ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ദിനംപ്രതി പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുകയാണ്. അതിൻറെ കൂടെയാണ് എനർജി ബില്ലിന്റെ വർദ്ധനവ് ഈ വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് തെല്ലൊരാശ്വാസമായി ബ്രിട്ടനിൽ നാഷണൽ ഇൻഷുറൻസിന്റെ തുകയിൽ ചെറിയ ഒരു കുറവ് ഇന്നലെ തൊട്ട് നിലവിൽ വന്നു.

ശമ്പളത്തിന് അർഹതയുള്ളവരുടെ ഇൻഷുറൻസ് വിഹിതം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് കുറയുന്നത്. 12,570 പൗണ്ട് മുതൽ 50270 പൗണ്ട് വരെ ശമ്പള പരിധിയിലുള്ള ജീവനക്കാർക്കാണ് ഇതിൻറെ ആനുകൂല്യം ലഭിക്കുന്നത്. ചാൻസിലർ ജെറമി ഹണ്ട് ആണ് നാഷണൽ ഇൻഷുറൻസ് കുറയ്ക്കാനുള്ള പ്രഖ്യാപനം നേരത്തെ നടത്തിയത്.

ഏകദേശം 27 മില്യൺ ജീവനക്കാർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെയിലെ ശരാശരി വാർഷിക ശമ്പളമായ 35,000 പൗണ്ട് നേടുന്ന ഒരാൾക്ക് 450 പൗണ്ടിന്റെ ഇളവ് ഇതുമൂലം ലഭിക്കും. മാസ ശമ്പളക്കാരെ കൂടാതെ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ചെറിയതോതിൽ ഇളവിന് അർഹതയുണ്ട്. ഈ ഗണത്തിൽ വരുന്നവരുടെ ക്ലാസ് 2 കോൺട്രിബ്യൂഷൻ പൂർണമായും മാറ്റിയിട്ടുണ്ട്. ക്ലാസ് 4 കോൺട്രിബ്യൂഷൻ 9 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറയുകയും ചെയ്തു.