Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാബൂൾ : അഫ് ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഭരണം ഉറപ്പാക്കാനുള്ള താലിബാൻ ശ്രമങ്ങൾക്കിടെ നടക്കുന്നത് ദാരുണ കൊലപാതകങ്ങൾ. ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു വീഴ്ത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ ഉറപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്. താഖർ പ്രവശ്യയിലെ തലോഖാനിലാണ് ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയത്. സ്ത്രീയുടെ മൃതദേഹത്തിനു സമീപം രക്തം തളംകെട്ടി കിടക്കുന്നതും മാതാപിതാക്കൾ സമീപം ഇരിക്കുന്നതിന്റെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താലിബാന്റെ കീഴിലുള്ള അഫ്ഗാൻ ജനതയുടെ ജീവിതം 20 വർഷം മുമ്പ് അവരുടെ അവസാന ഭീകരവാഴ്ചയുടെ കാലത്തെപ്പോലെ തന്നെ ക്രൂരമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പോരാളികൾ വെടിവച്ചതിനെത്തുടർന്ന് ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെളുത്ത താലിബാൻ പതാക നീക്കം ചെയ്ത് അഫ്ഗാനിസ്ഥാൻ പതാക സ്ഥാപിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളിൽ നിന്ന് തോക്ക് ചൂണ്ടി വലിച്ചിഴച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഒസാമ ബിൻ ലാദനുമായി ബന്ധമുള്ള ഒരു താലിബാൻ മേധാവി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുന്നുവെന്ന് ഒരു മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കാർ മോഷ്ടാവെന്ന് ആരോപിക്കപ്പെട്ടയാളുടെ ദേഹത്ത് ടാർ ഒഴിച്ച സംഭവം കാബൂളിലാണ് നടന്നത്. ഇയാളെ കൈകൾ കൂട്ടിക്കെട്ടി ആൾക്കൂട്ടം ചുറ്റും നിൽക്കുന്നത് ദൃശ്യത്തിൽ ഉണ്ട്. ഭരണം ഏറ്റെടുക്കുന്നത് പുതിയ താലിബാൻ ആണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ദൃശ്യങ്ങളും അഫ് ഗാനിൽ നിന്നുള്ള റിപ്പോർട്ടുകളും അതല്ല സൂചിപ്പിക്കുന്നത്.

അതേസമയം അഫ് ഗാനിസ്ഥാനിൽ യുകെ നടത്തിയ ഇടപെടലുകളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന് പരക്കെ വിമർശനം. സാന്നിധ്യം നിലനിർത്താൻ യുകെ കൂടുതൽ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. വിമുക്തഭടന്മാർക്ക് കൂടുതൽ സഹായം നൽകണമെന്ന് മുൻ മന്ത്രി ജോണി മെർസർ അവശ്യപ്പെട്ടു. 2001 ലെ താലിബാൻ അധിനിവേശത്തിന് ശേഷം അഫ് ഗാൻ ജനത മെച്ചപ്പെട്ട വിദ്യാഭ്യാസവും സ്ത്രീകളുടെ അവകാശങ്ങളും സ്വതന്ത്ര തിരഞ്ഞെടുപ്പുകളും ആസ്വദിച്ചുവെന്നും അതേസമയം, അൽ-ക്വയ്ദ ഭീകരർ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും ജോൺസൺ അറിയിച്ചു. താലിബാനെതിരെ പോരാടാനുള്ള അഫ് ഗാൻ സൈന്യത്തിന്റെ സന്നദ്ധതയെ ചോദ്യം ചെയ്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നടപടി ലജ്ജാകരമാണെന്ന് കോമൺസ് വിദേശകാര്യ സമിതി അധ്യക്ഷനും എംപിയുമായ ടോം തുഗെൻഡാട്ട് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്കൂളുകളിൽ അഞ്ചു വിദ്യാർഥികളെങ്കിലും കോവിഡ് പോസിറ്റീവായാൽ ക്ലാസ്സുകൾ തുറസ്സായ സ്ഥലത്ത് നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മേധാവികൾ. കൂടുതൽ വായുസഞ്ചാരം ലഭിക്കുന്നതിന് ഇത്തരത്തിൽ ക്ലാസുകൾ നടത്തുന്നത് സഹായകരമാകും എന്നാണ് അവർ വിലയിരുത്തിയത്. എന്നാൽ അപ്രായോഗികമായ തീരുമാനമാണ് ഇതെന്ന് നിരവധിപ്പേർ കുറ്റപ്പെടുത്തി. തികച്ചും അസംബന്ധമായ ഒരു തീരുമാനമാണ് ഇതെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജോയിന്റ് ലീഡർ മേരി ബൗസ്റ്റഡ് വ്യക്തമാക്കി. കാറ്റും, മഴയുമുള്ള സമയത്ത് തുറസായ സ്ഥലത്തുള്ള ക്ലാസ്സുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് അധികൃതർ പുനർവിചിന്തനം ചെയ്യണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്. മുൻ വിദ്യാഭ്യാസ സെക്രട്ടറി ലോർഡ് ബേക്കറും തീരുമാനത്തെ കുറ്റപ്പെടുത്തി മുന്നോട്ടുവന്നിട്ടുണ്ട്.


ഡിപ്പാർട്ട്മെന്റ് ഫോർ എജുക്കേഷൻ പുറത്തിറക്കിയ കുറിപ്പിലാണ് പുതിയ തീരുമാനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളിൽ 5 കുട്ടികളിൽ കൂടുതൽ പോസിറ്റീവ് ആയാൽ തുറസായ സ്ഥലത്ത് ക്ലാസുകൾ നടത്തണമെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകളിൽ കൂടുതൽ വായു സഞ്ചാരത്തിനുള്ള വഴികൾ ഉറപ്പാക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്കൂളിലെ എല്ലാ ഇടങ്ങളും, പ്രത്യേകിച്ച് കുട്ടികൾ ഒരുമിച്ചു ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം തന്നെ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നുണ്ട്. എന്നാൽ വിദ്യാഭ്യാസ വകുപ്പിൻെറ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അപ്രായോഗികവും അസംബന്ധവും ആണെന്ന പ്രതികരണമാണ് നിരവധി ഇടങ്ങളിൽ നിന്നും ഉണ്ടായിരിക്കുന്നത്. കുട്ടികൾക്ക് മേൽ ഒരു തരത്തിലുള്ള സമ്മർദവും ഉണ്ടാകരുതെന്ന ആവശ്യമാണ് എല്ലാവരും ഒരുപോലെ മുന്നോട്ടുവയ്ക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

നിരന്തരമായി നമ്മുടെ വ്യവഹാരങ്ങളിൽ കടന്നു വരുന്ന ഒന്നാണ് സംസ്കാരം. നാം ജീവിക്കുന്ന പരിസരത്തെ അധിഷ്ഠിതമാക്കിയാണ് പൊതുവേ സംസ്കാരം വ്യവഹരിക്കപ്പെടുന്നതെങ്കിലും സംസ്കാരം എന്ന പദം അതിനുമപ്പുറത്തേക്കുള്ള അർത്ഥങ്ങളെ ഉൾക്കൊള്ളുന്നുണ്ട്. വരേണ്യതയിൽ നിന്നും അതിഭൗതികതയിൽ നിന്നുമൊക്കെ സംസ്കാരത്തെ മോചിപ്പിച്ചു കൊണ്ട് ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന ഭൂമികയിൽ അതിനെ പ്രതിഷ്ഠിക്കുന്ന സമീപനത്തെയാണ് പൊതുവേ സാംസ്കാരിക പഠനം എന്ന് വിവക്ഷിക്കുന്നത്. സാംസ്കാരിക പഠനം എന്നത് കേവലം സംസ്കാരത്തെ കുറിച്ച് മാത്രമുള്ള പഠനമല്ല. സാംസ്കാരിക ഘടകങ്ങളെ മുൻനിർത്തി സാഹിത്യ പഠനവും കലാനിരൂപണവും നടത്തുന്ന പദ്ധതിയാണ് അത്. ഈ മേഖലയിൽ ഊന്നിക്കൊണ്ടുള്ള പഠനത്തിലാണ് ജനപ്രിയസംസ്കാരം എന്ന സംജ്ഞ ഉപയോഗിക്കപ്പെടുന്നത്. സാംസ്‌കാരിക ചിന്തകളിൽ ആധുനികത രൂപപ്പെടുത്തിയ വരേണ്യ – ജനപ്രിയ വിഭജനങ്ങളെ ചരിത്രപരവും സൈദ്ധാന്തികവുമായി ചോദ്യം ചെയ്യുന്ന നിലപാടുകളാണ് ഈ രംഗത്ത് പ്രാധാന്യം നേടുന്നത്. സാമാന്യ ജനങ്ങൾ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സംസ്കാരത്തെയാണ് ജനപ്രിയ സംസ്കാരം എന്ന് വിളിക്കുന്നത്. ധാരാളം പേർ ഇഷ്ടപ്പെടുന്നത് എന്നാണ് ജനപ്രിയസംസ്കാരത്തിന് പൊതുവായി നൽകുന്ന നിർവചനം. ഈ നിർവചനപ്രകാരം ജനപ്രിയ സംസ്കാരത്തിന്റെ മുഖമുദ്രയായി തന്നെ പറയാവുന്ന ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ചലച്ചിത്രം. ജനജീവിതത്തെ സാമാന്യമായി പ്രതിഫലിപ്പിക്കുന്ന കല എന്ന നിലയിൽ ചലച്ചിത്രം മറ്റ് രൂപങ്ങളെക്കാളേറെ ജനകീയമാണെന്ന് പറയാം. ഓരോ കാലത്തും ഓരോരോ പ്രതിസന്ധികൾ പിന്നിട്ടാണ് സിനിമ കടന്നുവന്നത്. ഏറ്റവും ഒടുവിലായി കോവിഡ് മഹാമാരിയെയും അതിജീവിച്ചുകൊണ്ട് സിനിമ മുന്നോട്ടു നീങ്ങുന്നതായി കാണാം. ഈ പശ്ചാത്തലത്തിൽ കോവിഡ് കാലത്തെ മലയാള സിനിമയെ കുറിച്ചുള്ള ഒരു അന്വേഷണം ആണിവിടെ.

ജനപ്രിയസംസ്കാരവും സിനിമയും

ബഹുജനസമൂഹത്തെ സംസ്കാരവുമായി ബന്ധപ്പെടുത്തി പഠിക്കുന്ന പ്രവണത ആരംഭിക്കുന്നത് അമേരിക്കൻ, ഫ്രഞ്ച് വിപ്ലവങ്ങൾക്ക് ശേഷമാണെന്ന് റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉപഭോക്തൃ സമൂഹത്തിന്റെ രൂപപ്പെടലോടെ സംജാതമായ രണ്ടാം വ്യവസായവിപ്ലവത്തിന്റെ സന്ദർഭം, ഇലക്ട്രോണിക് ബഹുജനമാധ്യമങ്ങളുടെ വികാസത്തിലേക്കു മാറുന്ന അവസ്ഥയ്ക്കാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി സാക്ഷ്യം വഹിക്കുന്നത്. സിനിമയായിരുന്നു ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രീതിയാർജിച്ചതുമായ സംസ്കാരരൂപം. 1914 ഓടെ, മനുഷ്യൻ കണ്ടുപിടിച്ചവയിൽ ഏറ്റവും ജനസമ്മതിയാർജ്ജിച്ച സംസ്കാരരൂപമായി സിനിമ മാറിയെന്ന് റെയ്മണ്ട് വില്യംസ്‌ നിരീക്ഷിക്കുന്നുണ്ട്.
ആശയവിനിമയശേഷിയുടെ കാര്യത്തിൽ മറ്റേതു മാധ്യമത്തേക്കാളും കഴിവ് സിനിമയ്ക്കുണ്ട്. വ്യത്യസ്തവിഭാഗങ്ങളിലും തരങ്ങളിലുമുള്ള ജനസമൂഹത്തെ ഒന്നായി കൂട്ടി അവരെ അഭിമുഖീകരിക്കുവാൻ സിനിമയ്ക്ക് കഴിയുന്നു. പൊതുജനത്തെ ഒന്നാകെ ആകർഷിക്കുന്ന ജനപ്രിയ സിനിമയുടെ ആഖ്യാനഘടനയാണ് അതിനെ സവിശേഷവൽക്കരിക്കുന്നതും നിലനിർത്തുന്നതും. പാട്ടും നൃത്തവും സംഘട്ടനങ്ങളും ഹാസ്യപ്രകടനങ്ങളും ജനപ്രിയ സിനിമയുടെ ആഖ്യാനഘടനയിൽ മുഖ്യപങ്കു വഹിക്കുന്നു. സാധാരണജനതയുടെ ബോധമനസ്സിനെ ആഹ്ലാദിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമയുടെ വ്യവഹാരമണ്ഡലത്തെ പിൻപറ്റി അനേകം സംയോജകങ്ങൾ നിലനിൽക്കുന്നു. സജീവമായ വർത്തമാനത്തിലാണ് ചലച്ചിത്രം പ്രേക്ഷകന് മുന്നിൽ ചുരുളഴിയുന്നത്. പ്രകൃതി, വസ്തുക്കൾ, വേഷം, ഭാഷ, ഭക്ഷണം, ശില്പം, വാസ്തുശില്പം, കൃഷി, വാണിജ്യം, വഴി, വാഹനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അടയാളങ്ങളും വിവരങ്ങളും ഒരു സിനിമയുടെ ചിത്രീകരണത്തിൽ വന്നുചേരുന്നു. എത്ര ഉദാസീനമായും അവിദഗ്ധമായും ചിത്രീകരിച്ചാലും അവയെല്ലാം ചേർന്ന് ഗതകാലത്തിന്റെ ഒരു പകർപ്പ് അവശേഷിപ്പിക്കുന്നു. സിനിമ ഒരേസമയം അത് വർത്തിക്കുന്ന സംസ്കാരത്തിന്റെ ചുവരെഴുത്തു നടത്തുകയും ഒപ്പം അതിന്റെ ചാലകശക്തിയായി മാറുകയും ചെയ്യുന്നു. സംസ്കാരത്തിന്റെ നിഷ്പക്ഷമായ രേഖപ്പെടുത്തൽ മാത്രമല്ല സിനിമ ചെയ്യുന്നത്. ഒരുപക്ഷേ അതിനേക്കാൾ ഉപരിയായി ചിലപ്പോൾ ചിത്രകലയ്ക്കും സംഗീതത്തിനും കഴിയുന്നതിനേക്കാൾ ഉപരിയായി, അതിന്റെ ദൃശ്യശ്രാവ്യസിദ്ധികൾ കാരണം കലയെ ഫലവത്തായി സ്വീകരിക്കുവാനും അനുഭവവേദ്യമാക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്.

ലോകസിനിമയിലെ മഹാമാരി കാഴ്ചകൾ

ഒന്നാം ലോകമഹായുദ്ധത്തിനു തൊട്ടുപിന്നാലെ 1918-1920 കാലത്ത് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തിന് കാരണമായ സ്പാനിഷ് ഫ്ളൂ എന്ന വൈറസ് രോഗം ചലച്ചിത്രം ശബ്ദിച്ചു തുടങ്ങുന്നതിനു മുന്നേ നേരിട്ട ആദ്യത്തെ പ്രതിസന്ധിയായിരുന്നു. അക്കാലത്ത് ഏറ്റവും വലിയ വിനോദവ്യവസായമായി വളർന്നുകൊണ്ടിരുന്ന ഹോളിവുഡ് സ്തംഭനത്തിലാവുകയും തിയേറ്ററുകൾ മിക്കതും അടച്ചിടുകയും ചെയ്തു. കാലിഫോർണിയയിൽ ഏഴ് ആഴ്ചയോളം തിയേറ്ററുകൾ തുറന്നില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയിലെ ഏതു പ്രതിസന്ധിയും അവിടെ മാത്രമുള്ള പ്രശ്നമല്ലാതിരിക്കുകയും പ്രേക്ഷകർ എന്ന വലിയ സമൂഹത്തിന്റെ കൂടി ഉത്കണ്ഠയും ആനന്ദവും ജിജ്ഞാസയും ആഘോഷവുമൊക്കെയായി സിനിമ മാറുകയും ചെയ്തിട്ടുണ്ട്. സാംക്രമികരോഗങ്ങൾ സിനിമാ ഭാവനകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
മഹാരോഗങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടിയായ ‘കണ്ടാജിയൻ’ (സ്റ്റീവൻ സോഡേഴ്സ്ബർഗ്/2011), ഫ്ലൂ (കൊറിയൻ, കിം സുംഗ് സു /2013), വൈറസ് വ്യാപനം സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെ നേരിട്ടനുഭവിപ്പിക്കുന്ന ചിത്രമായ ‘ഔട്ട്ബ്രേക്ക്‌’. (വൂൾഫ്ഗാൻഗ് പീറ്റേഴ്സൻ/1995), വൈറസ് വ്യാപനത്തിന്റെ ഫാന്റസിക്കലായ ദൃശ്യവൽക്കരണമായ 12 മങ്കീസ് ( ടെറി ഗില്ല്യം/1995) എന്നീ ചിത്രങ്ങളുടെയെല്ലാം പൊതുവായ സവിശേഷത, അവ കൊറോണ പോലൊരു രോഗവ്യാപനത്തിന്റെ കാലത്ത് പ്രത്യേക പ്രാധാന്യമുള്ളവയായിത്തീരുന്നു എന്നതാണ്. കോവിഡ് കാല പ്രതിസന്ധികളും ആകുലതയും ചിത്രങ്ങൾക്ക് പ്രമേയമാകുകയും കോവിഡ് കാലം സിനിമകൾക്ക് പശ്ചാത്തലം ആകുകയും ചെയ്യുകയാണ്. അത് ഇന്ന് നിലനിന്നുപോകുന്ന മനുഷ്യന്റെ സംസ്കാരത്തിലും ഇടപെടലുകൾ നടത്തുന്നു.

കണ്ടാജിയൻ

അടച്ചിടലും മലയാളിയുടെ സിനിമ കാഴ്ചയും

കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളായി മലയാള സിനിമ പുതിയ ഉണർവിലായിരുന്നു. വൈഡ് റീലിസിലൂടെ കേരളത്തിനൊപ്പം രാജ്യാന്തരതലത്തിലും സിനിമകൾ റിലീസ് ചെയ്യുകയും അതിലൂടെ സാമാന്യം ഉയർന്ന തിയേറ്റർ കളക്ഷൻ പല സിനിമകൾക്കും ലഭിക്കുകയും ചെയ്തിരുന്നു .തുടർന്ന് സാറ്റലൈറ്റ് അവകാശ വിൽപന ,ഒ .ടി .ടി തുടങ്ങിയ മികച്ച വരുമാന മാർഗങ്ങൾ. ഈ അവസരത്തിലാണ് 2020 മാർച്ച് മാസത്തോടെ, കോവിഡ് ബാധയെത്തുടർന്ന് തിയേറ്ററുകൾ പൊടുന്നനെ അടച്ചു പ്രദർശനം നിർത്തേണ്ടിവന്നത്. മാർച്ച് 10 ന് ഇന്ത്യയിൽ ആദ്യമായി തിയേറ്ററുകൾ അടച്ച സംസഥാനം കേരളമായിരുന്നു. പൊതുവെ ഏപ്രിൽ ,മെയ് മാസങ്ങൾ മലയാള സിനിമയ്ക്ക് മികച്ച തിയേറ്റർ കളക്ഷൻ ലഭിക്കുന്ന കാലയളവാണ് (വിഷു – ഈസ്റ്റർ റിലീസുകൾ). തിയേറ്ററുകൾ അടക്കുകയും പിന്നാലെ സിനിമാ ചിത്രീകരണവും അനുബന്ധ ജോലികളും പൂർണമായി നിർത്തിവയ്‌ക്കുകയും ചെയ്‌തതോടെ ചലച്ചിത്ര മേഖല ഉപജീവനമാക്കിയ പതിനായിരത്തിലേറെ സാങ്കേതിക പ്രവർത്തകരും കലാകാരന്മാരും പ്രതിസന്ധിയിലാകുകയും ചെയ്‌തു. കോവിഡ് കാലത്ത് ജനങ്ങളെ ഒറ്റപ്പെടലിൽ നിന്നും രോഗഭീതിയിൽ നിന്നും ഒഴിച്ചു നിർത്തിയത് സിനിമയാണെന്ന് പറയാം. ടി വി, ലാപ്‌ടോപ്, മൊബൈൽ ഫോൺ, ടാബ്, ഐ പാഡ് എന്നിങ്ങനെ പല സങ്കേതങ്ങളിൽ ദിവസം മൂന്നും നാലും സിനിമകൾ കണ്ടു. ലോക്ക്ഡൗൺ ചലച്ചിത്രാസ്വാദനത്തിൽ വലിയ മാറ്റം ഉണ്ടാക്കി. വിവിധ ധാരകളിൽ പെട്ട ലോക സിനിമകൾ നൊടിയിടക്കുള്ളിൽ സൗജന്യ ഡൗൺലോഡിലൂടെ കാണുന്ന പ്രേക്ഷകന്റെ കാഴ്ചാ ശീലങ്ങൾ നവീകരിക്കപ്പെടുകയാണ്. കോവിഡാനന്തര കാലം പുതിയ കാലമാണ്. പുതിയ കാലത്തിൽനിന്നും ജീവിതത്തിൽ നിന്നും പുതിയ സിനിമയാവും ജനിക്കുക. പ്രമേയം,ഘടന, നിർമ്മാണം, പ്രദർശനം എന്നി വഴികളിൽ മലയാള സിനിമ പുതിയ മാർഗങ്ങൾ കണ്ടെത്തി. അതിലൂടെ രോഗപ്രതിസന്ധിയെ സർഗാത്മകമായി നേരിടുകയായിരുന്നു ലക്ഷ്യം. മലയാളിയുടെ കാഴ്ചാശീലത്തിലും ആസ്വാദനത്തിലും ഉണ്ടായ മാറ്റം സമകാലിക മലയാള സിനിമകളുടെ ചിത്രീകരണത്തെയും പുറത്തിറക്കലിനെയും സ്വാധീനിച്ചു. ബിഗ് സ്ക്രീനിൽനിന്നും മിനി സ്ക്രീനിലേക്കെത്തിയ സിനിമ പതിയെ അതുംകടന്ന് മൊബൈലിന്റെ നാനോ സ്ക്രീനിലേക്കുകൂടി കാൽവെച്ചു. ഒ ടി ടി എന്നാൽ ഓവർ ദി ടോപ് മീഡിയ സർവീസ് (Over The Top) എന്നർത്ഥം. പരമ്പരാഗത മാർഗങ്ങളായ കേബിൾ, ടിവി ആന്റിന, സാറ്റ്ലൈറ്റ് ഡിഷ്‌ എന്നിവയല്ലാതെ ഇന്റർനെറ്റിലൂടെ ഉപഭോക്താവിന്റെ / പ്രേക്ഷകന്റെ താല്പര്യമനുസരിച്ച് ഇഷ്ടമുള്ള സമയം, ഇഷ്ടമുള്ള വീഡിയോ കാണാനുള്ള സൗകര്യമാണിത്. നിലവിൽ ഇന്ത്യയിൽ എഴുപതിലേറെ ഒ ടി ടി പ്ലാറ്റ്ഫോമുകൾ സജീവമായുണ്ട്. ഈ സംഖ്യ ദിനംപ്രതി വർധിച്ചു വരുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ 5, ഡിസ്‌നി + ഹോട്സ്റ്റാർ തുടങ്ങിയ ആഗോള ഭീമന്മാരോടൊപ്പം നീസ്ട്രീം, റൂട്ടസ്, കേവ്, വൂട്ട്, മാറ്റിനി തുടങ്ങിയ നാടൻ ഒ ടി ടി കളും രൂപംകൊണ്ടു. കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ കേരള സർക്കാർ തുടങ്ങുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം കേരളപ്പിറവി ദിനത്തിൽ യാഥാർത്ഥ്യമാകുമെന്ന വാർത്തകൾ വന്നുകഴിഞ്ഞു. സിനിമയെന്ന കലയുടെയും വ്യവസായത്തിന്റെയും വർത്തമാനകാലം ഒ.ടി.ടിയിൽ അധിഷ്ഠിതമാണ്. മലയാള സിനിമയുടെ സാമ്പത്തികശാസ്ത്രം ഓവർ ദി ടോപ് പ്ലാറ്റ്ഫോമുകളിൽ കേന്ദ്രീകരിക്കുകയാണ്. കോവിഡനന്തര കാലഘട്ടത്തിലെ സിനിമയിൽ ഒ.ടി.ടി.യാകും മുഖ്യ കഥാപാത്രം. ഒ.ടി.ടിയിൽ സിനിമ കാണുന്ന ആസ്വാദകർക്ക് സിനിമ അവരിലേക്ക് കുറച്ചു കൂടി അടുക്കുകയാണെന്ന ചിന്ത ഉണ്ടാകുന്നു. സിനിമയുടെ അനുഭവ ഉത്തമത്വത്തിന് തിയേറ്ററിലെ വലിയ തിരശ്ശീലയും ശബ്ദവിന്യാസവും തീർത്തും ഗുണകരമാകും എന്ന വാസ്തവത്തെ മറച്ചു പിടിക്കാൻ കഴിയില്ലങ്കിലും അതിന്റെ ജനകീയവത്കരണം ഒ.ടി.ടിക്ക് സാധിക്കുന്നു എന്നത് സത്യമാണ്. പ്രദർശനശാലകളിൽ വന്ന് സിനിമ കാണുന്ന ആളുകളെക്കാൾ കൂടുതൽ പ്രേക്ഷകർ ഇന്ന് ഒ.ടി.ടിയിലൂടെയും സമാന സ്വഭാവമുളള ഡിജിറ്റൽ വേദികളിലൂടെയും സിനിമകൾ കാണുന്നുണ്ട്.

സൂഫിയും സുജാതയും’ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ ചർച്ചയും വിവാദവും കേരളം ഏറെ താൽപ്പര്യത്തോടെയാണ് ശ്രദ്ധിച്ചത്. ഒ.ടി.ടി റിലീസിനെ അനുകൂലിച്ചവര്‍ കുറവും എതിർത്തവർ കൂടുതലുമായിരുന്നു. പക്ഷേ, അതിവേഗമാണ് മാറ്റം സംഭവിച്ചത്. ഇപ്പോൾ സംവിധായകരുടെ മാത്രമല്ല, നിരവധി നിർമ്മാതാക്കളുടേയും മനോഭാവം മാറി. തിയേറ്റർ റിലീസിനുവേണ്ടി ഒരുങ്ങിയ സിനിമ തന്നെയായിരുന്നു ‘സൂഫിയും സുജാതയും’. പക്ഷേ, അതു സാധ്യമല്ലെന്നുറപ്പായതോടെയാണ് 2020 ജൂലൈ 3ന് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്തത്. അപ്പോഴേയ്ക്കും കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമായി പത്തില്‍ താഴെ സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തു കഴിഞ്ഞിരുന്നു (ഗുലാബോ സിതാബോ, പൊന്മകൾ വന്താൾ, പെൻഗ്വിൻ, ചിൻടു കാ ബർത്ത്ഡേ…)

സ്ക്രീൻ ലൈഫ് സിനിമ – സീ യൂ സൂൺ

സ്ക്രീൻ ജീവിതം സമ്പൂർണമായി ആവിഷ്കരിക്കുന്ന ആദ്യ മലയാള സിനിമയാണ് ‘സീ യൂ സൂൺ’ (മഹേഷ്‌ നാരായണൻ /2020). ഐ ഫോണിൽ ചിത്രീകരിക്കപ്പെട്ട് ആമസോൺ പ്രൈമിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ 2020 സെപ്റ്റംബർ ഒന്നിനാണ് സീ യൂ സൂൺ റിലീസ് ചെയ്തത്. കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ളതും മുറികൾക്കുള്ളിലും പരിസരങ്ങളിലുമുള്ള ലൊക്കേഷനുകളിൽ ഒതുങ്ങുന്നതുമായ സിനിമ. കോവിഡ് കാലത്തിന്റെ പരിമിതികളെ ഉൾക്കൊണ്ടും മറികടന്നും നിർമ്മിക്കപ്പെട്ട സിനിമയാണ് ഇത്. നിർമ്മിക്കപ്പെട്ട കാലം, ആവിഷ്കാര രീതി, റിലീസിംഗ്, കാണികൾ എന്നിവയെല്ലാം സവിശേഷതയുള്ള ചിത്രം, പല ഘട്ടങ്ങളിലായി മലയാളസിനിമയിൽ വികസിച്ചുവന്ന സൈബർ വ്യവഹാരങ്ങളുടെ സമ്പൂർണ്ണ രൂപമാണ്. “മനുഷ്യരാശി ഇന്ന് ലോകമെമ്പാടും കോവിഡിനെതിരെയുള്ള അതിശക്തമായ പോരാട്ടത്തിലാണ്. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കേരള സർക്കാർ അനുശാസിക്കുന്ന പ്രോട്ടോക്കോളുകളെല്ലാം പാലിച്ചു ചിത്രീകരിച്ചതാണ് പ്രസ്തുത ചിത്രം. ലോക്ക്ഡൗൺ നിശ്ചലമാക്കിയ മലയാള സിനിമ മേഖലയിലെ, സിനിമ മാത്രം ഉപജീവനമാക്കിയ ഒരുപറ്റം തൊഴിലാളികൾക്ക് വേതനം നൽകാൻ ഈ സിനിമ ഉപകരിച്ചിട്ടുണ്ട്” എന്ന ആരംഭ വാക്യത്തോടെ, സാമൂഹിക യാഥാർത്ഥ്യത്തോടൊപ്പം ചേർന്ന് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. സിനിമയുടെ ചിത്രീകരണവും റിലീസും ലോകമെങ്ങും പിടിപെട്ട കൊറോണയുടെ സ്ഥലകാലങ്ങളിലാണെന്ന കാര്യം സിനിമ പറയുന്നില്ലെങ്കിലും പ്രേക്ഷകർക്കറിയാം. അടച്ചിട്ട മുറികളും പരിമിതമായ കഥാപാത്രങ്ങളും റിലീസിംഗ് രീതിയുമെല്ലാം അതാണ് പറയുന്നത്. കോവിഡ് കാലത്തിന്റെ അനിശ്ചിതത്വത്തെ മറികടക്കാൻ സ്വീകരിച്ച മാർഗ്ഗമാണിതെന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്.

സീ യൂ സൂൺ

മലയാളത്തിലെ ചേംബർ ഡ്രാമകൾ

പരിമിതമായ ലൊക്കേഷനുകളിലോ ഒരൊറ്റ ലൊക്കേഷനിലോ ചിത്രീകരിക്കുന്ന സിനിമകളെയാണ് പൊതുവിൽ ചേംബർ ഡ്രാമകൾ എന്നു പറയുന്നത്. വിഖ്യാതരായ പല സംവിധായകരും ഈ മേഖലയിൽ വിജയിച്ചിട്ടുണ്ട്. ലോക്ക്, റിസർവോയർ ഡോഗ്സ്, ബറീഡ്, ക്യൂബ്, പാനിക് റൂം, ദി പ്ലാറ്റ്ഫോം തുടങ്ങിയ ചിത്രങ്ങൾ ചേംബർ ഡ്രാമയ്ക്ക് ഉദാഹരണങ്ങളാണ്. മലയാളത്തിൽ അപൂർവമായിരുന്ന ഇത്തരം സിനിമകൾ കോവിഡിനു ശേഷം വ്യാപകമാവുകയാണ്. ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങളാണ് ഇതിന് പ്രധാന കാരണം. പൂർണമായും ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ലവ് (ഖാലിദ് റഹ്മാൻ/2020) അഖ്യാനത്തിൽ പുലർത്തിയ പുതുമയാണ് എടുത്തുപറയേണ്ടത്. ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിലും അധികം വൈകാതെ തന്നെ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയിരുന്നു. പരിമിതമായ കാഴ്ചകളാണെങ്കിലും കഥാപരിസരം ആവശ്യപ്പെടുന്ന തലങ്ങളിലെല്ലാം ഉയർന്ന് നിൽക്കുന്ന സൃഷ്ടിയാണ് ‘ലവ്‌’. റഹ്മാന്റെ തിരക്കഥ, പ്രേക്ഷകനെ കഥാപശ്ചാത്തലമായ ഫ്ലാറ്റിൽ തന്നെ നിലനിർത്താൻ സഹായിക്കുന്നു. പിരിമുറുക്കം അനുഭവിക്കുന്ന സാഹചര്യത്തിലും സംഭാഷണങ്ങൾക്കൊപ്പം ആക്ഷേപഹാസ്യം കൂടി ചേർത്തുള്ള അവതരണ ശൈലിയാണ് സിനിമയുടേത്.
ഒരു ത്രില്ലർ സിനിമയുടെ ഉദ്വേഗവും പിരിമുറുക്കവും ചേർന്ന ‘ലവ്’ മലയാള സിനിമക്ക് അപരിചിതമായ ആഖ്യാനസമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്. ക്ലൈമാക്സ്‌ രംഗത്തിൽ മാത്രമാണ് ചിത്രം നാല് ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത്. കോവിഡ് വിഷയമാകുന്നില്ലെങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ള കഥപറച്ചിൽ എത്രമാത്രം സർഗാത്മകമാക്കാം എന്നതിനുദാഹരണമാണ് ലവ്.

സാനു ജോൺ വർഗീസ് കഥയും സംവിധാനവും നിർവഹിച്ച് ഏപ്രിൽ ആദ്യ വാരം തിയേറ്ററുകളിലെത്തിയ മലയാള ചലച്ചിത്രമാണ് ‘ആർക്കറിയാം’. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മെയ് 19ന് നോൺ എക്‌സ്‌ക്ലസീവായി (ഒരു സിനിമ ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന രീതി) ആമസോൺ പ്രൈം ഉൾപ്പടെയുള്ള എട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിനെത്തി. ഈ ഗണത്തിൽ കേരളം ആസ്ഥാനമായ പ്രാദേശിക ഒ ടി.ടികളുമുണ്ടായിരുന്നു (റൂട്ട്സ്, കേവ്, കൂടെ). ഒരു കുടുംബപശ്ചാത്തലത്തിൽ കോവിഡ് സങ്കീർണതകളെ കൂടെ ചേർത്തുകൊണ്ടുള്ള വ്യത്യസ്ത കഥാവതരണമാണ് ആർക്കറിയാം. ലിംഗസമത്വമെന്ന ആശയം ഉൾക്കൊള്ളുന്ന പുരോഗമനപരമായ ധാരകൾ മുന്നോട്ടുവയ്ക്കുന്ന സിനിമ കൂടിയാണിത്​. പാർവ്വതിയുടെ ഷേർലി എന്ന കഥാപാത്രത്തിലൂടെയും ഷറഫുദ്ദീന്റെ റോയ് എന്ന കഥാപാത്രത്തിലൂടെയും പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്ക് ഒരു ബദൽ കുടുംബപശ്ചാത്തലം സിനിമ ഉയർത്തിക്കാട്ടുന്നു.

കോവിഡിന്റെ തുടക്കസമയത്ത് ആർക്കറിയാം? എന്നൊരു മറുചോദ്യം നമ്മുടെ ആശങ്കയായിരുന്നു. അതുവരെ ജീവിച്ച ജീവിതത്തിലേക്കും സാഹചര്യങ്ങളിലേക്കും എന്ന് മടങ്ങാനാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമില്ലായ്മ. ഇതുപോലൊരു നിശ്ചയമില്ലായ്മയെ രൂപകമാക്കിയാണ് സാനു ജോൺ വർഗീസ് കഥ പറഞ്ഞത്. കോവിഡിന്റെ ആദ്യ നാളുകളിലെ ജനതാ കർഫ്യു, ലോക്ക്ഡൗൺ, യാത്രാവിലക്ക് എന്നീ നിയന്ത്രണങ്ങൾ പശ്ചാത്തലമാകുന്നു. അപ്രകാരം കോവിഡ് കഥാന്തരീക്ഷമായി തിയറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രമാമാണ് ആർക്കറിയാം. (സന്തോഷത്തിന്റെ ഒന്നാം രഹസ്യം 2021 ഫെബ്രുവരിയിൽ ഐ. എഫ്. എഫ്.കെയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നെങ്കിലും തീയേറ്ററിൽ എത്തിയിരുന്നില്ല) കഥ പറച്ചിലിന്റെ പുതുകാലത്തെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചിത്രം, കഴിഞ്ഞ ഒന്നര വർഷക്കാലമായി മലയാളിയുടെ ജീവിത രീതിയിലും സംസ്‍കാരത്തിലും ഉണ്ടായ മാറ്റത്തെ വിദഗ്ദമായി എടുത്തുക്കാട്ടുന്നുണ്ട്. “അപ്പോ ഈ ലോക്ക്ഡൗൺ ഒക്കെ ഒള്ളതാണോ?” യെന്ന ഇട്ടിയവിരയുടെ ചോദ്യത്തിൽ നിന്നും സിനിമ മുന്നോട്ടെത്തി നിൽക്കുന്നത്, രാജനോട് മുഖാവരണം ശരിയായ രീതിയിൽ ധരിക്കാൻ പറയുന്ന ഇട്ടിയവിരയിലാണ്. മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനവും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളും പശ്ചാത്തലത്തിൽ കടന്നുവരുന്നു. കോവിഡും ലോക്ക്ഡൗണും കച്ചവടത്തിലുണ്ടാക്കുന്ന പ്രതിസന്ധിയും തമിഴ്നാട്ടില്‍ മകൾ കുടുങ്ങിപ്പോകുന്നതിന്റെ വൈകാരിക അരക്ഷിതാവസ്ഥയും സിനിമ അവതരിപ്പിക്കുന്നു.

ആർക്കറിയാം

കോവിഡ് മഹാമാരിയെ സിനിമ എങ്ങനെ സർഗാത്മകമായി അഭിമുഖീകരിച്ചുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. 2021 ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഒരു കാറിനുള്ളിലെ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ 85 മിനിറ്റിൽ ഒറ്റ ടേക്കിൽ പൂർത്തീകരിച്ചതാണ്. ലോക സിനിമയിൽ തന്നെ അപൂർവം മാത്രം കാണാവുന്ന ഒരു പരീക്ഷണം ആണിത്. ആധുനികാനന്തര സന്ദർഭത്തിൽ വ്യക്ത്യനുഭവങ്ങളുടെ സങ്കീർണതകളെ, ഒറ്റ ടേക്കിൽ, ഒരു പത്രപ്രവർത്തകയും അവളുടെ സിനിമാഭ്രമമുള്ള കാമുകനും തമ്മിലുള്ള കാർ യാത്രയിലൂടെ ആവിഷ്കരിക്കുകയാണ്. കോവിഡ് കാരണം ജോലിരംഗത്തുണ്ടായ പ്രതിസന്ധി, മാസ്ക് ഉപയോഗിച്ചുകൊണ്ടുള്ള സഞ്ചാരം, നിയമം ലംഘിച്ചുകൊണ്ടുള്ള ആൾക്കൂട്ടം എന്നിവ ദൃശ്യത്തിലൂടെയും സംഭാഷണങ്ങളിലൂടെയും ചിത്രത്തിൽ കടന്നുവരുന്നു.

സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം ലൊക്കേഷൻ സ്റ്റിൽ

ഒ. ടി. ടിക്ക് വേണ്ടി ഒരുക്കിയ ചിത്രം – ജോജി
“മാസ്ക് ധരിച്ച കഥാപാത്രങ്ങൾ. ജോജി ഒരുങ്ങുന്നത് കോവിഡ് കാലത്തെ കഥയുമായി” – ദിലീഷ് പോത്തൻ ചിത്രമായ ജോജിയുടെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ പ്രചരിച്ച വാചകമാണിത്. 2021 ഏപ്രിൽ 7ന് ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു ചിത്രം. കോവിഡ് മഹാമാരി ചലച്ചിത്രനിർമ്മാണത്തെ അടക്കം നിശ്ചലമാക്കിയപ്പോൾ ജോജി എന്ന ഇന്ത്യന്‍ സിനിമ കോവിഡ് സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും കഥയിലുൾപ്പെടെ സാധ്യതയാക്കി മാറ്റിയെന്ന് ന്യൂയോർക്കറിലെ ക്രിട്ടിക്കും കോളമിസ്റ്റുമായ റിച്ചാർഡ് ബ്രോഡി അഭിപ്രായപ്പെട്ടിരുന്നു. സിനിമയുടെ നാടകീയതയ്ക്ക് പകർച്ചവ്യാധി സാഹചര്യത്തെ ദിലീഷ് പോത്തൻ ഉൾച്ചേർത്ത വിധവും പ്രശംസനീയമാണെന്ന് പറയുന്ന ബ്രോഡി, ശ്യാം പുഷ്‌കരന്റെ രചനാരീതിയെയും പ്രകീർത്തിക്കുന്നുണ്ട്.ജോജിയോട് ബിൻസി അപ്പന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടുന്ന രംഗം കോവിഡ് സാഹചര്യത്തെ സിനിമ സർഗാത്മകമായി പ്രയോജനപ്പെടുത്തിയതിന് ഉദാഹരണമായി എടുത്തുപറയുന്നു. പിപിഇ കിറ്റുകൾ ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ, മാസ്കിനുള്ളിൽ ഒളിപ്പിക്കുന്ന ദുരാഗ്രഹത്തിന്റെ ചിരി, സംഭാഷണങ്ങളിൽ സ്വഭാവികമായി കടന്നുവരുന്ന തെറികൾ എന്നിവ ഇന്നത്തെ സാമൂഹിക സംസ്കാരത്തിനുള്ളിൽ/സാഹചര്യത്തിനുള്ളിൽ മാത്രം സാധ്യമാകുന്ന ചലച്ചിത്രാഖ്യാന രീതിയാണ്. അതിലൂടെ ജോജിയും പനച്ചേൽ കുടുംബവും പ്രേക്ഷകനോട്‌ പതിവിലുമേറെ സംവദിക്കുന്നുണ്ട്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വാക്കുകളിൽ നിന്ന് ജോജിയെന്ന ഒ ടി ടി സിനിമയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

ജോജിയിലെ ‘മാസ്ക്’ രംഗം

” ജോജി കോവിഡ് കാലത്ത് ആലോചിച്ച് സിനിമയാണ്. ഒ ടി ടി എന്ന മാർഗ്ഗം ആദ്യം തന്നെ തീരുമാനിച്ചിരുന്നു. കോവിഡിന്റെ അന്തരീക്ഷത്തിൽ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ച ചിത്രമാണ്.” – ദിലീഷ് പോത്തൻ (സംവിധായകൻ) “ജോജി ഒ.ടി.ടിക്ക് വേണ്ടി എഴുതിയ സിനിമയാണ്. എല്ലാ സീനിലും പ്രേക്ഷകർ ചിരിക്കണം എന്ന് നിർബന്ധം കുറച്ചുനാളുകൾക്കു മുമ്പ് ഉപേക്ഷിച്ചിരുന്നു. തിയേറ്ററിൽ നിയന്ത്രണങ്ങളോടെയിരുന്ന് ഈ സിനിമ കാണുകയാണെങ്കിൽ ക്ലൈമാക്സിൽ പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കാനുള്ള ഘടകങ്ങൾ ആവശ്യമായിവരും. വികാരവിരേചനം ഭയങ്കരമായി സംഭവിക്കണം. ആ സമ്മർദ്ദം ഇല്ലാതെ ചെയ്തുകൊണ്ടാണ് ജോജി നല്ല വർക്കായത്.
പലപ്പോഴും തെറികൾ ഒഴിവാക്കിയാണ് സംഭാഷണങ്ങൾ തയ്യാറാക്കുന്നത്. സെൻസർ ബോർഡിനുകൂടി ഇഷ്ടമായ തെറി കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇവിടെ ഒഴിവായി കിട്ടി. എന്നാൽ പനച്ചേൽ കുടുംബത്തിലെ അംഗങ്ങൾ തെറി പറയുന്നവരാണ്. അത് പശ്ചാത്തലമായി ചേർന്നു പോകുന്നതാണ്.” – ശ്യാം പുഷ്കരൻ (തിരക്കഥാകൃത്ത് )

മറ്റു കോവിഡ് കാല ചിത്രങ്ങൾ

ലോക്‌ഡൗൺ നിശ്ചലമാക്കുന്ന ജീവിതം മനസ്സിൽ നിറയുന്ന അനിശ്ചിതത്വത്തിന്റെ സമയത്ത്‌ മനുഷ്യരിൽ പുറത്തെത്തുന്ന വന്യതയുടെ കഥ പറയുന്ന മലയാള ചിത്രമാണ് ‘വൂൾഫ്’. ലോക്ക്ഡൗണിൽ ജി. ആർ ഇന്ദുഗോപൻ എഴുതിയ ‘ചെന്നായ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. ചുരുങ്ങിയ ബജറ്റിൽ, 20 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ, സീ5 ലൂടെ 2021 ഏപ്രിൽ 18ന് പുറത്തിറങ്ങിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ കഴിയാതെ പോയി. കഥാഖ്യാനത്തിലെ പോരായ്മയാണ് പ്രധാന കാരണം. പുത്തന്‍ പുതു കാലൈ (തമിഴ്), അൺപോസ്ഡ് (ഹിന്ദി) എന്നീ ചലച്ചിത്രസമാഹാരങ്ങൾ (Anthology) കോവിഡ് കാലത്തെ മനുഷ്യജീവിതങ്ങളുടെ നേർചിത്രണമാണ് നടത്തുന്നത്.

മലയാള സിനിമയുടെ ആഖ്യാനരീതിയും കഥാപരിസരവും സ്വീകാര്യതയും കോവിഡ് കാലത്ത് നിരന്തര നവീകരണത്തിന് വിധേയമായി. മൊബൈൽ ഫോണിൽ സിനിമ ആസ്വദിക്കുന്ന മലയാളികൾക്ക് വേണ്ടി ചിത്രങ്ങൾ ഒരുങ്ങി. പല പുതിയ പരീക്ഷണങ്ങൾക്കും മലയാള സിനിമ മുതിർന്നു. സീ യൂ സൂൺ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ലവ് എന്നീ ചിത്രങ്ങൾ അതിനുദാഹരണങ്ങളാണ്. ആവർത്തന വിരസത കൂടാതെ ഒരുക്കിയ മികച്ച ചേംബർ ഡ്രാമകൾ മലയാളിയുടെ സിനിമാ ആസ്വാദനത്തിൽ കടന്നുകൂടി. ജോജി, ആർക്കറിയാം എന്നീ ചിത്രങ്ങളിൽ കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും ദൃശ്യാത്മകമായി കടന്നുവരുന്നു. ഇത് സർഗാത്മകമായ എതിരിടലാണ്. പുതിയ കാഴ്ചാ സംസ്കാരത്തിന്റെയും പുതിയ ജീവിത പരിസരത്തിന്റെയും കഥകളാണ് ഇത്തരം ചിത്രങ്ങൾ. പല മാധ്യമങ്ങൾക്കായി പലതരം സിനിമകൾ നിർമ്മിക്കപ്പെടുന്ന കാലമാണിത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമ കാണുന്ന പ്രേക്ഷകരുടെ അഭിരുചി വ്യത്യാസപ്പെടും. അപ്പോൾ അവർക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ പുതിയ വ്യാകരണത്തിൽ അധിഷ്ഠിതമാകും. ഒ.ടി.ടിയെന്നാൽ തിയേറ്ററിനെ പൂർണമായി നിരാകരിക്കലല്ല. പ്രേക്ഷകൻ ഒരു സമൂഹത്തിന്റെ ഭാഗമാവുകയാണ് തീയേറ്ററിൽ. സമൂഹം അവനനവനിലേക്ക് ചുരുങ്ങിയ രോഗപ്രതിസന്ധിയുടെ കാലത്താണ് ഒ.ടി.ടിയെന്ന ബദൽ മാർഗം ചലച്ചിത്ര മേഖലയുടെ രക്ഷയ്‌ക്കെത്തിയത്. നിയന്ത്രണങ്ങൾ നീങ്ങിയാൽ തിയേറ്റർ വീണ്ടും സജീവമാകും. പക്ഷേ ഒ.ടി.ടി സിനിമകളെ ഇനി നമുക്ക് നിഷേധിക്കാൻ സാധിക്കില്ല. സിനിമയെന്ന കലയുടെയും സിനിമയെന്ന വ്യവസായത്തിന്റെയും പുതിയൊരിടമായി അതിവിടെ ഉണ്ടാകും. സാഹിത്യം സംസ്‍കാരവുമായി ബന്ധം പുലർത്തുന്നതുപോലെ, സിനിമ സംസ്കാരത്തെയും അതിലൂടെ സാഹിത്യത്തെയും സ്വാധീനിക്കുന്നുണ്ട്. സിനിമയുടെ ആഖ്യാനവും അത് തുറന്നിടുന്ന ലോകവും സമൂഹത്തിന്റെ പരിച്ഛേദം ആകുന്നതിനാൽ സമകാലിക മലയാള സിനിമയെക്കുറിച്ചുള്ള പഠനം സമകാലിക ജീവിതത്തേക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള വിശാലമായ പഠനം കൂടിയായി മാറുന്നു.

References

1. ഷാജി ജേക്കബ്,ജനപ്രിയസംസ്കാരം ചരിത്രവും സിദ്ധാന്തവും, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2009
2. അടൂർ ഗോപാലകൃഷ്ണൻ, സിനിമ സംസ്കാരം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011
3. സി.മോഹനകൃഷ്ണൻ, സ്ക്രീൻ ജീവിതങ്ങളുടെ വർത്തമാനം, സമകാലിക മലയാളം, 2020 ഒക്ടോബർ 5

4. ദിലീഷ് പോത്തൻ അഭിമുഖം ഭാഗം 1, ദി ക്യു സ്റ്റുഡിയോ, 2021 മാർച്ച്‌ 31
5. ശ്യാം പുഷ്കരൻ അഭിമുഖം, മനോരമ ന്യൂസ്, 2021 ഏപ്രിൽ 9

6. സിനിമ അതിജീവിക്കും (ലേഖനം), കേരള കൗമുദി, 2020 ജൂൺ 12

7. Richard Brody, ‘Joji’, Reviewed : The First Major Film of the Covid – 19 Pandemic, The Newyorker, 2021 June 1

ഷെറിൻ പി യോഹന്നാൻ

പത്തനംതിട്ട കുന്നംന്താനം സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും നേടി. ചലച്ചിത്ര നിരൂപണങ്ങൾ എഴുതി വരുന്നു.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കനാല്‍ വാക്കിന്റെ വിശേഷങ്ങള്‍ തുടരുകയാണ്. NHS ന് പിന്തുണയര്‍പ്പിച്ച് യുകെ മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം നല്‍കിയ കനാല്‍ വാക്ക് കഴിഞ്ഞ ശനിയാഴ്ച ലീഡ്‌സില്‍ പൂര്‍ത്തിയായെങ്കിലും സോഷ്യല്‍ മീഡിയയില്‍ കനാല്‍ വാക്കിന്റെ വിശേഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അത്യധികം ആവേശകരമായി ശനിയാഴ്ച സ്‌കിപ്ടണില്‍ കനാല്‍ വാക് ആരംഭിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം 25 ഓളം പേരാണ് കനാല്‍ വാക്കില്‍ പങ്കെടുത്തത്. കനാല്‍ യാത്ര ആഘോഷമായി സാവധാനം തുടങ്ങിയെങ്കിലും തുടക്കത്തില്‍ തന്നെ കമലേഷും അനിയന്‍കുഞ്ഞും മുമ്പിലെത്തിയിരുന്നു. കനാല്‍ വാക്കിലുള്ള ബാക്കിയുള്ളവര്‍ പിന്നീടവരെ കണ്ടത് ലീഡ്‌സിലെ ഫിനീഷിംഗ് പോയന്റില്‍ രാത്രി എട്ട് മണിക്കാണ്. വൈകുന്നേരം നാല് മണിക്ക് കമേലഷും അനിയന്‍കുഞ്ഞും ലീഡ്‌സില്‍ എത്തിയെങ്കിലും പിന്നീടുള്ളവര്‍ എത്തിച്ചേര്‍ന്നത് എട്ട് മണിക്കാണ്. നാല് മണിക്കൂര്‍ ഇവര്‍ ലീഡ്ഡില്‍ കാത്തിരുന്നു തുടക്കത്തില്‍ കൂടെയുണ്ടായിരുന്നവരെ കാണുവാന്‍. വൈകിയെത്തിയെങ്കിലും കനാല്‍ വാക്കിന്റെ തനിമ നഷ്ടപ്പെടാതെ ബാക്കിയുള്ളവരും ലീഡ്‌സിലെത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. യൂറോപ്പിലെ പ്രധാന സൗത്തിന്ത്യന്‍ റെസ്സ്‌റ്റോറന്റ്‌റായ തറവാട് റെസ്റ്റോറന്റിന്റെ മാനേജിംഗ് ഡയറക്ടര്‍ സിബി ജോസും, ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സിബി മാത്യൂ എനിവരും ചേര്‍ന്ന് വമ്പന്‍ സ്വീകരണമാണ് കനാല്‍ വാക്കിന് നല്‍കിയത്.
രണ്ടായിരം പൗണ്ട് ലക്ഷ്യമിട്ട് ഷിബു മാത്യുവും ജോജി തോമസ്സും തുടങ്ങിയ കനാല്‍ വാക്ക് ആറായിരം പൗണ്ടിലേയ്ക്ക് എത്തുകയാണ്.
ചെറിയ സഹകരണമാണെങ്കില്‍ പോലും അത് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താഴെ കാണുന്ന ലിക്കില്‍ നിങ്ങളും ക്ലിക് ചെയ്യുക.
കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് 6000 പൗണ്ടിനോടടുക്കുന്നു. ഈ മാസം 30 വരെ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള അവസരവുമുണ്ട്. നിങ്ങളുടെ സംഭാവനകള്‍ താഴെയുള്ള ലിങ്കിന്‍ ക്ലിക് ചെയ്താല്‍ ഗ്രാന്‍ഫര്‍ ചെയ്യാം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന താലിബാൻ പ്രസ്താവന താൻ വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ. യുകെയിൽ പുനരധിവസിപ്പിക്കപ്പെട്ട അഫ്ഗാൻ അഭയാർഥികളിൽ ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളും ന്യൂനപക്ഷങ്ങളുമാണെന്ന് പട്ടേൽ വെളിപ്പെടുത്തി. യുകെ സർക്കാർ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് ആദ്യ വർഷത്തിൽ 5,000 അഫ് ഗാൻ സ്വദേശികളെ യുകെയിൽ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പ് നൽകി. എന്നിരുന്നാലും, ഈ പദ്ധതി വേണ്ട രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്ന് ചില എംപിമാർ വിമർശിച്ചു. “ദീർഘകാലാടിസ്ഥാനത്തിൽ 20,000 അഫ് ഗാൻ അഭയാർത്ഥികളെ യുകെയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അഫ് ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ ഉറപ്പ് നൽകിയെങ്കിലും ഈ സംഘത്തിന് സ്ത്രീകളെ അടിച്ചമർത്തുന്ന ചരിത്രമുണ്ട്. അത് ഒറ്റരാത്രികൊണ്ട് മാറില്ല.” പട്ടേൽ കൂട്ടിച്ചേർത്തു.

താലിബാനെ വിലയിരുത്തുന്നത് അവരുടെ വാക്കുകളിലൂടെയല്ല, പ്രവർത്തികളിലൂടെയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ഒപ്പം ബ്രിട്ടീഷ് സൈനികർ അഫ് ഗാനിസ്ഥാനിലെ സമയോചിതമായ ഇടപെടലിൽ അഭിമാനിക്കണമെന്നും ജോൺസൺ പറഞ്ഞു. അഫ് ഗാൻ പ്രതിസന്ധിയെപറ്റി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത അടിയന്തര ഹൗസ് ഓഫ് കോമൺസ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ് ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും താലിബാന്റെ ആധിപത്യം അനുവദിക്കുകയും ചെയ്തതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ എംപിമാർ വിമർശിച്ചു. 700 പേരെ ചൊവ്വാഴ്ച അഫ്ഗാനിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയെന്നും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അഫ് ഗാനിസ്ഥാനിലെ യുകെ അംബാസഡർ ലോറി ബ്രിസ്റ്റോ പറഞ്ഞു.

ഇന്ന് 1000 പേരെ പുറത്തെത്തിക്കാൻ യുകെ പ്രതീക്ഷിക്കുന്നുവെന്നും 7 വിമാനങ്ങൾ കാബൂളിലേക്ക് അയച്ചതായും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ നിക്ക് കാർട്ടർ അറിയിച്ചു. കാബൂൾ വിമാനത്താവളത്തിന് ചുറ്റും സുരക്ഷ ഒരുക്കുന്ന താലിബാനുമായി ബ്രിട്ടീഷ് സൈന്യം സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. എന്നാൽ 20,000 അഫ്ഗാൻ പൗരന്മാരെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ അതൃപ്തി പ്രകടിപ്പിച്ചു. അത് വളരെ കുറഞ്ഞ സംഖ്യ ആണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഫ് ഗാനിസ്ഥാനിലെ യുകെയുടെ ഒഴിപ്പിക്കൽ പൂർണ്ണ വേഗതയിൽ പ്രവർത്തിക്കുന്നുവെന്ന് സൈനിക കമാൻഡർ. ഇതുവരെ 300 ഓളം പേരെ പുറത്തെത്തിച്ചതായി ബെൻ കീ പറഞ്ഞു. എന്നാൽ സുരക്ഷാ സാഹചര്യം അനുസരിച്ചാണ് ഓപ്പറേഷൻ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 6,000 മുതൽ 7,000 വരെ ബ്രിട്ടീഷ് പൗരന്മാരെയും യോഗ്യരായ അഫ് ഗാൻ ജീവനക്കാരെയും രാജ്യം വിടാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുകെ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. താലിബാൻ സർക്കാരിന്റെ ഏത് ഇടപെടലും മനുഷ്യാവകാശ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് വിധേയമായിരിക്കണമെന്ന് ജോൺസൻ ചൂണ്ടിക്കാട്ടി. പടിഞ്ഞാറിനെ ആക്രമിക്കാൻ അഫ് ഗാൻ മണ്ണ്​ ഉപയോഗിക്കാൻ ഇടവരുത്തരുതെന്ന്​ ബ്രിട്ടൻ താലിബാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

നിലവിലുള്ള പുനരധിവാസ പദ്ധതി പ്രകാരം ജൂൺ 22 മുതൽ ഏകദേശം 2,000 മുൻ അഫ് ഗാൻ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും യുകെയിൽ പുനരധിവസിപ്പിച്ചതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു . 2013 മുതൽ 3,300 ൽ അധികം ആളുകളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കാബൂൾ വിമാനത്താവളത്തിൽ നടന്ന ദാരുണ സംഭവങ്ങൾക്ക് ശേഷം ഇപ്പോൾ സ്ഥിതി കൂടുതൽ ശാന്തമാണെന്ന് ചീഫ് ജോയിന്റ് ഓപ്പറേഷൻസ് വൈസ് അഡ്മിറലായ ബെൻ പറഞ്ഞു. കാബൂളിൽ ഇതുവരെ മൂന്ന് വിമാനങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും കൂടുതൽ വിമാനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുകെയിൽ പുനരധിവസിപ്പിക്കാൻ അർഹതയുള്ള ബ്രിട്ടീഷ് പൗരന്മാരെയും അഫ്ഗാൻ പൗരന്മാരെയും ഒഴിപ്പിക്കാൻ യുകെ ഏകദേശം 900 ട്രൂപ്പുകളെ അഫ് ഗാനിസ്ഥാനിലേക്ക് അയച്ചു.

 

ഈ സംഘത്തിൽ ബ്രിട്ടീഷ് സർക്കാരിനുവേണ്ടി പ്രവർത്തിച്ച അഫ് ഗാൻ സ്വദേശികളും വ്യാഖ്യാതാക്കളും സാംസ്കാരിക ഉപദേഷ്ടാക്കളും എംബസി ജീവനക്കാരും ഉൾപ്പെടുന്നു. കഴിയുന്നത്ര വേഗത്തിൽ ആളുകളെ തിരികെ കൊണ്ടുവരാൻ യുകെ ആഗ്രഹിക്കുന്നുവെന്ന് ബെൻ വ്യക്തമാക്കി. അതേസമയം അഫ് ഗാനിസ്ഥാനിൽ നിന്ന് അഭയാർത്ഥികളെ പുറത്തെത്തിക്കാൻ യുകെ എങ്ങനെയാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഇന്ന് പ്രധാനമന്ത്രിയോട് ചോദിക്കുമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. “ആദ്യത്തെ ചർച്ച ഇതായിരിക്കണം: ഒരു പദ്ധതിയുണ്ടോ; അഫ് ഗാനിസ്ഥാനിൽ നിന്ന് അഭയാർഥികൾക്ക് പുറത്ത് വരാൻ സുരക്ഷിതവും നിയമപരവുമായ മാർഗ്ഗങ്ങളുണ്ടോ; അത് എത്ര വേഗത്തിൽ നടപ്പാക്കാനാകും?” സ്റ്റാർമർ വ്യക്തമാക്കി. ചൊവ്വാഴ്​ച കാബൂൾ നഗരം സമാധാനനില വീണ്ടെടുത്തതായാണ്​​ റിപ്പോർട്ടുകൾ. കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതോടെ,​ വിദേശ രാജ്യങ്ങൾ ഒക്കെയും നയതന്ത്ര ജീവനക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ സജീവമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് ബാധിച്ച് ദിവസങ്ങളോളം കോമയിലായിരുന്ന യുവതി ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മുപ്പത്തിയാറുകാരിയായ ക്രിസ്റ്റീൻ സ്മിത്ത് എന്ന യുവതിയാണ് രോഗക്കിടക്കയിൽ നിന്ന് തിരിച്ചുവരവ് നടത്തിയശേഷം ഇപ്പോൾ വിവാഹത്തിനായി ഒരുങ്ങുന്നത്. മിഡ്‌ഡിൽസ്ബെറോയിൽ നിന്നുള്ള യുവതിക്ക് കോവിഡ് പോസിറ്റീവ് ആയ ശേഷം ആരോഗ്യസ്ഥിതി തികച്ചും മോശമായ അവസ്ഥയിലെത്തിയിരുന്നു. വെന്റിലേറ്ററിലേയ്ക്ക് മാറ്റിയ യുവതിയ്ക്ക് ഏതു നിമിഷവും മരണം സംഭവിക്കാമെന്ന മുന്നറിയിപ്പും ആശുപത്രി അധികൃതർ കുടുംബാംഗങ്ങൾക്ക് നൽകിയിരുന്നു. ഇത്തരത്തിൽ ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞശേഷം ഒരു ദിവസം പെട്ടെന്ന് യുവതി സാധാരണ അവസ്ഥയിലേയ്ക്ക് എത്തുകയായിരുന്നു. ഇത് ചികിത്സിച്ച ഡോക്ടർമാർക്കും, പരിചരിച്ച നേഴ്സുമാർക്കും എല്ലാം തന്നെ അവിശ്വസനീയതയാണ് നൽകുന്നത്.


മരണാനന്തര ചടങ്ങുകൾക്ക് പകരം ഇപ്പോൾ വിവാഹ ചടങ്ങുകൾക്കായി ഒരുങ്ങുകയാണ് ക്രിസ്റ്റീൻ. കാമുകൻ മാർക്ക്‌ സ്‌ക്വയർസ് വിവാഹാഭ്യർത്ഥന നടത്തിയതിനെ തുടർന്ന് ഇപ്പോൾ കുടുംബാംഗങ്ങൾ ക്രിസ്റ്റിന്റെ വിവാഹത്തിനായുള്ള തയ്യാറെടുപ്പുകളിലാണ്. ഒരിക്കലും കൊറോണ വൈറസിനെ നിസാരമായി തള്ളിക്കളയരുതെന്നും, ആവശ്യമായ മുൻകരുതലുകൾ എല്ലാവരും എടുക്കണമെന്നും രോഗക്കിടക്കയിൽ നിന്ന് മടങ്ങിയെത്തിയ ക്രിസ്റ്റീൻ മറ്റുള്ളവരെ ഓർമിപ്പിക്കുന്നു. തനിക്ക് ലഭിച്ച രോഗസൗഖ്യം എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും, അപ്രതീക്ഷിതമായ ഒരു വിടുതലാണ് തനിക്ക് ലഭിച്ചതെന്നും അവർ പറഞ്ഞു.

ജൂലൈ എട്ടിനാണ് ക്രിസ്റ്റീനിനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ആദ്യത്തെ നാല് ദിവസം ഓക്സിജൻ സഹായത്തോടുകൂടി വാർഡിൽ കഴിഞ്ഞ യുവതിയുടെ അവസ്ഥ പിന്നീട് വഷളാവുകയായിരുന്നു. പിന്നീട് കോമയിലേക്ക് പോയ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. 10 ദിവസത്തോളം കോമയിൽ കഴിഞ്ഞതിനുശേഷമാണ് ക്രിസ്റ്റീനിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്.

ലിസ മാത്യു

കോവിഡ് കാലം ലോകത്തെ സംബന്ധിച്ചിടത്തോളം പൊരുത്തപ്പെടലുകളുടെ കാലമാണ്. മുൻപ് സ്വാതന്ത്ര്യപൂർവ്വം നാം ചെയ്തിരുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്ന ഒരു സാഹചര്യം. മാസ്കുകൾ ധരിച്ചും, ആഘോഷങ്ങൾ ഒഴിവാക്കിയും, സാമൂഹിക അകലം പാലിച്ചുമെല്ലാം ഓരോ മലയാളിയും ഈ പൊരുത്തപ്പെടലുകളുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഈ മഹാമാരിയുടെ കാലത്ത് വീടുകൾക്ക് പുറത്തിറങ്ങാൻ സാധിക്കാതെ മാനസിക സംഘർഷം അനുഭവിക്കുന്ന വാർദ്ധക്യ സമൂഹവും, തങ്ങളുടെ ജോലി സാധ്യതകൾകൾക്ക് മേൽ മങ്ങലേൽപ്പിക്കപ്പെട്ട യൗവനക്കാരും, കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ പേറുന്ന മധ്യവയസ്കരുമെല്ലാം നമ്മുടെ ചർച്ചാവിഷയമായി മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇവർക്കിടയിൽ പലപ്പോഴും അവഗണിക്കപ്പെട്ടുപോയവരാണ് കേരളത്തിലെ വിദ്യാർത്ഥിസമൂഹം, പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥികൾ. പുതിയ പഠന രീതികൾ വിദ്യാർഥികൾക്ക് സൗകര്യപ്രദമെന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടപ്പോൾ, അത്തരം അഭിപ്രായപ്രകടനങ്ങൾക്കിടയിൽ ഓരോ കോളേജ് വിദ്യാർത്ഥിയും കടന്നുപോകുന്ന മാനസികസംഘർഷങ്ങൾ മനപ്പൂർവ്വമല്ലാതെയെങ്കിലും അവഗണിക്കപ്പെട്ടു.

ഗൂഗിൾ മീറ്റ്, സൂം എന്നീ പ്ലാറ്റ് ഫോമുകളിലൂടെയാണ് കേരളത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ലൈവ് ക്ലാസ്സുകൾ അധികവും നടത്തപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം ഒഴിവായി എന്നതാണ് ചിലരെങ്കിലും ഓൺലൈൻ പഠന രീതിയുടെ മെച്ചമായി ഉയർത്തിക്കാട്ടിയത്. എന്നാൽ ഇവിടെ കോളേജ് വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് തങ്ങളുടെ ക്യാമ്പസ് ജീവിതവും അനുഭവങ്ങളുമാണ്. പണ്ട് ഓരോ ആഘോഷങ്ങളും അതിന്റെ തനതായ പകിട്ടോടുകൂടി കോളേജുകളിൽ ആഘോഷിക്കപ്പെട്ടിരുന്നു. സമൂഹത്തിലെ ഓരോ ചലനങ്ങളോടും ക്രിയാത്മകമായ പ്രതികരണങ്ങൾ ചർച്ചകളിലൂടെയും വിദ്യാർത്ഥി കൂട്ടായ്മകളിലൂടെയും ക്യാമ്പസുകളിൽ പ്രതിധ്വനിച്ചിരുന്നു. ഇന്നുള്ള വെർച്വൽ വെബിനാറുകളെ ഇത്തരം ചർച്ചകളോട് താരതമ്യപ്പെടുത്താൻ ഒരിക്കലും സാധിക്കുകയില്ല. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതിന് ഒരു പരിധിവരെയെങ്കിലും ഓൺലൈൻ ക്ലാസുകൾ കാരണമാകുന്നു. ഒരു ക്ലാസിലെ കുട്ടികൾ തമ്മിൽ പരസ്പരം ഒരുതരത്തിലുള്ള ആത്മബന്ധങ്ങളും ഇല്ലാതെ, അധ്യാപകർ വിദ്യാർഥികളെ മുഖാമുഖം കാണാതെ കേവലം ചില ഐക്കണുകളെ മാത്രം കണ്ട് പഠിപ്പിക്കേണ്ട സാഹചര്യത്തിൽ എത്തിനിൽക്കുകയാണ് ഇന്നത്തെ കോളേജുകളിലെ ഓൺലൈൻ ക്ലാസ്സുകളുടെ അവസ്ഥ. വിദ്യാർഥികൾക്കൊപ്പം തന്നെ അധ്യാപകരും വളരെയധികം പിരിമുറുക്കം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്ന്.

മുൻപ് രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ ആയിരുന്നു പരമാവധി കോളേജുകളിൽ ക്ലാസുകളെങ്കിൽ, ഓൺലൈൻ രീതിയിൽ രാവിലെ മുതൽ ആരംഭിക്കുന്ന ക്ലാസ്സുകൾ ചിലപ്പോൾ ചില കോളേജുകളിലെങ്കിലും രാത്രി എട്ടുമണി വരെ നീണ്ടുനിൽക്കുന്ന സാഹചര്യവും ഉണ്ട്. നീണ്ട മണിക്കൂറുകൾ കമ്പ്യൂട്ടറുകൾക്ക് മുൻപിലും ഫോണുകൾക്ക് മുൻപിലും ചിലവിടേണ്ടി വരുന്ന വിദ്യാർത്ഥികൾ, ക്ലാസ്സുകൾക്ക് ശേഷം ഉള്ള പഠനത്തിനായും ഇതേ ഉപകരണങ്ങളെ തന്നെ ആശ്രയിക്കേണ്ടതായി വരുന്നു. ഇത് കുട്ടികളുടെ കണ്ണുകൾക്കും ശരീരത്തിനും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ സമയം ഫോണിൽ ചിലവിടുന്നത്, ചിലപ്പോഴെങ്കിലും വിദ്യാർഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നും മറ്റ് ആപ്പുകളിലേക്ക് വ്യതിചലിക്കുന്നതിനും കാരണമാകുന്നു. നീണ്ട മണിക്കൂറുകൾ തങ്ങളുടെ മുറികളിൽ കമ്പ്യൂട്ടറുകൾക്ക് മുൻപിൽ ചെലവഴിക്കുന്നത് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തോടൊപ്പം തന്നെ ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതരാകുന്ന വിദ്യാർഥികൾ, കോളേജുകളിലുണ്ടായിരുന്ന പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നെല്ലാം ഇന്നകലെയാണ്.

ഇതോടൊപ്പംതന്നെ അമിത പഠന ഭാരവും കുട്ടികളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നുണ്ട്. സാമൂഹിക ബന്ധങ്ങൾ എല്ലാം തന്നെ ഇന്ന് വിദ്യാർഥികൾക്ക് അന്യമായി കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമേ നെറ്റ് വർക്ക് പ്രശ്നങ്ങളും, ഡേറ്റാ ലഭ്യതക്കുറവുമെല്ലാം കുട്ടികളെ വലയ്ക്കുന്നു. സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ലാബുകളിലെ പ്രാക്ടിക്കൽ എക്സ്പിരി മെന്റുകൾ ഒന്നുംതന്നെ ചെയ്യാനാവാത്ത സാഹചര്യമാണ്. കൂടുതലായി വായനയും റിസർച്ചുകളും ആവശ്യമുള്ള പി ജി വിദ്യാർത്ഥികൾക്ക് ലൈബ്രറി സൗകര്യങ്ങൾ പോലും ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. ഓൺലൈൻ ലൈബ്രറി സൗകര്യങ്ങളിൽ എല്ലാ റഫറൻസ് ബുക്കുകളും വിദ്യാർഥികൾക്ക് ലഭ്യമാകുന്നില്ല.

കോവിഡ് കാലത്ത് മറ്റൊരു സാഹചര്യം ലഭ്യമല്ലാത്തതിനാൽ ഇവയെല്ലാമായി പൊരുത്തപ്പെട്ടാണ് വിദ്യാർഥികൾ മുന്നോട്ടുപോകുന്നത്. ഓൺലൈൻ ക്ലാസ്സുകൾക്ക് ചില നന്മകൾ ഉണ്ടെന്ന് നാം പറയുമ്പോഴും, ഓൺലൈൻ രീതി തുടരുന്നതിനെ ഭൂരിഭാഗം വിദ്യാർത്ഥികളും അംഗീകരിക്കുന്നില്ല. ഈ ഓണക്കാലത്ത് കോളേജിന്റെ അനുഭവങ്ങളിലേക്ക് തിരിച്ചു പോകുവാനാണ് ഓരോ വിദ്യാർത്ഥിയും ആഗ്രഹിക്കുന്നുണ്ട്. കോളേജിലെ പഠനാന്തരീക്ഷവും ലൈബ്രറിയും ഇരിപ്പിടങ്ങളുമെല്ലാം ഓരോ വിദ്യാർത്ഥിയെയും ആകർഷിക്കുന്നു. കോവിഡ് കാല പ്രതിസന്ധി അവസാനിച്ച് എത്രയും വേഗം കലാലയങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ വിദ്യാർത്ഥിസമൂഹം.

ലിസ മാത്യു

ചങ്ങനാശ്ശേരി എസ്‌ ബി കോളേജിൽ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനി. തിരുവല്ല മാർത്തോമാ കോളേജിൽനിന്നും ഇംഗ്ലീഷിൽ ബിരുദം നേടി. മലയാള മനോരമയുടെ വിദ്യാർത്ഥി സംഘടനയായ അഖില കേരള ബാലജനസഖ്യം പത്തനംതിട്ട മേഖലാ പ്രസിഡണ്ട് ആയി പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ
NHS ന് മലയാളികളുടെ പിന്തുണയറിയ്ക്കുക എന്ന ലക്ഷ്യത്തോടെ യുകെ മലയാളികളായ ഷിബു മാത്യൂവും ജോജി തോമസ്സും നേതൃത്വം നല്‍കിയ 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്കില്‍ മുഴുവന്‍ ദൂരം നടന്നവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും നെഴ്‌സുമാരുമടക്കം 6 വനിതകള്‍. ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് ലീഡ്‌സ് ലിവര്‍പൂള്‍ കനാല്‍ തീരത്തിലെ സ്‌കിപ്പടണില്‍ നിന്നാരംഭിച്ച കനാല്‍ വാക്ക് വൈകിട്ട് എട്ട് മണിയോടെയാണ് ലീഡ്‌സില്‍ എത്തിച്ചേര്‍ന്നത്. മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍ വകയുള്ള കനാല്‍ വാക്കില്‍ ഈ വനിതകള്‍ 50 കിലോമീറ്റര്‍ നടന്നു കയറിയപ്പോള്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ മലയാളത്തിന്റെ ശിരസ്സുയരുകയായിരുന്നു.15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആര്യാ ഷിബു ഉണ്ടായിരുന്നത് കനാല്‍ വാക്കില്‍ ശ്രദ്ധേയമായി. ആര്യയെ കൂടാതെ 50 കിലോമീറ്റര്‍ നടന്ന വനിതകളില്‍ ജിന്റു തോമസ്സ്, സരിത സെബാസ്റ്റ്യന്‍ എന്നിവര്‍ നെഴ്‌സുമാരാണ്. 21 വയസ്സ് തികയുന്ന അമല മാത്യൂ നെഴ്‌സിംഗ് സ്റ്റുഡന്റാണ്. ജിസ്സി സോണി ഐ ടി മേഘലയിലും കല്പന സോറെ സ്വന്തമായി ബിസ്സിനസ്സും നടത്തുന്നു.

ഒരു പാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഇവര്‍ 13 മണിക്കൂര്‍ നടന്ന് ഫിനീഷിംഗ് പോയന്റായ ലീഡ്‌സിലെ ഓഫീസ് ലോക്കില്‍ എത്തിച്ചേര്‍ന്നത്. യൂറോപ്പിലെ സാധാരണ വഴികള്‍ പോലെയല്ല കനാല്‍ തീരത്തുകൂടിയുള്ള വഴികള്‍. കല്ലും മുള്ളും കുണ്ടും കഴികളും നിറഞ്ഞ ചെറുവഴികളാണ് ഭൂരിഭാഗവും. ചെറിയ ഇടവേളകള്‍ ഇടയ്ക്ക് ഉണ്ടായിരുന്നെങ്കിലും 13 മണിക്കൂര്‍ നിര്‍ത്താതെ നടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 5 കിലോമീറ്റര്‍ പോലും തുടര്‍ച്ചയായി നടന്ന് പരിചയമുള്ള ആരും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. 44 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ കാല്‍പാദത്തില്‍ മുറിവുണ്ടായി രക്തം വാര്‍ന്നു തുടങ്ങിയതിനെ തുടര്‍ന്ന് ആര്യ ഷിബുവിന് നടത്തം അവസാനിപ്പിക്കേണ്ടതായി വന്നു. എങ്കിലും പകരക്കാരനായി ആര്യയുടെ സഹോദരന്‍ അലന്‍ ഷിബു ആര്യയ്ക്ക് വേണ്ടി ബാക്കിയുള്ള 6 കിലോ മീറ്റര്‍ നടന്നു.

25 കിലോമീറ്റര്‍ നടന്ന് ഡോ. അഞ്ചു വര്‍ഗ്ഗീസ്, ജെസ്സി ബേബി, ഷിന്റാ ജോസ് എന്നിവരും കനാല്‍ വാക്കിന് പിന്തുണയറിയ്ച്ചു.

കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ആറായിരത്തോളമടുക്കുകയാണ്. ശനിയാഴ്ച്ച കനാല്‍ വാക്ക് അവസാനിച്ചെങ്കിലും ഇപ്പോഴും NHS ന്റെ അക്കൗണ്ടിലേയ്ക്ക് യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി നിരവധിയാളുകളാണ് പൗണ്ടുകള്‍ ട്രാന്‍ഫര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് മുപ്പത് വരെ സംഭാവനകള്‍ നല്‍കാന്‍ അവസരം ഉണ്ടായിരിക്കും.

മലയാളികളെ സഹായിച്ച NHS ന് ഒരു ചെറിയ സപ്പോര്‍ട്ട് നിങ്ങളും കൊടുക്കില്ലേ???
താഴെയുള്ള ലിങ്കില്‍ വിരല്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ സംഭാവനകള്‍ NHS ന്റെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് നേരിട്ട് നിക്ഷേപിക്കാം.

https://www.justgiving.com/Joji-Shibu

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റ് : ഒരാഴ്ചയ്ക്ക് മുമ്പാണ് കാണാതായ ജാമി-ലീ വിൽസന്റെ (25) കാറും വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 10ന് ഉച്ചയോടെ ബെൽഫാസ്റ്റിലെ ടർഫ് ലോഡ്ജ് ഏരിയയിൽ വച്ചാണ് ജാമിയെ അവസാനമായി കണ്ടത്. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ ജാമി-ലീ വിൽസന്റെ ഫോണും ബാങ്ക് കാർഡും ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി. “ബീച്ച് മൗണ്ടിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ജാമി ലീ അവസാനമായി താമസിച്ചത്. ഞങ്ങൾ എല്ലാവരും ആശങ്കാകുലരാണ്. അവളെ ഞങ്ങൾ വളരെയധികം സ്നേഹിക്കുന്നു. അവളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ആർക്കെങ്കിലും അവളെപ്പറ്റിയുള്ള വിവരം ലഭിക്കുകയാണെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക.” സഹോദരി അറിയിച്ചു.

നീളമുള്ള മുടിയും നീലക്കണ്ണുകളുമുള്ള മെലിഞ്ഞ ശരീരം. 5 അടി 4 ഇഞ്ച് ഉയരം. കാണാതാവുന്ന സമയത്ത് നീല ജീൻസും പിങ്ക് ജാക്കറ്റുമാണ് ധരിച്ചിരുന്നത്. “ബെൽഫാസ്റ്റിലെ ഗോർട്ട്നാമോണ മേഖലയിൽ നിന്ന് കാണാതായ ജാമി- ലീക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വുഡ്‌ബോൺ പോലീസിനെ 101 എന്ന നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.” ഈസ്റ്റ് ബെൽഫാസ്റ്റ് പോലീസിന്റെ വക്താവ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved