Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ബ്രിട്ടീഷുകാരന് കൊലപതക കുറ്റത്തിൽ നിന്ന് ഇളവ്. 76 കാരനായ ഡേവിഡ് ഹണ്ടറാണ് 2021 ഡിസംബറിൽ സൈപ്രസിലെ വീട്ടിൽ 74 കാരിയായ ജാനിസ് ഹണ്ടറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന് ഹണ്ടറിനെതിരെ നരഹത്യയ്ക്ക് ശിക്ഷ വിധിച്ചിരുന്നു. നോർത്തംബർലാൻഡിലെ ആഷിംഗ്ടണിൽ നിന്നുള്ള മുൻ ഖനിത്തൊഴിലാളിയായ ഇയാൾ ബ്ലഡ് ക്യാൻസർ ബാധിച്ച തൻെറ ഭാര്യയുടെ ദുരിതം അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന മാനിച്ചാണ് കൊലപതാകം നടത്തിയതെന്ന് പറഞ്ഞു. ഡേവിഡിൻെറ ശിക്ഷാ വിധി ജൂലൈ 27നാണ്.

ഗുരുതര രോഗാവസ്ഥയിൽ ആയിരുന്ന ഹണ്ടറിൻെറ ഭാര്യയുടെ വേദന അവസാനിപ്പിക്കാൻ ശ്രമിച്ച ഇയാൾ നടത്തിയത് അസ്സിസ്റ്റഡ് സൂയിസൈഡ് ആണെന്ന് ഹണ്ടറിൻെറ അഭിഭാഷകൻ വാദിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം കൊലപതാകം നടത്തിയ ഇയാൾ പിന്നീട് സ്വന്തം ജീവനൊടുക്കാൻ ശ്രമിച്ചതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതി വിധി തങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും തൻെറ കക്ഷിയുടെ ശിക്ഷ സസ്പെൻഡ് ചെയ്‌ത്‌ ഹണ്ടറിന് യുകെയിലുള്ള തൻെറ മകളോടൊപ്പം ജീവിക്കാനും സാധിക്കുമെന്ന് ഡേവിഡ് ഹണ്ടറിൻെറ അഭിഭാഷകൻ മൈക്കൽ പോളക്ക് പറഞ്ഞു.

ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു കൊലപതാകം ആയിരുന്നില്ല. തൻെറ ഭാര്യയെ സഹായിക്കുക മാത്രമാണ് ഡേവിഡ് ചെയ്‌തത്‌. ഡേവിഡും ജാനിസും വിവാഹിതരായിട്ട് 50 വർഷത്തിൽ ഏറെയായി. കൊലപാതകം നടന്ന ദിവസം രാവിലെ തൻെറ ജീവൻ അവസാനിപ്പിക്കണമെന്ന് ജാനിസ് ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. ഡേവിഡിനെ പിന്തുണച്ച് കൊണ്ട് ദമ്പതികളുടെ മകൾ ലെസ്ലി കാതോർൺ രംഗത്ത് വന്നു. തൻെറ പിതാവിൻെറ നിരപരാധിത്വം തെളിയിക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലാണ് ലെസ്ലി.

വൈ. ഷെറിൻ , മലയാളം യുകെ ന്യൂസ് ടീം 

കോട്ടയം : ജനസാഗരത്തെ സാക്ഷിയാക്കി കേരളത്തിന്റെ ജനനായകൻ മണ്ണിലേക്ക് മടങ്ങി. “ഇല്ല ഇല്ല മരിക്കുന്നില്ല.. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല..ഉമ്മൻ ചാണ്ടിക്ക് ആയിരം ഉമ്മ” എന്ന് ആയിരങ്ങൾ ഏറ്റുചൊല്ലി. ഔദ്യോഗിക ബഹുമതികൾ ഏതുമില്ലാതെ ജനകീയ ബഹുമതികൾ ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടി യാത്രയാകുമ്പോൾ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരദ്ധ്യായം കൂടി അടയുകയാണ്. അടരുവാൻ വയ്യാതെ ജനലക്ഷങ്ങളാണ് പുതുപ്പള്ളി പള്ളിയിൽ തടിച്ചുകൂടിയത്. അതേ, ഉമ്മൻ ചാണ്ടി ഇനി ദീപ്തസ്മരണ.

അതിവൈകാരിക യാത്രയയപ്പ്

രാത്രി 12 ഓടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കി. പ്രത്യേക കല്ലറയിൽ മൃതദേഹം സംസ്കരിച്ചു. പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്കു ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദിയറിയിച്ചു. വിലാപഗാനങ്ങളും മുദ്രാവാക്യങ്ങളും തളംകെട്ടി നിന്ന അന്തരീക്ഷത്തിൽ ആയിരങ്ങളാണ് തങ്ങളുടെ ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ, ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.

എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ അനുഗമിച്ചു. 20 മെത്രാപ്പോലീത്തമാരും നൂറോളം വൈദികരും പങ്കെടുത്ത സംസ്കാര ശുശ്രൂഷയിൽ ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെയുള്ളവർ ശുശ്രൂഷയിൽ പങ്കെടുത്തു.

അശ്രുപൂജയർപ്പിച്ച് ആയിരങ്ങൾ

വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം, വൈകിട്ട് ആറേകാലോടെ ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി. രാപകലില്ലാതെ കാത്തുകാത്തുനിന്ന പ്രിയപ്പെട്ടവർ കണ്ണീർ പൊഴിച്ചു. ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുത്തു. രാഹുലിനെ കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാന്‍, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവരുമടക്കം പ്രമുഖരുടെ നീണ്ടനിര അന്ത്യോപചാരം അര്‍പ്പിക്കാന്‍ പള്ളിയിലെത്തി.

ഒ.സി ഇനി ഉറങ്ങട്ടെ

ഒരു മനുഷ്യനെ ഇത്രമേൽ സ്നേഹിക്കാൻ എങ്ങനെ കഴിയും? വെയിലും മഴയും ഏറ്റ് ഒരാൾക്ക് വേണ്ടി സമയം നോക്കാതെ കാത്തു നിൽക്കാൻ മലയാളി പഠിച്ചത് എന്നാണ്.. അത് ഉമ്മൻ ചാണ്ടിക്ക് വേണ്ടി ആവുമ്പോൾ സമയം അപ്രസക്തം ആവും. മലയാളക്കര ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് ഒ.സി മടങ്ങുന്നത്. കാലം രണ്ടായി പിരിയും; ഉമ്മൻ ചാണ്ടിക്ക് മുമ്പും ശേഷവുമെന്ന നിലയിൽ. പുതുപ്പള്ളിയിൽ തുടങ്ങി പുതുപ്പള്ളിയിൽ ഒടുങ്ങി ജനലക്ഷങ്ങളിലേക്ക് പടർന്നു കയറിയ ഉമ്മൻ ചാണ്ടിയുടെ കല്ലറ സ്നേഹപൂക്കളാൽ നിറഞ്ഞു. വിശ്രമിച്ചാൽ ക്ഷീണിച്ചുപോകുന്ന മനുഷ്യൻ ഇനി ഉറങ്ങട്ടെ.

ആരോ എഴുതി വെച്ച പോലെ “ഉമ്മൻ ചാണ്ടി സ്വർഗ്ഗത്തിലെത്തുമ്പോൾ കർത്താവ് അവിടെ കാത്തുനിൽക്കുന്നുണ്ടാവും; ഉമ്മൻ ചാണ്ടിയെ കണ്ട് ഒരു പരാതി പരിഹരിക്കാൻ…” വിട… മനുഷ്യസ്നേഹിയായ മഹാമനുഷ്യന്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ പൊതുമേഖലാ വേതന വർധനവ് നേരിടുന്നതിനായി മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിസാ അപേക്ഷകർ യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) നൽകുന്ന ഫീസിൽ വർദ്ധനവ്. പുതിയ തീരുമാനം പങ്കുവച്ച് പ്രധാനമന്ത്രി ഋഷി സുനക്. അധ്യാപകർ, പോലീസ്, ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിലാളികളുടെ വേതന വർദ്ധനവ് പരിഗണിക്കുന്നതിന് മുന്നോടിയായാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുമ്പോൾ സാധാരണ ഫീസുകളിൽ നിന്ന് 5 മുതൽ 7 ശതമാനം വരെ വർദ്ധനവ് ഉണ്ടാകും.

പൊതുമേഖലാ തൊഴിലാളികൾക്ക് കൂടുതൽ ശമ്പളം നൽകുന്നതിന് ഞങ്ങൾ മുൻഗണന നൽകുകയാണെങ്കിൽ, ആ പണം മറ്റേതെങ്കിലും വഴികളിലൂടെ സർക്കാരിന് ലഭിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ നികുതി വർധിപ്പിക്കാൻ താൻ തയ്യാറല്ലെന്നും കൂടുതൽ കടം വാങ്ങുന്നത് പണപ്പെരുപ്പം കൂടുതൽ വഷളാക്കും എന്നതിനാലുമാണ് ഈ തീരുമാനത്തിൽ എത്തിയതെന്ന് ഋഷി സുനക് കൂട്ടിച്ചേർത്തു. അതിനായി രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാർക്കുള്ള ചാർജുകൾ അതായത് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് (IHS) വർധിപ്പിക്കുമെന്ന് സുനക് പറഞ്ഞു. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ അടുത്ത വർഷങ്ങളിൽ ഒന്നും തന്നെ വർദ്ധന ഉണ്ടാകാതിരുന്നതിനാൽ പുതിയ തീരുമാനം ഉചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ പൊതുമേഖലാ ശമ്പളത്തെ ചൊല്ലിയുള്ള തർക്കങ്ങളുടെ കടുത്ത സമ്മർദം ഋഷി സുനകിൻെറ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി നേരിടുന്നുണ്ട്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം നിരവധി തവണ സ്കൂളുകളിലും ആശുപത്രികളിലും പണിമുടക്കുകൾ നടന്നിരുന്നു. 35 ശതമാനം വേതന വർദ്ധനയ്ക്കുള്ള തങ്ങളുടെ ആവശ്യം നിരസിച്ചതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ നിലവിൽ അഞ്ചു ദിവസത്തെ പണിമുടക്കിലാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ പല സ്ഥലങ്ങളിലും കുട്ടികൾ പല്ലുവേദനയുമായി ചികിത്സ കിട്ടാതെ കാത്തിരിക്കേണ്ടതായി വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ശരാശരി ദന്തരോഗ വിദഗ്ധനെ കാണാനായി 18 മാസം വരെ കാത്തിരിപ്പു സമയം അധികരിച്ചതായാണ് കണ്ടെത്തൽ . വേദന സഹിച്ച് മൂന്നുവർഷമായി ഡോക്ടറുടെ സേവനത്തിനായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ അനുഭവം മാതാപിതാക്കൾ ബിബിസി ന്യൂസുമായി പങ്കുവച്ചു.

ഈ വർഷത്തിന്റെ തുടക്കത്തിൽ 18 വയസ്സിന് താഴെയുള്ള 12,000 -ത്തിലധികം പേരാണ് കമ്മ്യൂണിറ്റി ഡെന്റൽ സർവീസ് ചികിത്സയ്ക്കായുള്ള വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. സാധാരണ ജിപിയുടെ അടുത്ത് ചികിത്സിക്കാൻ കഴിയാത്ത ഗുരുതരമായ ദന്തരോഗ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് കമ്മ്യൂണിറ്റി ഡെന്റൽ സർവീസിലേക്ക് രോഗികളെ റഫർ ചെയ്യുന്നത് . ഹാരോഗേറ്റ് ആൻഡ് ഡിസ്ട്രിക്ട് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ വിദഗ്ധ സേവനം ലഭിക്കുന്നതിന് 80 ആഴ്ച വരെ കാത്തിരിക്കേണ്ടി വന്നതായുള്ള കണ്ടെത്തൽ എൻഎച്ച്എസിലെ അധികരിക്കുന്ന കാത്തിരിപ്പ് സമയത്തെക്കുറിച്ച് വെളിച്ചം വീശുന്നതാണ്.


എന്നാൽ ചില സ്ഥലങ്ങളിൽ കാത്തിരിപ്പ് സമയം വളരെ കുറവാണ്. മേഴ്സി കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഇത് വെറും മൂന്ന് ആഴ്ചകൾ മാത്രമാണ്. എൻ എച്ച്സിലെ കാത്തിരിപ്പ് സമയത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും ആശാവഹമല്ല. എസെക്സിലെ സോവർകോർട്ടിൽ നിന്നുള്ള 8 വയസ്സുകാരി തൻറെ മോശം പല്ലുകൾ നീക്കം ചെയ്യുന്നതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നു വർഷമായി. മകൾ എല്ലാ ദിവസവും രാത്രിയിൽ അനുഭവിക്കുന്ന വേദന തങ്ങളുടെ തീരാ നൊമ്പരമാണെന്ന് എല്ലയുടെ പിതാവ് ചാർളി മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സ ലഭിക്കാത്തതിനാൽ പല്ലുവേദനയുമായി സ്കൂളുകളിൽ എത്തുന്ന പല വിദ്യാർത്ഥികൾക്കും തങ്ങളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് മെയ്ബറി പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപിക ആലിസർ ഗ്രന്‌ഥം അഭിപ്രായപ്പെട്ടു

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ മൈഗ്രേഷൻ സംവിധാനത്തെ ദുരുപയോഗപെടുത്തുന്നത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ യുകെ വിസ ആവശ്യകതകൾ ശക്തമാക്കുന്നു. മൈഗ്രേഷൻ, അതിർത്തി സുരക്ഷാ കാരണങ്ങൾ എന്നിവ കണക്കിലെടുത്ത് ഡൊമിനിക്ക, ഹോണ്ടുറാസ്, നമീബിയ, തിമോർ-ലെസ്റ്റെ, വാനുവാട്ടു എന്നീ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വിസ നിർബന്ധമാക്കിയിരിക്കുകയാണ് യുകെ. എന്നാൽ പുതിയ നടപടി ഈ രാജ്യങ്ങളുമായുള്ള ബന്ധത്തെ സ്വാധീനിക്കില്ല എന്നും ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ പറഞ്ഞു. ബുധനാഴ്ച എംപിമാർക്ക് നൽകിയ രേഖയിൽ ഡൊമിനിക്കയുടെയും വാനുവാട്ടുവിന്റെയും നിയമങ്ങൾ യുകെയിൽ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ള വ്യക്തികൾക്കും പൗരത്വം നൽകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

അതേസമയം അഭയം തേടുന്നതിനായി വിസയില്ലാതെ പരിമിത കാലത്തേയ്ക്ക് യുകെ സന്ദർശിക്കാനുള്ള തങ്ങളുടെ അവകാശം നമീബിയയിൽ നിന്നും ഹോണ്ടുറാസിൽ നിന്നുമുള്ള പൗരന്മാർ ദുരുപയോഗം ചെയ്‌തതും ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ പറഞ്ഞു. അഭയ ക്ലെയിമുകൾക്കായി വിസ ഇല്ലാത്ത പൗരന്മാരിൽ നമീബിയക്കാരും ഹോണ്ടുറാസുകാരും ആണ് ഒന്നാം സ്ഥാനത്തെന്നും അവർ കൂട്ടിച്ചേർത്തു. മുൻ ബ്രിട്ടീഷ് കോളനികളിൽ ഒന്നായ നമീബിയ കോമൺ‌വെൽത്ത് രാജ്യങ്ങളിൽ ഒന്നാണ്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് യുകെയിലേക്ക് സ്ഥിരീകരിക്കപ്പെട്ട ബുക്കിംഗ് ഉള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യുന്നതിന് നാലാഴ്ചത്തെ കാലയളവ് അനുവദിച്ചിട്ടുണ്ടെന്ന് സുവെല്ല ബ്രാവർമാൻ അറിയിച്ചു. ചാനൽ കടന്ന് യുകെയിൽ അഭയം തേടാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ സർക്കാർ അടിച്ചമർത്തുന്നതിന് പിന്നാലെയാണ് വിസയിൽ ഉള്ള പുതിയ മാറ്റം. അനധികൃത കുടിയേറ്റ ബിൽ ഉടൻ പ്രാബല്യത്തിൽ വരും. 2023-ൽ ഇതുവരെയുള്ള താത്കാലിക കുടിയേറ്റ ക്രോസിംഗുകളുടെ എണ്ണം 13,774 ആണ്. 2022 ൽ ആകെ 45,755 പേരാണ് യാത്ര ചെയ്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അൽഷിമേഴ്‌സിനെതിരായ പോരാട്ടത്തിൽ പുതിയ വഴിത്തിരിവ്. ഡോണനെമാബ് എന്ന പുതിയ മരുന്നിന് വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാൻ സാധിക്കുമെന്ന പരീക്ഷണ റിപ്പോർട്ട് പുറത്ത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഡിമെൻഷ്യ ഉള്ള ആളുകളുടെ തലച്ചോറിൽ അടിഞ്ഞുകൂടുന്ന പ്രോട്ടീൻ നീക്കം ചെയ്യാൻ ഈ ആന്റിബോഡി മെഡിസിൻ സഹായിക്കും. രോഗത്തിന് പൂർണമായ ശമനം ലഭിക്കുന്നില്ലെങ്കിലും അൽഷിമേഴ്‌സ് ചികിത്സിക്കാൻ സാധിക്കുന്ന ഒരു പുതിയ യുഗത്തിന് പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടെത്തൽ. വൈകാതെ ഇത് എൻ എച്ച് എസുകളിലെ ചികിത്സയ്ക്ക് ഉപയോഗിക്കാം എന്നാണ് കരുതപ്പെടുന്നത്.

പുതിയ മരുന്ന് അൽഷിമേഴ്സ് രോഗത്തിനാണ് ഫലം നൽകുന്നത്. വാസ്കുലർ ഡിമെൻഷ്യ പോലുള്ള മറ്റ് തരത്തിലുള്ള ഡിമെൻഷ്യകളിൽ ഇവ പ്രവർത്തിക്കില്ല. പരീക്ഷണത്തിൽ ഡോണനെമാബ് രോഗത്തിന്റെ വേഗത മൂന്നിലൊന്ന് കുറച്ചതായി കണ്ടെത്തി. പരീക്ഷണത്തിൽ പങ്കെടുത്തവർ തങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചതായി പ്രതികരിച്ചു. ഒപ്പം ഇത്തരക്കാർക്ക് അവരുടെ സാധാരണ ജീവിതം തുടരാൻ സാധിക്കുന്നുണ്ടെന്നും കണ്ടെത്തി.

പുതിയ മരുന്നിൻെറ കണ്ടെത്തൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. എന്നാൽ ഇത് അപകടരഹിതമായ ചികിത്സ അല്ല. ഡോണനെമാബ് ട്രയലിൽ മൂന്നിലൊന്ന് രോഗികളിലും മസ്തിഷ്ക വീക്കം ഒരു സാധാരണ പാർശ്വഫലമായിരുന്നു. മിക്കവരിലും ഇത് രോഗലക്ഷണങ്ങൾക്ക് മുൻപ് തന്നെ പരിഹരിച്ചു. അഡുകനുമാബ് എന്ന മറ്റൊരു ആന്റിബോഡി അൽഷിമേഴ്‌സ് മരുന്ന്, സുരക്ഷാ പ്രശ്‌നങ്ങളാലും രോഗികൾക്ക് വേണ്ടത്ര ഫലപ്രദമാണെന്നതിന്റെ തെളിവുകളുടെ അഭാവത്താലും യൂറോപ്യൻ റെഗുലേറ്റർമാർ അടുത്തിടെ നിരസിച്ചിരുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കോട്ടയം : തിരുവനന്തപുരത്തു നിന്നും സാധാരണഗതിയിൽ നാലു മണിക്കൂറുകൊണ്ട് കോട്ടയത്ത്‌ എത്താം. എന്നാൽ തികച്ചും അസാധാരണ നീക്കങ്ങളിലൂടെ ജനങ്ങളിൽ അലിഞ്ഞുചേർന്ന ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര എങ്ങനെയാണ് അതിവേഗം എത്തുക? ആൾക്കടലിൽ ഒഴുകി 27 മണിക്കൂറും 150 കിലോമീറ്ററും പിന്നിട്ട് ഉമ്മൻ ചാണ്ടിയുടെ ചേതനയറ്റ ശരീരം ജന്മനാട്ടിലെത്തി. തങ്ങൾക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് ജീവിച്ച ഉമ്മൻ ചാണ്ടിയ്ക്കു വേണ്ടി രാത്രികൾ പകലുകളാക്കി മനുഷ്യർ കാത്ത് നിന്നു. അല്ലെങ്കിൽ വരുന്നത് ഉമ്മൻ ചാണ്ടിയാകുമ്പോൾ ഒപ്പം ജനസാഗരം ഉണ്ടാവാതെ എങ്ങനെയാണ്! അവർ അന്തരാത്മാവിൽ നിന്ന് ആർത്തുവിളിച്ചു ; കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…

സംസ്കാരം ഇന്ന് വൈകിട്ടോടെ

അഞ്ചു പതിറ്റാണ്ട് പ്രവർത്തന മണ്ഡലമായിരുന്ന കോട്ടയത്ത്‌ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം രാവിലെ 10.15 ഓടെ എത്തിച്ചു. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം എട്ടു കിലോമീറ്റർ അകലെ പുതുപ്പള്ളി കരോട്ടു വള്ളക്കാലിൽ വീട്ടിലേക്ക് എത്തും. വീട്ടിലെ പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രണ്ട് മണി മുതൽ മൂന്നു വരെ പൊതുദർശനം. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എല്ലാ ഞായറാഴ്ചയും ഓടി എത്താറുള്ള പുതുപ്പള്ളി പള്ളി അദ്ദേഹത്തിന് കണ്ണീർ പൂക്കളുമായി വിട നൽകും. ഇനി ആ പടിക്കെട്ട് കയറി വരാൻ ഉമ്മൻ ചാണ്ടിയില്ലെന്ന സത്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. വൈകിട്ട് 3.30ഓടെ സംസ്കാര ശുശ്രൂഷ നടക്കും. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. എന്നാൽ, ഉമ്മൻ ചാണ്ടി ജനങ്ങളുടെ സ്വന്തം നേതാവാണ്. അതിനാൽ അദ്ദേഹത്തിന്റെ യാത്രയ്ക്കും മൃദുവേഗമാണ്.

അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖർ

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. അതിനിടെ ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. കേരള ഗവർണറും എത്തും. സംസ്കാര ചടങ്ങിൽ‌ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും.

പ്രത്യേക കബറിടം

മന്ത്രിയെന്നോ എം.എൽ.എയെന്നോ പരിവേഷമില്ലാതെ വിശ്വാസികളിലൊരാളായിരുന്നു എപ്പോഴും ഉമ്മൻ ചാണ്ടി. സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിക്ക് കിഴക്കു വശത്തായി വൈദികശ്രേഷ്ഠരുടെ കല്ലറയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് അന്ത്യവിശ്രമം. അന്ത്യസംസ്‌കാര ശുശ്രൂഷകൾക്കുള്ള ക്രമീകരണങ്ങൾ പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൂർത്തിയായി. നിർമ്മാണം പാതിവഴിയിലെത്തിയ സ്വപ്‌ന വീട്ടിലും മൃതദേഹം വയ്ക്കുന്നതിനും അന്ത്യസംസ്‌കാര ശുശ്രൂഷ പ്രാർത്ഥനകൾ നടത്തുന്നതിനുമായി വിപുലമായ പന്തലും ഒരുക്കിയിട്ടുണ്ട്.

സമാനതകളില്ലാത്ത അന്ത്യയാത്ര

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോൾ പുലർച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്.

വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാൻ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയിൽ കടന്നപ്പോൾ നിലമേലിൽ വൻജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർഥനയുമായി കാത്തിരുന്ന നാട്ടുകാർ വിലാപയാത്രയെത്തിയപ്പോൾ വാഹനം പൊതിഞ്ഞു. കേരളത്തിന്റെ പലയിടങ്ങളിൽ നിന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എത്തിയവർ ഇരുട്ടും മഴയും അവഗണിച്ചു കാത്തുനിന്നു. കോട്ടയം ജില്ലയിൽ പ്രവേശിച്ചത് മുതൽ പലരും മൃതദേഹം വെച്ച ബസിനൊപ്പം നടന്നു.

ഇനിയും ഉമ്മൻ ചാണ്ടിയെ തേടി അനേകരെത്തും. അദ്ദേഹം ഏതെങ്കിലും വിധത്തിൽ സഹായിച്ച, സ്വാധീനിച്ചവർ എത്തും.. നിറമിഴികളോടെ ജനനായകന്റെ കല്ലറയിൽ സ്നേഹപൂക്കൾ അർപ്പിക്കാൻ…

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജൂൺ മാസത്തിൽ പണപ്പെരുപ്പത്തിൽ രേഖപ്പെടുത്തിയ കുറവിനെ തുടർന്ന് പലിശ നിരക്കുകളിൽ ക്രമാതീതമായ വർദ്ധന ഉണ്ടാവില്ലെന്ന സൂചനയാണ് പുറത്തു വന്നിരിക്കുന്നത്. കുതിച്ചുയർന്ന വിലക്കയറ്റം തടയിടുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2021 ഡിസംബർ മുതൽ 13 തവണയാണ് പലിശ നിരക്കുകൾ ഉയർത്തിയത്. എന്നാൽ ജൂൺ മാസത്തിൽ 8.7 ശതമാനത്തിൽ നിന്നും 7.9 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞത് ആശ്വാസകരമായ വാർത്തയാണ്. ഇതുമൂലം പലിശ നിരക്കുകൾ വർദ്ധിപ്പിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു മേലുള്ള സമ്മർദ്ദത്തിൽ കുറവ് വന്നിരിക്കുകയാണ്. ഒരു വർഷത്തിനിടയിൽ പണപ്പെരുപ്പത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്കാണ് ജൂൺ മാസത്തിൽ രേഖപ്പെടുത്തിയത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം ഇന്ധന വിലയിൽ രേഖപ്പെടുത്തിയ കുറവും, അതോടൊപ്പം തന്നെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായിരിക്കുന്ന ചെറിയ തോതിലുള്ള കുറവുമാണ് പണപ്പെരുപ്പം ഇത്തരത്തിൽ കുറയാൻ കാരണമായതെന്ന് വ്യക്തമാക്കുന്നു. എന്നാൽ പണപ്പെരുപ്പം ഇപ്പോഴും ബാങ്കിന്റെ രണ്ട് ശതമാനം എന്ന ലക്ഷ്യത്തിന്റെ നാലിരട്ടിയായി തന്നെയാണ് തുടരുന്നത്. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. യു എസിൽ പണപ്പെരുപ്പ നിരക്ക് 3 ശതമാനവും, യൂറോസോണിൽ 5.5 ശതമാനവും മാത്രമാണ്.

വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 സംഘടനയിൽ ഏറ്റവും കൂടുതൽ പണപ്പെരുപ്പം രേഖപ്പെടുത്തുന്ന രാജ്യം ബ്രിട്ടനാണ് എന്നത് ഇപ്പോഴും ആശങ്കയുളവാക്കുന്നുണ്ട്. അവശ്യ ഭക്ഷണസാധനങ്ങൾ, ഇന്ധനം, മറ്റു സേവനങ്ങൾ എന്നിവയിൽ കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയ ക്രമാതീതമായ വില വർദ്ധനവാണ് ഇത്രയും ഉയർന്ന തോതിൽ പണപ്പെരുപ്പം വർദ്ധിക്കാനുള്ള കാരണം. ഇത് തടയിടുവാനായാണ് നിരവധി തവണ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തിയത്. ഇത് മൂലം ലോൺ എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാവുകയും, ജനങ്ങൾ പണം ചെലവാക്കുന്നത് കുറയുകയും ചെയ്യും. ഇത്തരത്തിൽ പണപ്പെരുപ്പം വർദ്ധിക്കുന്നത് എങ്ങനെയും തടയിടുവാനുള്ള നീക്കമാണ് ഇത്രയും കാലം ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരുന്നത്.എന്നാൽ ഇത്തരത്തിലുള്ള ഉയർന്ന പലിശ നിരക്ക് മോർട്ട്ഗേജ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഏറ്റവും ഒടുവിൽ പ്രതീക്ഷിച്ചതിലുമധികം പണപ്പെരുപ്പം കുറഞ്ഞതോടെ പലിശ നിരക്കുകളിൽ ഉടനെ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് സാമ്പത്തിക വിദഗ്ധർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യു കെയിൽ സെക്സ്റ്റിംഗ് കെണിയിൽ പെടുന്ന മലയാളി യുവാക്കളുടെ എണ്ണം വർധിക്കുന്നു. ഏറ്റവും ഒടുവിലായി സോമര്‍സെറ്റിലെ ടോണ്ടനില്‍ ഉള്ള യുവാവാണ് വെട്ടിലായത്. കുട്ടിപീഡകരെ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന വളണ്ടിയര്‍ ഗ്രൂപ്പിന്റെ ഒളി ക്യാമറ ഓപ്പറേഷനിലാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങുന്നത്. മെസേജുകളിലൂടെ മനഃപ്പൂര്‍വം ലൈംഗിക ചുവയോടെ സംസാരിച്ചും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അയക്കാന്‍ ആവശ്യപ്പെട്ട് തെളിവുകള്‍ ശേഖരിച്ചുമാണ് ഇത്തരം ഗ്രൂപ്പുകള്‍ പീഡക മനസുള്ളവരെ തേടിയെത്തുന്നത്. ഒടുവിലത്തെ നീക്കമായി പെൺകുട്ടിയെ കാണാൻ എത്തുന്ന ഇത്തരക്കാരെ കാത്തിരുന്നു കുടുക്കുകയാണ് സംഘം. തുടർന്ന് പോലീസിനടുത്തേക്കും എത്തും.

ഇക്കഴിഞ്ഞ 13 ന് ഒളിക്യാമറ സംഘത്തിന്റെ കെണിയില്‍ വീണ യുവാവ് 22 മിനിറ്റോളം സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന ഗ്രൂപ്പിന്റെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇപ്പോൾ കസ്റ്റഡിയിലാണ്. യുകെയില്‍ എത്തി അധികമായിട്ടില്ലാത്ത യുവാവ് എന്‍എച്ച്എസില്‍ നേഴ്‌സായ യുവതിയുടെ ഭര്‍ത്താവാണ്.

ഇയാൾ നേ ഴ്സിങ് ഹോമില്‍ ജോലി ചെയ്യവേ മറ്റൊരു പരാതിയില്‍ ജോലി നഷ്ടപെട്ട ആളാണെന്നു പറയപ്പെടുന്നു. സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയ യുകെ ഡാറ്റാബേസ് എന്ന സംഘത്തിലെ സ്ത്രീകള്‍ ഇയാളുടെ നീക്കങ്ങളെ പറ്റി റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതിനകം അരലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു

യു കെ :- എയർഡെയിൽ എൻ എച്ച് എസ് ട്രസ്റ്റ് ഒ എസ് സി ഇ പരീക്ഷകളിൽ തങ്ങളുടെ വിദ്യാർത്ഥികൾ നേടിയ 100 ശതമാനം വിജയം ആഘോഷിക്കുന്നതിനായി ജൂലൈ 11 ചൊവ്വാഴ്ച ആദ്യമായി വിജയാഘോഷ പരിപാടി നടത്തിയത് പുതിയ വാർത്തയായി മാറിയിരിക്കുകയാണ്. 2019-ൽ എയർഡെയിലിൽ ഒ എസ് സി ഇ പരിശീലന പരിപാടി ആരംഭിച്ചതു മുതൽ ട്രസ്റ്റ് 15 ബാച്ചോളം അന്താരാഷ്ട്ര നേഴ്‌സുമാരെ സ്വാഗതം ചെയ്തിട്ടുണ്ട്. എയർഡെയിലിന്റെ ഒ എസ് സി ഇ റിക്രൂട്ട്‌മെന്റുകളിൽ 161 പേരും പരീക്ഷയിൽ പാസ് ആവുകയും ചെയ്തു. ഒബ്ജക്റ്റീവ് സ്ട്രക്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷൻ (OSCE) എന്നത് അന്താരാഷ്ട്ര യോഗ്യതയുള്ള നേഴ്‌സുമാർക്ക് യുകെയിൽ നേഴ്‌സായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും പാസാകേണ്ട പരീക്ഷയാണ്. ഈ പരീക്ഷ വിജയിച്ചുകഴിഞ്ഞാൽ മാത്രമേ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ (എൻഎംസി) നിന്ന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ പിൻ ലഭിക്കുകയുള്ളൂ. ഈ നടപടിയിലൂടെയാണ് അവർ പൂർണ്ണമായും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.

എയർഡെയിൽ ജനറൽ ഹോസ്പിറ്റലിലെ ലെക്ചർ തിയേറ്ററിൽ നടന്ന പരിപാടിയിൽ എഴുപത്തിയഞ്ചിലധികം ഒ എസ് സി ഇ റിക്രൂട്ട്‌മെന്റ് ലഭിച്ചവർ, അവരുടെ പരിശീലകർ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ഈ യാത്രയിൽ അവരെ പിന്തുണച്ച സഹപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചീഫ് നേഴ്‌സ് അമാൻഡ സ്റ്റാൻഫോർഡ്, നേഴ്‌സിംഗ് ഡെപ്യൂട്ടി ഡയറക്ടർ സാജൻ സത്യൻ, മെഡിസിൻ നേഴ്‌സിംഗ് ഡിവിഷണൽ ഡയറക്ടർ കാതറിൻ റെഡ്മാൻ, സ്‌പെഷ്യലിസ്റ്റ് സേവനങ്ങൾക്കുള്ള നേഴ്‌സിംഗ് ഡിവിഷണൽ ഡയറക്ടർ ആനി മക്ലസ്‌കി, സീനിയർ സിസ്റ്റർ ജിന്റു തോമസ്. , എന്നിവർ ചേർന്ന് പരമ്പരാഗതമായി വിളക്ക് തെളിയിച്ചാണ് ആരംഭിച്ചത്. നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved