Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻെറ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയിലെ അംഗങ്ങൾക്കിടയിൽ നടത്തിയ തിരഞ്ഞെടുപ്പ് ഇന്നലെ അവസാനിച്ചു. ഇതിൻറെ ഫലം സെപ്റ്റംബർ അഞ്ചാം തീയതി തിങ്കളാഴ്ച്ച ഉച്ച 12 . 30 – ന് അറിയാം. വിദേശകാര്യമന്ത്രി ലിസ് ട്രസും (47) ഇന്ത്യൻ വംശജനായ മുൻ ധനകാര്യമന്ത്രി റിഷി സുനകും (42) തമ്മിലാണ് മത്സരം. പുതിയ പ്രധാനമന്ത്രി വരുന്ന ബുധനാഴ്ച്ച പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടക്കത്തിൽ റിഷി സുനകായിരുന്നു പ്രധാനമന്ത്രി പദത്തിലേക്കുള്ള പിന്തുണയിൽ മുന്നിട്ട് നിന്നിരുന്നത്. എന്നാൽ നിലവിൽ രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപ്പിക്കുന്നത് ലിസ് ട്രസിനാണ്. 1.60 ലക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ് ഒരു മാസം നീണ്ടുനിന്ന ഓൺലൈൻ പോസ്റ്റൽ വോട്ടെടുപ്പിൽ പങ്കെടുത്തത്.

ഒരുമാസം നീണ്ടുനിന്ന പ്രചാരണത്തിൽ നാണ്യപെരുപ്പം തടയുമെന്നാണ് പ്രധാനമായും സുനക് വാഗ്ദാനം ചെയ്തത്. എന്നാൽ നികുതികൾ വെട്ടി കുറയ്ക്കും എന്നാണ് ട്രസ്റ്റിന്റെ വാഗ്ദാനങ്ങളിൽ പ്രധാനം. പ്രചാരണത്തിനിടയിൽ ലണ്ടനിൽ വച്ച് റിഷി സുനക് ഗോപൂജ നടത്തിയത് വൻ ചർച്ചയായിരുന്നു. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം എത്തിയാണ് റിഷി സുനക് ഗോപൂജ നടത്തിയത്. റിഷി സുനക് പ്രധാനമന്ത്രി പദത്തിലേറിയാൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും കമ്പനികൾക്കും ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ സജീവമാകണമെന്ന് ഇന്ത്യൻ വംശജരായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ പ്രചാരണത്തിനിടയിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ കുടുംബത്തോടൊപ്പം കാത്തുനിൽക്കുന്നതിനിടയിൽ ഒരു കുട്ടി ബോധരഹിതനായി. മാഞ്ചസ്റ്റർ എയർപോർട്ടിലാണ് ആൺകുട്ടിയുടെ ബോധരഹിതനായി വീണത് . കുട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. യുകെയിൽ തിരിച്ചെത്തിയശേഷം വിമാനത്താവളത്തിലെ നീണ്ട ക്യൂവിന്റെ ചിത്രം ഒരു സഹയാത്രികൻ പങ്കുവെച്ചിരുന്നു. വിമാനത്താവളത്തിലെ ടെർമിനൽ വൺ പാസ്‌പോർട്ട് നിയന്ത്രിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം അടിയന്തരമായി ആവശ്യമാണെന്ന അഭിപ്രായം ശക്തമാണ്. രാജ്യത്തേക്ക് തിരിച്ചെത്തിയ യാത്രക്കാർക്ക് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്കൂറിലധികമാണ് ക്യൂവിൽ നിൽക്കേണ്ടതായി വന്നത്. ജൂണിൽ മാഞ്ചസ്റ്റർ എയര്‍പോര്‍ട്ടിലെ തിരക്കേറിയ സ്കൈലിങ്ക്, ടെർമിനുകൾ 1, 2 എന്നിവയ്ക്കടുത്തുള്ള സ്കാനിങ് ലൈനുകളിൽ നിൽക്കുന്ന നിരാശരായ യാത്രക്കാരുടെ ചിത്രം പുറത്ത് വന്നിരുന്നു.

നിരവധി യാത്രക്കാരാണ് എയർപോർട്ടിലെ തിരക്കിനെക്കുറിച്ച് പരാതിപ്പെട്ടത് . വേനൽക്കാലത്ത് യുകെയിലെ വിമാനത്താവളങ്ങളിൽ ഉണ്ടായിരുന്നു നീണ്ട ക്യൂവിൻെറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കു വച്ചിരുന്നു.ഇപ്പോഴും ബ്രിട്ടനിലെ എയർപോർട്ടുകൾ ഈ അവസ്ഥയിൽ നിന്ന് മോചിതമായിട്ടില്ല. ഇതിനോടകം തന്നെ നീണ്ട കാത്തിരിപ്പിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട ബാഗേജുകളും മറ്റും എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് എയർപോർട്ട് ഉദ്യോഗസ്ഥർ. മാഞ്ചസ്റ്റർ എയർപോർട്ടിലെ ഇമിഗ്രേഷൻ ഹാൾ ഏരിയ നിയന്ത്രിക്കുന്നത് യുകെ ബോർഡർ ഫോഴ്സ് ആണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നിലവിലെ ഊർജ പ്രതിസന്ധി വരാനിരിക്കുന്ന കൊടും ശൈത്യത്തിൽ ബ്രിട്ടന് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ. വിലക്കയറ്റം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ 70 ശതമാനത്തോളം പബ്ബുകളും അടച്ചുപൂട്ടേണ്ടി വരും. ശൈത്യകാലം വരെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് അവർ പറയുന്നത്. ബ്രിട്ടനിലെ നാലിൽ മൂന്നു പബ്ബ് ഉടമകളും ഈ അഭിപ്രായത്തോട് യോജിക്കുന്നു. 1600 ഓളം പബ്ബുകളുടെ ഉടമയായ അഡ്മിറൽ ടാവൻസിന്റെ കരിസ് ജോവ്സേ പറഞ്ഞത് തന്റെ കെട്ടിടത്തിൽ പബ്ബ് നടത്തുന്ന പലരും വാടകയേക്കാൾ കൂടുതൽ പണം വൈദ്യുതി ബില്ലിനായി ഇപ്പോൾ ചെലവാക്കുന്നുവെന്നാണ്. വൈദ്യുതി ബില്ലിൽ 450 ശതമാനത്തോളം വർധനയുണ്ടായതിനാൽ, 20 വർഷമായി പബ്ബ് നടത്തിയയാൾ ഒഴിഞ്ഞുപോകുകയാണെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ഊർജ മേഖലയിലെ ഇന്ധനത്തിനും വൈദ്യുതി ഉൽപാദനത്തിനും യുറോപ്യൻ രാജ്യങ്ങൾ കൂടുതലായി ആശ്രയിച്ചിരുന്നത് റഷ്യയെയാണ്. റഷ്യ വിതരണം കുറച്ചതോടെ പ്രകൃതി വാതക വില വർധന കുത്തനെ ഉയർന്നു. അധിക വാതകം സംഭരിക്കാനുള്ള ശേഷി കുറവായതിനാൽ കുറച്ചു കാലത്തേക്കു മാത്രമുള്ളതേ വാങ്ങി ശേഖരിക്കാനാകൂ. ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ ഇത്തരത്തിൽ ഒരു സാഹചര്യം ബ്രിട്ടന് തലവേദനയാകും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷമാദ്യം ബ്രിട്ടനിലെ ശരാശരി ഉപഭോക്താവിന്റെ വൈദ്യുതി ബില്ല് 54 ശതമാനത്തോളം ഉയർന്നു. ഒക്ടോബർ ഒന്നു മുതൽ 80 ശതമാനം വീണ്ടും വർധിക്കുമെന്നാണ് രാജ്യത്തെ വൈദ്യുതി റെഗുലേറ്റർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതോടെ ഒരു ശരാശരി ഉപഭോക്താവിന് പ്രതിവർഷം 2332 പൗണ്ട് അധികമായി നൽകേണ്ടി വന്നേക്കും. വില വർധന തുടർന്നാൽ അടുത്ത വർഷം യുകെയിലെ പണപ്പെരുപ്പം 18% ആയി ഉയർത്തുമെന്നാണ് യുഎസ് ബാങ്ക് സിറ്റിയുടെ പ്രവചനം.

നവംബർ ആദ്യത്തോടെ ബ്രിട്ടനിൽ ശൈത്യകാലം ആരംഭിക്കും. കൊടും തണുപ്പിൽ, ഹീറ്ററുകൾ ഉപയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവർ എന്തുചെയ്യുമെന്നറിയാതെ ആശങ്കയിലാണ്. പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി എത്തിയെങ്കിൽ മാത്രമേ വിലക്കയറ്റത്തിൽ ബ്രിട്ടന്റെ അടുത്ത നടപടി എന്തെന്ന് അറിയാൻ കഴിയൂ. അതിന് സെപ്റ്റംബർ 5 വരെ കാത്തിരിക്കണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ മുൻ അംബാസിഡർക്കും അവരുടെ ഭർത്താവിനും ഒരു വർഷം വീതം തടവശിക്ഷ വിധിച്ച് മ്യാന്മാറിലെ സൈനിക അധികാരികൾ. വിക്കി ബോമാനും ഭർത്താവ് മുൻ രാഷ്ട്രീയ തടവുകാരൻ ഹ്‌ടീൻ ലിനിനുമെതിരെ ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതിനാണ് കുറ്റം ചുമത്തിയത്. കഴിഞ്ഞയാഴ്ച യാങ്കൂണിലെ വീട്ടിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മ്യാൻമാറിൽ വിദേശികൾ അപൂർവമായി മാത്രമാണ് ഇമിഗ്രേഷൻ കുറ്റകൃത്യങ്ങളെ ചൊല്ലി വിചാരണ നേരിടുന്നത്. അതിനാൽ തന്നെ വെറും ഇമിഗ്രേഷൻ കുറ്റകൃത്യങ്ങൾ എന്നതിനേക്കാൾ രാഷ്ട്രീയ തരത്തിലുള്ള കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. ബർമീസ് ഭാഷ നന്നായി സംസാരിക്കുന്ന മിസ് ബോമാൻ മ്യാൻമറിലെ ചെറിയ അന്താരാഷ്ട്ര സമൂഹങ്ങളിൽ അറിയപ്പെടുന്ന അംഗമാണ്.

2002-2006 കാലഘട്ടത്തിൽ അംബാസിഡർ ആയിരുന്ന മിസ് ബോമാൻ, ഇപ്പോൾ യാംഗൂൺ ആസ്ഥാനമാക്കി മ്യാൻമർ സെന്റർ ഫോർ റെസ്‌പോൺസിബിൾ ബിസിനസ് (എംസിആർബി) നടത്തിവരികയാണ്. സാമൂഹികവും സാമ്പത്തികവുമായ വികസനം ശക്തിപ്പെടുത്തുന്നതിനായി നിരവധി കാര്യങ്ങൾ ബോമാൻ ചെയ്തതായി ഒരു പ്രസ്‌താവനയിൽ പറയുന്നു. യുകെയിലെ അവളുടെ കുടുംബവുമായി ഉടൻ തന്നെ ബന്ധിപ്പിക്കാൻ കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഉണ്ട്. ഷാൻ സ്റ്റേറ്റിലുള്ള ഇവരുടെ വീട്ടിൽനിന്ന് നഗരത്തിലേക്ക് മടങ്ങുമ്പോഴാണ് മിസ് ബോമാനെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തത്. മറ്റൊരു വിലാസത്തിൽ താമസിക്കുന്നത് രജിസ്റ്റർ ചെയ്തില്ല എന്ന കുറ്റം ആരോപിച്ചാണ് സൈനിക അധികാരികൾ ഇവരെ അറസ്റ്റു ചെയ്തത്. ദമ്പതികൾ വിവാഹിതരായി ലണ്ടനിലേക്ക് താമസം മാറിയതിനു ശേഷം 2013-ൽ യാങ്കൂണിലേക്ക് മടങ്ങി എത്തിയിരുന്നു. മ്യാൻമറിലെ സൈനിക അധികാരികൾക്കെതിരെ യുകെ അടുത്തിടെ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇരുവരുടെയും അറസ്റ്റ് നടന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മന്ത്രിയായ യുവതി പാർലമെന്ററി ഗവേഷകയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെസ്റ്റ്മിൻസ്റ്റർ അഴിമതി വീണ്ടും ചർച്ചയായികൊണ്ടിരിക്കയാണ് പുതിയ ആരോപണം. കാബിനറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ടോറി എംപിയാണ് തന്നെ ലക്ഷ്യമിട്ടതെന്ന് മുൻ കോമൺസ് സ്റ്റാഫ് അംഗം പറഞ്ഞു. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എനിക്ക് ഇരുപതു വയസുള്ളപ്പോഴായിരുന്നു സംഭവം. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു’ യുവതി പറയുന്നു. ആ സമയത്ത് ജോലി ചെയ്തിരുന്ന വകുപ്പിലെ എംപി ഉൾപ്പെടെയുള്ള സഹപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും പോലീസിൽ റിപ്പോർട്ട് ചെയ്യാനാണ് അവർ പറഞ്ഞതെന്നും യുവതി വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് ഉദ്യോഗസ്ഥരുമായുള്ള പ്രാഥമിക ചർച്ചകൾക്ക് ശേഷം പരാതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും യുവതി കൂട്ടിചേർക്കുന്നു.

ജൂനിയർ സ്റ്റാഫുകൾക്കെതിരായ ലൈംഗിക പീഡനക്കേസുകളിലും ഭീഷണിപ്പെടുത്തലിലും രാഷ്ട്രീയക്കാർ ഉൾപ്പെട്ടിരിക്കുന്നുവെന്ന ആരോപണങ്ങളെ ചൊല്ലി 2017-ൽ പെസ്റ്റ്മിൻസ്റ്റർ അഴിമതി പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിന് തുടർച്ചയായാണ് ഇപ്പോഴത്തെ വാർത്തകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് ശേഷം യുകെ തെരുവിൽ വൻ സംഘർഷം. ഓഗസ്റ്റ് 28 ഞായറാഴ്ച ലെസ്റ്ററിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ശേഷമാണ് ആരാധകർ തെരുവിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റിട്ടുണ്ട്. ലെസ്റ്ററിന്റെ ഗോൾഡൻ മൈലിൽ നിരവധി ചെറുപ്പക്കാർ പരസ്പരം ഏറ്റുമുട്ടുന്ന ദൃശ്യം വേദനയോടെയാണ് പ്രദേശവാസികൾ കണ്ടത്. പുറത്തു വന്ന ദൃശ്യത്തിൽ ഒരു ഉദ്യോഗസ്ഥൻ അക്രമിയെ പിന്തിരിപ്പിക്കുകയും സഹായത്തിനായി വിളിക്കുകയും ചെയ്യുന്നുണ്ടെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നഗരത്തിലെ ബെൽഗ്രേവ് ഏരിയയിലാണ് സംഭവം അരങ്ങേറിയത്. പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു എമർജൻസി വർക്കറെ ആക്രമിച്ചതിൽ സംശയിച്ച് 28 കാരനായ ഒരാളെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി വിട്ടയച്ചു. സംഭവത്തിൽ ആൾക്കൂട്ടത്തിൽ നിന്ന് ആക്ഷേപകരമായ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തെ സംഭവങ്ങളെത്തുടർന്ന്, ഉദ്യോഗസ്ഥർ പ്രദേശത്തെ യുവാക്കളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തുകയാണ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുഎൻ വിദഗ്ധർ റഷ്യയുടെ നിയന്ത്രണത്തിലുള്ള പവർ പ്ലാന്റിൽ തങ്ങളുടെ ആദ്യ പരിശോധന നടത്തി. പരിശോധന തുടരുകയാണ് . ആണവ നിലയത്തിന്റെ സുരക്ഷിതത്വം നിരവധിതവണ ലംഘിക്കപ്പെട്ടതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. പ്ലാന്റിലേക്കുള്ള യാത്രയിൽ ഇൻസ്പെക്ടർമാർക്കുനേരെ ഷെല്ലാക്രമണം ഉണ്ടായി. ഇതിനെ തുടർന്ന് റഷ്യൻ സൈനികർ ഇവരെ പ്ലാന്റിലേക്ക് അനുഗമിച്ചു. ഇത് ദൗത്യം അട്ടിമറിക്കാനുള്ള ശ്രമമായി റഷ്യയും ഉക്രൈനും പരസ്പരം ആരോപിച്ചു.


യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് തെക്കൻ ഉക്രെയ്നിലെ സപ്പോരിജിയ. ഫെബ്രുവരിയിൽ ഉക്രെയ്നെ ആക്രമിച്ചതിനു തൊട്ടു പിന്നാലെ റഷ്യ ഇത് കൈവശപ്പെടുത്തിയിരുന്നു. ആണവ നിലയത്തിൽ ജോലി ചെയ്യുന്ന യുക്രെയിൻ ജീവനക്കാർ റഷ്യൻ സൈന്യം ഇതിനെ ഒരു സൈനിക താവളമായി ഉപയോഗിച്ചിരുന്നുവെന്നും തൊഴിലാളികളെ തോക്കിൻ മുനയിയിലാണ് നിർത്തിയിരിന്നതെന്നും പറഞ്ഞു. ആണവനിലയത്തിൽ തങ്ങൾ തുടരുമെന്ന് ഗ്രോസി അറിയിച്ചു. എന്നാൽ എത്ര ഉദ്യോഗസ്ഥർ എത്ര നാളത്തേയ്ക്ക് അവിടെ തങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. റഷ്യയുടെ ഇന്റർഫാക്‌സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 12 ഇൻസ്പെക്ടർമാരാണ് ഇവിടെ തങ്ങുന്നത് എന്നാൽ ഉക്രെയ്‌നിലെ സ്‌റ്റേറ്റ് ന്യൂക്ലിയർ കമ്പനിയായ എനർഗോട്ടം 5 ഇൻസ്പെക്ടർമാർ ഇവിടെ തുടരുമെന്നാണ് വെളിപ്പെടുത്തിയത്. ആണവ നിലയത്തിന്റെ അവസ്ഥ വിലയിരുത്താനും റഷ്യൻ നിയന്ത്രണത്തിലുള്ള ഉക്രേനിയൻ തൊഴിലാളികളുമായി സംസാരിക്കുവാനും ആണ് ഇൻസ്പെക്ടർമാർ വന്നിരിക്കുന്നത്. അതേസമയം, പ്ലാന്റിനെ സമീപം നടക്കുന്ന യുദ്ധങ്ങൾ തങ്ങളുടെ പരിശോധനയെ തടയാൻ പോകുന്നില്ലെന്നും ഗ്രോസി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ കുറിച്ചുള്ള ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ യുഎസ് ഡോളറിനെ അപേക്ഷിച്ച് പൗണ്ടിന്റെ മൂല്യം 4.6 ശതമാനം ഇടിഞ്ഞു. 2016 ഒക്ടോബറിൽ ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് ശേഷമാണ് ഡോളറിനെതിരെ പൗണ്ടിന്റെ വില അവസാനമായി ഇത്രയും ഇടിഞ്ഞത്. വിലക്കയറ്റത്തോടും ഊർജ്ജ ബില്ലുകൾ ഉയരുന്നതിനോടുമുള്ള ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും കാഴ്ചപ്പാടാണ് ഇടിവിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു. ഈ വർഷം അവസാനത്തോടെ യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. പൗണ്ടിന്റെ വില താഴ്ന്ന സാഹചര്യത്തിൽ ബ്രിട്ടീഷുകാർക്ക് വിദേശയാത്ര ചെയ്യുന്ന സാഹചര്യങ്ങളിൽ പണം സൂക്ഷിച്ച് ചെലവാക്കേണ്ടി വരും.

കഴിഞ്ഞവർഷം പകുതി മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഓഗസ്റ്റ് മാസത്തിൽ യൂറോയെ അപേക്ഷിച്ച പൗണ്ടിന്റെ മൂല്യം ഏറ്റവും കുറഞ്ഞതായി കാണാം. ലോകത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തങ്ങളുടെ സാമ്പത്തിക സാധ്യതകൾ അത്ര മികച്ചതായി കാണുന്നില്ല എന്ന് ഇൻവെസ്‌ടെക്കിലെ മുതിർന്ന നിക്ഷേപ ഡയറക്ടർ ലോറ ലാംബി പറഞ്ഞു. 2024 വരെ യുകെ സാമ്പത്തിക മാന്ദ്യത്തിൽ തുടരുമെന്ന് ഈയാഴ്ച ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാച്ച്സ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാമ്പത്തിക മാന്ദ്യത്തിൽ സമ്പദ് വ്യവസ്ഥ തുടർച്ചയായി രണ്ടുമൂന്ന് മാസത്തേയ്ക്ക് ചെറുതാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികളെ കൗമാരക്കാരുടെ സംഘം ക്രൂരമായി ആക്രമിച്ചു. ലങ്കാഷെയറിലാണ് സംഭവം. ആക്രമണത്തിനു പുറമെ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരം സംഘത്തെ തടയാൻ പൊലീസ് വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നും ആക്രമണത്തിനിരയായ കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.

എന്നാൽ ഈ ആക്രമണവും ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ലങ്കാഷെയർ പോലീസ് വിഷയത്തിൽ പറയുന്നത്. അതേസമയം വിഷയത്തിൽ പോലീസ് വേണ്ടത്ര വേഗത്തിൽ പ്രതികരിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അതുകൊണ്ടാണ് സംഭവം നടന്ന് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ദൃശ്യങ്ങൾ പങ്കുവെക്കാൻ നിർബന്ധിതരാകുന്നതെന്നും, പോലീസ് ആക്രമണത്തിന്റെ ​ഗൗരവം കണക്കിലെടുക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. സംഭവത്തിൽ എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സെപ്റ്റംബർ അഞ്ചാം തീയതി തിങ്കളാഴ്ച 12 .30 – ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന് അറിയാനിരിക്കെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പോര് മുറുകി. താൻ പ്രധാനമന്ത്രി പദത്തിലേറിയാൽ പുതിയതായി നികുതികൾ ഒന്നും ചുമത്തില്ലെന്ന് സ്ഥാനാർത്ഥികളിൽ ഒരാളായ ലിസ് ട്രസ് പ്രഖ്യാപിച്ചു. അതോടൊപ്പം എനർജി റേഷനിങ്ങിനുള്ള സാധ്യതയും ലിസ് ട്രസ് നിരാകരിച്ചു. പുതിയ നികുതിയുടെ കാര്യത്തിലും എനർജി ബില്ലുകളുടെ കാര്യത്തിലും ലിസ് ട്രസിന്റെ എതിർ സ്ഥാനാർത്ഥി ഋഷി സുനകിന് എതിരഭിപ്രായമാണുള്ളത്. പ്രധാനമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ബോറിസ് ജോൺസൺ രാജി വച്ചതിനെ തുടർന്ന് നടക്കുന്ന നേതൃത്വ മത്സരത്തിൽ അവശേഷിക്കുന്നത് ലിസ് ട്രസും റിഷി സുനകും ആണ്.

തുടക്കത്തിൽ പിന്തുണയിൽ മുൻപന്തിയിലായിരുന്ന റിഷി സുനകിനെ കടത്തി വെട്ടി ലിസ് ട്രസ് മുന്നേറുകയെണെന്നാണ് രഷ്ട്രീയ നിരീക്ഷകർ വിലയിരുത്തന്നത്. ബോറിസ് ജോൺസൻെറ പിൻഗാമിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുന്നതിന് പിറകെ അടുത്ത ദിവസം പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കും.

Copyright © . All rights reserved