ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹൗൺസ്ലോയിലെ ഒരു ഫ്ലാറ്റിൽ പതിനൊന്നും മൂന്നും വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. മരിച്ച നാലു പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടുകാരെക്കുറിച്ച് ആശങ്ക അറിയിച്ചു കൊണ്ടുള്ള വിവരം പോലീസിന് ലഭിച്ചു. ഇതിന് പിന്നാലെ അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മനുഷ്യ മനഃസാക്ഷിയെ പിടിച്ച് കുലുക്കിയ ഈ സംഭവം തികച്ചും ദാരുണമാണെന്ന് പോലീസ് സേന അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോഴെന്ന് സംഭവസ്ഥലത്ത് സംസാരിച്ച വെസ്റ്റ് ലണ്ടനിലെ പോലീസ് കമാൻഡർ ചീഫ് സൂപ്രണ്ടന്റ് സീൻ വിൽസൺ പറഞ്ഞു.

മരണകാരണം അറിയാനായി പോസ്റ്റ്‌മോർട്ടം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന തങ്ങളുടെ അയൽവാസികൾ ഇനിയില്ല എന്നത് ഇനിയും ഉൾക്കൊള്ളാൻ കഴിയാതിരിക്കുകയാണ് ഇവിടുത്തെ പ്രദേശവാസികൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തുകയും ഞെട്ടിക്കുകയും ചെയ്ത സംഭവമാണ് ഒരു മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിനെ തന്നെ കുത്തിക്കൊലപ്പെടുത്തിയ സംഭവം. കൊച്ചി പനമ്പള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ ( 37 ) കുത്തേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. അരവിന്ദിന്റെ ദാരുണാന്ത്യം കൂടെ താമസിക്കുന്ന സുഹൃത്തായ മലയാളി യുവാവിൻറെ കത്തിക്കിരയാക്കുകയായാണ് സംഭവിച്ചത്. സ്റ്റുഡൻറ് വിസയിലെത്തിയ 20 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി അരവിന്ദൻറെ സുഹൃത്തും ഒന്നിച്ച് താമസിച്ചിരുന്ന ആളുമായിരുന്നു.
കേരളത്തിൽനിന്ന് എം ബി എ ബിരുദം നേടിയതിന് ശേഷമാണ് അരവിന്ദ് ശശികുമാർ യുകെയിലെത്തിയത്. അവിവാഹിതനായ അദ്ദേഹം പത്ത് വർഷം മുമ്പാണ് യുകെയിലെത്തിയത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക് തർക്കം അതിരുവിട്ട് കൊലപാതകത്തിലേയ്ക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ . സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . പെക്കാമിലെ കോൾമാൻ വേ ജംഗ്ഷനു സമീപമുള്ള സൗതാംപ്റ്റൻ വേയിലെ ഷോപ്പിന് മുകളിലുള്ള ചെറിയ ഫ്ലാറ്റിലായിരുന്നു അരവിന്ദും മറ്റ് മൂന്നു മലയാളി സുഹൃത്തുക്കളും താമസിച്ചിരുന്നത്. അരവിന്ദന് കുത്തേറ്റതിനെ തുടർന്ന് സംഭവത്തിന്റെ സാക്ഷികളായ സുഹൃത്തുക്കൾ തന്നെയാണ് പുലർച്ചെ 1. 36 – ന് പോലീസിൽ വിവരം അറിയിച്ചത് . കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പോലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ . പ്രതിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് ഇവരുടെ ഒപ്പം താമസിച്ചിരുന്ന മറ്റ് രണ്ട് മലയാളി യുവാക്കളെ ചോദ്യം ചെയ്യാനായി കൊണ്ടുപോയിട്ടുണ്ട്.
സംഭവങ്ങളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പോലീസ് അന്വേഷണത്തെ സഹായിക്കാൻ സാധിക്കുന്നവർ 101 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. CAD 494 / 16 jun എന്നതാണ് കേസിന്റെ റഫറൻസ് നമ്പർ. മലയാളികൾ ഉൾപ്പെടുന്ന അടുത്തിടെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ യുകെയിലെ മലയാളി സമൂഹത്തെ കുറിച്ച് കടുത്ത അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രെക്‌സിറ്റിന് ശേഷം യുകെ പൗരന്മാർക്ക് യൂറോപ്യൻ യൂണിയൻ പൗരന്മാരായി സ്വയമേവ അവകാശങ്ങൾ നിലനിർത്താൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതി വിധിച്ചു. യൂറോപ്യൻ യൂണിയൻ പൗരത്വം നഷ്ടപ്പെടുന്നതും അതിന്റെ ഫലമായി ആ പദവിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ നഷ്ടപ്പെടുന്നതും ബ്രെക്സിറ്റിന്റെ അനന്തരഫലമാണ്. യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറാൻ യുണൈറ്റഡ് കിംഗ്ഡം എടുത്ത ഏക പരമാധികാര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അതെന്നും പിൻവലിക്കൽ കരാറോ കൗൺസിൽ തീരുമാനമോ ബാധിക്കുന്നില്ലെന്നും മുൻ ജനറൽ കോടതി വിധി ശരിവച്ചുകൊണ്ട് ലക്സംബർഗ് ആസ്ഥാനമായുള്ള യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് പ്രസ്താവിച്ചു.

മൂന്നാം രാജ്യങ്ങളിൽ നിന്നോ മുൻ അംഗരാജ്യങ്ങളിൽ നിന്നോ ഉള്ള ആളുകൾക്ക് യൂറോപ്യൻ യൂണിയൻ പൗരത്വം ലഭിക്കണമെങ്കിൽ അംഗരാജ്യത്തിന്റെ പൗരനാകണം. യൂറോപ്യൻ യൂണിയനിൽ ഇപ്പോഴും താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ബ്രിട്ടീഷുകാരുടെ സ്ഥിതി ബ്രെക്സിറ്റിലെ സൂക്ഷ്മമായ പ്രശ്നങ്ങളിൽ ഒന്നാണ്. ബ്രെക്‌സിറ്റിന് മുമ്പ് യൂറോപ്യൻ യൂണിയനിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരന്മാരെ റസിഡൻസ് സ്‌കീമുകളിലെ ഗുരുതരമായ പ്രശ്‌നങ്ങൾ ബാധിക്കുമെന്ന് യുകെ നിയമനിർമാതാക്കൾ ചൂണ്ടിക്കാട്ടി.
യൂറോപ്യൻ യൂണിയനിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷുകാർക്ക് ഉപദേശം നൽകാൻ ഒരു ഔദ്യോഗിക സംഘടനയും നിലവിലില്ല. യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇൻഡിപെൻഡന്റ് മോണിറ്ററിംഗ് അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്. പൗരന്മാരുടെ അവകാശങ്ങൾക്കായുള്ള ഇയു – യുകെ കമ്മിറ്റിയുടെ ഏറ്റവും പുതിയ യോഗത്തിൽ, സ്ഥിര താമസത്തിനായി അപേക്ഷ നൽകാത്ത യുകെ പൗരന്മാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ബ്രിട്ടീഷ് മന്ത്രിമാർ അവകാശപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃതമായ ആളുകളുടെ കുടിയേറ്റം തടയുവാൻ മുഴുവൻ സമയ സർവൈലൻസ് നടത്തുവാൻ യുകെ- ഫ്രാൻസ് സംയുക്ത തീരുമാനം ആയിരിക്കുകയാണ്. അതിർത്തി സംരക്ഷിക്കുന്നതിന് ബ്രിട്ടൻ തങ്ങളോട് നന്ദി പറയണമെന്ന് കഴിഞ്ഞദിവസം ഒരു ഫ്രഞ്ച് മന്ത്രി മാധ്യമങ്ങളോട് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും, അത് കണക്കിൽ എടുക്കാതെയാണ് ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനം ആയിരിക്കുന്നത്. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ ഈ ആഴ്ച രണ്ട് ദിവസം യുകെയിൽ ചെലവഴിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ തീരുമാനം ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനമായിരിക്കുന്നത്.

ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്ന കുടിയേറ്റക്കാരുടെയും ദുർബലരായ അഭയാർത്ഥികളുടെയും എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒരു നിരീക്ഷണ വിമാനം മുഴുവൻ സമയവും ഇതിനായി ഏർപ്പെടുത്താനാണ് നീക്കം. തങ്ങൾ ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടി അതിർത്തി കാക്കുന്നു. അതിനാൽ തന്നെ പരാതികളേക്കാൾ നന്ദി ലഭിക്കാനാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്.
നിരീക്ഷണ വിമാനത്തിന് എല്ലാ കാലാവസ്ഥയിലും പറക്കാൻ കഴിയും. കനത്ത മേഘാവൃതമായ അവസ്ഥയിൽ ശരിയായി പ്രവർത്തിക്കാൻ സാധിക്കാത്ത ഡ്രോണുകളെക്കാൾ വളരെ മികച്ച പ്രകടനം ആയിരിക്കും ഈ വിമാനം നടത്തുക എന്നും ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി ആർ എഫ് ഐയോട് വ്യക്തമാക്കി.

ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിനും വ്യാഴാഴ്ച രാവിലെ നാഷണൽ ക്രൈം ഏജൻസിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് വേണ്ടി കുടിയേറ്റ നയം ചർച്ച ചെയ്ത ആഭ്യന്തര മന്ത്രി, ലണ്ടനിലേയ്ക്കുള്ള തന്റെ ആദ്യ ഔദ്യോഗിക യാത്രയിൽ രണ്ട് ദിവസം രാജ്യം സന്ദർശിച്ചു. യു കെയും ഫ്രാൻസും ഏറ്റവും ഉറച്ച സുഹൃത്തുക്കളാണെന്നും, മന്ത്രി ഡാർമനിനെ യുകെയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും യോഗത്തിന് ശേഷം സംസാരിച്ച ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഈ വർഷം കൊണ്ട് തന്നെ ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റം പൂർണ്ണമായും നിർത്തലാക്കുവാൻ സാധിക്കുമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പെക്കാമിൽ മലയാളിയുടെ കുത്തേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പെക്കാമിലെ സതാംപ്ടൺ വേയിലുള്ള വീട്ടിൽ വെച്ച് ആരംഭിച്ച സാരമായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.
ആക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം പനമ്പിള്ളി നഗർ സ്വദേശിയായ യുവാവിൻെറ വിവരങ്ങൾ അടുത്ത ബന്ധുക്കളെ അറിയിക്കുന്നത് വരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മലയാളികളായ രണ്ട് സാക്ഷികളെ പോലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയി. രണ്ട് പേരും മലയാളികൾ ആയതിനാൽ തിരക്കിയെത്തിയ സുഹൃത്തുക്കളോട് പോലീസ് സംസാരിക്കാൻ തയാറായിട്ടില്ല. വീട്ടിൽ താമസിക്കുന്ന അഞ്ചുപേരും മലയാളികളാണെന്നാണ് സൂചന.
മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം ദാരുണമായ സംഭവമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാട്ടിൽ നിന്നും പ്രവാസികളായി എത്തിയ മലയാളികൾ എല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞു വരുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- പ്രായം കൂടുതലാണെന്ന കാരണത്താൽ 8 വർഷത്തോളമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ദമ്പതികൾ പുറത്താക്കപ്പെടും. വിസ മാറ്റങ്ങൾ കാരണം സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് അൻപത്തിയെഴുകാരനായ ഗ്ലെൻ ടണിക്ലിഫിനും ഭാര്യ അൻപതുകാരിയായ ഷീനയ്ക്കുമാണ് ഏഴാഴ്ചയ്ക്കുള്ളിൽ തിരിച്ചു പോകേണ്ടതായി വരുന്നത്. തങ്ങളുടെ രണ്ട് പെൺമക്കളോടൊപ്പം ഈസ്റ്റ് സസ്സെക്സിൽ നിന്നുമായിരുന്നു പെർത്തിലേക്ക് അവർ താമസം മാറ്റിയത്.

കുടുംബത്തിലെ ഓരോ അംഗത്തിനും ജോലി ഉണ്ടായിരുന്നിട്ടും, പൗരത്വം നേടുന്നതിലേക്കുള്ള ആദ്യപടിയായ പെർമനന്റ് റസിഡൻസി അഥവാ പി ആർ ലഭിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന പ്രായം 45 വയസ്സ് ആയതിനാലാണ് ഇരുവർക്കും മടങ്ങേണ്ടതായി വരുന്നത്. തങ്ങൾക്ക് യുകെയിലേക്ക് മടങ്ങാൻ താല്പര്യമില്ലെന്ന് ഷീന മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് 45 വയസ്സ് കഴിഞ്ഞതിനാൽ ഓസ്ട്രേലിയയിൽ പി ആർ നേടാനുള്ള അവസരം ഇനി ഇല്ലെന്നും അതിനാൽ പ്രായം കൂടുതലായ കാരണം തങ്ങൾക്ക് മടങ്ങേണ്ടതായി വരുമെന്നും ഇരുവരും പറഞ്ഞു.

ഗ്ലെനിന്റെ ജോലിയുടെ വിസയിലാണ് ഇപ്പോൾ നിലവിൽ കുടുംബം ഓസ്ട്രേലിയയിൽ കഴിയുന്നത്. നിലവിൽ അദ്ദേഹത്തെ സ്പോൺസർ ചെയ്യുന്ന കമ്പനി നിർത്തുവാൻ പോകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഇനി സ്ഥിരമായ വിസ ലഭിക്കാനുള്ള സാധ്യതയില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി തങ്ങൾ ഏകദേശം 63200 ഓളം പൗണ്ട് വിസ ആവശ്യങ്ങൾക്കായി ചെലവാക്കിയതായും ദമ്പതികൾ വ്യക്തമാക്കി. മക്കളിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ടാംസിനു മാത്രമാണ് നിലവിൽ ഓസ്ട്രേലിയയിൽ തുടരാൻ സാധിക്കുന്നത്. ഓസ്ട്രേലിയൻ ആംഗ്യ ഭാഷ പഠിക്കുന്ന മറ്റൊരു മകളായ മോളിക്ക് , തന്റെ കോഴ്സിന് സ്റ്റുഡന്റ് വിസ ലഭിക്കാനുള്ള യോഗ്യത ഇല്ലാത്തതിനാൽ തുടരുവാൻ സാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ കുടുംബം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഓഫറുകൾ ഈ ശൈത്യകാലത്ത് തിരികെ എത്തിയേക്കും. ഇതിലൂടെ വൈദ്യുതി ഉപയോഗം കുറച്ച് പവർകട്ട് ഇല്ലാതാക്കാനാണ് പദ്ധതിയിടുന്നത്. ശൈത്യകാലത്ത് ഊർജ്ജ സംരക്ഷണ പദ്ധതി തിരികെകൊണ്ടുവരുന്നത് ഭാവി മുന്നിൽകണ്ടുള്ള തീരുമാനമാണെന്ന് നാഷണൽ ഗ്രിഡ് ഇഎസ്ഒ അഭിപ്രായപ്പെട്ടു. യൂറോപ്പിലെയും യുകെയിലെയും ഗ്യാസ് വിതരണത്തിന് യുക്രെയ്ൻ യുദ്ധം തടസമായിരുന്നു.

യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ ഗ്യാസ് വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഡിമാൻഡ് ഫ്ലെക്സിബിലിറ്റി സർവീസ് എന്ന പദ്ധതി തുടങ്ങി. ഇതിലൂടെ ഉപഭോക്താകൾക്ക് നൂറ് പൗണ്ട് വരെ ലാഭിക്കാൻ കഴിഞ്ഞു. എന്നാൽ സ്മാർട്ട് മീറ്ററുകൾ ഉള്ള വീടുകൾക്ക് മാത്രമേ ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയൂ. ഗ്യാസ് വില കുതിച്ചുയർന്നതോടെ ഗാർഹിക ബില്ലിലും കുതിച്ചുചാട്ടം ഉണ്ടായി. ഒരു സാധാരണ കുടുംബത്തിന് ബില്ലുകൾ പ്രതിവർഷം 2,500 പൗണ്ടായി പരിമിതപ്പെടുത്താൻ സർക്കാർ കഴിഞ്ഞ വർഷം അവസാനത്തോടെ രംഗത്തെത്തിയിരുന്നു. എന്നാൽ എനർജി ബില്ലുകൾ ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്.
ഒരു സാധാരണ കുടുംബത്തിന് ഗ്യാസിനും വൈദ്യുതിക്കുമായി പ്രതിവർഷം £2,074 ചിലവാകുമെന്നാണ് കണക്കുകൾ. 2021 ലെ ശൈത്യകാലത്ത് ഇത് £1,277 ആയിരുന്നു. ശൈത്യകാലത്തിനു മുന്നോടിയായി സേവനം മെച്ചപ്പെടുത്തുന്നതിനായി ഓപ്പറേറ്റർ ഊർജ്ജ വിതരണക്കാരുമായി കൂടിയാലോചന നടത്തുന്നുണ്ട്. ഊർജ സംരക്ഷണത്തിനായി ആളുകളുടെ പൂർണ സഹകരണം ആവശ്യമാണെന്നും നാഷണൽ ഗ്രിഡ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഏജൻസികളുടെ തട്ടിപ്പിനിരയായി യുകെയിലെത്തിയ പല നേഴ്സുമാരുടെയും ജീവിതം മഹാ ദുരിതത്തിലാണ്. വാടക കൊടുക്കാൻ പോയിട്ട് നേരായ രീതിയിൽ ഭക്ഷണം കഴിക്കാൻ പോലും പാങ്ങില്ലാതെ ആത്മഹത്യയുടെ വക്കിലാണ് തങ്ങളുടെ ജീവിതം എന്ന് ഇവരിൽ പലരും വെളിപ്പെടുത്തിയിരുന്നു. മലയാളികൾ തന്നെ മലയാളികളെ ചൂഷണം ചെയ്യുന്ന കൊടുംക്രൂരതയുടെ കഥകളാണ് ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യുകെയിലെ പല ആത്മഹത്യകളുടെയും പിന്നിൽ ഏജൻസികളുടെ കഴുത്തറപ്പൻ രീതികളാണെന്നത് പരസ്യമായ രഹസ്യമാണ്.
വ്യാപകമായ പരാതികളാണ് യുകെയിലെ പല ഏജൻസികൾക്ക് നേരെയും ഉയർന്നു വരുന്നത് . എങ്ങനെയും യുകെയിലെത്തിയാൽ രക്ഷപ്പെടാം എന്ന് കരുതുന്ന പാവങ്ങളെ കൊള്ളയടിക്കുന്ന നിരവധി മലയാളി ഏജൻസികളും ഇടനിലക്കാരും ഹോം ഓഫീസിന്റെ നിരീക്ഷണത്തിലാണ്. യുകെയിലെത്താൻ ഇയാംപാറ്റകളെപ്പോലെ ജീവിതം ഹോമിക്കുന്ന പാവം നേഴ്സുമാരെയും കെയർ വർക്കേഴ്സിനെയും ചതിക്കുന്ന ഇത്തരക്കാരെ കുറ്റം തെളിഞ്ഞാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികളാണ്.
കാബിയൻ എന്ന സ്ഥാപനത്തിലേയ്ക്ക് കൊച്ചിയിലെ ഏജൻസി വഴി റിക്രൂട്ട് ചെയ്ത 150 ഓളം മലയാളി നേഴ്സുമാരുടെ ദുരിത ജീവിതം കഴിഞ്ഞദിവസം മലയാളം യുകെ ന്യൂസ് വാർത്തയാക്കിയിരുന്നു. കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള മലയാളം യുകെ ന്യൂസ് അവാർഡ് ജേതാവുമായ ബൈജു വർക്കി തിട്ടാലയെപ്പോലെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരും മാഞ്ചസ്റ്ററിൽ നിന്നുള്ള റോയി ജോസഫ് ഉൾപ്പെടെയുള്ളവരും മലയാളി ഏജൻസികളുടെ ചൂഷണത്തിനെതിരെ പോരാടാനും പൊതുശബ്ദം ഉയർത്താനുമുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിലെ അച്ചായന്മാർ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ഇതിനകം ഏജൻസികളുടെ ചൂഷണത്തിനിരയായ നിരവധി പേർക്കാണ് സഹായഹസ്തവുമായി രംഗത്ത് എത്തിയത്. സമീക്ഷ യുകെയുടെ ഇടപെടലുകളും നിരവധി കേസുകളിൽ ചൂഷണത്തിനിരയായവർക്ക് ആശ്വാസകരമായിട്ടുണ്ട്.
യുകെയില്‍ ജോലി നേടാനായി ആര്‍ക്കെങ്കിലും പണം കൊടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം രഹസ്യമായി പോലും അറിയിക്കാന്‍ ആണ് ഹോം ഓഫിസ് ആവശ്യപ്പെടുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ രണ്ടു മണിക്കൂര്‍ സമയത്തേക്ക് 02087672777 എന്ന സൗജന്യ നിയമ സഹായ നമ്പറില്‍ വിളിക്കാവുന്നതാണ്. ഇത്തരം ഏജന്റുമാരുടേയോ തൊഴിലുടമയുടേയോ ചൂഷണത്തിന് നിങ്ങള്‍ ഇരയാവുകയോ അല്ലെങ്കില്‍ അത്തരം സംഭവങ്ങളെ കുറിച്ച് അറിവ് ലഭിക്കുകയോ ചെയ്താല്‍ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
Email: [email protected], [email protected]
You can also report on line (The easiest way) at the link below or through the other ways underneath this-
https://www.gov.uk/report-immigration-crime
Other ways to report a crime:-
You can call any of the following numbers to report a crime anonymously.
Immigration Enforcement hotline: 0300 123 7000
Crimestoppers: www.crimestoppers-uk.org, 0800 555111
The Anti-Terrorist hotline: www.met.police.uk, 0800 789 321
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷം, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് തന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിൽ നടന്ന നിയമവിരുദ്ധ പാർട്ടികളെക്കുറിച്ച് പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരിക്കുകയാണ്. നിലവിൽ ഇപ്പോഴും അദ്ദേഹം എംപിയായി തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന് 90 ദിവസത്തെ സസ്പെൻഷനും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘിക്കുന്ന പാർട്ടികൾക്കിടയിലും ഡൗണിംഗ് സ്ട്രീറ്റിൽ എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വാദിച്ച് എംപിമാരെ ബോറിസ് ജോൺസൺ ഒന്നിലധികം തവണ തെറ്റിദ്ധരിപ്പിച്ചതായാണ് കമ്മറ്റി കണ്ടെത്തിയത്.

ഏഴംഗ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ട് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ 106 പേജുകളായാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ബോറിസ് ജോൺസൺ കഴിഞ്ഞയാഴ്ച മുൻകൂർ കോപ്പി ലഭിച്ചതിനെത്തുടർന്ന് കമ്മിറ്റി പക്ഷപാതപരമായ തീരുമാനമാണ് കൈകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് എംപി സ്ഥാനത്ത് നിന്ന് ഇറങ്ങിയിരുന്നു. തന്റെ പ്രസ്താവനകൾ മൂലം എംപിമാർ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം ഇതിനകം സമ്മതിച്ചിട്ടുണ്ടെങ്കിലും, എന്നാൽ ആ സമയത്ത് അവ സത്യമാണെന്ന് താൻ വിശ്വസിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവനകളെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഡൗണിങ് സ്ട്രീറ്റിൽ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന നിയമലംഘനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തിപരമായ അറിവ് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ തന്റെ ഉറപ്പുകളിലൂടെ അദ്ദേഹം പാർലമെന്റിനെ അവഹേളിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.

സർക്കാരിലെ ഏറ്റവും മുതിർന്ന അംഗമായതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രവർത്തി കൂടുതൽ ഗുരുതരമാണെന്ന് കമ്മിറ്റി കണ്ടെത്തി. കമ്മിറ്റിയുടെ രണ്ട് എംപിമാരായ എസ്എൻപിയുടെ അലൻ ഡോറൻസ്, ലേബർ പാർട്ടിയുടെ ഇവോൺ ഫോവാർഗ് എന്നിവർ അദ്ദേഹത്തെ കോമൺസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, അവരുടെ അഭിപ്രായങ്ങൾ കമ്മിറ്റിയിൽ അംഗീകരിക്കപ്പെട്ടില്ല. പാർലമെന്റിന്റെ ചരിത്രത്തിലെ വളരെ അപൂർവമായ സംഭവമാണ് എംപിമാരുടെ പുറത്താക്കൽ. കഴിഞ്ഞ 100 വർഷത്തിനിടെ മൂന്നുതവണ മാത്രമാണ് ഇത് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയിലൂടെ അദ്ദേഹം ഇതിനകം തന്നെ എംപി സ്ഥാനം രാജിവച്ചതിനാൽ, അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ ഇനി സാധിക്കുകയില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ മൊബൈൽ സേവന ദാതാക്കളായ വോഡഫോണും ത്രീയും ലയിക്കുന്നതിന് ധാരണയായി . രണ്ടു കമ്പനികളും തമ്മിൽ ലയിച്ചതിനുശേഷമുള്ള പുതിയ കമ്പനി യുകെയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി മാറുമെന്നാണ് റിപ്പോർട്ടുകൾ . കമ്പനികൾ യുകെയിലെ പ്രവർത്തനങ്ങളെയാണ് ഏകോപിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ലയന ശേഷം രണ്ടു കമ്പനികൾക്കു കൂടി 27 ദശലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ലയനത്തിന് ഇതുവരെ റെഗുലേറ്റർമാർ അംഗീകാരം നൽകിയിട്ടില്ല. ലയനം മാർക്കറ്റിൽ എങ്ങനെ പ്രതിഫലിക്കും എന്നത് പഠിച്ചിട്ടായിരിക്കും അന്തിമാനുമതി നൽകുക. കസ്റ്റമേഴ്സിന് അധികഭാരം ഉണ്ടാകുമോ എന്നതും പരിഗണിക്കപ്പെടും.

നിലവിൽ 24 ദേശലക്ഷം മൊബൈൽ ഉപഭോക്താക്കളായി വിർജിൻ മീഡിയ O2 ആണ് മൊബൈൽ ദാതാക്കളിൽ ഏറ്റവും മുന്നിൽ. ബി. റ്റി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള EE 20 ദശലക്ഷം ഉപഭോക്താക്കളുമായി രണ്ടാം സ്ഥാനത്താണ് . വോഡഫോണും ത്രീയും തമ്മിലുള്ള ലയനം ഇവരുടെയെല്ലാം വിപണി വിഹിതത്തെ മറികടക്കും. ലയന ശേഷം 5 G സാങ്കേതികവിദ്യയിൽ 11 മില്യൺ പൗണ്ട് 10 വർഷത്തിനുള്ളിൽ യുകെയിൽ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കുന്നത്. ലയനം രണ്ടു കമ്പനികളിലും ജോലി ചെയ്യുന്ന ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടം ഉണ്ടാക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ . ലയനം നടന്നാൽ ജനങ്ങളുടെ മൊബൈൽ ബിൽ കുതിച്ച് ഉയരുമെന്നും വോഡഫോണിലും ത്രീയിലും ജോലി ചെയ്യുന്ന ഒട്ടേറെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നും യുണൈറ്റഡ് യൂണിയൻ ആരോപിച്ചു