ന്യൂസ് ഡെസ്ക് മലയാളം യുകെ
ചില പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അണ്ഡാശയ ക്യാൻസർ വരാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട് പുറത്തു വന്നു. ഹെയർ ഡ്രസ്സർമാർ , ബ്യൂട്ടീഷ്യന്മാർ, അക്കൗണ്ടന്റുമാർ എന്നിവർക്കാണ് മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരെക്കാളും അണ്ഡാശയ ക്യാൻസർ വരാൻ സാധ്യത കൂടുതൽ ഉണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ഓപ്പറേഷൻ ആൻഡ് എൻവിയോൺമെൻറൽ മെഡിസിൻ ജേണലിൽ ആണ് തൊഴിലും അണ്ഡാശയ ക്യാൻസറും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സെയിൽസ്, റീട്ടെയിൽ, നിർമ്മാണ വ്യവസായങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്കും അപകട സാധ്യതയുണ്ട്. കാനഡയിലെ മോൺട്രിയൻ സർവകലാശാലയിലെ അക്കാഡമിക് വിദഗ്ധരുടെ നേതൃത്വത്തിൽ 491 അണ്ഡാശയ അർബുദമുള്ള സ്ത്രീകളുടെ വിവരങ്ങൾ രോഗമില്ലാത്ത 897 സ്ത്രീകളുമായി താരതമ്യം ചെയ്താണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് ചില പ്രത്യേക രാസവസ്തുക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടാനുള്ള സാധ്യത പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്. ഒട്ടേറെ ഘടകങ്ങൾ കണക്കിലെടുത്തതിനുശേഷമാണ് പല ജോലികളും അപകടകരമായി രോഗാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയത്.

പഠനം അനുസരിച്ച് ഹെയർ ഡ്രസ്സർ , ബ്യൂട്ടീഷൻമാർ എന്നീ നിലകളിൽ ജോലി ചെയ്യുന്നവരുടെ അപകടസാധ്യത മൂന്നിരട്ടി കൂടുതലാണ്. ഒരു ദശാബ്ദ കാലത്തോളം അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്. നിർമ്മാണ തൊഴിലാളികളായ സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം പറയുന്നു . വസ്ത്ര നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ അപകടസാധ്യത. ഈ കൂട്ടർക്ക് 85% അപകട സാധ്യതയുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. കോസ്മെറ്റിക് ടാൽക്ക്, അമോണിയ, ഹൈഡ്രജൻ പെറോക്സൈഡ്, സിന്തറ്റിക് നാരുകൾ, പോളിസ്റ്റർ നാരുകൾ, ഓർഗാനിക് വസ്തുക്കൾ, ബ്ലീച്ചുകൾ എന്നിവയുടെ ഉപയോഗമാണ് രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്കൂളിൽ നിന്ന് ലണ്ടനിലേക്ക് യാത്ര പോയ സംഘത്തിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി കോച്ചിൽ തനിച്ചുകഴിഞ്ഞത് ഒരു രാത്രി. പൂളിലെ ബ്രോഡ്‌സ്റ്റോൺ മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി സെൻട്രൽ ലണ്ടനിൽ ഒരു പ്രകടനം കാണാൻ എത്തിയത്. എന്നാൽ, ഉറങ്ങിപ്പോയ കുട്ടി വാഹനത്തിൽ ഉണ്ടെന്ന് അറിയാതെ എല്ലാവരും രാത്രി ഹോട്ടൽ മുറികളിലേയ്ക്ക് മടങ്ങി. ഹോട്ടൽ കാർ പാർക്കിലെ പൂട്ടിയ കോച്ചിൽ ആ രാത്രി ഒറ്റയ്ക്കായിരുന്നു കുട്ടി. സംഭവം മാതാപിതാക്കളുടെ ഇടയിൽ പരിഭ്രാന്തി പരത്തി. എല്ലാവരും അവരവരുടെ മുറികളിൽ തിരിച്ചെത്തിയെന്ന് ജീവനക്കാർ വ്യക്തമായി പരിശോധിച്ചിരുന്നില്ല. ഇതാണ് ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചത്. അതേസമയം, കുട്ടി സുരക്ഷിതനാണെന്നും സുഖമായിരിക്കുന്നുവെന്നും കാസിൽമാൻ അക്കാദമി ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെ തുടർന്ന് സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന്റെ വാക്കുകൾ ഇങ്ങനെ; “ഞാൻ തികച്ചും പരിഭ്രാന്തനായിരുന്നു. ഇത് സംഭവിച്ചുവെന്നത് വിശ്വസിക്കാൻ ആവുന്നില്ല. ജീവനക്കാരുടെ വീഴ്ചയാണിത്.” ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

“ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാൻ രക്ഷിതാക്കളുമായും ജീവനക്കാരുമായും ചേർന്ന് പ്രവർത്തിക്കുന്നു. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതൊരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്കൂൾ സ്വീകരിച്ചിട്ടുണ്ട്. ” പ്രസ്താവനയിൽ പറയുന്നു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസും സ്കോട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുസ്മയും സംയുക്തമായി നടത്തുന്ന മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും ഒക്ടോബർ 28ന് സ്കോട് ലാൻ്റിൽ.
ഓൺലൈൻ മാധ്യമ രംഗത്ത് യൂറോപ്പിലെ പ്രവാസി മലയാളികളോടൊപ്പം സഞ്ചരിച്ച് പ്രസിദ്ധീകരണത്തിൽ മുൻ നിരയിയിലെത്തിയ മലയാളം യുകെ ന്യൂസ് ഇക്കുറി അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത് സ്കോട് ലാൻ്റിലാണ്.
1990 കാലം മുതൽ മലയാളികൾ സ്കോട്ട് ലാൻ്റിലെത്തിത്തുടങ്ങിയിരുന്നു.ആരോഗ്യ മേഖലയിലെ ഡോക്ടേഴ്സാണ് ആദ്യകാല മലയാളികളിലധികവും. 2000ത്തിൻ്റെ ആരംഭത്തോടെ സ്കോട് ലാൻ്റിലേയ്ക്കുള്ള മലയാളികളുടെ ഒഴുക്ക് ശക്തിപ്പെട്ടു. രണ്ടായിയിരത്തിലധികം മലയാളി കുടുംബങ്ങൾ സ്കോട്ട് ലാൻ്റിലുണ്ട് എന്നാണ് അനൗദ്യോഗീക കണക്കുകൾ സൂചിപ്പിക്കുന്നത്. 50 വർഷത്തിലേറെ മലയാളികളുടെ സാമിപ്യമുള്ള സ്കോട് ലാൻ്റിൽ മലയാളികൾ എത്തിപ്പെട്ടത് അവിശ്വസനീയ തലങ്ങളിലാണ്. ആരോഗ്യമേഖലയിൽ, സാഹിത്യ മേഖലയിൽ, ബിസ്സിനസ്സ് മേഖലയിൽ, കലാരംഗത്ത്, സാഹിത്യ രംഗത്ത് അങ്ങനെ നീളുന്നു മലയാളികളുടെ സംഭാവനകൾ.
ലോകമറിയാതെ പോയ സ്കോട് ലാൻ്റ് മലയാളികളെ വെള്ളി വെളിച്ചത്തിൽ കൊണ്ടുവരിക, അവരെ ലോകമലയാളി സമൂഹത്തിൻ്റെ മുമ്പിൽ ആദരിക്കുക എന്ന ലക്ഷ്യമാണ് മലയാളം യുകെ ന്യൂസിനുള്ളത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാധ്യമമെന്ന നിലയിൽ മലയാളം യുകെ ന്യൂസ് സ്കോട് ലാൻ്റിൽ അവാർഡ് നൈറ്റ് സംഘടിപ്പിക്കുന്നത്.
സ്കോട് ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മമമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. 2016 ലാണ് യുസ്മ രൂപം കൊണ്ടത്. സ്കോട് ലാൻ്റിലെ മുഴുവൻ അസ്സോസിയേഷനുകളും യുസ്മ നാഷണൽ കലാമേളയുടെ ഭാഗമാകും. വിവധങ്ങളായ ഇനങ്ങളിൽ നിരവധിയായ മത്സരങ്ങളാണ് യുസ്മ സംഘടിപ്പിച്ചിരിക്കുന്നത്. സ്കോട് ലാൻ്റിലെ ചെറുതും വലുതുമായ എല്ലാ അസ്സോസിയേഷനുകളും യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയിക്കുന്നവർക്ക് മലയാളം യുകെ അവാർഡ് നൈറ്റിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും. കൂടാതെ സ്കോട് ലാൻ്റിലെ അസാധാരണ പ്രതിഭകളുടെ വ്യത്യസ്ഥമായ കലാസൃഷ്ടികൾ അവാർഡ് നൈറ്റിൽ അരങ്ങേറും.
സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന എൽഇഡി സ്ക്രീൻ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ, സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം, ലൈവ് ടെലികാസ്റ്റിംഗ്, പരിജയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ സഹകരണം ഇതെല്ലാം മലയാളം യുകെ അവാർഡ് നൈറ്റിനും യുസ്മ കലാമേളയ്ക്കും കൊഴുപ്പേകും. സ്കോട് ലാൻ്റിലെ ലിവിംഗ്റ്റണിലാണ് മലയാളം യുകെ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും അരങ്ങേറുന്നത്.
ഇതൊരു വിളംബരമാണ്. മലയാളം യുകെ ന്യൂസും യുസ്മയും ഒരുമിച്ച് നൽകുന്ന വിളംബരം. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയ്ക്കുന്നതായിരിക്കും. ഒക്ടോബർ 28 അവധിയെടുക്കുക. സ്കോട്ടീഷ് ഉത്സവം ആഘോഷമാക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മോർട്ട്ഗേജ് നിരക്കുകൾ പരിധിവിട്ടുയരുകയാണ്. രണ്ട് വർഷത്തെ ഫിക്സഡ് ഡീലിന്റെ ശരാശരി പലിശ നിരക്ക് ഇപ്പോൾ 6.63% ആണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ 20-ലെ ഉയർന്ന നിരക്കായ 6.65% ത്തിനേക്കാൾ അല്പം കുറവാണ്. പണപ്പെരുപ്പവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുള്ള പലിശനിരക്കുകളിൽ ഉണ്ടാകുന്ന മാറ്റവും കാരണം മോർട്ട്ഗേജ് ചെലവുകൾ അടുത്തിടെ കുതിച്ചുയരുകയാണ്.

സംഭവം ചർച്ച ചെയ്യാനായി മോർട്ട്ഗേജ് ലെൻഡർമാരുമായി എം പിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. വായ്പയെടുക്കുന്നവർ നേരിടുന്ന മോർട്ട്ഗേജ് സമ്മർദ്ദം, തിരിച്ചടവിൽ പിന്നോക്കം നിൽക്കുന്ന ആളുകളോടുള്ള പ്രതികരണം, യുകെ ഭവന വിപണിയിലെ ആഘാതം തുടങ്ങിയവ ചർച്ച ചെയ്യും. ബാങ്ക്, ബിൽഡിംഗ് സൊസൈറ്റി മേധാവികൾ ട്രഷറി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. ഇപ്പോഴത്തെ ശരാശരി നിരക്ക് 6.65% മറികടക്കുകയാണെങ്കിൽ, അത് 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരിക്കുമെന്ന് സാമ്പത്തിക വിവര സേവനമായ മണിഫാക്ട്സ് പറയുന്നു. 15 വർഷം മുമ്പ് മോർട്ട്ഗേജ് നിരക്കുകൾ 7% എത്തിയിരുന്നു.

മോര്‍ട്ട്‌ഗേജ് നിരക്കുകൾ ഉയരുന്നത് സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്നു. മോര്‍ട്ട്‌ഗേജ് കൃത്യമായി അടച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും അതുകൊണ്ടു തന്നെ പലരും മാനം രക്ഷിക്കാന്‍, വ്യക്തിപരമായ പല ആവശ്യങ്ങളും ഉപേക്ഷിച്ച് മോര്‍ട്ട്‌ഗേജ് അടവിനുള്ള തുക കണ്ടെത്തുകയാണ്. ചിലര്‍ വീട് വില്‍ക്കുന്ന കാര്യം പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മോര്‍ട്ട്‌ഗേജ് അടവു തുക വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാടകയും വര്‍ദ്ധിച്ചേക്കും എന്നതിനാല്‍, സ്വന്തമായി വീടുള്ളവരെ മാത്രമല്ല ഇത് ബാധിക്കുക. ജീവിത ചെലവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇനി അമിത വാടകയും നല്‍കേണ്ടി വന്നേക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബെർമിങ്‌ഹാമിൽ നിലനിൽക്കുന്ന ഒരു ക്രിസ്ത്യൻ പള്ളി പൊളിച്ച് 14 പുതിയ അപ്പാർട്ട്മെന്റുകൾ പണിയുവാൻ ഉള്ള തീരുമാനം കൗൺസിൽ കൈകൊണ്ടിരിക്കുകയാണ്. ബിയർവുഡിലെ സാൻഡൺ റോഡിലുള്ള സാൻഡൺ മെത്തഡിസ്റ്റ് ചർച്ച് 2021 ജനുവരി മുതൽ ആളുകൾ കുറവായതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ പള്ളി തകർത്ത് 11 രണ്ട്- ബെഡ്റൂം ഫ്ലാറ്റുകളും, 3 സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റുകളുമാക്കി മാറ്റാനുള്ള പദ്ധതികൾക്ക് പിന്നിൽ മോസ്ലി ആസ്ഥാനമായുള്ള ഡെവലപ്പർ ഡീർലൈൻ ലിമിറ്റഡാണ്. ഓരോ അപ്പാർട്ട്മെന്റിനും പാർക്കിംഗ് സ്ഥലങ്ങളും ഉണ്ടാകുമെന്നാണ് നിലവിലുള്ള പദ്ധതി സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം തന്നെ ഈ അപ്പാർട്ട്മെന്റുകൾ പണിയുവാനുള്ള പ്ലാൻ ബെർമിങ്ഹാം കൗൺസിലിന് സമർപ്പിച്ചെങ്കിലും, കഴിഞ്ഞ ജൂലൈ 7 നാണ് ഇതിനുള്ള അനുമതി കൗൺസിൽ നൽകിയത്. അപ്പാർട്ട്മെന്റുകളുടെ പിൻഭാഗത്ത് കുറച്ചു സ്ഥലം പൊതു ഗാർഡനായും ഉണ്ടാകും.

എന്നാൽ പള്ളി പൊളിച്ച് ഫ്ലാറ്റുകൾ പണിയുവാൻ ഉള്ള തീരുമാനം നിരവധി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. നിലവിൽ ഏഴ് പേരോളം കൗൺസിലിന്റെ തീരുമാനത്തിനെ എതിർത്ത് കത്ത് എഴുതിയിട്ടുണ്ട്. പള്ളി ദൈവത്തിന്റെ ഭവനമാണെന്നും അത് അങ്ങനെ തന്നെ തുടരേണ്ടതുണ്ടെന്നും പ്രതിഷേധകരിൽ ഒരാൾ വ്യക്തമാക്കി. പള്ളിക്ക് ഒരു സാമൂഹ്യ മൂല്യമുണ്ടെന്നും, പള്ളി തകർക്കുന്നതോടെ അത് നഷ്ടമാകുമെന്നും മറ്റൊരാൾ വ്യക്തമാക്കി. ഇത്തരം പ്രതിഷേധങ്ങൾ മുന്നോട്ടുവന്ന സാഹചര്യത്തിൽ കൗൺസിൽ തീരുമാനം എന്താകുമെന്നുള്ള ആശങ്കയിലാണ് പ്രദേശവാസികൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഏകദേശം 1700 വിമാന സർവീസുകൾ ഈസി ജെറ്റ് റദ്ദാക്കി. ഒട്ടേറെ യാത്രക്കാരുടെ അവധിക്കാല യാത്രകളെ വിമാന സർവീസുകൾ റദ്ദാക്കിയത് പ്രതികൂലമായി ബാധിക്കും. മുടങ്ങുന്ന വിമാന സർവീസുകളിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേയ്ക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഒട്ടേറെ മലയാളികളാണ് അവധിക്കാലത്ത് തങ്ങളുടെ യാത്രയ്ക്കായി ഈസി ജെറ്റിനെ ആശ്രയിക്കുന്നത്.

വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം പ്രശ്നം നേരിട്ട 95 ശതമാനം യാത്രക്കാരും മറ്റു വിമാനങ്ങളിലേയ്ക്ക് റീബുക്ക് ചെയ്തതായി ഈസി ജെറ്റ് അറിയിച്ചു. റഷ്യ- ഉക്രയിൻ സംഘർഷത്തെ തുടർന്ന് ഉക്രയിന്റെ വ്യോമാതിർത്തി അടച്ചത് വിമാനങ്ങൾ തടസ്സപ്പെടുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വേനൽ അവധിക്കാലത്ത് എല്ലാ വിമാന കമ്പനികളും കടുത്ത വെല്ലുവിളികളെ നേരിടുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഈസി ജെറ്റിന്റെ വക്താവ് പറഞ്ഞു.

യൂറോപ്പിലെ എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കും വിമാനങ്ങൾ റദ്ദാക്കുന്നതിന് കാരണമാകുന്നുണ്ട്. കോവിഡ് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണഗതിയിലാകാൻ വളരെ സമയം എടുത്തിരുന്നു. പലപ്പോഴും ജീവനക്കാരുടെ കുറവും യുകെയിലെ വിമാനത്താവളങ്ങളിൽ നീണ്ട ക്യൂവിനും വിമാനങ്ങൾ റദ്ദാക്കുന്നതിലേയ്ക്കും വഴി വച്ചിരുന്നു. 2022 -ൽ മാത്രം മൂന്നിലൊന്ന് യുകെയിൽ നിന്നുള്ള വിമാനങ്ങൾ വൈകിയതായാണ് കണക്കുകൾ. യൂറോപ്പിലുടനീളം ഫ്ലൈറ്റുകൾ നിയന്ത്രിക്കുന്ന യുറോ കണ്ട്രോളർ ഈ വേനൽ അവധിക്കാലത്ത് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരം ഉണ്ടാവുകയാണെങ്കിൽ അത് വൻതോതിൽ വിമാനങ്ങൾ റദ്ദാക്കുന്നതിലേയ്ക്ക് വഴിവെക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗ്ലൗസെസ്റ്റർഷയറിൽ വിദ്യാർത്ഥി അധ്യാപകനെ കുത്തിപരിക്കേൽപ്പിച്ചു. ട്യൂക്‌സ്‌ബറി സെക്കൻഡറി സ്‌കൂളിൽ ആണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥിയെ ഗ്ലൗസെസ്റ്റർഷയർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് ആഷ്‌ചർച്ച് റോഡിലുള്ള സ്‌കൂൾ പൂട്ടിയിരിക്കുകയാണ്. സംഭവം ഗുരുതരമാണെന്ന് പ്രധാന അധ്യാപിക കത്ലീൻ പറഞ്ഞു. എന്നാൽ എല്ലാ വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിലാണ് നിലവിൽ ലോക്ക്ഡൗൺ തുടരുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

മൂന്ന് ആംബുലൻസുകളും രണ്ട് ഓപ്പറേഷൻ ഓഫീസർമാരെയും സംഭവസ്ഥലത്തേക്ക് അയച്ചതായി സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസ് വക്താവ് പറഞ്ഞു. അധ്യാപകനെ ഗ്ലൗസെസ്റ്റർഷെയർ റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളെ ആശ്വസിപ്പിക്കാൻ പോലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസർമാർ സ്കൂളിൽ തുടരുന്നുണ്ട്.

വിദ്യാർത്ഥി അധ്യാപകനെ കുത്തിപരിക്കേൽപിച്ചു എന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ എംപി ട്വീറ്റ് ചെയ്തു. ഇത് വളരെ സങ്കടകരവും ആശങ്കാജനകവുമായ സംഭവമാണെന്ന് ട്യൂക്‌സ്‌ബറിയുടെ എംപി ലോറൻസ് റോബർട്ട്‌സൺ പറഞ്ഞു. സ്കൂളിലോ സമൂഹത്തിലോ ആയുധങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ ഏഴു ലക്ഷത്തിലധികം കുടുംബങ്ങൾ എനർജി സപ്പോർട്ട് സ്കീമിന് പുറത്തായതായി കണക്കുകൾ. 400 പൗണ്ട് ഡിസ്‌കൗണ്ടിനായി അപേക്ഷിക്കാൻ ഊർജ്ജ വിതരണക്കാരില്ലാത്ത പാർക്ക് ഹോമുകൾ, ഹൗസ്ബോട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങളാണ് ഈ സ്കീമിൽ നിന്ന് പുറത്താക്കപ്പെട്ടവർ. ഇത്തരത്തിലുള്ള 900,000-ത്തിലധികം കുടുംബങ്ങൾക്ക് അർഹതയുണ്ടെന്ന് ഫെബ്രുവരിയിൽ സർക്കാർ അറിയിച്ചു. എന്നാൽ മെയ് 31 ന് മുമ്പ് ഏകദേശം 200,000 അപേക്ഷകൾ മാത്രമാണ് നൽകിയത്.

ശൈത്യകാലത്ത് എല്ലാ കുടുംബങ്ങൾക്കും അവരുടെ ഊർജ്ജ ബില്ലിൽ നിന്ന് 400 പൗണ്ട് ലഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. നേരിട്ട് ബില്ലുകൾ അടയ്ക്കുന്ന കുടുംബങ്ങൾക്ക്, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള പ്രതിമാസ പേയ്‌മെന്റുകളിലൂടെ പണം നൽകി. മറ്റുള്ളവർക്കായി സർക്കാർ ഈ വർഷം ആദ്യം £400 എനർജി ബിൽ സപ്പോർട്ട് സ്കീം ഇതര ഫണ്ടിംഗ് ആരംഭിച്ചിരുന്നു. സ്കീമിന് കീഴിലുള്ള രണ്ട് ലക്ഷത്തിലധികം അപേക്ഷകളിൽ 125,000 അപേക്ഷകൾ ജൂൺ ആദ്യം തന്നെ തീർപ്പാക്കി. 6,000 എണ്ണം അംഗീകരിച്ചെങ്കിലും ഇതുവരെ പണം നൽകിയിട്ടില്ല. 13,000 എണ്ണം ലോക്കൽ കൗൺസിലുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്. 60,000 എണ്ണം നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്തു.

ശൈത്യകാലത്ത് വിലക്കയറ്റം ഉണ്ടായപ്പോൾ കുടുംബങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ കോടിക്കണക്കിന് ചെലവഴിച്ചുവെന്നും അതിൽ പകുതിയും എനർജി ബില്ലിൽ ആയിരുന്നുവെന്നും സർക്കാർ വക്താവ് അറിയിച്ചു. യോഗ്യതയുള്ള എല്ലാവർക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, കഴിയുന്നത്ര വേഗത്തിൽ അപേക്ഷകൾ പ്രോസസ്സ് ചെയ്യാനും അന്തിമ പരിശോധനകൾ പൂർത്തിയാക്കാനും കൗൺസിലുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അപകടകരമായ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റ കേസിൽ യുവാവിന് രണ്ടു വർഷവും 11 മാസവും തടവ് ശിക്ഷ കോടതി വിധിച്ചു. മുഹമ്മദ് സജാദ് എന്ന യുവാവാണ് പതിനൊന്നോളം ആളുകളെ തട്ടിപ്പിന് ഇരയാക്കിയത്. ഫെയ്സ്ബുക്ക്, ഇബേ, ഗംട്രീ, ഓട്ടോ ട്രെഡർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പരസ്യങ്ങൾ നൽകി നല്ലൊരു രീതിയിലുള്ള വാഹനങ്ങൾ ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിൽ അപകടകരമായ നിലയിലുള്ള വാഹനങ്ങൾ ഇയാൾ വിൽപ്പന നടത്തിയത്.

ഇരുപത്തിനാലുകാരനായ മുഹമ്മദ് സജാദും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. പരസ്യം കണ്ട് ഫോർഡിന്റെ ഒരു കാർ വാങ്ങിയ ആൾ തന്റെ വീട്ടിലേക്ക് ഓടിച്ചോണ്ട് പോകുന്ന വഴിക്കിടെ തന്നെ പെട്രോൾ ടാങ്കിൽ നിന്ന് ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പെട്രോൾ ടാങ്ക് തുരുമ്പിച്ചതാണെന്ന് കണ്ടെത്തി. സജാദ് വിറ്റ കാറുകളിൽ പലതും അപകടകരവും സഞ്ചാരയോഗ്യമല്ലാത്തതുമാണെന്ന് കോടതി കണ്ടെത്തി. വാങ്ങുന്നവരിൽ നിന്ന് 58,000 പൗണ്ടിലധികം തട്ടിപ്പ് നടത്താൻ സജാദിന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കണക്കിൽ ആകുമ്പോൾ യഥാർത്ഥ കണക്ക് 100,000 പൗണ്ടിന് മുകളിലാണെന്ന് കണക്കിലാക്കപ്പെടുന്നു.

ബെർമിംഗ്ഹാമിലെ യാർഡ്‌ലിയിലെ വിബാർട്ട് റോഡിലാണ് സജാദ് താമസിച്ചിരുന്നത്. അയൽക്കാർക്ക് ഈ യുവാവ് ഒരു പേടി സ്വപ്നമായിരുന്നു എന്ന് അയൽക്കാരിലൊരാൾ വ്യക്തമാക്കുന്നുണ്ട്. റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി നിരവധി കാറുകൾ പാർക്ക് ചെയ്തിരുന്ന ഇയാൾ അയൽക്കാരുടെ സ്വതന്ത്ര ജീവിതത്തെ തടസ്സപ്പെടുത്തിയിരുന്നു. സജാദിൽ നിന്ന് മോശം കാർ വാങ്ങിയ ഒരു ഉപഭോക്താവ് പിന്നീട് തന്നെ ബന്ധപ്പെട്ടതായി മറ്റൊരു അയൽക്കാരൻ വ്യക്തമാക്കി. തന്റെ വീട് പരസ്യത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ട് ആയതിനാൽ അതിനെക്കുറിച്ച് അന്വേഷിക്കാനാണ് തന്നെ വിളിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ അയൽക്കാർ നിരവധി പരാതികളാണ് യുവാവിനെ സംബന്ധിച്ച് ഉന്നയിക്കുന്നത്. ഗൂഢാലോചന, ജനങ്ങളെ അപകടപ്പെടുത്തുന്ന രീതിയിലുള്ള തട്ടിപ്പ് തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അവസാനദിന ആഘോഷങ്ങൾക്കിടെ വിദ്യാർത്ഥികൾക്ക് നേരെ കാർ ഇടിച്ചു കയറിയ ദുരന്തത്തിൽ ഒരു പെൺകുട്ടി കൂടി ജീവൻ വെടിഞ്ഞു. എട്ടുവയസ്സുകാരി നൂറിയ സജ്ജാദി ആണ് മരണമടഞ്ഞത്. സംഭവത്തിൽ എട്ടുവയസ്സുകാരിയായ സെലീന ലോ നേരത്തെ മരണമടഞ്ഞിരുന്നു.
തങ്ങളുടെ കുടുംബത്തിൻറെ വെളിച്ചമായിരുന്നു നൂറിയ എന്നാണ് കുടുംബം മരണമടഞ്ഞ പെൺകുട്ടിയെ കുറിച്ചുള്ള പ്രസ്താവനയിൽ പറഞ്ഞത്. അവസാന നാളുകളിൽ നൂറിയയെ രക്ഷപ്പെടുത്താൻ കിണഞ്ഞു പരിശ്രമിച്ച എമർജൻസി സർവീസുകൾക്കും സെൻറ് ജോർജ് ഹോസ്പിറ്റലിലെ ജീവനക്കാർക്കും സഹപാഠികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ സ്റ്റാഫിനും അവർ നന്ദി പറഞ്ഞു.

വിംബിൾഡണിലെ ക്യാമ്പ് റോഡിലുള്ള ദി സ്റ്റഡി പ്രെപ്പ് സ്കൂളിന്റെ പ്രധാന ഹാൾ കെട്ടിടത്തിൽ ജൂലൈ 6 വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് വിദ്യാർത്ഥികൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. വേനൽ കാലയളവിന്റെ അവസാന ദിവസം ആഘോഷിക്കാൻ ഒരു ഔട്ട്ഡോർ പാർട്ടി നടത്തുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു.
ഗുരുതരമായി പരിക്കുപറ്റിയ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകരമായ രീതിയിൽ വാഹനമോടിച്ച 40കാരിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് നേരത്തെ അറിയിച്ചിരുന്നു.

സംഭവങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുമ്പോൾ അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അപകടങ്ങൾക്ക് തീവ്രവാദവുമായി ബന്ധമുണ്ടാകുനുള്ള സാധ്യത പോലീസ് തള്ളി കളഞ്ഞിട്ടുണ്ട്. സംഭവങ്ങളെ തുടർന്ന് കുട്ടികളെ കൂടാതെ 40 വയസ്സുള്ള ഒരു സ്ത്രീയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.