Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മാതാപിതാക്കൾക്ക് കൂടി സ്കൂളുകളിലെ ലെസ്സൺ പ്ലാനുകൾ അറിയുവാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പോരാട്ടം നടത്തുകയാണ് ലണ്ടനിലെ ഒരു സ്കൂളിലെ കുട്ടിയുടെ മാതാവ്. തന്റെ മകൾ വെളുത്ത വർഗക്കാരുടെ പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചും, ലിംഗ അസംബന്ധങ്ങളെകുറിച്ചുമെല്ലാം സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇവർ ഇത്തരത്തിൽ പരാതിയുമായി രംഗത്തുവന്നത്. ലണ്ടനിലെ ഹേബെർഡാഷേഴ്സ് ഹാച്ചം കോളേജിലെ കുട്ടിയുടെ മാതാവ് ക്ലയർ പേജ് ആണ് ക്ലാസ്സ് മെറ്റീരിയലുകൾ കാണിക്കാനുള്ള തന്റെ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്നും തന്നെ കുട്ടിയെ മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നത്. വെളുത്ത വർഗക്കാർ ആയതുകൊണ്ട് തങ്ങൾക്ക് കൂടുതൽ ഉയർന്ന പദവിയും അവകാശങ്ങളുമാണെന്ന രീതിയിലാണ് തന്റെ മകളെ സ്കൂളിൽ നിന്നും പഠിപ്പിച്ചതെന്ന് ക്ലയർ പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിലെ അക്കാഡമിക് നിലവാരത്തെ സംബന്ധിച്ച് തനിക്കും തന്റെ ഭർത്താവിനും ആശങ്കയുണ്ടെന്ന് ക്ലയർ പറഞ്ഞു. സ്കൂളിലെ 1400 കുട്ടികളിൽ ഭൂരിഭാഗവും കറുത്തവർഗക്കാരാണ്. 17 ശതമാനം പേർ മാത്രമാണ് വെളുത്ത വർഗക്കാരായി സ്കൂളിൽ ഉള്ളത്. ലെസ്സൺ പ്ലാനുകൾ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്കൂൾ അധികൃതർ അംഗീകരിച്ചില്ല. ഇതേതുടർന്നാണ് കുട്ടികളിൽ ഒരാളുടെ മാതാവായ ക്ലയർ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയത്. സ്കൂളിൽ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത് എന്താണെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കൾക്ക് ഉണ്ടന്ന് അവർ പറഞ്ഞു. സ്കൂളിലെ ഇത്തരത്തിലുള്ള നടപടിയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബിർമിങ്ഹാമിൽ വീടിനുള്ളിലുണ്ടായ വൻ പൊട്ടിത്തെറിയെ തുടർന്ന് ഒരാൾക്ക് സാരമായ പരിക്ക് സംഭവിച്ചിരിക്കുകയാണ്. പൊട്ടിത്തെറി സംഭവിച്ച വീടിന് ചുറ്റുമുള്ള രണ്ടുമൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നോർത്ത് ബിർമിങ്ഹാമിലെ കിങ്സ്റ്റാൻഡിങ്ങിലുള്ള ഡുൾവിച്ച് റോഡിലാണ് സംഭവം നടന്നത്. വിവരമറിയിച്ച് ഉടൻതന്നെ എമർജൻസി സർവീസുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മറ്റ് നാല് പേർക്കും കൂടി ചെറിയതോതിൽ പരിക്കുകൾ സംഭവിച്ചെങ്കിലും പാരാമെഡിക്കലുകൾ കൃത്യസമയത്ത് പ്രാഥമിക ചികിത്സ നൽകി. പൂർണ്ണമായും വീടിനുള്ളിൽ നിന്ന് തീകത്തി പുക ഉയരുന്നത് തരത്തിലുള്ള വീഡിയോകൾ ആണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെട്ടത്. പൊട്ടിത്തെറിയുടെ ശബ്ദം കുറെ മൈലുകൾ അകലെ കേൾക്കാമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയത്. സംഭവം നടന്ന ഉടൻ തന്നെ സമീപവാസികൾ കൃത്യമായി ഉണർന്ന് പ്രവർത്തിച്ചത് അപകടത്തിൻെറ തോത് കുറയ്ക്കാൻ ഇടയായി എന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയത്.

സംഭവത്തിൽ സാരമായി പരിക്കേറ്റയാൾ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ മേജർ ട്രോമ സെന്ററിൽ ചികിത്സയിലാണ്. സംഭവം നടന്ന ഉടൻ തന്നെ ആ പ്രദേശത്തുനിന്നും ആളുകളെ നീക്കം ചെയ്യുവാൻ ആണ് രക്ഷാപ്രവർത്തകർ ആദ്യം ആരംഭിച്ചത്. അതോടൊപ്പം തന്നെ ആ വഴി ഉപയോഗിക്കാതിരിക്കാൻ ജനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തു. ഗ്യാസ് മൂലമുള്ള പൊട്ടിത്തെറി ആണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് ഫയർ സർവീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരോടുമുള്ള എല്ലാവിധ പിന്തുണയും ബെർമിങ്ഹാം കൗൺസിലർ ഷാരോൺ തോംസൺ അറിയിച്ചു. സമീപത്തുള്ള വീടുകൾക്കും സ്ഥലങ്ങൾക്കും എല്ലാംതന്നെ കേടുപാടുകൾ സാരമായി സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആറ് ക്രൂ ഫയർ സർവീസ് ജീവനക്കാർ, മൂന്ന് ആംബുലൻസുകൾ, 5 പാരാമെഡിക് ഓഫീസർമാർ, അതോടൊപ്പം തന്നെ നാഷണൽ ഇന്റർ ഏജൻസി ലീയസൺ ഓഫീസർ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനമാണ് സംഭവസ്ഥലത്ത് നടക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മ്യൂണിക് : റഷ്യയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്താൻ ജി 7 രാജ്യങ്ങള്‍. മ്യൂണിക്കില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായി. യുകെ, യുഎസ്, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ റഷ്യയുടെ സ്വർണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി. മറ്റ് ജി 7 രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവരും ഈ നീക്കത്തിൽ പങ്കാളികളാകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ചു. യുക്രെയ്ന്‍ അധിനിവേശത്തിന്‍റെ പേരില്‍ റഷ്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് ജി7 അംഗരാജ്യങ്ങളുടെ നീക്കം. റഷ്യന്‍ സ്വര്‍ണം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത് ബ്രിട്ടനാണ്. എണ്ണ കഴിഞ്ഞാല്‍ റഷ്യയുടെ മുഖ്യവരുമാനമാർഗമാണ് സ്വർണകയറ്റുമതി.

പുടിൻ ഭരണകൂടത്തിന്റെ വരുമാന മാർഗങ്ങൾ തടസ്സപ്പെടുത്തണമെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. 13.5 ബില്യൺ പൗണ്ടിന്റെ റഷ്യൻ കയറ്റുമതിക്ക് വിലക്ക് ബാധകമാകും. സ്വർണ്ണ ഇറക്കുമതി നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അടുത്ത ആഴ്ചകളിൽ പാർലമെന്റിൽ നിയമം കൊണ്ടുവരുമെന്നും യുകെ അറിയിച്ചു. റഷ്യയിൽ നിന്ന് മുൻപ് എത്തിയ സ്വർണത്തെ ഇത് ബാധിക്കില്ല.

ക്രെംലിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി യുക്രെയ് നില്‍ നിന്ന് പിന്‍മാറ്റാനാണ് വന്‍ശക്തി രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതേസമയം, റഷ്യയിൽ നിന്നുള്ള സ്വർണത്തിന് വിലക്ക് ഏർപ്പെടുത്തുന്നതോടെ ബ്രിട്ടനിൽ സ്വർണ വില ഉയരുമെന്ന ആശങ്കയുണ്ട്. സ്വർണത്തിനോട് കൂടുതൽ താല്പര്യമുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഈ തീരുമാനം പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന് വരും ആഴ്ചകളിൽ അറിയാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

റോഡുകളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി പുതിയ നിയമങ്ങൾ കൊണ്ടു വരാനൊരുങ്ങി ബോറിസ് സർക്കാർ . ഡ്രൈവർ മദ്യമോ മയക്കുമരുന്ന് ഉപയോഗിച്ചതുകൊണ്ടോ അമിതവേഗത്തിൽ വണ്ടി ഓടിച്ചതുമൂലമോ മൊബൈൽഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിച്ചതു മൂലമോ ആരുടെയെങ്കിലും മരണത്തിന് കാരണമാകുകയാണെങ്കിൽ ഡ്രൈവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന രീതിയിലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.

ചൊവ്വാഴ്ച മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. പോലീസ് ക്രൈം സെന്റെൻസിങ് ആക്ററ് പ്രകാരം അലഷ്യമായി വാഹനമോടിച്ച് ആർക്കെങ്കിലും പരുക്കേറ്റാലും അതിനും കഠിനമായ ശിക്ഷയായിരിക്കും ലഭിക്കുക. നിലവിൽ അലക്ഷ്യമായി വാഹനമോടിച്ച് ആരെയെങ്കിലും കൊല്ലുകയോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്ത സംഭവങ്ങളിലെ ഡ്രൈവർമാരിൽ മൂന്നിൽ ഒരാൾക്ക് മാത്രാമാണ് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്. അലക്ഷ്യമായി വാഹനമോടിക്കുന്നത് നിരവധി പേരുടെ ജീവൻ കവർന്നെടുത്തത് ശ്രദ്ധയിൽപെട്ടാണ് ഗവൺമെൻറ് ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കുന്നതെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബെലാറസ് : മിസൈൽ ആക്രമണത്തിൽ ’80 പോളിഷ് കൂലിപ്പടയാളികൾ’ കൊല്ലപ്പെട്ടുവെന്ന റഷ്യൻ അവകാശവാദങ്ങൾക്ക് പിന്നാലെ റഷ്യയും പോളണ്ടും തമ്മിലുള്ള ശത്രുത ഏറുന്നു. 80 പോളിഷ് കൂലിപ്പടയാളികളും 20 കവചിത യുദ്ധ വാഹനങ്ങളും എട്ട് ഗ്രാഡ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകളും ഡൊണെറ്റ്സ്ക് മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ, കാറ്റിൻ കൂട്ടക്കൊല നടന്ന സ്ഥലത്തെ പോളിഷ് പതാക റഷ്യ താഴെയിറക്കി. 1940-ൽ സോവിയറ്റ് യൂണിയൻ ആയിരക്കണക്കിന് പോളിഷ് പട്ടാളക്കാരെ കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായാണ് ഇത് സ്ഥാപിച്ചത്.

റഷ്യയുടെ ഭീഷണികൾക്ക് പിന്നാലെ സുവാൽക്കി ഇടനാഴിയിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ പോളണ്ട് നാറ്റോയോട് ആവശ്യപ്പെട്ടു. നാറ്റോയും റഷ്യയും തമ്മിലുള്ള ഏതൊരു സൈനിക സംഘട്ടനത്തിനും കേന്ദ്രമായി മാറിയേക്കാവുന്ന സ്ഥലമാണ് കാലിനിൻഗ്രാഡും സുവാൽക്കി ഗ്യാപ്പും.

യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന പതിനായിരങ്ങളെ സ്വീകരിക്കുന്ന രാജ്യമാണ് പോളണ്ട്. ബെലാറസിലെ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യം പോളണ്ടിനും മറ്റ് ബാൾട്ടിക് രാജ്യങ്ങൾക്കും ഭീഷണിയാണ്. നാറ്റായോയുമായുള്ള റഷ്യയുടെ പിരിമുറുക്കങ്ങളും യുക്രൈനുമായുള്ള ബന്ധവും പോളണ്ടിനേയും യുദ്ധ സാഹചര്യത്തിലേക്ക് നയിച്ചേക്കുമോ എന്ന ആശങ്കയുണ്ട്. അതിനിടയിലാണ് പുടിന്റെ ഈ ഭീഷണിസ്വരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ മേർസിസൈഡിലെ ജനങ്ങൾ എലികളെ ഭയന്ന് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ്. സ്വന്തം വീടിന്റെ മുറ്റത്തുള്ള ഗാർഡനിൽ പോലും ഇരിക്കുവാൻ ഭയമാണെന്ന് ജനങ്ങൾ പറയുന്നു. സ്ട്രീറ്റുകളിലും വീടുകളിലുമുള്ള എലികളുടെ അമിത വർദ്ധന തടയുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നോസ്‌ലിയിലുള്ള പേജ് മോസിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഗവൺമെന്റ് ഫണ്ടുകളുടെ അഭാവം മൂലം സാധാരണക്കാരിൽ നിന്ന് പെസ്റ്റ് കണ്ട്രോൾ സർവീസുകൾക്കായുള്ള ചാർജ്ജുകൾ ഈടാക്കേണ്ട സാഹചര്യം ആണ് ഉള്ളതെന്ന് ലോക്കൽ കൗൺസിൽ വ്യക്തമാക്കി. എലികളുടെ അമിത വർധന തടയുവാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗമനമില്ലെന്ന് കൗൺസിൽ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എലികളുടെ വലിപ്പമാണ് തന്നെ ഭയപ്പെടുത്തുന്നതെന്ന് ജനങ്ങളിൽ ഒരാൾ വ്യക്തമാക്കി. പൂച്ചയുടെ അത്രയും തന്നെ വലിപ്പമുള്ള എലികളാണ് തങ്ങളുടെ ചുറ്റും ഉള്ളതെന്ന് ജനങ്ങൾ പറഞ്ഞു.


വീടുകളുടെ വാതിലുകൾ ഒന്നുംതന്നെ തുറന്നിടാൻ പറ്റാത്ത സാഹചര്യമാണ്. അതോടൊപ്പം തന്നെ വീടിന് പുറത്തിറങ്ങി ഇരിക്കുവാൻ പോലും സാധിക്കുന്നില്ലെന്ന് ജനങ്ങൾ പരാതി പറയുന്നു. കൗൺസിലിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമാണ്. ഇതോടൊപ്പം തന്നെ ജനങ്ങൾ തങ്ങളുടെ ഗാർഡനും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച ഇനിമുതൽ പരിശോധനകളും ഉണ്ടാകുമെന്ന് കൗൺസിൽ അറിയിച്ചിട്ടുണ്ട്. കൗൺസിലിന്റെ അറിയിപ്പ് ഉണ്ടായിട്ടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്ത ജനങ്ങൾ ഇനിയും ഉണ്ടെന്ന് നോസ്‌ലി കൗൺസിൽ വക്താവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് തങ്ങൾക്ക് യാതൊരുവിധ ഫണ്ടുകളും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലങ്കാഷെയർ : ബ്രിട്ടീഷ് മലയാളികൾക്ക് വേദനയായി മറ്റൊരു മരണം. ലങ്കാഷെയർ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന അനു (32) ആണ് മരിച്ചത്. ക്യാൻസറിനെ തുടർന്ന് ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കൊട്ടാരക്കര സ്വദേശിനിയാണ്. ആറു മാസം മുൻപാണ് ക്യാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു. എന്നാൽ, ഇത്ര പെട്ടെന്നുള്ള മരണം കുടുംബത്തിനും സുഹൃത്തുകൾക്കും തീരാവേദനയായി.

ലങ്കാഷെയർ ഹോസ്പിറ്റലിലെ തന്നെ ഡോക്ടറായ റോണിയാണ് ഭർത്താവ്. അഞ്ചു വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. ആറു മാസം മുൻപ് കടുത്ത വയറുവേദനയെ തുടർന്ന് വൈദ്യ സഹായം തേടിയെങ്കിലും ആദ്യഘട്ടത്തിൽ പെയിൻ കില്ലേഴ്സ് കൊടുക്കുകയും എന്നാൽ രോഗശമനം വരാത്തതിനെ തുടർന്ന് കൂടുതൽ വൈദ്യ പരിശോധനകൾ നടത്തിയപ്പോഴാണ് ക്യാൻസർ തിരിച്ചറിഞ്ഞത്. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ, ചികിത്സയ്ക്ക് വേണ്ടിയാണ് റോണിയും അനുവും ലിവർപൂളിലേക്ക് താമസം മാറിയത്. ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. യുവഡോക്ടറുടെ മരണത്തിൽ സഹപ്രവർത്തകരും തീരാദുഃഖത്തിലാണ്.

അനുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യു.കെ യിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളിൽ ഒന്നായ സഹൃദയ, ദി കെന്റ് കേരളൈറ്റ്സ്, അതിന്റെ മഹത്തായ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകുവാൻ പോകുന്ന ഒരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്.

സഹൃദയ അഭിമാന പുരസരം അണിയിച്ചൊരുക്കുന്ന ആദ്യ അഖില യു. കെ ഡ്രാഗൺ ബോട്ട് റേസ് 2022 ” കെന്റ് ജലോത്സവം ” ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച്ച കെന്റിലെ വാട്ട്ഹർസ്റ്റിൽ ഉള്ള ബിവൽ വാട്ടർ ജലാശയത്തിൽ നടക്കും.

ഏതാണ്ട് 800 ഏക്കർ വിസ്തീർണത്തിൽ കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച് കാനന ഭംഗിയുടെ മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ സഹൃദയ പുതു ചരിത്രം രചിക്കുമ്പോൾ അത് ബ്രിട്ടണിൽ ഉള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ആവേശം പകരുമെന്നതിൽ സംശയം ഇല്ല.

മുൻ കാലങ്ങളിൽ തുടർച്ചയായ അഞ്ചു വർഷം അഖില യു കെ വടം വലിയും, ഓൾ യു.കെ ക്രിക്കറ്റ് ടൂർണമെന്റും, ഓൾ യു.കെ അത്തപ്പൂക്കള മത്സരവും നടത്തി തഴക്കവും പഴക്കവും ഉള്ള വെസ്റ്റ് കെന്റിലെ ചുണക്കുട്ടന്മാർ വീണ്ടും വള്ളംകളി എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടന്നു വരുമ്പോൾ യു കെയിലെ എല്ലാ വള്ളം കളി പ്രേമികളും സഹൃദയയോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

കെന്റ് ജലോത്സവത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പ്രസിഡന്റ് അജിത് വെൺമണി, സെക്രട്ടറി ബിബിൻ എബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർ വിജു വർഗീസ്, ട്രെഷറർ മനോജ് കോത്തൂർ , വൈസ് പ്രസിഡന്റ് ലിജി സേവ്യർ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ സാബു , സഹൃദയ ബോട്ട് ക്ലബ് ടീം ക്യാപ്റ്റൻ ജോഷി സിറിയക് , ബിജു ചെറിയാൻ, മജോ തോമസ് , ബേസിൽ ജോൺ, സ്‌നേഹ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ഈ ജലമാമാങ്കത്തിലേക്ക് യു. കെയിലെ എല്ലാ വള്ളംകളി പ്രേമികളെയും ടീമുകളെയും സഹൃദയ ഈ ഉദ്യാന നഗരത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ്. ടീം രെജിസ്ട്രേഷനും ഉടൻ തന്നെ ആരംഭിക്കുന്നതായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വെസ്റ്റ്‌ യോർക്ക്ഷെയർ : ഒടുവിൽ ജനം വിധിയെഴുതി; ഇനി കൺസർവേറ്റീവ് എംപിമാർ തങ്ങൾക്ക് വേണ്ട. വെയ് ക് ഫീൽഡ്, ടിവേര്‍ടണ്‍ & ഹോണിടൺ ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ വന്‍ പരാജയം ഏറ്റുവാങ്ങി. ടോറി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റായ വെയ് ക് ഫീൽഡ് പിടിച്ചെടുത്ത ലേബർ പാർട്ടി തങ്ങളുടെ കോട്ടയിലേക്ക് രാജകീയ തിരിച്ചുവരവാണ് നടത്തിയത്. ലേബർ സ്ഥാനാർഥി സൈമൺ ലൈറ്റ്‌വുഡ് 4,925 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. ഇതോടെ ലേബറിനൊപ്പം നിന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ തീവ്രശ്രമം ഫലം കണ്ടു. 2019ലെ തോൽവിക്കുള്ള ഒരു മധുരപ്രതികാരം കൂടിയായി ഈ മിന്നും വിജയം. വെയ് ക് ഫീൽഡിലെ വിജയം തന്റെ പാർട്ടിയുടെ മികച്ച വിജയങ്ങളിൽ ഒന്നാണെന്നു നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചു.

അതേസമയം, കണ്‍സര്‍വേറ്റീവുകള്‍ക്ക് മുൻപ് സുരക്ഷിത സീറ്റായിരുന്ന ടിവേര്‍ടണ്‍ & ഹോണിടണില്‍ ലിബറല്‍ ഡെമോക്രാറ്റുകളാണ് വിജയിച്ചത്. 2019 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന റിച്ചാര്‍ഡ് ഫുഡ് ഇത്തവണ 6,000-ത്തിലധികം വോട്ടുകള്‍ക്ക് മണ്ഡലം പിടിച്ചു. പ്രധാനമന്ത്രിക്ക് പുറത്തേക്കുള്ള വാതിൽ ഒരുക്കിയാണ് ലിബറൽ ഡെമോക്രാറ്റുകൾ വിജയം ആഘോഷിച്ചത്. ബോറിസ് ജോൺസണ് സ്വന്തം പാർട്ടിയുടെയും ജനങ്ങളുടെയും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നേതാവ് എഡ് ഡേവി തുറന്നടിച്ചു.

ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൺസർവേറ്റീവ് പാർട്ടി കോ-ചെയർമാൻ ഒലിവർ ഡൗഡൻ രാജിവച്ചു. ലിബറൽ ഡെമോക്രാറ്റുകളും ലേബറും വിജയിച്ചതോടെ കൺസർവേറ്റീവിനും പ്രധാനമന്ത്രിക്കും രാഷ്ട്രീയ രംഗത്ത് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറയുന്നതിന്റെ സൂചന കൂടിയാണിത്.

ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ മികച്ചതല്ലെന്ന് തുറന്നു സമ്മതിച്ചെങ്കിലും രാജി വയ്ക്കാൻ ജോൺസൻ ഒരുക്കമല്ല. ഭാര്യ കാരിയ്‌ക്കൊപ്പം ആഫ്രിക്ക, യൂറോപ്പ് സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ജോൺസനെതിരായ വിമതനീക്കങ്ങൾ വരും ദിനങ്ങളിൽ ശക്തിപ്പെട്ടേക്കും. പുതിയ നേതൃത്വത്തിന് കീഴിൽ മാത്രമേ പാർട്ടിയും രാജ്യവും ശക്തിപ്പെടൂ എന്ന് മുൻ കൺസർവേറ്റീവ് നേതാവ് മൈക്കൽ ഹോവാർഡ് പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചയാണ് സ്വന്തം എംപിമാരുടെ അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും പ്രധാനമന്ത്രി രക്ഷപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- യു എസിൽ ഇനിമുതൽ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് അബോർഷൻ ചെയ്യാനുള്ള തങ്ങളുടെ അവകാശം നഷ്ടമാകും. അബോർഷൻ ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം നീക്കം ചെയ്തുള്ള വിധിയാണ് ഇപ്പോൾ യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. 50 വർഷം മുൻപ് റോ വി വേഡ് കേസിൽ പുറപ്പെടുവിച്ച വിധിയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ ഓരോ സംസ്ഥാനങ്ങൾക്കും അബോർഷൻ നിരോധിക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. പകുതിയോളം സംസ്ഥാനങ്ങൾ ഇത്തരത്തിൽ അബോർഷൻ നിരോധിക്കാനുള്ള നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പതിമൂന്നോളം സംസ്ഥാനങ്ങൾ അതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ ദുഃഖകരമായ ദിനമാണെന്ന് വിധിയെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അതോടൊപ്പം തന്നെ അബോർഷൻ അനുവദിക്കാനുള്ള നിയമങ്ങൾ സംസ്ഥാനങ്ങൾ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പുതിയ വിധി വന്നതോടെ 36 മില്യനോളം സ്ത്രീകൾക്കാണ് അബോർഷൻ ചെയ്യാനുള്ള തങ്ങളുടെ അവകാശം നഷ്ടമാകുന്നതെന്ന് ഹെൽത്ത് കെയർ സംഘടനയായ പ്ലാൻഡ് പേരെന്റ്ഹൂഡ് നടത്തിയ ഗവേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. വിധിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രകടനവുമായി കോടതിക്ക് പുറത്ത് എത്തിയിരുന്നു. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് ശാന്തമാക്കിയത്.1973 ലായിരുന്നു പ്രശസ്തമായ റോ വി വേഡ് കേസിൽ കോടതി സ്ത്രീകൾക്ക് അബോർഷൻ ചെയ്യാനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാക്കി തീർത്തത്. ഈ വിധിയോടെ ആദ്യത്തെ മൂന്നു മാസങ്ങളിൽ എപ്പോൾ വേണമെങ്കിലും അബോർഷൻ ചെയ്യാനുള്ള അനുമതി സ്ത്രീകൾക്ക് ലഭിച്ചിരുന്നു. എന്നാൽ സെക്കന്റ്‌ ട്രൈമെസ്റ്ററിൽ അബോർഷൻ ചെയ്യുന്നതിന് അപ്പോഴും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

15 ആഴ്ചകൾക്കു ശേഷമുള്ള എല്ലാ അബോർഷനും നിരോധിക്കാനുള്ള മിസ്സിസ്സിപ്പിയുടെ തീരുമാനത്തിനെതിരെ ഡോബ്ബസ്‌ v/s ജാക്ക്സൺ സ്ത്രീ സംഘടന നൽകിയ കേസിലാണ് ഇപ്പോൾ സുപ്രീം കോടതി വിധി ഉണ്ടായിരിക്കുന്നത്. കോടതിയുടെ വിധിയോട് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹത്തിൽനിന്നും ഉണ്ടായിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved