ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചെസ്റ്റെർ: യുകെയെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി കുട്ടിയുടെ മരണം. തുടർച്ചയായി പനിയും മറ്റ് പലവിധ ആരോഗ്യ പ്രശ്നങ്ങളാലും മരണവാർത്തകൾ ഈ അടുത്ത് പുറത്ത് വന്നിരുന്നു. ഇതിന്റെ ദുഃഖം വിട്ട് മാറുന്നതിനു മുൻപാണ് വീണ്ടും മരണവാർത്ത എത്തുന്നത്. മൂന്നരമാസം പ്രായമുള്ള ജെയ്ഡനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം. കിടക്കയിൽ കിടന്ന് കമിഴാൻ ശ്രമിക്കുന്നതിനിടയിൽ മുഖം അമർന്നു ശ്വാസം മുട്ടി മരണപ്പെട്ടതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ പാല രാമപുരം സ്വദേശികളുടെ മകനാണ് മരണപ്പെട്ടത്.

പ്രസവത്തിനായി നാട്ടിൽ പോയ ദമ്പതികൾ തിരികെ യുകെയിൽ എത്തിയിട്ട് ഏതാനും ആഴ്ചകൾ പിന്നിടുന്നതേയുള്ളൂ. അപകട വാർത്ത അറിയിച്ചതിനു പിന്നാലെ ആംബുലൻസ് ജീവനക്കാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകട സമയം വീട്ടിലുള്ളവർ കുട്ടിയെ രക്ഷിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അവ ലഭ്യമാകുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

യുകെ മലയാളികളായ ജോജിയുടെയും സിനിയുടെയും മകൻ രണ്ട് വയസുള്ള ജോനാഥൻ ജോജിയുടെ വേർപാട് ഈ അടുത്ത് ആയിരുന്നു. അതിന്റെ ദുഃഖത്തിന്റെ അലയടികൾക്കിടയിലാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം യുകെ മലയാളികളെ തേടിയെത്തിയത്.

കുഞ്ഞു ജെയ്ഡൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.