ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി തുടർച്ചയായി 13-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതിയ നിരക്ക് വർദ്ധന ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് . മോർട്ട്ഗേജ് വിപണിയിലെ മാന്ദ്യവും തകർച്ചയും വകവയ്ക്കാതെ അടിസ്ഥാന നിരക്ക് 4.5 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ നടപടി സാമ്പത്തിക വിദഗ്ധരിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. നിലവിൽ ഉള്ളത് 15 വർഷത്തെ ഉയർന്ന നിരക്കാണ്. ഇന്നലെ നടന്ന മീറ്റിംഗിൽ പണപ്പെരുപ്പം കുറയാനുള്ള സാധ്യതകളെക്കുറിച്ച് അധികൃതർ വിലയിരുത്തിയിരുന്നു. അതേസമയം സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിലനിർത്തുന്നതിനും നിത്യോപയോഗസാധനങ്ങളുടെ വിപണി വില പിടിച്ചുനിർത്തുന്നതിനുമാണ് പലിശ നിരക്ക് വർദ്ധനയുമായി മുന്നോട്ടു പോകുന്നതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വാദം.

 

ഈ രീതിയിൽ പോയാൽ ക്രിസ്‌തുമസോടെ നിരക്ക് 6 ശതമാനത്തിലെത്തുമെന്നാണ് വിപണികൾ പ്രവചിക്കുന്നത്. ശരാശരി രണ്ട് വർഷത്തെ മോർട്ട്ഗേജ് ഫിക്സ് ഇപ്പോൾ 6.19 ശതമാനത്തിലെത്തി. 2021 ൻെറ തുടക്കത്തിലേ അപേക്ഷിച്ച് ഇത് മൂന്നിരട്ടിയാണ്. ബാങ്കിന് ശക്തമായ പിന്തുണ നൽകികൊണ്ട് ചാൻസിലർ ജെറമി ഹണ്ട് മുന്നോട്ട് വന്നു. മോർട്ട്ഗേജുകളുള്ള കുടുംബങ്ങളുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കാനുള്ള ഒരേയൊരു ദീർഘകാല മാർഗ്ഗം വില നിയന്ത്രിക്കലാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിൽ പരാജയപെട്ടതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി കടുത്ത വിമർശനം നേരിട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി റിഷി സുനകിന്റെ പൂർണ്ണ പിന്തുണ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രസിഡന്റ് ആൻഡ്രൂ ബെയ്‌ലിയ്ക്ക് ഉണ്ടെന്നും അദ്ദേഹം തൻറെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു .