ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തന്റെ അമ്മ രാജ്യത്തിനുവേണ്ടി ചെയ്ത അർപ്പണബോധമുള്ള സേവനത്തെ ചാൾസ് രാജാവ് അനുസ്മരിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബർ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. തികച്ചും സ്നേഹത്തോടെയും ബഹുമാനത്തോടെയും തന്റെ മാതാവിനെ അനുസ്മരിച്ച ചാൾസ് രാജാവ്, എലിസബത്ത് രാജ്ഞിയ്ക്ക് 42 വയസ്സുള്ളപ്പോൾ സെസിൽ ബീറ്റൺ എടുത്ത വളരെ അപൂർവ്വമായ അവരുടെ ചിത്രവും പ്രദർശനം ചെയ്തു. ഇതുവരെ ഈ ചിത്രം പൊതുജനങ്ങൾക്കിടയിൽ പുറത്തുവിട്ടിരുന്നില്ല. 15 വജ്രങ്ങൾ കൊണ്ട് നിർമ്മിച്ച ഗ്രാൻഡ് ഡച്ചസ് വ്ളാഡിമിറിന്റെ ടിയാര ധരിച്ച് തന്റെ ഗാർട്ടർ വസ്ത്രത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ് നിന്ന് പുഞ്ചിരിക്കുന്ന എലിസബത്ത് രാജ്ഞിയാണ് ഈ അപൂർവമായ ചിത്രത്തിൽ ഉള്ളത്.

ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ, തന്റെ അമ്മയുടെ മരണശേഷം തന്നോടും ഭാര്യ കമിലയോടും ബ്രിട്ടനിലെ ജനങ്ങൾ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ചാൾസ് രാജാവ് നന്ദി പറഞ്ഞു. തന്റെ അമ്മ അന്തരിച്ചിട്ട് ഒരു വർഷം ആകുന്ന ഈ വേളയിൽ, അവരുടെ അർപ്പണബോധമുള്ള സേവനങ്ങൾ തികഞ്ഞ നന്ദിയോടെ ഓർക്കുന്നതായും ഓഡിയോ സന്ദേശത്തിൽ ചാൾസ് രാജാവ് പറഞ്ഞു.

എലിസബത്ത് രാജ്ഞിയുടെ ചരമവാർഷിക ദിനത്തിൽ ബ്രിട്ടൻ പ്രധാനമന്ത്രി റിഷി സുനകും രാജ്ഞിയുടെ അസാധാരണമായ പ്രവർത്തനങ്ങളെ അനുസ്മരിച്ചു. രാജ്ഞിയുമായുള്ള തന്റെ ഓർമ്മകൾ താൻ നിധി പോലെ സൂക്ഷിക്കുന്നതായും, ചാൻസിലർ ആയി താൻ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് രാജ്ഞിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തുവാൻ സാധിച്ചത് ഇപ്പോഴും ഓർമ്മിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തുടനീളം വിവിധ ചടങ്ങുകളിലൂടെ രാജ്ഞിയുടെ ചരമവാർഷികം ജനങ്ങൾ അനുസ്മരിക്കുന്നുണ്ട്.