ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് മഹാമാരിയുടെ സമയത്ത് ഉണ്ടായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഇന്ന് ബ്രിട്ടീഷ് രാഷ്ട്രീയം . പാർട്ടി ഗേറ്റ് വിവാദങ്ങളെ തുടർന്ന് മുൻ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ എംപി സ്ഥാനം രാജിവച്ചത് ഭരണപക്ഷത്തിന്റെ ഉള്ളിൽ തന്നെ രാഷ്ട്രീയ ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്. അടുത്തു വരുന്ന ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി റിഷി സുനക് സർക്കാരിനെ സംബന്ധിച്ച് നിർണ്ണായകമാണ്.

ഇതിനിടെ കോവിഡ് കാലത്തെ പല നടപടികളും തെറ്റായ തീരുമാനമായിരുന്നു എന്ന് നിലവിലെ ചാൻസിലർ ആയ ജെറമി ഹണ്ട് പറഞ്ഞത് വൻ വാർത്താപ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് ജനങ്ങളെ ക്വാറന്റൈൻ ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് എൻക്വയറി കമ്മറ്റിയോടാണ് 2012 നും 2018 നും ഇടയിൽ ആരോഗ്യ സെക്രട്ടറി കൂടിയായിരുന്ന ജെറമി ഹണ്ട് തന്റെ അഭിപ്രായം പറഞ്ഞത്. മുൻ ആരോഗ്യ സെക്രട്ടറി എന്ന നിലയിൽ മഹാമാരിയെ നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നതിൽ ജെറമി ഹണ്ട് ഒരു പ്രധാന പങ്കുവഹിച്ചിരുന്നു.

കൂടുതൽ പരിശോധനകൾ നടക്കുകയാണെങ്കിൽ രോഗം പടർന്നുപിടിക്കുന്നത് മന്ദഗതിയിൽ ആകുമായിരുന്നെന്ന് ജെറമി ഹണ്ട് എൻക്വയറി കമ്മിറ്റിയോടെ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ . മഹാമാരി പടർന്ന് പിടിച്ച സമയത്ത് മറ്റു രാജ്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ യുകെയ്ക്ക് കഴിഞ്ഞില്ല. ദക്ഷിണകൊറിയയിൽ മഹാമാരിയുടെ ആദ്യഘട്ടത്തിൽ ലോക്ഡൗൺ ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി