ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും ദിനംപ്രതി ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിസ്ഥാന ഭക്ഷ്യവിലകൾക്ക് പരുധി നിശ്ചയിക്കാനുള്ള നടപടികളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പരുധി നിശ്ചയിക്കുന്നതിനായുള്ള പദ്ധതിയ്ക്ക് സൂപ്പർമാർക്കറ്റുകളുമായി സർക്കാർ തല കൂടിയാലോചനകൾ ആരംഭിച്ചു.

റൊട്ടിയും പാലും പോലുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിന് പ്രധാന ചില്ലറ വ്യാപാരികളായ സൂപ്പർമാർക്കറ്റുകളുമായി കരാറിലേർപ്പെടുന്നതിന്റെ സാധ്യതകളെ കുറിച്ചാണ് സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കുന്നത്. ഏപ്രിൽ വരെ ഭക്ഷ്യവില 19.1% ആണ് വർദ്ധിച്ചത്. 45 വർഷത്തെ കണക്കെടുക്കുമ്പോൾ ഇത് ഏറ്റവും കൂടിയ വർദ്ധനവാണ് . ഏതൊക്കെ ഭക്ഷ്യവസ്തുക്കൾക്കാണ് പരുധി നിശ്ചയിക്കപ്പെടുക എന്നത് സൂപ്പർമാർക്കറ്റുകൾക്കു കൂടി സ്വീകാര്യമായ സമീപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ .

വില കുറയ്ക്കുന്നതിന് എങ്ങനെ ഒന്നിച്ച് പ്രവർത്തിക്കാൻ പറ്റും എന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. അടിച്ചേൽപ്പിക്കുക എന്നത് സർക്കാരിന്റെ നയമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വില നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പകരം ചുവപ്പ് നാട ഒഴിവാക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ആവശ്യപ്പെട്ടു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലോകത്തിലെ തന്നെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 30 -തിൽ യുകെയും യുഎസും. സ്വിറ്റ്സർലൻഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തൊഴിലില്ലായ്മ കണക്കുകൾ, പണപ്പെരുപ്പം, ബാങ്ക് വായ്പാ നിരക്കുകൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് 160 രാജ്യങ്ങൾ അടങ്ങുന്ന പട്ടിക പുറത്ത് വിട്ടത്.

നിലവിൽ സ്വിറ്റ്‌സർലൻഡ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. ഉയർന്ന ആയുർദൈർഘ്യം, വളരെയധികം പ്രശംസിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ എന്നിവയാൽ പേരുകേട്ട രാജ്യമാണ് സ്വിറ്റ്‌സർലൻഡ്. ഹാൻകെ പുറത്തുവിട്ട പട്ടികയിൽ കുവൈത്ത് രണ്ടാം സ്ഥാനവും അയർലൻഡ് മൂന്നാം സ്ഥാനവും ജപ്പാൻ നാലാം സ്ഥാനവും നേടി. 2021 -ൽ നാലാം സ്ഥാനത്തായിരുന്ന ബ്രിട്ടൻ നിലവിൽ 29-ാം സ്ഥാനത്താണ്.

യുകെയിൽ 16 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2021 ജനുവരിയിൽ 4.9 ശതമാനമായിരുന്നു. ഇത് 2022 ൽ 3.7 ശതമാനമായി കുറഞ്ഞു. നിലവിൽ 2023 ൽ 3.9 ശതമാനമായി കൂടിയതാണ് പട്ടികയിൽ യുകെയുടെ സ്ഥാനം പുറകിലാകാൻ കാരണം . യുകെയുടെ സ്ഥാനം പട്ടികയിൽ കുറഞ്ഞപ്പോൾ അമേരിക്ക 55-ൽ നിന്ന് ബ്രിട്ടനെ മറികടന്ന് 24-ലേക്ക് കുതിച്ചു. ഇതിന് ഏറ്റവും പ്രധാന ഘടകമായി നിലകൊണ്ടത് തൊഴിൽ ഇല്ലായ്മയാണ്. ഏപ്രിലിലെ കണക്കുകൾ പ്രകാരം തൊഴിൽ ഇല്ലായ്മ നേരിടുന്ന അമേരിക്കക്കാരുടെ എണ്ണം വെറും 3.4 ശതമാനം മാത്രമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലേയ്ക്ക് കുടിയേറുന്ന അൽബേനിയൻ പൗരന്മാരെ ലക്ഷ്യമിട്ട് ഹോം ഓഫീസ് ക്യാമ്പെയ്‌ൻ ആരംഭിക്കുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അൽബേനിയൻ ഭാഷയിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ, ആളുകൾ യുകെയിലേയ്ക്ക് യാത്ര ചെയ്താൽ തടങ്കലിലാക്കപ്പെടുകയും കുറ്റം ചെയ്യപ്പെടുകയും ചെയ്യും എന്ന മുന്നറിയിപ്പാണ് നൽകുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന ക്യാമ്പയിനിൽ ചെറുബോട്ടുകൾ മുഖേനയുള്ള കുടിയേറ്റക്കാരെ ബോധവാന്മാരക്കുകയാണ് ലക്ഷ്യം.

ഹോം ഓഫീസ് പറയുന്നതനുസരിച്ച്, അൽബേനിയ ഒരു സുരക്ഷിതവും സമ്പന്നവുമായ രാജ്യമാണ്. യുകെയിലേയ്ക്ക് കുടിയേറാൻ നിരവധി ആളുകൾ ഇന്ന് തയാറാവുന്നുണ്ട്. ഉയർന്ന ജീവിത നിലവാരവും, സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടാണ് ഭൂരിഭാഗം ആളുകളും എത്തുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സർക്കാർ ആരംഭിച്ച സമാനമായ സോഷ്യൽ മീഡിയ ഡ്രൈവിനെ തുടർന്നാണ് നിലവിലെ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ആളുകൾ അപകടകരവും അനാവശ്യവുമായ യാത്രകളിൽ ഏർപ്പെടുന്നതിന് മുമ്പ് ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് പറഞ്ഞു.

2023 മാർച്ച് വരെയുള്ള കാലയളവിൽ യുകെയിൽ അഭയത്തിനായി അപേക്ഷിക്കുന്ന ഏറ്റവും സാധാരണ രാജ്യമാണ് അൽബേനിയ. ഇതുവരെ മാത്രം 13,714 അപേക്ഷകളാണ് നൽകിയത്. അനധികൃതമായി കുടിയേറ്റം നടത്താൻ ശ്രമിക്കുന്ന ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള ആളുകളെ മുൻ നിർത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
എൻഎച്ച്എസ് സമൂഹമാധ്യമമായ ഫേസ്ബുക്കുമായി രോഗികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. 20 എൻഎച്ച്എസ് ട്രസ്റ്റുകളുടെ വെബ് സെർവറുകളിൽ ഒരു ട്രാക്കിംഗ് ടൂള് ഉപയോഗിച്ച് വെബ് ബ്രൗസറിൽ നിന്നുള്ള രോഗവിവരങ്ങൾ, അപ്പോയിൻമെന്റുകൾ, ചികിത്സാ പ്രതിവിധികൾ, മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് വ്യക്തികളുടെ സമ്മതമില്ലാതെ ഫേസ്ബുക്കുമായി പങ്കിട്ടത്. ഇങ്ങനെയുള്ള വിവരങ്ങൾ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റായ്ക്ക് തങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുമെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചത്.

വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെ രോഗികളാണ് എൻഎച്ച്എസിന്റെ വെബ് പേജുകൾ സന്ദർശിച്ചിരുന്നത്. എച്ച്ഐവി, ക്യാൻസർ, കുട്ടികളുടെ ചികിത്സ തുടങ്ങിയ വിവിധ രോഗങ്ങളോട് അനുബന്ധിച്ച് എൻ എച്ച് എസിന്റെ വെബ് പേജ് സന്ദർശിച്ചവരുടെ വിവരങ്ങളും ഇങ്ങനെ ചോർത്തി കൊടുത്തവയിൽ ഉൾപ്പെടുന്നു . ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യവിവരങ്ങളാണ് ഇങ്ങനെ ഫേസ്ബുക്കിന്റെ കൈയ്യിൽ എത്തിപ്പെട്ടത്. ഓരോ ഉപഭോക്താവിനും ലഭിക്കേണ്ട പരസ്യങ്ങൾ ക്രമീകരിക്കുന്നതിൽ ഉത്തരം വിവരങ്ങൾ ഫേസ്ബുക്കിന് ഉപയോഗിക്കാനാവും.

രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ ടൂൾസ് ഉപയോഗിച്ചിരുന്ന 20 എൻഎച്ച് എസ് ട്രസ്റ്റുകളിൽ 17 എണ്ണവും തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ഇവ പിൻവലിച്ചതായി സ്ഥിരീകരിച്ചു. ഇതുവരെ 8 എൻഎച്ച്എസ് ട്രസ്റ്റുകൾ വിവരങ്ങൾ ചോർത്തിയതിനും കൈമാറിയതിനും രോഗികളോടെ ക്ഷമാപണം നടത്തിയിരുന്നു. രോഗികളെ സഹായിക്കുന്നതിനുള്ള ചാരിറ്റി ക്യാമ്പയിനുകൾ നടത്തുന്നതിനാണ് വിവരങ്ങൾ നിരീക്ഷിച്ചതെന്നാണ് ട്രസ്റ്റുകൾ അവകാശപ്പെടുന്നത്. ഇത്തരത്തിൽ രോഗികളുടെ ഡേറ്റാ ഫേസ്ബുക്കിന് കൈമാറുന്നതായി അറിയില്ലായിരുന്നു എന്നാണ് ട്രസ്റ്റുകൾ അറിയിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇൻഫോർമേഷൻ കമ്മീഷണരുടെ ഓഫീസ് അന്വേഷണം നടത്തിവരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകളുടെ പരാജയം ദേശിയ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുമെന്ന് വിദഗ്ദ്ധർ. തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും ഇ-ഗേറ്റുകളുടെ തകരാർ മൂലം രാജ്യാതിർത്തികളിൽ ദീർഘ നേരം ജനങ്ങൾക്ക് കാത്തിരിക്കേണ്ടതായി വരുന്നു. നിലവിൽ സോഫ്റ്റ് വെയറിൻെറ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം വെള്ളിയാഴ്ച്ച വൈകുന്നേരം മുതൽ ജീവനക്കാർ നേരിട്ടാണ് യാത്രക്കാരെ പരിശോധിക്കുന്നത് . ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ നടത്തിയ പ്രസ്‌താവനയിൽ പ്രശ്നം പരിഹരിച്ചതായി ആഭ്യന്തര ഓഫീസ് അറിയിച്ചു.

2019 നു ശേഷമുള്ള ഏറ്റവും തിരക്കേറിയ വാരാന്ത്യത്തിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇ-ഗേറ്റുകൾ താത്കാലികമായി നിർത്തി വച്ചതിനാൽ യുകെ ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് പാസ്സ്പോർട്ടുകൾ പരിശോധിക്കുന്നത്. യാത്രക്കാരുടെ നീണ്ട ക്യൂകൾ എത്രയും പെട്ടെന്ന് കുറയ്ക്കാനുള്ള സമ്മർദ്ദത്തിലാണ് ഇവർ. അതിനാൽ ഈ തിരക്കിനിടയിൽ ഇവർക്ക് പല കാര്യങ്ങളും വിട്ടുപോയേക്കാം. ഇത് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിപ്പ് നൽകി. ഇ-ഗേറ്റ് സംവിധാനത്തിന് ഇനിയും തകരാർ സംഭവിച്ചേക്കാം എന്ന് പിസി ഏജൻസിയിലെ യാത്രാ വിദഗ്ധനായ പോൾ ചാൾസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജോലി സംബന്ധമായ ആവശ്യത്തിനായി ലണ്ടനിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു. നാൽപത്തി രണ്ടുകാരനായ മനു സിറിയക് മാത്യു ആണ് മരിച്ചത്. യുകെയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡാര്‍ട്ട്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകയായിരുന്നു. പിന്നീട് ആരോഗ്യാവസ്ഥ വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ചികിത്സകള്‍ തുടര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൂടരഞ്ഞി റിട്ടയേര്‍ഡ് അധ്യാപകന്‍ തടത്തിപ്പറമ്പില്‍ റ്റി. കെ. മാത്യുവിന്റെയും റിട്ടയേര്‍ഡ് അധ്യാപിക കുടരഞ്ഞി കീരമ്പനാല്‍ കുടുംബാംഗവുമായ ഗ്രേസിയുടെയും മകനാണ് മനു. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയില്‍ ഉന്നത പദവിയിലിരിക്കെയാണ് ഔദ്യോഗിക ആവശ്യത്തിനും കമ്പനി മീറ്റിങ്ങിനുമായി പത്തുദിവസത്തെ സന്ദര്‍ശനത്തിനായി മനു ലണ്ടനില്‍ എത്തിയത്.
ഭാര്യ : മിഷോമി മനു, മക്കള്‍ : നേവ, ഇവ, മിഖായേല്‍. ശരീരം നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
മനു സിറിയക് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടൻ: ബർമിംഗ്ഹാമിലെ മുസ്ലീം പ്രവർത്തകർ വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടഞ്ഞു. മതസൗഹാർദം തകർക്കുന്നു എന്നതിനെ തുടർന്ന് ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച സിനിമയാണിത് എന്നതിനെ തുടർന്നായിരുന്നു നടപടി. കശ്മീരി ആക്ടിവിസ്റ്റായ ഷക്കീൽ അഫ്‌സറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രതിഷേധക്കാർ വെള്ളിയാഴ്ച ബർമിംഗ്ഹാമിലെ സിനിവേൾഡ് തിയേറ്ററിൽ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടസ്സപ്പെടുത്തിയതായിട്ടാണ് വാർത്തകൾ പുറത്ത് വരുന്നത്.

അഫ്‌സറും സംഘവും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടത്. മതത്തെ വികൃതമാക്കി കാണിക്കുന്ന അജണ്ടയാണ് സിനിമയെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സിനിവേൾഡിലെ ജീവനക്കാർ സ്‌ക്രീനിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരായി. എന്നാൽ സിനിമയെ അനുകൂലിക്കുന്ന ആളുകൾ പ്രദർശനം തുടരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഇക്കൂട്ടർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം സംരംഭകനും പ്രോപ്പർട്ടി ഡെവലപ്പറുമായ അഫ്‌സർ ലേഡി ഓഫ് ഹെവൻ സിനിമ പിൻവലിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകി. എൽജിബിടി മൂല്യങ്ങൾ പഠിപ്പിക്കുന്നതിനെതിരെ പ്രകടനം നടത്തിയതിന് ശേഷം 2019 ൽ ബർമിംഗ്ഹാമിലെ ഒരു പ്രൈമറി സ്കൂളിന് പുറത്ത് പ്രതിഷേധിക്കുന്നതിൽ നിന്നും അദ്ദേഹത്തെ സമാന രീതിയിൽ വിലക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹൊറൈസൺ ഐടി അഴിമതിയുടെ ഭാഗമായി തെറ്റായി ആരോപിക്കപ്പെട്ട പോസ്റ്റ്മാസ്റ്റർമാരെ വംശീയ പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിൽ ക്ഷമാപണം നടത്തി പോസ്റ്റ് ഓഫീസ്. അന്വേഷണത്തിൽ പോസ്റ്റ്മാസ്റ്റർമാരുടെ വംശീയ സവിശേഷതകളെ അടിസ്ഥാനമാക്കി കുറ്റവാളികളായി ഇത്തരക്കാരെ തരംതിരിക്കാൻ അന്വേഷകർക്ക് നിർദ്ദേശം ലഭിച്ചതായി കണ്ടെത്തി. 700-ലധികം സബ്-പോസ്‌റ്റ് മാസ്റ്റർമാരെയാണ് തെറ്റായ സംവിധാനത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ട് ചെയ്‌തത്. യുകെയിലെ ചരിത്രത്തിൽ തന്നെ ഏറ്റവും വ്യാപകമായ നീതിനിഷേധമായാണ് ഈ അഴിമതിയെ വിശേഷിപ്പിക്കുന്നത്.

2008 നും 2011 നും ഇടയിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ സംശയാസ്പദമായ സബ് പോസ്റ്റ്മാസ്റ്റർമാർക്ക് അവരുടെ വംശീയ പശ്ചാത്തലമനുസരിച്ച് നമ്പർ നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപെട്ടിരുന്നു. രേഖയിൽ ചൈനീസ്/ജാപ്പനീസ്, കറുത്ത വംശജരായ യൂറോപ്യൻ വംശജർ, നീഗ്രോയിഡ് എന്നിങ്ങനെ ജീവനക്കാരെ തരംതിരിച്ചിരിക്കുന്നത് കാണാം. ഇതിൽ നീഗ്രോയിഡ് എന്ന പദം 1800-കളിലെ കൊളോണിയൽ കാലഘട്ടത്തിൽ ആഫ്രിക്കൻ വംശജരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പുരാതനവും നിന്ദ്യവുമായ പദമാണ്. ഒരു തരത്തിലുള്ള വംശീയതയും സംഘടന സഹിക്കുകയില്ലെന്നും പ്രസ്‌തുത സംഭവത്തിൽ അപലപിക്കുന്നുവെന്നും പോസ്റ്റ് ഓഫീസ് വക്താവ് പറഞ്ഞു.

1999 നും 2015 നും ഇടയിൽ മോഷണം, വഞ്ചന, തെറ്റായ അക്കൗണ്ടിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 700-ലധികം ബ്രാഞ്ച് മാനേജർമാരെ പിന്തുണച്ച് കൊണ്ട് നടന്ന അന്വേഷണത്തിലാണ് ഈ രേഖ കണ്ടെത്തിയത്. അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടർ സിസ്റ്റമായ ഹൊറൈസണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ പിന്നീട് ഇതിൽ പിഴവുണ്ടെന്ന് കണ്ടെത്തി. ജാപ്പനീസ് കമ്പനിയായ ഫുജിറ്റ്സു വികസിപ്പിച്ച ഈ സംവിധാനം ഇടപാടുകൾ, അക്കൗണ്ടിംഗ്, സ്റ്റോക്ക് ടേക്കിംഗ് തുടങ്ങിയവ ട്രാക്ക് ചെയ്യും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉയർന്ന പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം ദുരിതത്തിലാണ് യുകെ മലയാളികളുടെ ജീവിതം . കഴിഞ്ഞദിവസം മോർട്ട്ഗേജ് നിരക്കുകളിൽ വർദ്ധനവ് നടപ്പിൽ വന്നിരുന്നു. 0.45 ശതമാനം മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചതോടെ ലോണെടുത്ത് വീടും വാഹനവും മേടിച്ചവർ സാമ്പത്തികമായി കൂടുതൽ ഞെരുക്കത്തിലാവും. ഇതിൻറെ പിന്നാലെയാണ് അടുത്ത വർഷത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് 5.5 ശതമാനം ഉയർന്ന നിരക്കിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

പണപ്പെരുപ്പത്തെ പിടിച്ചുനിർത്താൻ ബ്രിട്ടനിൽ 18 മാസത്തിനുള്ളിൽ 12-ാം തവണയാണ് പലിശനിരക്ക് വർദ്ധനവ് ഉണ്ടായത് ഈ മാസത്തിലാണ്. 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായാണ് പലിശ നിരക്കുകൾ ഉയർന്നത്. 1989 – ന് ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്ക് വർദ്ധനവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപ്പിലാക്കിയത്. പലിശ നിരക്കുകൾ 4.5 ശതമാനത്തിലേയ്ക്ക് വർദ്ധിപ്പിച്ചെങ്കിലും ബാങ്ക് പ്രതീക്ഷിച്ചതു പോലെ വിലക്കയറ്റം കുറഞ്ഞില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ പണപെരുപ്പനിരക്ക് 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
പലിശ നിരക്കിലെ വർദ്ധനവ് വീടുകളുടെ വിലയിൽ വൻ കുതിച്ചു കയറ്റത്തിന് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയതായി വീടുകൾ സ്വന്തമാക്കാൻ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കും. നിലവിൽ വായ്പയെടുത്ത് വീടുകൾ സ്വന്തമാക്കിയവരും കടുത്ത ആശങ്കയിലാണ്. പലിശ നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുക കൂടുന്നത് പലരെയും വൻ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനാണ് സാധ്യത
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പണപ്പെരുപ്പത്തിനും പലിശ നിരക്ക് വർദ്ധനവിനും പിന്നാലെ ഇരുട്ടടിയായി മോർട്ട്ഗേജ് നിരക്കുകളിലും വർദ്ധന. വെള്ളിയാഴ്ച 0.45 ശതമാനം വരെ വർദ്ധനയോടെ രാജ്യവ്യാപകമായി ഏറ്റവും കൂടുതൽ ചർച്ചയായി കൊണ്ടിരിക്കുന്ന വിഷയമാണ് നിലവിൽ ഇത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നേരത്തെ വിചാരിച്ചതിലും കൂടുതൽ പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന വാർത്തകൾക്കിടയിലാണ് മോർട്ട്ഗേജ് നിരക്കിലെ അപ്രതീക്ഷിത വർദ്ധനവ്.

എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ മിനി-ബജറ്റിന് ശേഷമുള്ളതിനേക്കാൾ വർദ്ധനവ് വളരെ കുറവാണ്. നിലവിൽ 31 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് യുകെയിലെ പണപ്പെരുപ്പം. ഇത് വിപണികളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിന് കാരണമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകൾ അനുസരിച്ച് അബ്രഡനിലെ വരുമാനത്തിന്റെ ലഭ്യത വളരെ മോശം ആണെന്നാണ് ഡയറക്ടർ ലൂക്ക് ഹിക്ക്മോർ പറയുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നിലവിലെ 4.5% പലിശ നിരക്ക് 5.5% വരെ ഒരുപക്ഷെ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഉയർത്തേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഈ മാറ്റം ബോണ്ട് മാർക്കറ്റുകളിലെ വിലകളിലും പലിശ നിരക്കുകളിലും വലിയ ചലനങ്ങൾക്ക് കാരണമായി. ഇത് മോർട്ട്ഗേജുകളുടെ വർധനവിലേക്ക് നയിച്ചു. ജീവിത ചിലവുകളും, പലിശ നിരക്കും യുകെയിലെ ആളുകളുടെ ജീവിതത്തെ സാരമായിട്ട് ബാധിച്ചിട്ടുണ്ട്. അതിനിടയിൽ ആണ് മോർട്ട്ഗേജിലെ വർദ്ധനവ്. പലർക്കും 500 പൗണ്ട് വരെ വർധനവ് ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. മുൻപോട്ടുള്ള ജീവിതവും വർദ്ധിച്ചു വരുന്ന ചിലവുകളും തമ്മിലുള്ള ആശങ്കകളാണ് പലരും പങ്കുവെക്കുന്നത്