Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പതിനാലു വയസുകാരനായ സ്കൂൾ കുട്ടിയെ പാർട്ടിയിൽ വെച്ച് ലൈംഗികപരമായി ചൂഷണം ചെയ്ത കുറ്റത്തിൽ ആരോപിതയായിരുന്ന നേഴ്സ് കുറ്റക്കാരിയല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. നാൽപതുകാരിയായ നേഴ്സ് കേയ്റ്റി ബാരെറ്റിനെതിരെയാണ് ആരോപണങ്ങൾ ഉണ്ടായിരിക്കുന്നത്. മൂന്നു ദിവസമായി നടന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി തീരുമാനത്തിലെത്തിയത്. 2020 ൽ നടന്ന ഒരു വി ഇ പാർട്ടിക്കിടെയാണ് സംഭവം നടന്നതായി ആരോപിക്കപ്പെടുന്നത്. തന്നെ മനപ്പൂർവമായി ബെഡ്റൂമിൽ കൊണ്ടുപോയി ദുരുപയോഗം ചെയ്യുവാൻ ശ്രമിച്ചതായാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആൺകുട്ടി വ്യക്തമാക്കിയത്. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കേയ്റ്റി നിഷേധിച്ചിരുന്നു. കുട്ടിയോട് സൗഹൃദപരമായി ഇടപെടുവാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും അവർ കോടതിയിൽ പറഞ്ഞു.

കേയ്റ്റിയുടെ സ്വഭാവത്തിന് തികച്ചും വിരുദ്ധമായ ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് അവരുടെ ബോയ്ഫ്രണ്ട് കോടതിയിൽ വ്യക്തമാക്കി. തികച്ചും നന്മയുള്ള മനസ്സിന് ഉടമയാണ് കേയ്റ്റിയെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. എന്നാൽ സംഭവം നടന്നതിന് വ്യക്തമായ തെളിവുകൾ ഒന്നും തന്നെ ഇല്ല എന്നാണ് ജൂറി വിലയിരുത്തിയത്. കോടതി വിധിയെ സംബന്ധിച്ച് ഒന്നും തന്നെ പ്രതികരിക്കുവാൻ കേയ്റ്റി തയ്യാറായില്ല. ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെടുന്ന കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന വിവരണങ്ങൾ വിശ്വസിക്കാൻ പറ്റാത്തവയാണെന്ന് കോടതി വിലയിരുത്തി. കുട്ടിയോട് സൗഹൃദപരമായ രീതിയിൽ സ്കൂളിനെ സംബന്ധിച്ചും മറ്റും സംസാരിക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്ന് കേയ്റ്റി കോടതിയിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പീറ്റർബറോ : പീറ്റർബറോയുടെ മുഖമായി മാറി, 600 വർഷം പടർന്നു പന്തലിച്ചു നിന്ന ഓക്ക് മരം മുറിച്ചു മാറ്റാൻ തുടങ്ങി. ബ്രെട്ടണിലുള്ള ഓക്ക് മരമാണ് പീറ്റർബറോ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റുന്നത്. മരത്തിന്റെ ശിഖരങ്ങളും മറ്റും വീണ് സമീപത്തെ വീടുകൾക്ക് കനത്ത നാശനഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതോടെ, 600 വർഷം പഴക്കമുള്ള ഓക്ക് മരം സംരക്ഷിക്കാനുള്ള പോരാട്ടവും വിഫലമായി. മരം മുറിക്കുന്നത് തടയാനായി രണ്ട് പേർ മരത്തിൽ കയറിയിരുന്നു പ്രതിഷേധിച്ചു. മരത്തിന് ചുറ്റും വേലി സ്ഥാപിച്ച് പോലീസ് സാന്നിധ്യത്തിലാണ് മുറിച്ചുമാറ്റൽ പുരോഗമിക്കുന്നത്.

വുഡ്‌ലാൻഡ് ട്രസ്റ്റ് ഏൻഷ്യന്റ് ട്രീ രജിസ്റ്ററിലുള്ള ഈ വൃക്ഷം ഗ്രിമെഷോ കാടുകളിൽ നിന്നുള്ള അവസാനത്തെ ഓക്ക് മരങ്ങളിൽ ഒന്നാണെന്നും പതിനാലാം നൂറ്റാണ്ട് മുതലുള്ളതാണെന്നും പ്രദേശവാസികൾ പറഞ്ഞു. മരം മുറിക്കാൻ തുടങ്ങിയതോടെ പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പിരിഞ്ഞുപോയി. മറ്റു ചിലർ വികാരനിർഭരരായി. “അറുനൂറ് വർഷമായി ഇതിവിടെയുണ്ട്. ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് അവർ പകുതി വെട്ടിമാറ്റിയിരിക്കുന്നു. ഇത് കാണുമ്പോൾ സങ്കടമുണ്ട്. മരം നശിപ്പിക്കാനുള്ള തീരുമാനം ശരിയാണെന്നു തോന്നുന്നില്ല.” ഒരു പ്രദേശവാസി അഭിപ്രായപ്പെട്ടു.

മരം മുറിയുമായി ബന്ധപ്പെട്ട കേസ് പീറ്റർബറോ കൗണ്ടി കോടതിയിൽ വരെ എത്തിയെങ്കിലും തള്ളിപോയി. മരം സംരക്ഷിക്കുന്നത് തുടർന്നാൽ, അത് മൂലം വീടുകൾക്ക് ഉണ്ടാകുന്ന അറ്റകുറ്റപ്പണികൾക്ക് ലക്ഷക്കണക്കിന് പൗണ്ട് ചിലവാകുമെന്ന് കൗൺസിലിന്റെ കൺസർവേറ്റീവ് കാബിനറ്റ് അംഗം നിഗൽ സൈമൺസ് പറഞ്ഞു. അതേസമയം, ഈ നടപടിയെ തുടർന്നുണ്ടാവുന്ന പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുന്നതിനായി ശരത്കാലത്തും ശൈത്യകാലത്തും നഗരത്തിലുടനീളം 100 ഓക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് കൗൺസിൽ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സെയ്ൻസ്ബറി സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിംങ്ങിൽ വച്ച് കാറിലിരുന്ന് മുലയൂട്ടുകയായിരുന്ന തന്നോട് മുലയൂട്ടുന്നത് അവസാനിപ്പിക്കുവാൻ സൂപ്പർമാർക്കറ്റ് സ്റ്റാഫ് ആവശ്യപ്പെട്ടതായി നാലാഴ്ച മാത്രം പ്രായമുള്ള കുട്ടിയുടെ അമ്മ രംഗത്തെത്തിയിരിക്കുകയാണ്. താൻ ചെയ്യുന്നത് അനുചിതമായ കാര്യം എന്നുള്ള നിലയ്ക്കാണ് അവർ സംസാരിച്ചതെന്നും കുഞ്ഞിന്റെ അമ്മയായ ഇരുപത്തഞ്ചുകാരി ബെത് കോൾസ് വ്യക്തമാക്കി. വോർസെസ്റ്റർഷെയറിലെ കിഡ്ഡർമിനിസ്റ്ററിലുള്ള സെയ്ൻസ്ബറി സൂപ്പർമാർക്കറ്റിന് പുറത്ത് വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സൂപ്പർമാർക്കറ്റിൽ വെച്ച് കുഞ്ഞ് കരഞ്ഞ് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പാല് കൊടുക്കാനായി പുറത്ത് കാർ പാർക്കിങ്ങിൽ എത്തി കാറിൽ ഇരിക്കുമ്പോഴായിരുന്നു സൂപ്പർ മാർക്കറ്റ് സ്റ്റാഫ് എത്തി കാറിൽ തട്ടി തന്നോട് നിർത്തുവാൻ ആവശ്യപ്പെട്ടതെന്ന് ബെത് പറഞ്ഞു. കുട്ടിയുടെ മാതാവിന് ഉണ്ടായ നിർഭാഗ്യകരമായ അനുഭവത്തിൽ മാപ്പ് ചോദിക്കുന്നതായി സെയ്ൻസ്ബറി അധികൃതർ ഔദ്യോഗികമായ വാർത്തകുറിപ്പ് പുറത്തിറക്കി. സൂപ്പർമാർക്കറ്റിലെ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കുവാൻ ഇഷ്ടം ഇല്ലാത്തതിനാലാണ് താൻ കാറിലിരുന്നതെന്നും ബെത് പറഞ്ഞു.

തന്നോട് മുലയൂട്ടുന്നത് അവസാനിപ്പിക്കണം എന്ന് പറഞ്ഞ നിമിഷത്തിൽ തന്നെ താൻ കരയുവാൻ ആരംഭിച്ചതായും, തനിക്ക് ഈ അനുഭവം വളരെയധികം പ്രയാസം ഉണ്ടാക്കിയതായും ബെത് മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തോടെ തനിക്ക് വീടിനു പുറത്തിറങ്ങുവാനുള്ള ആഗ്രഹം നഷ്ടപ്പെട്ടതായും, അതോടൊപ്പം തന്നെ മുലയൂട്ടുന്നതിനെ കുറിച്ച് താൻ കുറച്ചുകൂടി ബോധവതിയായെന്നും ബെത് പറഞ്ഞു. ബ്രിട്ടനിൽ പൊതുസ്ഥലങ്ങളിൽ എല്ലായിടത്തും മുലയൂട്ടുവാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. നിരവധി പേർ ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും, സ്റ്റാഫുകൾക്ക് കൂടുതൽ ബോധവൽക്കരണ ക്ലാസുകൾ നൽകുമെന്നും സെയ്‌ൻസ്ബറി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മായ്യോർക്ക : സ്പാനിഷ് ദ്വീപായ മയ്യോർക്കയിൽ 17 കാരിയായ ബ്രിട്ടീഷ് പെൺകുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ആൻഡ്രാറ്റ്‌ക്സിലെ ഒരു ഹോട്ടലിൽ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. പ്രതികളിൽ ഒരാൾ പ്രശസ്ത വിയറ്റ്നാമീസ് നടനും സംഗീതജ്ഞനുമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. 37ഉം 42ഉം വയസ്സുള്ള കലാകാരന്മാരെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് പെൺകുട്ടി പരിചയപ്പെട്ടത്. പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചെടുത്ത ഇവർ പീഡനത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു.

രണ്ട് വിയറ്റ്നാമീസ് പൗരന്മാരെ ശനിയാഴ്ച രാവിലെ തന്നെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ബ്രിട്ടീഷ് പെൺകുട്ടി പോലീസിൽ മൊഴി നൽകിയ ശേഷം കുടുംബത്തോടൊപ്പം ദ്വീപ് വിട്ടു.

പോലീസ് മൊഴി നൽകുന്നതിന് മുമ്പ് സ്റ്റാൻഡേർഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പെൺകുട്ടിയെ പാൽമയിലെ സോൺ എസ്പേസ് ഹോസ്പിറ്റലിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അറസ്റ്റിലായ രണ്ടുപേരുടെയും പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ജാമ്യത്തിൽ വിട്ടെങ്കിലും സ്പെയിൻ വിട്ടുപോകാൻ ഇവർക്ക് അനുവാദമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിൽ തളരാത്ത മനോവീര്യത്തിന്റെ അടയാളമായ ബി ബി സി പോഡ് കാസ്റ്റ് അവതാരക ഡെബോറ ജെയിംസ് മരണത്തിന് കീഴടങ്ങി. 40 വയസ്സായിരുന്നു പ്രായം.
മരണകിടക്കയിലും തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ അവൾ ശ്രമിച്ചിരുന്നു . അഞ്ചു വർഷമായി ക്യാൻസറിനോട് പടപൊരുതുന്ന ഡെബോറ സ്വരൂപിക്കുന്ന ഫണ്ടില്‍ ഇതുവരെ എത്തിയത് 6 .8 ബില്യൺ പൗണ്ടാണ് . ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കും മരുന്നുകളുടെ ഗവേഷണത്തിനും ബോധവൽക്കരണത്തിനുമായാണ് ഫണ്ട് സ്വരൂപിച്ചത് . പ്രാരംഭ ലക്ഷ്യം 250,000 പൗണ്ട് ആയിരുന്നെങ്കിലും ഡെബോറയുടെ പോരാട്ടത്തിന് മുന്നിൽ ജനങ്ങൾ മനസറിഞ്ഞു സഹായിച്ചു.

ഡെബോറയ്ക്ക് ഡെയിംഹുഡ് നല്‍കി ആദരിക്കുവാന്‍ അവരുടെ വീട്ടില്‍ വില്യം രാജകുമാരൻ നേരിട്ടെത്തിയിരുന്നു . ഡെബോറയുടെ ധീരതയ്ക്കുള്ള പ്രതിഫലമായിരുന്നു ഈ ഡെയിം പദവി. ഈ പദവി ആരെങ്കിലും അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് ഡെബോറ മാത്രമാണെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ന് അഭിപ്രായപ്പെട്ടത്.

2016-ല്‍ ബോവല്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ട ഡെബോറ അന്നുമുതൽ ചികിത്സയിലായിരുന്നു. തന്റെ അവസാന നിമിഷങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവിടാൻ ആഗ്രഹിച്ച അവൾ, ആശുപത്രി ചികിത്സ മതിയാക്കി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയിരുന്നു . ആശുപത്രി വിടുന്നതിനു മുൻപ് “ഇനി എത്ര നാൾ കൂടി ബാക്കിയുണ്ടെന്ന് അറിയില്ലെന്ന് ” ഡെബോറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഹൃദയഭേദകമായ കുറിപ്പ് ജനങ്ങളെ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു . ചികിത്സകള്‍ എല്ലാം അവസാനിപ്പിച്ച് ഇനിയുള്ള നിമിഷങ്ങള്‍ തന്റെ മക്കളായ ഹ്യൂഗോയുടെയും എലോയ്‌സിനോടും ഭര്‍ത്താവ് സെബാസ്റ്റ്യന്റെയും ഒപ്പം സന്തോഷത്തോടെ കഴിയാൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഡെബോറ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജായ @bowelbabe ൽ ആണ് ഹൃദയഭേദകമായ കുറിപ്പ് അന്ന് ഡെബോറ പങ്കുവച്ചത്. ഡെബോറയുടെ മരണവാർത്ത ലോകമെങ്ങുമുള്ള ആരാധകർ വേദനയോടെയാണ് ഏറ്റുവാങ്ങിയത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പെൺകുട്ടികളെ ലൈംഗികപരമായി ദുരുപയോഗം ചെയ്യുന്നതിന് ജെഫ്രി എപ്സ്റ്റിനെ സഹായിച്ച കുറ്റത്തിന് ഗിസ്ലെയ്ൻ മാക്സ്വെല്ലിന് 20 വർഷത്തെ ജയിൽ ശിക്ഷ കോടതി വിധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് അറുപതുകാരിയായ മാക്സ്വെൽ ജെഫ്രിക്കു വേണ്ടി പെൺകുട്ടികളെ എത്തിച്ചു കൊടുത്ത കുറ്റത്തിന് പ്രതിയാണെന്ന് കോടതി വിധിച്ചത്. പെൺകുട്ടികളെ ലൈംഗികപരമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് മാൻഹാട്ടനിലെ ഒരു ജയിലിൽ വെച്ച് തന്റെ വിധി കാത്ത് കഴിയവേ, 2019 ൽ ജെഫ്രി എപ്സ്റ്റിൻ സ്വയം മരിച്ചിരുന്നു. 1994 മുതൽ 2004 വരെയുള്ള വർഷങ്ങളിലാണ് മാക്സ്വെൽ തന്റെ കുറ്റകൃത്യങ്ങൾ നടത്തിയതെന്ന് കോടതി വിലയിരുത്തി. എപ്സ്റ്റിനുവേണ്ടി പെൺകുട്ടികളെ തിരഞ്ഞെടുത്തു നൽകിയിരുന്നത് മാക്സ്വെൽ ആയിരുന്നുവെന്നും കോടതി പറഞ്ഞു. മാക്സ്വെലിന്റെ അഭിഭാഷകർ അഞ്ചുവർഷം മാത്രം ശിക്ഷക്ക് മതി എന്നു വാദിച്ചെങ്കിലും കോടതി 20 വർഷം വിധിക്കുകയായിരുന്നു. യാതൊരു വികാരവിക്ഷോഭങ്ങളുമില്ലാതെയാണ് മാക്സ്വെൽ കോടതിവിധി സ്വീകരിച്ചത്. ജൂലൈ 2020ൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം മാക്സ്വെൽ പോലീസ് കസ്റ്റഡിയിൽ ബ്രൂക്ക്ലിനിലെ മെട്രോപോളിൻ ഡിറ്റെൻഷൻ സെന്ററിൽ ആയിരുന്നു.


മാക്സ്വെലിന്റെ അടുത്ത സുഹൃത്തായ ആൻഡ്രു രാജകുമാരന്റെ പേരും സംഭവത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. പ്രശ്നത്തിൽ പങ്കുണ്ടെങ്കിൽ അടുത്തതായി ശിക്ഷ ലഭിക്കാൻ പോകുന്നത് ആൻട്രു രാജകുമാരനാകും എന്നാണ് ബ്രാഡ് എഡ്വാർഡ് സ് എന്ന അഭിഭാഷകൻ വ്യക്തമാക്കി. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ, എഫ് ബി ഐയ്ക്ക് മുൻപിൽ ആൻട്രു രാജകുമാരൻ മുഴുവൻ സത്യങ്ങളും വെളിപ്പെടുത്തട്ടെ എന്നാണ് മറ്റൊരു അഭിഭാഷകൻ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ മാക്സ്വെലിന്റെ വിധി ആൻട്രു രാജകുമാരനെയും പ്രതിസന്ധിയിലാക്കും എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പത്തു വർഷത്തിനിടെ രാജ്യത്തെ ജനസംഖ്യയിൽ 6.3 ശതമാനത്തിന്റെ വർധന. 2021 ലെ സെൻസസ് പ്രകാരം, ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജനസംഖ്യ 59,597,300 ആയി ഉയർന്നു. നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ച സെൻസസ് കണക്കുകൾ കൂടി ചേർക്കുമ്പോൾ യുകെയിലെ ആകെ ജനസംഖ്യ 66,966,400 ആണ്. 1801-ൽ സെൻസസ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ONS) ചുമതലയിലാണ് ഓരോ 10 വർഷത്തിലും സെൻസസ് നടത്തപ്പെടുന്നത്.

2021 ലെ ജനസംഖ്യയുടെ ആറിലൊന്ന് (18.6%, 11.1 ദശലക്ഷം) ഇപ്പോൾ 65 വയസ്സിനു മുകളിലുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യയുടെ 0.9% – 527,900 ആളുകൾ ഇപ്പോൾ 90 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ഒരു കോടി പേർ 15 വയസ്സിന് താഴെയുള്ളവരാണ്. ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ച ഇംഗ്ലണ്ടിന്റെ കിഴക്ക് ഭാഗത്താണ്. ഏറ്റവും കുറവ് ജനസംഖ്യാ വളർച്ച വെയിൽസിലും.

ഈസ്റ്റ്‌ ലണ്ടൻ ബറോ ഓഫ് ടവർ ഹാംലെറ്റ്‌സാണ് ഏറ്റവും വലിയ ജനസംഖ്യ വർധനവുള്ള സ്ഥലം. 22.1 ശതമാനം ആണ് വർധന. ബെഡ്‌ഫോർഡ്, കേംബ്രിഡ്ജ്, പീറ്റർബറോ എന്നിവിടങ്ങളിൽ വലിയ വർധനവുണ്ടായപ്പോൾ സണ്ടർലാൻഡ്, ഗേറ്റ്‌സ്‌ഹെഡ്, സ്വാൻസീ, ലണ്ടൻ ബറോകളായ കെൻസിംഗ്ടൺ, ചെൽസി, കാംഡൻ, വെസ്റ്റ്മിൻസ്റ്റർ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ജനസംഖ്യ കുറയുന്നതായും കണ്ടെത്തി. സെൻസസ് പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും 30,420,100 സ്ത്രീകളും (മൊത്തം ജനസംഖ്യയുടെ 51.0%) 29,177,200 പുരുഷന്മാരും (49.0%) ഉണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എൻഎച്ച്എസ് ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിൽ നിന്ന് ‘സ്ത്രീ’, ‘സ്ത്രീകൾ’ എന്നീ പദങ്ങൾ ഒഴിവാക്കി. ആർത്തവവിരാമ മാർഗ്ഗനിർദ്ദേശത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട പദം അപ്രത്യക്ഷമായത്. ഈ നീക്കത്തെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അപലപിച്ചു. ആളുകൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നതിന് കൃത്യമായ ഭാഷയിലുള്ള വിവരങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആർത്തവവിരാമത്തെക്കുറിച്ചുള്ള ഔദ്യോഗിക മാർഗനിർദേശം മെയ്‌ 17നാണ് തിരുത്തിയത്. ലിംഗഭേദം ഒഴിവാക്കിയുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

നേരത്തെ, വെബ് പേജിൽ സ്ത്രീകളെ ആറ് തവണ പരാമർശിച്ചിരുന്നു. എന്നാൽ പുതിയ പതിപ്പിൽ ഒരിടത്ത് പോലും സ്ത്രീ എന്ന പദമില്ല. അതും ആർത്തവവിരാമത്തെകുറിച്ചുള്ള ഔദ്യോഗിക മാർഗനിർദേശത്തിൽ. “ഹോർമോണിന്റെ അളവ് കുറയുന്നതിലൂടെ നിങ്ങളുടെ ആർത്തവം നിലയ്ക്കുന്നതിനെയാണ് ആർത്തവവിരാമം എന്ന് പറയുന്നത്” – പുതിയ വെബ് പേജിൽ ഇത്തരം വിവരങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. എൻഎച്ച്എസിന്റെ ജൻഡർ ന്യൂട്രൽ ഭാഷ ഒട്ടേറെ പേരെ ആശയക്കുഴപ്പത്തിലാക്കുമെന്ന് സാജിദ് ജാവിദ് പറഞ്ഞു.

അണ്ഡാശയ അർബുദത്തെ കുറിച്ചുള്ള വെബ്‌പേജിൽ നിന്നും ‘സ്ത്രീ’ ഒഴിവാക്കപ്പെട്ടു. ഇതിനോട് തനിക്ക് യോജിപ്പില്ലെന്ന് മന്ത്രി ആവർത്തിച്ച് പറഞ്ഞു. ആർത്തവവിരാമം ഒരു സ്വാഭാവിക പ്രതിഭാസമാണ്. നാല്പതുകളുടെ അവസാനത്തിൽ ഓരോ സ്ത്രീയിലും ഇത് സംഭവിക്കുന്നു. ഇത് ജീവശാസ്ത്രപരമായ ഒരു പ്രക്രിയയാണ്. ആർത്തവ വിരാമത്തിൻ്റെ തുടക്കത്തിൽ ചെറിയ അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോൺ ഹോർമോണുകളും ശരീരം ഉത്പാദിപ്പിക്കുകയും, ഒടുവിൽ അവയുടെ ഉത്പാദനം നിർത്തുകയും ചെയ്യുന്നു. ഇത്തരം വിവരങ്ങളാണ് വ്യക്തമല്ലാത്ത ഭാഷയിൽ എൻഎച്ച്എസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഊർജ്ജ ഉപഭോഗം കൂടിയ സമയങ്ങളിൽ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യുക, പാചകം ചെയ്യുക, പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കിയാൽ ഇനി പണം ലാഭിക്കാം. ഉപഭോഗം കൂടിയ സമയങ്ങളിൽ കുറഞ്ഞ ഊർജം ഉപയോഗിച്ചാൽ വീട്ടുകാർക്ക് വൈദ്യുതി ബില്ലിൽ ഇളവ് ലഭിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ നാഷണൽ ഗ്രിഡ് ഒരുങ്ങുന്നു. ഉപഭോഗം കുറച്ച 100,000 ഉപഭോക്താക്കൾക്ക് ഒക്ടോപസ് എനർജി ഇൻസെന്റീവ് വാഗ്ദാനം ചെയ്തിരുന്നു. എല്ലാ വിതരണക്കാരിൽ നിന്നും നാഷണൽ ഗ്രിഡ് അഭിപ്രായം ആവശ്യപ്പെട്ടിട്ടുണ്ട്.

ഊർജ്ജ സ്ഥാപനങ്ങൾ സമ്മതിച്ചാൽ മാസങ്ങൾക്കുള്ളിൽ ബ്രിട്ടനിലെ വീടുകളിൽ ഈ പദ്ധതി ആവിഷ്കരിക്കും. ഊർജ്ജ വിലകൾ 40 വർഷത്തെ ഏറ്റവും വേഗതയേറിയ നിരക്കിൽ വർദ്ധിക്കുകയാണ്. 1982 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് പണപ്പെരുപ്പം ഉയർന്നു – 9.1%. എനർജി പ്രൈസ് ക്യാപിലെ മാറ്റങ്ങൾ കാരണം എനർജി ബിൽ കുത്തനെ ഉയർന്നു. ഒക്ടോബറിൽ വില ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ.

നാഷണൽ ഗ്രിഡിന്റെ നിർദ്ദേശങ്ങൾ പരീക്ഷിച്ച ഊർജ വിതരണക്കാരായ ഒക്ടോപസ് എനർജി, വൈകുന്നേരങ്ങളിൽ ഉപഭോഗം കുറയ്ക്കുന്ന കുടുംബങ്ങൾക്ക് പണം നൽകാൻ തുടങ്ങി. ഓരോ രണ്ട് മണിക്കൂർ ട്രയൽ വിൻഡോയിലും ഉപഭോക്താക്കൾ ശരാശരി 23 പെൻസ് ലാഭിച്ചിട്ടുണ്ടെന്നും ചിലർ 4.35 പൗണ്ടിന്റെ നേട്ടമുണ്ടാക്കിയതായും പറയുന്നു. റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശം ഊർജ്ജ ബില്ലുകളിൽ വൻതോതിലുള്ള വർധനവിനും ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും ആക്കം കൂട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഈസ്റ്റ്‌ ലണ്ടനിലെ ഇൽഫോർഡിൽ ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മുപ്പത്തഞ്ചുകാരിയായ സാറ അലീനയുടെ മരണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച വെളുപ്പിന് 2:45 നാണ് തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ക്രാൻബ്രൂക്ക് റോഡിൽ സാറയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരണപ്പെടുകയായിരുന്നു. അവസരം ഒത്തു വന്നപ്പോൾ ഉണ്ടായ അപരിചിതന്റെ ആക്രമണം മൂലമാണ് സാറ കൊല്ലപ്പെട്ടതെന്ന് തിങ്കളാഴ്ച നടത്തിയ പ്രസ് കോൺഫറൻസിൽ പോലീസ് ചീഫ് സൂപ്രണ്ട് സ്റ്റുവർട്ട് ബെൽ വ്യക്തമാക്കി. ഒന്നിൽ കൂടുതൽ സാരമായ പരിക്കുകൾ സാറയുടെ ശരീരത്തിൽ ഉണ്ടായിരുന്നതായും , എന്നാൽ ഇത്തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിച്ച് ആയുധങ്ങളെപ്പറ്റി യാതൊരു വിവരവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇരുപത്തൊമ്പതുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നിലയിൽ സാറയെ കണ്ടെത്തിയതിനെത്തുടർന്ന് സമീപവാസികൾ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സാറയുടെ ശരീരത്തിൽ ഒന്നിൽ കൂടുതൽ ഗുരുതരമായ മുറിവുകളുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നത്. സംഭവം നടന്ന സ്ഥലത്തും ചുറ്റുമുള്ള സ്ഥലങ്ങളിലും വ്യക്തമായ ഫൊറൻസിക് പരിശോധന നടത്തിയതായി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ഇതോടൊപ്പംതന്നെ സമീപത്തുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും പരിശോധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ സൗമ്യമായ സ്വഭാവത്തിന് ഉടമയായിരുന്നു സാറയെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവരോട് സ്നേഹവും കരുതലും ഉണ്ടായിരുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു സാറയെന്നും അവർ പറഞ്ഞു. സംഭവത്തിലുള്ള തന്റെ ദുഃഖം ലണ്ടൻ മേയർ സാദിക്ക് ഖാൻ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved