Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യഥാർത്ഥ വ്ളാടിമിറിനെ ഒരു വർഷത്തിലേറെയായി കാണാനില്ലെന്ന സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഉക്രൈൻ ഇന്റലിജൻസ് മേധാവി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ലെന്നും മേജർ ജനറൽ കയ്റിലോ ബുഡനോവ് കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് പൊതുപരിപാടികൾക്ക് അദ്ദേഹത്തിന്റെ അപരന്മാരെ ഉപയോഗിക്കുമെന്ന മുൻ ധാരണകളെ ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്റലിജൻസ് മേധാവിയുടെ വെളിപ്പെടുത്തൽ. അസാധാരണമായി നൽകിയ ഒരു ഇന്റർവ്യൂവിൽ ആണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. എല്ലാവർക്കും പരിചയമുള്ള റഷ്യൻ പ്രസിഡന്റ് വ്ളാടിമിർ പുടിനെ അവസാനമായി കണ്ടത് ജൂൺ 26 നാണെന്ന് അദ്ദേഹം പറഞ്ഞു. ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായുള്ള പ്രതിസന്ധി ചർച്ചകൾക്കായി ക്രെമലിനിൽ അദ്ദേഹം അന്ന് എത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണോ അല്ലെങ്കിൽ ജീവനോടെയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പുടിനു പുറംലോകത്തിനു മുൻപിൽ പ്രത്യക്ഷപ്പെടാൻ താല്പര്യമില്ലാത്തതാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാകാമെന്നാണ് ഇന്റലിജൻസ് മേധാവി മറുപടി പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ പുടിൻ തന്റെ ഇടതു കൈത്തണ്ടയിലെ വാച്ചിൽ സമയം നോക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ യഥാർത്ഥമായി ഉടൻ തന്നെ വലതു കൈയിലാണ് സാധാരണയായി വാച്ച് ധരിക്കാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പുടിന്റെ ആരോഗ്യനില മോശമായതിനാലാണ് ഇത്തരത്തിലുള്ള അപരന്മാരെ ഉപയോഗിക്കുന്നതെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഒട്ടുമിക്ക നേതാക്കൾക്കും ഈ യാഥാർത്ഥ്യം അറിയാമെന്നാണ് ഇന്റലിജൻസ് മേധാവി വെളിപ്പെടുത്തിയത്. റഷ്യൻ ജനങ്ങൾ പറ്റിക്കപ്പെടുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യൻ ഹാക്കർമാർ യുകെയുടെ പ്രതിരോധ മന്ത്രാലയത്തിൻെറ രേഖകൾ ഓൺലൈനിൽ ചോർത്തിയതായുള്ള റിപ്പോർട്ട് പുറത്ത്. എച്ച്എംഎൻബി ക്ലൈഡ് ന്യൂക്ലിയർ അന്തർവാഹിനി ബേസ്, പോർട്ടൺ ഡൗൺ കെമിക്കൽ ആയുധ ലാബ്, ജിസിഎച്ച്ക്യു ലിസണിംഗ് പോസ്റ്റ് എന്നിവയുൾപ്പെടെ ബ്രിട്ടനിലെ ഏറ്റവും രഹസ്യമായ സൈറ്റുകൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യാൻ ഈ ഡേറ്റകൾ കുറ്റവാളികളെ സഹായിക്കും. ലോകത്തിലെ ഏറ്റവും അപകടകരമായ ഹാക്കിംഗ് സംഘങ്ങളിലൊന്നായ ലോക്ക്ബിറ്റ് – സൈനിക സൈറ്റുകൾ ഉയർന്ന സുരക്ഷയുള്ള ജയിലുകൾ എന്നിവയുൾപ്പെടെയുള്ളവരുടെ രഹസ്യ വിവരങ്ങൾ ചോർത്തിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ചോർത്തിയെടുത്ത വിവരങ്ങൾ പ്രത്യേക സോഫ്റ്റ്‌വെയർ വഴി ആക്‌സസ് ചെയ്യാവുന്ന ഡാർക്ക് വെബിലൂടെ പങ്കിട്ടതായാണ് കരുതപ്പെടുന്നത്. റഷ്യൻ പൗരനായ മിഖായേൽ മാറ്റ്‌വീവ് ഉൾപ്പെടെയുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. മെറ്റ് പോലീസ് ഉൾപ്പെടെ 47,000 ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്. നോർത്തേൺ അയർലണ്ടിലെ പോലീസ് സേനയിലെ 10,000 ജീവനക്കാരുടെ സ്വകാര്യ വിവരങ്ങളും ചോർന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

രാജ്യത്തെ സുപ്രധാന വിവരങ്ങൾ സംരക്ഷിക്കുന്ന സോൺ എന്ന കമ്പനിയുടെ ഡേറ്റാബേസുകളാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മാസമാണ് ഹാക്കർമാർ രേഖകൾ ചോർത്തിയതെന്ന് കരുതുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്സ് ആസ്ഥാനമായുള്ള ഈ കമ്പനിയാണ് 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിൽ സുരക്ഷാ നൽകിയത്. റഷ്യൻ കുറ്റവാളികളുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ലോക്ക്ബിറ്റ് 2020 മുതൽ എഫ്ബിഐയുടെ നോട്ടപുള്ളികളാണ്. യുഎസിലും കാനഡയിലും സൈബർ ആക്രമണങ്ങളുടെ പേരിൽ നിരവധി റഷ്യക്കാരാണ് കസ്റ്റഡിയിയിൽ ആകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കെട്ടിടങ്ങളുടെ ബലക്ഷയത്തിന്റെ പേരിൽ 104 സ്കൂളുകൾ പൂർണ്ണമായോ ഭാഗികമായോ അടച്ചുപൂട്ടാനുള്ള നിർദ്ദേശം കടുത്ത പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. എങ്ങനെയും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കാൻ പ്രധാന അധ്യാപകർ നെട്ടോട്ടത്തിലാണ്. അവസാന നിമിഷം ഇത്ര വലിയ പ്രതിസന്ധി ഉണ്ടാകാൻ കാരണം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായ കടുത്ത കെടു കാര്യസ്ഥതയാണ് കാരണമെന്ന വിമർശനം ശക്തമാണ്.

തങ്ങൾ പഠിക്കുന്ന സ്കൂളുകൾ അടച്ചിടാനുള്ള നിർദ്ദേശത്തെ കുറിച്ച് അവസാന നിമിഷം അറിയുന്ന മാതാപിതാക്കളും കുട്ടികളും കടുത്ത അനശ്ചിതത്വത്തിലാണ്. പലരും തങ്ങളുടെ കുട്ടികൾക്ക് പഠിക്കുവാൻ അനുയോജ്യമായ വിദ്യാഭ്യാസ സ്ഥാപനം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. പ്രശ്ന ബാധിതരായ സ്കൂളുകളിലെ പ്രധാന അധ്യാപകർ ഉൾപ്പെടെയുള്ള ടീച്ചേഴ്സിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഏതെങ്കിലും രീതിയിൽ ബദൽ സംവിധാനങ്ങൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സ്കൂൾ അധികൃതർ. പ്രശ്നബാധിതരായ 104 സ്കൂളുകളിലെ പ്രധാന അധ്യാപകർ ബദൽ ക്ലാസ് മുറികൾ കണ്ടെത്തുന്നതിനും താൽക്കാലിക ടോയ്‌ലറ്റുകൾ വാടകയ്ക്ക് എടുക്കുന്നതിനും ടൈം ടേബിളുകൾ പുന:ക്രമീകരിക്കുന്നതിനുമുള്ള നെട്ടോട്ടത്തിലാണ്.

കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയെ മുൻനിർത്തിയാണ് ബലക്ഷയമുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ നിർദ്ദേശം നൽകിയത്. എന്നാൽ അവസാന നിമിഷ നീക്കം ബദൽ സംവിധാനങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് സമയം കിട്ടാതെ വന്നതാണ് വൻവിമർശനങ്ങൾക്ക് കാരണമായത്. പ്രശ്നബാധിതരായ സ്കൂളുകളുടെ പട്ടിക സർക്കാർ ഔദ്യോഗികമായി പുറത്തു വിട്ടിരുന്നില്ല. അങ്ങനെയുള്ള സ്കൂളുകളിലെ പ്രധാന അധ്യാപകർ മാതാപിതാക്കളെ വിവരം അറിയിക്കണം എന്നതായിരുന്നു സർക്കാർ നയം. സ്കോ ട്ട്‌ലൻഡിലെ 35 സ്കൂളുകൾ പ്രശ്ന ബാധിതമാണെങ്കിലും ഈ ഘട്ടത്തിൽ അടച്ചുപൂട്ടാൻ പദ്ധതിയില്ലെന്ന് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ ഏറ്റവും വലിയ ഉരുക്ക് ഉൽപ്പാദക കമ്പനിയായ ടാറ്റ സ്റ്റീലിന് 500 മില്യൺ പൗണ്ടിന്റെ സഹായ പാക്കേജ് കൈമാറാനുള്ള ചർച്ചയുടെ അവസാന ഘട്ടങ്ങളിൽ എത്തി ബ്രിട്ടൺ. ഏറ്റവും വലിയ ഉരുക്ക് ഉൽപ്പാദക കമ്പനിയായ സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീലിന്റെ നിർമ്മാണത്തിന്റെ ദീർഘകാല ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പാക്കേജ് സർക്കാർ വാഗ്‌ദാനം ചെയ്യുന്നത്. ഈ ആഴ്ച അവസാനം തന്നെ കരാറിൻെറ നിബന്ധനകൾ ഉറപ്പിക്കുമെന്നും സെപ്റ്റംബർ മാസത്തിൽ തന്നെ ഇത് അന്തിമമാകുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളിലായി ഫണ്ടിംഗ് പാക്കേജ് വർദ്ധിപ്പിക്കാൻ ടാറ്റ സ്റ്റീൽ സർക്കാരുമായി ചർച്ചകൾ നടത്തി വരുകയായിരുന്നു. നിലവിൽ തയ്യാറാക്കിയിരിക്കുന്ന പദ്ധതികൾ പ്രകാരം കമ്പനിക്ക് സർക്കാർ ഏകദേശം 500 മില്യൺ പൗണ്ട് പൊതു ധനസഹായം നൽകും. ഏകദേശം 8,000 തൊഴിലാളികളാണ് യുകെയിലെ ടാറ്റ സ്റ്റീലിൽ മാത്രം ജോലി ചെയ്യുന്നത്. വരും വർഷങ്ങളിൽ 3,000 ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചർച്ചകളിൽ കമ്പനി സൂചിപ്പിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

സർക്കാരുമായുള്ള പുതിയ കരാറിന്റെ ഭാഗമായി ടാറ്റ സ്റ്റീൽ ഇലക്ട്രിക് ആർക്ക് ഫർണസുകൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിന് പ്രതിജ്ഞാബന്ധരാണ്. ഇലക്ട്രിക് ആർക്ക് ഫർണസുകൾ സാധാരണയായി ഉപയോഗിച്ച് വരുന്ന ഫർണസുകളേക്കാൾ വ്യത്യസ്തവും കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് ഉരുക്ക് ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള മാറ്റത്തിന്റെ ഭാഗമായി ചില തൊഴിൽ നഷ്ടങ്ങൾ അനിവാര്യമാണെന്ന് ചർച്ചയിൽ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഈജിപ്ഷ്യൻ കോടീശ്വരനും മുൻ ഹാരോഡ്സ് ഉടമയുമായ മുഹമ്മദ് അൽ ഫയിദ് വാർദ്ധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. ലണ്ടനിലെ റീജന്റ്സ് പാർക്ക് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം അദ്ദേഹത്തെ അടക്കം ചെയ്തതായി ഈജിപ്ഷ്യൻ ചാനലായ അൽ ജസീറ റിപ്പോർട്ട്‌ ചെയ്തു. വെയിൽസ് രാജകുമാരി ഡയാനയ്‌ക്കൊപ്പം കാർ അപകടത്തിലായിരുന്നു മുഹമ്മദിന്റെ മൂത്ത മകൻ ഡോദി കൊല്ലപ്പെട്ടത്.

മകന്റെ ഇരുപത്തിയാറാമത് മരണവാർഷിക ദിനത്തിന് ഒരു ദിവസം മുൻപാണ് പിതാവ് മുഹമ്മദ്‌ അന്തരിച്ചത്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം വിശ്രമ ജീവിതത്തിൽ ആയിരുന്നു മുഹമ്മദ്‌. അദ്ദേഹത്തിന്റെ മരണവാർത്ത കുടുംബാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. 1997 മുതൽ 2013 വരെ ഫുൾഹാം ഫുട്ബോൾ ക്ലബ്ബിന്റെ ഉടമ കൂടിയായിരുന്നു മുഹമ്മദ്‌. അദ്ദേഹത്തിന്റെ മരണത്തിൽ ക്ലബ്ബും തങ്ങളുടെ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.


ഈജിപ്തിൽ ജനിച്ച മുഹമ്മദ്‌ അൽ ഫയിദ്, മിഡിൽ ഈസ്റ്റിൽ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതിന് ശേഷമാണ് 1970 കളിൽ ബ്രിട്ടനിലേക്ക് എത്തിയത്. 1985 ലാണ് 615 മില്യൻ പൗണ്ടിനു ഹാരോഡ്സ്‌ ഗ്രൂപ്പ്‌ അദ്ദേഹം ഏറ്റെടുക്കുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും മുഹമ്മദ് പങ്കാളിയായിരുന്നു. 1987-ൽ അദ്ദേഹം അൽ ഫായിദ് ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു.1990 -കളിൽ, അൽ ഫയിദ് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായിരുന്നു. എന്നാൽ തന്റെ മകന്റെ മരണം മുഹമ്മദിനെ വളരെയധികം സ്വാധീനിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഹമ്മദ് മരണത്തിൽ നിരവധി പ്രശസ്തർ തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആൻഡ്രൂ രാജകുമാരൻ പൊതുജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ സജീവമാകുന്നതായി വിലയിരുത്തൽ. രാജകുടുംബത്തിന്റെ സ്‌കോ ട്ട്‌ലൻഡിലെ വസതിയിൽ ബാൽമോറലിനടുത്തുള്ള ഒരു പള്ളി ശുശ്രൂഷയ്‌ക്ക് പോകുമ്പോൾ വില്യമിനും കാതറീനും ഒപ്പം ആൻഡ്രൂ കാറിൽ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് ശേഷമാണ് രാജകുടുംബത്തിനുള്ളിൽ മഞ്ഞുരുകുന്നതിന്റെ സൂചനകൾ ദേശീയ മാധ്യമങ്ങൾ എടുത്തുകാട്ടിയത്. റേഞ്ച് റോവറിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. പൊതുജീവിതത്തിൽ നിന്ന് പൂർണമായി മാറിയശേഷം ഇപ്പോൾ അദ്ദേഹത്തെ തന്ത്രപരമായി തിരിച്ചുകൊണ്ടുവരാനാണ് രാജകുടുംബം ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.

എന്നാൽ, ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിനും വിർജീനിയ ജിയുഫ്രെയുമായുള്ള സിവിൽ കോടതി കേസിലെ തുടർന്നുള്ള ഒത്തുതീർപ്പിനു ശേഷം ആൻഡ്രൂവിനെ പൊതുജനങ്ങൾ അംഗീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ആളുകൾ തയ്യാറല്ലെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ റോയൽ കമന്റേറ്ററും പ്രൊഫസറുമായ അന്ന വൈറ്റ്‌ലോക്ക് പറയുന്നു. ചാൾസ് രാജാവ് ഇപ്പോഴും രാജാവ് എന്ന നിലയിൽ തന്റെ ഐഡന്റിറ്റി സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. അതിനാൽ ആൻഡ്രൂ രാജകുമാരനെ തിരികെ കൊണ്ടുവരുന്നത് പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ വളരെ അപകടസാധ്യതയുള്ളതാണെന്ന് അവർ പറയുന്നു.

കുടുംബ പ്രശ്‌നങ്ങളുടെ കാര്യത്തിൽ, ഹാരി രാജകുമാരനുമായുള്ള ബന്ധം ശരിയാക്കുന്നതിനാണ് മുൻഗണന നൽകേണ്ടത് എന്ന് പ്രൊഫസർ വൈറ്റ്‌ലോക്ക് പറയുന്നു. ആൻഡ്രൂ രാജകുമാരന് രാജകീയ ചുമതലകളിൽ തിരിച്ചെത്താൻ താൽപ്പര്യമുണ്ടാകാം, എന്നാൽ രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു കുടുംബം എന്നതിലുപരി ഒരു സ്ഥാപനമെന്ന നിലയിൽ, നെഗറ്റീവുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹം ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്തേക്കാം, പക്ഷേ അത് രാജകീയ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബിൽഡിങ്ങുകളുടെ ബലക്ഷയം മൂലം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ . ഇംഗ്ലണ്ടിലെ 150 ഓളം സ്കൂളുകളാണ് കെട്ടിടങ്ങളുടെ ബലക്ഷയത്തിന്റെ പേരിൽ അടച്ചുപൂട്ടാൻ തീരുമാനമായിരിക്കുന്നത്. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി പല സ്കൂളുകളുടെ കെട്ടിടങ്ങളും ക്ലാസ് മുറികളും ഭാഗികമായോ പൂർണമായോ അടച്ചുപൂട്ടി കഴിഞ്ഞു .

ഏതൊക്കെ സ്കൂളുകളാണ് ബലക്ഷയത്തിന്റെ പേരിൽ അടച്ചുപൂട്ടപ്പെടുന്നതിന്റെ പട്ടിക സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ പല മാധ്യമങ്ങളും ഇങ്ങനെയുള്ള സ്കൂളുകളുടെ വിവരങ്ങൾ പുറത്തുവിടാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ പൂട്ടുമോ എന്നതിനെക്കുറിച്ച് ഹെഡ്മാസ്റ്റർമാരിൽ നിന്നും പ്രിൻസിപ്പൽമാരിൽ നിന്നും രക്ഷകർത്താക്കൾക്ക് വിവരം അറിയാൻ കഴിയും എന്നാണ് സർക്കാർ ഭാക്ഷ്യം. അതുകൊണ്ടു തന്നെ ഔദ്യോഗികമായി ഇതുവരെ സർക്കാർ ലിസ്റ്റ് ഒന്നും പുറത്തുവിട്ടിട്ടില്ല.

പൂർണമായും അടച്ചിടുന്ന സ്കൂളുകളുടെ എണ്ണം വളരെ കൂടുതലല്ലെങ്കിലും ഭാഗികമായി അറ്റകുറ്റപ്പണികൾ നടത്തുന്ന സ്കൂളുകളുടെ എണ്ണം കൂടുതലാണ്. സ്കൂളുകൾ പൂർണമായോ ഭാഗികമായോ പൂട്ടലിന്റെ വക്കിലാണെന്നത് പല മാതാപിതാക്കളും കടുത്ത പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ പുതിയ ഒരു സ്കൂൾ കണ്ടെത്തുന്നതിനുള്ള ഒരുക്കങ്ങൾ പലരും മാധ്യമങ്ങളോട് പങ്കുവച്ചു. അപകടാവസ്ഥയിലുള്ള സ്കൂളുകളിലാണ് തങ്ങളുടെ മക്കൾ ഇതുവരെ പഠിച്ചത് എന്നുള്ളത് ഞെട്ടിച്ചതായി പലരും അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വീടുകളുടെ വിലയിൽ വൻ ഇടിവ്. 2009 ന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക ഇടിവാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് വീടുകളുടെ വില 5.3% ആണ് കുറഞ്ഞത്. 2022 ഓഗസ്റ്റിൽ വീടുകളുടെ വില ഉയർന്നതിന് ശേഷം യുകെയിലെ ഒരു സാധാരണ വീടിന് 14,600 പൗണ്ടിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് മോർട്ട്ഗേജ് അംഗീകാരങ്ങളും 20 ശതമാനത്തിൽ താഴെയാണ്.

2021 ഡിസംബർ മുതൽ, യുകെയിൽ ഉപഭോക്തൃ വില ഉയരുന്നത് തടയുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടർച്ചയായി 14 തവണ പലിശ നിരക്ക് ഉയർത്തിയിരുന്നു. നിലവിൽ ബാങ്കിന്റെ അടിസ്ഥാന നിരക്ക് 5.25 ശതമാനമാണ്. ഇത് കടം കൊടുക്കുന്നവർക്ക് അവരുടെ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്താൻ കാരണമായെന്നുള്ളതും വീട് വാങ്ങുന്നവരിൽ സമ്മർദ്ദം ചെലുത്തുന്നു.

2022 ഓഗസ്റ്റിൽ യുകെയിലെ വീടുകളുടെ ശരാശരി വില £273,751 ആയി ഉയർന്നെങ്കിലും കഴിഞ്ഞ മാസം ഇത് £259,153 ആയി കുറഞ്ഞു. 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 2020ൽ കോവിഡ് പാൻഡെമിക് ആരംഭിച്ചതിന് ശേഷം വസ്തുവകകളുടെ വില 23% ഉയർന്നപ്പോൾ ഫ്ലാറ്റുകളുടെ വില 13% ഉയർന്നു. പുറത്ത് വന്ന കണക്കുകൾ പ്രകാരം പകർച്ചവ്യാധിക്ക് മുൻപുള്ള കണക്കുകളുമായി താരതമ്യം ചെയുമ്പോൾ ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണം 25% കുറഞ്ഞിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വീണ്ടും പണിമുടക്കിനൊരുങ്ങി ഡോക്ടർമാരും കൺസൾട്ടന്റുമാരും. സർക്കാരുമായി ശമ്പളവർദ്ധനവിനെ സംബന്ധിച്ചുള്ള തർക്കം രൂക്ഷമാകുന്നതിൻെറ പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തോട് ജൂനിയർ ഡോക്ടർമാർ അനുകൂലമായി വോട്ട് ചെയ്‌തതിന്‌ ശേഷം ഇതാദ്യമായാണ് ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും ഒരുമിച്ച് വോക്ക് ഔട്ട് നടത്തുക. ഡിസംബറിൽ എൻഎച്ച്എസിൽ പണിമുടക്ക് ആരംഭിച്ചത് മുതൽ മാറ്റിവച്ച ആശുപത്രി ആപോയിന്റ്മെന്റുകളുടെ എണ്ണം 885,000 ആയി. മാനസികാരോഗ്യം കമ്മ്യൂണിറ്റി ബുക്കിംഗ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ ഇത് 944,000-ൽ എത്തുന്നു.

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ബാലറ്റിൽ, 98% പേരും പണിമുടക്കിന് അനുകൂലമായാണ് വോട്ട് ചെയ്‌തത്‌. ഇതിനോടകം തന്നെ ഈ വർഷം ജൂനിയർ ഡോക്ടർമാർ അഞ്ച് വാക്കൗട്ടുകൾ നടത്തിയിട്ടുണ്ട്. ഈ മാസം സെപ്തംബർ 20 മുതൽ 22 വരെ വീണ്ടും പണിമുടക്കും. ഒക്‌ടോബർ 2 മുതൽ 4 വരെ പണിമുടക്കുമെന്നും യൂണിയൻ അറിയിച്ചു. ഈ പണിമുടക്കിൽ കൺസൾട്ടന്റുമാരും പങ്കുചേരും. 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെടുന്നത്. ഈ വർഷം സർക്കാർ ഡോക്ടർമാർക്ക് 6% ശമ്പളവർദ്ധനവ് നൽകിയിരുന്നു. ഇതുവഴി ജൂനിയർ ഡോക്ടർമാർക്കും £1,250 അധികമായി ലഭിക്കുന്നു. ഇവ സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്‌തതാണെന്നും ഇത് അന്തിമ ഒത്തുതീർപ്പാണെന്നും മന്ത്രിമാർ അറിയിച്ചിരുന്നു.

ജൂനിയർ ഡോക്ടർമാർ അല്ലാതെ കൺസൾട്ടന്റുമാർ, നേഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, ഫിസിയോകൾ, റേഡിയോഗ്രാഫർമാർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മറ്റുള്ള ആരോഗ്യ സംഘടനകൾ പണിമുടക്കുകൾ അവസാനിപ്പിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ പണിമുടക്കുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടും മന്ത്രിമാരും പറഞ്ഞു. കൺസൾട്ടൻറുകൾ ഇതുവരെ രണ്ട് വാക്കൗട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാർക്ക് വൻ തിരിച്ചടിയായി. തിങ്കളാഴ്ച ഉണ്ടായ പ്രശ്നം ഉടൻ പരിഹരിച്ചെങ്കിലും ഇതുവരെയും കാര്യങ്ങൾ പൂർവസ്ഥിതിയിലായിട്ടില്ല. കാലതാമസം ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് എയർലൈൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രോസസ്സ് ചെയ്യാൻ കഴിയാത്ത ഫ്ലൈറ്റ് പ്ലാനാണ് പ്രശ്നത്തിന് കാരണമെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് പറഞ്ഞു. ഇതോടെ, വിദേശത്തും യുകെയിലും കുടുങ്ങിപ്പോയ യാത്രക്കാർക്ക് നാട്ടിലേക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടിവന്നു.

സൈബർ ആക്രമണം മൂലമാണ് തകരാർ സംഭവിച്ചതെന്ന സൂചനകളൊന്നും ഇല്ലെന്ന് നാറ്റ്സ് സ്ഥിരീകരിച്ചു. സംഭവം സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അന്വേഷിക്കും. ഒരു ഫ്രഞ്ച് എയർലൈൻ സമർപ്പിച്ച ഫ്ലൈറ്റ് പ്ലാനാണ് പ്രശ്‌നത്തിന് പിന്നിൽ എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ അത് സ്ഥിരീകരിക്കാൻ സാധ്യമല്ലെന്ന് നാറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ റോൾഫ് പറഞ്ഞു.

ഗതാഗത സെക്രട്ടറിക്ക് പ്രാഥമിക റിപ്പോർട്ട് നൽകാൻ നാറ്റ്സ് സിസിഎയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിന്റെ നിഗമനം പരസ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈറ്റുകളുടെ ബാക്ക്‌ലോഗ് ലഘൂകരിക്കുന്നതിനായി എല്ലാ യുകെ വിമാനത്താവളങ്ങളിലേക്കും രാത്രി പറക്കുന്നതിന് അനുമതി നൽകിയതായി ഗതാഗത വകുപ്പ് അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു. ഗാറ്റ്വിക്കിൽ 75, ഹീത്രൂവിൽ 74, മാഞ്ചസ്റ്ററിൽ 63, സ്റ്റാൻസ്റ്റെഡിൽ 28, ലൂട്ടണിൽ 23, എഡിൻബർഗിൽ 18 എന്നിങ്ങനെ 281 വിമാനങ്ങൾ റദ്ദാക്കിയിരുന്നു .

RECENT POSTS
Copyright © . All rights reserved