ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളിൽ കുട്ടികളുടെ ഇടയിലെ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഫോണിൻറെ ഉപയോഗം കൂടിയതാണ് പുതിയ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിന് വഴിവച്ചത്. കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ട സാഹചര്യം ഉരിത്തിരിഞ്ഞതാണ് നല്ലൊരു ശതമാനം കുട്ടികളുടെ ഇടയിലും ഫോൺ ഉപയോഗം കൂടിയതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സ്കൂൾ ദിവസങ്ങളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിർത്തലാക്കാനുള്ള നിർദ്ദേശം സ്കൂളുകൾക്ക് നൽകിക്കഴിഞ്ഞു, മൂന്ന് വർഷം മുമ്പ് സർക്കാർ മൊബൈൽഫോൺ നിരോധിച്ചു കൊണ്ട് ഇറക്കിയ ഉത്തരവിന് പല സ്കൂളുകളും സമ്മിശ്ര പ്രതികരണമാണ് നൽകിയത്. ചില സ്കൂളുകൾ സമ്പൂർണ്ണ നിരോധനം നടപ്പിലാക്കിയപ്പോൾ പല സ്കൂളുകളും ഇടവേളകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കുട്ടികളെ അനുവദിച്ചിരുന്നു. എന്നാൽ സ്കൂൾ ദിനം മുഴുവൻ കുട്ടികളും ഒരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു.

നിലവിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദേശം നടപ്പിലാക്കപ്പെടുന്നില്ലെങ്കിൽ നിയമനിർമാണത്തെക്കുറിച്ച് ചിന്തിക്കുമെന്ന സൂചനകളാണ് വിദ്യാഭ്യാസ സെക്രട്ടറി നൽകിയത് . പക്ഷേ നിർദേശം എങ്ങനെ നടപ്പിലാക്കും എന്ന കാര്യത്തിൽ ചില ആശയ കുഴപ്പങ്ങൾ നിലനിൽക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. ചില സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ ഫോണുകൾ കൈമാറണ.മെന്നാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം .കുട്ടികൾക്ക് അവരുടെ ഫോണുകൾ കൈവശം വയ്ക്കാമെന്നും എന്നാൽ സ്കൂൾ സമയത്ത് അവർ അത് ഒരുവിധത്തിലും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്കൂൾ അധികൃതർക്കാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രായോഗികതലത്തിൽ നിരോധനം നടപ്പിലാക്കുന്നതിന് ഒട്ടേറെ വൈഷമ്യങ്ങൾ ഉണ്ടെന്നാണ് ഒരു അധ്യാപിക മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചത്. എല്ലാ ദിവസവും രാവിലെ കുട്ടികളുടെ ഫോണുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് തന്നെ ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് പലരും പരാതിപ്പെട്ടു. കുട്ടികൾ ഫോണുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുന്നതിന് പകരം അവർക്ക് സന്ദർശിക്കാൻ പാടില്ലാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം പ്രായത്തിന്റെ അടിസ്ഥാനത്തിൽ കർശനമായി നിരോധിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും പലരും പങ്കുവയ്ക്കുന്നുണ്ട്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ച് യുകെ ഹോം ഓഫീസ്. 2024 ഫെബ്രുവരി 20-ന് ആരംഭിക്കുന്ന നറുക്കെടുപ്പ് ഫെബ്രുവരി 22 -ന് അവസാനിക്കും. 18-30 വയസ്സിനിടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഇതിൽ വിജയിക്കുന്നവർക്ക് 24 മാസം യുകെയില്‍ താമസിക്കുന്നതിനും പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം ലഭിക്കും. 2024 ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന നറുക്കെടുപ്പ് 2024 ഫെബ്രുവരി 22-ന് 2.30-ന് അവസാനിക്കും. ബാച്ചിലേഴ്സ് ബിരുദമോ ഉന്നത ബിരുദമോ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് ഇതിൽ പങ്കെടുക്കാം. ഇതോടൊപ്പം അപേക്ഷകർക്ക് ചുരുങ്ങിയത് 2,530 പൗണ്ടിൻറെ സമ്പാദ്യം ഉണ്ടായിരിക്കുകയും വേണം. കൂടാതെ ഇവർക്ക് 18 വയസ്സില്‍ താഴെയുള്ള, ആശ്രിതരായ കുട്ടികള്‍ ഉണ്ടായിരിക്കുകയുമരുത്.

ഈ വർഷം ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം വിസയ്ക്കായി 3000 സ്ലോട്ടുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഫെബ്രുവരിയിലെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും ബാക്കിയുള്ളവ ജൂലൈ മാസത്തെ നറുക്കെടുപ്പിലായിരിക്കും ഉണ്ടാവുക. നറുക്കെടുപ്പിൽ പങ്കെടുക്കുന്നത് സൗജന്യമാണെങ്കിലും അപേക്ഷ പ്രക്രിയകൾക്കായി 298 പൗണ്ട് ചെലവ് വരും. ഫെബ്രുവരിയിലെ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടാത്തവർക്ക് ഇനി വരുന്ന നറുക്കെടുപ്പുകളില്‍ അപേക്ഷിക്കാനാകും. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 90 ദിവസത്തിനകം വിസക്കായി അപേക്ഷിക്കാം. വിസ ചാര്‍ജ്ജും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ്ജും നല്‍കണം. ഒപ്പം ബയോമെട്രിക്സ് വിവരങ്ങളും നല്‍കേണ്ടതുണ്ട്. വിസയ്ക്ക് അപേക്ഷിച്ച് ആറു മാസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിലെത്തണം എന്ന നിബന്ധനയും ഉണ്ട്.

നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ വിജയികളെ ഈമെയില്‍ വഴി വിവരം അറിയിക്കും. പൗരത്വം തെളിയിക്കുന്ന മറ്റെന്തെങ്കിലും രേഖകള്‍, ചുരുങ്ങിയത് 2530 പൗണ്ട് സമ്പാദ്യമുണ്ട് എന്നതിന്റെ രേഖാമൂലമായ തെളിവ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ക്ഷയരോഗ പരിശോധന ഫലം, ഇന്ത്യയില്‍ നിന്നുള്ള ഒരു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ വിസ അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. യു കെ – ഇന്ത്യ മൊബിലിറ്റി ആന്‍ഡ് മൈഗ്രേഷന്‍ പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി 2021 -ല്‍ ആയിരുന്നു ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് പദ്ധതി ആരംഭിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യെമനു സമീപം വച്ച് ചെങ്കടലിൽ യുകെയുടെ ചരക്ക് കപ്പലിന് നേരെ കടുത്ത ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി യെമനിലെ അൽ മുഖയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ തെക്ക് ഭാഗത്തായിരുന്നു ആക്രമണമെന്ന് യുകെയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു.

കപ്പൽ യുകെയിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉടമ സ്ഥാവകാശത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നവംബർ മാസം മുതൽ ചെങ്കടലിൽ കൂടി യാത്ര ചെയ്യുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരികയായിരുന്നു. യുകെയുടെ കപ്പലിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണവും ഹൂതി വിമതരുടെ ഭാഗത്തു നിന്ന് ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.

ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ തടയുന്നതിനായി യുകെയും യുഎസ്സും കഴിഞ്ഞ ആഴ്ചയിൽ സംയുക്തമായി ഇവർക്കെതിരെ വ്യോമാക്രമണം നടത്തി വരികയായിരുന്നു. യുഎഇയിലെ ബോർഫാക്കനിൽ നിന്ന് ബൾഗേറിയയിലെ വർണയിലേയ്ക്കുള്ള യാത്രയിലായിരുന്നു കപ്പൽ എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റോളിൽ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ 42 വയസ്സുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവങ്ങൾ പുറത്തറിഞ്ഞത്. പ്രാദേശിക സമൂഹത്തിലും ഇംഗ്ലണ്ടിലുമൊട്ടാകെ സംഭവം കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അവോൺ, സോമർസെറ്റ് പോലീസാണ് കൊലപാതകത്തിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കൊലപാതകത്തെ കുറിച്ച് ചീഫ് ഇൻസ്പെക്ടർ വിക്സ് ഹേവാർഡ് മെലർ പറഞ്ഞു . മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിലെ ഡിറ്റക്ടീവുകളാണ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. ബ്രിസ്റ്റാളിലെ ബ്ലെയ്‌സ് വാക്കിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തെങ്കിലും സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ച സ്ത്രീയും കുട്ടികളും തമ്മിൽ ഏതെങ്കിലും രീതിയിൽ ബന്ധമുണ്ടായിരുന്നോ എന്ന കാര്യങ്ങളും അറിവായിട്ടില്ല. വരും ദിവസങ്ങളിൽ സംഭവം നടന്ന സ്ഥലത്ത് കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്നും ഇത് ഇവിടുത്തെ താമസക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുമായി അടുത്ത പ്രവർത്തിച്ചിരുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ ശ്രമിക്കുമെന്ന് ബ്രിസ്റ്റാളിലെ മേയറായ മാർവിൻ റീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്ന് യുകെയിലെത്തിയ ഉക്രൈൻകാർക്ക് ഒന്നരവർഷം കൂടി വിസയുടെ കാലാവധി നീട്ടി നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായി. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുകെയിലെത്തിയ ഉക്രൈൻ വംശജർക്ക് ഇതിനായി ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും. അടുത്ത ആഴ്ചയാണ് റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തിയതിന്റെ രണ്ടുവർഷം പൂർത്തിയാകും.
റഷ്യ – ഉക്രൈൻ സംഘർഷത്തെ തുടർന്ന് ഏകദേശം 200 ,200 ഉക്രൈൻ വംശജർ യുകെയിലെത്തിയതായാണ് കണക്കുകൾ. യുകെയിൽ എത്തുന്ന ഉക്രൈൻ വംശജർക്ക് മൂന്ന് വർഷത്തേയ്ക്കാണ് വിസ നൽകുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ആദ്യം വന്നവരുടെ വിസകൾ 2025 മാർച്ചിൽ കാലഹരണപ്പെടും. രാജ്യത്തുടനീളമുള്ള ജനങ്ങൾ ഉക്രൈൻ വംശജർക്ക് അഭയം കൊടുക്കുന്നതിൽ ഉദാരമായ സമീപനമാണ് സ്വീകരിച്ചത് എന്ന് മൈഗ്രേഷൻ മിനിസ്റ്റർ ടോം പർസ് ഗ്ലോവ് പറഞ്ഞു. സംഘർഷത്തിൽ നിന്ന് പാലായനം ചെയ്യുന്നവർക്ക് സുരക്ഷിത താവളമൊരുക്കുന്നത് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ ഉക്രൈൻ സംഘർഷം അവസാനിക്കുമ്പോൾ അഭയാർത്ഥികളായി യുകെയിലെത്തിയവർ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുമെന്നാണ് ധാരണ. യുദ്ധം തുടങ്ങിയത് മുതൽ ഉക്രൈയിന് നിർലോഭമായ പിന്തുണയാണ് യുകെ നൽകി വരുന്നത്. യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തിയതിൽ റഷ്യ ഉക്രൈൻ സംഘർഷത്തിന് നിർണ്ണായക പങ്കുണ്ട്. യുദ്ധം മൂലം എനർജി ബിൽ കുതിച്ചുയർന്നത് രാജ്യത്തെ ജനങ്ങളെ ആകെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്റർഷെയറിൽ ആംബുലൻസ് വരാൻ വൈകിയതിനെ തുടർന്ന് അറുപത്തിയേഴുകാരിക്ക് ദാരുണാന്ത്യം. ആംബുലൻസിനെ വിളിച്ച് മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തകർ എത്താതിരുന്നതിന് പിന്നാലെയാണ് ലെസ്റ്റർഷെയറിൽ നിന്നുള്ള ജാനറ്റ് ലിയോൺ മരണമടഞ്ഞത്. ഡിസംബർ 27 ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജാനറ്റ് ലിയോൺ 999 ലേക്ക് വിളിച്ചത്.

ജീവന് അപകടകരമല്ലാത്ത പ്രശ്‌നമാണ് എന്ന് നിർണ്ണയിച്ച 999 കോൾ ഹാൻഡ്‌ലർ ജാനെറ്റിനോട് വാക്ക്-ഇൻ സെൻ്ററിലേക്കോ ജിപിയുടെ അടുത്തേക്കോ പോകാൻ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് (EMAS) ക്ഷമാപണം നടത്തി രംഗത്ത് വന്നു. ജാനെറ്റ് ലിയോണിൻ്റെ മകൾ കാറ്റി കീറ്റിംഗ് ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസിന് ഒരു ഔപചാരിക പരാതി നൽകിയിട്ടുണ്ട്.

ചികിത്സ വേണ്ട രീതിയിൽ ലഭിച്ചിരുന്നെങ്കിൽ തടയാമായിരുന്ന മരണമാണ് തൻെറ അമ്മയുടേത് എന്ന് കാറ്റി കീറ്റിംഗ് പറയുന്നു. ലിയോണിൻ്റെ മരണ സർട്ടിഫിക്കറ്റിൽ ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്ന് പറയുന്നുണ്ട്. ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞിരുന്നു. ഇതേ തുടർന്ന് ശ്വാസം ലഭിക്കാതെയാണ് ജാനറ്റ് മരണമടഞ്ഞത്. കോൾ ഹാൻഡ്‌ലർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞിരുന്നേൽ അമ്മയെ തങ്ങൾ എ&ഇ-യിലേക്ക് ഉടൻ തന്നെ കൊണ്ടുപോകുമായിരുന്നുവെന്നും മകൾ കാറ്റി പറഞ്ഞു. അതേസമയം ഈസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് കുടുംബത്തിന് അയച്ച കത്തിൽ കോൾ സമയത്ത് നൽകിയ വിവരങ്ങളിൽ നിന്ന് കാറ്റഗറി 3 എമർജൻസി ആയാണ് സംഭവത്തെ കണക്കാക്കിയിരുന്നതെന്ന് പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടുത്ത പ്രതിസന്ധിയിലൂടെയാണ് എൻഎച്ച്എസ് കടന്നു പോകുന്നത്. തുടർച്ചയായ സമരം മൂലം മറ്റും എൻഎച്ച്എസിൻ്റെ താളം തെറ്റിച്ചിരിക്കുന്നു . ഗുരുതരമായ രോഗികൾക്ക് പോലും നീണ്ട കാത്തിരിപ്പാണ് നേരിടേണ്ടി വരുന്നത് . ഈ മാസം 24-ാം തീയതി മുതൽ ജൂനിയർ ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം സ്ഥിതി കൂടുതൽ വഷളാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

മതിയായ ദന്ത ഡോക്ടർമാരുടെ അഭാവമാണ് എൻഎച്ച്എസ് നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഇതിനെ നേരിടാൻ ഒട്ടേറെ പുതിയ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് എൻഎച്ച്എസ്. ഇതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള ദന്ത ഡോക്ടർമാരെ കൂടുതലായി നിയമിക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാനാണ് നീക്കം. നേരത്തെ യുകെയിൽ ജോലി ചെയ്യാൻ മറ്റ് രാജ്യത്തിൽ നിന്നുള്ള ദന്ത ഡോക്ടർമാർ യുകെയിൽ പരീക്ഷയെഴുതി ജയിക്കണമായിരുന്നു. എന്നാൽ ഇത് ഒഴിവാക്കാൻ കൊടുക്കാനുള്ള നിർദ്ദേശമാണ് സർക്കാർ തലത്തിൽ നടത്തിയിരിക്കുന്നത്. ഡോക്ടർമാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശം.

എൻഎച്ച്എസ്സിന്റെ പുതിയ നീക്കം ഒട്ടേറെ മലയാളികൾക്ക് അവസരത്തിന് വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്. അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതി നേരത്തെ എൻഎച്ച്എസ് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം വിവിധ സ്കൂളുകളിൽ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നൽകാനും സർക്കാർ തയ്യാറെടുക്കുകയാണ്. ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കയിൽ മലയാളി മകൻറെ കുത്തേറ്റ് മരണമടഞ്ഞു. ന്യൂ ജഴ്സിയിലെ ബെർഗെൻ കൗണ്ടിയിലുള്ള പരാമുസിൽ 61 വയസുകാരനായ വിരുത്തികുളങ്ങര മാനുവൽ വി. തോമസാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അദ്ദേഹത്തിന് മകനായ മെൽവിൻ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതി തന്നെയാണ് ക്രൂര കൃത്യത്തിന് ശേഷം പോലീസിനെ വിളിച്ചു വരുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 32 കാരനായ പ്രതി അവിവാഹിതനാണ്. കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഫെബ്രുവരി 14 -നാണ് കൊലപാതകം നടന്നതെന്നാണ് കരുതപ്പെടുന്നത്. രണ്ട് ദിവസമായി ജഡം വീട്ടിൽ കിടക്കുകയാണെന്നാണ് പ്രതി മാനുവൽ പോലീസിനോട് പറഞ്ഞത്. മരണമടഞ്ഞ മാനുവൽ വി തോമസിന്റെ ഭാര്യ ലിസി 2021-ൽ മരണമടഞ്ഞിരുന്നു. അതിനുശേഷം അച്ഛനും മകനും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

അടുത്തടുത്ത ദിവസങ്ങളിലായി നടന്ന കൊലപാതകങ്ങളുടെ ഞെട്ടലിലാണ് യുഎസിലെ മലയാളി സമൂഹം. യുഎസിലെ കാലിഫോർണിയയിൽ 4 അംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കൊല്ലം ഫാത്തിമമാതാ കോളജ് മുൻ പ്രിൻസിപ്പല്‍ പട്ടത്താനം വികാസ് നഗർ സ്‌നേഹയില്‍ ഡോ.ജി.ഹെന്റിയുടെയും റിട്ട. അദ്ധ്യാപിക ശാന്തമ്മയുടെയും മകൻ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ട ആണ്‍കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരുടെ മരണവാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് മകൻ അച്ഛനെ കൊന്ന വാർത്ത അമേരിക്ക മലയാളികളെ തേടി എത്തിയിരിക്കുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുട്ടികളെ വിഷം കൊടുത്തും ഭാര്യയെ വെടിയുതിർത്തും ആനന്ദ് കൊന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഏഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദ്യാർത്ഥി വിസയിൽ മാറ്റം വരുത്തിയതിന് പിന്നാലെ യുകെ സർവകലാശാലകളിലേയ്ക്കുള്ള ഇന്ത്യൻ അപേക്ഷകളിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിദേശ വിദ്യാർത്ഥികൾക്ക് പഠന ശേഷം യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള നിയമം ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നത്.

കണക്കുകൾ പ്രകാരം, പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ വരുത്തിയ മാറ്റത്തിന് ശേഷം നാല് ശതമാനം ഇടിവാണ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ബിരുദ പഠനത്തിനായുള്ള മൊത്തം വിദ്യാർത്ഥികളുടെ രാജ്യാന്തര വിസകളുടെ എണ്ണത്തിൽ 0.7 ശതമാനം വർധനവുണ്ടായപ്പോഴും, നൈജീരിയക്കാരുടെയും ഇന്ത്യക്കാരുടെയും അപേക്ഷകളിൽ കുറവുണ്ടായതായി യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് (യുസിഎഎസ്) കണക്കുകൾ കാണിക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറഞ്ഞ് 8,770 ആയപ്പോൾ നൈജീരിയയിൽ നിന്നുള്ള അപേക്ഷകൾ 46 ശതമാനം കുറഞ്ഞ് 1,590 ആയി. ചൈന (3 ശതമാനം, 910 അപേക്ഷകർ), തുർക്കി (37 ശതമാനം, 710 അപേക്ഷകർ), കാനഡ (14 ശതമാനം, 340 അപേക്ഷകർ) എന്നീ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാർക്കിൻസൺ രോഗികൾക്ക് സഹായകരമായ ഏറ്റവും ആധുനികമായ മരുന്ന് എൻഎച്ച്എസ്സിൽ ലഭ്യമാകും . ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളിലേയ്ക്ക് സന്ദേശങ്ങൾ കൈമാറാൻ ബ്രെയിനിനെ സഹായിക്കുന്ന മരുന്നുകളുടെ പ്രവർത്തനം പാർക്കിൻസൺ രോഗത്തിൻറെ കാഠിന്യം വളരെ കുറയ്ക്കാൻ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആദ്യഘട്ടമായി പാർക്കിൻസൺ രോഗമുള്ള ആയിരം ആളുകൾക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുന്നത്.

ഫോസ്ലെവോഡോപ്പ എന്നാണ് പുതിയ ചികിത്സാരീതി അറിയപ്പെടുന്നത്. 24 മണിക്കൂർ പോർട്ടബിൾ കിറ്റ് ധരിക്കുന്നതുൾപ്പെടെയുള്ള ഈ ചികിത്സാരീതി പാർക്കിൻസൺ രോഗം മൂലം ബുദ്ധിമുട്ടുന്നവരിൽ വളരെയേറെ ആശ്വാസം നൽകുമെന്നാണ് പരീക്ഷണത്തിൽ തെളിയിക്കപ്പെട്ടിരിക്കുന്നത് . മുഴുവൻ സമയവും രക്തത്തിലേക്ക് മരുന്നുകൾ കയറ്റിവിടാൻ സഹായിക്കുകയാണ് പുതിയ ചികിത്സാരീതിയിൽ മുഖ്യമായും ചെയ്യുന്നത്.

പല പാർക്കിൻസൺ രോഗികളും അവരുടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ 20 ലധികം ഗുളികകൾ പ്രതിദിനം കഴിക്കേണ്ടതായി വരുന്നുണ്ട്. ഫോസ്ലെവോഡോപ്പ, ഫോസ്കാർബിഡോപ്പ എന്നീ രണ്ട് മരുന്നുകളുടെ സംയോജനമാണ് പ്രൊഡ്യൂഡോപ്പ. ഫോസ്ലെവോഡോപ്പയെ ഡോപാമൈൻ എന്ന രാസവസ്തുവാക്കി മാറ്റുന്നതിലൂടെ ആണ് ഇത് പ്രവർത്തിക്കുന്നത് . ഇത് ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെയും ഞരമ്പുകളുടെയും ഇടയിൽ ഫലപ്രദമായി സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്നു. അമിതമായ ചലനം അല്ലെങ്കിൽ വിറയൽ പോലെയുള്ള പാർക്കിൻസൺസ് ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
പുതിയ മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയത് മഹത്തായ വർത്തയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ സ്പെഷ്യലൈസ് ഡ് സേവനങ്ങൾക്കായുള്ള മെഡിക്കൽ ഡയറക്ടർ ജെയിംസ് പാമർ പറഞ്ഞു.