Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിലേയ്ക്കുള്ള ഇൻറർനാഷണൽ സ്റ്റുഡന്റസിന്റെ പ്രവേശന നടപടികളിൽ സമൂലമായ മാറ്റം ഉടനെ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വിവിധ റിക്രൂട്ട്മെൻറ് ഏജൻ്റുമാരുടെ ഇടപെടലുകളും പ്രവേശന നടപടികളിലെ സുതാര്യത ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർ അവലോകനം നടത്തും.

പ്രവേശന പ്രക്രിയകളുടെ വിവിധ മാനദണ്ഡങ്ങളുടെ സുതാര്യതയാണ് വിദ്യാർഥികൾക്കും അവരുടെ കുടുംബത്തിനും ബോധ്യമാകേണ്ടതെന്ന് സർവ്വകലാശാലകളുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു . മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ താരതമ്യേന ഉയർന്ന ട്യൂഷൻ ഫീസ് ആണ് നൽകുന്നത്. അതുകൊണ്ടുതന്നെ പല സർവകലാശാലകളുടെയും സാമ്പത്തിക അടിത്തറയുടെ ആണിക്കല്ല് വിദേശ വിദ്യാർത്ഥികളാണ്. വിദേശ വിദ്യാർഥികളെ കൂടുതൽ പ്രവേശിപ്പിക്കാനായി മാനദണ്ഡങ്ങളിലും നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വന്നതായാണ് സർവകലാശാലകൾക്കെതിരെ ഉയർന്നു വന്ന പ്രധാന ആരോപണം. കൂടുതൽ കുട്ടികളെ കിട്ടാൻ യൂണിവേഴ്സിറ്റി അധികൃതരും റിക്രൂട്ട്മെൻറ് ഏജൻസികളും തമ്മിൽ അവിശുദ്ധബന്ധം ഉള്ളതായ ആരോപണങ്ങളും നിലവിലുണ്ട്. പല സർവകലാശാലകളും വിദേശ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ഉയർന്ന ഫീസിൽ നിന്നാണ് ആഭ്യന്തര വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകുന്നത്.

നേരത്തെ വിദേശ വിദ്യാർഥികൾക്ക് വിസ നിയമങ്ങളിലും സ്റ്റേ ബാക്കിലും ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് യുകെയിലെ മലയാളി വിദ്യാർഥികളുടെ തള്ളിക്കയറ്റം തന്നെ ഉണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞ് മതിയായ സ്റ്റേബായ്ക്കും ആശ്രിതരെ കൊണ്ടുവരാമെന്നുള്ളതുമാണ് മലയാളി വിദ്യാർത്ഥികളെ യുകെയിലേയ്ക്ക് ആകർഷിച്ച മുഖ്യ ഘടകങ്ങൾ. കേരളത്തിൻറെ മുക്കിലും മൂലയിലും മലയാളി വിദ്യാർഥികളെ ആകർഷിക്കാനുള്ള പരസ്യങ്ങളുമായി ഒട്ടേറെ റിക്രൂട്ട്മെൻറ് ഏജൻസികൾ മുളച്ചു പൊങ്ങിയത് ഈ സാഹചര്യത്തിലാണ്. എന്നാൽ വരുന്ന അധ്യയനവർഷത്തിൽ കേരളത്തിൽനിന്ന് യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാർഥി വിസ നിയമത്തിൽ യുകെ നടപ്പിലാക്കിയ മാറ്റങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിസയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിസ്റ്റൺ ഹോസ്പിറ്റലിൽ ഒരു യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയെ തുടർന്ന് മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ലിവർപൂളിലെ ജെയ്‌സൺ സ്ട്രീറ്റിൽ താമസിക്കുന്ന സിദ്ധാർത്ഥ് നായർ (28) എന്നയാളിനെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസ് ചുമത്തിയിട്ടുണ്ട്.

ജനുവരി 30 ചൊവ്വാഴ്ച വൈകുന്നേരമാണ് വിസ്റ്റൺ ഹോസ്പിറ്റലിൽ സ്ത്രീ ബലാത്സംഗത്തിന് ഇരയായി എന്ന റിപ്പോർട്ടുകൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിറൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 29 വ്യാഴാഴ്ച ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കാനായി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതി സിദ്ധാർത്ഥ് നായർ ഇവിടെ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ഇയാൾ ഇവിടെ സ്റ്റുഡൻറ് വിസയിലാണോ അതോ ഡിപെൻഡൻഡ് വിസയിലാണോ വന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സംഭവത്തിന്റെ പുറകിലുള്ള സത്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിൽനിന്ന് അറിയാൻ സാധിച്ചത്. പ്രതി ചേർക്കപ്പെട്ടിരിക്കുന്ന സിദ്ധാർത്ഥ് നായർ പ്രാദേശിക മലയാളി സമൂഹവുമായി അധികം അടുപ്പമുള്ള ആളായിരുന്നില്ല എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

അനധികൃതമായ കടന്നുകയറ്റം ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനമാണ് എല്ലാ എൻഎച്ച്എസ് ആശുപത്രികളിലും ഒരുക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷയും അവരുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും എൻഎച്ച്എസ് ഹോസ്പിറ്റലിൽ സുരക്ഷാസംവിധാനങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്.   എന്നാൽ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ കടുത്ത സുരക്ഷ വീഴ്ചയെ കുറിച്ച് ഇന്നലെ മലയാളം യുകെ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.  എല്ലാ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരാൾ അനധികൃതമായി പ്രവേശിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയെ ഞെട്ടിച്ച സൗത്ത് ലണ്ടനിലെ ആസിഡ് ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . 35 വയസ്സുകാരനായ അബ്ദുൾ ഷക്കൂർ ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ വലതു കണ്ണിന് സാരമായ പരുക്ക് പറ്റിയിട്ടുണ്ട്. ഇത് ആസിഡ് ആക്രമണത്തിന്റെ ഭാഗമായി സംഭവിച്ചത് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രതി അപകടകാരിയാണെന്നും ഇയാളെ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് 999 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. വടക്കൻ ലണ്ടനിലെ കാലിഡോണിയൻ റോഡിലെ ടെസ്‌കോ എക്‌സ്‌പ്രസ് കടയിൽ ഇയാൾ എത്തിയതിന്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ആക്രമണം നടത്തിയതിന് ഏകദേശം 5.4 മൈൽ അകലെയാണ് പ്രസ്തുത സ്ഥലം . ആക്രമണം നടത്തുന്നതിന് ഏകദേശം 70 മിനിറ്റുകൾക്ക് ശേഷമുള്ളതാണ് പോലീസ് പുറത്തുവിട്ടിരിക്കുന്ന ചിത്രം .


ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു കുട്ടികൾക്കും ഗുരുതരമായ പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ . ഇവരടക്കം എട്ടുപേർ ഇപ്പോൾ ആശുപത്രിയിലാണ് . ആക്രമണത്തിന് ഇരയായവർക്ക് പ്രതിയെ മുൻപരിചയം ഉണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. എന്നാൽ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അമ്മയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയുമാണ് അക്രമി ലക്ഷ്യംവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മൂന്ന് പോലീസുകാരുൾപ്പെടെ മറ്റ് 6 പേർക്കും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പൊള്ളലേറ്റിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോർട്ടുകൾ. ക്രൂരവും ഞെട്ടിക്കുന്നതുമായ ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് അലക്സാണ്ടർ കാസിൽ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറിയിക്കുന്നതായിരിക്കും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമീപഭാവിയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമോ? സ്വന്തമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാർത്തയാണിത്. നിലവിൽ 5.25 ശതമാനമാണ് പലിശ നിരക്ക്.പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണ വിധേയമായതിനാൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ യോഗത്തിൽ നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

എന്നാൽ ബാങ്കിൻറെ പോളിസി കമ്മിറ്റിയിൽ പലിശ നിരക്ക് വെട്ടികുറയ്ക്കുന്നതിനോട് അനുബന്ധിച്ച് ഏകാഭിപ്രായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരാൾ പലിശ നിരക്ക് 5% ആക്കാൻ വോട്ട് ചെയ്തപ്പോൾ രണ്ട് അംഗങ്ങൾ നിരക്ക് 5.5 % ആയി ഉയർത്തണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ബാക്കിയുള്ള 6 അംഗങ്ങൾ നിരക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 2008 -ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് നിരക്കുകൾ കൂട്ടണോ കുറയ്ക്കണോ അതോ മാറ്റമില്ലാതെ തുടരണോ എന്ന കാര്യത്തിൽ അംഗങ്ങളുടെ ഇടയിൽ ഇത്രയും ഭിന്നാഭിപ്രായം രൂപപ്പെടുന്നത്. എന്നാൽ നിരക്കുകൾ കുറയ്ക്കാൻ പണപ്പെരുപ്പം നിയന്ത്രണവിധേയമാണോ എന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾക്കായി കാത്തിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ്ലിപറഞ്ഞു.

നിലവിൽ യുകെയിലെ ശരാശരി മോർട്ട്ഗേജ് നിരക്കുകൾ രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് . 2021 നവംബറിനു ശേഷം ആദ്യമായാണ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ഇത്രയും കുറയുന്നത്. നേരത്തെ 5.34 ആയിരുന്ന മോർട്ട്ഗേജ് നിരക്ക് കുറഞ്ഞ് 5.25 ശതമാനമായത് വായ്പ എടുക്കാനിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് ഭവന വിപണിയിൽ പുത്തൻ ഉണർവിന് കാരണമായിട്ടുണ്ട് . പുതിയതായി ലോൺ എടുക്കാനിരിക്കുന്നവരെ കൂടാതെ റീ മോർട്ട്ഗേജ് ചെയ്യുന്നവർക്കും പലിശ നിരക്കിലെ കുറവ് പ്രയോജനം ചെയ്തതായാണ് കണക്കുകൾ കാണിക്കുന്നത്. റീ മോർട്ട്ഗേജ് നടത്തിയവരുടെ എണ്ണം നവംബറിൽ 25,700 ആയിരുന്നത് ഡിസംബറിൽ 30,800 ആയി ഉയർന്നത് ഇതിന്റെ സൂചനയാണ്. അതേസമയം മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിക്കുന്നതിനും അതേ തുടർന്ന് വീടുകളുടെ വില വർധനവിനും കാരണമാകുമെന്ന വിലയിരുത്തലുകളും വിദഗ്ധർ പങ്കു വയ്ക്കുന്നുണ്ട്.


വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള പദ്ധതികൾ പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ആദ്യമായി വീട് വാങ്ങുന്നവർക്ക് 99% മോർട്ട്ഗേജ് നൽകാനുള്ള വിപ്ലവകരമായ തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ പ്രകാരം വെറും ഒരു ശതമാനം മാത്രമാണ് വീട് വാങ്ങുന്നവർ നിക്ഷേപം നടത്തേണ്ടതുള്ളൂ. ആവശ്യമായ ഗ്യാരന്റി സ്വീകരിച്ചുകൊണ്ട് 99 ശതമാനം പണവും ലോണായി നൽകുന്ന ഈ പദ്ധതി വൻ ജനസ്വീകാര്യത ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ശരാശരി 290,000 എന്ന വിലയ്ക്ക് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി പുതിയ സ്കീമിന്റെ കീഴിൽ 2900 പൗണ്ട് മാത്രം ആദ്യം ചെലവഴിച്ചാൽ മതിയാകും . എന്നാൽ നിലവിൽ ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും ഇപ്പോൾ കുറഞ്ഞത് 10 ശതമാനം നിക്ഷേപം ആവശ്യമാണ്.

ഇതുവരെ സ്വന്തമായി വീട് ഇല്ലാത്ത യുവ വോട്ടർമാരെ പുതിയ പദ്ധതിയിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകും ചാൻസിലർ ജെറമി ഹണ്ടും പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ പദ്ധതി വീടുകളുടെ വിലയിൽ വൻ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വമ്പിച്ച ഭവന ക്ഷാമം പരിഹരിക്കാതെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പേർ വിപണിയിൽ വീട് വാങ്ങാൻ ശ്രമിക്കുന്നത് മൂലം വീടുകളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രോപ്പർട്ടി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ കൗൺസിലുകളിലെ സാമൂഹിക പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിനായി, അപ്രൻ്റീസ്ഷിപ്പിലൂടെ കൂടുതൽ പേരെ റിക്രൂട്ട് ചെയ്തു സോഷ്യൽ വർക്ക് രംഗത്തേക്ക് പരിശീലിപ്പിക്കുവാൻ കൗൺസിലുകൾക്ക് സർക്കാർ 12 മില്യൻ പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2025 മാർച്ച് അവസാനം വരെ അധിക ട്രെയിനികളുടെ റിക്രൂട്ട്‌മെൻ്റിനും മേൽനോട്ടത്തിനും പരിശീലനത്തിനും അവരെ സഹായിക്കുന്നതിനും ഓരോ അപ്രൻ്റീസിനും 30,000 പൗണ്ട് വരെ തുകയാണ് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് കൗൺസിലുകൾക്ക് നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനങ്ങൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിനും ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജുകളെ പിന്തുണയ്ക്കുന്നതിനും മറ്റ് സങ്കീർണ്ണമായ കേസ് വർക്കുകൾ നൽകുന്നതിനും സഹായിക്കുന്നതിന് സോഷ്യൽ വർക്ക് കപ്പാസിറ്റി വർദ്ധിപ്പിക്കാൻ ഈ ഫണ്ടിംഗ് അധികാരികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിഎച്ച്എസ്‌സി പറഞ്ഞു. അപ്രൻ്റീസുകൾക്ക് പഠിക്കുമ്പോൾ തന്നെ ഒരു കൗൺസിൽ തസ്തികയിൽ ശമ്പളം നേടാനാകുമെന്നതിനാൽ, പരമ്പരാഗത ബിരുദത്തിലൂടെ പരിശീലനം നേടാൻ സാധിക്കാത്ത ആളുകൾക്ക് സാമൂഹിക പ്രവർത്തനം ഒരു കരിയറായി തുടരാനും ഈ ഫണ്ടിംഗ് പ്രാപ്തമാക്കുമെന്നും ഡിഎച്ച്എസ്‌സി പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ തന്നെ മലയാളികൾക്കും സോഷ്യൽ സർവീസ് രംഗത്ത് കയറിപ്പറ്റുവാൻ ഇതൊരു സുവർണ്ണ അവസരമാണ്.


കൗൺസിലുകൾ ഇതിനകം റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും പദ്ധതിയിട്ടിരിക്കുന്ന അപ്രൻ്റീസുകൾക്കപ്പുറം അധിക അപ്രൻ്റീസുകൾക്കായി ഈ ഫണ്ട് ഉപയോഗിക്കണം എന്ന കർശന നിർദേശം ഡിപ്പാർട്ട്മെന്റ് നൽകുന്നുണ്ട്. എന്നാൽ
അവരുടെ മൂന്ന് വർഷത്തെ ഡിഗ്രിയുടെ ചിലവുകൾക്കായി ഈ തുക ചെലവഴിക്കാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. അധിക അപ്രൻ്റീസുകളെ റിക്രൂട്ട് ചെയ്യുക, അപ്രൻ്റീസ്ഷിപ്പ് പ്രോഗ്രാം അല്ലെങ്കിൽ പരിശീലന ദാതാവുമായുള്ള ബന്ധം ഏകോപിപ്പിക്കുക, വ്യത്യസ്‌ത പ്രാക്ടീസ് പ്ലേസ്‌മെൻ്റുകൾ ഉൾപ്പെടുത്തുക തുടങ്ങിയവയ്ക്കാണ് ഈ പണം ചെലവഴിക്കേണ്ടതെന്ന് നിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. കാലാവധിക്ക് മുൻപ് തന്നെ ഈ പണം കൃത്യമായും കൗൺസിലുകൾ ചിലവഴിക്കണമെന്നും നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.


സോഷ്യൽ വർക്ക് അപ്രൻ്റീസ്ഷിപ്പുകൾ സാധാരണയായി മൂന്ന് വർഷമെടുക്കുന്ന ബിരുദതല യോഗ്യതകളാണ്. അപ്രൻ്റീസുമാർ അവരുടെ സമയത്തിൻ്റെ 20 ശതമാനം എങ്കിലും ഓഫ്-ദി-ജോബ് പരിശീലനത്തിൽ ചെലവഴിക്കുന്നുണ്ട്. സാധാരണയായി ഒരു സർവകലാശാലയോ മറ്റ് പഠന ദാതാക്കളോ നൽകുന്ന ഒരു പരിശീലനമാണ് ഇത്. എന്നാൽ ഇത് സാമ്പത്തികമായി താങ്ങാൻ കഴിയാത്തവർക്ക് ഇപ്പോൾ ലഭിക്കുന്ന അവസരം വളരെ ഫലപ്രദമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അനധികൃതമായ കടന്നുകയറ്റം ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനമാണ് എല്ലാ എൻഎച്ച്എസ് ആശുപത്രികളിലും ഒരുക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷയും അവരുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും എൻഎച്ച്എസ് ഹോസ്പിറ്റലിൽ സുരക്ഷാസംവിധാനങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ സംരക്ഷിക്കുന്നതിനുള്ള സൈബർ സുരക്ഷയുടെ കാര്യത്തിലും വളരെ അധികം പ്രാധാന്യമാണ് എൻഎച്ച്എസ് നൽകുന്നത്.

എന്നാൽ എല്ലാ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരാൾ അനധികൃതമായി പ്രവേശിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എൻഎച്ച്എസിന്റെ ഔദ്യോഗിക യൂണിഫോമിലാണ് 28 കാരനായ ലീ വുഡ്സ് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിച്ചത്. ഇയാൾ വ്യാജ ഐഡി കാർഡും കൈവശം വച്ചിരുന്നു. കുട്ടികളുടെ വാർഡിൽ അനധികൃതമായി പ്രവേശിച്ച ഇയാൾ ഹോസ്പിറ്റലിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം വരുത്തി എന്ന കുറ്റം കോടതിയിൽ സമ്മതിക്കുകയും ചെയ്തു.

റോയൽ ഹോസ്പിറ്റൽ ഫോർ ചിൽഡ്രൻ, ക്വീൻ എലിസബത്ത് മെറ്റേണിറ്റി യൂണിറ്റ്, രണ്ട് ആക്സിഡൻറ് എമർജൻസി യൂണിറ്റുകൾ എന്നിവ ചേരുന്നതാണ് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. സംഭവത്തെ തുടർന്ന് എൻഎച്ച് എസ് ആൻറി ഫ്രോഡ് ടീമിൽ നിന്നുള്ള ഒരു മുന്നറിയിപ്പ് സ്കോട്ട് ലൻഡിലെ 14 ഹെൽത്ത് ബോർഡുകളിലെ സുരക്ഷാ മേധാവികൾക്ക് നൽകപ്പെട്ടു കഴിഞ്ഞു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരോട് കൂടുതൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേഴ്സായി ആൾമാറാട്ടം നടത്തി ഹോസ്പിറ്റലിൽ പ്രവേശിച്ച ഇയാളുടെ ഉദ്ദേശം എന്തായിരുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ കഠിനധ്വാനം ചെയ്യുമെന്ന് എൻഎച്ച്എസ് വക്താവ് പറഞ്ഞു . കുറ്റം സമ്മതിച്ച പ്രതിയ്ക്കായുള്ള ശിക്ഷാവിധി ഫെബ്രുവരി അവസാനത്തേയ്ക്ക് മാറ്റി വച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടയ്ക്ക് സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സന്തുലിതമായ ജീവിതശൈലിയുടെ ഭാഗമായി ആഴ്ചയിൽ ഒരിക്കൽ ഭക്ഷണം ഒഴിവാക്കുന്നത് തന്റെ അച്ചടക്കത്തിന്റെ ഭാഗമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഓരോ ആഴ്ചയുടെയും തുടക്കത്തിൽ 36 മണിക്കൂർ സുനക് ഉപവാസം അനുഷ്ഠിക്കുന്നു എന്ന വാർത്ത വിവിധ പ്രതികരണങ്ങൾക്കാണ് ബ്രിട്ടനിൽ വഴിതെളിച്ചിരിക്കുന്നത്. ഇത്തരം ഒരു ശീലത്തിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റി ഇതിനോടകം തന്നെ വിദഗ്ധർ എല്ലാവരും വിശകലനം നടത്തി കഴിഞ്ഞിരിക്കുകയാണ്. ഭക്ഷണം ഇല്ലാതെ കഴിയാനുള്ള പ്രധാനമന്ത്രിയുടെ കഴിവ് വോട്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും, സിലിക്കൺ വാലിയിലെ തൊഴിലുടമകൾക്ക് ഇത് സന്തോഷം ആകുമെന്ന പ്രതികരണമാണ് പ്രമുഖ മാധ്യമപ്രവർത്തകയായ കോകോ ഖാൻ നടത്തിയത്. സൺഡേ ടൈം റിപ്പോർട്ട് ചെയ്ത പ്രകാരം, ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ചൊവ്വാഴ്ച പുലർച്ചെ 5 മണി വരെ സുനക് ഭക്ഷണം ഒന്നും തന്നെ കഴിക്കാറില്ല എന്നാണ്. വെള്ളം, ചായ, കട്ടൻകാപ്പി തുടങ്ങിയ പാനീയങ്ങൾ മാത്രമാണ് ഈ സമയത്ത് അദ്ദേഹം കുടിക്കുന്നതെന്നാണ് ടൈംസ് റിപ്പോർട്ട് ചെയ്തത്.


തന്റെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്ന ആളാണ് റിഷി സുനക്. എന്നാൽ തനിക്ക് മധുരത്തിനോട് താല്പര്യം ഉണ്ടെന്ന് സുനക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 36 മണിക്കൂർ ഉപവാസത്തിനുശേഷം ബാക്കിയുള്ള ദിവസങ്ങളിൽ താൻ മധുരമുള്ള ഭക്ഷണങ്ങൾ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യായാമത്തിൻ്റെ ആരാധകൻ കൂടിയായ സുനക് തൻ്റെ പെലോട്ടൺ ബൈക്കിൽ പ്രഭാത വ്യായാമങ്ങൾ നടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും മുൻപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ ശരീരത്തിന് ഒരു പുന ക്രമീകരണത്തിനുള്ള സമയമാണ് താൻ നൽകുന്നതെന്ന് സുനക് വ്യക്തമാക്കി.


എന്നാൽ സുനകിന്റെ ഈ ഉപവാസ രീതി ഏറ്റവും കൂടുതൽ സന്തോഷം നൽകുക സിലിക്കൺ വാർഡിലെ തൊഴിലുടമകൾക്കാണെന്ന കോകോ ഖാന്റെ പ്രതികരണം പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. തങ്ങളുടെ കഴിവ് വർദ്ധിപ്പിക്കാനുള്ള ഏതു മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാവുന്നവരാണ് ടെക്കികൾ. രാഷ്ട്രീയക്കാരുടെയും സിനിമ മേഖലയിലുള്ളവരുടെയും ജീവിതശൈലികൾ ചർച്ച വിഷയം ആകുന്നതുപോലെ തന്നെയാണ് പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തലും ബ്രിട്ടനിൽ ചർച്ച വിഷയം ആയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇനി എൻ എച്ച് എസ് ആപ്പിൽ നിന്ന് ജനങ്ങൾക്ക് തങ്ങളുടെ മരുന്നുകളെ കുറിച്ചുള്ള ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ ലഭ്യമാകും. നിലവിൽ മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ട സാഹചര്യത്തിൽ വീണ്ടും ജിപിയെ സന്ദർശിച്ച് പ്രിസ്ക്രിപ്ഷൻ മേടിക്കുന്നത് ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഡോക്ടർമാർ നൽകുന്ന പേപ്പർ സ്ലിപ്പിന് പകരം എൻഎച്ച്എസ് ആപ്പിലെ ബാർകോഡ് സ്കാൻ ചെയ്ത് ഫാർമസികൾക്ക് മരുന്ന് നൽകാൻ സാധിക്കും.

ആവർത്തന സ്വഭാവമുള്ള പ്രിസ്ക്രിപ്ഷൻ മരുന്നുകൾ ഉപഭോക്താക്കൾക്ക് ഫാർമസികളിൽ നിന്ന് മേടിക്കാൻ സാധിക്കുന്നതിനൊപ്പം തന്നെ ജിപിയുടെ സമയം ഈ നടപടിയിലൂടെ ലാഭിക്കാൻ സാധിക്കും എന്നതാണ് ഇതിൻറെ പ്രയോജനമായി വിലയിരുത്തപ്പെടുന്നത്. ഏകദേശം ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഇടയിൽ നടത്തിയ ട്രയലിന് ശേഷമാണ് ഇപ്പോൾ ഡിജിറ്റൽ ആപ്പിലെ ഈ സംവിധാനം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. മരുന്നുകൾ ലഭ്യമാക്കുന്നത് കൂടാതെ ഓരോ ചികിത്സയ്ക്കായും ഉള്ള ജിപി അപ്പോയിൻമെൻ്റുകളും, ജിപി അപ്പോയിൻമെന്റ് ലഭിക്കാൻ എത്രനാൾ കാത്തിരിക്കണം തുടങ്ങിയ വിവരങ്ങളും എൻഎച്ച്എസ് ആപ്പിലൂടെ ലഭ്യമാകും. പുതിയ നടപടി രോഗികളുടെയും ജിപിമാരുടെയും വിലപ്പെട്ട സമയം ലാഭിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് പറഞ്ഞു.

ജിപിയെ നേരിട്ട് കാണാതെ തന്നെ ഫാർമസികളിൽ നിന്ന് ചില രോഗങ്ങൾക്ക് ചികിത്സ തേടാനുള്ള സംവിധാനം യുകെയിൽ നിലവിൽ വന്നത് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെതിരുന്നു . സൈനസൈറ്റിസ് , തൊണ്ടവേദന , ചെവി വേദന , ചെറിയ പ്രാണികളുടെ കടികൊണ്ടുള്ള പ്രയാസങ്ങൾ , ഇംപെറ്റിഗോ , ഷിംഗിൾസ് , 65 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സങ്കീർണ്ണമല്ലാത്ത യൂറിനറി ഇൻഫെക്ഷൻ എന്നീ രോഗങ്ങൾക്കാണ് ജിപി അപ്പോയിൻമെൻ്റുകളോ പ്രിസ്ക്രിപ്ഷനോ ആവശ്യമില്ലാതെ ഫാർമസികളിൽ നിന്ന് മരുന്നുകൾ ലഭിക്കുന്നത്. ഇതിലൂടെ 10 ദശലക്ഷത്തിലധികം ജി പി അപ്പോയിൻ്റ്ന്മെന്റുകൾ കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു . കൂടുതൽ പേർ പ്രാഥമിക പരിചരണത്തിന് ഇനി ഫാർമസികളെ ആശ്രയിക്കുന്നതിന് ഇത് തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.

ജിപിയെ നേരിട്ട് കാണാതെ തന്നെ ഫാർമസികളിൽ നിന്ന് ചില രോഗങ്ങൾക്ക് ചികിത്സ തേടാനുള്ള സംവിധാനം യുകെയിൽ നിലവിൽ വന്നു. എൻ.എച്ച്എസ്സിലെ തിരക്കും ജിപി അപ്പോയിൻ്റ്മെന്റുകൾ കിട്ടാനുള്ള പ്രയാസവും പുതിയ സംവിധാനത്തിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സൈനസൈറ്റിസ് , തൊണ്ടവേദന , ചെവി വേദന , ചെറിയ പ്രാണികളുടെ കടികൊണ്ടുള്ള പ്രയാസങ്ങൾ , ഇംപെറ്റിഗോ , ഷിംഗിൾസ് , 65 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സങ്കീർണ്ണമല്ലാത്ത യൂറിനറി ഇൻഫെക്ഷൻ എന്നീ രോഗങ്ങൾക്കാണ് ജിപി അപ്പോയിൻമെൻ്റുകളോ പ്രിസ്ക്രിപ്ഷനോ ആവശ്യമില്ലാതെ ഫാർമസികളിൽ നിന്ന് മരുന്നുകൾ ലഭിക്കുന്നത്.

ഈ സംവിധാനത്തിലൂടെ 10 ദശലക്ഷത്തിലധികം ജി പി അപ്പോയിൻ്റ്ന്മെന്റുകൾ കുറയ്ക്കാൻ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രാഥമിക ചികിത്സ മാത്രം ആവശ്യമുള്ളവർക്ക് ഫാർമസികളിൽ നിന്ന് മരുന്ന് ലഭിക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്ന് എൻഎച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. മഹാമാരിക്ക് മുമ്പുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ജീപികൾക്ക് ഇപ്പോൾതന്നെ നല്ല ജോലിഭാരമാണ്. അതു കൂടാതെ ഇംഗ്ലണ്ടിലുടനീളമുള്ള ആളുകളിൽ എട്ടുപേർക്കും ഒരു ഫാർമസിയിൽ എത്തിച്ചേരാൻ വെറും 20 മിനിറ്റ് നേരത്തെ നടത്തത്തിന്റെ ആവശ്യമേയുള്ളൂ. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ഫാർമസികൾ ഉള്ളതിനാൽ അവിടെയുള്ള ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാവുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു.

എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു . കൂടുതൽ പേർ പ്രാഥമിക പരിചരണത്തിന് ഇനി ഫാർമസികളെ ആശ്രയിക്കുന്നതിന് ഇത് തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്.

പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് മൾട്ടിപ്പിൾ ഫാർമസികളുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. ലെയ്‌ല ഹാൻബെക്ക് പറഞ്ഞു. എന്നാൽ ഫാർമസികൾക്ക് ലഭിക്കാനുള്ള 1.2 ബില്യൺ പൗണ്ടിന്റെ ധനസഹായം ലഭിക്കുന്നില്ലെന്ന് അവർ സർക്കാരിനെ കുറ്റപ്പെടുത്തി. ഇതിന്റെ ഫലമായി പല ഫാർമസികളും പ്രവർത്തന സമയം കുറയ്ക്കുകയോ പൂർണമായും അടച്ചുപൂട്ടുകയോ ചെയ്തതായി അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ശരാശരി മോർട്ട്ഗേജ് നിരക്കുകൾ രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 2021 നവംബറിനു ശേഷം ആദ്യമായാണ് മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് ഇത്രയും കുറയുന്നത്. നേരത്തെ 5.34 ആയിരുന്ന മോർട്ട്ഗേജ് നിരക്ക് 0.06 കുറഞ്ഞ് 5.28 ശതമാനമായത് വായ്പ എടുക്കാനിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് ഭവന വിപണിയിൽ പുത്തൻ ഉണർവിന് കാരണമായിട്ടുണ്ടെന്ന കണക്കുകളും വ്യക്തമാക്കുന്നു. വീട് വാങ്ങുന്നതിന് നവംബറിൽ മോർട്ട്ഗേജ് ലഭിച്ചവരുടെ എണ്ണം 49,300 ആയിരുന്നു. എന്നാൽ ഇത് ഡിസംബർ ഡിസംബറിൽ 50,500 ആയി ഉയർന്നു. ഭവന വിപണി സജീവമാകുന്നതിന്റെ സൂചനയായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.


പുതിയതായി ലോൺ എടുക്കാനിരിക്കുന്നവരെ കൂടാതെ റീ മോർട്ട്ഗേജ് ചെയ്യുന്നവർക്കും പലിശ നിരക്കിലെ കുറവ് പ്രയോജനം ചെയ്തതായാണ് കണക്കുകൾ കാണിക്കുന്നത്. റീ മോർട്ട്ഗേജ് നടത്തിയവരുടെ എണ്ണം നവംബറിൽ 25,700 ആയിരുന്നത് ഡിസംബറിൽ 30,800 ആയി ഉയർന്നത് ഇതിന്റെ സൂചനയാണ്. അതേസമയം മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞത് കൂടുതൽ ആളുകൾ ഭവന വിപണിയിൽ പ്രവേശിക്കുന്നതിനും അതേ തുടർന്ന് വീടുകളുടെ വില വർധനവിനും കാരണമാകുമെന്ന വിലയിരുത്തലുകളും വിദഗ്ധർ പങ്കു വയ്ക്കുന്നുണ്ട്.

യുകെയിൽ പെർമനന്റ് വിസ ലഭിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് .പൊതുവെ പണപ്പെരുപ്പവും കൂടിയതും പലിശ നിരക്ക് ഉയർന്നതും യുകെയിലെത്തുന്ന മലയാളികളെ പുതിയ വീടുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന വസ്തുതയാണ്.

വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള പദ്ധതികൾ പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ആദ്യമായി വീട് വാങ്ങുന്നവർക്ക് 99% മോർട്ട്ഗേജ് നൽകാനുള്ള വിപ്ലവകരമായ തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ പ്രകാരം വെറും ഒരു ശതമാനം മാത്രമാണ് വീട് വാങ്ങുന്നവർ നിക്ഷേപം നടത്തേണ്ടതുള്ളൂ. ആവശ്യമായ ഗ്യാരന്റി സ്വീകരിച്ചുകൊണ്ട് 99 ശതമാനം പണവും ലോണായി നൽകുന്ന ഈ പദ്ധതി വൻ ജനസ്വീകാര്യത ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ശരാശരി 290,000 എന്ന വിലയ്ക്ക് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി പുതിയ സ്കീമിന്റെ കീഴിൽ 2900 പൗണ്ട് മാത്രം ആദ്യം ചെലവഴിച്ചാൽ മതിയാകും . എന്നാൽ നിലവിൽ ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും ഇപ്പോൾ കുറഞ്ഞത് 10 ശതമാനം നിക്ഷേപം ആവശ്യമാണ്.

ഇതുവരെ സ്വന്തമായി വീട് ഇല്ലാത്ത യുവ വോട്ടർമാരെ പുതിയ പദ്ധതിയിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകും ചാൻസിലർ ജെറമി ഹണ്ടും പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ പദ്ധതി വീടുകളുടെ വിലയിൽ വൻ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വമ്പിച്ച ഭവന ക്ഷാമം പരിഹരിക്കാതെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പേർ വിപണിയിൽ വീട് വാങ്ങാൻ ശ്രമിക്കുന്നത് മൂലം വീടുകളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രോപ്പർട്ടി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .

RECENT POSTS
Copyright © . All rights reserved