Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെ മലയാളികൾക്ക് സുപരിചിതനായ ബൈജു മേനാച്ചേരി(52) അന്തരിച്ചു. മലയാളികള്‍ക്കിടയിലെ മികച്ച സംഘാടകന്‍ എന്നറിയപ്പെടുന്ന ബൈജുവിന്റെ വേർപാട് ആകസ്മികമായാണ് സംഭവിച്ചത്. വിവിധ ആവശ്യങ്ങൾക്കായി നാട്ടിൽ എത്തിയ ബൈജു ഇന്നലെ രാത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകള്‍ വില്‍ക്കുന്നതിനും മറ്റുമായി ഇദ്ദേഹം നാട്ടില്‍ ആയിരുന്നു. ഇന്ന് രാവിലെ ബൈജുവിന്റെ ഭാര്യ ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്ന് വന്നത്. കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‍കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തില്‍ വെച്ച് നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് അടുത്ത ബന്ധുമിത്രാദികൾ എല്ലാം നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ യുകെ മലയാളികൾ ഞെട്ടലിലാണ്. കേവലം ഒരു മലയാളി സുഹൃത്തിനെ മാത്രമല്ല ഇത്തവണ മരണം കവർന്നെടുത്തത്, അവരുടെ എല്ലാ പ്രശ്നങ്ങളിലും ഒപ്പം നിന്നിരുന്ന, സംഘടനയെ മുന്നിൽ നിന്ന് നയിച്ച പ്രിയ സഹോദരനാണ് മരണപ്പെട്ടിരിക്കുന്നത്. ചാലക്കുടിക്കാരുടെ സ്വത സിദ്ധമായ മുഖം നോക്കാതെ മറുപടി പറയാനുള്ള ശീലം മലയാളികൾക്ക് ഇടയിൽ വലിയ സ്വാധീനം ലഭിച്ചിരുന്നു. എന്നാൽ വിമർശകർക്കു പോലും വളരെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നു ബൈജു. വലിയ സൗഹൃദവലയം തന്നെ ആയിരുന്നു അദ്ദേഹത്തിൻെറ പ്രധാന മുതൽകൂട്ട്.

ചാലക്കുടിയിലെ അറിയപ്പെടുന്ന പ്രൗഢ കുടുംബങ്ങളിൽ ഒന്നായ മേനാച്ചേരിയാണ് ബൈജുവിന്റെ വീട്. രണ്ടു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ബൈജുവും ഭാര്യ ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നാണ്. നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും പിന്നീട് പിറന്ന മുദ്രയുടെയും ഒക്കെ ആദ്യകാല സംഘാടകര്‍ ആയ ബൈജു പരിപാടികൾ വ്യത്യസ്തമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്ത കാലയളവിൽ പോലും മലയാളികൾക്കും പരിസരവാസികൾക്കും ബൈജു പ്രിയങ്കരനായിരുന്നു. സിനിമ മോഹം ഏറെ നാളായി ഉള്ളിൽ കൊണ്ട് നടന്നിരുന്ന ബൈജു മടങ്ങുന്നത് ആഗ്രഹം പൂർത്തീകരിച്ചാണ്.

ബൈജു മേനാച്ചേരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രെക്സിറ്റ് നടപ്പാക്കാൻ ഏറ്റവും മുന്നിൽ നിന്ന നേതാവായിരുന്നു മുൻ പ്രധാനമന്ത്രി ബോറിസ് ജോൺൺ . യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് വരാനുള്ള തീരുമാനം എത്രമാത്രം പ്രയോജനകരമായിരുന്നു എന്നതിനെ കുറിച്ചുള്ള ചർച്ചകൾ രാജ്യത്തിൻെറ പല കോണുകളിലും നടക്കുന്നുണ്ട്. ബ്രെക്സിറ്റ് നല്ല ആശയമാണോ എന്ന് തൻറെ പ്രഭാഷണ മധ്യേ ചോദിച്ച ബോറിസ് ജോൺസന് നാണംകെട്ട മറുപടിയാണ് ജനങ്ങൾ നൽകിയത്. ലണ്ടനിൽ നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി. യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടത് വിജയിച്ചെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ കൈ ഉയർത്താൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ആരും കൈ പൊക്കാൻ തയ്യാറായില്ല. ലണ്ടനിൽ ക്വീൻ എലിസബത്ത് II കോൺഫറൻസ് സെൻററിൽ നടന്ന ഗ്ലോബൽ സോഫ്റ്റ് പവർ ഉച്ചകോടിയിലാണ് സംഭവം അരങ്ങേറിയത്.

യുകെയുടെ സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്. യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റ് എല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറവാണെന്ന് ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് പ്രവചിച്ചു കഴിഞ്ഞു. 2023 – ൽ യുകെയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിരുന്നു. ജീവിത ചിലവിനോട് അനുപാതികമായി ശമ്പളത്തിൽ മികച്ച വർദ്ധനവ് ഉണ്ടാകാത്തതു മൂലം ഒട്ടുമിക്ക മേഖലകളിലേയും ജീവനക്കാർ സമരത്തിന്റെ പാതയിലാണ്. രാജ്യത്തിൻറെ സാമ്പത്തിക ഞെരുക്കത്തിന് പല കാരണങ്ങൾ പറയുമ്പോഴും സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി മൂന്നിൽ രണ്ട് ബ്രിട്ടീഷുകാരും ചൂണ്ടിക്കാണിക്കുന്നത് ബ്രെക്സിറ്റിനെയാണ്.

ദി ഇൻഡിപെൻഡൻസ് നടത്തിയ വോട്ടെടുപ്പിൽ തുടക്കത്തിൽ ബ്രെക്സിറ്റിനെ തുണച്ച പലരും മാറി ചിന്തിക്കാൻ തുടങ്ങിയതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. 61 ശതമാനം വോട്ടർമാരും ഈ അഭിപ്രായം വച്ച് പുലർത്തുന്നവരാണ്. ഭക്ഷ്യ വിതരണ പ്രതിസന്ധി ഉടലെടുത്തതും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വില കൂടിയതും ജനങ്ങളെ ബ്രെക്സിറ്റിന് എതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 55 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടന്നത് ചരക്കുകളുടെ ലഭ്യത കുറവിന് കാരണമായെന്ന അഭിപ്രായക്കാരാണ്. ബ്രെക്സിറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയെന്നാണ് ഭൂരിപക്ഷം ജനങ്ങളും കരുതുന്നത്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും തുടക്കത്തിൽ ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. യുകെയിലെ തൊഴിൽ അവസരങ്ങൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യക്കാരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കപ്പെടുന്നത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയവരാണ് മലയാളികളിൽ ഏറെയും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലും മറ്റും ബ്രെക്സിറ്റിനെ അനുകൂലമായി പോസ്റ്റുകളും കമന്റുകളും ഇടുന്നതിലും അഭിപ്രായം സ്വരൂപിക്കുന്നതിലും യുകെ മലയാളികൾ മുൻപന്തിയിലായിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾ മലയാളികൾക്ക് യുകെയിൽ തുറന്നപ്പോൾ അത് ചൂഷണത്തിനും വഴിവച്ചു എന്ന നഗ്ന യാഥാർത്ഥ്യവും ഉണ്ട് . നേഴ്സിങ്, കെയർ വിസകൾക്കായി യുകെയിലെത്തുന്ന മലയാളികളിൽ ഭൂരിപക്ഷങ്ങളും നല്ലൊരു തുക ഏജന്റുമാർക്ക് നൽകേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനോട് പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും രാജ്യത്ത് ഉടലെടുത്ത സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പരിണിതഫലമാണ് ഇവയൊക്കെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സിംഗ് ജോലി സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് ഇതാ ഒരു അവസരം കൈവന്നിരിക്കുന്നു. അതും ഒരു രൂപ പോലും ചിലവില്ലാതെ നേഴ്സിംഗ് പഠിക്കാൻ കഴിയും. പഠനത്തിൽ മികവ് പുലർത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ബ്രിട്ടനിൽ മികച്ച സ്റ്റൈഫണ്ട് നൽകിയാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. നേഴ്സിംഗ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് നടപടി. പ്രരംഭ ഘട്ടം എന്നുള്ള നിലയിൽ വെയിൽസിലാണ് ഇത് ആരംഭിക്കുന്നത്. പഠനത്തിന് ശേഷം ജോലിയും ഉറപ്പായും നൽകുന്നു. സ്കിൽഡ് വിസ സ്കീമിന് കീഴിൽ വിദ്യാർത്ഥികളെ അണിനിരത്തിയാണ് ജോലി ഉറപ്പാക്കുന്നത്. 2023 ഫെബ്രുവരി മാസം 15 നു പുറത്ത് വന്ന ഉത്തരവ് പ്രകാരമാണ് നീക്കം.

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ സൗജന്യ പഠനമാണ് വെയിൽസ് സർക്കാർ ഒരുക്കുന്നത്. ഒപ്പം പ്രതിവർഷം 1000 പൗണ്ട് സ്റ്റൈഫണ്ടായിട്ടും നൽകുന്നു. പഠനം പൂർത്തിയാക്കുന്നതോടെ രണ്ട് വർഷം രജിസ്റ്റർഡ് എൻ എച്ച്എസ് നേഴ്സ് ആയിട്ടാണ് നിയമനം നൽകുന്നത്. ഈ രണ്ട് വർഷം ജോലി നിർബന്ധമാണ്. പിന്നീട് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് മാറാൻ കഴിയും. യൂണിവേഴ്സിറ്റി ഫീസ് മാത്രമാണ് സൗജന്യമായി ലഭിക്കുന്നത്. പഠനകാലത്തെ ഹോസ്റ്റൽ ഫീ, ഭക്ഷണം എന്നിവയുടെ ചിലവുകൾ വിദ്യാർത്ഥികൾ തന്നെ വഹിക്കണം. പ്ലസ് ടുവിന് 70% മാർക്കാണ് അടിസ്ഥാന യോഗ്യത. ബയോളജിയ്ക്കും 70% മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ പ്രവീണ്യവും പരിശോധിക്കുന്നതാണ്. ഐ ഇ എൽ ടി എസിനു ഓവർഓൾ 6.5 സ്കോറും നിർബന്ധമാണ്.

നേഴ്സിംഗ് മേഖലയോടുള്ള താല്പര്യം പരിശോധിക്കാൻ രണ്ട് റൗണ്ട് അഭിമുഖവും ഉണ്ടായിരിക്കും. പഠന മികവ്, ഭാഷ പരിജ്ഞാനം, എന്നിവയോടൊപ്പം ഇതിനും മുൻ‌തൂക്കം നൽകുന്നു. വിദേശരാജ്യങ്ങളിൽ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ചൊരു അവസരമാണ് കൈവന്നിരിക്കുന്നത്. ഏറെ നാളുകളായി നഴ്സിംഗ് മേഖലയെ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയരുന്നതിനിടയിലാണ് നിർണായക നീക്കം. ഇംഗ്ലീഷ് ഭാഷ പ്രവീണ്യത്തിൽ ഇളവുകൾ വരുത്തിയത് മലയാളികൾ ഉൾപ്പടെയുള്ളവർക്ക് അവസരം ഉപയോഗിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലാണ് വിദഗ്ധർ പങ്കുവെക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാമുകിയെ ചുംബിച്ച സംഭവത്തിൽ വിശദീകരണവുമായി മാറ്റ് ഹാൻകോക്ക്. ജിന കൊളാഡഞ്ചലോയെ ചുംബിക്കുകയും, ടെലിഗ്രാഫ് ഷോയിൽ സന്ദേശങ്ങൾ ചോർത്തുകയും ചെയ്തപ്പോൾ കോവിഡ് മാർഗ്ഗനിർദ്ദേശം ലംഘിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. കൊളാഡഞ്ചലോയെ ചുംബിക്കുന്ന ഫോട്ടോ ദി സൺ ആണ് പുറത്ത് വിട്ടത്. ഇതിനു പിന്നാലെ വാട്സാപ്പ് സന്ദേശങ്ങൾ പങ്കുവെച്ചു. സംഭവത്തെ തുടർന്ന് ഈ വിഷയങ്ങൾ മുൻപ് ചർച്ച ചെയ്തിട്ടുള്ളതാണെന്നും പുതിയതായിട്ട് ഒന്നും തന്നെ ഇല്ല എന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

സന്ദേശങ്ങളോ അവ അയച്ച സന്ദർഭമോ എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഫോട്ടോ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ, സ്വന്തം കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡാമൺ പൂളിനോട് ഹാൻ‌കോക്ക് തന്റെ പ്രത്യേക ഉപദേശകനോട് ആവശ്യപ്പെട്ടതായിട്ടാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന്ചങ്കുറപ്പോടെ പറയാൻ കഴിയുമോ എന്നും ആരോഗ്യ സെക്രട്ടറി ചോദിച്ചു. വാട്സാപ്പ് മുഖേന കൈമാറിയ സന്ദേശത്തിൽ നിയമം ലംഘനം നടന്നിട്ടുണ്ടോ എന്നും, മാധ്യമപ്രവർത്തകരോട് എങ്ങനെ പ്രതികരിക്കണം എന്നെല്ലാം അവർ തീരുമാനം എടുത്തിരുന്നു.

ഫോട്ടോ എടുത്ത സമയത്തെ നിയമവശം എന്തായിരുന്നു എന്നുള്ളത് പരിശോധിക്കാനും കൊളാഡഞ്ചല മാറ്റ് ഹാൻകോക്കിനോട്‌ ആവശ്യപ്പെടുന്നുണ്ട്. കോവിഡ് നിയമങ്ങൾ ഒന്നും പരിധികൾ വിട്ടിട്ടില്ലെന്നും സാമൂഹിക അകലം പോലുള്ളവ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ഹാൻകോക്ക് പറയുന്നു. എന്നാൽ പുറത്ത് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും, അതിൽ കാര്യമൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. നിലവിൽ ഹാൻകോക്ക് മുൻ ചാൻസലർ ജോർജ്ജ് ഓസ്ബോണിന്റെ ഉപദേശം തേടുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചെസ്റ്റെർ: യുകെയെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി കുട്ടിയുടെ മരണം. തുടർച്ചയായി പനിയും മറ്റ് പലവിധ ആരോഗ്യ പ്രശ്നങ്ങളാലും മരണവാർത്തകൾ ഈ അടുത്ത് പുറത്ത് വന്നിരുന്നു. ഇതിന്റെ ദുഃഖം വിട്ട് മാറുന്നതിനു മുൻപാണ് വീണ്ടും മരണവാർത്ത എത്തുന്നത്. മൂന്നരമാസം പ്രായമുള്ള ജെയ്ഡനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം. കിടക്കയിൽ കിടന്ന് കമിഴാൻ ശ്രമിക്കുന്നതിനിടയിൽ മുഖം അമർന്നു ശ്വാസം മുട്ടി മരണപ്പെട്ടതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ പാല രാമപുരം സ്വദേശികളുടെ മകനാണ് മരണപ്പെട്ടത്.

പ്രസവത്തിനായി നാട്ടിൽ പോയ ദമ്പതികൾ തിരികെ യുകെയിൽ എത്തിയിട്ട് ഏതാനും ആഴ്ചകൾ പിന്നിടുന്നതേയുള്ളൂ. അപകട വാർത്ത അറിയിച്ചതിനു പിന്നാലെ ആംബുലൻസ് ജീവനക്കാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകട സമയം വീട്ടിലുള്ളവർ കുട്ടിയെ രക്ഷിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അവ ലഭ്യമാകുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

യുകെ മലയാളികളായ ജോജിയുടെയും സിനിയുടെയും മകൻ രണ്ട് വയസുള്ള ജോനാഥൻ ജോജിയുടെ വേർപാട് ഈ അടുത്ത് ആയിരുന്നു. അതിന്റെ ദുഃഖത്തിന്റെ അലയടികൾക്കിടയിലാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം യുകെ മലയാളികളെ തേടിയെത്തിയത്.

കുഞ്ഞു ജെയ്ഡൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രിയ വായനക്കാരെ,
ഈ വാർത്തയുമായി ബന്ധപ്പെട്ട് പരേതന്റെ കുടുംബം മലയാളം യുകെയെ ബന്ധപ്പെട്ടിരുന്നു. വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്നും ആ കുടുംബം അറിയിച്ചപ്പോൾതന്നെ മറ്റൊരു കാര്യം കൂടി ആ കുടുംബം ഞങ്ങളോട്  അഭ്യർത്ഥിച്ചു… “ഞങ്ങൾക്ക് നഷ്ടപ്പെടുവാനുള്ളത് നഷ്ടപ്പെട്ടു, മരണവുമായി കേസ് കൊടുക്കുവാനോ, മറ്റുള്ളവരെ കണ്ടെത്തുവാനോ ആഗ്രഹിക്കുന്നുമില്ല.. ആയതിനാൽ ഈ വാർത്തയുമായി കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നിരവധിയായ ഫോൺ വിളികൾ ഞങ്ങളെ കൂടുതൽ സങ്കടത്തിലേക്ക് തള്ളിയിടുന്നു… അതുകൊണ്ട് സാധിക്കുമെങ്കിൽ ഫോട്ടോയും വാർത്തയും പിൻവലിക്കാമോ?…

ഇവിടെ ഈ കുടുംബത്തിന്റെ അഭ്യർത്ഥനക്കൊപ്പം മാനുഷിക വശങ്ങളും മലയാളം യുകെ കണക്കിലെടുത്ത്, ഫോട്ടോയും വാർത്തയുടെ ഉള്ളടക്കവും നീക്കം ചെയ്യുന്നു.

മലയാളം യുകെ ഡയറക്ടർ ബോർഡ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാരി രാജകുമാരനെയും മേഗനെയും കൊട്ടാരത്തിൽ നിന്ന് പുറത്താക്കിയതായി ചാൾസ് രാജാവ്. മര്യാദയുടെ അതിരുകൾ ഹാരി കടന്നെന്നും, ഇനി അതിനെ കുറിച്ച് ഒരിക്കൽ കൂടി ചർച്ചചെയ്യേണ്ട ആവശ്യമില്ലെന്നും രാജാവ് പറഞ്ഞു. വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തുന്നതിന് കാമില ഉത്തരവാദിയാണെന്നതുപോലുള്ള നിരവധി ആരോപണങ്ങളിൽ രാജാവ് പ്രകോപിതനായിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ഹാരിയുടെ ഓർമ്മക്കുറിപ്പായ സ്പെയറിനെ കുറിച്ചുള്ള അഭിമുഖങ്ങളിലെ വെട്ടിതുറന്നുള്ള പരാമർശങ്ങളും രാജാവിനെ ചൊടിപ്പിച്ചിരുന്നു.

ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് ജനുവരി 11-ന് വിൻഡ്‌സർ എസ്റ്റേറ്റിലെ അഞ്ച് മുറികൾ ഫ്രോഗ്‌മോർ കോട്ടേജിൽ നിന്ന് അദ്ദേഹം ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹാരിയുടെ പിതാവും സഹോദരൻ വില്യം രാജകുമാരനുമായുള്ള ബന്ധത്തിന് വലിയ വിള്ളലാണ് ഇത് സമ്മാനിച്ചിരിക്കുന്നതെന്നാണ് രാജ വൃത്തങ്ങൾ പ്രതികരിക്കുന്നത്. കാമില ദുഷ്ടയായ രണ്ടാനമ്മയായി മാറുമോ എന്നുള്ളതും പുസ്തകത്തിൽ ഹാരി പരാമർശിക്കുന്നുണ്ട്. ഇവരെ വിവാഹം കഴിക്കരുതെന്ന് താനും വില്യമും പിതാവിനോട് അപേക്ഷിച്ചതായും, അപകടകാരി ആയിരിക്കില്ല എന്ന് പിന്നീട് കരുതിയിരുന്നതായും ഒരു ടിവി അഭിമുഖത്തിൽ ഹാരി കൂട്ടിച്ചേർത്തു. എന്നാൽ ജീവിതത്തിലെ വില്ലയായി മാറാനാണ് അവർ ശ്രമിച്ചതെന്നും ഹാരി പറയുന്നു.

‘തുടർന്ന് വില്യമുമായുള്ള അവളുടെ സംഭാഷണങ്ങളെക്കുറിച്ചുള്ള കഥകൾ എല്ലാ പത്രങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. അതൊന്നും എന്റെ സഹോദരന്റെ അറിവോടെ വന്നതല്ല. രാജകുടുംബത്തെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ ഇങ്ങനെ പലയിടങ്ങളിൽ അവരിലൂടെ പ്രചരിച്ചു. കഥയുടെയും, കവിതയുടെയും, കാർട്ടൂണിന്റെയും രൂപത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചു’- ഹാരി രാജകുമാരൻ പറഞ്ഞു. 2020 ൽ യുഎസിലേക്ക് മാറിയതിന് ശേഷം, യുകെ സന്ദർശിക്കുമ്പോൾ ഫ്രോഗ്‌മോർ കോട്ടേജ് തങ്ങളുടെ ഇടമായി തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കിയിരുന്നു. രാജകുടുംബത്തിൽ ജോലി ചെയ്യുന്ന കാലത്ത് വീട് പുതുക്കിപ്പണിയാൻ ഉപയോഗിച്ച 2.4 മില്യൺ പൗണ്ട് ദമ്പതികൾ തിരിച്ചടച്ചതായി വക്താവ് അറിയിച്ചു. അവരെ പുറത്താക്കാനുള്ള രാജാവിന്റെ തീരുമാനത്തിൽ ഞെട്ടിപ്പോയെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സഹപ്രവർത്തകയായ പോലീസ് ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലാ വെർഗ്‌നെ പോലീസ് ഡിപ്പാർട്ട്‌മെന്റിനുള്ളിലെ ലൈംഗിക ദുഷ്‌പെരുമാറ്റത്തിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ കഴിഞ്ഞ മാസം പുറത്തുവരുകയും ഒരു പോലീസ് മേധാവിയും രണ്ട് സർജന്റുമാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കുകയും മൂന്ന് പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 39,000 ഉദ്യോഗസ്ഥരുള്ള ലാ വെർഗ്നയ്ക്ക് യുഎസിലെ ടെന്നസിയിലെ നാഷ്‌വില്ലെയുടെ തെക്കുകിഴക്കായാണ് ആസ്ഥാനം. റിപ്പോർട്ട്‌ ചെയ്ത ലൈംഗിക കേസുകളിൽ നടപടി എടുക്കാതെയും, ഫോട്ടോ, വീഡിയോ എന്നിവ മറ്റുള്ളവരുമായി പങ്ക് വെച്ചതായും ആരോപണം നിലനിൽക്കുന്നുണ്ട്. കേസിലെ ഏക വനിതയായ മേഗൻ ഹാളിന്റെ(26) പരാതിയിലാണ് കേസ് മുന്നോട്ട് നീങ്ങുന്നത്.

മുൻ പോലീസ് മേധാവി ബറൽ ചിപ്പ് ഡേവിസിനും, മുൻ സർജന്റുമാരായ ലൂയിസ് പവൽ, ഹെൻറി ടൈ മക്‌ഗോവൻ എന്നിവർക്കെതിരെയും ഫെഡറൽ കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. തന്റെ സഹപ്രവർത്തകരെയും മേലുദ്യോഗസ്ഥരെയും ഈ സംസ്കാരം എങ്ങനെ ബാധിച്ചുവെന്നും, സ്വന്തം സഹപ്രവർത്തകയോട് കാണിച്ച അതിക്രമം മര്യാദയുടെ പരിധികൾ കടന്നുകൊണ്ടാണെന്നും അവർ പറഞ്ഞു. ജോലിക്കിടയിൽ, പവൽ, മക്‌ഗോവൻ, ചീഫ് ഡേവിസ് എന്നിവരുൾപ്പെടെയുള്ള വകുപ്പിലെ പുരുഷന്മാർ ലൈംഗിക ചൂഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഹാളിനെ നിർബന്ധിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

‘ജോലിയുടെ ആരംഭം മുതൽ അസ്വസ്ഥത തോന്നിയിരുന്നു. വകുപ്പിലെ കാര്യങ്ങൾ പരിശീലിപ്പിച്ചു നല്ലൊരു ഉദ്യോഗസ്ഥയായി മാറാനുള്ള ക്ലാസുകൾ ലഭിച്ചില്ലെന്നും, അവിടെ ഒട്ടും സംരക്ഷണം കിട്ടിയിട്ടില്ല. ചിലരുടെ ഒക്കെ താല്പര്യങ്ങൾക്ക് നിന്ന് കൊടുക്കാനും, ലൈംഗിക ചുവയോടെയുള്ള തുറിച്ചു നോട്ടങ്ങൾക്കും, സംസാരങ്ങൾക്കും നിരന്തരം ഇരയാക്കപ്പെട്ടിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ നിരന്തരം മാറി മാറി സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ആദ്യം പകച്ചു നിന്നു’ – ഹാൾ പറഞ്ഞു. സംഭവം പുറത്തുവന്നത് മുതൽ, താൻ രാജ്യവ്യാപകമായി ലൈംഗിക തമാശകൾക്കും പരിഹാസത്തിനും ലക്ഷ്യം വച്ചതെങ്ങനെയെന്ന് യുവതി പറഞ്ഞു. ആ സമയങ്ങളിൽ ഫോണിൽ ദിവസവും ശല്യപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ എത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ ലൈംഗിക സുഖങ്ങൾക്ക് വേണ്ടി സ്വന്തം ശരീരം ദുരുപയോഗം ചെയ്യേണ്ടി വന്നതിന്റെ ഞെട്ടലിലാണ് മേഗൻ ഹാൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അകാലത്തിൽ വിട പറഞ്ഞ ജോനാഥൻ ജോജിയ്ക്ക് മാർച്ച് 8-ാം തീയതി ബുധനാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും . സംസ്കാര ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇടവക വികാരി ഫാ. എൽദോ വർഗീസും മറ്റ് വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിക്കും. മാർച്ച് 8-ാം തീയതി ഉച്ചകഴിഞ്ഞ് 1 മണിക്ക് മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പൊതുദർശനത്തിനും ദേവാലയത്തിലെ ശുശ്രൂഷകൾക്കും ശേഷം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദേവാലയത്തിന് സമീപമുള്ള ഓവർ ഡെയ്ൽ സെമിത്തേരിയിൽ കബറടക്ക ശുശ്രൂഷയും നടക്കും.

മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ഫെബ്രുവരി 27-ാം തീയതിയാണ് പനിബാധിച്ച് മരണമടഞ്ഞത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. രണ്ടാഴ്‌ചയോളം ലിവർപൂൾ ഹോസ്പിറ്റലിലെ വെൻറിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് ജോനാഥൻ ജോജിമരണത്തിന് കീഴടങ്ങിയത്.

മരിച്ച ജോനാഥൻെറ പിതാവ് ജോജിയുടെ കുടുംബ വേരുകൾ പത്തനംതിട്ടയിലാണെങ്കിലും പഠിച്ചതും വളർന്നതും ഭോപ്പാലിലാണ്. സിനിയുടെ കേരളത്തിലെ സ്വദേശം കൊല്ലമാണ്. ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.

ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ജോജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പൊതുദർശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St George Indian Orthodox Church, Belgrave St S, Bolton BL1 3RF

സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം: Overdale Crematorium (Heaton Cemetery), Gilnow Rd, Heaton, Bolton BL1 4LH

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിലെ ഗതാഗതരംഗത്ത് സുപ്രധാന മാറ്റം നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ. അംഗീകാരം ലഭിച്ചാൽ യുകെയിലെ എല്ലാ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇതിനു മുൻപ്, ഏകദേശം 20 വർഷം മുൻപാണ് ഗതാഗത രംഗത്ത് പരിഷ്കരണം നടത്തിയത്. വേരിയബിൾ അല്ലെങ്കിൽ ഡിസ്റ്റന്റ് അധിഷ്‌ഠിത സ്മാർട്ടർ റോഡ് യൂസർ ചാർജിംഗിന്റെ സാധ്യതകളാണ് ഗവണ്മെന്റ് നിലവിൽ ചർച്ചചെയ്യുന്നത്. ഓയ്‌സ്റ്ററും കൺജഷൻ ചാർജ് സംവിധാനത്തിന് ശേഷവുമുള്ള നിർണായക പ്രഖ്യാപനമാണിതെന്നാണ് വിദഗ്ധർ പറയുന്നത്. കൺജഷൻ ചാർജ്, ലോ എമിഷൻ സോൺ, അൾട്രാ ലോ എമിഷൻ സോൺ എന്നിവ ഉൾപ്പെടെ നിരവധി റോഡ് യൂസർ ചാർജിംഗ് സ്കീമുകൾ ലണ്ടനിൽ ഇതിനകം തന്നെ നിലവിലുണ്ട്. ഗതാഗത രംഗത്ത് ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ശക്തിയായി ലണ്ടൻ മാറണമെന്ന മേയറുടെ താല്പര്യത്തെ തുടർന്നാണ് നീക്കം.

നിലവിൽ ലണ്ടൻ അസംബ്ലി ട്രാൻസ്‌പോർട്ട് കമ്മിറ്റി ലണ്ടനിലെ സ്മാർട്ട് റോഡ് ചാർജിംഗിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്തി വരികയാണ്. ലണ്ടനിൽ സ്മാർട്ടർ റോഡ് യൂസർ ചാർജിംഗ് നടപ്പിലാക്കുന്നതിലൂടെ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

പഠനം മുൻ‌തൂക്കം നൽകുന്ന പ്രധാന പ്രശ്നങ്ങൾ;

* ലണ്ടനിൽ നിലവിലെ ടോൾ നിരക്കുകൾ പരിഷ്കരിക്കേണ്ടതുണ്ടോ?

* ലണ്ടനിൽ നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് എന്ത്‌ മാറ്റമാണ് പൊതുജനം ആഗ്രഹിക്കുന്നത്?

* വ്യത്യസ്ത തരത്തിലുള്ള യാത്രകൾക്ക് എങ്ങനത്തെ മാറ്റമാണ് പ്രയോജനപ്പെടുക?

എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്ന പ്രശ്നങ്ങൾ. ജനങ്ങൾക്ക് മികച്ച ഗതാഗത സംവിധാനം നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്. ആയതിനാൽ ഈ ചോദ്യങ്ങൾക്ക് നിങ്ങൾ നൽകുന്ന മറുപടികൾ 2023 മാർച്ച്‌ 10 നു മുൻപായി അറിയിക്കണം. ദൈന്യന്തിന ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുന്നവരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക. അതിനാൽ അവരുടെ ഭാഗം കൂടി കേൾക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തുന്നത്.

വിശദ വിവരങ്ങൾക്ക്;
https://www.london.gov.uk/sites/default/files/2023-02/Road%20User%20Charging%20-%20Call%20for%20Evidence%20_0.pdf?__cf_chl_tk=L2GV9FTgnSeI9KYZfKn2twhX5DpzxVXYamVwU4U057s-1677763144-0-gaNycGzNDiU

RECENT POSTS
Copyright © . All rights reserved