ന്യൂസ് ഡെസ്ക് മലയാളം യുകെ
നിങ്ങൾ നല്ലൊരു ജോലിയും ഭാവിയും സ്വപ്നം കാണുന്നുണ്ടോ ? എങ്കിൽ എൻ എച്ച്എസിലെ ജോലി അതിനു നിങ്ങളെ തീർച്ചയായും സഹായിക്കും. ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, നേഴ്സുമാർ, ഡോക്ടർമാർ തുടങ്ങി സ്പീച്ച്, ലാംഗ്വേജ് തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ തുടങ്ങി 350-ലധികം തസ്തികകളിൽ 1.6 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നാം സ്ഥാനത്താണ് എൻഎച്ച്എസ്. തൊഴിൽ സുരക്ഷ എൻഎച്ച്എസ്സിന്റെ മുഖമുദ്രയാണ്. അതുകൂടാതെ ഈ വർഷം സർക്കാർ പ്രഖ്യാപിച്ച പുതുക്കിയ ശമ്പള പരിഷ്കരണം എൻഎച്ച്എസിന്റെ ജോലിയെ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട് . ഓൺ – കോൾ , ഓവർടൈം തുടങ്ങിയവയിലൂടെ ജീവനക്കാർക്ക് കൂടുതൽ വരുമാനം നേടാനുള്ള അവസരവും എൻഎച്ച്എസ് നൽകുന്നുണ്ട്.

ചില തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ജോലി സംബന്ധമായി കൂടുതൽ പരിശീലനം നേടുന്നതിനുള്ള സാമ്പത്തിക സഹായവും എൻഎച്ച്എസ് ലഭ്യമാക്കുന്നുണ്ട്. നേഴ്സിംഗ് , മിഡ് വൈഫറി , ഡയറ്റീഷൻമാർ എന്നിവർക്ക് കൂടുതൽ പരിശീലനത്തിനായി 5000 പൗണ്ട് വരെ സാമ്പത്തിക സഹായമാണ് എൻഎച്ച്എസ് നൽകുന്നത്. എൻഎച്ച്എസിന്റെ പെൻഷൻ പദ്ധതി യുകെയിലെ ഏറ്റവും മികച്ചതാണ്. പെൻഷൻ പദ്ധതിക്കായി ജീവനക്കാരുടെ 20.6 ശതമാനത്തിന് തുല്യമായ തുകയാണ് എൻഎച്ച്എസ് നീക്കി വയ്ക്കുന്നത്.

യുകെയിലെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതിൽ തന്നെ ഒട്ടു മിക്ക യുകെ മലയാളികളും എൻഎച്ച്എസിലാണ് ജോലി ചെയ്യുന്നത് . ആവശ്യമായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. യുകെയിൽ എൻഎച്ച്എസിൽ ജോലി ലഭിക്കുക എന്നത് കേരളത്തിലെ മലയാളി നേഴ്സുമാരുടെ ഒരു സ്വപ്നമാണ്. എൻഎച്ച്സിലെ ജോലിസാധ്യതയെ കുറിച്ച് കൂടുതൽ വിവരങ്ങൾ താഴെപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്.
http://healthcareers.nhs.uk
ന്യൂസ് ഡെസ്ക് മലയാളം യുകെ
നിങ്ങൾ വളരെ നാളായി യുകെയിൽ ഒരു വീട് എന്ന സ്വപ്നം കൊണ്ടു നടക്കുന്നവരാണോ? എങ്കിൽ ആ സ്വപ്നം പൂവണിയാൻ ഏറ്റവും നല്ല സുവർണ്ണാവസരമാണ് ഇപ്പോഴുള്ളത്. യുകെയിലെ വീടുകളുടെ വില ജൂലൈയിൽ വീണ്ടും കുറഞ്ഞു. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഈ വർഷം കാണാൻ സാധിക്കുന്നത്. വീടുകളുടെ വില 3.8% കുറഞ്ഞതായി ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. ജൂലൈ 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. നിലവിൽ മോർട്ട്ഗേജ് പലിശനിരക്ക് വീടുവാങ്ങുന്നവർക്ക് ഒരു വെല്ലുവിളിയാണ്. പണപ്പെരുപ്പവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ച നിരക്കുകളിന്മേലുള്ള അനിശ്ചിതത്വവും മൂലം ജൂലൈയിലെ മോർട്ട്ഗേജ് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.

നിലവിൽ യുകെയിലെ ഒരു വീടിന്റെ ശരാശരി വില £260,828 ആണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കിനെ അപേക്ഷിച്ച് നോക്കുമ്പോൾ £13,000 കുറവാണ് വരുന്നത്. പാൻഡെമിക് സമയത്ത് ഉൾപ്പെടെ സമീപ വർഷങ്ങളിൽ ഉയർന്നുവന്ന വീടുകളുടെ വിലയിലെ ഇടിവിന് ജനങ്ങളിൽ വൻ സ്വീകാര്യതയായിരിക്കും ലഭിക്കുക എന്നാണ് വിദഗ്ധഭിപ്രായം.

ജീവിത ചിലവുകൾ ഉയർന്ന സഹചര്യത്തിൽ സമീപ മാസങ്ങളിൽ ഭവന വിപണി നന്നേ ഇടിഞ്ഞിരുന്നു. ജൂണിൽ 86,000 ഭവന ഇടപാടുകളാണ് പൂർത്തിയായത്. കഴിഞ്ഞ വർഷം 100,000 കൂടുതൽ ഇടപാടാണ് നടന്നത്. ഉയർന്ന പണപ്പെരുപ്പത്തെ നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വർദ്ധിപ്പിച്ചതിനെത്തുടർന്ന് മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വീണ്ടും പലിശ നിരക്ക് 5% ൽ നിന്ന് 5.25% ആയി ഉയർത്തുമെന്നാണ് വിലയിരുത്തൽ. 2021 ഡിസംബറിന് ശേഷം ഈ വർദ്ധനവ് പതിനാലാം തവണയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അഭയാർത്ഥി പദവിക്ക് അപേക്ഷിക്കാൻ തെറ്റായ കഥകൾ ഉണ്ടാക്കി ആയിരക്കണക്കിന് പൗണ്ടുകൾ തട്ടിയ മൂന്ന് നിയമ സ്ഥാപനങ്ങൾ അടച്ചുപൂട്ടി സോളിസിറ്റേഴ്‌സ് വാച്ച്‌ഡോഗ്. യു കെയിൽ തുടരാൻ എന്തൊക്കെ നുണകൾ പറയണമെന്ന് നിയമ സ്ഥാപനങ്ങളിലെ അഭിഭാഷകർ അഭയാർത്ഥികളോട് പറയും. അവർ ആവശ്യപ്പെടുന്ന പണം നൽകണമെന്ന് മാത്രം. ഡെയിലിമെയിൽ വെളിപ്പെടുത്തലിലൂടെയാണ് കാര്യങ്ങൾ പുറത്തായത്. വെളിപ്പെടുത്തലിനെ തുടർന്ന് സോളിസിറ്റേഴ്‌സ് റെഗുലേഷൻ അതോറിറ്റി ‘അടിയന്തിര നടപടി’ സ്വീകരിക്കുകയായിരുന്നു. കിംഗ്‌സ്‌റൈറ്റ് സോളിസിറ്റേഴ്‌സിൽ നിന്നുള്ള മുഹമ്മദ് അസ് ഫർ, റാഷിദ് & റാഷിദ് സോളിസിറ്റേഴ്‌സിൽ നിന്നുള്ള റാഷിദ് അഹമ്മദ് ഖാൻ എന്നീ സോളിസിറ്റർമാരെ സസ്പെൻഡ് ചെയ്യുകയും ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. വിന്നസിതമ്പി ലിംഗജോതി എന്ന അഭിഭാഷകനെ സോളിസിറ്റേഴ്‌സ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

വെളിപ്പെടുത്തലിന് പിന്നാലെ വിഷയത്തെ ശക്തമായി നേരിടണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ , ഷാഡോ അറ്റോർണി ജനറൽ എമിലി തോൺബെറി, ലിബറൽ ഡെമോക്രാറ്റ് ആഭ്യന്തര കാര്യ വക്താവ് അലിസ്റ്റർ കാർമൈക്കൽ എന്നിവർ നിയമപരമായ അന്വേഷണം ആവശ്യപ്പെട്ടു. ലോർഡ് ചാൻസലറുടെ ഒരു കത്തിന് മറുപടിയായി, സോളിസിറ്റേഴ്സ് റെഗുലേഷൻ അതോറിറ്റി ബോർഡ് ചെയർമാൻ അന്ന ബ്രാഡ്‌ലി, അഭിഭാഷകരുടെ പെരുമാറ്റം തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞു.

അഭയാർത്ഥി അവകാശങ്ങൾ ലഭിക്കാൻ എന്തൊക്കെ നുണകഥകൾ പറയണമെന്ന് അഭിഭാഷകർ അഭയം തേടി എത്തുന്നവരോട് പറയും. ഇതിന് പതിനായിരത്തിലധികം പൗണ്ട് ആണ് ഫീസായി ഈടാക്കുന്നത്. ഈ കണ്ടെത്തൽ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും ഇത്തരത്തിൽ തെറ്റായ രീതിയിലൂടെ പണം തട്ടിയവർ വരും ദിവസങ്ങളിൽ കുടുങ്ങുമെന്നും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സർക്കാരിന്റെ ശമ്പള വർദ്ധനവ് അംഗീകരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ നാഷണൽ എജ്യുക്കേഷൻ യൂണിയൻ അധ്യാപകരുടെ സമരം അവസാനിച്ചു. ഇതോടെ ഓട്ടം (autumn) സീസണിൽ അധ്യാപകർ പണിമുടക്കില്ലെന്ന് ഉറപ്പായി. 6.5% ശമ്പള വർദ്ധനവ് അംഗീകരിക്കാൻ 86% അംഗങ്ങളും വോട്ട് ചെയ്തതായി യുകെയിലെ ഏറ്റവും വലിയ ടീച്ചിംഗ് യൂണിയനായ എൻ ഇ യു പറഞ്ഞു. സമരം പിൻവലിക്കാനുള്ള തീരുമാനം അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷം നൽകുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പ്രതികരിച്ചു. ശമ്പളവർദ്ധനവിനെ ചൊല്ലി ജൂലൈ ആദ്യവും അധ്യാപകർ സമരത്തിന് ഇറങ്ങിയിരുന്നു.

ശമ്പള ഓഫർ അംഗീകരിച്ചതോടെ അധ്യാപകരുടെ ശരാശരി ശമ്പളം 2,500 പൗണ്ടായി വർദ്ധിക്കുമെന്ന് എൻ ഇ യു ജോയിന്റ് ജനറൽ സെക്രട്ടറി മേരി ബൂസ്റ്റഡ് പറഞ്ഞു. ഇംഗ്ലണ്ടിലെ അധ്യാപകർ ഫെബ്രുവരി മുതൽ എട്ടു ദിവസം പണിമുടക്കിയിട്ടുണ്ട്. ഇത് കാരണം നിരവധി സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി. അടുത്ത ടേമിൽ കൂടുതൽ പണിമുടക്കുകൾ നടത്താനായിരുന്നു യൂണിയൻ അംഗങ്ങളുടെ തീരുമാനം. എന്നാൽ ശമ്പള ഓഫർ അംഗീകരിച്ചതിനാൽ ഇനി സമരങ്ങൾ നടത്തില്ലെന്ന് എൻ ഇ യു അറിയിച്ചു.

ഇംഗ്ലണ്ടിലെ എൻ ഇ യു വിന്റെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും ശമ്പള കരാർ അംഗീകരിച്ചു. ജൂലായ് 13-ന് സർക്കാർ ഏറ്റവും പുതിയ ഓഫർ പ്രഖ്യാപിക്കുകയും യൂണിയൻ നേതാക്കളുമായുള്ള സംയുക്ത പ്രസ്താവനയിൽ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വിശാലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അദ്ധ്യാപകർക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർദ്ധനവിന് വേണ്ടി ആവശ്യപ്പെട്ട നാല് അധ്യാപക യൂണിയനുകളിൽ ഒന്നാണ് എൻ ഇ യു. വിഷയത്തിൽ രണ്ട് യൂണിയനുകൾ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുറ്റകൃത്യങ്ങൾക്കെതിരെയും മയക്കുമരുന്നുകൾക്കെതിരെയും പടപൊരുതുന്ന പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നാണക്കേടിന്റെ ഒരു കഥ കൂടി പുറത്തുവന്നു. പോലീസ് സേനയുടെ മയക്കുമരുന്ന് വിരുദ്ധ നയങ്ങൾ രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഉയർന്ന പോലീസ് ഓഫീസർ ജൂലിയൻ ബെന്നറ്റ് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ഡ്യൂട്ടിക്ക് പുറത്തുള്ള സമയത്ത് അദ്ദേഹം സ്ഥിരമായി എൽ എസ് ഡിയും മാജിക് മഷ്റൂം പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇത് കൂടാതെ ഈ ഉദ്യോഗസ്ഥൻ കഞ്ചാവും സ്ഥിരമായി വലിച്ചിരുന്നു.

മെറ്റ് പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവങ്ങളെ തുടർന്ന് 2021 ജൂലൈയിൽ മുഴുവൻ ശമ്പളവും നൽകി ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇയാളുടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന നേഴ്സായ ഷീല ഗോമസിന്റെ വെളിപ്പെടുത്തലാണ് നടപടികളെടുക്കാൻ നിർണായകമായത്. രാവിലെയും പ്രഭാതഭക്ഷണത്തിനു മുമ്പും ജോലിയുടെ ഇടവേളകളിലും ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഷീല ഗോമസ് ട്രൈബ്യൂണലിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് പ്രത്യേകിച്ച് മയക്കു മരുന്നുകൾക്ക് എതിരെ പോലീസ് സേനയുടെ നയരൂപീകരണം നടത്തിയ ആൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ കടുത്ത നാണക്കേടാണ് മെട്രോ പോലീസിന് വരുത്തിവെച്ചത്. സ്ത്രീകൾക്കെതിരെ പോലീസ് സേനയുടെ ഭാഗമായവർ നടത്തിയ അതിക്രമങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ സേനയ്ക്ക് എതിരെ വൻ പൊതുജന രോഷം ഉയർന്നു വരുന്നതിന് കാരണമായിരുന്നു . 2017 – 21 കാലഘട്ടത്തിലാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ബെനറ്റ് മയക്കുമരുന്ന് ഉപയോഗത്തിന്റെ ആഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരണം നടത്താനുള്ള പദ്ധതികൾക്ക് മാർഗ്ഗനിർദേശം തയ്യാറാക്കിയത്. ഇതുകൂടാതെ 2010 ജൂണിനും 2012 ഫെബ്രുവരിയ്ക്കും ഇടയിൽ 90 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകളുടെ ഹിയറിംഗ് നടത്തുന്നതിനുള്ള മേൽനോട്ടവും ബെന്നറ്റിനായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലണ്ടിലെ ഡബ്ലിൻ സെന്റ് വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നേഴ്സ് മാനേജരായിരുന്ന സിസിലി സെബാസ്റ്റ്യൻ ചെമ്പകശ്ശേരിൽ നിര്യാതയായി. ഡബ്ലിനിലെ ബ്ലാക്ക് റോക്ക് ബൂട്ടേഴ്സ് ടൗണിലെ കോര സി തോമസ് ആണ് ഭർത്താവ്. അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായിരുന്നു സിസിലി സെബാസ്റ്റ്യൻ.
ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡൻറ് ആയിരുന്ന സിസിലി സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്നു .
സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സിസിലി സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ തീവ്രവാദികൾ പാലിൽ വിഷം കലർത്തുമെന്ന് രോഗിയോട് പറഞ്ഞ മിഡ്‌വൈഫിനെ പുറത്താക്കി. ഗുരുതര അപവാദ പ്രചരണം നടത്തിയ അന്ന സെമെനെങ്കോയെ ഈ മാസം ആദ്യം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. സെമെനെങ്കോയുടെ അഭിപ്രായങ്ങൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും അനുചിതവുമാണെന്ന് നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) കണ്ടെത്തി. രോഗിയോട് മാന്യമായി പെരുമാറുന്നതിൽ അവൾ പരാജയപ്പെട്ടുവെന്ന് അതിൽ പറയുന്നു. ന്യൂപോർട്ടിലെ റോയൽ ഗ്വെന്റ് ഹോസ്പിറ്റലിലും അബർഗവെന്നിയിലെ നെവിൽ ഹാൾ ഹോസ്പിറ്റലിലും ഇവർ ജോലി ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ മറ്റ് അനേകം പരാതികൾ ഇവർക്കെതിരെ ഉയർന്നു. ക്ലിനിക്കൽ കാരണമോ സമ്മതമോ ഇല്ലാതെ ഒരു രോഗിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം എടുത്തുവെന്ന ആരോപണവും സെമെനെങ്കോയ്ക്കെതിരെ ഉയർന്നു. രോഗികളുടെ സുരക്ഷയിലും രോഗികളുടെ ആവശ്യങ്ങൾക്ക് മറുപടി നൽകുന്നതിലും അവർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
“ഈ കേസിലെ കണ്ടെത്തലുകൾ സെമെനെങ്കോയുടെ പ്രവർത്തനങ്ങൾ ഗൗരവമുള്ളതാണെന്ന് തെളിയിക്കുന്നു. അവളെ പരിശീലനം തുടരാൻ അനുവദിക്കുന്നത് പ്രൊഫഷനിലും എൻഎംസിയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തും. ” റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രായമായ വൃദ്ധ ജനങ്ങൾ ഇത്തരം കെയർ സപ്പോർട്ടിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിന്റെ പേരിൽ പ്രായമായ ഒട്ടേറെ പേർ ആശുപത്രിയിൽ തുടരുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.

ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് 11 മാസമായി ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന വയോധികരുടെ ദുരിതം കഴിഞ്ഞദിവസം ബിബിസി ന്യൂസ് വാർത്തയാക്കിയിരുന്നു. രാജ്യത്താകമാനം സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വൃദ്ധജനങ്ങളുടെ പ്രതിനിധിയാണ് ഗ്ലാമോർഗനിൽ നിന്നുള്ള ലില്ലി . മെഡിക്കലി ഫിറ്റായിരുന്നിട്ടും ലില്ലിയെ ഡിസ്ചാർജ് ചെയ്യാൻ താമസിച്ചതിന് കാരണം കെയർ അസിസ്റ്റന്റിനെ ലഭിക്കാത്തതായിരുന്നു. ആശുപത്രിയിൽ താൻ അക്ഷരാർത്ഥത്തിൽ തടങ്കലിലായിരുന്നു എന്നാണ് ലില്ലി തന്റെ ദുരവസ്ഥയെ കുറിച്ച് പ്രതികരിച്ചത്.

അടുത്തിടെ നടന്ന ഒരു സർവേയുടെ ഭാഗമായി പ്രതികരിച്ച 78% ആളുകളിൽ 40% പേർക്കും ശരാശരി മൂന്ന് ആഴ്ചയെങ്കിലും കെയർ അസിസ്റ്റന്റിനെ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതിനായി വന്നതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. 2022 – 23 വർഷത്തിൽ 1399 പേരോളമാണ് കെയർ അസിസ്റ്റന്റിനായുള്ള കാത്തിരിപ്പിനിടയിൽ മരണമടഞ്ഞത്. കോവിഡിന് ശേഷമാണ് കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമായതെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
2024 ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് യുഎസിലെ ന്യൂജേഴ്‌സിയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ ഹിർഷ് വർധൻ സിംഗ്. ന്യൂജേഴ്‌സി ഗവർണർ പദവി ഉൾപ്പെടെ നിരവധി ഓഫീസുകളിലേക്ക് മുമ്പ് മത്സരിച്ചിരുന്നു. ഇതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ-അമേരിക്കൻ ആയി മാറും മുപ്പത്തെട്ടുകാരനായ ഈ എഞ്ചിനീയർ. ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കനായ ഹിർഷ് സിംഗ് സ്വന്തമായി തന്നെ ഒരു രാഷ്ട്രീയക്കാരനായല്ല മറിച്ച് എഞ്ചിനീയർ ആയാണ് വിശേഷിപ്പിക്കുന്നത്. പ്രശ്‌നങ്ങൾ നേരിടാനുള്ള കഴിവ് തൻെറ തൊഴിലിൽ നിന്നുമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
കോവിഡ് -19 വാക്സിനേഷൻ താൻ ഇതുവരെയും സ്വീകരിക്കാത്തതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥി താനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹിർഷ് വർധൻ സിംഗിൻെറ മാതാപിതാക്കൾ യുഎസിലേക്ക് കുടിയേറിയവരാണ്. യുഎസ്‌എയിലെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലാണ് അദ്ദേഹത്തിൻെറ ജനനം. 2009-ൽ ന്യൂജേഴ്‌സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് നേടിയ ശേഷം, മിസൈൽ പ്രതിരോധം, സാറ്റലൈറ്റ് നാവിഗേഷൻ, വ്യോമയാന സുരക്ഷ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഹിർഷ് കുടുംബ സ്ഥാപനം നടത്തുന്നതിലും പിതാവിനെ സഹായിച്ചു.

2017-ൽ ന്യൂജേഴ്‌സിയിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച സിംഗ് 9.9 ശതമാനം വോട്ട് വിഹിതം മാത്രം നേടി, മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തി. 2018 -ൽ യുഎസ് സെനറ്റിലേക്കും കോൺഗ്രസിലേക്കും 2020 -ൽ യുഎസ് സെനറ്റിലേക്കും 2021ൽ ഗവർണർ പദവിയിലേയ്ക്കും മത്സരിച്ചെങ്കിലും സിംഗ് പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള വ്യവസായി വിവേക് രാമസ്വാമിക്കും സൗത്ത് കരോലിന മുൻ ഗവർണർ നിക്കി ഹേലിക്കും ശേഷം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ-അമേരിക്കക്കാരനാണ് 38 കാരനായ ഹിർഷ് സിംഗ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വില്യം രാജകുമാരന്റെ ആഡംബര കോട്ടേജുകളിൽ ട്രാവ്‌ലോഡ്ജുകളുടെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു രാത്രി ആസ്വദിക്കാം. തന്റെ £1 ബില്യൺ ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിലെ ഹോളിഡേ ഹോമുകളാണ് വില്യം രാജകുമാരൻ വാടകയ്ക്ക് നൽകുന്നത്. എന്നാൽ വേനലവധിക്കാലത്ത് താമസ സൗകര്യങ്ങൾക്കായി കുടുംബങ്ങൾ പാടുപെടുന്നത് പരിഗണിച്ച് ഇവയുടെ വില നന്നേ കുറച്ചിട്ടുണ്ട്. ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസങ്ങളിലെ സ്‌ലോട്ടുകൾ നിറയ്ക്കുന്നതിൻെറ ഭാഗമായി നിരവധി ഡീലുകൾ ഇപ്പോൾ ഓഫർ ചെയ്യുന്നുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ കോർണിഷ് കോട്ടേജുകളിലൊന്നിൽ ഒരാഴ്ചയ്ക്ക് നാല് പേർക്ക് 980 പൗണ്ട് മാത്രമാണ് ചെലവ് വരുക. അതായത് ഒരു രാത്രിയിൽ ഒരാൾക്ക് വെറും £35 മാത്രമാണ് ഈടാക്കുക.

വില്യം രാജകുമാരന്റെ അവകാശത്തിൽ ചരിത്രപരമായ മാനറുകളും കോൺവാളിലെയും ഐൽസ് ഓഫ് സില്ലിയിലെയും ഒറ്റപ്പെട്ട രാജ്യ കോട്ടേജുകളും ഉൾപ്പെടുന്നു. മൂന്ന് കുട്ടികളുടെ പിതാവായ നാല്പത്തൊന്നുകാരനായ വില്യം തൻെറ പിതാവ് രാജാവായതിന് പിന്നാലെ കോൺവാളിലെ ഡ്യൂക്ക് ആയി സ്‌ഥാനമേറ്റു. രാജാവിന്റെ മൂത്ത മകനാണ് സാധാരണയായി ഈ പദവി വഹിക്കുന്നത്. കൂടാതെ കിരീടാവകാശി എന്ന നിലയിൽ അദ്ദേഹം പ്രിൻസ് ഓഫ് വെയിൽസ് പദവിയും വഹിക്കുന്നുണ്ട്.

യുകെയിലെ ഭൂമിയുടെ 0.2% കൈവശപ്പെടുത്തിയിരിക്കുന്നത് 685 വർഷം പഴക്കമുള്ള ഡച്ചി എസ്റ്റേറ്റ് ആണ്. ഇതിൽ നിന്നാണ് വില്യമിനും ഭാര്യ കേറ്റിനും ഔദ്യോഗിക ചുമതലകൾക്ക് ധനസഹായം നൽകുന്നത്. 500 വർഷം പഴക്കമുള്ള വസ്തുവിൽ ഒരു ഇൻഡോർ ഹീറ്റഡ് പൂളും സ്പായും സ്വന്തമായി ടെന്നീസ് കോർട്ടും പ്രാദേശിക നദിക്കുള്ള മത്സ്യബന്ധന ലൈസൻസും ഉണ്ട്. ജീവിത ചെലവ് പ്രതിസന്ധിയെത്തുടർന്ന് ഈ വേനൽക്കാലത്ത് കുടുംബങ്ങൾ സ്വന്തം വീടുകളിൽ അവധി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ്. ചെലവും ഭക്ഷണ വിലയും കുതിച്ചുയരുന്നതിനാൽ രാജ്യത്തെ പകുതിയിൽ അധികം ആളുകളും വിദേശ യാത്രകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മണിട്രാൻസ്ഫെർസ്.കോം നടത്തിയ സർവേ കണ്ടെത്തിയിരുന്നു.