Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂൺ ഏഴാം തീയതി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രവചന സ്വഭാവമുള്ളതായിരിക്കുന്നു. പ്രിയങ്ക പ്രിയങ്കരിയായി കേരളത്തിലേക്ക്! ഇന്ദിരയുടെ കൊച്ചുമകൾ കേരളത്തിൽ ചരിത്രം സൃഷ്ടിക്കുമോ എന്നതായിരുന്നു മലയാളം യുകെ ന്യൂസിന്റെ വാർത്തയുടെ തലക്കെട്ട്. ഇന്ന് ഇന്ത്യ മാത്രമല്ല ലോകമെങ്ങുമുള്ള പത്രങ്ങളിൽ ഈ വാർത്ത വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമ്പോൾ ഇത് മലയാളം യുകെയുടെ അഭിമാന നിമിഷമാണ്. വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽഗാന്ധി വയനാട്ടിലെ എംപി സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് പ്രിയങ്കയ്ക്ക് ഇവിടെ മത്സരിക്കാൻ കളം ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് നിർണ്ണായക തീരുമാനമെടുത്തത്.

ഇത് കേരള രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽ തന്നെ വൻ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ ഒട്ടേറെ രാഷ്ട്രീയ തമസ്യകൾക്കാണ് കോൺഗ്രസ് ഉത്തരം കണ്ടെത്തിയിരിക്കുന്നത്. പ്രിയങ്ക അല്ലാതെ വേറൊരു സ്ഥാനാർത്ഥി വയനാട്ടിൽ മത്സരത്തിന് എത്തിയിരുന്നെങ്കിൽ രാഹുൽ വയനാട്ടിലെ ജനങ്ങളെ കൈയ്യൊഴിഞ്ഞു എന്ന എതിരാളികളുടെ രാഷ്ട്രീയ പ്രചാരണത്തിന് ശക്തി പകരുമായിരുന്നു. അമേഠിയയും റായ്ബറേലിയും പോലെ സമീപഭാവിയിൽ വയനാടും ഗാന്ധി കുടുംബത്തിൻറെ സുരക്ഷിത മണ്ഡലമെന്ന പട്ടികയിൽ ദീർഘകാലം ഉണ്ടാകും എന്നതാണ് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തോടെ ഉറപ്പായിരിക്കുന്നത്.

പ്രിയങ്ക കന്നി അങ്കം വയനാട്ടിൽ കുറിച്ചത് ഇടതുപക്ഷത്തെയും ബിജെപിയെയും വെട്ടിലാക്കിയിരിക്കുകയാണ്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം കവിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇടതുപക്ഷവും ബിജെപിയും ആരെ സ്ഥാനാർത്ഥിയാക്കും എന്ന ആശയ കുഴപ്പത്തിലാണ്. സിപിഐയുടെ ആനി രാജയാണ് ഇവിടെ രാഹുലിനെതിരെ മത്സരിച്ചത്. ഇടതുപക്ഷം മത്സരംഗത്ത് ഉണ്ടാകുമെന്നും അല്ലെങ്കിൽ അത് ബിജെപിയെ സഹായിക്കുന്ന നിലപാട് ആയിരിക്കും എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്തുത വിഷയത്തോട് പ്രതികരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ ആയിരുന്നു രാഹുലിനെതിരെ എൻ ഡി എ സ്ഥാനാർത്ഥി. പ്രിയങ്കയ്ക്ക് എതിരെ ഒരുവട്ടം കൂടി മത്സരിക്കാൻ അദ്ദേഹം മുതിരാനുള്ള സാധ്യതയില്ല.

3.64 ലക്ഷം വോട്ടിനാണ് രാഹുൽഗാന്ധി ഇവിടെ വിജയിച്ചത്. പോൾ ചെയ്ത വോട്ടുകളിൽ 6,47,445 വോട്ടുകളാണ് രാഹുൽ നേടിയത്. ആനി രാജ 2,83,023 വോട്ടുകളും മൂന്നാം സ്ഥാനത്തു വന്ന കെ സുരേന്ദ്രൻ നേടിയത് 1,41,045 വോട്ടുകൾ മാത്രമാണ് . 2019 ലെ ലോക്സഭാ ഇലക്ഷനിൽ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 ആയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം രാഹുലിനെ കവച്ചു വയ്ക്കുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് 72.69 ശതമാനമായിരുന്നു വയനാട്ടിലെ പോളിംഗ് ശതമാനം. രണ്ടാമത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കുക എന്നതായിരിക്കും ഇനി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി.

ജൂലൈ 4- ന് യുകെയിൽ ഉടനീളം നടന്ന തെരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ മലയാളം യുകെ ന്യൂസ് വാർത്തയാക്കിയിരുന്നു. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു. യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കാൻ എന്ന ലക്ഷ്യം വച്ചായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്ന പല സെന്ററുകളിലും കാലതാമസം നേരിടുന്നതു മൂലം ആളുകൾ കഷ്ടപ്പെടുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. പലരും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരീക്ഷകൾക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പരീക്ഷകളുടെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി വിവരവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഒരു ഡേറ്റിനായി ആഗ്രഹിക്കുന്നവർക്ക് ശരാശരി 14.8 ആഴ്ച വരെയാണ് കാത്തിരിക്കേണ്ടി വന്നത്. എന്നാൽ മെയ് മാസത്തിൽ ഇത് 17.8 ആഴ്ചകളായി ഉയർന്നു. രണ്ടുമാസം കൊണ്ട് കാത്തിരിപ്പ് സമയത്തിൽ 20 ശതമാനം വർദ്ധനവാണ് വന്നിരിക്കുന്നത്.


24 ആഴ്ച വരെ കാത്തിരിപ്പു സമയമുള്ള ടെസ്റ്റ് സെൻററുകളുടെ എണ്ണം ഫെബ്രുവരി മാസത്തിൽ 94 ആയിരുന്നത് മെയ് മാസം ആയതോടെ 124 ആയി ഉയർന്നു. 2020 ന് മുമ്പ് ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റ് നടത്താനുള്ള കാത്തിരിപ്പ് സമയം ശരാശരി 6 ആഴ്ച മാത്രമായിരുന്നു. കോവിഡ് ലോക്ക് ഡൗണിൻ്റെ സമയത്ത് 850,000 ടെസ്റ്റുകൾ ആണ് റദ്ദാക്കപ്പെട്ടത്. ഇതാണ് രാജ്യംമൊട്ടാകെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾക്കുള്ള കാത്തിരിപ്പ് സമയം കുതിച്ചുയരാൻ കാരണമായത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സമൂഹ മാധ്യമങ്ങളിൽ മോശം കമെന്റുകൾ പ്രചരിക്കുന്നതിന് പിന്നാലെ റീഫോം യുകെയുടെ സ്ഥാനാർത്ഥിയായ സാഫ്രോൺ വാൾഡലിൽ മത്സരിക്കുന്ന ഗ്രാൻ്റ് സ്‌റ്റ്‌ക്ലെയർ-ആംസ്ട്രോങ് ഇലക്ഷനിൽ നിന്ന് പിൻവാങ്ങി. മുൻപ് ബ്രിട്ടീഷ് നാഷണൽ പാർട്ടിക്ക് (ബിഎൻപി) വോട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് സ്‌റ്റ്‌ക്ലെയർ-ആംസ്ട്രോങ് പിൻവാങ്ങിയത്. ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കാണ് നിലവിൽ സാഫ്രോൺ വാൾഡലിലെ എംപി.

2010-ൽ ഗ്രാൻ്റ് സ്‌റ്റ്‌ക്ലെയർ-ആംസ്‌ട്രോങ് യുകെയുടെ അവസ്ഥയെക്കുറിച്ച് നിരാശ പ്രകടിപ്പിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്യുകയും ഇനോക്ക് പവലിനെ പരാമർശിച്ച് ബിഎൻപിക്ക് വോട്ടുചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നുമാണ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്‌തത്‌. ഇതിന് പിന്നാലെ വിശദീകരണത്തിനായി ടൈംസ് ബന്ധപ്പെട്ടപ്പോൾ മുൻകാല അഭിപ്രായങ്ങൾ ന്യായികരിക്കുന്നില്ല എന്ന് അദ്ദേഹം പ്രതികരിച്ചു.

ടൈംസ് പത്രത്തിൻെറ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹം പിൻവാങ്ങുകയായിരുന്നു. ഇന്ന് സൗത്ത് വെയിൽസിൽ റീഫോം യുകെയുടെ നേതാവ് നൈജൽ ഫാരേജ് പാർട്ടിയുടെ നയങ്ങൾ അവതരിപ്പിക്കാനിരിക്കേയാണ് സാഫ്രോൺ വാൾഡലിലെ പാർട്ടിയുടെ സ്ഥാനാർഥിയുടെ ഈ തീരുമാനം. നേരത്തെ നാസികൾക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തിൽ യുകെ യുദ്ധം ചെയ്‌തതിനെതിരായി പോസ്റ്റ് ഇട്ട റീഫോം യുകെയുടെ മറ്റൊരു സ്‌ഥാനാർത്ഥി അടുത്തിടെ ക്ഷമാപണം നടത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഭവന വില ജൂൺ മാസത്തിലും ഉയർന്ന നിലയിൽ തുടരുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റൈറ്റ് മൂവ് എന്ന പ്രോപ്പർട്ടി വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ വീടുകളുടെ ശരാശരി വില അധികം മാറ്റമില്ലാതെ തന്നെ തുടരുകയാണ്. നിലവിലെ ശരാശരി വില നിലവാരം 375, 110 പൗണ്ട് ആണ്. പ്രോപ്പർട്ടി മാർക്കറ്റിൽ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ മെയ് മാസത്തിനേക്കാൾ 21 പൗണ്ട് മാത്രം കുറവാണ് ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നത്.


ജൂലൈ 4- ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഭവന വിലയെ എങ്ങനെ സ്വാധീനിക്കും എന്നാണ് എല്ലാവരും പ്രധാനമായും ഉറ്റുനോക്കുന്നത്. ടോറികൾ അധികാരത്തിൽ എത്തിയാൽ ആദ്യമായി വീടു വാങ്ങുന്നവർക്ക് പ്രോപ്പർട്ടി ടാക്സിൽ വൻ ഇളവുക നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ അഭിപ്രായ സർവേകളിൽ ലേബർ പാർട്ടിക്കാണ് മുൻതൂക്കം. അതുകൊണ്ട് തന്നെ ലേബർ പാർട്ടിയുടെ നയങ്ങൾ പ്രോപ്പർട്ടി മാർക്കറ്റിൽ കാര്യമായി സ്വാധീനിക്കും എന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.


റൈറ്റ് മൂവ് നടത്തിയ സർവേയിൽ 95 ശതമാനം പേരും ആസന്നമായ ഉപതെരഞ്ഞെടുപ്പ് തങ്ങളുടെ വീടുകൾ മേടിക്കാനുള്ള പദ്ധതികളിൽ കാര്യമായ മാറ്റം വരുത്തിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 14,000 പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഇലക്ഷന് ശേഷം ഏതെങ്കിലും രീതിയിൽ തൂക്കുമന്ത്രിസഭ നിലവിൽ വരുകയാണെങ്കിൽ അത് ഭവന വിപണിയിലും പ്രതിഫലിക്കും എന്നാണ് പൊതുവേ കരുതപ്പെടുന്നത് . എന്നാൽ വിപണിയിൽ ഇപ്പോഴും വലിയതോതിൽ ഡിമാൻഡ് ഉണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. മോർട്ട്ഗേജ് നിരക്കുകൾ പ്രതീക്ഷിച്ചതിൽ കൂടുതലായി വർദ്ധിച്ചിട്ടും ഭവന വിപണിയിൽ ക്രയവിക്രയങ്ങൾ ഉയർന്നതിന് കാരണം ആവശ്യക്കാരുടെ എണ്ണം കൂടിയതു തന്നെയാണെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോട്ടിംഗ്ഹാംഷെയറിലെ കാൾട്ടൺ-ഇൻ-ലിൻഡ്രിക്കിൽ മരം വീണ് 16 വയസ്സുകാരൻ മരണമടഞ്ഞു. ശനിയാഴ്ചയാണ് അപകടം നടന്നത്. സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ നോട്ടിംഗ്ഹാം ഷെയർ പോലീസും ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസും സ്ഥലത്തെത്തി അടിയന്തിര നടപടികൾ സ്വീകരിച്ചു. കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


സംഭവത്തെ തുടർന്ന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 28 ഉം 31 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് കൊലപാതക കുറ്റം ചുമത്തിയാണ്. 28 വയസ്സുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തത് ഇവരെ സഹായിച്ചതിനാണ്. മൂവരും നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തോട് അനുബന്ധിച്ച് അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ ലഭ്യമായവർ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിശ്വാസവും സന്യാസവും ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമയം. പ്രത്യേകിച്ച് ആധുനികത ജീവിതരീതികളുടെ കടന്നുകയറ്റത്തിൽ മതപരമായ ആചാരങ്ങളിൽനിന്നും ചടങ്ങുകളിൽ നിന്നും യുവജനങ്ങൾ അകന്നു കൊണ്ടേയിരിക്കുന്നു. ഇംഗ്ലണ്ട് പോലെ ആധുനികതയെ വാരിപ്പുണരുന്ന ഒരു രാജ്യത്ത് സന്യാസത്തിന്റെ പ്രസക്തി എന്താണ് ? നിത്യ ബ്രഹ്മചര്യത്തിന്റെയും കന്യാ വൃതത്തിന്റെയും ദൈവവിളികളിലൂടെ നടക്കാൻ പുതുതലമുറ തയ്യാറാകുമോ? സന്യാസത്തിന്റെ വെല്ലുവിളികളെ സ്വീകരിച്ച് ദൈവവിളിയിലൂടെ കടന്നു വന്ന മൂന്ന് പേരുടെ ജീവിതം പറയുകയാണ് ബിബിസി .

പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരുകാലത്ത് ഭർത്താവും കുട്ടികളുമായി കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന ആളായിരുന്നു സിസ്റ്റർ കാതറിൻ. അതിശയകരമായ ഒരു യാത്രയിലാണ് താനിന്നെന്നാണ് കുട്ടികളുമൊത്തുള്ള ഒരു കുടുംബജീവിതം ഭാവനയിൽ കണ്ടിരുന്ന കാതറിൻ അതെ കുറിച്ച് പറഞ്ഞത്. നല്ലൊരു ജോലിയും പങ്കാളിയുമൊത്തുള്ള ജീവിതത്തിൻറെ പാത ഉപേക്ഷിച്ച് വ്യത്യസ്ത ജീവിതം തിരഞ്ഞെടുത്ത കാതറിൻ ഒരു ഒറ്റപ്പെട്ട വ്യക്തി അല്ല.

ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകൾ പ്രകാരം 2018 നും 2022 നും ഇടയിൽ ഇംഗ്ലണ്ടിലും വെയിൽസിലും 85 യുവതികളാണ് കന്യാസ്ത്രീകളായി തീർന്നത്. അവരിൽ ഒരാളാണ് കാതറിൻ . സന്യാസത്തിന്റെ വേലിക്കെട്ടിൽ ഒരു ഒറ്റപ്പെട്ട ജീവിതമൊന്നുമല്ല സിസ്റ്റർ കാതറിനും മറ്റ് സന്യാസിനികളും നയിക്കുന്നത്. അവർ സ്ഥിരമായി തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പിന്തുടരുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് . എന്നാൽ ഏകാന്ത ധ്യാനത്തിനും പ്രാർത്ഥനയ്ക്കായും നിരവധി മണിക്കൂറുകൾ ആണ് സിസ്റ്റർ കാതറിൻ ദിവസവും മാറ്റിവയ്ക്കുന്നത്. കോവിഡ് ലോക് ഡൗണിന് തൊട്ടു പിന്നാലെ ആണ് സിസ്റ്റർ കാതറിൻ കമ്മ്യൂണിറ്റി ഓഫ് ഔവർ ലേഡി ഓഫ് വാൽസിംഗ്ഹാമിൻ്റെ കോൺവെൻ്റിൽ ചേർന്നത് . മൂന്നാഴ്ച സമയം മാത്രം പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി ഇവിടെ എത്തിയ സിസ്റ്റർ കാതറിൻ നാല് വർഷത്തിനുശേഷം ഇവിടെ സന്യാസത്തിന്റെ പാതയിൽ തുടരുകയാണ്.

കാതറിനും മഠത്തിലെ മറ്റു സിസ്റ്റർമാരും സമൂഹത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നതിലും വ്യാപൃതരാണ്. ജയിലുകളിൽ സന്ദർശിക്കുന്നതിനും സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാർത്ഥികൾക്ക് ഇടയിൽ പ്രവർത്തിക്കാനും അവർ സമയം കണ്ടെത്തുന്നു . സിസ്റ്റർ ഇതുവരെ പൂർണ്ണമായ കന്യാവൃതം സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സന്യാസജീവിതം ഉപേക്ഷിക്കാൻ അവർക്ക് ഇപ്പോഴും സാധിക്കും.

മറ്റൊരു സിസ്റ്ററായ തെരേസ തന്റെ 25-ാം വയസ്സിലാണ് മഠത്തിൽ ചേർന്നത്. ഇപ്പോൾ 39 വയസ്സുള്ള അവൾ ഏകദേശം 15 വർഷമായി സമൂഹത്തിനൊപ്പം ഉണ്ട്. തനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഒരു കന്യാസ്ത്രീയാകാൻ ദൈവവിളി ഉണ്ടായതെന്ന് അവർ പറഞ്ഞു. മറ്റൊരു സിസ്റ്റർ ആയ കാമില കന്യാസ്ത്രീയാകുന്നതിനുമുമ്പ് ഒരു പാലിയേറ്റീവ് കെയർ നേഴ്സായിരുന്നു.

ഒരു കന്യാസ്ത്രീ എന്ന നിലയിൽ സന്തോഷവതിയായിരിക്കാൻ സാധിക്കുമോ എന്ന് തനിക്ക് മുൻപ് സംശയം ഉണ്ടായിരുന്നതായി സിസ്റ്റർ തെരേസ പറഞ്ഞു. എന്നാൽ വിശ്വാസത്തിൻറെ തീഷ്ണതയും സമൂഹത്തിലെ അശരണർക്കായി ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് മൂലവും താൻ തീർത്തും സന്തോഷവതിയാണെന്ന് അവർ പറഞ്ഞു. പണ്ട് വിവാഹം കഴിക്കുന്നതും പങ്കാളിയുമൊത്തുള്ള ജീവിതവും തനിക്ക് ഇഷ്ടമായിരുന്നു. ചിലപ്പോൾ തൻറെ കുഞ്ഞുങ്ങളെ തനിക്ക് നഷ്ടമായതായുള്ള ചിന്തകൾ മനസ്സിൽ ഉയർന്നു വരും . എന്നാൽ ദൈവവിളിയുടെയും വിശ്വാസത്തിന്റെയും ഉൾക്കരുത്തിൽ ഇത്തരം ചിന്തകളെ മറികടക്കാൻ സാധിച്ചതായി ഇവർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെയിൽസ് രാജകുമാരിയായ കേറ്റ് ക്യാൻസർ സ്ഥിരീകരിച്ചതിന് ശേഷം ഇന്നലെ ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്തു. ക്യാൻസർ ചികിത്സയ്ക്ക് വിധേയായിരിക്കുന്ന രാജകുമാരി ആനുവൽ ട്രൂപ്പിംഗ് ദി കളർ പരേഡിൽ ആണ് പങ്കെടുത്തത്. ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചാൾസ് മൂന്നാമൻ രാജാവ് കുതിരപ്പുറത്ത് പോകാതെ വണ്ടിയിലാണ് പരിപാടിയിൽ പങ്കെടുത്തത്. കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

വലിയ ആർപ്പുവിളികളോടു കൂടിയാണ് ജനക്കൂട്ടം കേറ്റിനെ വരവേറ്റത്. ട്രൂപ്പിംഗ് ദി കളർ പരേഡിൽ വെയിൽസ് രാജകുമാരി തൻ്റെ മക്കളായ ജോർജ്ജ് രാജകുമാരൻ, ലൂയി രാജകുമാരൻ, ഷാർലറ്റ് രാജകുമാരി എന്നിവരോടൊപ്പമാണ് പങ്കെടുത്തത്. 260 വർഷത്തിലേറെയായി നടക്കുന്ന ഈ പരിപാടി രാജാവിൻ്റെ ഔദ്യോഗിക ജന്മദിനം അടയാളപ്പെടുത്തുന്ന ചടങ്ങാണ്.

ക്രിസ്മസിന് ശേഷം ആദ്യമായാണ് കേറ്റ് പൊതുപരിപാടിയിൽ പങ്കെടുത്തത്. മാർച്ചിലാണ് താൻ ക്യാൻസറിന് കീമോതെറാപ്പി ചികിത്സയിലാണെന്ന് കേറ്റ് വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിപരീതമായി തൻ്റെ മക്കളായ ജോർജ്ജ് രാജകുമാരൻ, ലൂയിസ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി എന്നിവരോടൊപ്പം ബാൽക്കണിയിൽ നിന്നാണ് കേറ്റ് ചടങ്ങിൽ പങ്കെടുത്തത്. ക്യാൻസർ ചികിത്സയിൽ കഴിയുന്ന ചാൾസ് മൂന്നാമൻ രാജാവ് വണ്ടിയിലാണ് യാത്ര ചെയ്‌തത്‌.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ബ്രിട്ടനിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും. ടോറികളും ലേബർ പാർട്ടിയും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ കക്ഷികൾ ജനങ്ങൾക്ക് മുന്നിൽ വെക്കുന്ന വാഗ്ദാനങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ളതാണ് എൻഎച്ച്എസ്സിന്റെ നവീകരണം. നിലവിൽ എൻഎച്ച്എസ്സിന്റെ കാത്തിരിപ്പ് സമയം പിടിച്ചാൽ കിട്ടാതെ മുന്നേറി കൊണ്ടിരിക്കുകയാണ്.


എന്നാൽ അധികാരത്തിൽ വരുന്നത് ലേബർ പാർട്ടിയായാലും കൺസർവേറ്റീവ് പാർട്ടിയായാലും എൻഎച്ച്എസിൻ്റെ കഷ്ടകാലത്തിന് മാറ്റമുണ്ടാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ട് പാർട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രകടനപത്രിക സസൂഷ്മം വിലയിരുത്തിയാണ് രാജ്യത്തെ പ്രമുഖ ഹെൽത്ത് തിങ്ക്‌ടാങ്ക് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. നഫ്‌ഫീൽഡ് ട്രസ്റ്റിൻ്റെ വിലയിരുത്തൽ അനുസരിച്ച് ലേബർ പാർട്ടിയുടെയും കൺസർവേറ്റീവ് പാർട്ടിയുടെയും ചിലവ് ചുരുക്കൽ നയങ്ങൾ എൻഎച്ച്എസിന് തിരിച്ചടിയാകും. അതായത് എൻഎച്ച്എസിൻ്റെ സാമ്പത്തിക പ്രതിസന്ധി ഏതു സർക്കാർ അധികാരത്തിൽ വന്നാലും രൂക്ഷമാകാനാണ് സാധ്യതകൾ .


ഭാവിയിൽ നിലവിലുള്ള ജീവനക്കാർക്ക് ശമ്പളം നൽകാൻ തന്നെ ജൂലൈ 4- ന് അധികാരത്തിലെത്തുന്ന സർക്കാർ പാടുപെടുമെന്ന് നഫ്ഫീൽഡ് ട്രസ്റ്റിലെ സീനിയർ പോളിസി അനലിസ്റ്റും എൻഎച്ച്എസ് ഫണ്ടിംഗിലെ പ്രമുഖ അതോറിറ്റിയുമായ സാലി ഗെയ്ൻസ്ബറി പറഞ്ഞു. എന്നാൽ തങ്ങൾ മതിയായ നിക്ഷേപം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് നഫ്ഫീൽഡ് ട്രസ്റ്റിൻ്റെ വിശകലനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലേബർ പാർട്ടി വക്താവ് പറഞ്ഞു. ബ്രിട്ടന്റെ ചരിത്രത്തിൽ സമീപ കാലത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എൻഎച്ച്എസ്സിന്റെ പ്രവർത്തനം നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞവർഷം 7.2 മില്യൺ വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള നടപടികൾ എടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 7.5 ദശലക്ഷം ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്.

ബെൻഫ്ലീറ്റിൽ നിന്ന് കാണാതായ 15 വയസ്സുകാരിയായ മലയാളി പെൺകുട്ടിയെ കണ്ടെത്തി. അവൾ സുഖമായിരിക്കുന്നുവെന്നും ഈ വിഷമഘട്ടത്തിൽ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുകയും ചെയ്യുന്നതായി കുടുംബം അറിയിച്ചു.

ഈസ്റ്റ് ലണ്ടന് സമീപമുള്ള ബെൻഫ്ലീറ്റിൽ നിന്ന് 15 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയായ മലയാളി പെൺകുട്ടിയെ കാണാതായ സംഭവം അടുത്ത ആശങ്ക ഉളവാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി എസ്എക്സ് പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് പോലീസ് വ്യാപകമായി ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിലടക്കും കുട്ടിയെ കണ്ടെത്താനുള്ള അറിയിപ്പുകൾ നൽകിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ ദിവസം കഴിയുന്തോറും തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്ന വാർത്തകളാണ് യുകെയിൽ നിന്ന് ഉയർന്ന് വരുന്നത്. സർവേകളുടെ അടിസ്ഥാനത്തിൽ ഭരണത്തിൽ എത്തുന്നത് ലേബർ പാർട്ടിയാണെന്ന് ഏകദേശം ഉറപ്പായ മട്ടിലാണ് മറ്റ് പാർട്ടികളുടെ ശരീരഭാഷ. കഴിഞ്ഞദിവസം വന്ന അഭിപ്രായ സർവേകളിൽ ടോറികളുടെ ഇരട്ടി പിന്തുണയാണ് ലേബർ പാർട്ടിക്ക് കിട്ടിയിരിക്കുന്നത്. എന്നാൽ റീഫോം യുകെയുടെ മുന്നേറ്റമാണ് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.


അഭിപ്രായ സർവേകളിൽ റീഫോം യുകെ നിലവിലെ ഭരണപക്ഷമായ ടോറികൾക്ക് ഒപ്പത്തിനൊപ്പമാണ് . ഈ പശ്ചാത്തലത്തിലാണ് അടുത്ത പാർലമെൻറിൽ തന്റെ പാർട്ടിക്കായിരിക്കും പ്രതിപക്ഷമെന്ന് റീഫോം യുകെ നേതാവ് നൈജൻ ഫരാഗ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി റിഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി രണ്ടാം സ്ഥാനത്തിന് വേണ്ടി ചെറു പാർട്ടികളോട് മത്സരിക്കേണ്ട ഗതികേടിലാണ്. കടുത്ത ബ്രെക്സിറ്റ് വാദികളും കുടിയേറ്റത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന റീഫോം യുകെയ്ക്ക് നാൾക്കു നാൾ പിന്തുണ വർദ്ധിച്ചു വരികയാണ്. ഇതിനിടെ ഫോറിൻ സെക്രട്ടറി ഡേവിഡ് കാമറൂൺ റീഫോം യുകെ നേതാവായ നൈജൻ ഫരാഗിനെതിരെ കടുത്ത വിമർശനവുമായി മുന്നോട്ടു വന്നു. റീഫോം യുകെ പാർട്ടി കൺസർവേറ്റീവ് പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കുടിയേറ്റ നയങ്ങളെ കുറിച്ച് വിഷ ലിപ്തമായ ഭാഷയിലാണ് അവരുടെ നേതാവ് നൈജൻ ഫരാഗ് സംസാരിക്കുന്നതെന്നും ഡേവിഡ് കാമറൂൺ കുറ്റപ്പെടുത്തി.

ഏതെങ്കിലും രീതിയിൽ തൂക്കു മന്ത്രിസഭ വരുകയാണെങ്കിൽ ചെറു പാർട്ടികൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.

Copyright © . All rights reserved