Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ (ബി എം എ) ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന് രാവിലെ ആരംഭിച്ച് ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കും. നിലവിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികളുടെ കാത്തിരിപ്പ് സമയം എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ നിലയിലാണ്. 4 ദിവസത്തെ എൻഎച്ച്എസ് ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്സിന് ഇരുട്ടടിയാകും എന്നാണ് പൊതുവെ വിലയിരുത്തുന്നത്.


ഇംഗ്ലണ്ടിലെ ശമ്പള തർക്കത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന അഞ്ചാമത്തെ സമരമാണിത് . ജൂനിയർ ഡോക്ടർമാരുടെ സമരം നേരിടുന്നതിന് എൻ എച്ച്സിന് ഏകദേശം ഒരു മില്യൺ പൗണ്ട് ചെലവാകുന്നതായാണ് റിപ്പോർട്ടുകൾ . സമരം മൂലം ആയിരക്കണക്കിന് അപ്പോയിൻമെന്റുകൾ മാറ്റിവയ്ക്കേണ്ടതായി വരുന്നത് എൻഎച്ച്എസിനെ കടുത്ത സമ്മർദ്ദത്തിലാക്കും. ജൂനിയർ ഡോക്ടർമാരുടെ സമരത്തിലും ഈ മാസം തന്നെ നടക്കാനിരിക്കുന്ന കൺസൾട്ടന്റുമാരുടെ രണ്ടുദിവസത്തെ വോക്ക് ഔട്ടിലും താൻ വളരെയധികം ആശങ്കാകുലനാണെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ ജൂലിയൻ ഹാർട്ട്ലി പറഞ്ഞു.


മെഡിക്കൽ ജീവനക്കാരുടെ പകുതിയോളം വരുന്നതാണ് ജൂനിയർ ഡോക്ടർമാർ. അതുകൊണ്ടുതന്നെ ജൂനിയർ ഡോക്ടർമാരുടെ സമരം ചികിത്സയ്ക്കായി കാത്തിരിക്കുന്നവർക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പണിമുടക്ക് സമയത്ത് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് എൻഎച്ച്എസ് 111 അല്ലെങ്കിൽ അടുത്തുള്ള ഫാർമസിയുമായി ബന്ധപ്പെടാൻ രോഗികളോട് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ജീവിത ചിലവും പണപ്പെരുപ്പവും നേരിടാൻ 35% ശമ്പള വർധനവാണ് സമരക്കാർ ആവശ്യപ്പെടുന്നത്. നിലവിൽ സർക്കാർ മുന്നോട്ടു വച്ചിരിക്കുന്ന ശമ്പള പരിഷ്കരണം 9 % മാത്രമാണ്. ഡിസംബർ മുതൽ എൻഎച്ച്എസ് ജീവനക്കാരുടെ സമരം മൂലം 8 ദശലക്ഷത്തിനടുത്ത് അപ്പോയിൻമെന്റുകളാണ് മാറ്റിവയ്ക്കേണ്ടതായി വന്നിരിക്കുന്നത് . നിലവിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.5 ദശലക്ഷത്തിലേയ്ക്ക് ഉയർന്നത് എൻഎച്ച്എസിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗർഭിണിയായ കാമുകിയെയും മൂന്നു കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയ ആൾക്ക് നിയമസഹായമായി £122,000 പൗണ്ട് ലഭിച്ചു (taxpayer-funded Legal Aid). കൊലപാതകം സമ്മതിച്ചിട്ടും തുക ഡാമിയൻ ബെൻഡലിന്റെ അഭിഭാഷകർക്ക് ലഭിച്ചു. ടെറി ഹാരിസ് (35), അവളുടെ മകൻ ജോൺ പോൾ ബെന്നറ്റ് (13), മകൾ ലേസി ബെന്നറ്റ്, ലേസിയുടെ സുഹൃത്ത് കോന്നി ജെന്റ് (11) എന്നിവരെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഡാമിയനെ മരണം വരെ തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു. കൊക്കെയ്‌നും കഞ്ചാവും അമിതമായി ഉപയോഗിച്ചിരുന്ന 33 കാരനായ ബെൻഡാൽ, ലെസിയെ ബലാത്സംഗം ചെയ്തതായി സമ്മതിച്ചു. 2021 ലെ ഡെർബിസിലെ കില്ലമാർഷിൽ നടന്ന ഈ കൂട്ടകൊലപാതകം സമൂഹ മനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ചതാണ്.

വിവരാവകാശ നിയമപ്രകാരം നീതിന്യായ മന്ത്രാലയം പണം നൽകിയതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. ബെൻഡലിന്റെ അഭിഭാഷകർക്ക് 73,000 പൗണ്ട് ലഭിച്ചു. ഡെർബി ക്രൗൺ കോടതിയിൽ ബാരിസ്റ്ററെ അനുവദിച്ചതിന് 49,000 പൗണ്ട് നൽകി. ആക്രമണത്തിന് 15 മാസങ്ങൾക്ക് ശേഷം, ബെൻഡൽ എല്ലാ കുറ്റങ്ങളും സമ്മതിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വീശുന്ന കാറ്റിന് ഇന്ന് ചോരയുടെ മണമാണ്. മണിപ്പൂരിൽ മെയ്‌ ആദ്യവാരം ആരംഭിച്ച വംശീയ കലാപം നാലു മാസം പിന്നിട്ടു. 180-ലധികം ആളുകൾ മരിക്കുകയും നൂറുകണക്കിന് ആളുകൾ ആശുപത്രിയിലാവുകയും 60,000-ത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സർക്കാർ സംവിധാനങ്ങൾക്കോ പോലീസിനോ അടക്കിനിർത്താൻ കഴിയാത്ത വിധം ശിഥിലമായിരിക്കുകയാണ് മണിപ്പൂരിലെ ക്രമസമാധാനം. കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തരയുദ്ധം മണിപ്പൂരിനെ അശാന്തിയുടെ ഇടമാക്കി. അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം മണിപ്പൂരിലെ പ്രശ്നങ്ങൾ മുഖ്യധാരയിലെത്തിക്കുന്നു.

സംസ്ഥാനത്ത് പ്രബലമായ മെയ്തെയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ പോരാട്ട ഭൂമിയാക്കി മാറ്റിയത്. മെയ്തെയ് വിഭാഗക്കാർക്ക് പട്ടികവർഗ പദവി വേണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. എന്നാൽ അതൊരു ഏറ്റുമുട്ടൽ വിഷയമായി മാറിയത് മറ്റു സാമുദായിക സംഘർഷങ്ങൾ കൊണ്ടു കൂടിയാണ്. മണിപ്പൂരിന്റെ 10 ശതമാനം മാത്രം താഴ്വര പ്രദേശവും ബാക്കി 90 ശതമാനവും പർവത മേഖലകളുമാണ്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്നവരാണ് മെയ്തെയ് വിഭാഗക്കാർ. ജനസംഖ്യയുടെ മൂന്നിലൊന്നും താഴ്വരയിലാണ്. മെയ്തെയ് വിഭാഗക്കാരാണ് താഴ്വരയിൽ ഏറിയ പങ്കും.

സംസ്ഥാന നിയമസഭയിലെ 60 സീറ്റിൽ 40ഉം താഴ്വര മേഖലകളിലാണ്. അതു കൊണ്ട് ഭരണനിയന്ത്രണവും അവർക്കു തന്നെ. ഇവർക്ക് പട്ടികവർഗ പദവി നൽകുന്നത് പരിഗണിക്കണമെന്നും നാലാഴ്ചക്കകം കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവും അനന്തര നീക്കങ്ങളും നാഗ, കുകി ഗോത്രവർഗക്കാരെ രോഷാകുലരാക്കി. അങ്ങനെയാണ് കലഹത്തിന്റെ തുടക്കം. പർവത മേഖലയിലെ കഠിന ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന ഗോത്രവർഗക്കാരുടെ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് അവിടങ്ങളിൽ കഴിയുന്നവരുടെ രോഷം തിളച്ചു മറിഞ്ഞത്.

വംശീയ സംഘട്ടനങ്ങൾ വ്യാപിച്ചപ്പോൾ, ഗ്രാമങ്ങൾ തോറും കത്തിക്കുകയും നൂറുകണക്കിന് ആരാധനാലയങ്ങൾ ഇരുപക്ഷവും നശിപ്പിക്കുകയും ചെയ്തു. തന്റെ വീട് കൊള്ളയടിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ചതിന് ജൂലൈ 4 -ന് മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ 31 കാരനായ ഡേവിഡ് ടുലോർ എന്ന കുക്കി വംശജനെ ക്രൂരമായി പീഡിപ്പിക്കുകയും തല വെട്ടിയെടുക്കുകയും ശരീരം കഷണങ്ങളായി മുറിക്കുകയും ചെയ്തു. “അന്ന് രാത്രി അവർ ആക്രമിക്കുമ്പോൾ, അവൻ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. അവർ അവനെ പിടികൂടി പീഡിപ്പിക്കുകയായിരുന്നു. മൃഗങ്ങളെപ്പോലും പീഡിപ്പിക്കാത്ത വിധത്തിൽ അവർ അവനെ പീഡിപ്പിച്ചു.” ഡേവിഡിന്റെ സഹോദരി എമെലിൻ രാംതലൻ പറയുന്നു.

രണ്ട്‌ കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയശേഷം നഗ്നരായി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ജൂലൈ അവസാനം പുറത്തുവന്നതോടെ മറ്റ് രാജ്യങ്ങളിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നു. ഇനിയും പുറത്തുവരാത്ത, ഇവിടെ എഴുതാൻ പറ്റാത്തത്ര ഹീനമായ കൊലകൾ, പീഡനങ്ങൾ മണിപ്പൂരിൽ നടന്നിട്ടുണ്ട്. ഈ സമയം പ്രധാനമന്ത്രിയും സർക്കാരും സ്വീകരിക്കുന്ന നയം തീർത്തും അപകടകരമാണ്. അത് രാജ്യത്തിനാകമാനം നാണക്കേടാണ്, മണിപ്പൂർ ഇന്ത്യയുടെ ഹൃദയത്തിലേറ്റ ഉണങ്ങാത്ത മുറിവാകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്ററിൽ താമസിക്കുന്ന ഷാജിയുടെയും പ്രിനിയുടെയും മകൻ ജോൺ പോൾ അകാലത്തിൽ വിട പറഞ്ഞു. 9 വയസ്സ് മാത്രം പ്രായമുള്ള കുട്ടി ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം ആശുപത്രിയിൽ ആയിരുന്നു.

നേരത്തെ ഷാജിയുടെയും പ്രിനിയുടെയും അഞ്ചാമത്തെ കുട്ടി ചെറുപ്പത്തിലെ മരണമടഞ്ഞിരുന്നു. ഇതിനു പുറമേയാണ് മാതാപിതാക്കൾക്ക് തീരാ വേദന സമ്മാനിച്ച് ജോൺ പോളിന്റെ ജീവനും വിധി തട്ടിയെടുത്തത്. ജോൺ പോളിന്റെ മൂത്ത സഹോദരൻ മാർപാപ്പ പങ്കെടുക്കുന്ന വേൾഡ് യൂത്ത് ഡേയിൽ പങ്കെടുക്കാനായി പോർച്ചുഗലിൽ പോയിരിക്കുന്ന സമയത്താണ് അനിയൻ ജീവൻ വെടിഞ്ഞത്.

മാഞ്ചസ്റ്റർ സെന്റ് ആൻറണീസ് കത്തോലിക്കാ പള്ളിയിൽ വച്ചാണ് ഈ മാസം പതിനെട്ടാം തീയതി വെള്ളിയാഴ്ച മൃതസംസ്കാര ശുശ്രൂഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ജോൺ പോളിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 41 പേർ ബോട്ട് മറിഞ്ഞ് കൊല്ലപ്പെട്ടു. സംഭവത്തിൽ 4 പേർ മാത്രമാണ് രക്ഷപ്പെട്ടത്. കുടിയേറ്റത്തിനായി ടുണീഷ്യയിലെ സ്ഫാക്സിൽ നിന്ന് ഇറ്റലിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് ദുരന്തം സംഭവിച്ചത്. രക്ഷപ്പെട്ട 4 പേരിൽ 13 വയസ്സുള്ള ഒരു ആൺകുട്ടിയും രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ആണ് ഉള്ളത്.

20 അടി നീളമുള്ള ബോട്ട് കഴിഞ്ഞ ആഗസ്റ്റ് 3-ാം തീയതി വ്യാഴാഴ്ചയാണ് സ്ഫാക്സിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ പുറപ്പെട്ട് മണിക്കൂറുകൾക്കകം വലിയ തിരമാലകളിൽ പെട്ട് ബോട്ട് മുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . ബോട്ടിലുണ്ടായിരുന്ന 15 പേർ മാത്രമാണ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നത്. എന്നാൽ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന എല്ലാവരും രക്ഷപ്പെട്ടില്ല.

ലൈഫ് ജാക്കറ്റുകളുടെ സഹായത്തോടും തകർന്ന ബോട്ടിലെ ടബ്ബുകളിലും പൊങ്ങിക്കിടന്ന നാലു പേരെ മറ്റൊരു ബോട്ട് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു എന്ന് ഇറ്റാലിയൻ റെഡ് ക്രോസ് പറഞ്ഞു. രക്ഷപ്പെട്ട നാലുപേർക്കും ചെറിയ പരുക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇറ്റാലിയൻ തീര സംരക്ഷണ സേന ഞായറാഴ്ച പ്രദേശത്ത് രണ്ട് ബോട്ടുകളുടെ അവശിഷ്ടങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 41 പേരുടെ അപകടത്തിന് കാരണമായ ബോട്ട് അതിൽ പെട്ടതാണോ എന്ന് വ്യക്തമല്ല.വടക്കേ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റ ശ്രമങ്ങളിൽ ഈ വർഷം ഇതുവരെ 1800 -ലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്ലിയറിംഗിലൂടെ ഒരു മികച്ച സർവകലാശാലയിൽ ഇടം നേടുന്നതിന് വിദ്യാർത്ഥികൾ അതിവേഗം ശ്രമിക്കേണ്ടതുണ്ടെന്ന് യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് (യുകാസ്) മേധാവി ക്ലെയർ മാർച്ചന്റ്. യൂണിവേഴ്സിറ്റിയിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഏതൊക്കെ കോഴ്സുകളിൽ ഒഴിവുണ്ടെന്ന് ക്ലിയറിംഗിലൂടെ തിരയാം. യൂണിവേഴ്സിറ്റിയിൽ സീറ്റ് ലഭിക്കാൻ ആവശ്യമായ എ-ലെവൽ അല്ലെങ്കിൽ തത്തുല്യ ഗ്രേഡുകൾ നഷ്‌ടമായവർ ഇത് പലപ്പോഴും ഉപയോഗിക്കുന്നു. എ-ലെവലുകൾ, ടി-ലെവലുകൾ, ബിടെക്കുകൾ, മറ്റ് ലെവൽ 3 റിസൾട്ടുകൾ ഓഗസ്റ്റ് 17 -ന് പ്രസിദ്ധീകരിക്കും.

ജനസംഖ്യയിൽ 18 വയസ്സുള്ളവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ എലൈറ്റ് റസ്സൽ ഗ്രൂപ്പ് സർവ്വകലാശാലകൾ പോലെ ഉയർന്ന ഗ്രേഡുകൾ ആവശ്യപ്പെടുന്ന സർവ്വകലാശാലകളിൽ ഇടം നേടുന്നത് കൂടുതൽ മത്സരാധിഷ്ഠിതമായിരിക്കും. ബിരുദ കോഴ്‌സുകളിൽ ചേരാൻ അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള അപേക്ഷകളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. ഇഷ്ടമുള്ള കോഴ്സിൽ സീറ്റുകൾ ഉണ്ടോ എന്ന് നോക്കി വേഗത്തിൽ ചേരുക എന്നതാണ് നല്ല മാർഗം എന്നും അവർ കൂട്ടിച്ചേർത്തു.

ക്ലിയറിംഗിലൂടെ നിലവിൽ 28,000 കോഴ്‌സുകൾ ലഭ്യമാണ്. ക്ലിയറിംഗ് ഒക്ടോബർ 17 -ന് അവസാനിക്കും. കഴിഞ്ഞ വർഷം 18 വയസ്സുള്ള 34,875 പേർ ഈ സംവിധാനത്തിലൂടെ സർവകലാശാലയിൽ ഇടം നേടിയിരുന്നു. മൂന്ന് വർഷത്തെ ഉയർന്ന ഗ്രേഡുകൾക്ക് ശേഷം ഇംഗ്ലണ്ടിലെ റിസൾട്ടുകൾ കോവിഡിന് മുമ്പുള്ള നിലയ്ക്ക് അനുസൃതമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ വീട്ടു വാടക വീണ്ടും ഉയർന്നു. ഇതോടെ യുകെയിലെത്തി വാടകയ്ക്ക് കഴിയുന്ന മലയാളികൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. വിലക്കയറ്റത്തിനൊപ്പം വീട്ടുവാടകയും ഉയർന്നതോടെ കനത്ത ജീവിതചെലവ് പ്രതിസന്ധിയിലായി കുടുംബങ്ങൾ. വാർഷിക വാടക 10.3% വർദ്ധിച്ച് ജുലൈയില്‍ ശരാശരി വാടക 1243 പൗണ്ടെന്ന റെക്കോര്‍ഡിലെത്തി. ലെറ്റിങ് റഫറന്‍സിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫേമായ ഹോംലെറ്റ് റെന്റല്‍ ഇന്‍ഡെക്സില്‍ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം സ്കോട്ട്ലൻഡിൽ 15.8% വാര്‍ഷിക വാടക വര്‍ദ്ധനവ് രേഖപ്പെടുത്തി.

തൊട്ടുപിന്നിൽ ലണ്ടൻ ആണ്. 12.9% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ ജൂലൈയിലെ വാടകയില്‍ മാത്രം 1.9% വര്‍ധനവുണ്ടായി. ഇതോടെ ശരാശരി വാടക 2109 പൗണ്ടായി ഉയർന്നു. ജൂലൈയില്‍ രാജ്യമാകമാനം വാടകയില്‍ 1.1 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ ശരാശരി വാടകയായ 1037 പൗണ്ടിനേക്കാള്‍ ഏതാണ്ട് 70 ശതമാനം കൂടുതലാണ് ലണ്ടനിലെ വാടകയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ വാടകക്കാർ അവരുടെ വരുമാനത്തിന്റെ 32.1 ശതമാനം വാടക കൊടുക്കാന്‍ വേണ്ടി ചെലവാക്കുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ചെലവാക്കിയിരുന്നത് 30.2 ശതമാനമാണ്. രാജ്യത്ത് പലിശ നിരക്കിനൊപ്പം മോർട്ട്ഗേജ്‌ നിരക്കുകളും ഉയരുന്നതിനാൽ പലർക്കും സ്വന്തമായി വീട് വാങ്ങാനാകുന്നില്ല. വീട്ടുവാടക കുത്തനെ ഉയരുന്നതിനാൽ മറ്റ് ചിലവുകൾക്ക് പണം തികയാതെയും വരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പോലീസ് സേനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി 1992-ൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. നീതിക്കുവേണ്ടി താൻ കാത്തിരിക്കേണ്ടി വന്നത് നീണ്ട മുപ്പത് വർഷങ്ങളാണ് എന്നാരോപിച്ചാണ് നീക്കം. 1992-ൽ ഏഴുവയസ്സുകാരിയായ നിക്കി അലനെ സൺഡർലാൻഡിലെ ഒരു പൊളിഞ്ഞ കെട്ടിടത്തിൽ കൊണ്ടുവന്ന് തുടർച്ചയായി മർദ്ദിക്കുകയും കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു. കുട്ടിയുടെ മുൻ അയൽവാസിയായ ഡേവിഡ് ബോയ്ഡ്ന് മെയ് മാസം കൊലപാതകത്തിന് ജയിൽ ശിക്ഷ വിധിച്ചു. എന്നാൽ നോർത്തുംബ്രിയ പോലീസ് പ്രതിയെ വേഗം പിടികൂടണമായിരുന്നു എന്ന് നിക്കിയുടെ അമ്മ ഷാരോൺ ഹെൻഡേഴ്സൺ പറഞ്ഞു.

കേസ് തെളിയിക്കാൻ പരാജയപ്പെട്ടതിന് നോർത്തുംബ്രിയ പോലീസ് മുമ്പ് ക്ഷമാപണം നടത്തിയിരുന്നു. നിയമനടപടി തുടരാനുള്ള തന്റെ നീക്കം അഭിഭാഷകർ വഴി നോർത്തുംബ്രിയ പോലീസിലെ ചീഫ് കോൺസ്റ്റബിളിന് കത്തെഴുതാൻ ഒരുങ്ങുകയാണ് ഷാരോൺ ഹെൻഡേഴ്സൺ. നിക്കിയുടെ ബേബി സിറ്ററിന്റെ കാമുകൻ കൂടിയായ ബോയ്ഡിനെ അറസ്റ്റ് ചെയ്യാൻ ഏകദേശം 30 വർഷത്തെ കാലതാമസം നേരിട്ടത് കേസിലെ പോലീസ് അന്വേഷണങ്ങളുടെ കഴിവ് കേടിനെയാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു.

കിഴക്കൻ സണ്ടർലാൻഡിലെ ഹെൻഡനിലെ വെയർ ഗാർത്ത് ഫ്ലാറ്റിലാണ് നിക്കിയും കുടുംബവും താമസിച്ചിരുന്നത്. പ്രതിയായ ബോയിഡിന് രണ്ട് നിലകൾക്ക് താഴെയായിരുന്നു ഇവരുടെ അപ്പാർട്ട്മെന്റ്. അന്ന് ഡേവിഡ് ബോയ്ഡിന് 25 വയസ്സായിരുന്നു പ്രായം. ഒക്‌ടോബർ 7 രാത്രി കാണാതായ നിക്കിയെ ശരീരമാസകലം മുറിവേറ്റ നിലയിൽ അടുത്ത ദിവസം രാവിലെ പഴയ ഓൾഡ് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കണ്ടെത്തുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് മ്യൂസിയത്തിന് സമീപം നടന്ന കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. അക്രമിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സെൻട്രൽ ലണ്ടനിലെ ഗ്രേറ്റ്‌ റസൽ സ്ട്രീറ്റിൽ ഇന്നലെ രാവിലെ 10നാണ് സംഭവം. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ കൈയിലാണ് കുത്തേറ്റത്. മ്യൂസിയത്തിലേക്കുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. പാരാമെഡിക്കുകൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഉടൻ മ്യൂസിയം ഒഴിപ്പിച്ചെങ്കിലും ശക്തമായ സുരക്ഷയോടെ വീണ്ടും തുറന്നു.

ആക്രമണത്തിൽ മറ്റ് അപകടങ്ങൾ ഒന്നുമില്ലെന്നും ഇത് തീവ്രവാദവുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. ആക്രമണം നടന്നതോടെ അവിടെയുള്ളവരെല്ലാം ഭയന്ന് ഓടാൻ തുടങ്ങിയതായി ഒരു ദൃക്സാക്ഷി പറഞ്ഞു.

ആക്രമണത്തിന് മുമ്പ് ഒരാൾ മൂന്നു വലിയ കത്തികളുമായി നടക്കുന്നത് കണ്ടതായി മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.

പോലീസിന്റെ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളോ ദൃശ്യങ്ങളോ ഉള്ളവർ CADF 2184/08AUG ഉദ്ധരിച്ച് 101 എന്ന നമ്പറിലോ 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്‌സ് വഴിയോ പോലീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

12 ദശലക്ഷം ബ്രിട്ടീഷുകാർക്ക് സൗജന്യമായി നൽകി വന്നിരുന്ന എൻഎച്ച്എസ് ജാബുകളും കോവിഡ് ബൂസ്റ്ററുകളും നിർത്തലാക്കി. 50 – തിനും 64- തിനും ഇടയിൽ പ്രായമുള്ള അർഹരായ ആളുകൾക്ക് ശരത്കാലം മുതലുള്ള കോവിഡ് – 19 ടോപ്പ് അപ്പ് ജാബുകൾ നൽകില്ലെന്ന് ജോയിൻറ് കമ്മിറ്റി ഓഫ് വാസിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ (ജെ സി വി ഐ) -ൽ എൻഎച്ച്എസിന് മാർഗനിർദ്ദേശം നൽകിയതാണ് തീരുമാനത്തിന് പിന്നിൽ.

എന്നാൽ സൗജന്യ പ്രതിരോധ കുത്തിവെയ്പ്പുകൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ ഇടയിൽ കടുത്ത എതിരഭിപ്രായമാണ് ഉള്ളത്. കോവിഡ് -19 വൈറസ് ഇല്ലാതായിട്ടില്ലന്നും ശൈത്യകാലത്ത് ഇത് കൂടുതൽ വ്യാപകമായി പ്രചരിക്കുമെന്നാണ് കരുതുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ പബ്ലിക് ഹെൽത്ത് പ്രോഗ്രാമറുകളുടെ ഡയറക്ടർ ഡോ. മേരി ദാംസ പറഞ്ഞു.

അടുത്തിടെ നടന്ന എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ബോർഡ് മീറ്റിംഗ് ബ്രിട്ടനിൽ എക്കാലങ്ങളും മോശം ഫ്ലൂ ഡിസംബർ ആണ് വരാനിരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിരുന്നു. ഇൻഫ്ലുവൻസുമായി ബന്ധപ്പെട്ട് ആശുപത്രി പ്രവേശനത്തിൽ അഞ്ചിൽ നാലും കുട്ടികളാണ്. 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും അതുപോലെ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്കും ചെറുപ്പക്കാർക്കും പാൻഡമിക് ഫ്ലൂ ജാബുകൾ നൽകാനുള്ള പദ്ധതി നിലവിലുണ്ട്

Copyright © . All rights reserved