ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലണ്ടൻ മേയർ സാദിഖ് ഖാനിനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറയുവാൻ വിസമ്മതിച്ചതിനെ തുടർന്ന് ടോറി എംപിയും പാർട്ടി മുൻ ഡെപ്യൂട്ടി ചെയർമാനുമായ ലീ ആൻഡേഴ്സനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ലണ്ടൻ മേയറെ നിയന്ത്രിക്കുന്നത് ഇസ്ലാമിസ്റ്റുകൾ ആണെന്ന് ആൻഡേഴ്സൺ വെള്ളിയാഴ്ച നടത്തിയ വിവാദപരമായ പരാമർശമാണ് അദ്ദേഹത്തിന്റെ പുറത്താക്കലിലേയ്ക്ക് നയിച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധ വിദ്വേഷത്തിന്റെ തീയിൽ ഇന്ധനം ഒഴിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ആൻഡേഴ്സന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സാദിഖ് ഖാൻ പ്രതികരിച്ചു. എന്നാൽ തന്റെ പ്രതികരണങ്ങൾ പ്രധാനമന്ത്രിയെയും പാർട്ടി ചീഫ് വിപ്പിനെയും പ്രതിസന്ധിയിൽ ആക്കിയെന്ന് മാത്രമാണ് ആൻഡേഴ്സൺ പ്രതികരിച്ചത്.

ഇസ്ലാമിസ്റ്റുകൾക്ക് നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണം ലഭിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, എന്നാൽ സാദിഖ് ഖാന്റെ നിയന്ത്രണവും ലണ്ടന്റെ നിയന്ത്രണവും അവരുടെ കയ്യിൽ ആണെന്നുമാണ് ആൻഡേഴ്സൻ ജി ബി ന്യൂസിന് നൽകിയ വിവാദപരമായ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ പങ്കാളികൾക്ക് അദ്ദേഹം തലസ്ഥാന നഗരം തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് ആൻഡേഴ്സൺ കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും ക്യാബിനറ്റിന്റെയും ഭാഗത്തുനിന്നുള്ള നിശബ്ദതയിൽ സാദിഖ് ഖാൻ പ്രതികരിച്ചതോടെയാണ് നടപടിയെടുക്കുവാൻ പാർട്ടി നിർബന്ധിതമായത്.

ജനുവരി വരെ ആൻഡേഴ്സൺ കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻമാരിൽ ഒരാളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. എന്നാൽ റുവാണ്ട വിഷയത്തിൽ ഗവൺമെന്റ്നെതിരെ പ്രതികരിച്ചതോടെയാണ് അദ്ദേഹം ആ സ്ഥാനത്തു നിന്നും സ്വയമേ രാജിവച്ചത്. പാർട്ടി എടുത്ത തീരുമാനം താൻ അംഗീകരിക്കുന്നതായാണ് ആൻഡേഴ്സൺ പ്രതികരിച്ചത്. എല്ലാ തരത്തിലുള്ള തീവ്ര ചിന്താഗതികളെയും താൻ എതിർക്കുമെന്ന് അദ്ദേഹം ശക്തമായി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ ആൻഡേഴ്സനെ സസ്പെൻഡ് ചെയ്തതിനുള്ള സന്തോഷം അറിയിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടിയിൽ ഇപ്പോഴും ഇസ്ലാമോഫോബിയ തുടരുന്നുണ്ടെന്ന കുറ്റപ്പെടുത്തലും അവർ നടത്തി. ഇത്തരത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളും, ജൂത വിരുദ്ധ പരാമർശങ്ങളുമെല്ലാം ബ്രിട്ടീഷ് രാഷ്ട്രീയത്തെ സാരമായ രീതിയിൽ ബാധിക്കുന്നുണ്ട്. മുൻപ് ലേബർ പാർട്ടിയിൽ നിന്നുള്ള രണ്ടുപേർ ജൂത വിരുദ്ധ പ്രസ്താവനയിൽ പുറത്താക്കപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാറിംഗ്ടണിൽ താമസിക്കുന്ന ബാബു മാമ്പള്ളിയുടെ ലൈജുവിന്റെയും രണ്ടാമത്തെ മകളായ മെറീന ബാബുവിന്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 8 -ാം തീയതി വാറിംഗ്ടണിൽ നടക്കും. അന്ന് രാവിലെ 8 മണിക്ക് മൃതദേഹം ഭവനത്തിൽ എത്തിക്കും. ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം 8.30 ഓടുകൂടി സെൻറ് ജോസഫ് ചർച്ചിലാണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പൊതുദർശനത്തിനുശേഷം 11 മണിയോടെ ഫോക്സ് കവർട്ട് സെമിത്തേരിയിലാണ് മൃതസംസ്കാരം നടക്കുന്നത്.
പള്ളിയുടെ മേൽവിലാസം: St Joseph’s Church, Meeting Lane Warrington, WA5 8BB
സെമിത്തേരിയുടെ മേൽവിലാസം: Fox Covert Cemetery, Red Lane, Warrington, WA4 5LA
ഫെബ്രുവരി 20-ാം തീയതിയാണ് 20 വയസ്സ് മാത്രം പ്രായമുള്ള മെറീന മരണമടഞ്ഞത്. ബ്ലഡ് ക്യാൻസറിനെ തുടർന്ന് റോയൽ ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് . തുടർന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിൽ മൂന്നാം വർഷ നേഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെർലിൻ വാറിംഗ്ടൺ എൻഎച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. വാറിംഗ്ടണിലെ സെൻ്റ് ഹെലൻ ഹോളി ക്രോസ് ചർച്ച് ഇടവാകാംഗമാണ് മെറീന ബാബുവിൻ്റെ കുടുംബം. കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ബാബു മാമ്പള്ളിയും കുടുംബവും കോട്ടയം ലൂർദ് പള്ളി ഇടവകാംഗങ്ങളാണ്.

മെറീന ബാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിലെ നേഴ്സിംഗ് ജോലി ഉപേക്ഷിച്ച് കൂടുതൽ പേർ പോകുന്നത് തടയാൻ അധിക തുക സർക്കാർ വകയിരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നേഴ്സുമാർക്ക് പണപെരുപ്പത്തിന് ആനുപാതികമായ ശമ്പള വർധനവും അതോടൊപ്പം ഈ മേഖലയിലേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന് നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യങ്ങളുടെ മേൽ ഉചിതമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സമരങ്ങൾക്ക് തുടക്കമിടുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. ശമ്പള പരിഷ്കരണത്തെ കുറിച്ച് സർക്കാരിന് നിർദ്ദേശം നൽകാൻ എൻഎച്ച്എസ് പേ റിവ്യൂ ബോഡിയ്ക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ ആർസിഎൻ സമർപ്പിച്ചു കഴിഞ്ഞു. ശമ്പള കുറവും മറ്റ് ആനുകൂല്യങ്ങളുടെയും അഭാവം മൂലം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന പകുതിയോളം നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണെന്ന ഒരു സർവേ ആർസിഎൻ പ്രസിദ്ധീകരിച്ചിരുന്നു.

ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഉടനീളം 42,000 – ത്തിലധികം നേഴ്സുമാരുടെ തസ്തികകൾ ഒഴിഞ്ഞിരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് മെച്ചപ്പെട്ട ശമ്പളം ലക്ഷ്യം വച്ച് ഓസ്ട്രേലിയ പോലുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് . ഇപ്പോൾ തന്നെ ഗുരുതര രോഗങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ള രോഗികളുടെ കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കൂടുതൽ നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നത് എൻഎച്ച്എസ്സിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. പരിചയസമ്പന്നരായ ആയിരക്കണക്കിന് ജീവനക്കാർ പുറത്തുപോകാൻ തീരുമാനിച്ചിരിക്കുന്നതിനാൽ എൻ എച്ച് എസിലെ നേഴ്സിംഗ് ജീവനക്കാരുടെ പ്രതിസന്ധി ഓരോ ദിവസവും രൂക്ഷമാകുകയാണെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ബോംബ് പ്ലൈമൗത്തിൽ കണ്ടെത്തി. ആയിരക്കണക്കിന് ആൾക്കാരെയാണ് ബോംബ് കണ്ടെത്തിയതിനെ തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത്. ചൊവ്വാഴ്ച സെൻ്റ് മൈക്കൽ അവന്യൂവിലെ പൂന്തോട്ടത്തിലാണ് 500 കിലോഗ്രാം ഭാരമുള്ള ബോംബ് കണ്ടെത്തിയത്. ഇഇതിനെ തുടർന്ന് കടുത്ത സുരക്ഷാഭീഷണിയാണ് ഉയർന്നുവന്നത്. ബോംബ് നിർമ്മാജനം ചെയ്യാൻ നഗരത്തിലെ തെരുവിലൂടെ കൊണ്ടുപോകുന്നതിനാൽ സ്ഥലത്തെ റോഡുകൾ ഇന്നലെ പോലീസ് അടച്ചിരുന്നു. കടലിലെത്തിച്ചാണ് ബോംബ് നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുക.

കടലിൽ 46 അടി (14 മീറ്റർ) താഴ്ച്ചയിൽ എത്തിച്ചാണ് നിർബന്ധിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കുകയെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന ലെഫ്റ്റനൻ്റ് കേണൽ റോബ് സ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. കാലാവസ്ഥയും മറ്റും കണക്കിലെടുത്ത് ഇന്നായിരിക്കും നിർവീര്യമാക്കുകയെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ബോംബ് കടലിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലും മറ്റും പ്ലൈമൗത്തിൽ താമസിക്കുന്ന ജനങ്ങൾക്ക് വലിയ രീതിയിലുള്ള തടസങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

നഗരത്തിലെ കീഹാം പ്രദേശത്ത് നിന്ന് സൈനിക വാഹനവ്യൂഹത്തിൽ ടോർപോയിൻ്റ് ഫെറി സ്ലിപ്പ് വേയിലേക്ക് ബോംബ് കൊണ്ടുപോകാനായി 300 മീറ്റർ (984 അടി) വരുന്ന വലയമാണ് സൈന്യം സൃഷ്ടിച്ചത്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഉച്ചകഴിഞ്ഞ് 2:00 മുതൽ ഏകദേശം മൂന്ന് മണിക്കൂറോളം പ്രദേശത്തെ താമസക്കാരോട് വീട്ടിൽ നിന്ന് വിട്ട് നിൽക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. നഗരത്തിലൂടെ ബോംബ് കൊണ്ടുപോയതിനാൽ പ്രദേശത്തെ റെയിൽ,ബസ് സർവീസുകൾ നിർത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആശുപത്രിയിൽ നിന്ന് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത വിമർശനങ്ങളാണ് എൻഎച്ച് എസിന് നേരെ ഉയരുന്നത്. ജെയ്ൻ ഒസുള്ളിവൻ്റെ 39-കാരനായ മകൻ ഡാൻ വെസ്റ്റ് ലണ്ടൻ മാനസികാരോഗ്യ വിഭാഗത്തിലെ ഒരു സൈക്യാട്രിസ്റ്റിനോട് ആത്മഹത്യ ചെയ്യാനുള്ള തൻ്റെ പദ്ധതിയെക്കുറിച്ച് പറഞ്ഞിട്ടും അദ്ദേഹത്തെ പോകാൻ അനുവദിക്കുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.

എന്തുകൊണ്ടാണ് തൻ്റെ മകനെ മാനസികാരോഗ്യ വിഭാഗത്തിൽ നിന്ന് വിട്ടയച്ചതെന്നതിന് തനിക്ക് ഇപ്പോഴും ഉത്തരമില്ലെന്ന് ജെയ്ൻ ഒ സുള്ളിവൻ പറഞ്ഞു. ഡാനിൻറെ മരണത്തിന് പ്രധാന ഉത്തരവാദി സെൻട്രൽ നോർത്ത് ബെസ്റ്റ് എൻഎച്ച് എസ് ട്രസ്റ്റ് ആണെന്നാണ് മരണത്തെക്കുറിച്ച് അന്വേഷിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡാനിയേലിന്റെ മരണത്തിൽ അഗാധമായ ഖേദമുണ്ടെന്നും ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് എൻഎച്ച് ട്രസ്റ്റ് പ്രതികരിച്ചത്. മറിച്ച് ഡാനിയേലിന്റെ അമ്മയ്ക്ക് എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നും നഷ്ടപരിഹാരം നൽകേണ്ടതായി വന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ നഷ്ടപരിഹാരത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

കടുത്ത മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഡാൻ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് പല പ്രാവശ്യം തന്നെ ചികിത്സിച്ച ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഡാൻ മരിക്കുന്നതിന് ഒരു മാസം മുമ്പ് അയാൾക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. തനിക്ക് മരിക്കാൻ പദ്ധതി ഉണ്ടെന്ന് പലരോടും പറഞ്ഞ ഡാനിനെ ഒരു മുൻകരുതലുമില്ലാതെ ആശുപത്രിയിൽ നിന്ന് പുറത്തു പോകാൻ അനുവദിച്ചതാണ് അവൻറെ ജീവനെടുക്കാൻ കാരണമായത്. കടുത്ത മാനസിക വിഭ്രാന്തിയുള്ള അവനെ സിഗരറ്റ് വാങ്ങാൻ പുറത്തേക്ക് പോകാനായി ഹോസ്പിറ്റൽ ജീവനക്കാരൻ അനുവദിച്ചതാണ് ദുരന്തമായത്. ഇതിനെ തുടർന്ന് ഡാൻ ഒരിക്കലും തിരിച്ചെത്തിയില്ല. അർദ്ധരാത്രിയാണ് അവനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്തത് . മകൻറെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുവാൻ കടുത്ത നിയമ പോരാട്ടമാണ് ഡാനിൻറെ അമ്മ നടത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒക്ടോബർ 7 – ന് ഹമാസ് അനുകൂലികൾ ഇസ്രയേലിൽ നുഴഞ്ഞു കയറിയത് ഇസ്രയേലിലും ഗാസയിലും മാത്രമല്ല പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ അനുരണനങ്ങൾ ലോകമെങ്ങും പ്രതിഫലിച്ചു. സംഘർഷത്തിന്റെ ആരംഭത്തിൽ ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറി 1200 പേരെ കൊല്ലുകയും 253 പേരെ വധിക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ആയിരക്കണക്കിന് പാലസ്തീൻകാർക്കാണ് ജീവൻ നഷ്ടമായത്.

ഇസ്രയേൽ ഗാസ സംഘർഷത്തിന്റെ തുടർച്ചയായി യുകെയിലും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന്റെ വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഹമാസ് ആക്രമണത്തിന് ശേഷം യുകെയിൽ മുസ്ലിം വിരുദ്ധ കേസുകൾ വളരെയധികം വർദ്ധിക്കുന്നതായി ടെൽ മാമ എന്ന ചാരിറ്റി കണ്ടെത്തി . കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇസ്ലാമോഫോബിക്ക് സംഭവങ്ങൾ കൂടിയതായാണ് കണ്ടെത്തലിൽ പ്രധാനമായും ഉള്ളത്. ഹമാസിൻ്റെ ആക്രമണത്തിന് ശേഷം 4 മാസത്തിനുള്ളിൽ യുകെയിലെ മുസ്ലിം വിരുദ്ധ വിദ്വേഷം മൂന്നിരട്ടി വർധിച്ചതായാണ് ചാരിറ്റിയുടെ കണ്ടെത്തൽ.

ഒക്ടോബർ 7- നും ഫെബ്രുവരി 7- നും ഇടയിൽ 2 ,010 ഇസ്ലാമോഫോബിക് സംഭവങ്ങൾ ഉണ്ടായതായാണ് രേഖപ്പെടുത്തിയിരിക്കുന്നത് . എന്നാൽ മുൻവർഷം ഇതേ കാലയളവിൽ 600 സംഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായത് ഈ വർഷം ഹമാസ് ഇസ്രയേൽ സംഘർഷത്തിനുശേഷം മുസ്ലീങ്ങൾക്കെതിരെ നടന്ന സംഭവങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2011- ടെൽ മാമ എന്ന ചാരിറ്റി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. മുസ്ലീം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മുൻനിര ഏജൻസിയായാണ് ടെൽ മാമ അറിയപ്പെടുന്നത്.
ഇതേസമയം യുകെയിൽ യഹൂദ വിരുദ്ധ സംഭവങ്ങൾ അടിക്കടിയുണ്ടാകുന്നതായി ഇത്തരം സംഭവങ്ങളെ നിരീക്ഷിക്കുന്ന കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് (സി എസ് ടി) അഭിപ്രായപ്പെട്ടു. അവരുടെ കണക്കുകളിൽ 2023 -ൽ ഈ സമുദായത്തിലെ അംഗങ്ങൾക്കെതിരെ 4103 ആക്രമണങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ മൂന്നിൽ രണ്ട് ഭാഗവും ഒക്ടോബർ 7 – നോ അതിനുശേഷമോ സംഭവിച്ചതാണ്. 2022 – ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ മതവിഭാഗത്തിനെതിരെയുള്ള കേസുകളുടെ എണ്ണത്തിൽ 6 ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത വിസാ ഫീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കടക്കെണിയിൽ ആയ തൻെറ ദുരനുഭവം പങ്കുവച്ച് പാകിസ്ഥാനിൽ നിന്നുള്ള കെയർ മേഖല ജീവനക്കാരൻ. കോൺവാളിൻ്റെ കെയർ സെക്ടറിൽ ജോലി ചെയ്യാനായി പാകിസ്ഥാൻ സ്വദേശിയായ ഹംസ മുഹമ്മദിനോട് ഒരു റിക്രൂട്ട്‌മെൻ്റ് ഏജൻ്റ് അനധികൃത ഫീസ് ഈടാക്കുകയായിരുന്നു. ഇത്തരം തട്ടിപ്പിൽ വീഴുന്ന ലക്ഷങ്ങളിൽ ഒരാൾ മാത്രമാണ് ഹംസ. മൂന്ന് വർഷം വരെയുള്ള ആരോഗ്യ, പരിചരണ തൊഴിലാളി വിസയ്ക്ക് ഒരാൾ £284 നൽകണം.

യുകെ ആസ്ഥാനമായുള്ള ഏജൻസികൾ അവരുടെ സേവനങ്ങൾക്കുള്ള റിക്രൂട്ട്‌മെൻ്റ് ഫീസ് ഉദ്യോഗാർഥികളുടെ കൈയിൽ നിന്ന് നേരിട്ട് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഡൊമിസിലിയറി കെയർ പ്രൊവൈഡർ മിറാക്കിൾ കെയർ സെൻ്ററിൽ ജോലി ചെയ്തിരുന്ന അറുപതോളം വരുന്ന വിദേശ ജോലിക്കാരിൽ ഒരാളായിരുന്നു 27 കാരനായ മുഹമ്മദ്. 2022 ഒക്ടോബറിൽ യുകെയിൽ എത്തിയ ഹംസയെ മറ്റു ജോലിക്കാരോടൊപ്പം 2023 ഒക്ടോബറിൽ പിരിച്ച് വിടുകയിരുന്നു.

കേരളത്തിലും യുകെയിലുമായി ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് കമ്പനികളുടെ എണ്ണത്തിലും കുറവില്ല. അടുത്തിടെ മാത്രമാണ് യുകെയിലേയ്ക്ക് എത്താനുള്ള വിസ റൂട്ട് വ്യാപകമായി മലയാളികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി വന്നതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാര്‍ത്ഥി വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ക്രൂരത തുടരുന്നു. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട രണ്ടുപേർക്ക് താലിബാൻ പരസ്യമായ വധശിക്ഷ നടപ്പിലാക്കിയതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്നി നഗരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവെച്ച മരണവാറൻ്റ് വായിച്ച് കേൾപ്പിച്ച ശേഷം ഇരുവരെയും ജനങ്ങൾക്ക് അഭിമുഖമായി നിർത്തി പിൻവശത്തു നിന്ന് യന്ത്ര തോക്കുകൾ കൊണ്ട് നിരവധി തവണ വെടി വയ്ക്കുകയായിരുന്നു .
കൊലപാതക കുറ്റത്തിനാണ് ഇവർ ശിക്ഷിക്കപ്പെട്ടതെന്നും ഇരുവർക്കുമെതിരെ രാജ്യത്തെ കോടതിയിൽ രണ്ടുവർഷം വിചാരണ നടന്നിരുന്നുവെന്നും അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി ഉദ്യോഗസ്ഥനായ അതിഖുള്ള ദാർവിഷ് പറഞ്ഞു . ഇയാളാണ് മരണവാറൻ്റ് പൊതുജനങ്ങളുടെ മുന്നിൽ വച്ച് വായിച്ചത്. പരസ്യ വധശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് പുരുഷന്മാരാണ് സ്റ്റേഡിയത്തിൽ എത്തി ചേർന്നിരുന്നത് . കൂടാതെ ശിക്ഷ വിധിക്കപ്പെട്ടിരുന്നവരുടെ കുടുംബാംഗങ്ങളും എത്തിച്ചേർന്നിരുന്നു. ശിക്ഷയിൽ എന്തെങ്കിലും ഇളവ് വേണോ എന്ന ചോദ്യത്തിന് വേണ്ടെന്ന് ജനക്കൂട്ടം പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ.

1996 മുതൽ 2001 വരെയുള്ള താലിബാൻ്റെ ആദ്യ ഭരണകാലത്ത് പരസ്യമായ വധശിക്ഷകൾ സാധാരണമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പിന്മാറ്റത്തെ തുടർന്ന് 2021 – ലാണ് താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ ഭരണം കൈയ്യാളാൻ തുടങ്ങിയത്. രണ്ടാമത് അധികാരത്തിൽ എത്തി ചേർന്നതിനുശേഷം നടപ്പിലാക്കുന്ന നാലാമത്തെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- എനർജി റെഗുലേറ്റർ ഓഫ്‌ജെം തങ്ങളുടെ പുതിയ പ്രൈസ് കാപ്പുകൾ പ്രഖ്യാപിക്കുന്നതോടെ ഊർജ്ജ നിരക്കുകളിൽ ക്രമാതീതമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ജനങ്ങൾ. ഒരു വർഷം 293 പൗണ്ട് കുറയുന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഓവോ, ഇ ഡബ്യു എഫ്, ഒക്ടോപ്പസ് തുടങ്ങിയ കമ്പനികളിലെ ഉപഭോക്താക്കൾക്ക് ഊർജ്ജ ബില്ലുകൾ ഒരു വർഷം 1928 പൗണ്ട് എന്നതിൽ നിന്നും 1635 പൗണ്ടായി ഏപ്രിൽ 1 മുതൽ കുറയുമെന്നാണ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.

കൺസൾട്ടൻസിയായ കോൺവാൾ ഇൻസൈറ്റ് 14% ഇടിവാണ് പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങളെ ഓഫ്ജെമിന്റെ വില പരിധി ബാധിക്കുന്നുണ്ട്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാർക്ക് ഈടാക്കാവുന്ന പരമാവധി തുകയാണ് ഓഫ്ജെം റെഗുലേറ്റർ ഇന്ന് പ്രഖ്യാപിക്കുക. അതിനാൽ തന്നെ ഒരാൾ കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിനനുസരിച്ച് ബില്ലുകളിലും വർദ്ധനയുണ്ടാകും.

ബ്രിട്ടനിലെ ജനങ്ങൾക്ക് മേലുള്ള സമ്മർദ്ദത്തിന് ഊർജ്ജനിരക്കുകളിലെ കുറവ് കുറച്ചധികം ആശ്വാസം നൽകുമെന്ന് എനർജി സേവിങ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് മൈക്ക് തോൺറ്റൺ വ്യക്തമാക്കി. ബ്രിട്ടനെ കൂടുതൽ ഊർജ്ജ സുസ്ഥിരതയുള്ള രാജ്യം ആക്കി മാറ്റുക എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പാർട്ടികളും ഇത് തങ്ങളുടെ ഇലക്ഷൻ പ്രഖ്യാപനം ആക്കി മാറ്റുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ഈ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ മാറ്റങ്ങൾ ഏപ്രിൽ മാസം മുതലാണ് നിലവിൽ വരിക. ഊർജ്ജ ബില്ലുകളിൽ ഊർജ്ജ ചെലവ് കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 2019 ലാണ് സർക്കാർ ഈ റെഗുലേറ്ററി സംവിധാനം കൊണ്ടുവന്നത്. ഹോൾസെയിൽ ഊർജ്ജനിരക്കുകളെ ആശ്രയിച്ച് ആയിരിക്കും ഓഫ്ജെമിന്റെ പ്രഖ്യാപനവും. ഊർജ്ജം നിരക്കുകൾ കുറയുന്നത് ആശ്വാസകരമാണെങ്കിലും, 2019 ൽ ഇത് ആരംഭിച്ച സമയത്തെക്കാൾ 500 പൗണ്ട് കൂടുതലാണ് നിലവിലെ നിരക്കുകൾ എന്നത് ആശങ്കയുളവാക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇപ്സ്വിച്ചിൽ കുടുംബസമേതം താമസിച്ചിരുന്ന ബിനുമോൻ മഠത്തിൽചിറയിൽ മരണമടഞ്ഞു. 2021 ജൂലൈ മുതൽ ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒന്നര വർഷത്തിലേറെ കീമോതെറാപ്പി ചെയ്തിരുന്നെങ്കിലും രോഗത്തിന് ശമനം ഉണ്ടായില്ല.
2007 – ലാണ് ബിനുമോനും ഭാര്യ ജ്യോതിയും യുകെയിലെത്തിയത്. ഇവർക്ക് ഒരു മകനുണ്ട്. ഭാര്യ ജോതി യുകെയിൽ നേഴ്സിങ് പഠനം ആരംഭിച്ചിരുന്നെങ്കിലും ബിനുവിന്റെ അസുഖത്തെ തുടർന്ന് പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന ബിനുമോന് യുകെയിൽ നല്ലൊരു സൗഹൃദ കൂട്ടായ്മ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബിനുമോന്റെ വേർപാട് കടുത്ത വേദനയോടെയാണ് യുകെ മലയാളികൾ ഏറ്റുവാങ്ങിയിരിക്കുന്നത്.
സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും തീരുമാനം. ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 -ന് ഇപ്സ്വിച് ക്രിമിറ്റോറിയത്തിൽ സംസ്കാരം നടത്തും.
ബിനുമോൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.