ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്‌കോ ട്ട്‌ലൻഡിൽ സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങൾ പിൻവലിച്ചു. അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ ജെനിറ്റർമാരും ക്ലീനർമാറും ഉൾപ്പെടെ 10 കൗൺസിലുകളിലെ അംഗങ്ങൾ പണിമുടക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. ശമ്പള ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. കൗൺസിലുകൾ പുതിയ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഈ കരാർ അംഗീകരിച്ചില്ലെങ്കിൽ ജിഎംബി, യൂണിസൺ, യൂണിറ്റ് എന്നീ യൂണിയനുകൾ ഉടൻ നടപടി എടുക്കുമെന്ന് അറിയിച്ചു.

സ്‌കൂളുകളിലെ കാറ്ററിംഗ്, ക്ലീനിംഗ്, വിദ്യാർത്ഥി പിന്തുണ, അഡ്മിനിസ്ട്രേഷൻ, ശുചീകരണ തൊഴിലാളികൾ എന്നിവയുൾപ്പെടെയുള്ള അനധ്യാപക ജീവനക്കാരും വേതന വർദ്ധനവ് എന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. മൂന്ന് യൂണിയനുകളും സർക്കാർ നേരത്തെ മുൻപോട്ട് വച്ച ശരാശരി 5.5% എന്ന ശമ്പള വർദ്ധനവ് നിരസിച്ചു. അബെർഡീൻ, ക്ലാക്ക് മന്നൻഷയർ, കോംഹെർലെ നാൻ എയിലൻ സിയാർ, ഡണ്ടി, ഈസ്റ്റ് ഡൺബാർട്ടൺഷയർ, ഫാൽകിർക്ക്, ഗ്ലാസ്‌ഗോ, ഓർക്ക്‌നി, റെൻഫ്രൂഷയർ, സൗത്ത് അയർഷയർ എന്നിവിടങ്ങളിലാണ് സമരം നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

32 കൗൺസിൽ ഏരിയകളിൽ 24 ഏരിയകളിലെയും യൂണിസൺ അംഗങ്ങൾ സമരത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. അടുത്തയാഴ്ച സ്‌കൂൾ അടച്ചുപൂട്ടിലെന്ന വാർത്ത നിരവധി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസമാകും. എന്നാൽ ചർച്ചകൾ അനുകൂലമായി അവസാനിച്ചില്ലെങ്കിൽ സ്കൂളുകൾ തടസ്സപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല.