില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓരോ ദന്തഡോക്ടറും ഏകദേശം 2,300 രോഗികളെ ചികിത്സിക്കേണ്ടതായി വരുന്നുണ്ട്. പലസ്ഥലങ്ങളിലും ദന്ത ചികിത്സയ്ക്കായി നീണ്ട ക്യൂവാണ് രൂപപ്പെടുന്നത്. നിലവിൽ ഇംഗ്ലണ്ടിലെ ജനറൽ ഡെൻ്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 35,000 ദന്തഡോക്ടർമാരിൽ മൂന്നിലൊന്ന് പേരും എൻഎച്ച്എസിന് വേണ്ടി ഒരു ജോലിയും ചെയ്യുന്നില്ല.


മതിയായ ഡോക്ടർമാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതിനും പരിഹാരമായി നേരെത്തെ ഒട്ടേറെ കാര്യങ്ങൾ സർക്കാർ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതി നിലവിൽ വന്നിരുന്നു . ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കിയിരുന്നു. ദന്ത ചികിത്സാ മേഖലയിൽ സമൂല മാറ്റങ്ങൾ വരുത്താനുള്ള ബോണസ് സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 200 മില്യൺ പൗണ്ട് നിക്ഷേപം ആണ് എൻഎച്ച്എസ് നടത്തിയത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിലെ ഒരു വീട്ടിൽ രണ്ട് എക്സ് എൽ ബുള്ളി നായ്ക്കളുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഹോൺചർച്ചിലെ കോൺവാൾ ക്ലോസിലുള്ള 50 വയസ്സുള്ള സ്ത്രീയാണ് നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ആക്രമണകാരികളായ നായ്ക്കളെ സുരക്ഷിതമായി പിടികൂടിയതായി മെട്രോപൊളിറ്റൻ പോലീസിൻ്റെ വക്താവ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

എമർജൻസി സർവീസിൽ നിന്നുള്ള മെഡിക്കൽ സംഘം ഉടൻ സ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും അവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഫെബ്രുവരി മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും പ്രത്യേക അനുമതി ഇല്ലാതെ എക്സ് എൽ ബുള്ളി നായ്ക്കളെ സ്വന്തമാക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇത്തരം ഇനത്തിൽപ്പെട്ട നായ്ക്കളിൽ നിന്ന് തുടർച്ചയായി ആളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായതോടെയാണ് നിരോധന നീക്കവുമായി സർക്കാർ മുന്നോട്ടു വന്നത്. എക്സ് എൽ ബുള്ളി നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒട്ടേറെ സംഭവങ്ങളാണ് യുകെയിൽ ഉണ്ടായത്. 2021 നവംബറിൽ 10 വയസ്സുള്ള ജാക്ക് ലിഡിനെ എക്സ് എൽ ബുള്ളി നായ കൊന്നതിനെ തുടർന്ന് ഉടമയ്ക്ക് മൂന്ന് വർഷം തടവു ശിക്ഷ ലഭിച്ചിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീകളോട് ലൈംഗികമായി പെരുമാറിയതിനെ തുടർന്ന് ഡോക്ടറെ ജോലിയിൽ നിന്ന് വിലക്കി. ജനറൽ മെഡിക്കൽ കൗൺസിലിലും (ജിഎംസി) ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലും നിരവധി സ്ത്രീകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്വിൻഡനിൽ ജോലി ചെയ്തിരുന്ന ഡോ. തോമസ് പ്ലിമ്മറിനെ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാൻ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) തീരുമാനിച്ചത്. നിരവധി ആരോപണങ്ങളാണ് ഇയാൾക്ക് നേരിടേണ്ടി വന്നത്. മിക്കവാറും ആരോപണങ്ങളുടെ ഉത്തരവാദിത്വം ഡോക്ടർ ഏറ്റെടുത്തതായി ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

രോഗിയുമായി തുടർച്ചയായുണ്ടായ അനുചിത പ്രവർത്തികളെ തുടർന്ന് ഒട്ടനവധി ആരോപണങ്ങളാണ് ഇയാൾക്ക് എതിരെ ഉയർന്ന് വന്നത്. ഒരു സ്ത്രീക്ക് അശ്ലീല വീഡിയോ അയച്ചതായുള്ള കുറ്റവും ഡോക്ടർ സമ്മതിച്ചിട്ടുണ്ട്. ഇത് കൂടാതെ ജോലി സമയത്ത് സഹപ്രവർത്തകയുമായി ഇയാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും ആരോപണങ്ങളുണ്ട്.

പലരും ഡോക്ടർ തങ്ങളുമായുള്ള സൗഹൃദം ദുരുപയോഗം ചെയ്തു എന്നാണ് പരാതി പെട്ടിരിക്കുന്നത്. തൻറെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്താൽ കനത്ത തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായി പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീ പോലീസിനോട് പറഞ്ഞു. ഇയാളുടെ മോശം പെരുമാറ്റം മെഡിക്കൽ പ്രൊഫഷന് അപകീർത്തികരമാണെന്ന് ട്രൈബ്യൂണൽ പറഞ്ഞു. താൻ കൂടുതൽ ലൈംഗികാസക്തി ഉള്ള വ്യക്തിയാണെന്ന് വാദിച്ച് പ്രതിരോധിക്കാനാണ് ട്രൈബ്യൂണലിൽ ഡോക്ടർ ശ്രമിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടാപ്പിൽ നിന്ന് തിളപ്പിക്കാത്ത വെള്ളം കുടിക്കാമെന്ന് തെറ്റായ സന്ദേശം നൽകിയതിനെ തുടർന്ന് സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി ക്ഷമാപണം നടത്തി. ഡെവണിൽ മലിനജലം മൂലം നിരവധി പേർക്ക് ജലജന്യ രോഗങ്ങൾ പിടിപെട്ടതിനെ തുടർന്ന് ജനങ്ങളുടെ ഇടയിൽ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. ഇതിനെ തുടർന്നാണ് തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശം അധികൃതരുടെ ഭാഗത്തുനിന്നും ആദ്യം നൽകപ്പെട്ടത്.

മലിനജല പ്രശ്നം പൂർണമായും പരിഹരിക്കപ്പെട്ടെന്നും ഇനി വെള്ളം തിളപ്പിക്കുന്നത് നിർത്താമെന്നും ഡെവണിലെ ഒരു പ്രദേശത്തെ ജനങ്ങളെ തെറ്റായി അറിയിക്കുകയായിരുന്നു. ശനിയാഴ്‌ച സൗത്ത് വെസ്‌റ്റ് വാട്ടർ (എസ്‌ഡബ്ല്യുഡബ്ല്യു) ബ്രിക്‌സ്‌ഹാമിലെ 14,500 പ്രോപ്പർട്ടികൾക്കുള്ള ബോയിൽ വാട്ടർ നോട്ടീസ് ആണ് പിൻവലിച്ചത്. എന്നാൽ ഇതിന് മണിക്കൂറുകൾക്ക് ശേഷം തിളപ്പിച്ച വെള്ളമേ ഉപയോഗിക്കാവൂ എന്ന പ്രത്യേക സന്ദേശവും ആളുകൾക്ക് ലഭിച്ചു. വാട്ടർ കമ്പനിയുടെ ഡിജിറ്റൽ മാപ്പിങ്ങിലെ പിഴവാണ് തെറ്റായ സന്ദേശം ആദ്യം നൽകുന്നതിന് കാരണമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിഴവ് അംഗീകരിച്ചുകൊണ്ട് തെറ്റായ സന്ദേശം ലഭിച്ചവർക്ക് 75 പൗണ്ട് അധിക നഷ്ടപരിഹാരം നൽകുമെന്ന് സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി അറിയിച്ചു. മലിന ജലത്തിൻറെ പ്രശ്നം ബാധിച്ച സ്ഥലങ്ങളിലെ താമസക്കാർക്ക് നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം 115 പൗണ്ടിൽ നിന്ന് 215 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. പെയ്മെൻ്റ് ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഒന്നും ചെയ്യേണ്ടതില്ലെന്നും അത് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് നൽകുമെന്നും സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി അറിയിച്ചു. കമ്പനിയുടെ ആശയവിനിമയം എത്രത്തോളം മോശമായിരുന്നു എന്നതിൻ്റെ മറ്റൊരു സൂചനയാണ് ലഘുലേഖ പ്രശ്‌നമെന്ന് ബ്രിക്‌സ്‌ഹാമിനെ ടോട്ട്‌നെസ് മണ്ഡലം ഉൾക്കൊള്ളുന്ന കൺസർവേറ്റീവ് എംപി ആൻ്റണി മംഗ്‌നാൽ പറഞ്ഞു. ടാപ്പ് വെള്ളം തിളപ്പിക്കണോ വേണ്ടയോ എന്നറിയാൻ എസ്‌ഡബ്ല്യുഡബ്ല്യുവിൻ്റെ വെബ്‌സൈറ്റിലെ ഒരു പോസ്റ്റ്‌കോഡ് ചെക്കർ നോക്കാൻ അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഭവന വില റെക്കോർഡ് നിലയിലെത്തി. ശരാശരി വില 375,131 പൗണ്ട് എന്ന നിലയിലേയ്ക്കാണ് ഉയർന്നത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 0.8 ശതമാനം വർദ്ധനവ് ആണ് വന്നത്. ഇത് ഏകദേശം 28 07 പൗണ്ട് വരും. പ്രവചനങ്ങളെ കാറ്റിൽ പറത്തിയാണ് ഭവന വില കുതിച്ചുയർന്നത്.

 

പലിശ നിരക്കുകൾ കുറയാതിരുന്നതും മോർട്ട്ഗേജ് നിരക്കുകൾ കൂടിയതുകൊണ്ടും വീടുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണിയിൽ നിന്ന് വിട്ടു നിൽക്കുന്നതു മൂലം ഭവന വിലയിൽ ഇടിവ് ഉണ്ടാകുമെന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. എന്നിരുന്നാലും സ്വന്തമായി വീടുകൾ വാങ്ങാനുള്ള ആളുകളുടെ താത്പര്യം കാരണമാണ് വിപണിയിൽ ചലനം സൃഷ്ടിക്കപ്പെട്ടതെന്ന് പ്രോപ്പർട്ടി വെബ്‌സൈറ്റിൻ്റെ റിപ്പോർട്ട് പറയുന്നു.


നിലവിലെ വീട് വിറ്റ് പുതിയ ഭവനം മേടിക്കുന്നവരുടെ എണ്ണവും വളരെ കൂടിയതായി വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു. ഹോം മൂവ്‌സ് ആക്ടിവിറ്റി എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വീടു വിപണിയിൽ നടന്ന ക്രയവിക്രയം 17 ശതമാനം കൂടുതലാണ്. മെയ് മാസത്തിൽ സാധാരണയായി വീടു വിലയിൽ കുതിച്ചു കയറ്റം ഉണ്ടാകാറുണ്ട് . കഴിഞ്ഞ 22 വർഷത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 12 വർഷങ്ങളിലും മെയ് മാസത്തിലാണ് വിപണി ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. വീടുകളുടെ വില കൂടിയതിന് പുറകെ വാടകയിനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം വാടകയിൽ ശരാശരി 8.3 % വർദ്ധനവ് ആണ് ഉണ്ടായത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്തനാർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. ശരീരത്തിന് പുറത്ത് സ്തന കോശങ്ങളെ ഒരാഴ്ചയെങ്കിലും സംരക്ഷിക്കാനുള്ള മാർഗ്ഗം ആണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഇത് സ്തനാർബുദ ഗവേഷണത്തിന് വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഈ രോഗത്തെ സുരക്ഷിതമായി സൂക്ഷിക്കുന്ന കോശങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രജ്ഞർക്ക് സാധിക്കും.

പ്രിവൻ്റ് ബ്രെസ്റ്റ് ക്യാൻസർ ചാരിറ്റിയുടെ ധനസഹായത്തോടെ നടത്തിയ പഠനത്തിൽ, ഒരു പ്രത്യേക ജെൽ ലായനിയിൽ ടിഷ്യു സംരക്ഷിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത് .ഇതിലൂടെ രോഗികൾക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് ഏതാണെന്ന് കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും. ഇങ്ങനെ സംരക്ഷിക്കുന്ന കോശങ്ങൾ സാധാരണ സ്തന കോശങ്ങളെ പോലെ തന്നെ മരുന്നുകളോടെ പ്രതികരിക്കാൻ കഴിവുള്ളവയാണെന്നാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത് .


ജേർണൽ ഓഫ് മാമറി ഗ്ലാൻഡ് ബയോളജി ആൻഡ് നിയോപ്ലാസിയയിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം മൃഗങ്ങളിൽ പരിശോധന നടത്താതെ തന്നെ സ്തനാർബുദത്തെ ചികിത്സിക്കുന്നതിനും തടയുന്നതിനുമുള്ള പുതിയ മരുന്നുകളുടെ വികസനം ശക്തിപ്പെടുത്തും. സ്തനാർബുദ ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ജീവനുള്ള ടിഷ്യൂകളിൽ ഏറ്റവും അനുയോജ്യമായ മരുന്നുകൾ പരീക്ഷിക്കാൻ ഈ കണ്ടെത്തൽ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷക ഡോ. ഹന്ന ഹാരിസൺ പറഞ്ഞു.

സ്തനാർബുദം വരാൻ ഉയർന്ന അപകടസാധ്യതയുള്ള സ്ത്രീകൾക്ക് ഈ ഗവേഷണ പുരോഗതി ഒട്ടേറെ ഗുണകരമായിരിക്കും . എല്ലാ മരുന്നുകളും എല്ലാ സ്ത്രീകൾക്കും പ്രവർത്തിക്കില്ല. ജീവനുള്ള ടിഷ്യൂകളിലെ സ്വാധീനം അളക്കുന്നതിലൂടെ ഏത് സ്ത്രീകൾക്ക് ഏത് മരുന്നുകൾ പ്രവർത്തിക്കുമെന്ന് നിർണ്ണയിക്കാൻ കഴിയും . ആത്യന്തികമായി, സ്ത്രീകൾക്ക് അവരുടെ പ്രത്യേക ജനിതക ഘടനയ്ക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് ഉപയാഗിക്കാൻ കഴിയും .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടൈൻ നദിയിൽ കാണാതായ രണ്ട് ആൺകുട്ടികളിൽ ഒരാൾ മരണമടഞ്ഞു. രണ്ടാമന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോർത്തംബർലാൻഡിലെ ഓവിംഗ്ഹാം പാലത്തിന് സമീപമാണ് കുട്ടികൾ ടൈൻ നദിയിൽ അകപ്പെട്ടത് . മുങ്ങി മരിച്ച ആൺകുട്ടിക്ക് 14 വയസ്സായിരുന്നു പ്രായം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നയാൾക്ക് 13 വയസ്സാണ് പ്രായം.


നോർത്തംബർലാൻഡിലെ ഓവിംഗ്ഹാം പാലത്തിന് സമീപമുള്ള ടൈൻ നദിയിൽ നടത്തിയ തിരച്ചിലിന് ശേഷമാണ് മൂത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചത്തെ വിപുലമായ തിരച്ചിലിൽ നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ്, ഗ്രേറ്റ് നോർത്ത് എയർ ആംബുലൻസ് (ജിഎൻഎഎഎസ്), നോർത്തുംബ്രിയ പോലീസ് , വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എന്നിവരും പങ്കുചേർന്നിരുന്നു. ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ എല്ലാ മാനസിക പിന്തുണയും മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടെന്ന് പോലീസ് സൂപ്രണ്ട് ഹെലീന ബാരൺ പറഞ്ഞു. നേരത്തെ 2022 ലും ഇതേ സ്ഥലത്ത് 12 വയസ്സുകാരനായ ഒരു ആൺകുട്ടി മരിച്ചിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷുകാർക്ക് ഏറ്റവും പ്രിയപ്പെട്ട പേരുകളിൽ മുൻപന്തിയിലായിരുന്നു ചാൾസ് എന്നത്. ചാൾസ് മാത്രമല്ല ഹാരിയും വില്യമും ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങളുടെ പേരുകൾ എന്നും ജനപ്രിയമാണ്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചാൾസ് എന്നത് ജനപ്രിയ പേരുകളുടെ ആദ്യ നൂറിൽ ഇടം പിടിച്ചില്ല.

ആൺകുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രചാരമുള്ള 100 പേരുകളിൽ നിന്ന് ബ്രിട്ടന്റെ രാജാവിൻറെ ചാൾസ് എന്ന പേര് പുറത്തായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഒലീവിയയും നോഹയെയും ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഏറ്റവും ജനപ്രിയ നാമങ്ങളായി കഴിഞ്ഞ വർഷവും തുടർന്നു. ഫ്രഞ്ച് പേരുകളായ ഒട്ടിലി, എലോഡി, ഗ്രീക്ക് ഒഫീലിയ, ഐറിഷ് മേവ് എന്നിവ പെൺകുട്ടികളുടെ പേരുകൾ എന്ന നിലയിൽ വൻ ജനപ്രീതി നേടിയതായി കണക്കുകൾ കാണിക്കുന്നു. രാജ്യത്തിൻറെ മൊത്തം പട്ടികയിൽ നിന്ന് ചാൾസ് പുറത്തായെങ്കിലും ഇംഗ്ലണ്ടിന്റെ മാത്രം ലിസ്റ്റ് എടുക്കുമ്പോൾ ചാൾസ് എന്ന പേര് 100-ാം സ്ഥാനത്തുണ്ട്.

ചാൾസ് രാജാവിൻറെ മക്കളിൽ വില്യം 24-ാം സ്ഥാനത്തും ഹാരി 15-ാം സ്ഥാനത്തുമായാണ് പട്ടികയിൽ ഉള്ളത്. പട്ടികയിൽ ചാൾസ് രാജാവിൻ്റെ കൊച്ചുമക്കളിൽ ജോർജ്ജ് (3 ), ലൂയിസ് (48), ഷാർലറ്റ് (26), ആർച്ചി (11) എന്നിവരും ഉൾപ്പെടുന്നു . ഹാരി രാജകുമാരൻ്റെ മകളുടെ പേരായ ലിലിബെറ്റ് ആദ്യ 100-ൽ ഇടം നേടിയിട്ടില്ല. പെൺകുട്ടികൾക്കുള്ള പേരുകളുടെ പട്ടികയിൽ എലിസബത്ത് 60-ാം സ്ഥാനത്തെത്തി, 2017-ൽ അവസാനമായി ആദ്യ 100-ൽ ഇടംപിടിച്ച വിക്ടോറിയ ഇത്തവണ പട്ടികയിൽ നിന്ന് പുറത്തായി .

ഒലിവിയ, അമേലിയ, ഇസ്ലാ, അവ, ലില്ലി, ഐവി, ഫ്രെയ, ഫ്ലോറൻസ്, ഇസബെല്ല, മിയ എന്നിവയാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും പെൺകുട്ടികൾക്കായി നൽകിയ ആദ്യ 10 ജനപ്രിയ പേരുകൾ.

നോഹ, മുഹമ്മദ്, ജോർജ്ജ്, ഒലിവർ, ലിയോ, ആർതർ, ഓസ്കാർ, തിയോഡോർ, തിയോ, ഫ്രെഡി എന്നിവയാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികൾക്കായി നൽകിയ ആദ്യ 10 ജനപ്രിയ പേരുകൾ

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ട് യുവാക്കൾ നദിയിൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കി . നോർത്തംബർലാൻഡിലെ ടൈൻ നദിയിൽ ആണ് ദുരന്തം നടന്നിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ഓവിംഗ്ഹാമിലെ ഓവിംഗ്ഹാം പാലത്തിന് സമീപമാണ് യുവാക്കൾ വെള്ളത്തിലിറങ്ങിയത്. ആംബുലൻസ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സംഘങ്ങൾ ഉൾപ്പെടെയുള്ള എമർജൻസി സർവീസുകൾ നിലവിൽ സംഭവസ്ഥലത്ത് തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ് .


നദിയിൽ മുങ്ങിയ യുവാകുളുടെ ജീവനെ കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും പെഗ്‌സ്‌വുഡിൽ നിന്ന് രണ്ട് സ്വിഫ്റ്റ് വാട്ടർ റെസ്‌ക്യൂ യൂണിറ്റുകളെയും വിന്യസിച്ചതായി നോർതംബർലാൻഡ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അറിയിച്ചു. പോലീസ്, ആംബുലൻസ് സർവീസ്, മൗണ്ടൻസ് റെസ്ക്യൂ സർവീസ് എന്നിവ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ് എന്ന് ഒരു വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഹെപ്പറ്റൈറ്റിസ് വൈറസ് പടർന്ന് പിടിക്കുന്നുവെന്ന ബിബിസി വാർത്തയ്ക്ക് പിന്നാലെ ഹെപ്പറ്റൈറ്റിസ് സി ടെസ്റ്റുകളുടെ ആവശ്യകതയിൽ വൻ വർദ്ധനവ്. 1970-കളിൽ രോഗബാധിതരായവരുടെ രക്തം സ്വീകരിച്ചത് വഴി 27,000 പേർക്ക് രോഗം പിടിപ്പെട്ടിരുന്നു. ബിബിസി റിപ്പോർട്ട് അനുസരിച്ച് സമാന സാഹചര്യത്തിൽ രോഗം പിടിപെട്ട 1,700 പേർക്ക് ഇതുവരെ രോഗനിർണ്ണയം നടത്തിയിട്ടില്ല എന്ന് പറയുന്നു.

ഹെപ്പറ്റൈറ്റിസ് ചികിൽസിച്ചില്ലെങ്കിൽ വിട്ടുമാറാത്ത കരൾ രോഗത്തിന് കാരണമാകാറുണ്ട്. “നിശബ്ദ കൊലയാളി” എന്നറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് സി തുടക്കത്തിൽ കുറച്ച് ലക്ഷണങ്ങൾ കാണിക്കാറുണ്ട്. രാത്രിയിൽ വിയർക്കുന്നത്, ചർമ്മത്തിലെ ചൊറിച്ചിൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങളിൽ ചിലത്. വൈറസ് ബാധ ഉള്ളവർ ലിവർ സിറോസിസും അനുബന്ധ ക്യാൻസറുകളും മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്.

ബിബിസി പുറത്ത് വിട്ട വാർത്തയ്ക്ക് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ എൻഎച്ച്എസ് ഹോം ടെസ്റ്റിംഗ് കിറ്റുകൾ അഭ്യർഥിച്ചത് 12,800 ആളുകളാണ്. ഏപ്രിൽ മാസം ആകെ 2,300 കിറ്റുകൾ വിറ്റ സ്ഥാനത്താണ് കിറ്റുകളുടെ ആവശ്യകതയിലുള്ള വർദ്ധനവ്. ഹെപ്പറ്റൈറ്റിസ് സിയുടെ അപകടസാധ്യതകളെ കുറിച്ച് പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാണ് എന്നതിനുള്ള തെളിവാണിതെന്ന് അധികൃതർ പറയുന്നു

RECENT POSTS
Copyright © . All rights reserved