Main News

‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ, തന്റെ നിലപാടുകളിലൂടെയും സിനിമ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ്. അഭിനയജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് രജീഷ, ഈ ഓണക്കാലത്ത്.

ഓണവും മലയാളിയും

ജാതിമത വേർതിരിവുകൾ ഇല്ലാതെ നമ്മളെല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നമ്മൾ മലയാളികൾ ക്രിസ്തുമസും ഈദും ഒരുമിച്ചാഘോഷിക്കുന്നവരാണ്. ഓണവും അത്തരത്തിൽ ഒന്നാണ്. ഓണക്കാലത്ത് ഓരോ മലയാളിയുടെയും മനസ്സിൽ നിറയുന്നത് ഒരുമയുടെ അനുഭവമാണ്.

കുടുംബം

അച്ചന്റെ പേര് വിജയൻ. അച്ഛൻ ആർമിയിലായിരുന്നു. അമ്മയുടെ പേര് ഷീല വിജയൻ. അമ്മ അധ്യാപികയായിരുന്നു. ഒരു അനിയത്തിയുണ്ട്. പേര് – അഞ്ജുഷ വിജയൻ. അവൾ ഇപ്പോൾ ബിരുദം പൂർത്തിയാക്കി. പൂണെ, പഞ്ചാബ്, ഡൽഹി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു എന്റെ പഠനം. ഉപരിപഠനം ഡൽഹി നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലായിരുന്നു.

കേരളത്തിന് പുറത്തുള്ള സ്കൂൾപഠനകാലവും മലയാളവും

ഞാൻ മലയാളം പഠിക്കാനുള്ള പ്രധാന കാരണം എന്റെ മാതാപിതാക്കളാണ്. കൂടുതൽ ഭാഷകളിലുള്ള അറിവ് കൂടുതൽ സഹായകമാകും. അമ്മ പണ്ട് പറയുമായിരുന്നു, “എവിടെയാണെങ്കിലും ഒരു ബസിന്റെ ബോർഡ്‌ എങ്കിലും വായിക്കാനുള്ള മലയാളം അറിഞ്ഞിരിക്കണമെന്ന്.” സ്കൂളിൽ മലയാളം പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീട്ടിലിരുന്ന് അമ്മ മലയാളം പഠിപ്പിച്ചതുകൊണ്ടാണ് ഇന്ന് നല്ലതുപോലെ സംസാരിക്കുന്നതും ബുദ്ധിമുട്ടില്ലാതെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതും.

സിനിമകളുടെ തിരഞ്ഞെടുപ്പ്

എപ്പോഴും ചെയ്തവയിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. അതാണ് കൂടുതൽ താല്പര്യം. ജൂൺ പോലെയൊരു കഥാപാത്രം വീണ്ടും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കഥാപാത്രത്തിലൂടെ ഒരു കഥ പ്രേക്ഷകരിലേക്ക് എത്തണമോയെന്ന് ചിന്തിക്കും. തിരക്കഥ വായിക്കുമ്പോൾ അതാണ് മനസ്സിൽ വരിക. നല്ല അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും കൂടെ ഒന്നിക്കാനുള്ള അവസരത്തെക്കാൾ ഉപരിയായി തിരക്കഥയിലാണ് ശ്രദ്ധിക്കുക. എന്റെ കഥാപാത്രമില്ലാതെ തിരക്കഥ പൂർണതയിൽ എത്തുമോയെന്ന് നോക്കുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും, ആ സിനിമയിലെ എന്റെ റോളിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഇത്രയും കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കുക.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ

സിനിമയുടെ തിരഞ്ഞെടുപ്പിൽ ഏത് കഥാപാത്രകേന്ദ്രീകൃതമായാണ് കഥ നീങ്ങുന്നതെന്ന് നോക്കാറില്ല. ‘അനുരാഗ കരിക്കിൻ വെള്ളം’ ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. എന്നാൽ അതിൽ നിന്ന് നായിക കഥാപാത്രത്തെ മാറ്റി നിർത്തിയാൽ സിനിമ പൂർണമാകില്ല. എന്നാൽ ജൂൺ, ഒരു സ്ത്രീയുടെ കാഴ്‌ചപ്പാടിലൂടെ നീങ്ങുന്ന ചിത്രമാണ്. അതിന് അതിന്റെതായ സൗന്ദര്യമുണ്ട്.

സിനിമ സംവിധായകന്റെ കലയാണെന്ന് ഞാൻ പറയും. അദ്ദേഹം തന്റെ കഥ പറയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അഭിനേതാക്കളും മറ്റുള്ളവരും. സ്ത്രീപക്ഷ സിനിമയുടെ തിരിച്ചുവരവ് ഈ കാലത്ത് കൂടുതലായി സംഭവിക്കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്.

സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്

കുറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഈയൊരു വാക്ക് പൂർണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം, എന്റെ രാഷ്ട്രീയം ആയിരിക്കില്ല എന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടേത്. അപ്പോൾ ആരുടെ രാഷ്ട്രീയമാണ് ശരിയെന്ന തോന്നൽ വരും. ആ വാക്ക് മാറ്റി നിർത്തി പറയുകയാണെങ്കിൽ സിനിമയിൽ ഒരു കഥാപാത്രം പീഡിപ്പിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ പാടില്ലെന്ന് പറയാൻ സാധിക്കില്ല. കാരണം അങ്ങനെ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ അങ്ങനെ തന്നെയാണ് സിനിമയിൽ കാണിക്കേണ്ടതും. എന്നാൽ മോശമായ ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അത് സിനിമയെടുക്കുന്ന വ്യക്തിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. തെറ്റിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ ഉൾപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.

കാഴ്ചപ്പാടും ചിന്താഗതിയും

എന്റെ കാഴ്ചപ്പാടിനെയും ചിന്താഗതിയെയും സ്വാധീനിക്കുന്നത് ജീവിതാനുഭവങ്ങളാണ്. മലയാള സിനിമാ മേഖലയിലെ പ്രഗത്ഭരായ ഒരുപാട് ആളുകളെ കാണാനും അവരുമായി സംവദിക്കാനും അവസരമുണ്ട്. അതിലൂടെ എന്റെ കാഴ്ചപ്പാടുകളും നവീകരിക്കപ്പെട്ടിട്ടുണ്ട്. മാറാൻ സ്വയം തയ്യാറാകണമെന്ന് മാത്രം. എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്നു കരുതാൻ പാടില്ല.

കോവിഡും ഖാലിദ് റഹ്മാന്റെ ‘ലവ്വും’

കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത്. ലവ്, ഖോ ഖോ, കർണൻ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്താണ് പൂർത്തിയാക്കിയത്. ഒരു സിനിമാ സെറ്റിൽ 75 – 150 ആളുകൾ വരെ ഉണ്ടാവുന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് 35 ആളുകൾക്ക് മാത്രമായിരുന്നു അന്ന് അനുമതി. ലവ് ൽ അഭിനേതാക്കൾ ആറു പേർ മാത്രമാണെന്നത് ഗുണമായി. അപ്പാർട്ട്മെന്റിൽ ചിത്രീകരിക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ താമസസ്ഥലത്ത് തന്നെയായിരുന്നു ചിത്രീകരണം. താഴത്തെ ഫ്ലാറ്റിൽ ഒരുങ്ങി, മുകളിലത്തെ ഫ്ലാറ്റിലെത്തി അഭിനയിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമായിരുന്നു ലവ്. ഫ്ലാറ്റിനുള്ളിൽ തന്നെ 20 – 25 ദിവസത്തെ ഷൂട്ട്. റഹ്മാൻ സിനിമ ഒരുക്കിയ രീതിയും വളരെ വ്യത്യസ്തമായിരുന്നു. മൂന്നുനാലു മാസം മുറിയുടെ ഉള്ളിൽ അടച്ചിരുന്നിട്ട് ഏതുവിധവും ജോലി ചെയ്യണമെന്ന അവസ്ഥയായി. ആ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് റഹ്മാന്റെ ക്ഷണം വരുന്നത്. കോവിഡ് നൽകിയ മാനസിക പിരിമുറുക്കത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു ലവ്.

തമിഴിലേക്കുള്ള അരങ്ങേറ്റം – കർണൻ. മാരി സെൽവരാജും ധനുഷും.

തമിഴിലേക്കുള്ള പ്രവേശനം മാരി സെൽവരാജ് എന്ന സംവിധായകാനൊപ്പം ആണെന്നത് വലിയ കാര്യമായി കരുതുന്നു. നല്ലതുപോലെ വായിക്കുന്ന, നല്ലതുപോലെ ചിന്തിക്കുന്ന, സിനിമയെ കൂടുതൽ ദൃശ്യാത്മകമായി സമീപിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു മാസ്സ് പടം എങ്ങനെ ക്ലാസ്സായി എടുക്കാം എന്നതിനുദാഹരണമാണ് കർണൻ. തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി, കണ്ണുകൊണ്ടുള്ള അഭിനയം എന്നിവ ഗംഭീരമാണ്. എല്ലാവരുടെയും കൂടി വർക്ക്‌ ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പം സിനിമകൾ

ആരുടെ കൂടെ അഭിനയിക്കുന്നു എന്നതിനേക്കാൾ ഉപരിയായി നല്ല കഥാപാത്രം, നല്ല കഥ, മികച്ച സംവിധായകൻ എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. സൂര്യ, കാർത്തി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നുവെന്നത് ഭാഗ്യമായി കരുതുന്നു. ജൂൺ സിനിമയ്ക്ക് ശേഷമാണ് ഈ അവസരങ്ങളെല്ലാം എന്നെ തേടിയെത്തിയതും. ഭാഷയുടെ അതിരുകൾ കൂടാതെ അഭിനയിക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുവാൻ പരിശ്രമിക്കും. അത് ഉറപ്പാണ്.   എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.

തയ്യാറാക്കിയത് – ഷെറിൻ പി യോഹന്നാൻ

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാബൂളിൽ നിന്ന് ബ്രിട്ടീഷുകാരെയും അഫ് ഗാൻ പൗരന്മാരെയും കൊണ്ടുപോകുന്ന വിമാനങ്ങൾ ഒന്നും തന്നെ ശൂന്യമായിട്ടില്ല പറന്നുയരുന്നതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. കാബൂളിൽ നിന്നുള്ള ചില വിമാനങ്ങളിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന റിപ്പോർട്ടുകൾ ബെൻ വാലസ് നിരസിച്ചു. ഏകദേശം 4,500 യുഎസ് സൈനികർ കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ താൽക്കാലിക നിയന്ത്രണത്തിലാണ്. ഒഴിപ്പിക്കൽ വിമാനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 900 ബ്രിട്ടീഷ് പട്ടാളക്കാരും സ്ഥലത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. യാത്രാ രേഖകളില്ലാതെ അഫ്ഗാൻ പൗരന്മാരെ താലിബാൻ തടയുന്നുണ്ട്. താലിബാൻ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഞായറാഴ്ച മുതൽ കാബൂൾ വിമാനത്താവളത്തിലും പരിസരത്തും 12 പേർ കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ് സ് വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. എന്നാൽ സാധുവായ രേഖകൾ ഉള്ളവർക്ക് പോലും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ചിലരെ താലിബാൻ ഗാർഡുകൾ മർദ്ദിച്ചതായി റിപ്പോർട്ടുകളുണ്ട്.

താനും കുടുംബവും പോകാൻ തയ്യാറെടുക്കുമ്പോൾ വിമാനത്താവളത്തിൽ വെടിവയ്പ്പുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് പൗരത്വമുള്ള അഫ് ഗാൻകാരനായ ഘർഗാഷ് ത് ഹിദായി വെളിപ്പെടുത്തി. സാഹചര്യം അതിവേഗം കുഴഞ്ഞുമറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ വിദ്യാർത്ഥി വിവാഹത്തിനായി ജൂലൈയിൽ കാബൂളിൽ എത്തിയ ശേഷം തിരിച്ചു വരവിനായി ഇപ്പോൾ നാലു തവണ വിമാനത്താവളത്തിൽ എത്തി. മുമ്പത്തെ ശ്രമത്തിൽ, താൻ 10 മണിക്കൂർ കാത്തിരുന്നെങ്കിലും ജനക്കൂട്ടത്തെ മറികടന്ന് എയർപോർട്ട് ഗേറ്റിൽ എത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ, വെടിയൊച്ചകൾ ഉണ്ടെന്നും ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വിമാനത്താവളം പ്രവർത്തിപ്പിക്കുന്നിടത്തോളം കാലം യുകെ അഫ് ഗാനിസ്ഥാനിൽ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഈ ആഴ്ച അഫ് ഗാനിസ്ഥാനിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരിൽ ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥർ, ബ്രിട്ടീഷ് പൗരന്മാർ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, യുകെയിൽ ജോലി ചെയ്തിരുന്ന അഫ് ഗാൻ പൗരന്മാർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച, ഷെഫീൽഡ് ഹോട്ടൽ മുറിയിലെ ജനാലയിൽ നിന്ന് വീണ് മരിച്ച അഞ്ച് വയസ്സുകാരനായ അഫ് ഗാൻ അഭയാർത്ഥിയെ പോലീസ് തിരിച്ചറിഞ്ഞു. മുഹമ്മദ് മുനിബ് മജീദി, അമ്മയോടൊപ്പം താമസിച്ചിരുന്ന ഒൻപതാം നിലയിലെ മുറിയിൽ നിന്ന് വീണതായാണ് റിപ്പോർട്ട്. 15 ദിവസം മുമ്പ് മുഹമ്മദിന്റെ കുടുംബം യുകെയിൽ എത്തിയതായി ഹോട്ടലിൽ താമസിക്കുന്നവർ പറഞ്ഞു. എആർഎപി പദ്ധതിയുടെ ഭാഗമായാണ് അവരെ യുകെയിലേക്ക് മാറ്റിയത്. മരണത്തെ സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു. മുഹമ്മദിന്റെ പിതാവ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്തിരുന്നു. “കുട്ടിയുടെ ദാരുണമായ മരണത്തിൽ ഞങ്ങൾ അങ്ങേയറ്റം ദുഖിതരാണ്.” കുടുംബത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഹോം ഓഫിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റീസൈക്കിൾ ചെയ്ത മാലിന്യങ്ങൾ വഹിച്ച ലോറിക്ക് ലണ്ടനിലെ പ്രധാന പാതയായ എം 25 യിൽ വെച്ച് തീപിടിച്ചതിനെ തുടർന്ന് ജംഗ്ഷൻ 16നും 17നും ഇടയിൽ നിരവധി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഉടൻതന്നെ ബക്കിങ്ഹാംഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും, തെമ്സ് വാലി പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ലോറിയിൽ ഉണ്ടായിരുന്നത് റീസൈക്കിൾഡ് വേസ്റ്റ് ആയിരുന്നാൽ തീ അണയ്ക്കാൻ കുറച്ചധികം സമയം വേണ്ടി വന്നതായി അഗ്നിശമന സേനാംഗങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. രാത്രി 8:15 ഓടെ സ്ഥിതിഗതികൾ വിലയിരുത്തി പാത തുറന്നെങ്കിലും, രണ്ട് ലെയിനുകൾ വീണ്ടും അടച്ചിടേണ്ടി വന്നതായി അധികൃതർ വ്യക്തമാക്കി.


എം 25 പാതയിൽ ഉണ്ടായ തടസ്സം ലണ്ടനിലെ യാത്രക്കാരെ മൊത്തമായി തന്നെ ബാധിച്ചു. വെസ്റ്റ് ലണ്ടൻ, ബക്കിങ്ഹാംഷെയർ, ഹെർട്ട്ഫോർഡ്ഷെയറിലെ മേപ്പിൾ ക്രോസ്സ് ഏരിയ എന്നിവിടങ്ങളിലെല്ലാം ഗതാഗത തടസ്സമുണ്ടായി. ഡൈവേർഷൻ റൂട്ടുകൾ ട്രാഫിക് പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം 25 പാതയിലെ ജംഗ്ഷൻ പതിനാറിൽ നിന്ന് എം 40 ൽ കടക്കാനാണ് യാത്രക്കാർക്ക് പ്രാഥമിക നിർദേശം നൽകിയിരിക്കുന്നത് . പിന്നീട് എം 40 ന്റെ ആദ്യ ജംഗ്ഷനിൽ നിന്ന് എ 40 തിലേക്കുള്ള ആദ്യ എക്സിറ്റ് എടുക്കേണ്ടതാണ്. പിന്നീട് എത്തുന്ന ട്രാഫിക് ജംഗ്ഷനിൽ നിന്നും എ 412 ലേയ്ക്കുള്ള ഡൈവേർഷൻ എടുക്കേണ്ടതാണ്. അതിനുശേഷം ഡെൻഹാം റെയിൽവേ ബ്രിഡ്ജിന് അടിയിൽ കൂടി മേപ്പിൾ ക്രോസ് റൗണ്ട് എബൗട്ടിൽ യാത്രക്കാർ എത്തിച്ചേരേണ്ടതാണ് എന്ന് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. റൗണ്ട് എബൌട്ടിലെ ആദ്യ എക്സിറ്റിലൂടെ കടന്ന് എ 412 നെയും എം 25 നെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലേക്ക് എത്തണം. എം 25 ലെ ജംഗ്ഷൻ 17 ലെ റൗണ്ട് എബൌട്ടിൽ മൂന്നാമത്തെ എക്സിറ്റിലൂടെ വീണ്ടും യാത്രക്കാർക്ക് എം 25 പാതയിലൂടെ യാത്ര തുടരാമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കുന്നു. ജംഗ്ഷൻ 16 മുതൽ 17 വരെയുള്ള സ്ഥലം അടച്ചിട്ടിരിക്കുന്നതിനാലാണ് ഇത്തരമൊരു ഡൈവേർഷൻ റൂട്ട് പ്രസിദ്ധപ്പെടുത്തിയത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ എല്ലാവരും തന്നെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ജോമോൻ കുര്യാക്കോസ്

ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് എരിശ്ശേരി. വിവിധയിടങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൊണ്ട് എരിശ്ശേരി ഉണ്ടാക്കാറുണ്ട്. ഇതിൽ മത്തങ്ങ എരിശ്ശേരി പലപ്പോഴും സദ്യയിൽ പ്രധാനമാണ്. സാധാരണ മത്തങ്ങ എരിശ്ശേരിയിൽ നിന്നും അല്പം വ്യത്യസ് തത നിറഞ്ഞതാണ് ഈ പാചകകൂട്ട്. ഇവിടെ മത്തങ്ങയോടൊപ്പം വെള്ളപ്പയറും ( ലോബിയ ) എരിശ്ശേരിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിനുപകരം വൻപയറും ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിൽ അല്പം മധുരമയം കൂടി ഉണ്ട്. മത്തങ്ങയും പയറും വേവിച്ച ശേഷം അതിലേക്ക് ആവശ്യമായ അരപ്പ് ഒഴിച്ച്, പിന്നീട് കടുക് വറുത്തെടുക്കുകയാണ് ചെയ്യുന്നത്.

 

ആവശ്യമായ സാധനങ്ങൾ

വെഡ് ജ് രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച മത്തങ്ങ – 400-450 ഗ്രാം

വെള്ളപ്പയർ അഥവാ ലോബിയെ ബീൻസ് – 1/2 കപ്പ്

മഞ്ഞൾപൊടി- 1/4 ടീസ്പൂൺ

മുളകുപൊടി – 1/4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങൾ

തേങ്ങ ചിരകിയത്- 3/4 കപ്പ്

ജീരകം- 1/2 ടീസ്പൂൺ

പച്ചമുളക്-1

താളിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ

കറിവേപ്പില -12 മുതൽ 15 എണ്ണം

കടുക്- 1/2 മുതൽ 3/4 ടീസ്പൂൺ

ചുവന്നമുളക്- 1 മുതൽ 2
( മുഴുവനായോ, മുറിച്ചോ, അരി കളഞ്ഞോ ഉപയോഗിക്കാം)
തേങ്ങ ചിരകിയത്- 2 മുതൽ 3
ടേബിൾസ്പൂൺ
വെളിച്ചെണ്ണ/ വെജിറ്റബിൾ ഓയിൽ-
1 മുതൽ 1.5 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം
1. വെള്ളപയർ നന്നായി കഴുകിയെടുത്ത് രണ്ട് മുതൽ രണ്ടര കപ്പ് വെള്ളവും, ആവശ്യമായ ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. വേവിച്ചശേഷം വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത് പയർ മാറ്റിവയ്ക്കുക.

2. മത്തങ്ങ കഷണങ്ങളായി മുറിച്ചതിനുശേഷം കഴുകിയെടുത്ത് മുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ പുരട്ടി അല്പസമയം വച്ച ശേഷം, മൈക്രോവേവ് അവ്നിൽ 170 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് റോസ്റ്റ് ചെയ്യുക.

3. പിന്നീട് മത്തങ്ങ കഷണങ്ങൾ ഒരു കപ്പ് വെള്ളമൊഴിച്ച് പാനിൽ വേവിക്കുക.

4. ഇതിലേക്ക് ആവശ്യമായ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.

5. പാൻ അടച്ചുവെച്ച് മത്തങ്ങാ കഷണങ്ങൾ12 മുതൽ 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചെടുക്കുക.

6. മത്തങ്ങ വേവിച്ചെടുക്കുന്ന സമയത്ത് പാനിലെ വെള്ളം വറ്റാതെ ശ്രദ്ധിക്കണം. വെള്ളം കുറയുകയാണെങ്കിൽ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്.

7. മത്തങ്ങ വേവുന്നതിനിടയിൽ, അരപ്പിനാവശ്യമായ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്സിയിൽ അര കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

8. വേവിച്ചെടുത്ത മത്തങ്ങ കഷണങ്ങളിലേക്ക്, അരപ്പൊഴിച്ച ശേഷം, വേവിച്ചെടുത്ത വെച്ച വെള്ള പയറും കൂടി ചേർക്കുക.

9. അരക്കപ്പ് വെള്ളം കൂടി ഇതിലേക്ക് ചേർക്കുക. പിന്നീട് 10 മുതൽ 12 മിനിറ്റ് വരെ ചെറിയ തീയിൽ ഇളക്കിക്കൊടുക്കുക. കറി കുറുകുകയാണെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്തുകൊടുക്കാം. ഇതിനു ശേഷം കറി അടച്ചു മാറ്റിവയ്ക്കുക.

10. താളിക്കുന്നതിനായി, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയും ചുവന്ന മുളകും ചേർക്കുക. കറിവേപ്പില മൂത്ത ശേഷം ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത്, ചെറിയ മഞ്ഞ നിറമാകുന്നതുവരെ ഇളക്കുക.

11. ചെറിയ തീയിൽ കരിഞ്ഞു പോകാതെ തേങ്ങ ഇളക്കി എടുക്കേണ്ടതാണ്.

12. തേങ്ങ മഞ്ഞനിറം ആകുമ്പോഴേക്കും ഇത് കറിയിലേക്ക് ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.

ഷെഫ് ജോമോൻ കുര്യാക്കോസ്

ആഹാരത്തോടുള്ള പ്രേമം കാരണം ഹോട്ടൽ മാനേജ്മന്റ് പഠിച്ചു കഴിഞ്ഞ് 13 വർഷമായി ലണ്ടനിൽ ജോലി നോക്കുന്നു. ഇപ്പോൾ ദി ലളിത് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുന്നു. പരിമിതികൾ ഏറെയുണ്ടായിട്ടും നമ്മുടെ നാടൻ ഫുഡിനെ അതിന്റെ രുചിക്ക് വ്യത്യാസം വരുത്താതെ കാഴ്ചയിലും പേരിലും മാറ്റം വരുത്തി അതിനെ പുതുതായി ആൾക്കാരിലേക്കു എത്തിക്കുക എന്നുള്ളതാണ് ജോമോന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ പല നാടൻ ഡിഷുകളും വളരെ ആകർഷകമായി പ്ലേറ്റിംഗ് ചെയ്ത് വിവിധ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.

ലോക പ്രശസ്ത പാചക പരിപാടി ആയ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം, ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നായ ബ്രിട്ടീഷ്മലയാളിയുടെ ദി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ,100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം ജോമോന് സ്വന്തം. ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ കൂടി ഇന്ത്യയിലെയും യൂകെയിലെയും വിവിധ കാറ്ററിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചർ, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ ലണ്ടൻ കലാഭവൻ അവതരിപ്പിച്ച ‘We shall overcome ‘ എന്ന ഓൺലൈൻ ഷോയിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളിൽ ജോമോൻ സജീവമാണ് . ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജോമോൻ ,ഭാര്യ ലിൻജോ മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവരൊപ്പം എസ്സെക്സിലെ ബാസിൽഡണ്ണിൽ താമസിക്കുന്നു.

ഹരിഗോവിന്ദ് താമരശ്ശേരി

കാലാനുസൃതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും നാഗരികതയുമെല്ലാം നമുക്ക് പുതിയൊരു പരിവേഷം നല്‍കിയെങ്കിലും എന്നും ഗൃഹാതുരത ഉണര്‍ത്തുന്ന മധുര സങ്കല്‍പ്പമാണ് മലയാളിക്ക് ഓണം. ഓണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ തുമ്പയും, കണ്ണാന്തളിയും, നെല്ലിയും, മുക്കൂറ്റിയും, തുളസിയും, കരവീരകവും, ചിലന്നിയും, കോളാമ്പിയും, കൃഷ്ണക്രാന്തിയും, കൃഷ്ണകിരീടവും, അരളിയുമെല്ലാം പ്രകൃതിയുടെ ഓര്‍മ്മകളായി നമ്മിലേക്ക് കുടിയേറുന്നത് ഒരു പക്ഷെ നമ്മുടെ പൂര്‍വികര്‍ നമുക്ക് വിശുദ്ധി കൈവിടാത്ത നല്‍കിയ ഐതിഹ്യങ്ങളുടെ ഗുണഫലങ്ങളാകാം. ഇത്തരം ഐതിഹ്യങ്ങളുടെ സത്ത ചരിത്രവസ്തുതകളെ മാനിച്ചുകൊണ്ടുതന്നെ പുതു തലമുറകളിലേക്ക് കൈമാറേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.

ഓണം മലയാളികളുടേത് മാത്രമാണെന്ന വാദം ചരിത്രപരമായി ശരിയല്ല എന്ന് രേഖപ്പെടുത്തിയിട്ടുള്ള വിശ്രുതങ്ങളായ ഒട്ടനവധി പുരാവൃത്തങ്ങളും നിരീക്ഷണങ്ങളൂം പ്രചാരത്തിലുണ്ട്. വേദങ്ങളിലെവിടെയും മഹാബലിയെ കുറിച്ചോ വാമനനെ കുറിച്ചോ പരാമര്ശിക്കപ്പെടുന്നില്ലെങ്കിലും മഹാഭാരതം മുതലിങ്ങോട്ട് രാമായണത്തിലും, ഭാഗവതത്തിലും മഹാബലിവാമന കഥ പരാമര്ശിക്കപ്പെടുന്നുണ്ട്. മഹാബലി ആരെന്നുള്ളതിന് ഐതിഹ്യങ്ങളും ചരിത്ര രേഖകളും പലതുണ്ട്. ഹിരണ്യ കശിപുവിന്റെ പുത്രനായ പ്രഹ്‌ളാദന്റെ പൗത്രനാണ് മഹാബലിയെന്ന് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. തൃക്കാക്കര വാണിരുന്ന മഹാബലിപെരുമാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും ചരിത്രകാരന്മാര്‍ അനുമാനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളില്‍ ബി സി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളില്‍ വര്‍ത്തിച്ചിരുന്ന അസീറിയയിലാണ് മഹാബലിയുടെയും ഓണത്തിന്റെയും തുടക്കമെന്ന് എന്‍ വി കൃഷ്ണ വാര്യരെപ്പോലുള്ള ചരിത്ര ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അസീറിയയുടെ തലസ്ഥാനമായിരുന്ന നിനവെ പട്ടണത്തില്‍ നടത്തിയ ഉദ്ഘനനങ്ങളില്‍ നിന്ന് അസീറിയ ഭരിച്ചിരുന്ന രാജവംശ പരമ്പരയിലെ ഒരു രാജാവായിരുന്നിരിക്കാം മഹാബലി എന്ന് കണക്കാക്കപ്പെടുന്നു. ‘അസൂര്‍ ബാനിപ്പാല്‍’ എന്ന് അറിയപ്പെട്ടിരുന്ന ചക്രവര്‍ത്തിയാണ് പിന്നീട് മഹാബലിയായി അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു. പുരാണങ്ങളില്‍ പറയപ്പെടുന്ന ശോണിതപുരം ബലിയുടെ പുത്രനായ ബാണന്റെ രാജധാനിയാണ്. ഈ ശോണിതപുരവും അസ്സീറിയയുടെ തലസ്ഥാനമായ നിനേവയും ഒന്നുതന്നെയാണെന്നും ദ്രാവിഡരുടെ മൂലവംശങ്ങളില്‍ ഒന്ന് അസ്സീറിയയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നും എന്‍ വി സൂചിപ്പിക്കുന്നുണ്ട്. ഇന്നത്തെ സിറിയയുടെയും, ഈജിപ്റ്റിന്റെയുമെല്ലാം മാതൃദേശമായിരുന്ന അസീറിയയില്‍നിന്ന് ഏതോ ചരിത്രാതീത കാലത്തു ലോകത്തിന്റെ നാനാഭാഗത്തേക്ക് കുടിയേറിയ ജനവര്ഗങ്ങളില്‍ മലയാളികളടങ്ങുന്ന സമൂഹം മാത്രം ആ ചക്രവര്‍ത്തിയുടെയും, ഓണമായി പിന്നീട് പരിണമിച്ച ആഘോഷത്തിന്റെയും ചരിത്രത്തെ ഐതിഹ്യമാക്കി കൂടെ കൊണ്ടുനടന്നതാകാം എന്ന് കരുതിപ്പോരുന്നു.

സംഘകാല കൃതികളായ മധുരൈകാഞ്ചിയിലും, തിരുപല്ലാണ്ട് ഗാനത്തിലുമെല്ലാം ദ്രാവിഡത്തനിമ പുലര്‍ത്തുന്ന ആഘോഷമായി ഓണം പ്രതിപാദിക്കപ്പെടുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മാമാങ്കത്തിന്റെ തീരുമാനമനുസരിച് ബുദ്ധമത പ്രചരണം തടയുവാനും ജനങ്ങള്‍ക്കിടയില്‍ ഐക്യം ഉറപ്പിക്കുവാനും ഒരു ദേശീയോത്സവമായി വിളംബരം ചെയ്ത് ഓണം വിപുലമായി ആഘോഷിക്കുവാന്‍ ആരംഭിച്ചതായി മഹാകവി ഉള്ളൂര്‍ ഓണത്തെ മാമാങ്കവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മതം മാറി മക്കത്തുപോയത് ചിങ്ങമാസത്തിലെ തിരുവോണനാളിലാണെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ ദിവസം പുതുവര്ഷപ്പിറവിയായി ആഘോഷിക്കുവാന്‍ തുടങ്ങിയെന്നും മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്‍ അഭിപ്രായപ്പെടുന്നു. തിരുവോണം ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നു. ഓണത്തിനു പരശുരാമാനുമായി ബന്ധപ്പെടുത്തി പറഞ്ഞുപോരുന്ന വേറൊരു ഐതിഹ്യവും നിലവിലുണ്ട്.
ഇത്തരത്തില്‍ ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രമതപണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും, പൊതുവെ ചരിത്രത്തെയും സ്മാരകങ്ങളെയും തനിമവിടാതെ നിലനിര്‍ത്തുവാന്‍ മലയാളികള്‍ക്ക് സാധിക്കുണ്ടോ എന്നത് തര്‍ക്കവിധേയമാണെങ്കിലും, മറ്റനേകം സംസ്‌കാരങ്ങള്‍ കൈയൊഴിഞ്ഞ ഓണം പോലൊരു ഉത്സവം ഇന്നും ചരിത്ര വസ്തുതകള്‍ മാറ്റിനിര്‍ത്തി ഒരു ഐതിഹ്യമായി നിലനിര്‍ത്തുവാന്‍ മലയാളിക്ക് സാധിക്കുന്നുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഏതിലും മതരാഷ്ട്രീയ ചിന്തകള്‍ തിരുകുന്ന ഇക്കാലത്തും ഓണം പോലൊരു മിത്ത് വൈവിധ്യമേറിയ ആഘോഷങ്ങള്‍ കൊണ്ട് നമ്മെ പരസ്പരം അടുപ്പിക്കുന്നു. കേരളത്തില്‍ എങ്ങും പ്രചുരപ്രചാരം സിദ്ധിച്ച തുമ്പിതുള്ളല്‍, തൃക്കാക്കര അത്തപൂവട, ആറന്മുള ഉത്രട്ടാതി വള്ളംകളി, തൃപ്പൂണിത്തുറ അത്തച്ചമയം, വടക്കേ മലബാറിലെ ഓണത്താര്, ഓണപ്പൊട്ടന്‍, അമ്പലപ്പുഴ വേലകളി, വള്ളുവനാട്ടിലെ ഓണവില്ല്, കുന്നംകുളത്തെ ഓണത്തല്ല്, തൃശൂരിലെ പുലിക്കളി, എന്നിങ്ങനെ ജാതിമതവര്‍ഗ്ഗവര്‍ണ്ണദേശ വ്യത്യാസമില്ലാതെ മലയാളികളെ ആഘോഷങ്ങള്‍ കൊണ്ട് ഒരുമിപ്പിക്കുന്നതില്‍ ഓണം വഹിക്കുന്ന പങ്ക് ചെറുതല്ല.

ലോകത്തെവിടെ മലയാളി ഉണ്ടെങ്കിലും അവിടെ ഓണമുണ്ട്. പ്രവാസിയായ മലയാളിയെയും മാവേലി സങ്കല്പത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം ഒരുപക്ഷെ സ്വന്തം നാട്ടില്‍ ജീവിച്ചു മതിവരാതെ നാടുകടക്കേണ്ടിവന്ന അവസ്ഥ തന്നെയായിരിക്കണം.
ഉത്തരാധുനികതയുടെ ജീവിതപ്പാച്ചിലില്‍ ഉത്രാടപ്പാച്ചിലിനും, തിരുവോണത്തിനും, ആചാരങ്ങളുടെ തനിമയ്ക്കുമെല്ലാം മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു. പ്രവാസികളുടെ ഓണമെന്ന സങ്കല്പം സദ്യയിലേക്കും, തിരുവാതിര കളിയിലേക്കും ചുരുങ്ങുമ്പോഴും, ആഘോഷങ്ങള്‍ ലഹരിയില്‍ ഒതുങ്ങുമ്പോഴും, ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ജനകീയനായി ജീവിച്ച ജനാധിപത്യ വാദിയായ ഒരു മാവേലിയെ മനസ്സിലെവിടെയോ സൂക്ഷിക്കുവാന്‍ കഴിയുന്നു എന്നത് വര്‍ത്തമാനകാലത്തും പ്രവാസി മലയാളിയുടെ സ്വപ്നങ്ങള്‍ക്ക് നിറവും പ്രതീക്ഷയും പകരുന്നുണ്ട്. പ്രവാസിയില്‍ പ്രവൃത്തിക്കുന്ന ആ നിഷ്‌കളങ്കമായ മാവേലി മനസ്സു തന്നെയാകാം ഓണം മലയാളക്കരയെക്കാള്‍ മനോഹരമായി ഞങ്ങളാണ് ആഘോഷിക്കുന്നതെന്ന അതിവാദം ഓരോ പ്രവാസിയെക്കൊണ്ടും അഭിമാനപൂര്‍വ്വം പറയിപ്പിക്കുന്നതും!

ഏതെങ്കിലും ഒരു മതത്തിന്റെയോ, ദേശത്തിന്റെയോ, ഭാഷയുടെയോ, മാത്രമായി നിലനില്‍ക്കാന്‍ കഴിയാതെ എല്ലാവര്‍ക്കും പങ്കുചേരുവാന്‍ ഇടമുള്ള പ്രകൃതിയുടേതായ ഉത്സവമായി ഏകദേശം രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി നമ്മോടൊപ്പം നിലല്‍ക്കുകയാണ് ഓണം എന്ന സങ്കല്പം. വൈലോപ്പിള്ളി ശ്രീധരമേനോന്‍ സൂചിപ്പിക്കുന്നതുപോലെ ഒരിക്കലും അവസാനിക്കുവാന്‍ പാടില്ലാത്തതായ ഒരു സ്വപ്നമായി ഓണം ഒട്ടനവധി പുരുഷായുസ്സിനുമപ്പുറം നിലനില്‍ക്കേണ്ടതുണ്ട്. മനുഷ്യരാശിയുടെ ഉത്ഭവം മുതല്‍ തന്നെ പ്രകൃതിയോടും പൂക്കളോടുമെല്ലാം പുലര്‍ത്തിവന്ന ആദിമമായ സൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒരു ചെറിയ ചെപ്പിനകത്താക്കി പുതു തലമുറയ്ക്ക് കൈമാറുവാന്‍ ഓണം എന്ന ഐതിഹ്യത്തെ മലയാളിക്ക് കൂടെ കൊണ്ടുനടന്നെ മതിയാകൂ.

‘നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ
മാളിയോരോണപ്പൊന്‍ കിരണങ്ങള്‍’ –

‘ഓണപാട്ടുകാര്‍’ (വൈലോപ്പിള്ളി)

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊള്ളുന്നു

 


ഹരിഗോവിന്ദ്
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് ഐരാപുരത്ത് ജനനം. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ബക്കിങ്ഹാംഷെയറില്‍ എയ്ല്‍സ്ബറിയില്‍ താമസം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (NHS) ബിസിനസ്സ് ഇന്റലിജിന്‍സ് മാനേജരായി ജോലി ചെയ്യുന്നു. UK correspondent ആയി ടീവീ ചാനലുകളിലും പത്രമാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സിനിമ, കവിത, സാഹിത്യം എന്നിവ ഇഷ്ട മേഖലകളാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ പുതുക്കൽ പ്രക്രിയ വൈകുന്നതിനാൽ ഡ്രൈവർമാർക്ക് പുതുക്കിയ ലൈസൻസ് ലഭിക്കുന്നതിനായി അഞ്ച് മാസത്തോളം കാത്തിരിക്കേണ്ടി വരും. എന്നാൽ ഈ കാലതാമാസം ഒഴിവാക്കാനായി ഓൺലൈൻ വഴി ലൈസൻസ് പുതുക്കണമെന്ന് ഉടമകളോട് ഡി‌വി‌എൽ‌എ ആവശ്യപ്പെട്ടു. നിലവിലെ കോവിഡ് സാഹചര്യം കാരണമാണ് ആപ്ലിക്കേഷനുകളിൽ കാലതാമസം വന്നതെന്ന് അവർ അറിയിച്ചു. 10 ആഴ്ച മുമ്പ് ജൂൺ 9 ന് അപേക്ഷ സമർപ്പിച്ച ഉടമകളുടെ ലൈസൻസ് പുതുക്കൽ നടപടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതുക്കൽ പ്രക്രിയ പൂർണമാകാൻ 6 മുതൽ 10 ആഴ്ച വരെ സമയം എടുക്കുമെന്ന് ഏജൻസി വെബ്സൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ ജൂൺ 9 ന് അപേക്ഷ സമർപ്പിച്ചവർക്ക് അവരുടെ രേഖകൾ ലഭിക്കാൻ അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും.

“ഈ അസൗകര്യമുണ്ടായതിൽ ഞങ്ങൾ ഖേദം അറിയിക്കുന്നു. പക്ഷേ നിങ്ങളുടെ അപേക്ഷ പൂർത്തിയാക്കാൻ കഴിയുന്നത്ര വേഗത്തിൽ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്.” ഡി‌വി‌എൽ‌എ പറഞ്ഞു. “ഓരോ ദിവസവും 60,000 -ത്തോളം മെയിലുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.” അവർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഓൺലൈൻ അപേക്ഷകൾക്ക് കാലതാമസമില്ലെന്ന് ഏജൻസി പറയുകയും സാധ്യമായിടത്ത് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കുകയും ചെയ്തു. സാമൂഹിക വിദൂര നിയമങ്ങൾ കാരണം വളരെ കുറച്ചു ജീവനക്കാർ മാത്രമേ ഉള്ളെന്നും അതിനാൽ അപേക്ഷകൾ പരിശോധിച്ച് നടപടിയാക്കുന്നതിനാൽ കാലതാമസം ഉണ്ടാകുമെന്നും ഡി‌വി‌എൽ‌എ വക്താവ് അറിയിച്ചു. “ഞങ്ങളുടെ ഓൺലൈൻ സേവനങ്ങളിൽ ഈ പ്രശ്നം ഇല്ല. കാലതാമസമില്ലാതെ പ്രവർത്തിക്കുന്നത് തുടരുന്നുണ്ട്. ഭൂരിഭാഗം ഇടപാടുകളും ഓൺലൈനിൽ നടത്താവുന്നതാണ്.” അദ്ദേഹം വ്യക്തമാക്കി.

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ആഴ്ചകളായിരുന്നു കടന്നു പോയത്. ആദ്യ കാലങ്ങളിൽ ചെറിയ കുട്ടികളുമായി യുകെയിൽ എത്തി നഴ്‌സറി, പ്രൈമറി ക്ലാസുകളിലേക്ക് മാത്രമായി ഓടിക്കൊണ്ടിരുന്നവർ… കാലം മാറി കഥ മാറി എന്നതുപോലെ കുട്ടികൾ വളർന്ന് പതിനൊന്നാം ക്ലാസും എ ലെവലും ഒക്കെയായപ്പോൾ രക്ഷകർത്താക്കളുടെ ചങ്കിടിപ്പിന്റെ സ്പീഡ് കൂടി എന്നത് ഒരു യാഥാർത്യമാണെങ്കിലും കാര്യമായി കുട്ടികൾക്കുവേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു ഒന്നര വർഷം.. കൊറോണയിൽ കുട്ടികൾ വീട്ടിൽ ആവുകയും കൂടി ചെയ്തപ്പോൾ തന്നെ പലരുടെയും ജീവിത ശൈലി തന്നെ മാറിമറിഞ്ഞു.

ഇതൊക്കെയാണെകിലും മലയാളി കുട്ടികൾ കഠിനാധ്വാനം നടത്തി എന്നതിന്റെ ബഹിഷ്‍സ്പുരണങ്ങൾ ആയി നല്ല റിസൾട്ടുകൾ ആണ് ഇപ്പോഴും പുറത്തുവരുന്നത്. കഠിനാധ്വാനികളായ സ്റ്റോക്ക് ഓൺ ട്രെന്റിലെ പെൺകുട്ടികളാണ് ഇന്നത്തെ താരങ്ങൾ. ജി സി എസ് ഇ പരീക്ഷയിൽ ഉന്നത വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ഹന്ന സോബിച്ചൻ: ന്യൂപോർട്ട് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനിയാണ്. ചിത്രരചനയിൽ ബഹുമിടുക്കി. ഉന്നത വിജയം നേടിയെടുത്ത ഹന്ന, അതെ സ്കൂളിൽ തന്നെ സയൻസ് വിഷയങ്ങൾ ലഭിക്കുകയും എ ലെവൽ ചെയ്യാൻ തീരുമാനിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ. സോബിച്ചൻ ബിന്ദു ദമ്പതികളുടെ മൂന്ന് കുട്ടികളിൽ മൂത്ത കുട്ടിയാണ് ഹന്ന.

ആൻസ് ജോജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജോജി ജോസഫ്  വിൻസി ദമ്പതികളുടെ മകൾ. എല്ലാ വിഷയങ്ങൾക്കും മികവുറ്റ വിജയം. തുടർ പഠനം സെന്റ് ജോസഫ് കോളേജിൽ തന്നെ. ഇഷ്ടപ്പെട്ട സയൻസ് വിഷങ്ങൾ എടുത്തു എ ലെവലിന് ചേർന്നിരിക്കുന്നു. കോട്ടയം വാകത്താനം സ്വദേശി. ആൻസിന്‌ ഒരു സഹോദരൻ ഉണ്ട്.

ശിൽപ എലിസബത്ത് ജോസ്.. തൊടുപുഴ സ്വദേശിയായ ജോസ് മാത്യു ഷിജി ദമ്പതികളുടെ മൂത്ത മകൾ. കൊറോണയിൽ തളരാതെ വിലയേറിയ സമയം ക്രിയാത്‌മകമായി ഉപയോഗിച്ചപ്പോൾ എത്തിയത് പ്രതീക്ഷിച്ചതിനും മുകളിൽ ഉള്ള ജി സി എസ് ഇ ഫലം. മാതാപിതാക്കളെപ്പോലെ തന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കണമെന്ന ആഗ്രഹം സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.

റ്റാനിയ ക്രിസ്‌റ്റി..  മോനിപ്പള്ളി സ്വദേശി ക്രിസ്റ്റി ഷെറിൻ ദമ്പതികളുടെ മകൾ. യുക്മ കലാമേള  നൃത്തവേദികളിലെ നിറസാന്നിധ്യം. സ്റ്റോക്ക് മിഷനിലെ കുട്ടികളെ ഏകോപിക്കാൻ മുന്നിട്ടിറങ്ങുന്ന ഒരു കൊച്ചു നേതാവ്. സാമൂഹ്യ രംഗത്തെ പ്രവർത്തനം പോലെ തന്നെ പഠനത്തിലും ശ്രദ്ധ ഊന്നിയപ്പോൾ തിരികെ ലഭിച്ചത് മിന്നും തിളക്കം. മുന്തിയ ഗ്രേഡ് ലഭിച്ചതിലൂടെ ആഗ്രഹിച്ച  വിഷയങ്ങളോടെ എ ലെവൽ അഡ്മിഷൻ. മലയാളം യുകെയുടെ അവാർഡ് ദാനച്ചടങ്ങിൽ നൃത്തത്തിന്റെ മാസ്സ്മരികത തീർത്ത സ്റ്റോക്കിലെ നൃത്ത ടീമിലെ അംഗം കൂടിയാണ് റ്റാനിയ.

ലിസ് ജോസ്:  കൊച്ചി കടവന്ത്ര സ്വദേശി ജോസ് വർഗ്ഗിസ് രേണുക ജോസ് ദമ്പതികളുടെ നാല് കുട്ടികളിൽ രണ്ടാമത്തെ കുട്ടി. ലിസ് ഏറ്റെടുത്ത ഉത്തരവാദിത്വം പൂർണ്ണമായി വിനയോഗിച്ചപ്പോൾ എത്തിയത് മിന്നും വിജയം. എ ലെവലിൽ തിരഞ്ഞെടുത്തത് സൈകോളജി ഉൾപ്പെടുന്ന വിഷയങ്ങൾ.  പഠിക്കുന്നതിൽ മിടുക്കി എന്ന പോലെ തന്നെ പഠനേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ. സ്റ്റോക്ക് പള്ളിയിലെ കുട്ടികളുടെ ഗായസംഘത്തിലെ അംഗവും വയലിനിൽ ഗ്രേഡ് ആറ്‌ (Grade 6) നേടിയിരിക്കുന്ന പെൺകുട്ടിയാണ്. ഇതിനെല്ലാം പുറമെ അവശതയനുഭവിക്കുന്ന മനുഷ്യ ജീവിതങ്ങളെ സഹായിക്കുന്ന ചാരിറ്റി സംഘടനായ ഡഗ്ലസ് മാക്‌മിലൻ ചാരിറ്റി പ്രവർത്തക കൂടിയാണ് ഈ കൊച്ചുമിടുക്കി.

ഉന്നത വിജയം നേടിയ ഹന്ന സോബിച്ചൻ, ആൻസ് ജോജി, ശിൽപ എലിസബത്ത് ജോസ്, റ്റാനിയ ക്രിസ്‌റ്റി, ലിസ് ജോസ് എന്നിവർക്ക് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ  അറിയിച്ചുകൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കാബൂൾ : അഫ് ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഭരണം ഉറപ്പാക്കാനുള്ള താലിബാൻ ശ്രമങ്ങൾക്കിടെ നടക്കുന്നത് ദാരുണ കൊലപാതകങ്ങൾ. ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു വീഴ്ത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ ഉറപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്. താഖർ പ്രവശ്യയിലെ തലോഖാനിലാണ് ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയത്. സ്ത്രീയുടെ മൃതദേഹത്തിനു സമീപം രക്തം തളംകെട്ടി കിടക്കുന്നതും മാതാപിതാക്കൾ സമീപം ഇരിക്കുന്നതിന്റെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താലിബാന്റെ കീഴിലുള്ള അഫ്ഗാൻ ജനതയുടെ ജീവിതം 20 വർഷം മുമ്പ് അവരുടെ അവസാന ഭീകരവാഴ്ചയുടെ കാലത്തെപ്പോലെ തന്നെ ക്രൂരമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പോരാളികൾ വെടിവച്ചതിനെത്തുടർന്ന് ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെളുത്ത താലിബാൻ പതാക നീക്കം ചെയ്ത് അഫ്ഗാനിസ്ഥാൻ പതാക സ്ഥാപിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളിൽ നിന്ന് തോക്ക് ചൂണ്ടി വലിച്ചിഴച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഒസാമ ബിൻ ലാദനുമായി ബന്ധമുള്ള ഒരു താലിബാൻ മേധാവി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുന്നുവെന്ന് ഒരു മുൻ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കാർ മോഷ്ടാവെന്ന് ആരോപിക്കപ്പെട്ടയാളുടെ ദേഹത്ത് ടാർ ഒഴിച്ച സംഭവം കാബൂളിലാണ് നടന്നത്. ഇയാളെ കൈകൾ കൂട്ടിക്കെട്ടി ആൾക്കൂട്ടം ചുറ്റും നിൽക്കുന്നത് ദൃശ്യത്തിൽ ഉണ്ട്. ഭരണം ഏറ്റെടുക്കുന്നത് പുതിയ താലിബാൻ ആണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ദൃശ്യങ്ങളും അഫ് ഗാനിൽ നിന്നുള്ള റിപ്പോർട്ടുകളും അതല്ല സൂചിപ്പിക്കുന്നത്.

അതേസമയം അഫ് ഗാനിസ്ഥാനിൽ യുകെ നടത്തിയ ഇടപെടലുകളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന് പരക്കെ വിമർശനം. സാന്നിധ്യം നിലനിർത്താൻ യുകെ കൂടുതൽ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. വിമുക്തഭടന്മാർക്ക് കൂടുതൽ സഹായം നൽകണമെന്ന് മുൻ മന്ത്രി ജോണി മെർസർ അവശ്യപ്പെട്ടു. 2001 ലെ താലിബാൻ അധിനിവേശത്തിന് ശേഷം അഫ് ഗാൻ ജനത മെച്ചപ്പെട്ട വിദ്യാഭ്യാസവും സ്ത്രീകളുടെ അവകാശങ്ങളും സ്വതന്ത്ര തിരഞ്ഞെടുപ്പുകളും ആസ്വദിച്ചുവെന്നും അതേസമയം, അൽ-ക്വയ്ദ ഭീകരർ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും ജോൺസൺ അറിയിച്ചു. താലിബാനെതിരെ പോരാടാനുള്ള അഫ് ഗാൻ സൈന്യത്തിന്റെ സന്നദ്ധതയെ ചോദ്യം ചെയ്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നടപടി ലജ്ജാകരമാണെന്ന് കോമൺസ് വിദേശകാര്യ സമിതി അധ്യക്ഷനും എംപിയുമായ ടോം തുഗെൻഡാട്ട് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്കൂളുകളിൽ അഞ്ചു വിദ്യാർഥികളെങ്കിലും കോവിഡ് പോസിറ്റീവായാൽ ക്ലാസ്സുകൾ തുറസ്സായ സ്ഥലത്ത് നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മേധാവികൾ. കൂടുതൽ വായുസഞ്ചാരം ലഭിക്കുന്നതിന് ഇത്തരത്തിൽ ക്ലാസുകൾ നടത്തുന്നത് സഹായകരമാകും എന്നാണ് അവർ വിലയിരുത്തിയത്. എന്നാൽ അപ്രായോഗികമായ തീരുമാനമാണ് ഇതെന്ന് നിരവധിപ്പേർ കുറ്റപ്പെടുത്തി. തികച്ചും അസംബന്ധമായ ഒരു തീരുമാനമാണ് ഇതെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ജോയിന്റ് ലീഡർ മേരി ബൗസ്റ്റഡ് വ്യക്തമാക്കി. കാറ്റും, മഴയുമുള്ള സമയത്ത് തുറസായ സ്ഥലത്തുള്ള ക്ലാസ്സുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് അധികൃതർ പുനർവിചിന്തനം ചെയ്യണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയർന്നിട്ടുണ്ട്. മുൻ വിദ്യാഭ്യാസ സെക്രട്ടറി ലോർഡ് ബേക്കറും തീരുമാനത്തെ കുറ്റപ്പെടുത്തി മുന്നോട്ടുവന്നിട്ടുണ്ട്.


ഡിപ്പാർട്ട്മെന്റ് ഫോർ എജുക്കേഷൻ പുറത്തിറക്കിയ കുറിപ്പിലാണ് പുതിയ തീരുമാനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകളിൽ 5 കുട്ടികളിൽ കൂടുതൽ പോസിറ്റീവ് ആയാൽ തുറസായ സ്ഥലത്ത് ക്ലാസുകൾ നടത്തണമെന്നും, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ക്ലാസ് റൂമുകളിൽ കൂടുതൽ വായു സഞ്ചാരത്തിനുള്ള വഴികൾ ഉറപ്പാക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്കൂളിലെ എല്ലാ ഇടങ്ങളും, പ്രത്യേകിച്ച് കുട്ടികൾ ഒരുമിച്ചു ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം തന്നെ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നുണ്ട്. എന്നാൽ വിദ്യാഭ്യാസ വകുപ്പിൻെറ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അപ്രായോഗികവും അസംബന്ധവും ആണെന്ന പ്രതികരണമാണ് നിരവധി ഇടങ്ങളിൽ നിന്നും ഉണ്ടായിരിക്കുന്നത്. കുട്ടികൾക്ക് മേൽ ഒരു തരത്തിലുള്ള സമ്മർദവും ഉണ്ടാകരുതെന്ന ആവശ്യമാണ് എല്ലാവരും ഒരുപോലെ മുന്നോട്ടുവയ്ക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

നിരന്തരമായി നമ്മുടെ വ്യവഹാരങ്ങളിൽ കടന്നു വരുന്ന ഒന്നാണ് സംസ്കാരം. നാം ജീവിക്കുന്ന പരിസരത്തെ അധിഷ്ഠിതമാക്കിയാണ് പൊതുവേ സംസ്കാരം വ്യവഹരിക്കപ്പെടുന്നതെങ്കിലും സംസ്കാരം എന്ന പദം അതിനുമപ്പുറത്തേക്കുള്ള അർത്ഥങ്ങളെ ഉൾക്കൊള്ളുന്നുണ്ട്. വരേണ്യതയിൽ നിന്നും അതിഭൗതികതയിൽ നിന്നുമൊക്കെ സംസ്കാരത്തെ മോചിപ്പിച്ചു കൊണ്ട് ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന ഭൂമികയിൽ അതിനെ പ്രതിഷ്ഠിക്കുന്ന സമീപനത്തെയാണ് പൊതുവേ സാംസ്കാരിക പഠനം എന്ന് വിവക്ഷിക്കുന്നത്. സാംസ്കാരിക പഠനം എന്നത് കേവലം സംസ്കാരത്തെ കുറിച്ച് മാത്രമുള്ള പഠനമല്ല. സാംസ്കാരിക ഘടകങ്ങളെ മുൻനിർത്തി സാഹിത്യ പഠനവും കലാനിരൂപണവും നടത്തുന്ന പദ്ധതിയാണ് അത്. ഈ മേഖലയിൽ ഊന്നിക്കൊണ്ടുള്ള പഠനത്തിലാണ് ജനപ്രിയസംസ്കാരം എന്ന സംജ്ഞ ഉപയോഗിക്കപ്പെടുന്നത്. സാംസ്‌കാരിക ചിന്തകളിൽ ആധുനികത രൂപപ്പെടുത്തിയ വരേണ്യ – ജനപ്രിയ വിഭജനങ്ങളെ ചരിത്രപരവും സൈദ്ധാന്തികവുമായി ചോദ്യം ചെയ്യുന്ന നിലപാടുകളാണ് ഈ രംഗത്ത് പ്രാധാന്യം നേടുന്നത്. സാമാന്യ ജനങ്ങൾ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സംസ്കാരത്തെയാണ് ജനപ്രിയ സംസ്കാരം എന്ന് വിളിക്കുന്നത്. ധാരാളം പേർ ഇഷ്ടപ്പെടുന്നത് എന്നാണ് ജനപ്രിയസംസ്കാരത്തിന് പൊതുവായി നൽകുന്ന നിർവചനം. ഈ നിർവചനപ്രകാരം ജനപ്രിയ സംസ്കാരത്തിന്റെ മുഖമുദ്രയായി തന്നെ പറയാവുന്ന ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ചലച്ചിത്രം. ജനജീവിതത്തെ സാമാന്യമായി പ്രതിഫലിപ്പിക്കുന്ന കല എന്ന നിലയിൽ ചലച്ചിത്രം മറ്റ് രൂപങ്ങളെക്കാളേറെ ജനകീയമാണെന്ന് പറയാം. ഓരോ കാലത്തും ഓരോരോ പ്രതിസന്ധികൾ പിന്നിട്ടാണ് സിനിമ കടന്നുവന്നത്. ഏറ്റവും ഒടുവിലായി കോവിഡ് മഹാമാരിയെയും അതിജീവിച്ചുകൊണ്ട് സിനിമ മുന്നോട്ടു നീങ്ങുന്നതായി കാണാം. ഈ പശ്ചാത്തലത്തിൽ കോവിഡ് കാലത്തെ മലയാള സിനിമയെ കുറിച്ചുള്ള ഒരു അന്വേഷണം ആണിവിടെ.

ജനപ്രിയസംസ്കാരവും സിനിമയും

ബഹുജനസമൂഹത്തെ സംസ്കാരവുമായി ബന്ധപ്പെടുത്തി പഠിക്കുന്ന പ്രവണത ആരംഭിക്കുന്നത് അമേരിക്കൻ, ഫ്രഞ്ച് വിപ്ലവങ്ങൾക്ക് ശേഷമാണെന്ന് റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉപഭോക്തൃ സമൂഹത്തിന്റെ രൂപപ്പെടലോടെ സംജാതമായ രണ്ടാം വ്യവസായവിപ്ലവത്തിന്റെ സന്ദർഭം, ഇലക്ട്രോണിക് ബഹുജനമാധ്യമങ്ങളുടെ വികാസത്തിലേക്കു മാറുന്ന അവസ്ഥയ്ക്കാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി സാക്ഷ്യം വഹിക്കുന്നത്. സിനിമയായിരുന്നു ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രീതിയാർജിച്ചതുമായ സംസ്കാരരൂപം. 1914 ഓടെ, മനുഷ്യൻ കണ്ടുപിടിച്ചവയിൽ ഏറ്റവും ജനസമ്മതിയാർജ്ജിച്ച സംസ്കാരരൂപമായി സിനിമ മാറിയെന്ന് റെയ്മണ്ട് വില്യംസ്‌ നിരീക്ഷിക്കുന്നുണ്ട്.
ആശയവിനിമയശേഷിയുടെ കാര്യത്തിൽ മറ്റേതു മാധ്യമത്തേക്കാളും കഴിവ് സിനിമയ്ക്കുണ്ട്. വ്യത്യസ്തവിഭാഗങ്ങളിലും തരങ്ങളിലുമുള്ള ജനസമൂഹത്തെ ഒന്നായി കൂട്ടി അവരെ അഭിമുഖീകരിക്കുവാൻ സിനിമയ്ക്ക് കഴിയുന്നു. പൊതുജനത്തെ ഒന്നാകെ ആകർഷിക്കുന്ന ജനപ്രിയ സിനിമയുടെ ആഖ്യാനഘടനയാണ് അതിനെ സവിശേഷവൽക്കരിക്കുന്നതും നിലനിർത്തുന്നതും. പാട്ടും നൃത്തവും സംഘട്ടനങ്ങളും ഹാസ്യപ്രകടനങ്ങളും ജനപ്രിയ സിനിമയുടെ ആഖ്യാനഘടനയിൽ മുഖ്യപങ്കു വഹിക്കുന്നു. സാധാരണജനതയുടെ ബോധമനസ്സിനെ ആഹ്ലാദിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമയുടെ വ്യവഹാരമണ്ഡലത്തെ പിൻപറ്റി അനേകം സംയോജകങ്ങൾ നിലനിൽക്കുന്നു. സജീവമായ വർത്തമാനത്തിലാണ് ചലച്ചിത്രം പ്രേക്ഷകന് മുന്നിൽ ചുരുളഴിയുന്നത്. പ്രകൃതി, വസ്തുക്കൾ, വേഷം, ഭാഷ, ഭക്ഷണം, ശില്പം, വാസ്തുശില്പം, കൃഷി, വാണിജ്യം, വഴി, വാഹനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അടയാളങ്ങളും വിവരങ്ങളും ഒരു സിനിമയുടെ ചിത്രീകരണത്തിൽ വന്നുചേരുന്നു. എത്ര ഉദാസീനമായും അവിദഗ്ധമായും ചിത്രീകരിച്ചാലും അവയെല്ലാം ചേർന്ന് ഗതകാലത്തിന്റെ ഒരു പകർപ്പ് അവശേഷിപ്പിക്കുന്നു. സിനിമ ഒരേസമയം അത് വർത്തിക്കുന്ന സംസ്കാരത്തിന്റെ ചുവരെഴുത്തു നടത്തുകയും ഒപ്പം അതിന്റെ ചാലകശക്തിയായി മാറുകയും ചെയ്യുന്നു. സംസ്കാരത്തിന്റെ നിഷ്പക്ഷമായ രേഖപ്പെടുത്തൽ മാത്രമല്ല സിനിമ ചെയ്യുന്നത്. ഒരുപക്ഷേ അതിനേക്കാൾ ഉപരിയായി ചിലപ്പോൾ ചിത്രകലയ്ക്കും സംഗീതത്തിനും കഴിയുന്നതിനേക്കാൾ ഉപരിയായി, അതിന്റെ ദൃശ്യശ്രാവ്യസിദ്ധികൾ കാരണം കലയെ ഫലവത്തായി സ്വീകരിക്കുവാനും അനുഭവവേദ്യമാക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്.

ലോകസിനിമയിലെ മഹാമാരി കാഴ്ചകൾ

ഒന്നാം ലോകമഹായുദ്ധത്തിനു തൊട്ടുപിന്നാലെ 1918-1920 കാലത്ത് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തിന് കാരണമായ സ്പാനിഷ് ഫ്ളൂ എന്ന വൈറസ് രോഗം ചലച്ചിത്രം ശബ്ദിച്ചു തുടങ്ങുന്നതിനു മുന്നേ നേരിട്ട ആദ്യത്തെ പ്രതിസന്ധിയായിരുന്നു. അക്കാലത്ത് ഏറ്റവും വലിയ വിനോദവ്യവസായമായി വളർന്നുകൊണ്ടിരുന്ന ഹോളിവുഡ് സ്തംഭനത്തിലാവുകയും തിയേറ്ററുകൾ മിക്കതും അടച്ചിടുകയും ചെയ്തു. കാലിഫോർണിയയിൽ ഏഴ് ആഴ്ചയോളം തിയേറ്ററുകൾ തുറന്നില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയിലെ ഏതു പ്രതിസന്ധിയും അവിടെ മാത്രമുള്ള പ്രശ്നമല്ലാതിരിക്കുകയും പ്രേക്ഷകർ എന്ന വലിയ സമൂഹത്തിന്റെ കൂടി ഉത്കണ്ഠയും ആനന്ദവും ജിജ്ഞാസയും ആഘോഷവുമൊക്കെയായി സിനിമ മാറുകയും ചെയ്തിട്ടുണ്ട്. സാംക്രമികരോഗങ്ങൾ സിനിമാ ഭാവനകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
മഹാരോഗങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടിയായ ‘കണ്ടാജിയൻ’ (സ്റ്റീവൻ സോഡേഴ്സ്ബർഗ്/2011), ഫ്ലൂ (കൊറിയൻ, കിം സുംഗ് സു /2013), വൈറസ് വ്യാപനം സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെ നേരിട്ടനുഭവിപ്പിക്കുന്ന ചിത്രമായ ‘ഔട്ട്ബ്രേക്ക്‌’. (വൂൾഫ്ഗാൻഗ് പീറ്റേഴ്സൻ/1995), വൈറസ് വ്യാപനത്തിന്റെ ഫാന്റസിക്കലായ ദൃശ്യവൽക്കരണമായ 12 മങ്കീസ് ( ടെറി ഗില്ല്യം/1995) എന്നീ ചിത്രങ്ങളുടെയെല്ലാം പൊതുവായ സവിശേഷത, അവ കൊറോണ പോലൊരു രോഗവ്യാപനത്തിന്റെ കാലത്ത് പ്രത്യേക പ്രാധാന്യമുള്ളവയായിത്തീരുന്നു എന്നതാണ്. കോവിഡ് കാല പ്രതിസന്ധികളും ആകുലതയും ചിത്രങ്ങൾക്ക് പ്രമേയമാകുകയും കോവിഡ് കാലം സിനിമകൾക്ക് പശ്ചാത്തലം ആകുകയും ചെയ്യുകയാണ്. അത് ഇന്ന് നിലനിന്നുപോകുന്ന മനുഷ്യന്റെ സംസ്കാരത്തിലും ഇടപെടലുകൾ നടത്തുന്നു.

കണ്ടാജിയൻ

അടച്ചിടലും മലയാളിയുടെ സിനിമ കാഴ്ചയും

കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളായി മലയാള സിനിമ പുതിയ ഉണർവിലായിരുന്നു. വൈഡ് റീലിസിലൂടെ കേരളത്തിനൊപ്പം രാജ്യാന്തരതലത്തിലും സിനിമകൾ റിലീസ് ചെയ്യുകയും അതിലൂടെ സാമാന്യം ഉയർന്ന തിയേറ്റർ കളക്ഷൻ പല സിനിമകൾക്കും ലഭിക്കുകയും ചെയ്തിരുന്നു .തുടർന്ന് സാറ്റലൈറ്റ് അവകാശ വിൽപന ,ഒ .ടി .ടി തുടങ്ങിയ മികച്ച വരുമാന മാർഗങ്ങൾ. ഈ അവസരത്തിലാണ് 2020 മാർച്ച് മാസത്തോടെ, കോവിഡ് ബാധയെത്തുടർന്ന് തിയേറ്ററുകൾ പൊടുന്നനെ അടച്ചു പ്രദർശനം നിർത്തേണ്ടിവന്നത്. മാർച്ച് 10 ന് ഇന്ത്യയിൽ ആദ്യമായി തിയേറ്ററുകൾ അടച്ച സംസഥാനം കേരളമായിരുന്നു. പൊതുവെ ഏപ്രിൽ ,മെയ് മാസങ്ങൾ മലയാള സിനിമയ്ക്ക് മികച്ച തിയേറ്റർ കളക്ഷൻ ലഭിക്കുന്ന കാലയളവാണ് (വിഷു – ഈസ്റ്റർ റിലീസുകൾ). തിയേറ്ററുകൾ അടക്കുകയും പിന്നാലെ സിനിമാ ചിത്രീകരണവും അനുബന്ധ ജോലികളും പൂർണമായി നിർത്തിവയ്‌ക്കുകയും ചെയ്‌തതോടെ ചലച്ചിത്ര മേഖല ഉപജീവനമാക്കിയ പതിനായിരത്തിലേറെ സാങ്കേതിക പ്രവർത്തകരും കലാകാരന്മാരും പ്രതിസന്ധിയിലാകുകയും ചെയ്‌തു. കോവിഡ് കാലത്ത് ജനങ്ങളെ ഒറ്റപ്പെടലിൽ നിന്നും രോഗഭീതിയിൽ നിന്നും ഒഴിച്ചു നിർത്തിയത് സിനിമയാണെന്ന് പറയാം. ടി വി, ലാപ്‌ടോപ്, മൊബൈൽ ഫോൺ, ടാബ്, ഐ പാഡ് എന്നിങ്ങനെ പല സങ്കേതങ്ങളിൽ ദിവസം മൂന്നും നാലും സിനിമകൾ കണ്ടു. ലോക്ക്ഡൗൺ ചലച്ചിത്രാസ്വാദനത്തിൽ വലിയ മാറ്റം ഉണ്ടാക്കി. വിവിധ ധാരകളിൽ പെട്ട ലോക സിനിമകൾ നൊടിയിടക്കുള്ളിൽ സൗജന്യ ഡൗൺലോഡിലൂടെ കാണുന്ന പ്രേക്ഷകന്റെ കാഴ്ചാ ശീലങ്ങൾ നവീകരിക്കപ്പെടുകയാണ്. കോവിഡാനന്തര കാലം പുതിയ കാലമാണ്. പുതിയ കാലത്തിൽനിന്നും ജീവിതത്തിൽ നിന്നും പുതിയ സിനിമയാവും ജനിക്കുക. പ്രമേയം,ഘടന, നിർമ്മാണം, പ്രദർശനം എന്നി വഴികളിൽ മലയാള സിനിമ പുതിയ മാർഗങ്ങൾ കണ്ടെത്തി. അതിലൂടെ രോഗപ്രതിസന്ധിയെ സർഗാത്മകമായി നേരിടുകയായിരുന്നു ലക്ഷ്യം. മലയാളിയുടെ കാഴ്ചാശീലത്തിലും ആസ്വാദനത്തിലും ഉണ്ടായ മാറ്റം സമകാലിക മലയാള സിനിമകളുടെ ചിത്രീകരണത്തെയും പുറത്തിറക്കലിനെയും സ്വാധീനിച്ചു. ബിഗ് സ്ക്രീനിൽനിന്നും മിനി സ്ക്രീനിലേക്കെത്തിയ സിനിമ പതിയെ അതുംകടന്ന് മൊബൈലിന്റെ നാനോ സ്ക്രീനിലേക്കുകൂടി കാൽവെച്ചു. ഒ ടി ടി എന്നാൽ ഓവർ ദി ടോപ് മീഡിയ സർവീസ് (Over The Top) എന്നർത്ഥം. പരമ്പരാഗത മാർഗങ്ങളായ കേബിൾ, ടിവി ആന്റിന, സാറ്റ്ലൈറ്റ് ഡിഷ്‌ എന്നിവയല്ലാതെ ഇന്റർനെറ്റിലൂടെ ഉപഭോക്താവിന്റെ / പ്രേക്ഷകന്റെ താല്പര്യമനുസരിച്ച് ഇഷ്ടമുള്ള സമയം, ഇഷ്ടമുള്ള വീഡിയോ കാണാനുള്ള സൗകര്യമാണിത്. നിലവിൽ ഇന്ത്യയിൽ എഴുപതിലേറെ ഒ ടി ടി പ്ലാറ്റ്ഫോമുകൾ സജീവമായുണ്ട്. ഈ സംഖ്യ ദിനംപ്രതി വർധിച്ചു വരുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ 5, ഡിസ്‌നി + ഹോട്സ്റ്റാർ തുടങ്ങിയ ആഗോള ഭീമന്മാരോടൊപ്പം നീസ്ട്രീം, റൂട്ടസ്, കേവ്, വൂട്ട്, മാറ്റിനി തുടങ്ങിയ നാടൻ ഒ ടി ടി കളും രൂപംകൊണ്ടു. കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ കേരള സർക്കാർ തുടങ്ങുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം കേരളപ്പിറവി ദിനത്തിൽ യാഥാർത്ഥ്യമാകുമെന്ന വാർത്തകൾ വന്നുകഴിഞ്ഞു. സിനിമയെന്ന കലയുടെയും വ്യവസായത്തിന്റെയും വർത്തമാനകാലം ഒ.ടി.ടിയിൽ അധിഷ്ഠിതമാണ്. മലയാള സിനിമയുടെ സാമ്പത്തികശാസ്ത്രം ഓവർ ദി ടോപ് പ്ലാറ്റ്ഫോമുകളിൽ കേന്ദ്രീകരിക്കുകയാണ്. കോവിഡനന്തര കാലഘട്ടത്തിലെ സിനിമയിൽ ഒ.ടി.ടി.യാകും മുഖ്യ കഥാപാത്രം. ഒ.ടി.ടിയിൽ സിനിമ കാണുന്ന ആസ്വാദകർക്ക് സിനിമ അവരിലേക്ക് കുറച്ചു കൂടി അടുക്കുകയാണെന്ന ചിന്ത ഉണ്ടാകുന്നു. സിനിമയുടെ അനുഭവ ഉത്തമത്വത്തിന് തിയേറ്ററിലെ വലിയ തിരശ്ശീലയും ശബ്ദവിന്യാസവും തീർത്തും ഗുണകരമാകും എന്ന വാസ്തവത്തെ മറച്ചു പിടിക്കാൻ കഴിയില്ലങ്കിലും അതിന്റെ ജനകീയവത്കരണം ഒ.ടി.ടിക്ക് സാധിക്കുന്നു എന്നത് സത്യമാണ്. പ്രദർശനശാലകളിൽ വന്ന് സിനിമ കാണുന്ന ആളുകളെക്കാൾ കൂടുതൽ പ്രേക്ഷകർ ഇന്ന് ഒ.ടി.ടിയിലൂടെയും സമാന സ്വഭാവമുളള ഡിജിറ്റൽ വേദികളിലൂടെയും സിനിമകൾ കാണുന്നുണ്ട്.

സൂഫിയും സുജാതയും’ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ ചർച്ചയും വിവാദവും കേരളം ഏറെ താൽപ്പര്യത്തോടെയാണ് ശ്രദ്ധിച്ചത്. ഒ.ടി.ടി റിലീസിനെ അനുകൂലിച്ചവര്‍ കുറവും എതിർത്തവർ കൂടുതലുമായിരുന്നു. പക്ഷേ, അതിവേഗമാണ് മാറ്റം സംഭവിച്ചത്. ഇപ്പോൾ സംവിധായകരുടെ മാത്രമല്ല, നിരവധി നിർമ്മാതാക്കളുടേയും മനോഭാവം മാറി. തിയേറ്റർ റിലീസിനുവേണ്ടി ഒരുങ്ങിയ സിനിമ തന്നെയായിരുന്നു ‘സൂഫിയും സുജാതയും’. പക്ഷേ, അതു സാധ്യമല്ലെന്നുറപ്പായതോടെയാണ് 2020 ജൂലൈ 3ന് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്തത്. അപ്പോഴേയ്ക്കും കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമായി പത്തില്‍ താഴെ സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തു കഴിഞ്ഞിരുന്നു (ഗുലാബോ സിതാബോ, പൊന്മകൾ വന്താൾ, പെൻഗ്വിൻ, ചിൻടു കാ ബർത്ത്ഡേ…)

സ്ക്രീൻ ലൈഫ് സിനിമ – സീ യൂ സൂൺ

സ്ക്രീൻ ജീവിതം സമ്പൂർണമായി ആവിഷ്കരിക്കുന്ന ആദ്യ മലയാള സിനിമയാണ് ‘സീ യൂ സൂൺ’ (മഹേഷ്‌ നാരായണൻ /2020). ഐ ഫോണിൽ ചിത്രീകരിക്കപ്പെട്ട് ആമസോൺ പ്രൈമിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ 2020 സെപ്റ്റംബർ ഒന്നിനാണ് സീ യൂ സൂൺ റിലീസ് ചെയ്തത്. കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ളതും മുറികൾക്കുള്ളിലും പരിസരങ്ങളിലുമുള്ള ലൊക്കേഷനുകളിൽ ഒതുങ്ങുന്നതുമായ സിനിമ. കോവിഡ് കാലത്തിന്റെ പരിമിതികളെ ഉൾക്കൊണ്ടും മറികടന്നും നിർമ്മിക്കപ്പെട്ട സിനിമയാണ് ഇത്. നിർമ്മിക്കപ്പെട്ട കാലം, ആവിഷ്കാര രീതി, റിലീസിംഗ്, കാണികൾ എന്നിവയെല്ലാം സവിശേഷതയുള്ള ചിത്രം, പല ഘട്ടങ്ങളിലായി മലയാളസിനിമയിൽ വികസിച്ചുവന്ന സൈബർ വ്യവഹാരങ്ങളുടെ സമ്പൂർണ്ണ രൂപമാണ്. “മനുഷ്യരാശി ഇന്ന് ലോകമെമ്പാടും കോവിഡിനെതിരെയുള്ള അതിശക്തമായ പോരാട്ടത്തിലാണ്. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കേരള സർക്കാർ അനുശാസിക്കുന്ന പ്രോട്ടോക്കോളുകളെല്ലാം പാലിച്ചു ചിത്രീകരിച്ചതാണ് പ്രസ്തുത ചിത്രം. ലോക്ക്ഡൗൺ നിശ്ചലമാക്കിയ മലയാള സിനിമ മേഖലയിലെ, സിനിമ മാത്രം ഉപജീവനമാക്കിയ ഒരുപറ്റം തൊഴിലാളികൾക്ക് വേതനം നൽകാൻ ഈ സിനിമ ഉപകരിച്ചിട്ടുണ്ട്” എന്ന ആരംഭ വാക്യത്തോടെ, സാമൂഹിക യാഥാർത്ഥ്യത്തോടൊപ്പം ചേർന്ന് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. സിനിമയുടെ ചിത്രീകരണവും റിലീസും ലോകമെങ്ങും പിടിപെട്ട കൊറോണയുടെ സ്ഥലകാലങ്ങളിലാണെന്ന കാര്യം സിനിമ പറയുന്നില്ലെങ്കിലും പ്രേക്ഷകർക്കറിയാം. അടച്ചിട്ട മുറികളും പരിമിതമായ കഥാപാത്രങ്ങളും റിലീസിംഗ് രീതിയുമെല്ലാം അതാണ് പറയുന്നത്. കോവിഡ് കാലത്തിന്റെ അനിശ്ചിതത്വത്തെ മറികടക്കാൻ സ്വീകരിച്ച മാർഗ്ഗമാണിതെന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്.

സീ യൂ സൂൺ

മലയാളത്തിലെ ചേംബർ ഡ്രാമകൾ

പരിമിതമായ ലൊക്കേഷനുകളിലോ ഒരൊറ്റ ലൊക്കേഷനിലോ ചിത്രീകരിക്കുന്ന സിനിമകളെയാണ് പൊതുവിൽ ചേംബർ ഡ്രാമകൾ എന്നു പറയുന്നത്. വിഖ്യാതരായ പല സംവിധായകരും ഈ മേഖലയിൽ വിജയിച്ചിട്ടുണ്ട്. ലോക്ക്, റിസർവോയർ ഡോഗ്സ്, ബറീഡ്, ക്യൂബ്, പാനിക് റൂം, ദി പ്ലാറ്റ്ഫോം തുടങ്ങിയ ചിത്രങ്ങൾ ചേംബർ ഡ്രാമയ്ക്ക് ഉദാഹരണങ്ങളാണ്. മലയാളത്തിൽ അപൂർവമായിരുന്ന ഇത്തരം സിനിമകൾ കോവിഡിനു ശേഷം വ്യാപകമാവുകയാണ്. ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങളാണ് ഇതിന് പ്രധാന കാരണം. പൂർണമായും ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ലവ് (ഖാലിദ് റഹ്മാൻ/2020) അഖ്യാനത്തിൽ പുലർത്തിയ പുതുമയാണ് എടുത്തുപറയേണ്ടത്. ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിലും അധികം വൈകാതെ തന്നെ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയിരുന്നു. പരിമിതമായ കാഴ്ചകളാണെങ്കിലും കഥാപരിസരം ആവശ്യപ്പെടുന്ന തലങ്ങളിലെല്ലാം ഉയർന്ന് നിൽക്കുന്ന സൃഷ്ടിയാണ് ‘ലവ്‌’. റഹ്മാന്റെ തിരക്കഥ, പ്രേക്ഷകനെ കഥാപശ്ചാത്തലമായ ഫ്ലാറ്റിൽ തന്നെ നിലനിർത്താൻ സഹായിക്കുന്നു. പിരിമുറുക്കം അനുഭവിക്കുന്ന സാഹചര്യത്തിലും സംഭാഷണങ്ങൾക്കൊപ്പം ആക്ഷേപഹാസ്യം കൂടി ചേർത്തുള്ള അവതരണ ശൈലിയാണ് സിനിമയുടേത്.
ഒരു ത്രില്ലർ സിനിമയുടെ ഉദ്വേഗവും പിരിമുറുക്കവും ചേർന്ന ‘ലവ്’ മലയാള സിനിമക്ക് അപരിചിതമായ ആഖ്യാനസമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്. ക്ലൈമാക്സ്‌ രംഗത്തിൽ മാത്രമാണ് ചിത്രം നാല് ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത്. കോവിഡ് വിഷയമാകുന്നില്ലെങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ള കഥപറച്ചിൽ എത്രമാത്രം സർഗാത്മകമാക്കാം എന്നതിനുദാഹരണമാണ് ലവ്.

സാനു ജോൺ വർഗീസ് കഥയും സംവിധാനവും നിർവഹിച്ച് ഏപ്രിൽ ആദ്യ വാരം തിയേറ്ററുകളിലെത്തിയ മലയാള ചലച്ചിത്രമാണ് ‘ആർക്കറിയാം’. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മെയ് 19ന് നോൺ എക്‌സ്‌ക്ലസീവായി (ഒരു സിനിമ ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന രീതി) ആമസോൺ പ്രൈം ഉൾപ്പടെയുള്ള എട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിനെത്തി. ഈ ഗണത്തിൽ കേരളം ആസ്ഥാനമായ പ്രാദേശിക ഒ ടി.ടികളുമുണ്ടായിരുന്നു (റൂട്ട്സ്, കേവ്, കൂടെ). ഒരു കുടുംബപശ്ചാത്തലത്തിൽ കോവിഡ് സങ്കീർണതകളെ കൂടെ ചേർത്തുകൊണ്ടുള്ള വ്യത്യസ്ത കഥാവതരണമാണ് ആർക്കറിയാം. ലിംഗസമത്വമെന്ന ആശയം ഉൾക്കൊള്ളുന്ന പുരോഗമനപരമായ ധാരകൾ മുന്നോട്ടുവയ്ക്കുന്ന സിനിമ കൂടിയാണിത്​. പാർവ്വതിയുടെ ഷേർലി എന്ന കഥാപാത്രത്തിലൂടെയും ഷറഫുദ്ദീന്റെ റോയ് എന്ന കഥാപാത്രത്തിലൂടെയും പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്ക് ഒരു ബദൽ കുടുംബപശ്ചാത്തലം സിനിമ ഉയർത്തിക്കാട്ടുന്നു.

കോവിഡിന്റെ തുടക്കസമയത്ത് ആർക്കറിയാം? എന്നൊരു മറുചോദ്യം നമ്മുടെ ആശങ്കയായിരുന്നു. അതുവരെ ജീവിച്ച ജീവിതത്തിലേക്കും സാഹചര്യങ്ങളിലേക്കും എന്ന് മടങ്ങാനാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമില്ലായ്മ. ഇതുപോലൊരു നിശ്ചയമില്ലായ്മയെ രൂപകമാക്കിയാണ് സാനു ജോൺ വർഗീസ് കഥ പറഞ്ഞത്. കോവിഡിന്റെ ആദ്യ നാളുകളിലെ ജനതാ കർഫ്യു, ലോക്ക്ഡൗൺ, യാത്രാവിലക്ക് എന്നീ നിയന്ത്രണങ്ങൾ പശ്ചാത്തലമാകുന്നു. അപ്രകാരം കോവിഡ് കഥാന്തരീക്ഷമായി തിയറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രമാമാണ് ആർക്കറിയാം. (സന്തോഷത്തിന്റെ ഒന്നാം രഹസ്യം 2021 ഫെബ്രുവരിയിൽ ഐ. എഫ്. എഫ്.കെയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നെങ്കിലും തീയേറ്ററിൽ എത്തിയിരുന്നില്ല) കഥ പറച്ചിലിന്റെ പുതുകാലത്തെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചിത്രം, കഴിഞ്ഞ ഒന്നര വർഷക്കാലമായി മലയാളിയുടെ ജീവിത രീതിയിലും സംസ്‍കാരത്തിലും ഉണ്ടായ മാറ്റത്തെ വിദഗ്ദമായി എടുത്തുക്കാട്ടുന്നുണ്ട്. “അപ്പോ ഈ ലോക്ക്ഡൗൺ ഒക്കെ ഒള്ളതാണോ?” യെന്ന ഇട്ടിയവിരയുടെ ചോദ്യത്തിൽ നിന്നും സിനിമ മുന്നോട്ടെത്തി നിൽക്കുന്നത്, രാജനോട് മുഖാവരണം ശരിയായ രീതിയിൽ ധരിക്കാൻ പറയുന്ന ഇട്ടിയവിരയിലാണ്. മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനവും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളും പശ്ചാത്തലത്തിൽ കടന്നുവരുന്നു. കോവിഡും ലോക്ക്ഡൗണും കച്ചവടത്തിലുണ്ടാക്കുന്ന പ്രതിസന്ധിയും തമിഴ്നാട്ടില്‍ മകൾ കുടുങ്ങിപ്പോകുന്നതിന്റെ വൈകാരിക അരക്ഷിതാവസ്ഥയും സിനിമ അവതരിപ്പിക്കുന്നു.

ആർക്കറിയാം

കോവിഡ് മഹാമാരിയെ സിനിമ എങ്ങനെ സർഗാത്മകമായി അഭിമുഖീകരിച്ചുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. 2021 ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഒരു കാറിനുള്ളിലെ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ 85 മിനിറ്റിൽ ഒറ്റ ടേക്കിൽ പൂർത്തീകരിച്ചതാണ്. ലോക സിനിമയിൽ തന്നെ അപൂർവം മാത്രം കാണാവുന്ന ഒരു പരീക്ഷണം ആണിത്. ആധുനികാനന്തര സന്ദർഭത്തിൽ വ്യക്ത്യനുഭവങ്ങളുടെ സങ്കീർണതകളെ, ഒറ്റ ടേക്കിൽ, ഒരു പത്രപ്രവർത്തകയും അവളുടെ സിനിമാഭ്രമമുള്ള കാമുകനും തമ്മിലുള്ള കാർ യാത്രയിലൂടെ ആവിഷ്കരിക്കുകയാണ്. കോവിഡ് കാരണം ജോലിരംഗത്തുണ്ടായ പ്രതിസന്ധി, മാസ്ക് ഉപയോഗിച്ചുകൊണ്ടുള്ള സഞ്ചാരം, നിയമം ലംഘിച്ചുകൊണ്ടുള്ള ആൾക്കൂട്ടം എന്നിവ ദൃശ്യത്തിലൂടെയും സംഭാഷണങ്ങളിലൂടെയും ചിത്രത്തിൽ കടന്നുവരുന്നു.

സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം ലൊക്കേഷൻ സ്റ്റിൽ

ഒ. ടി. ടിക്ക് വേണ്ടി ഒരുക്കിയ ചിത്രം – ജോജി
“മാസ്ക് ധരിച്ച കഥാപാത്രങ്ങൾ. ജോജി ഒരുങ്ങുന്നത് കോവിഡ് കാലത്തെ കഥയുമായി” – ദിലീഷ് പോത്തൻ ചിത്രമായ ജോജിയുടെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ പ്രചരിച്ച വാചകമാണിത്. 2021 ഏപ്രിൽ 7ന് ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു ചിത്രം. കോവിഡ് മഹാമാരി ചലച്ചിത്രനിർമ്മാണത്തെ അടക്കം നിശ്ചലമാക്കിയപ്പോൾ ജോജി എന്ന ഇന്ത്യന്‍ സിനിമ കോവിഡ് സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും കഥയിലുൾപ്പെടെ സാധ്യതയാക്കി മാറ്റിയെന്ന് ന്യൂയോർക്കറിലെ ക്രിട്ടിക്കും കോളമിസ്റ്റുമായ റിച്ചാർഡ് ബ്രോഡി അഭിപ്രായപ്പെട്ടിരുന്നു. സിനിമയുടെ നാടകീയതയ്ക്ക് പകർച്ചവ്യാധി സാഹചര്യത്തെ ദിലീഷ് പോത്തൻ ഉൾച്ചേർത്ത വിധവും പ്രശംസനീയമാണെന്ന് പറയുന്ന ബ്രോഡി, ശ്യാം പുഷ്‌കരന്റെ രചനാരീതിയെയും പ്രകീർത്തിക്കുന്നുണ്ട്.ജോജിയോട് ബിൻസി അപ്പന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടുന്ന രംഗം കോവിഡ് സാഹചര്യത്തെ സിനിമ സർഗാത്മകമായി പ്രയോജനപ്പെടുത്തിയതിന് ഉദാഹരണമായി എടുത്തുപറയുന്നു. പിപിഇ കിറ്റുകൾ ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ, മാസ്കിനുള്ളിൽ ഒളിപ്പിക്കുന്ന ദുരാഗ്രഹത്തിന്റെ ചിരി, സംഭാഷണങ്ങളിൽ സ്വഭാവികമായി കടന്നുവരുന്ന തെറികൾ എന്നിവ ഇന്നത്തെ സാമൂഹിക സംസ്കാരത്തിനുള്ളിൽ/സാഹചര്യത്തിനുള്ളിൽ മാത്രം സാധ്യമാകുന്ന ചലച്ചിത്രാഖ്യാന രീതിയാണ്. അതിലൂടെ ജോജിയും പനച്ചേൽ കുടുംബവും പ്രേക്ഷകനോട്‌ പതിവിലുമേറെ സംവദിക്കുന്നുണ്ട്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വാക്കുകളിൽ നിന്ന് ജോജിയെന്ന ഒ ടി ടി സിനിമയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

ജോജിയിലെ ‘മാസ്ക്’ രംഗം

” ജോജി കോവിഡ് കാലത്ത് ആലോചിച്ച് സിനിമയാണ്. ഒ ടി ടി എന്ന മാർഗ്ഗം ആദ്യം തന്നെ തീരുമാനിച്ചിരുന്നു. കോവിഡിന്റെ അന്തരീക്ഷത്തിൽ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ച ചിത്രമാണ്.” – ദിലീഷ് പോത്തൻ (സംവിധായകൻ) “ജോജി ഒ.ടി.ടിക്ക് വേണ്ടി എഴുതിയ സിനിമയാണ്. എല്ലാ സീനിലും പ്രേക്ഷകർ ചിരിക്കണം എന്ന് നിർബന്ധം കുറച്ചുനാളുകൾക്കു മുമ്പ് ഉപേക്ഷിച്ചിരുന്നു. തിയേറ്ററിൽ നിയന്ത്രണങ്ങളോടെയിരുന്ന് ഈ സിനിമ കാണുകയാണെങ്കിൽ ക്ലൈമാക്സിൽ പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കാനുള്ള ഘടകങ്ങൾ ആവശ്യമായിവരും. വികാരവിരേചനം ഭയങ്കരമായി സംഭവിക്കണം. ആ സമ്മർദ്ദം ഇല്ലാതെ ചെയ്തുകൊണ്ടാണ് ജോജി നല്ല വർക്കായത്.
പലപ്പോഴും തെറികൾ ഒഴിവാക്കിയാണ് സംഭാഷണങ്ങൾ തയ്യാറാക്കുന്നത്. സെൻസർ ബോർഡിനുകൂടി ഇഷ്ടമായ തെറി കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇവിടെ ഒഴിവായി കിട്ടി. എന്നാൽ പനച്ചേൽ കുടുംബത്തിലെ അംഗങ്ങൾ തെറി പറയുന്നവരാണ്. അത് പശ്ചാത്തലമായി ചേർന്നു പോകുന്നതാണ്.” – ശ്യാം പുഷ്കരൻ (തിരക്കഥാകൃത്ത് )

മറ്റു കോവിഡ് കാല ചിത്രങ്ങൾ

ലോക്‌ഡൗൺ നിശ്ചലമാക്കുന്ന ജീവിതം മനസ്സിൽ നിറയുന്ന അനിശ്ചിതത്വത്തിന്റെ സമയത്ത്‌ മനുഷ്യരിൽ പുറത്തെത്തുന്ന വന്യതയുടെ കഥ പറയുന്ന മലയാള ചിത്രമാണ് ‘വൂൾഫ്’. ലോക്ക്ഡൗണിൽ ജി. ആർ ഇന്ദുഗോപൻ എഴുതിയ ‘ചെന്നായ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. ചുരുങ്ങിയ ബജറ്റിൽ, 20 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ, സീ5 ലൂടെ 2021 ഏപ്രിൽ 18ന് പുറത്തിറങ്ങിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ കഴിയാതെ പോയി. കഥാഖ്യാനത്തിലെ പോരായ്മയാണ് പ്രധാന കാരണം. പുത്തന്‍ പുതു കാലൈ (തമിഴ്), അൺപോസ്ഡ് (ഹിന്ദി) എന്നീ ചലച്ചിത്രസമാഹാരങ്ങൾ (Anthology) കോവിഡ് കാലത്തെ മനുഷ്യജീവിതങ്ങളുടെ നേർചിത്രണമാണ് നടത്തുന്നത്.

മലയാള സിനിമയുടെ ആഖ്യാനരീതിയും കഥാപരിസരവും സ്വീകാര്യതയും കോവിഡ് കാലത്ത് നിരന്തര നവീകരണത്തിന് വിധേയമായി. മൊബൈൽ ഫോണിൽ സിനിമ ആസ്വദിക്കുന്ന മലയാളികൾക്ക് വേണ്ടി ചിത്രങ്ങൾ ഒരുങ്ങി. പല പുതിയ പരീക്ഷണങ്ങൾക്കും മലയാള സിനിമ മുതിർന്നു. സീ യൂ സൂൺ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ലവ് എന്നീ ചിത്രങ്ങൾ അതിനുദാഹരണങ്ങളാണ്. ആവർത്തന വിരസത കൂടാതെ ഒരുക്കിയ മികച്ച ചേംബർ ഡ്രാമകൾ മലയാളിയുടെ സിനിമാ ആസ്വാദനത്തിൽ കടന്നുകൂടി. ജോജി, ആർക്കറിയാം എന്നീ ചിത്രങ്ങളിൽ കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും ദൃശ്യാത്മകമായി കടന്നുവരുന്നു. ഇത് സർഗാത്മകമായ എതിരിടലാണ്. പുതിയ കാഴ്ചാ സംസ്കാരത്തിന്റെയും പുതിയ ജീവിത പരിസരത്തിന്റെയും കഥകളാണ് ഇത്തരം ചിത്രങ്ങൾ. പല മാധ്യമങ്ങൾക്കായി പലതരം സിനിമകൾ നിർമ്മിക്കപ്പെടുന്ന കാലമാണിത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമ കാണുന്ന പ്രേക്ഷകരുടെ അഭിരുചി വ്യത്യാസപ്പെടും. അപ്പോൾ അവർക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ പുതിയ വ്യാകരണത്തിൽ അധിഷ്ഠിതമാകും. ഒ.ടി.ടിയെന്നാൽ തിയേറ്ററിനെ പൂർണമായി നിരാകരിക്കലല്ല. പ്രേക്ഷകൻ ഒരു സമൂഹത്തിന്റെ ഭാഗമാവുകയാണ് തീയേറ്ററിൽ. സമൂഹം അവനനവനിലേക്ക് ചുരുങ്ങിയ രോഗപ്രതിസന്ധിയുടെ കാലത്താണ് ഒ.ടി.ടിയെന്ന ബദൽ മാർഗം ചലച്ചിത്ര മേഖലയുടെ രക്ഷയ്‌ക്കെത്തിയത്. നിയന്ത്രണങ്ങൾ നീങ്ങിയാൽ തിയേറ്റർ വീണ്ടും സജീവമാകും. പക്ഷേ ഒ.ടി.ടി സിനിമകളെ ഇനി നമുക്ക് നിഷേധിക്കാൻ സാധിക്കില്ല. സിനിമയെന്ന കലയുടെയും സിനിമയെന്ന വ്യവസായത്തിന്റെയും പുതിയൊരിടമായി അതിവിടെ ഉണ്ടാകും. സാഹിത്യം സംസ്‍കാരവുമായി ബന്ധം പുലർത്തുന്നതുപോലെ, സിനിമ സംസ്കാരത്തെയും അതിലൂടെ സാഹിത്യത്തെയും സ്വാധീനിക്കുന്നുണ്ട്. സിനിമയുടെ ആഖ്യാനവും അത് തുറന്നിടുന്ന ലോകവും സമൂഹത്തിന്റെ പരിച്ഛേദം ആകുന്നതിനാൽ സമകാലിക മലയാള സിനിമയെക്കുറിച്ചുള്ള പഠനം സമകാലിക ജീവിതത്തേക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള വിശാലമായ പഠനം കൂടിയായി മാറുന്നു.

References

1. ഷാജി ജേക്കബ്,ജനപ്രിയസംസ്കാരം ചരിത്രവും സിദ്ധാന്തവും, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2009
2. അടൂർ ഗോപാലകൃഷ്ണൻ, സിനിമ സംസ്കാരം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011
3. സി.മോഹനകൃഷ്ണൻ, സ്ക്രീൻ ജീവിതങ്ങളുടെ വർത്തമാനം, സമകാലിക മലയാളം, 2020 ഒക്ടോബർ 5

4. ദിലീഷ് പോത്തൻ അഭിമുഖം ഭാഗം 1, ദി ക്യു സ്റ്റുഡിയോ, 2021 മാർച്ച്‌ 31
5. ശ്യാം പുഷ്കരൻ അഭിമുഖം, മനോരമ ന്യൂസ്, 2021 ഏപ്രിൽ 9

6. സിനിമ അതിജീവിക്കും (ലേഖനം), കേരള കൗമുദി, 2020 ജൂൺ 12

7. Richard Brody, ‘Joji’, Reviewed : The First Major Film of the Covid – 19 Pandemic, The Newyorker, 2021 June 1

ഷെറിൻ പി യോഹന്നാൻ

പത്തനംതിട്ട കുന്നംന്താനം സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും നേടി. ചലച്ചിത്ര നിരൂപണങ്ങൾ എഴുതി വരുന്നു.

RECENT POSTS
Copyright © . All rights reserved