Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾക്കിടയിൽ ഒരു അസ്വാഭിക മരണം കൂടി. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശിയായ ജോണിയെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. 60 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കേംബ്രിഡ്ജ് കിങ്സ് എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. പരേതൻറെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും നാട്ടിൽ ആയതിനാൽ അടിയന്തര നടപടികള്‍ കുടുംബത്തിന്റെ കൂടി അഭിപ്രായം മാനിച്ചായിരിക്കും.

ഇന്നലെ രാവിലെ കൊച്ചിയിൽ എയർഇന്ത്യ വിമാനത്തിൽ നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജോണിയെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ ബന്ധുക്കൾ വിമാനത്തിൽ ജോണി യാത്ര ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് യുകെയിലെ പോലീസുമായി ബന്ധപ്പെത്. ഈ അന്വേഷണത്തിനൊടുവിലാണ് രണ്ട് ദിവസത്തോളം പഴക്കംചെന്ന രീതിയിലുള്ള മൃതശരീരം പോലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത പോലീസ് അടിയന്തര നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരുമായി അധികം സൗഹൃദവലയം സൃഷ്ടിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നതിനാൽ ജോണിയുടെ മരണത്തെപ്പറ്റി ആരും അറിഞ്ഞിരുന്നില്ല.

ജോണിയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബീൽഫെൽഡ്, ജർമനി : ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതം കൂടാതെ കോണ്ടത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കിയ സ്ത്രീയ്ക്ക് ആറു മാസത്തെ ജയിൽ ശിക്ഷ വിധിച്ച് ജർമ്മൻ കോടതി. ഗർഭിണിയാകുക എന്ന ലക്ഷ്യത്തോടെയാണ് 39കാരിയായ സ്ത്രീ പങ്കാളിയുടെ അനുവാദം ഇല്ലാതെ ഇത് ചെയ്തത്. ‘സ്റ്റെൽത്തിംഗ്’ എന്ന കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. ലൈംഗിക ബന്ധത്തിൽ സ്ത്രീയുടെ സമ്മതം കൂടാതെ പുരുഷൻ കോണ്ടം നീക്കം ചെയ്യുന്ന രീതിയാണ് സ്റ്റെൽത്തിംഗ്. എന്നാൽ ഈ രീതി തിരിച്ചും ബാധകമാണെന്നും പുരുഷന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോണ്ടത്തിൽ ദ്വാരങ്ങൾ ഇട്ടതെന്നും ജഡ്ജി പറഞ്ഞു. സാധാരണ വിവാഹേതര ബന്ധങ്ങളില്‍, പ്രത്യേകിച്ചു ഡേറ്റിംഗ് പോലുള്ള സന്ദര്‍ഭങ്ങളിലാണ് ഇതു നടക്കുന്നത്.

ലൈംഗിക ബന്ധത്തിന് ശേഷം, താൻ കോണ്ടത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കിയെന്നും ഇപ്പോൾ ഗർഭിണിയാണെന്നും സ്ത്രീ പുരുഷനോട് പറഞ്ഞു. ഇങ്ങനെയാണ് സ്ത്രീക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി പരാതി നൽകാൻ പങ്കാളി തയ്യാറായത്. 2021 മുതൽ സുഹൃത്തുക്കളാണ് ഇവർ. എന്നാൽ സ്ത്രീക്കെതിരെ എന്ത് കുറ്റം ചുമത്തണമെന്ന് കോടതിക്ക് ഉറപ്പില്ലായിരുന്നു. ആദ്യം ബലാത്സംഗക്കുറ്റം ചുമത്തിയെങ്കിലും പിന്നീട് ലൈംഗിക അതിക്രമത്തിനാണ് കേസ് എടുത്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അറുപത്തഞ്ച് വയസ്സുകാരനായ തന്റെ അയൽക്കാരൻ ഡേവിഡ് ബട്ട്ലറുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കാളിയായ യുവതി അടുത്തദിവസം അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ മോഷണം നടത്തിയത് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഹള്ളിൽ നിന്നുള്ള ഇരുപത്തേഴുകാരിയായ ലിയൻ ഹണ്ടറാണ് ഇത്തരത്തിൽ മോഷണം നടത്തിയതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കുന്നു. മരിച്ചയാളുടെ വിവാഹ സർട്ടിഫിക്കറ്റ്, അദ്ദേഹത്തിന്റെ മരണപ്പെട്ട ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ്, അദ്ദേഹത്തിന്റെ വാലറ്റിൽ ഉണ്ടായിരുന്ന 200 പൗണ്ട് തുക എന്നിവയെല്ലാം തന്നെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ഡേവിഡ് ബട്ട്ലർ മരണപ്പെട്ടത്. അതിനു ശേഷം ഉടൻ തന്നെ ഹണ്ടർ മോഷണം നടത്തിയിട്ടുണ്ടെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. രണ്ടാഴ്ചകൾക്ക് ശേഷം കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

അയൽക്കാരിൽ ഒരാൾ നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ ഹണ്ടർ വെറും കയ്യോടെ ഫ്ലാറ്റിൽ പ്രവേശിച്ചതിനു ശേഷം പിന്നീട് സാധനങ്ങളുമായി തിരികെ പോകുന്നത് വ്യക്തമായി തന്നെ കാണുന്നുണ്ട്. മരണപ്പെട്ട ബട്ട്ലറുടെ മകൾ മെലനി ബട്ട്ലർ ഹണ്ടറോട് തന്റെ പിതാവിന്റെ സാധനങ്ങൾ തിരികെ നൽകുവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വളരെ മോശമായ രീതിയിൽ മേലനിയോട് ഹണ്ടർ പ്രതികരിക്കുകയും വാതിൽ അടക്കുകയും ചെയ്തതായാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്. തന്റെ മാതാപിതാക്കളുടെ വിലയേറിയ വസ്തുക്കൾ എടുക്കുവാൻ ഹണ്ടറിനു യാതൊരു അവകാശവുമില്ലെന്ന് മേലനി പ്രതികരിച്ചു. ഹണ്ടർ മുൻപും ഇത്തരത്തിൽ മോഷണങ്ങൾ നടത്തിയിട്ടുള്ളതായാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റഷ്യ – യുക്രൈൻ യുദ്ധം മുതലെടുത്ത് നിരവധി വ്യാജ ചാരിറ്റി വെബ്‌സൈറ്റുകൾ. യുക്രൈനിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കാനായി ഓൺലൈൻ തട്ടിപ്പുകാർ നൂറുകണക്കിന് വ്യാജ ചാരിറ്റി വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിബിസിയാണ് അന്വേഷണം നടത്തിയത്. ‘സേവ് ദി ചിൽഡ്രൻ’ പോലുള്ള ചാരിറ്റികളുടെ ബ്രാൻഡിംഗ് ഉപയോഗിച്ച് പല വ്യാജ സൈറ്റുകളും പ്രവർത്തിക്കുന്നതായി കണ്ടെത്തി. സൈനികർക്ക് ആയുധം നൽകുന്നുവെന്ന വ്യാജേന ധനസമാഹരണം നടത്തുന്ന സൈറ്റുകളുമുണ്ട്. 100,000 ഡോളർ (80,000 പൗണ്ട്) സമാഹരിച്ചതായി അവകാശപ്പെടുന്ന സേവ് ലൈഫ് ഡയറക്റ്റ് എന്ന വ്യാജ സൈറ്റ് നൈജീരിയയിലെ അബുജയിലുള്ള ഒരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ “പടിഞ്ഞാറൻ യുക്രൈനിലുള്ള ഒരു സുഹൃത്തിന് താൻ സംഭാവനകൾ അയയ്‌ക്കുകയാണെന്ന്” മറുപടി നൽകി.

എന്നാൽ താൻ 100,000 ഡോളർ സമാഹരിച്ചിട്ടില്ലെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം വെബ്സൈറ്റ് നീക്കം ചെയ്തതായി കണ്ടെത്തി. ധനസമാഹരണം നടത്തുന്ന യഥാർത്ഥ സ്ഥാപനത്തിന്റെ പേരുവിവരങ്ങൾ മോഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വ്യാജ സൈറ്റുകളുമുണ്ട്. മുൻനിര പോരാളികൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന ടാന്യ താരസെവിച്ചിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ചും തട്ടിപ്പ് നടത്തി. “ഈ രാജ്യം മുഴുവൻ തീപിടിക്കുകയും ഇവിടുത്തെ കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്യുമ്പോൾ ഒരു വ്യക്തിയോട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണിത്. ഇത് ഒരു കുറ്റകൃത്യമാണ്.” ടാന്യ പ്രതികരിച്ചു.

സേവ് ദി ചിൽഡ്രൻ എന്ന ചാരിറ്റിയുടെ ലോഗോയും ബ്രാൻഡിംഗും മോഷ്ടിച്ച് വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചതായും ബിബിസി കണ്ടെത്തി. ഓൺലൈൻ തട്ടിപ്പുകാർ എപ്പോഴും ഒരു പുതിയ അവസരം തിരയുകയാണെന്ന് സറേ സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്ന ജാക്ക് വിറ്റേക്കർ പറഞ്ഞു. “ഇപ്പോൾ അവർ യുക്രൈൻ പ്രതിസന്ധി മുതലെടുത്ത് പ്രവർത്തിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പലിശ നിരക്ക് ഒരു ശതമാനമായി ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗവർണർ ആൻഡ്രൂ ബെയ്‌ലിയുടെ നേതൃത്വത്തിൽ മോണിറ്ററി പോളിസി കമ്മിറ്റി രാജ്യത്തെ പലിശ നിരക്ക് 0.75 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി ഉയർത്തി. ഒമ്പതു പേരടങ്ങുന്ന കമ്മിറ്റിയിൽ ആറുപേരും പലിശനിരക്ക് ഒരു ശതമാനമായി ഉയർത്തുന്നതിനെ അനുകൂലിച്ചു. ബാക്കിയുള്ളവർ നിരക്ക് 1.25% ആയി ഉയർത്തണമെന്ന് അഭിപ്രായപ്പെട്ടു. ഡിസംബറിന് ശേഷം തുടർച്ചയായ നാലാമത്തെ വർധനയാണിത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്ക് ഉയർത്തുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. എന്നാൽ ഇത് സാധാരണ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

യുദ്ധം മൂലം ഇന്ധനം, ഊർജ്ജം, ഭക്ഷണം എന്നിവയുടെ വില കുതിച്ചുയരുന്നതിനാൽ വർഷാവസാനത്തോടെ പണപ്പെരുപ്പം 10% കടക്കുമെന്നാണ് പ്രവചനം. പണപ്പെരുപ്പം മാർച്ചിൽ 7 ശതമാനത്തിലെത്തിയിരുന്നു. ഇതിന്റെ ഫലമായി ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കുടുംബങ്ങൾ നിർബന്ധിതരാകും. ചെറുകിട വ്യവസായങ്ങളും അതിജീവിക്കാൻ പാടുപെടുകയാണ്. അതേസമയം, ആഗോളതലത്തിൽ എണ്ണ, വാതക വിലകൾ ഉയരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് വർധിപ്പിക്കുന്നത് കാര്യമായ ഫലമുണ്ടാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ യുകെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നാണ് പ്രവചനം.

വരും മാസങ്ങളിൽ ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുമെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. യുദ്ധം മൂലം ലോകത്തിന്റെയും യുകെയുടെയും സാമ്പത്തിക വളർച്ചയിൽ ഭൗതികമായ തകർച്ച ഉണ്ടായതായി ബാങ്ക് നയരൂപകർത്താക്കൾ പറഞ്ഞു. വില വർധനയിൽ പകച്ചു നിൽക്കുന്ന മലയാളി കുടുംബങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- ജോണി ഡെപ്പ് ഫയൽചെയ്ത മാനനഷ്ടക്കേസിൽ ബുധനാഴ്ച ആംബർ ഹേർഡ് തന്റെ ഭാഗം കോടതിക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഡെപ്പുമായുള്ള ബന്ധത്തിൽ താനനുഭവിച്ച ശാരീരിക പീഡനങ്ങളെ സംബന്ധിച്ച് അവർ കോടതിക്ക് മുൻപിൽ തുറന്നു പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തുന്നതായി താൻ കുറ്റപ്പെടുത്തിയപ്പോൾ, തന്നെ വസ്ത്രമഴിച്ച് നഗ്നയാക്കി തന്റെ ശരീരത്തിൽ കൊക്കയിൻ ഉണ്ടോയെന്ന് അദ്ദേഹം പരിശോധിച്ചതായി ഹെഡ്‌ കുറ്റപ്പെടുത്തി. വെർജീനിയയിലെ ഫെയർഫാക്സ് കോടതിയാണ് ഇവർ തമ്മിലുള്ള വാദം കേൾക്കുന്നത്. 2018 വാഷിംഗ്ടൺ പോസ്റ്റിലെ ഓ – പെടിൽ ആംബർ ഹേർഡ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ താൻ ഗാർഹിക പീഡനത്തിന് ഒരു ഇരയാണെന്ന് തുറന്നു പറഞ്ഞതിനെ തുടർന്നാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിനെ തുടർന്ന് ജോണി ഡെപ്പ് ആംബർ ഹേർഡിനെതിരെ 50 മില്യൺ ഡോളറിന്റെ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആംബർ ഹേർഡ് ഡെപ്പിനെതിരെ 100 മില്ല്യൻ ഡോളറിന്റെ കേസും ഫയൽ ചെയ്തു. എന്നാൽ താൻ ഒരുതരത്തിലും ഹെഡിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല എന്നാണ് ഡെപ്പ് വ്യക്തമാക്കുന്നത്. വിവാഹത്തിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന സന്തോഷങ്ങൾ ഒന്നുംതന്നെ പിന്നെ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഹേർഡ് കോടതിയിൽ വ്യക്തമാക്കി.

ഡെപ്പിന്റെ മുൻ കാമുകിയുടെ പേര് വെളിപ്പെടുത്തുന്ന ഒരു ടാറ്റുവിനെ സംബന്ധിച്ച് താൻ പരിഹസിച്ചപ്പോൾ, തന്റെ മുഖത്തോടാണ് അദ്ദേഹം പ്രതിഷേധം വ്യക്തമാക്കിയതെന്ന് ഹേർഡ് വ്യക്തമാക്കി. 2015 ലാണ് ഇരുവരും വിവാഹിതരായത്. നിരവധി തവണ തന്നെ ശാരീരികമായി വളരെ ക്രൂരമായ രീതിയിൽ ഉപദ്രവിച്ചതായി കണ്ണീരോടെ ആംബർ ഹേർഡ് കോടതിയിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് മാനേജ്‌മെന്റ് കൺസൾട്ടിംഗ്, അക്കൗണ്ടിംഗ്, പിആർ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ വിലക്കി ബ്രിട്ടൻ. യുകെ പുതുതായി പ്രഖ്യാപിച്ച ഉപരോധങ്ങളിൽ പെടുന്നതാണിത്. റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ഈ ഉപരോധത്തിലൂടെ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് അഭിപ്രായപ്പെട്ടു. ഇത്തരം ഉപരോധങ്ങളിലൂടെ പുടിന്റെ പരാജയം ഉറപ്പാക്കാൻ കഴിയുമെന്നും ലിസ് കൂട്ടിച്ചേർത്തു. റഷ്യൻ മാധ്യമ സംഘടനകൾക്ക് എതിരെയും അവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കെതിരെയും ഉപരോധം ഏർപ്പെടുത്തി. ഉപരോധം നേരിടുന്ന മാധ്യമ സംഘടനകളിൽ ഓൾ റഷ്യ സ്റ്റേറ്റ് ടെലിവിഷനും റേഡിയോ ബ്രോഡ്കാസ്റ്റിംഗും ഉൾപ്പെടുന്നു. വാർത്താ ഏജൻസിയായ ഇൻഫോറോസ്, വ്യാജ വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റായ സൗത്ത്ഫ്രണ്ട്, ഓൺലൈൻ ജേർണലായ സ്ട്രാറ്റജിക് കൾച്ചർ ഫൗണ്ടേഷൻ എന്നിവയും പട്ടികയിലുണ്ട്.

റഷ്യൻ അധിനിവേശത്തിനു ശേഷം, 1,600 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യുകെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പുടിനെതിരെ കൂട്ടമായി ഉപരോധം ഏർപ്പെടുത്തുന്നതിൽ പശ്ചാത്യ രാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓൺലൈനിലൂടെ യുക്രൈൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനായി 300 മില്യൺ പൗണ്ടിന്റെ അധിക സൈനിക സഹായവും ജോൺസൻ പ്രഖ്യാപിച്ചു.


വരും ആഴ്‌ചകളിൽ യുക്രൈനിലേക്ക് അയയ്‌ക്കുന്ന യുദ്ധോപകരണങ്ങളിൽ കൗണ്ടർ ബാറ്ററി റഡാർ സംവിധാനം, ജിപിഎസ് ജാമറുകൾ, നൈറ്റ് വിഷൻ ഉപകരണം എന്നിവ ഉൾപ്പെടും. ഒറ്റപ്പെട്ടുപോയ യുക്രൈനിയൻ സൈനികർക്ക് സാധനങ്ങൾ എത്തിക്കാൻ കഴിയുന്ന ഹെവി ലിഫ്റ്റ് ഏരിയൽ ഡ്രോണുകളും യുകെ വിതരണം ചെയ്യുന്നുണ്ട്. റഷ്യക്കെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന യുക്രൈന്റെ പോരാട്ടവീര്യത്തെ പ്രശംസിക്കാനും ജോൺസൻ മറന്നില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ശനിയാഴ്ച മുതൽ താപനില ക്രമാതീതമായി വർദ്ധിക്കുമെന്നും മെയ് പകുതിയോടെ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ തെക്കൻ ഭാഗങ്ങളിൽ 23 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനുള്ള സാധ്യതകൾ ഉണ്ടെന്നാണ് കാലാവസ്ഥ ശാസ്ത്രജ്ഞനായ മാർക്കോ പെറ്റാഗ്ന വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോൾതന്നെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് താപനിലയിൽ ക്രമാതീതമായ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഇടങ്ങളിൽ ഇപ്പോൾ തന്നെ ജനങ്ങൾ വെയിൽ ആസ്വദിക്കാനായി ബീച്ചുകളിലും മറ്റും താമസം ആക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ലണ്ടനിലും മറ്റും 20 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

ബ്രിട്ടണിൽ കഴിഞ്ഞമാസം ലഭിക്കേണ്ട അളവിനേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ ദുഃഖവെള്ളിയാഴ്ച രേഖപ്പെടുത്തിയ 23.4 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണരീതിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ചൂട് ഈ വർഷം ബ്രിട്ടണിൽ അനുഭവപ്പെടുമെന്നാണ് പൊതുവേ കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഫീൽഡ് : അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തിളച്ച എണ്ണ ദേഹത്തു വീണു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. എൻഫീൽഡിൽ താമസിക്കുന്ന കോഴിക്കോടു സ്വദേശിനി നിഷാ ശാന്തകുമാര്‍ (49) ആണ് മരിച്ചത്. പൊള്ളലേറ്റു മൂന്നാഴ്ചയോളം തീവ്ര പരിചരണത്തിലായിരുന്നു. ആശുപത്രിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് പെട്ടെന്നുള്ള മരണം. വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എം ആര്‍ ഐ സ്‌കാനിങ് ഡിപ്പാര്‍ട്‌മെന്റ് സൂപ്പര്‍വൈസറാണ്. വിദ്യാര്‍ത്ഥികളായ സ്‌നേഹ (പ്ലസ് വണ്‍) ഇഗ്ഗി (ഒമ്പതാം ക്ലാസ്സ്) എന്നിവരാണ് മക്കൾ.

എന്‍ഫീല്‍ഡില്‍ എത്തിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായ നിഷ മലയാളികൾക്കേവർക്കും പരിചിതയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എന്‍ഫീല്‍ഡില്‍ തന്നെ സംസ്‌കരിക്കാനാണ് കുടുംബം ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കഴിഞ്ഞവർഷം ഇംഗ്ലണ്ടിലെയും വെയിൽസിലെയും യൂണിവേഴ്സിറ്റികളിലുള്ള കോഴ്സുകളെ സംബന്ധിച്ച് വിദ്യാർത്ഥികളുടെ പരാതികൾ റെക്കോർഡ് കണക്കിലെന്നുള്ള പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ലഭിച്ചിരിക്കുന്ന പരാതികളിൽ മൂന്നിലൊന്ന് ഭാഗവും കോവിഡ് മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധികളെ സംബന്ധിച്ചാണ്. വിദ്യാർഥികൾക്ക് മാത്രം ലഭിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക 1.3 മില്യൺ പൗണ്ടിലധികമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്റ്റാഫുകളുടെ പ്രശ്നങ്ങളും, കോവിഡ് മൂലം പരാതികളും മറ്റും നൽകുന്നതിൽ വന്ന താമസവും എല്ലാമാണ് ഇത്രയും ഉയർന്ന കണക്കുകൾ രേഖപ്പെടുത്തുന്നതിന് ഇടയായത് എന്നാണ് നിഗമനം. ഓഫീസ് ഓഫ് ദി ഇൻഡിപെൻഡന്റ് അഡ് ജൂഡികേറ്ററിനാണ് വിദ്യാർഥികൾ എല്ലാംതന്നെ പരാതി നൽകിയിരിക്കുന്നത്. സാധാരണരീതിയിൽ പ്രതീക്ഷിച്ചതു പോലെയുള്ള ഒരു പഠനാനുഭവം ലഭിച്ചില്ലെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും പരാതികളിൽ ഉന്നയിക്കുന്നുണ്ട്. 2021 ൽ മാത്രം വിദ്യാർത്ഥികൾ നൽകിയ പരാതികൾ മുൻവർഷത്തേക്കാൾ 6 ശതമാനം കൂടുതലാണ്.


ലബോറട്ടറികളും മറ്റും വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ലെന്നുള്ളതും പരാതികളിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ വിദഗ്ധരായ സ്റ്റാഫുകളുടെ സേവനവും വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല എന്ന പരാതിയുമുണ്ട്. നിരവധി വിദ്യാർത്ഥികൾക്ക് വളരെയധികം തുക നഷ്ടപരിഹാരം നൽകേണ്ടതായും വന്നിട്ടുണ്ട്. എന്നാൽ കോവിഡിനോട് ക്രിയാത്മകമായി പ്രതികരിച്ചു എന്നാണ് യൂണിവേഴ്സിറ്റികൾ നൽകുന്ന വിശദീകരണം.

RECENT POSTS
Copyright © . All rights reserved