Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജൂൺ പകുതിക്ക് ശേഷം ആദ്യമായി ബ്രിട്ടനിൽ ശരാശരി രണ്ടുവർഷത്തെ ശരാശരിമോർട്ട്ഗേജ് നിരക്ക് 6 ശതമാനത്തിൽ താഴെ എത്തിയിരിക്കുകയാണ്. ശരാശരി നിരക്ക് ഇപ്പോൾ 5.99% ആണെന്ന് ഫിനാൻഷ്യൽ ഇൻഫർമേഷൻ സർവീസ് അറിയിച്ചു. ഇതോടെ പുതിയ വീട്ടുടമകളെ ആകർഷിക്കുന്നതിനായി സേവന ദാതാക്കൾക്കിടയിൽ തന്നെ മത്സരം ആരംഭിച്ചിട്ടുണ്ട്. ലിസ് ട്രസിന്റെ കാലത്ത് സാധാരണ രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ നിരക്ക് കുത്തനെ ഉയർന്നിരുന്നു. പിന്നീട് ചെറിയതോതിൽ കുറവ് അനുഭവപ്പെട്ടെങ്കിലും ഉയർന്നു തന്നെയായിരുന്നു നിരക്ക് നിലനിന്നിരുന്നത്. ജൂലൈ അവസാനത്തോടെ ഇത് 6.86% ആയി ഉയർന്നു. പിന്നീട് ക്രമാനുഗതമായി കുറഞ്ഞാണ് ഇപ്പോൾ 5.99 ശതമാനത്തിൽ എത്തിനിൽക്കുന്നത്. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പ്രകാരം 2026 ഓടെ അഞ്ച് ദശലക്ഷം മോർട്ട്ഗേജ് ഉടമകൾക്ക് അവരുടെ മോർട്ട്ഗേജ് പേയ്‌മെന്റുകൾ വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നത്.

അടുത്തയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ യോഗം ഉണ്ടാകുമ്പോൾ, പലിശ നിരക്കുകൾ മൂന്നാം തവണയും 5.25 ശതമാനത്തിൽ തന്നെ നിലനിർത്തുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ ഭവന വിപണിയെ മന്ദഗതിയിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നിരക്കുകൾ 6 % ത്തിൽ താഴെ എത്തിയിരിക്കുന്നത് വീട് വാങ്ങുന്നവരെ തിരികെ കൊണ്ടുവരുവാൻ സഹായിക്കുമെന്ന് സാമ്പത്തിക സ്ഥാപനമായ ഹാർഗ്രീവ്‌സ് ലാൻസ്‌ഡൗണിലെ പേഴ്‌സണൽ ഫിനാൻസ് മേധാവി സാറാ കോൾസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 24 വർഷങ്ങൾക്ക് മുമ്പ് സഫോക്കിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ സീരിയൽ കില്ലർ സ്റ്റീവ് റൈറ്റ് അറസ്റ്റിൽ. 17 കാരിയായ വിക്ടോറിയ ഹാളിനെ 1999 സെപ്റ്റംബർ 19-ന് ഞായറാഴ്ച പുലർച്ചെയാണ് കാണാതായത്. അഞ്ചു ദിവസത്തിന് ശേഷം വീട്ടിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

65 കാരനായ റൈറ്റ് 2006 ൽ ഇപ്‌സ്‌വിച്ചിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. വിക്ടോറിയ ഹാൾ കേസുമായി ബന്ധപ്പെട്ട് 2021 ലാണ് റൈറ്റ് ആദ്യം അറസ്റ്റിലായത്. വിക്ടോറിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2021 ൽ ആദ്യം അറസ്റ്റിലായ അതേ വ്യക്തിയെ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച വീണ്ടും അറസ്റ്റ് ചെയ്തതായി സഫോക്ക് പോലീസ് സ്ഥിരീകരിച്ചു.

അന്വേഷണത്തിനൊടുവിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിക്ടോറിയയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് 2021 ജൂലൈ 28 ന് റൈറ്റിനെ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. 1999 സെപ്റ്റംബർ 18-ന് ഫെലിക്‌സ്‌റ്റോവിലെ ബെന്റ് ഹില്ലിലുള്ള ബാൻഡ്‌ബോക്‌സ് നിശാക്ലബിൽ ഒരു സുഹൃത്തിനോടൊപ്പം നൈറ്റ് ഔട്ടിന് പോയതാണ് വിക്ടോറിയ. ഇരുവരും പിരിഞ്ഞെങ്കിലും വിക്ടോറിയ വീട്ടിലെത്തിയില്ല. അഞ്ച് ദിവസത്തിന് ശേഷം വിക്ടോറിയയുടെ ശരീരം ക്രീറ്റിംഗ് സെന്റ് പീറ്ററിലെ ക്രീറ്റിംഗ് ലെയ്‌നിലെ വയലിൽ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളെ ബന്ധപ്പെടണമെന്ന് സഫോക്ക് പോലീസ് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കണ്ണിന് ചൊറിച്ചിൽ അനുഭവപെട്ടതിന് പിന്നാലെ നടന്ന ശസ്ത്രക്രിയയിൽ പുറത്തെടുത്തത് ജീവനുള്ള അറുപതിലധികം പുഴുക്കളെ. സംഭവം നടന്നത് ചൈനയിലെ കുൻമിങിൽ . കണ്ണിന് സ്ഥിരമായി ചൊറിച്ചിൽ അനുഭവപ്പെട്ട സ്ത്രീ കണ്ണ് തടവിയപ്പോൾ ഒരു പുഴു പുറത്തേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ പ്രാദേശിക ആശുപത്രിയിൽ എത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ കൺപോളകളിലും കണ്ണിന് ഉള്ളിലുമായി പുഴുക്കൾ ഇഴയുന്നതാണ് ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിച്ചത്. രോഗിയുടെ വലത് കണ്ണിൽ നിന്ന് നാൽപ്പതിലധികം ജീവനുള്ള വിരകളെയും ഇടതുകണ്ണിൽ നിന്ന് പത്തിലധികം പുഴുക്കളെയും ഡോക്ടർമാർ നീക്കം ചെയ്തു. ഇവയെല്ലാം തന്നെ പാരസൈറ്റ് വിഭാഗത്തിൽ പെടുന്നവയാണെന്ന് ഡോക്ടർമാർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ച ഡോക്ടർ ഗുവാൻ ഇതൊരു ഒരു അപൂർവ കേസാണെന്ന് വ്യക്തമാക്കി. ഫിലാരിയോഡിയ ഇനത്തിൽപ്പെട്ട വൃത്താകൃതിയിലുള്ള വിരകളാണ് കണ്ടെത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. ഈച്ച കുത്തിയാണ് ഇവ സാധാരണയായി ശരീരത്തിൽ പ്രവേശിക്കുക. എന്നാൽ പൂച്ചയുടെയോ പട്ടികളുടെയോ ശരീരത്തിൽ നിന്നായിരിക്കും തൻറെ ശരീരത്തിലേക്ക് ലാർവകൾ പ്രവേശിച്ചതെന്ന് രോഗി പറഞ്ഞു. മൃഗങ്ങളെ സ്പർശിച്ച ഉടൻ കണ്ണ് തിരുമ്മിയതാകാം ഇതുണ്ടായതെന്നും ഡോക്ടർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേബിളുകൾ തകരാറിലായതിനെ തുടർന്ന് ലണ്ടനിലെ തിരക്കേറിയ എലിസബത്ത് ലൈനിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി . ഓവർ ഹെഡ് കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ലണ്ടനിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനിലെ അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ അടഞ്ഞതിനെ തുടർന്നാണ് യാത്രക്കാർ മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ ട്രെയിനുകളിൽ കുടുണ്ടേണ്ടതായി വന്നത്. ഇതിനെ തുടർന്ന് പാസിംഗ് ടണിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും നിർത്തി വയ്ക്കേണ്ടതായി വന്നതായി നാഷണൽ റെയിൽ അറിയിച്ചു.

എലിസബത്ത് ലൈൻ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ , ഹീത്രു എക്സ്പ്രസ് എന്നിവയെയും ഈ പ്രശ്നം ബാധിച്ചു. ഇന്ന് വ്യാഴാഴ്ച കൂടി ട്രെയിൻ ഗതാഗത തടസ്സം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ . മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ ട്രെയിനിൽ കുടുങ്ങിയതായി യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ കൂടി തങ്ങളുടെ രോക്ഷം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയെ കരുതി ലണ്ടൻ പാസിംഗ്ടണിനും റീഡിംഗിനുമിടയിൽ എല്ലാ ട്രെയിനുകളും നിർത്തിയതായി നെറ്റ്‌വർക്ക് റെയിൽ പത്രക്കുറിപ്പിൽ അറിയിച്ചു. നിങ്ങൾ ഒരു ട്രെയിനിൽ ആണെങ്കിൽ എമർജൻസി സർവീസുകളോ റെയിൽവേ ജീവനക്കാരോ നിങ്ങൾക്ക് കൂടുതൽ നിർദ്ദേശം നൽകുന്നതുവരെ തൽസ്ഥാനത്ത് തുടരാനുള്ള അടിയന്തിര നിർദേശമാണ് യാത്രക്കാർക്ക് നൽകിയത്.


മുടങ്ങിയ സർവീസുകൾ ഒന്നും തന്നെ വിമാനത്താവളത്തിന് പുറത്തേക്കോ അകത്തേയ്ക്കോ ഇല്ലെന്ന് ഹീത്രു എയർപോർട്ട് അറിയിച്ചിട്ടുണ്ട് . നാല് എലിസബത്ത് ലൈനിലുള്ള ട്രെയിനുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രക്രിയ നടക്കുകയാണെന്നുമാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ മാധ്യമങ്ങളോട് പറഞ്ഞത്. പ്രശ്നം എത്രയും വേഗം പരിഹരിക്കാനാണ് മറ്റ് ട്രെയിനുകളും നിർത്തേണ്ടതായി വന്നതെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നതായും നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ കുടിയേറ്റ നയം മാറിയതിന്റെ പ്രത്യാഘാതങ്ങൾ എത്രമാത്രം കേരളമെന്ന ഇന്ത്യയിലെ കൊച്ചു സംസ്ഥാനത്തെ ബാധിക്കും? മൂന്ന് വിഭാഗങ്ങളിലായാണ് മലയാളികളിൽ ഭൂരിഭാഗവും യുകെയിൽ എത്തിച്ചേർന്നത്. ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ബ്രിട്ടനിലെ ആരോഗ്യ പരിപാലന മേഖലയായ എൻഎച്ച്എ സിനോട് അനുബന്ധിച്ച് ജോലി ചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നിയമത്തിലെ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ജനുവരി മുതൽ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർധിപ്പിക്കാനുള്ള തീരുമാനം യുകെയിൽ ജോലിക്കായി വരുന്ന നേഴ്സുമാരുടെയും അവരുടെ ആശ്രിത വിസയിൽ വരുന്നവരുടെയും വിസ ചിലവുകൾ വർധിപ്പിക്കാൻ കാരണമാകും.

യുകെയിലേയ്ക്ക് വ്യാപകമായ രീതിയിൽ ജോലിക്കായി വരുന്ന രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ കെയർ വിസയിൽ ഉള്ളവരാണ്. കെയർ മേഖലയിൽ ജോലിക്കായി എത്തി മറ്റ് കുടുംബാംഗങ്ങളെ യുകെയിലെത്തിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് പുതിയ കുടിയേറ്റ നയം സമ്മാനിക്കുന്നത്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ മറ്റുള്ളവരെ കൊണ്ടുവരാൻ സാധിക്കില്ല എന്നതും മറ്റ് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശമ്പള പരുധി ഉയർത്തിയതും ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെ ആകമാനം ബാധിക്കും. നിലവിൽ ആശ്രിത വിസയിൽ എത്തിയവരെ കുടിയേറ്റം നയം എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ നിലവിലെ വിസയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് അർഹരല്ലാത്തവരുടെ വിസ കാലാവധി പുതുക്കപ്പെടില്ലെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതിനർത്ഥം ഈ വിഭാഗത്തിൽ യുകെയിൽ എത്തിയ ഒട്ടേറെ പേർക്ക് ഒരു മടങ്ങി പോക്ക് അനിവാര്യമായിരിക്കും എന്ന് തന്നെയാണ്.

മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കാര്യമാണ് ഏറ്റവും കഷ്ടം . സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് പതിനായിരകണക്കിന് വിദ്യാർഥികളാണ് യുകെയിലെത്തിയത്. യുകെയിലേയ്ക്ക് സ്റ്റുഡൻറ് വിസയും ലോൺ സംഘടിപ്പിക്കുന്നതിനായും മറ്റ് നിർദ്ദേശങ്ങൾ നൽകാനുമായി എല്ലാ സ്ഥലങ്ങളിലും ഒട്ടേറെ ഏജൻസികളും മുളച്ചു പൊങ്ങി . പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് മാതാപിതാക്കളോടും സ്റ്റുഡൻറസിനോടും വിദേശ പഠനത്തിൻറെ മാസ്മരികത ബോധ്യപ്പെടുത്തി അവരെ യുകെയിലേയ്ക്ക് അയച്ച് ഏജൻസികൾ കീശ വീർപ്പിച്ചു. പഠനത്തിനോടൊപ്പം ജോലി , യുകെയിൽ നല്ലൊരു ജോലി ലഭിക്കുന്നതിനോടൊപ്പം പെർമനന്റ് റെസിഡൻസ് കിട്ടാനുള്ള സാധ്യത എന്നിവയാണ് വിദ്യാർഥികൾക്ക് ഏജൻസികൾ നൽകിയ പ്രലോഭനങ്ങൾ . കേരളത്തിലെ കോഴ്സുകൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാൻ മടി കാണിക്കുന്ന ബാങ്കുകൾ വിദേശ പഠനത്തിന് വാരിക്കോരി ലോൺ കൊടുത്തത് ഏജൻസികൾക്കും സഹായകരമായി.

പുതിയ കുടിയേറ്റ നയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലക്ഷങ്ങൾ മുടക്കി യുകെയിൽ വിദ്യാർത്ഥി വിസയിൽ എത്തിയവരെയാണ് . വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. ഇവരിൽ പലർക്കും ഉടനെ തിരിച്ചു വരേണ്ടതായി വരും . പല വിദ്യാർത്ഥികളും പിടിച്ചു നിൽക്കാൻ കെയർ മേഖലയിൽ ജോലിക്കായി ശ്രമിക്കാറാണ് പതിവ്. എന്നാൽ കെയർ മേഖലയിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇക്കൂട്ടർക്കും വീണ്ടും തിരിച്ചടിയാവും.

ഇതിനെല്ലാം ഉപരിയായാണ് യുകെയിലെ പുതിയ കുടിയേറ്റ നയം കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലയിൽ വരുത്തുന്ന പ്രത്യാഘാതങ്ങൾ . തിരിച്ചടവ് മുടങ്ങുന്ന മുറയ്ക്ക് ബാങ്കുകൾ എടുക്കുന്ന നടപടികൾ ഒട്ടേറെ കുടുംബങ്ങളെ തെരുവിലാക്കും .യുകെ വിസയ്ക്ക് വായ്പ കൊടുക്കാൻ ഉത്സാഹം കാട്ടിയ ബാങ്ക് മാനേജർമാർ കടുത്ത അങ്കലാപ്പിലാണ്. കോടികളാണ് ഈ രീതിയിൽ കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ വായ്പയായി നൽകിയത് . യുകെയിലെ നഷ്ടത്തിലായിരുന്ന പല യൂണിവേഴ്സിറ്റികളും ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർഥികളുടെ ഫീസിനത്തിൽ കിട്ടുന്ന വരുമാനം കൊണ്ട് ലാഭത്തിലാണ്. കേരളത്തിൽനിന്ന് കോടികളാണ് ഈ ഇനത്തിൽ യുകെയിൽ എത്തിയത്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കു മൂലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പല പ്രശസ്തമായ സ്ഥാപനങ്ങളും കുട്ടികളില്ലാത്ത അവസ്ഥ വരെ എത്തിയിരുന്നു. ബ്രിട്ടീഷുകാരുടെ അടിമത്വത്തിലായിരുന്ന കാലത്തെ ഇന്ത്യയുടെ സ്വത്ത് അടിച്ചുമാറ്റിയതിനോട് കിടപിടിക്കുന്ന വിഭവശേഷിയാണ് സ്റ്റുഡൻറ് വിസയുടെ നടപടികൾ ലഘൂകരിച്ചതു മൂലം യുകെയിലെത്തിയത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിയും പുതിയ ജീവിതവും തേടി അന്യ നാട്ടിലെത്തി വിധിയുടെ വിളയാട്ടം കൊണ്ട് തൂക്കുകയർ മുന്നിൽകണ്ട് നിമിഷങ്ങൾ എണ്ണി ജീവിക്കുക. നിമിഷ പ്രിയയെന്ന മലയാളി നേഴ്സിന്റെ ദുരിതങ്ങളുടെയും കഷ്ടതകളുടെയും ജീവിതം സമാനതകളില്ലാത്തതാണ് . തൂക്കുകയർ മുന്നിൽകണ്ട് ഓരോ നിമിഷവും തള്ളിനീക്കുന്ന നിമിഷപ്രിയയുടെ ദുരന്ത കഥ വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി വാർത്തയാക്കി. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികൾ . വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീംകോടതി തള്ളിയതോടെ അവസാന പ്രതീക്ഷയും അസ്തമിച്ച മട്ടാണ്.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരേയുള്ള കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക്! വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ ഇയാൾ സ്വന്തമാക്കി. പാസ്‌പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

നവംബർ 13 -ന് യെമനിലെ സുപ്രീംകോടതി ദയാ ഹർജി നിരസിച്ചതോടെയാണ് നിമിഷ പ്രിയ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചത്. നിമിഷ പ്രിയയുടെ അമ്മയെയും മകൾ മിഷാലിനെയും യെമനിലേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സേവ് നിമിഷപ്രിയ ഇൻറർനാഷണൽ ആക്ഷൻ കൗൺസിൽ നടത്തിയ അപേക്ഷ മാറിയ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ അധികൃതർ നിരസിച്ചിരുന്നു. ഏതെങ്കിലും രീതിയിലുള്ള ശക്തമായ നയതന്ത്ര ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ നിമിഷ പ്രിയയ്ക്ക് ജീവൻ തിരിച്ചു കിട്ടുകയുള്ളൂ.
Corrected

ന്യൂസ് ഡെസ്ക് മലയാളം യുകെ

പഠനത്തിനായും താമസത്തിനായും മറ്റു ചെലവുകൾക്കായും 30 ലക്ഷത്തിലധികം രൂപ മുടക്കിയാണ് യുകെയിൽ പഠനത്തിനായി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കേരളത്തിൽ നിന്ന് എത്തിച്ചേരുന്നത്. ഇതിന് സമാനമായ രീതിയിൽ തന്നെയാണ് കെയർ മേഖലയിലും മറ്റും ജോലിക്കായി എത്തുന്നവരുടെ അവസ്ഥയും. എല്ലാവരുടെയും ലക്ഷ്യം പഠനത്തിനൊപ്പം ജോലിയും സ്ഥിരമായി താമസിക്കുന്നതിനുള്ള വിസയും ഒപ്പം തങ്ങളുടെ കുടുംബത്തെ ആശ്രിത വിസയിൽ യുകെയിൽ എത്തിക്കുക എന്നതുമാണ്.

കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്കും നേരത്തെ എത്തിയവർക്കും കനത്ത തിരിച്ചടിയായി സമ്മാനിച്ചിരിക്കുന്നത് .

തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പളപരിധി 38,700 പൗണ്ട് ആയി ഉയർത്തിയതും കെയർ വിസയിൽ വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കാത്തതും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെയാണ് .

ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയം കേരളത്തിൻറെ സാമൂഹിക സാമ്പത്തിക മേഖലയിൽ വൻ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സാമൂഹിക വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ആയിരക്കണക്കിന് കുട്ടികളാണ് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ വിദ്യാഭ്യാസ വായ്പയായി എടുത്തിരിക്കുന്നത്. ഇവരെല്ലാം ബ്രിട്ടനിൽ നല്ല ജോലിയും താമസവും സ്വപ്നം കണ്ടാണ് ഈ സാഹസത്തിന് മുതിർന്നിരിക്കുന്നത്. ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങുകയും വീടും സ്ഥലവും ജപ്തിയിലാവുന്ന സാഹചര്യമാണ് യുകെയിലേയക്ക് പഠിക്കാനായി പോയ പല കുട്ടികളും മുന്നിൽ കാണുന്ന പേടിസ്വപ്നം .

ഈ സാഹചര്യത്തിൽ നിലവിൽ യുകെയിൽ സ്റ്റുഡൻറ് കെയർ വിസ ഉള്ളവർക്ക് അടുത്ത ഏപ്രിൽ മുതൽ നിലവിൽ വരുന്ന കുടിയേറ്റ നിയമംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എതിരെ ശബ്ദിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ . ഇതിൻറെ ഭാഗമാകാനുള്ള ഒപ്പുശേഖരണത്തിൽ നിങ്ങൾക്കും ഭാഗമാകാം. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://chng.it/pHYRjjv7z9

തൊഴിൽ തട്ടിപ്പ് , തൊഴിലിടത്തെ വിവേചനങ്ങൾ ,വാടക സ്ഥലത്തെ ചൂഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് പുതിയതായി യുകെയിലെത്തുന്ന മലയാളികൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരെ പോരാടാനാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യു യു ജി ബി )എന്ന പേരിൽ ഒരു പുതിയ സംഘടന കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ രൂപം കൊടുത്തത് . നിലവിൽ ഐ ഡബ്ലിയു യു ജി ബി എല്ലാമാസവും മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സൗജന്യ നിയമം ഉപദേശം കൊടുക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഭാവിയിൽ ഐഡബ്ല്യു യു ജിബി യെ ബ്രിട്ടനിലെ ട്രേഡ് യൂണിയനുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുടിയേറ്റക്കാരെ സംബന്ധിച്ച ബ്രിട്ടീഷ് സർക്കാരിന്റെ അടിയന്തര റുവാണ്ട നിയമനിർമ്മാണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് ആരോപിച്ച് റോബർട്ട് ജെൻറിക്ക് ഇമിഗ്രേഷൻ മന്ത്രി സ്ഥാനം രാജിവച്ചു. മധ്യ ആഫ്രിക്കയിലേക്ക് അഭയാർഥികളെ അയക്കുന്നത് തടയാനുള്ള അന്താരാഷ്ട്ര നിയമങ്ങളെ മറികടക്കാൻ നിലവിലെ നിയമനിർമ്മാണം സർക്കാരിനെ അനുവദിക്കുന്നില്ലെന്ന വസ്തുത വ്യക്തമായതിനെ തുടർന്നാണ് റോബർട്ട് ജെൻറിക്ക് പിൻവാങ്ങിയത്. ഈ സ്‌കീമിനെ ദുർബലപ്പെടുത്തുവാൻ സാധ്യതയുള്ള നിയമപരമായ വെല്ലുവിളികൾ അവസാനിപ്പിക്കാൻ ശക്തമായ രീതിയിലുള്ള പ്രതിരോധം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി റിഷി സുനക് തന്റെ റുവാണ്ട കുടിയേറ്റ ബിൽ അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം ഇമിഗ്രേഷൻ മന്ത്രി രാജിവച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന നിയമനിർമ്മാണം ഹൗസ് ഓഫ് കോമൺസിലൂടെ പാസാക്കുവാൻ തനിക്ക് സാധിക്കില്ലെന്നും, കാരണം അത് രാജ്യത്തിന് വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരം നൽകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ജെൻറിക്ക് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ പോലും പ്രതിരോധിക്കുന്ന തരത്തിൽ ബ്രിട്ടന് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന രീതിയിലേക്ക് കുടിയേറ്റ നിയമനിർമ്മാണം കൊണ്ടുവരണമെന്ന ആവശ്യമാണ് ജെൻറിക്ക് ഉൾപ്പെടെയുള്ള ടോറിയിലെ തന്നെ വലതുപക്ഷവാദികൾ ആവശ്യപ്പെടുന്നത്.

ജെൻറിക്കിന്റെ രാജി നിരാശാജനകവും, സാഹചര്യങ്ങളെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണ മൂലവുമാണെന്ന് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചു. കോടതികളെ മുഴുവൻ ഒഴിവാക്കി, തികച്ചും സ്വതന്ത്രമായ നിയമനിർമ്മാണം നടത്തുകയാണെങ്കിൽ ഈ പദ്ധതി തന്നെ മുഴുവൻ തകരാറിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ അന്താരാഷ്ട്ര നിയമനിർമാണങ്ങളെ ലംഘിച്ച് ബ്രിട്ടൻ നടത്തുന്ന ഒരു നിയമനിർമ്മാണവും അംഗീകരിക്കില്ലെന്ന് റുവാണ്ടൻ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിൽ നിന്നും കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് അയക്കുവാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ നിയമപരമായ വെല്ലുവിളികൾ മൂലം ഇതുവരെയും പദ്ധതി പൂർണമായും നടപ്പിലാക്കുവാൻ ബ്രിട്ടീഷ് സർക്കാരിന് സാധിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടിയായാണ് കരുതപ്പെടുന്നത്. എന്നാൽ അതിലുപരി യുകെയിൽ തന്നെയുള്ള പല കുടുംബങ്ങളുടെയും വേർപിരിയലിലേയ്ക്ക് നയിക്കുന്ന രീതിയിലാണ് പുതിയ കുടിയേറ്റ നയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത തവണ വിസ പുതുക്കാൻ വരുമ്പോൾ പല ബ്രിട്ടീഷ് വംശജരുടെയും വിദേശ പങ്കാളികളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ .


തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പളപരിധി 38,700 പൗണ്ട് ആയി ഉയർത്തിയതാണ് ഇതിന് പ്രധാന കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ഇത് 18,000 പൗണ്ട് മാത്രമാണ് . പുതിയ നിയമം നിലവിൽ വരുന്നതോടെ 38,700 പൗണ്ടിന്റെ വരുമാന പരുധിയിൽ താഴെ ശമ്പളമുള്ള ബ്രിട്ടീഷുകാരുടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾക്ക് രാജ്യം വിടേണ്ടതായി വരും. കുടിയേറ്റം 745,000 ആയി ഉയർന്നത് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള പുതിയ നിയമം കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങൾ ആണ് ഉയർത്തുന്നത് എന്നാണ് വിമർശകർ ചൂണ്ടി. കാണിക്കുന്നത്. കുടിയേറ്റം കുറയ്ക്കണമെന്ന് വാദിക്കുമ്പോഴും പുതിയ നിയമത്തെക്കുറിച്ച് കടുത്ത വിരുദ്ധാഭിപ്രായം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട് . കുടുംബത്തെ യുകെയിൽ കൊണ്ടുവരാനായി ഏർപ്പെടുത്തിയ മിനിമം ശമ്പള പരുധി നിലവിലുള്ളതിൽ നിന്ന് 18, 600 വർദ്ധിപ്പിച്ചതിനെ ടാക്സ് ഓൺ ലവ് എന്നാണ് പലരും വിശേഷിപ്പിച്ചത്.

ഏറ്റവും സമ്പന്നർക്ക് മാത്രമേ പ്രണയിക്കാനും വിവാഹം കഴിക്കാനും സാധിക്കുകയുള്ളൂ എന്നത് ധാർമ്മികമായി തെറ്റാണെന്നാണ് ഇതിനെക്കുറിച്ച് മുൻ ടോറി മന്ത്രി ഗാവിൻ ബാർവെൽ പ്രതികരിച്ചത്. യുകെയിലേയ്ക്ക് ഇനി വരാനിരിക്കുന്നവരെ ബാധിക്കുന്നതിനോടൊപ്പം നിലവിൽ ഉള്ളവരെയും പുതിയ കുടിയേറ്റ നയം ബാധിക്കുമെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 10 വർഷമായി വരുമാന പരുധി പുതുക്കിയിരുന്നില്ല എന്നാണ് പ്രസ്തുത വിഷയത്തിൽ സർക്കാർ പ്രതികരിച്ചത്. പുതിയ നിയമം അനുസരിച്ച് വിസ പുതുക്കലിന്റെ സമയത്ത് അപേക്ഷകൾ നിരസിച്ചാൽ കടുത്ത പ്രത്യാഘാതങ്ങളാണ് പല കുടുംബങ്ങളും കാത്തിരിക്കുന്നത്. രാജ്യങ്ങൾ വിഭജിക്കപ്പെടുമ്പോൾ വേർപിരിയുന്ന കുടുംബങ്ങളുടെ അവസ്ഥയിലേക്ക് ഒട്ടേറെ പേർ യുകെയിൽ എത്തിച്ചേരും എന്നാണ് പുതിയ കുടിയേറ്റ നയത്തെ കുറിച്ച് സാമൂഹ്യ നിരീക്ഷകർ വിലയിരുത്തുന്നത്. പുതിയ കുടിയേറ്റ നിയമങ്ങൾ മൂലം യുകെയിലേക്ക് മടങ്ങാനുള്ള തങ്ങളുടെ സ്വപ്നങ്ങൾ തകിടം മറിച്ചതായി യുവ ശാസ്ത്ര ദമ്പതികളായ ജോസിയും ജോവാൻ ഫെറർ ഒബിയോളും മാധ്യമങ്ങളോട് പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ബെൽഫാസ്റ്റിൽ നിന്നുള്ള 24 കാരനായ ലീയ്ക്ക് അവൻ സ്നേഹിച്ച് വിവാഹം കഴിക്കുന്ന പെൺകുട്ടിയെ യുകെയിലേയ്ക്ക് കൊണ്ടുവരാനാവില്ല. എനിക്ക് അവളോടൊപ്പം ജീവിക്കാനാവില്ലെന്നും പുതിയ കുടിയേറ്റ നിയമം തന്റെ ജീവിതം നശിപ്പിച്ചതായും ലീ മാധ്യമങ്ങളോട് പറഞ്ഞു. ലീയുടെ പ്രതിശ്രുത വധു സാറാ മലേഷ്യക്കാരിയാണ്. മൂന്നുവർഷം മുമ്പ് ലീഡ്സിൽ വച്ച് എൻജിനീയറിംഗ് പഠനത്തിനിടയിലാണ് അവർ കണ്ടുമുട്ടിയത്. അടുത്തവർഷം ഫെബ്രുവരിയിൽ വിവാഹം കഴിച്ച് യുകെയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ലീ പദ്ധതിയിട്ടിരുന്നത്. ഒരു ഗവേഷകനായി ജോലി ചെയ്യുന്ന ലീയുടെ ശമ്പളം 26,000 പൗണ്ട് ആണ് . ഫാമിലി വിസയ്ക്കുള്ള ശമ്പള പരുധിയിൽ കുറവുള്ളതുകൊണ്ട് ലിയ്ക്ക് തന്റെ പ്രതിശ്രുത വധുവിനെ വിവാഹശേഷം യുകെയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റുട്ടീൻ സർജറിയിലൂടെ അണ്ഡാശയ സിസ്റ്റ് നീക്കം ചെയ്തതിന് പിന്നാലെ മുപ്പത്തഞ്ചുകാരിയായ നേഴ്‌സിന് ദാരുണാന്ത്യം. കാതറിൻ ജോൺസ് എന്ന യുകെ സ്വദേശിയായ നേഴ്‌സിനാണ് ഡോക്ടർമാരുടെ അശ്രദ്ധ മൂലം ജീവൻ പൊലിഞ്ഞത്. ഇതിന് പിന്നാലെ ന്യായീകരണവുമായി കാതറിനെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രംഗത്ത്. 2013 ജൂലൈയിൽ നടന്ന സർജറിയിൽ തന്റെ വലത് അണ്ഡാശയവും ഫാലോപ്യൻ ട്യൂബും നീക്കം ചെയ്യണമെന്ന ആവശ്യം 35 കാരിയായ കാതറിൻ മുന്നോട്ട് വച്ചിരുന്നു. തൻെറ റിപ്പോർട്ടുകൾ കണ്ട് സിസ്റ്റിനെക്കുറിച്ച് സംശയം തോന്നിയ ഒരു മുതിർന്ന ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റിൻെറ ശുപാർശ പ്രകാരമായിരുന്നു ഈ ആവശ്യം.

എന്നാൽ 2012 നവംബറിൽ സ്‌കാൻ റിപ്പോർട്ടിൽ ഇത്തരത്തിലുള്ളൊരു കൈയെഴുത്ത് നിർദ്ദേശം താൻ കണ്ടതായി ഓർക്കുന്നില്ലെന്ന് കാതറിൻെറ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ എറിക് എൻജിഫോർഫുട്ട് പറഞ്ഞു. ശസ്ത്രക്രിയയുടെ സമയത്ത് തനിക്ക് സിസ്റ്റ് മാലിഗ്നന്റ് ആണെന്ന് തോന്നിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റെക്‌സാമിലെ മെയിലർ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്‌ത് വരികയായിരുന്ന കാതറിനു ആവശ്യമായ ചികിത്സ ലഭിക്കാനും വളരെ താമസിച്ചിരുന്നു. പിന്നീട് 2016-ൽ പൂർണ്ണമായ ഗർഭാശയ ശസ്ത്രക്രിയ നടത്തിയ കാതറിൻെറ ഗർഭാശയത്തിൽ നിന്ന് 2.5 കിലോഗ്രാം (5 ½ പൗണ്ട്) ഭാരമുള്ള ഒരു വലിയ ക്യാൻസർ ട്യൂമർ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത മാസം തന്നെ കാതറിൻെറ അമ്മ രക്തസ്രാവത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഇതിന് പിന്നാലെ റെക്‌സാമിലെ ആശുപത്രിയിൽ അണുബാധ പിടിപെട്ടു മരിക്കുകയായിരുന്നു.

Copyright © . All rights reserved