Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- മേഴ്സിസൈഡിലെ സൗത്ത് പോർട്ടിൽ മാതാപിതാക്കളോടൊപ്പം പാർക്കിൽ സോർബ് ബോളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളിയായ 9 വയസ്സുകാരൻ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ ബോളോടൊപ്പം തന്നെ ആകാശത്തേക്ക് പറന്നു പോയി താഴേക്ക് വീണ് അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച മാതാപിതാക്കളോടൊപ്പം സൗത്ത് പോർട്ടിലെ ഫുഡ്‌ & ഡ്രിങ്ക് ഫെസ്റ്റിവലിലെ പൂളിൽ സോർബ് ബോളിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ചത്.

പെട്ടെന്നുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ബോളോടൊപ്പം തന്നെ കുട്ടി പറന്നു പോവുകയും പിന്നീട് താഴേക്ക് ശക്തമായി പതിക്കുകയും ചെയ്യുകയായിരുന്നു. ഇതേ ദിവസം തന്നെ അടുത്തൊരു പാർക്കിലും ഇത്തരത്തിൽ ശക്തമായ കാറ്റ് അടിച്ചു ചെറിയ രീതിയിൽ അപകടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിക്കുകയും കുട്ടിക്ക് ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും കുട്ടി അപകടനില തരണം ചെയ്തതായാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടി ഗുരുതരമായ അവസ്ഥയിലാണെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് അധികൃതരും വ്യക്തമാക്കി.

കുട്ടി ഉണ്ടായിരുന്ന ബോൾ മരങ്ങൾക്ക് മുകളിൽ കൂടി ആകാശത്തേക്ക് ഉയരുന്നത് കണ്ട് ജീവനക്കാരും മറ്റുള്ളവരും രക്ഷിക്കാനായി ഓടിയെത്തി.കുറെ ഉയരത്തിൽ പറന്ന ശേഷം താഴേക്ക് വീണ് ബോൾ പൊട്ടിപ്പോവുകയും, കുട്ടി നിലത്ത് പതിക്കുകയും ആയിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ഒരാൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത് . അപകടത്തിൻെറ കാരണങ്ങളെ കുറിച്ച് വ്യക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഇതേസമയം തന്നെ മറ്റൊരു ബോളും ചെറുതായിട്ട് ഉയർന്നെങ്കിലും അതിലുണ്ടായിരുന്ന കുട്ടിക്ക് യാതൊരുവിധ അപകടങ്ങളും സംഭവിച്ചില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഈ ആക്സിഡന്റിനെ സംബന്ധിച്ച് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- സാൽഫോർഡിൽ ഇലക്ട്രിക് ബൈക്ക് ഓടിച്ചിരുന്ന കൗമാരക്കാരൻ പോലീസ് പിന്തുടർന്നതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന ആംബുലൻസുമായി കൂട്ടിയിടിച്ച് മരണപ്പെട്ടു. മരണപ്പെട്ട പതിനഞ്ചു വയസ്സുകാരനെ ട്രാഫിക് ഉദ്യോഗസ്ഥർ പിന്തുടർന്നിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് പിന്തുടർന്നതിനെ തുടർന്ന് കുട്ടി നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് വന്ന് ഇടിച്ചു കയറുകയായിരുന്നുവെന്ന് നോർത്ത് വെസ്റ്റ് ആംബുലൻസ് അധികൃതരും വ്യക്തമാക്കി . ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി ) അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഏകദേശം ഉച്ചയ്ക്ക് രണ്ടുമണിക്ക് ബാലനെ പോലീസ് ഓഫീസർമാർ ഫിറ്റ്‌സ്‌വാറൻ സ്ട്രീറ്റിലൂടെയും ലോവർ സീഡ്‌ലി റോഡിലേക്കും പിന്തുടർന്നെന്നും, എന്നാൽ പിന്നീട് റോഡിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ പോലീസ് വാഹനത്തിന്റെ വഴി തടസ്സപ്പെടുത്തിയതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുടർന്ന് ലാങ് വർത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസുമായി ബാലന്റെ വാഹനം കൂട്ടിയിടിക്കുകയുമായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ തന്നെ ബാലന് ആവശ്യമായ ചികിത്സ നൽകുകയും പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് നോർത്ത് വെസ്റ്റ് ആംബുലൻസ് ട്രസ്റ്റ് വ്യക്തമാക്കി. മരണപ്പെട്ട ബാലന്റെ വീട് അപകടം നടന്ന സ്ഥലത്തിന് സമീപത്തായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


അപകടം നടന്ന സ്ഥലത്ത് ബാലന്റെ ഫ്രെയിം ചെയ്ത ചിത്രത്തിന് സമീപം നിരവധി പേർ പൂക്കളും മെഴുകുതിരികളും കാർഡുകളും അർപ്പിച്ച കാഴ്ച ഹൃദയഭേദകമാണ്. നിലവിലെ അന്വേഷണത്തിന് ഐഒപിസിയാണ് നേതൃത്വം നൽകുന്നതെന്നും സ്വതന്ത്രമായതും വ്യക്തമായതുമായ അന്വേഷണം പൂർണ്ണമായും ഉണ്ടാകുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. അപകടം നടന്നതിനുശേഷം കുറെ സമയം റോഡിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം, കാർഡിഫിൽ പതിനഞ്ചുകാരനായ ഹാർവി ഇവാൻസും പതിനാറുകാരനായ കൈറീസ് സള്ളിവനും ഒരു പോലീസ് വാൻ പിന്തുടർന്നതിനെ തുടർന്ന് ഇ-ബൈക്ക് കൂട്ടിയിടിച്ച് കൊല്ലപ്പെട്ടിരുന്നു. മരണപ്പെട്ട ബാലന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെ മലയാളികളുടെ ഇടയിൽ അമിതമായ മദ്യപാനാസക്തിയുടെ പ്രശ്നങ്ങൾ നിലവിലുണ്ടോ ? കേരളത്തിനെ അപേക്ഷിച്ച് മദ്യത്തിന്റെ ലഭ്യതയും ഗുണനിലവാരവും യുകെയിൽ കൂടുതലാണ്. പാർട്ടികളിലും ആഘോഷങ്ങളിലും മദ്യം യുകെയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. നിത്യ ജീവിതത്തിൻറെ ഭാഗമായ മദ്യത്തെ മിതമായ രീതിയിലാണ് ഇംഗ്ലീഷുകാർ ഉപയോഗിക്കുന്നത്. എന്നാൽ പുതിയതായി യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുൾപ്പെടെയുള്ളവരിൽ മദ്യത്തിൻറെ ഉപയോഗം വലിയതോതിൽ കൂടുന്നതിന്റെ പ്രശ്നങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


മദ്യത്തിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ പുരുഷൻമാരും സ്ത്രീകളും പതിവായുള്ള മദ്യപാനത്തിന്റെ തോത് ആഴ്ചയിൽ 14 യൂണിറ്റിൽ കൂടരുതെന്നാണ് എൻഎച്ച്എസ് നൽകുന്ന നിർദ്ദേശം. ഒരു യൂണിറ്റ് മദ്യം എന്നത് 8 ഗ്രാം അല്ലെങ്കിൽ 10 മില്ലി ആൾക്കഹോൾ ആണ് . എന്നാൽ മദ്യം ഏത് കുറഞ്ഞ അളവിലും കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് . ചെറിയ തോതിലെ മദ്യപാനം ചില രോഗങ്ങളെ എങ്കിലും അകറ്റി നിർത്തുമെന്ന ഗവേഷണ റിപ്പോർട്ടുകളും നിലവിലുണ്ട്.


ഇടയ്ക്കിടയ്ക്ക് മാത്രം മദ്യം കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ പതിവായി മദ്യം കഴിക്കുന്നവർക്ക് കൂടുതൽ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ചൈനയിൽ നടത്തിയ പഠനഫലം തെളിയിക്കുന്നത്. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പ്രകാരം മദ്യപാനം ചൈനയിലെ പുരുഷന്മാരിൽ അറുപതോളം രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഹൃദ്രോഗം , കരൾ രോഗങ്ങൾ , സ്ട്രോക്സ് എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് മദ്യപാനം കാരണമാകുന്നുണ്ടെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. ശരാശരി 52 വയസ്സുള്ള 512,000 മുതിർന്നവരിലാണ് പഠനം നടത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ക്യാൻസർ രോഗികൾക്ക് ശരിയായ ചികിത്സ നൽകാൻ എൻ എച്ച് എസ് പാടുപെടുന്നുവെന്ന് മുതിർന്ന ഡോക്ടർമാർ. യുകെയിലുടനീളമുള്ള ആശുപത്രികൾ ജീവനക്കാരുടെ അഭാവം മൂലം ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്സ് പറഞ്ഞു. ഇത് മൂലം രോഗികൾ സുപ്രധാന പരിശോധനകൾക്കും ചികിത്സകൾക്കുമായി വളരെക്കാലം കാത്തിരിക്കേണ്ടി വരുന്നു. മിക്ക ക്യാൻസർ യൂണിറ്റുകളിലും റേഡിയോ തെറാപ്പിക്കും കീമോതെറാപ്പിക്കും ഇടയ്ക്കിടെ കാലതാമസം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചുകൊണ്ടുള്ള പുതിയ പ്ലാൻ ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. അടുത്ത 15 വർഷത്തിനുള്ളിൽ സർക്കാർ ജീവനക്കാരുടെ വിടവ് നികത്തുന്നത് എങ്ങനെ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പദ്ധതി പുറത്ത് വിടാനുള്ള താമസം ആരോഗ്യ മേഖലയിൽ ഉള്ളവരിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ഇംഗ്ലണ്ടിലെ 22,533 രോഗികൾ ക്യാൻസർ രോഗനിർണയത്തിനോ ചികിത്സയ്‌ക്കോ വേണ്ടി രണ്ട് മാസത്തിലേറെ കാത്തിരിക്കേണ്ടതായി വരുന്നു. മാർച്ചിലെ കണക്കുകൾ നോക്കുമ്പോൾ ഇത് 19,023 ആയി ഉയരും. ക്യാൻസറും മറ്റ് ചികിത്സയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റിൽ നിലവിൽ 7.4 ദശലക്ഷം ആളുകളുണ്ട്. ഇത് 2007-ൽ ഈ സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

കോവിഡിന് മുൻപ് തന്നെ ക്യാൻസർ സംബന്ധമായ ചികിത്സ നൽകുന്നതിൽ എൻ എച്ച് എസ് ബുദ്ധിമുട്ടിയിരുന്നു. ലോക്ക്ഡൗൺ മൂലം സ്കാനുകളും ചികിത്സയും ഈ കണക്കുകൾ കുത്തനെ ഉയർത്തി. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ജിപിയുടെ അടിയന്തര റഫറൽ കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ചികിത്സ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. വെയിൽസിൽ അടിയന്തിരവും അല്ലാത്തതുമായ റഫറലുകൾ എന്നിവ അടിസ്ഥാനം ആക്കിയായിരിക്കും ക്യാൻസർ ചികിത്സ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ മനുഷ്യകുലത്തിന് ആപത്കരമാകുമോ ? കുറച്ചുനാളായി ഈ രംഗത്തെ വിദഗ്ധരുടെ ഇടയിൽ പ്രധാനപ്പെട്ട ചർച്ചാവിഷയമാണിത്. ചാറ്റ് ജി പി റ്റി പോലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറുകൾക്ക് വ്യാപകമായ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ പുതിയ സാങ്കേതികവിദ്യകളെ കുറിച്ച് യുകെ ആഗോള ഉച്ചകോടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ സാങ്കേതികവിദ്യകൾ മനുഷ്യകുലത്തിനെ എത്രമാത്രം അപകടകരമായി ബാധിക്കും എന്നതാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ നേട്ടങ്ങൾ മനുഷ്യരാശിയുടെ നന്മയ്ക്ക് ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് യുകെ നേതൃത്വം നൽകാനാണ് താൻ ആഗ്രഹിക്കുന്നെതെന്ന് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു . പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും ടെക് കമ്പനികളും ഉച്ചകോടിയിൽ പങ്കെടുക്കും .ഇതിൻറെ ഭാഗമായി പ്രമുഖ എ ഐ കമ്പനിയുടെ തലവൻമാരുമായി പ്രധാനമന്ത്രി അടുത്തയിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.


കഴിഞ്ഞ നവംബറിൽ ചാറ്റ് ബോട്ടായ ചാറ്റ് ജി പി റ്റി രംഗത്ത് എത്തിയതാണ് ഈ രംഗത്തെ ചർച്ചകൾക്ക് ചൂടുപിടിക്കാൻ കാരണം. ഗൂഗിൾ സെർച്ചിന്റെ മറുപടിയായി വിവിധ ലിങ്കുകളാണ് യൂസർക്ക് ലഭിക്കുന്നത്. ചാറ്റ് ജി പി റ്റി സമഗ്രമായ സൊലൂഷൻ തന്നെയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ നിന്ന് വളരെയേറെ ആളുകളാണ് ഗൂഗിളിന് പകരം ചാറ്റ് ജി പി റ്റി ഉപയോഗിച്ച് തുടങ്ങിയത്. പല മേഖലകളിലും മനുഷ്യപ്രയത്നത്തിനെ മറികടക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധിക്കും. ഗവേഷകർക്കും മറ്റും പ്രബന്ധ രചന മുതൽ കൊച്ചുകുട്ടികളുടെ അസൈൻമെൻറ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇന്ന് പലരും ചാറ്റ് ജി പി റ്റി ഉപയോഗിക്കുന്നു. ചാറ്റ് ജി പി റ്റി പോലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകളുടെ അമിത ഉപയോഗം കുട്ടികളുടെ ക്രിയാത്മകമായ കഴിവുകളെ സാരമായി ബാധിക്കുമെന്ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പ് മേധാവി റ്റിജി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയിൽ ജോലിക്കായി എത്തുന്ന മലയാളികളുടെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായ ഒരു ഭവനം. പലപ്പോഴും തങ്ങളുടെ ആഗ്രഹം കൈയ്യെത്തും ദൂരത്ത് തെന്നിമാറുന്ന അനുഭവമാണ് പല യുകെ മലയാളികൾക്കും പറയാനുള്ളത്. എന്നാൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് ഏറ്റവും അനുഗ്രഹപ്രദമായ ഒരു സ്കീമിന്റെ വിവരങ്ങളാണ് ഇന്ന് മലയാളം യുകെ ന്യൂസ് പങ്കു വയ്ക്കുന്നത്.


ആദ്യമായി യുകെയിൽ വീട് വാങ്ങുന്നവർക്ക് 10% മാത്രം ഡെപ്പോസിറ്റ് നൽകി നിരവധി മോർട്ട്ഗേജ് സ്കീമുകൾ വിപണിയിൽ ലഭ്യമാണ്. ടയർ 2 വിസയിൽ ഒരു വർഷം മാത്രം യുകെയിൽ താമസിക്കുന്നവർക്കും പ്രയോജനം ലഭിക്കുന്ന സ്കീം ലഭ്യമാണ്. യുകെയിലേക്ക് വന്ന് ഒരു വർഷം മാത്രം കഴിഞ്ഞാൽ ഒട്ടേറെ മലയാളികൾക്ക് ആനുകൂല്യം അനുഗ്രഹപ്രദമാകും .
ഈ സ്കീമിന്റെ പ്രത്യേകത ടയർ 2 വിസയിൽ വന്ന് ഒരു വർഷം പൂർത്തിയായ വർക്കും 10% ഡെപ്പോസിറ്റിൽ വീട് വാങ്ങാം എന്നതാണ്. 2012 -ന് ശേഷം യുകെയിലെ വീടുകളുടെ വില ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ . വീടുകളുടെ വാടക അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഉചിതമായ സമയമാണിത്. ഈ സ്കീമിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. 07780847126, 02476016551

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- കോവിഡിന് ശേഷം സാധനങ്ങളുടെ വിലകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഷോപ്പിംഗ് രീതികളിൽ ക്രമാതീതമായ മാറ്റം ദൃശ്യമാകുന്നുണ്ടെന്ന് അനലിസ്റ്റ് സ്ഥാപനമായ കാന്റർ വ്യക്തമാക്കിയിരിക്കുകയാണ്. സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നതും, ഓൺ- ലേബൽ ഉൽപ്പന്നങ്ങൾ അഥവാ വലിയ ബ്രാൻഡുകൾ അല്ലാതെ ചെറിയ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതും, ഡിസ്കൗണ്ടുകൾ ലഭിക്കുന്നതിന് ലോയൽറ്റി സ്കീമുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വന്നിരിക്കുന്ന വർദ്ധനവും എല്ലാം ഈ മാറ്റത്തിന്റെ സൂചന ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജീവിത ചെലവുകളിൽ വന്നിരിക്കുന്ന വർദ്ധനവ്, ഭക്ഷ്യസാധനങ്ങളുടെ വിലയിലുള്ള ക്രമാതീതമായ കുതിച്ചുകയറ്റം എന്നിവയാണ് ഈ മാറ്റത്തിന് കാരണമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ബിബിസി സൂചിപ്പിക്കുന്ന കണക്കുകൾ പ്രകാരം, കോവിഡിന് മുൻപ് ഒരു ശരാശരി കുടുംബം ഒരു മാസം 18 തവണ ഗ്രോസറി സ്റ്റോർ സന്ദർശിച്ചിരുന്നുവെങ്കിൽ, കോവിഡിന് ശേഷം അത് ഒരു മാസം 16 തവണയായി കുറഞ്ഞിരിക്കുകയാണ്. അതോടൊപ്പം തന്നെ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഓൺലൈൻ ഷോപ്പിംഗ് സ്ഥിരമാക്കിയ പ്രായമായവരിൽ ഭൂരിഭാഗവും ഇപ്പോൾ ആ രീതി ഉപേക്ഷിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഫെബ്രുവരിയിൽ ഗ്രോസറി ഷോപ്പിങ്ങിന്റെ 15.4 ശതമാനം ഓൺലൈൻ രീതിയിലൂടെ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 12% ആയി ചുരുങ്ങിയിട്ടുണ്ട്. എന്നാൽ യുവാക്കളിൽ ഭൂരിഭാഗവും ഇപ്പോഴും ഓൺലൈൻ രീതി തന്നെയാണ് തുടരുന്നതെന്ന് റീട്ടെയിൽ അനലിസ്റ്റ് സ്ഥാപനമായ സാവി മാർക്കറ്റിംഗിന്റെ ഉടമ കാതറിൻ ഷട്ടിൽവർത്ത് വ്യക്തമാക്കി.


2005 കാലഘട്ടത്തിൽ ഗ്രോസറി വില്പനയുടെ 45 ശതമാനം മാത്രമായിരുന്നു ഓൺ – ലേബൽ ഉൽപ്പന്നങ്ങളുടെ വിപണനമെങ്കിൽ, 2022 ആയപ്പോഴേക്കും അത് 51 ശതമാനമായി ഉയർന്നിട്ടുണ്ട്. മുൻപ് ഇത്തരം ഉത്പന്നങ്ങൾ വാങ്ങാതിരുന്നവർ പോലും ഇപ്പോൾ അതിലേക്ക് നയിക്കപ്പെടുന്നുണ്ടെന്ന് സർവ്വേ സൂചിപ്പിക്കുന്നു. മത്സരാധിഷ്ഠിത വിപണിയിൽ വേറിട്ടുനിൽക്കാൻ സഹായിക്കുന്നതിനാൽ സൂപ്പർമാർക്കറ്റുകളും അവരുടെ സ്വന്തം ലേബൽ ശ്രേണികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ പ്രവണത താൽക്കാലികമായിരിക്കുവാൻ സാധ്യതയുണ്ടെങ്കിലും, ഇത്തരം ഉൽപ്പനങ്ങൾ ഇഷ്ടപ്പെട്ടവർ അത് തുടർന്നും വാങ്ങുവാനുള്ള സാധ്യതയും കണക്കിലെടുക്കാമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.


ഡിസ്കൗണ്ടുകൾ ലഭിക്കുന്നതിനായി ആളുകൾ ലോയൽറ്റി സ്കീമുകളിലേക്ക് മാറുന്ന പ്രവണതയും കൂടുതൽ ദൃശ്യമാകുന്നുണ്ട്. ഇതോടൊപ്പം തന്നെ ഡിസ്കൗണ്ടുകൾ ലഭിക്കുന്ന ആൽഡി, ലിഡൽ തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരമാവധി പണം കുറച്ച് ചെലവാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഈ രീതികളിൽ നിന്നെല്ലാം തന്നെ വ്യക്തമാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയിൽ 2012 നു ശേഷം ആദ്യമായി വീടുകളുടെ വില 1% കുറഞ്ഞതായി യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡർ ഗ്രൂപ്പായ ഹാലിഫാക്സ്. 2012 ന് ശേഷമുള്ള ആദ്യ ഇടിവാണിത്. മെയ് മാസം സാധാരണ വീടുകളുടെ തുക 3,000 പൗണ്ട് കുറഞ്ഞിരുന്നു. നിലവിൽ വായ്പ് നൽകുന്നവർ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുന്നുണ്ട്. സമീപ ആഴ്ചകളിൽ ചില മോർട്ട്ഗേജ് നിരക്കുകളിൽ വൻ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.

പണപ്പെരുപ്പം അനുസരിച്ചുള്ള പൊതുവിലക്കയറ്റം കണക്കിലാക്കിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്കിൽ വർദ്ധനയുണ്ടായിരിക്കുന്നതെന്നാണ് പ്രവചനങ്ങളിൽ ഒന്ന്. ഇത്തരത്തിലുള്ളൊരു നീക്കം ഭവന വിപണിയിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്ന് ഹാലിഫാക്‌സ് മോർട്ട്‌ഗേജുകളുടെ ഡയറക്ടർ കിം കിൻനൈർഡ് പറഞ്ഞു. വീടുകളുടെ വില ഇനിയും താഴേക്ക് പോകുവാനുള്ള സമ്മർദ്ദം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹാലിഫാക്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം നിലവിൽ യുകെയിലെ ശരാശരി വീടിന് ഇപ്പോൾ 286,532 പൗണ്ട് വിലയുണ്ട്. ഒരു മാസം മുമ്പത്തെ കണക്കുകളെ അപേക്ഷിച്ച് വിലയിൽ നേരിയ കുറവുണ്ട്. ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗങ്ങളിലാണ് വില കുത്തനെ കുറഞ്ഞിരിക്കുന്നത്. കണക്കുകൾ പ്രകാരം മെയ് മാസം പ്രോപ്പർട്ടി മൂല്യത്തിൽ 3.4% ഇടിവുണ്ടായതായി കാണാം. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്‌.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയിലെത്തി ജീവിതം കരിപിടിപ്പിക്കുക എന്നത് കേരളത്തിലെ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന അനേകരുടെ സ്വപ്നമാണ് . പലപ്പോഴും ഇതിനായി ലക്ഷങ്ങളാണ് റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് നൽകേണ്ടതായി വരുന്നത്. എന്നാൽ നോർക്ക യുകെ കരിയർ ഫെസ്റ്റ് ഏജൻസികളുടെ ചൂഷണത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം നൽകുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വരുന്ന ജൂൺ 19 -ന് നോർക്ക യുകെ കരിയർ ഫെയറിന്റെ ആദ്യഘട്ട റിക്രൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയർ കെയർ സപ്പോർട്ട് വർക്കർമാർ യുകെയിൽ എത്തും.

തൈക്കാട് നോർത്ത് സെൻററിൽ നടന്ന ചടങ്ങിൽ ആദ്യ സംഘത്തിന് വിമാന ടിക്കറ്റുകൾ നോർക്ക റൂട്ട്സ് ആസിൻ വൈസ് ചെയർമാൻ പി. രാമകൃഷ്ണൻ കൈമാറി. കൊച്ചിയിൽ നിന്ന് ദോഹ വഴിയാണ് ഇവർ യുകെയിലെത്തുന്നത് . നോർക്ക റൂട്സിനെ സംബന്ധിച്ച് ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്ന് പി. രാമകൃഷ്ണൻ പറഞ്ഞു. ഇതുവഴി സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് മോചനം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത നോർക്ക റൂട്ട്സ് യുകെ കരിയർ ഫെയർ 2023 നവംബർ 21 മുതൽ 25 വരെയുള്ള തീയതികളിൽ കൊച്ചിയിൽ വച്ച് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നോർക്ക റൂട്സ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യുകെയിലെ ആരോഗ്യ മേഖലയുമായി സഹകരിച്ച് നടക്കുന്ന റിക്രൂട്ട്മെൻറ് ഫെബ്രുവരിയിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന യുകെ സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് അനുഗ്രഹപ്രദമാകും.

നേഴ്സിംഗ് , മെഡിസിൻ, അനുബന്ധ ആരോഗ്യമേഖലയിലെ വിവിധ ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെൻറ് നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കീവ്: തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ ചൊവ്വാഴ്ചയുണ്ടായ വൻസ്ഫോടനത്തിൽ തകർന്നു. അണക്കെട്ടും ജലവൈദ്യുതനിലയവും തകർത്തത് റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ, സംഭവത്തിനുപിന്നിൽ യുക്രൈനാണെന്നാണ് റഷ്യയുടെ വാദം. ഡാം തകർച്ച, 16-ാം മാസത്തിലേക്ക് പ്രവേശിച്ച യുക്രൈൻയുദ്ധത്തെ കൂടുതൽ സംഘർഷഭരിതമാക്കുമെന്ന ആശങ്കയുയർത്തി. അണക്കെട്ട് തകർന്നതോടെ സമീപപ്രദേശങ്ങളിലേയ്ക്ക് വെള്ളം കുതിച്ചൊഴുകി. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ജനങ്ങളെ യുദ്ധകാലടിസ്ഥാനത്തിൽ ഒഴിപ്പിക്കുകയാണ്. ചിലഭാഗങ്ങളിൽ റോഡുകളും കെട്ടിടങ്ങളുമൊക്കെ പൂർണ്ണമായും വെള്ളത്തിനടിയിലായി.

സംഭവത്തിനുപിന്നാലെ യുക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുടെ നേതൃത്വത്തിൽ ദേശീയ സുരക്ഷാസമിതി അടിയന്തരയോഗം ചേർന്നു. പുലർച്ചെ മൂന്നോടെ അണക്കെട്ടിനുള്ളിൽ റഷ്യൻസൈന്യം സ്ഫോടനം നടത്തുകയായിരുന്നുവെന്നും എൺപതിലധികം ജനവാസമേഖലകൾ അപകടത്തിലാണെന്നും സെലെൻസ്കി അറിയിച്ചു. ‘‘ഭീകരപ്രവർത്തനമാണിത്. കുറെ ദശകങ്ങൾക്കിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തം. പൂർണമായും റഷ്യൻസേനയുടെ നിയന്ത്രണത്തിലായിരുന്നു അണക്കെട്ട്. പുറത്തുനിന്ന് ആർക്കെങ്കിലും ഷെല്ലാക്രമണത്തിലൂടെയോ മറ്റോ ഡാം തകർക്കാൻ ഒരിക്കലും കഴിയില്ല. റഷ്യൻസേന തകർത്തതാണെന്ന് ഉറപ്പാണ്’’ -സെലെൻസ്കി പ്രതികരിച്ചു.

നൂറിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് യുക്രൈനിലെ ‘വേൾഡ് ഡേറ്റാ സെന്റർ ഫോർ ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റ്’ മുന്നറിയിപ്പുനൽകി. ദുരന്തത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതം തലമുറകളെ ബാധിക്കും. അഞ്ചുമുതൽ ഏഴുദിവസത്തിനുള്ളിലെ ജലനിരപ്പ് താഴുകയുള്ളൂവെന്നും സംഘടന പറയുന്നു. അണക്കെട്ട് തകർച്ച പതിനാറായിരത്തിലധികം ആളുകളെ നേരിട്ടുബാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിപ്രോനദിയുടെ പടിഞ്ഞാറൻ തീരത്തുള്ള 19 ഗ്രാമങ്ങളും ഖേർസൺ നഗരത്തിന്റെ പ്രധാനഭാഗങ്ങളുമാണ് വലിയ വെള്ളപ്പൊക്കഭീഷണി നേരിടുന്നത്. അണക്കെട്ടു തകർന്നത് ക്രൈമിയയിലേക്കുള്ള കുടിവെള്ളവിതരണവും തടസ്സപ്പെടുത്തും.

Copyright © . All rights reserved