Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ മലയാളികളായ മൂന്നുപേർ വിജയിച്ചു. പ്രസിഡന്റ്, അഞ്ച് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആണ് മലയാളികൾ ആയ വിദ്യാർഥികൾ തെരഞ്ഞെടുത്തിരിക്കുന്നത്. വൈസ് പ്രസിഡന്റുമാരായി മലയാളികളായ നിതിൻ രാജ്, ആര്യ ഷാജി, നീലിമ മുരളീധരൻ മേനോൻ എന്നിവരാണ് ജയിച്ചിരിക്കുന്നത്. നിതിൻ രാജ് രണ്ടാം തവണയാണ് യുണിയൻ തെരഞ്ഞെടുപ്പിൽ ഭാരവാഹി ആക്കുന്നത്. വലിയ ഭൂരിപക്ഷത്തിൽ ആണ് നിതിൻ രാജ് വിജയിച്ചത്.

കേംബ്രിജ്, ചെംസ്‌ഫോർഡ്, പീറ്റർബറോ, ലണ്ടൻ എന്നിവിടങ്ങളിൽ ക്യാംപസുകൾ ഉണ്ട്. ഇവിടെയുള്ള ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റിയിലെ മുപ്പതിനായിരത്തിലധികം വിദ്യാർഥികളെയാണ് ഇവർ മൂന്നുപേരും പ്രതിനിധീകരിക്കുന്നത്. ഇവരെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള മറ്റു ചില വിദ്യാർഥികളും തൊരഞ്ഞെടുപ്പിൽ വിജിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുനീബ് ഇക്ബാൽ (പാക്കിസ്ഥാൻ) വൈസ് പ്രസിഡന്റുമാരായി അഡോറ സിഖീറിയ (ഗോവ), ഷർമീൻ ജാവദ് (പാക്കിസ്ഥാൻ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വർഷമാണ് ഇവരുടെ കാലാവധി. ഇവർക്ക് ശമ്പളം ഉൾപ്പെടെ മികച്ച അനുകൂല്യങ്ങളാണ് യൂണിവേഴ്സിറ്റി നൽകുന്നത്. കൂടാതെ വിദ്യാർത്ഥി വിസയിൽ ആണ് എത്തുന്നതെങ്കിൽ ഇവർക്ക് ഒരു വർഷത്തേയ്ക്ക് വിസ നീട്ടി നൽകുകയും ചെയ്യും.

നിതിൻ രാജ്

നിതിൻ രാജ് ഇത്തവണ വിദ്യാർത്ഥി അല്ലാതിരിക്കെ വീണ്ടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. 2024 സെപ്റ്റംബർ വരെ നിതിന്റെ വിസയുടെ കാലാവധി നീട്ടും. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എംകോം പൂർത്തിയാക്കിയ നിതിൻ സ്റ്റുഡന്റ് വിസയിൽ 2021 ലാണ് യുകെയിൽ എത്തുന്നത്. യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ എം.എസ്‌സി പൂർത്തിയാക്കി. ക്യാംപസ് പ്ലേസ്മെന്റ് വഴി ലണ്ടനിൽ ജോലി ലഭിച്ചു. കഴിഞ്ഞ വർഷം നിതിൻ ആദ്യമായി വിജയിക്കുന്നത് അഞ്ചോളം മലയാളികൾ ഉൾപ്പെടെയുള്ള എട്ട് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ്.

ആര്യ ഷാജി

വൈസ് പ്രസിഡന്റായി വിജയിച്ച ആര്യ ഷാജി 936 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയുടെ കേംബ്രിജ് ക്യാംപസിൽ എംഎസ്‌സി ഇന്റർനാഷനൽ ബിസിനസ് വിദ്യാർത്ഥിനിയാണ് ആര്യ. വയനാട് ഒറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടിയ ആര്യ 2022 സെപ്റ്റംബറിലാണ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി എത്തിയത്. മുൻ പരിചയം ഇല്ലാതെയാണ് ആര്യ യുകെയിലെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിത്വം ഏറ്റെടുത്തിരിക്കുന്നത്. കോട്ടയം പുത്തൻപള്ളി സ്വദേശിനിയാണ്. ഡൽഹിയിൽ ജോലി സംബന്ധമായി താമസിക്കുന്ന ഷാജി പി ദാമോദരൻ, സരസമ്മ ഷാജി എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ അഭി

നീലിമ എം മേനോൻ

വൈസ് പ്രസിഡന്റായി വിജയിച്ച നീലിമ എം മേനോൻ 2021 സെപ്റ്റംബറിലാണ് ആംഗ്ലിയ റസ്കിനിൽ വിദ്യാർഥിനിയായി എത്തുന്നത്. വിദ്യാർഥികളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ യൂണിയനെ കൂടുതൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് നിലീമ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കേരളത്തിൽ നിന്ന് യുകെയിൽ എത്തുന്ന നേഴ്സുമാരിൽ പലരും ഇംഗ്ലീഷ് ഭാഷ പ്രവീണ്യം ഇല്ലാത്തതിനെ തുടർന്ന്, കെയർ മേഖലയിലായിരുന്നു ജോലി ചെയ്ത് വന്നിരുന്നത്. ഒ ഇ ടി പാസാകുക എന്ന കടമ്പ പലർക്കും യുകെയിലെ ആരോഗ്യമേഖലയിൽ നേഴ്സായി ജോലി ചെയ്യുന്നതിന് തടസ്സമായിരുന്നു. ഓരോ പ്രാവശ്യവും പരീക്ഷ എഴുതാനുള്ള വർദ്ധിച്ച സാമ്പത്തിക ചിലവും, മറ്റ് ബുദ്ധിമുട്ടുകളുമാണ് പലരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.

മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് യുകെയിൽ ഇനി രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്യാൻ ഇംഗ്ലീഷിൽ മതിയായ പ്രാവീണ്യം ഉണ്ടെന്നുള്ള മാനേജരുടെ സർട്ടിഫിക്കറ്റ് മതിയെന്ന നിർണായക പ്രഖ്യാപനവുമായി അധികൃതർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. യുകെയിൽ കെയറർ അസിസ്റ്റന്റായിട്ടോ സീനിയർ കെയററായിട്ടോ ഒരു വർഷം ഹെൽത്ത് കെയർ സെക്ടറിൽ വർക്ക് ചെയ്ത നേഴ്സുമാർക്ക് എൻ എം സി രജിസ്റ്റർ ചെയ്യുന്നത് മുഖേന വലിയ അവസരങ്ങളാണ് കൈവരുന്നത്.

ഒഇടി, ഐ ഇ എൽ ടി എസ് പഠനം പൂർത്തീകരിച്ച ആളുകൾക്ക് ഇനി കെയർ അസിസ്റ്റന്റ് ജോലിയിൽ നിന്ന് നേഴ്സായി മാറാം. ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക സാക്ഷ്യപത്രം മാത്രമാണ് ഇതിന് ആവശ്യം. ജോലി കിട്ടിയതിന് ശേഷം CBT, ഓസ്റ്റീ എന്ന പരീക്ഷകൾ പാസ്സ് ആകണം. ഇതിൽ CBT തിയറി പരീക്ഷയും, ഓസ്റ്റീ പ്രാക്ടിക്കൽ പരീക്ഷയുമാണ്.

പുതിയ തീരുമാനത്തോടെ മലയാളികൾ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പണം ചിലവഴിക്കാനുള്ള എളുപ്പമാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ അമിതമായി നിയന്ത്രണമില്ലാതെ പണം നഷ്ടമാവുകയും ചെയ്യും. നിങ്ങളുടെ കാർഡ് ഉപയോഗിച്ച് തെറ്റായ കാര്യങ്ങൾക്കായി പണമടയ്ക്കുന്നത് ഒരുപക്ഷെ ക്രെഡിറ്റ്‌ സ്കോറിനെയും ബാധിച്ചേക്കാം. ഗാർഹിക അവശ്യസാധനങ്ങൾ, ഭക്ഷണം, ഇന്ധനം, യാത്രാ ബില്ലുകൾ, ഊർജ്ജ ബില്ലുകൾ എന്നിവയെല്ലാം വർധിക്കുകയാണ് നിലവിൽ. എന്നാൽ പലപ്പോഴും സാമ്പത്തികമായ ഞെരുക്കം കാരണം, പലരും ബില്ലുകൾ അടയ്ക്കാൻ തയാറാകാറില്ല. അതുപോലെ തന്നെ ക്രെഡിറ്റിൽ നിന്ന് അടയ്ക്കാനും ശ്രമിച്ചേക്കാം. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നത് നല്ലത് അല്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

ക്രെഡിറ്റ്‌ എടുത്താൽ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്ന ഒരു സാഹചര്യമാണെങ്കിൽ പിന്നീട് വായ്പ എടുക്കുന്നതിനെ വരെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ഈ വിഷയത്തിൽ,ക്രെഡിറ്റ് ഏജൻസിയായ എക്സ്പീരിയനിലെ വിദഗ്ധർ പറയുന്നത് ഇവയൊക്കെയാണ്..

1. ദൈന്യംദിന ചിലവുകൾക്ക് ഒരു കാരണവശാലും ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കരുത്

ദിനം തോറുമുള്ള ആവശ്യങ്ങൾക്ക് ക്രെഡിറ്റ്‌ എടുക്കുന്നത് തന്നെ ബുദ്ധിശൂന്യമാണ്. മാസം ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചു മാത്രമേ പണം ചെലവാക്കാവൂ. ‘പിന്നീട് അത് അടച്ചു തീർക്കാൻ കഴിയാതെ വരുമ്പോൾ, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ അത് സാരമായി ബാധിക്കും’- കൺസ്യൂമർ അഫയേഴ്‌സ് മേധാവി ജെയിംസ് ജോൺസ് പറഞ്ഞു.

2. ഗാർഹിക ബില്ലുകൾ

എനർജി അല്ലെങ്കിൽ വാട്ടർ ബില്ലുകൾ പോലുള്ള പ്രതിമാസ അല്ലെങ്കിൽ വാർഷിക പെയ്‌മെന്റുകൾക്കായി ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലാത്തപക്ഷം പലവിധ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.

3.മോർട്ട്ഗേജ്

മോർട്ട്ഗേജ് തിരിച്ചടവ്, വാടക എന്നിവയ്ക്കും ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കരുത്. ഇത് വലിയ കടക്കെണിയിലേക്ക് നയിക്കുന്നു. ഓരോ തവണ അടയ്ക്കാൻ കടം എടുക്കുമ്പോൾ, മൊത്തമുള്ള ലോൺ തുക വർധിക്കുകയാണ്.

4. നികുതി

നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന ആളാണെങ്കിൽ, ഒരു കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് മുഖേനയും നികുതി അടയ്ക്കരുത്.

5. എടിഎം പിൻവലിക്കലുകൾ

അടിയന്തിര സാഹചര്യങ്ങളിൽ ആണെങ്കിൽ പോലും ക്രെഡിറ്റ്‌ കാർഡിലൂടെ പണം പിൻവലിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. നിശ്ചിത നികുതി അടിസ്ഥാനപ്പെടുത്തിയാണ് പണം ലഭിക്കുന്നത്. ഇതുപോലുള്ള പണം പിൻവലിക്കലുകൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഫ്ലാഗ് ചെയ്യും. തുടർന്ന് ക്രെഡിറ്റ്‌ എടുക്കുന്നതിന് ഒരു പക്ഷെ ഇതൊരു തടസമായി മാറിയേക്കാം.

6. വിദേശ കറൻസികളുടെ ഉപയോഗം

വിദേശയാത്രയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ ആയി വിദേശ കറൻസികൾ ഉപയോഗിക്കുമ്പോൾ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഹൈ റിസ്ക് അക്കൗണ്ട് ആയി നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡിനെ ഇത് മാറ്റുന്നു.


ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കാവുന്ന സാഹചര്യങ്ങൾ

1. £100 നു മുകളിലുള്ള ഷോപ്പിംഗ്.

2. പുറത്ത് പോകുമ്പോൾ ഭക്ഷണം കഴിക്കുക, അങ്ങനെയുള്ള ചെറിയ ചിലവുകൾക്ക്.

3. വിദേശ കറൻസി ഒഴികെയുള്ള ഇടപാടുകൾക്കും ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലേക്ക് അനധികൃതമായി ആളുകൾ എത്തുന്നത് തടയാൻ കർശന നടപടികളുമായി അധികൃതർ. ഇതിന്റെ ഭാഗമായി മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുന്ന വിദ്യാർത്ഥികളെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ തുടർന്ന് വരികയാണ്. അനധികൃതമായി ഡെലിവറി ജോലി ചെയ്ത രണ്ട് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോം ഓഫീസ് അറിയിക്കുന്നത് അനുസരിച്ച് സ്കിൽഡ് വിസയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് യുകെയിൽ തുടരാൻ കഴിയും.

പരിശോധനകൾ തുടരുകയാണ് നിലവിൽ. ടയർ 2 (ജനറൽ) വിസയ്ക്ക് കീഴിലാണ് ഭൂരിപക്ഷം ആളുകളും ജോലി ചെയ്യുന്നത്. എന്നാൽ തൊഴിൽ രംഗം മാറ്റി രണ്ട് പേർ ജോലി ചെയ്ത സാഹചര്യത്തിലാണ് നടപടി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. 2023 ജനുവരിയിൽ ടയർ 2 സ്‌കിൽഡ് വർക്കറായി യുകെയിൽ ജോലി ചെയ്യാൻ കയറിയ ഇയാൾക്ക് അനുവദിച്ച തൊഴിൽ രംഗത്ത് നിന്ന് മാറി ജോലി ചെയ്തതിനെ തുടർന്നാണ് എംഇടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ ഇയാളുടെ കൈവശം ഡെലിവറി ബാഗുണ്ടായിരുന്നതായി പോലീസുകാർ പറഞ്ഞു. ടയർ 2 വിസയ്ക്ക് കീഴിൽ അനുവദിച്ച ജോലി അല്ല പ്രതി ചെയ്തതെന്നും, സിസിടിവി ദൃശ്യങ്ങളിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തതിന്റെ തെളിവുകൾ ഉണ്ടെന്നുമാണ് പോലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് ഇമിഗ്രേഷൻ ആക്ട് 1971 ന്റെ S24(1)(b)(ii) പ്രകാരം കുറ്റകരണമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ കേസ്‌ തുടരുകയാണ്.

അതേസമയം, വിസ വ്യവസ്ഥകൾ നിങ്ങൾക്ക് ഏതൊക്കെ ജോലികൾ ചെയ്യാമെന്നും എന്തുചെയ്യാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നതാണെന്ന് അധികൃതർ പറയുന്നു. പഠനം, അനുവദനീയമായ ജോലി, വോളന്ററി വർക്ക്‌ എന്നിവയാണ് നിലവിൽ വിസ അനുവാദം നൽകിയിരിക്കുന്നത്. സ്റ്റേറ്റ് പെൻഷൻ, തൊഴിൽ രംഗം മാറ്റാനും ഈ വിസയ്ക്ക് കീഴിൽ കഴിയില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അന്യായമായി തൊഴിൽ ചെയ്യുന്നവരെയും, മതിയായ രേഖകൾ ഇല്ലാതെ യുകെയിൽ എത്തിയവരെയും പിടികൂടാനുള്ള നടപടികൾ വ്യാപിപ്പിച്ച് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ. കെയർ മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇന്നലെ സതാംപ്ടണിൽ പരിശോധന നടത്തിയത്. പരിശോധനയിൽ സതാംപ്ടണിലെ അൽമ റോഡിലെ പ്രോപ്പർട്ടികൾ കേന്ദ്രീകരിച്ച് ആറ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോട്‌സ്‌വാനൻ, സിംബാബ്‌വെ സ്വദേശികളായ 30 നും 55 നും ഇടയിൽ പ്രായമുള്ള ആറ് പുരുഷന്മാരും സ്ത്രീകളുമാണ് നിലവിൽ അറസ്റ്റിൽ ആയിരിക്കുന്നത്. അവരിൽ ആർക്കും യുകെയിൽ ജോലി ചെയ്യാൻ അനുമതിയില്ല, പക്ഷെ ഇതിൽ നാലുപേർ അനധികൃതമായി കെയർ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഇതിൽ മൂന്നുപേരെ യുകെയിൽ നിന്ന് നാട് കടത്താനാണ് തീരുമാനം. ഒരാൾ വോളണ്ടറി റിട്ടേൺ സർവീസിന് കീഴിൽ രാജ്യം വിടാൻ സമ്മതിച്ചു. സ്‌കീം യുകെയിലുള്ളവരെ അഭയം തേടുന്നതോ ആയ ആളുകളെ സ്വമേധയാ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നു. ഒരാളെ ഇമിഗ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചു, മറ്റൊരാൾ ഡോക്യുമെന്റ് കുറ്റങ്ങൾക്ക് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ തുടരുകയാണ്. കെയർ മേഖലയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹോം ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ബ്രൈസെമിന്റെ ഭാഗമായാണ് അറസ്റ്റ്.

ഇമിഗ്രേഷൻ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കുകയും തൊഴിൽ അവകാശങ്ങളില്ലാത്തവരെ ദുർബലരായ ആളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുവാനാണ് പരിശ്രമിക്കുന്നതെന്ന് സൗത്ത് സെൻട്രൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മാറ്റ് വിൽക്കിൻസൺ പറഞ്ഞു. ആളുകളെ ചൂഷണം ചെയ്ത് അതിൽ നിന്ന് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തടയാനാണ് നീക്കമെന്നും നിയമവിരുദ്ധമായ ജോലി തടയാൻ യുകെയിലെ എല്ലാ തൊഴിലുടമകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ഹോം ഓഫീസ് പറയുന്നു. അനധികൃതമായി ജോലി ചെയ്യുന്ന ആളുകളെയും, അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകൾക്കെതിരെയും നടപടി എടുത്താൽ അഞ്ച് വർഷത്തെ തടവും പിഴയും ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെ മലയാളികൾക്ക് സുപരിചിതനായ ബൈജു മേനാച്ചേരി(52) അന്തരിച്ചു. മലയാളികള്‍ക്കിടയിലെ മികച്ച സംഘാടകന്‍ എന്നറിയപ്പെടുന്ന ബൈജുവിന്റെ വേർപാട് ആകസ്മികമായാണ് സംഭവിച്ചത്. വിവിധ ആവശ്യങ്ങൾക്കായി നാട്ടിൽ എത്തിയ ബൈജു ഇന്നലെ രാത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകള്‍ വില്‍ക്കുന്നതിനും മറ്റുമായി ഇദ്ദേഹം നാട്ടില്‍ ആയിരുന്നു. ഇന്ന് രാവിലെ ബൈജുവിന്റെ ഭാര്യ ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്ന് വന്നത്. കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‍കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തില്‍ വെച്ച് നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് അടുത്ത ബന്ധുമിത്രാദികൾ എല്ലാം നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ യുകെ മലയാളികൾ ഞെട്ടലിലാണ്. കേവലം ഒരു മലയാളി സുഹൃത്തിനെ മാത്രമല്ല ഇത്തവണ മരണം കവർന്നെടുത്തത്, അവരുടെ എല്ലാ പ്രശ്നങ്ങളിലും ഒപ്പം നിന്നിരുന്ന, സംഘടനയെ മുന്നിൽ നിന്ന് നയിച്ച പ്രിയ സഹോദരനാണ് മരണപ്പെട്ടിരിക്കുന്നത്. ചാലക്കുടിക്കാരുടെ സ്വത സിദ്ധമായ മുഖം നോക്കാതെ മറുപടി പറയാനുള്ള ശീലം മലയാളികൾക്ക് ഇടയിൽ വലിയ സ്വാധീനം ലഭിച്ചിരുന്നു. എന്നാൽ വിമർശകർക്കു പോലും വളരെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നു ബൈജു. വലിയ സൗഹൃദവലയം തന്നെ ആയിരുന്നു അദ്ദേഹത്തിൻെറ പ്രധാന മുതൽകൂട്ട്.

ചാലക്കുടിയിലെ അറിയപ്പെടുന്ന പ്രൗഢ കുടുംബങ്ങളിൽ ഒന്നായ മേനാച്ചേരിയാണ് ബൈജുവിന്റെ വീട്. രണ്ടു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ബൈജുവും ഭാര്യ ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നാണ്. നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും പിന്നീട് പിറന്ന മുദ്രയുടെയും ഒക്കെ ആദ്യകാല സംഘാടകര്‍ ആയ ബൈജു പരിപാടികൾ വ്യത്യസ്തമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്ത കാലയളവിൽ പോലും മലയാളികൾക്കും പരിസരവാസികൾക്കും ബൈജു പ്രിയങ്കരനായിരുന്നു. സിനിമ മോഹം ഏറെ നാളായി ഉള്ളിൽ കൊണ്ട് നടന്നിരുന്ന ബൈജു മടങ്ങുന്നത് ആഗ്രഹം പൂർത്തീകരിച്ചാണ്.

ബൈജു മേനാച്ചേരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രെക്സിറ്റ് നടപ്പാക്കാൻ ഏറ്റവും മുന്നിൽ നിന്ന നേതാവായിരുന്നു മുൻ പ്രധാനമന്ത്രി ബോറിസ് ജോൺൺ . യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് വരാനുള്ള തീരുമാനം എത്രമാത്രം പ്രയോജനകരമായിരുന്നു എന്നതിനെ കുറിച്ചുള്ള ചർച്ചകൾ രാജ്യത്തിൻെറ പല കോണുകളിലും നടക്കുന്നുണ്ട്. ബ്രെക്സിറ്റ് നല്ല ആശയമാണോ എന്ന് തൻറെ പ്രഭാഷണ മധ്യേ ചോദിച്ച ബോറിസ് ജോൺസന് നാണംകെട്ട മറുപടിയാണ് ജനങ്ങൾ നൽകിയത്. ലണ്ടനിൽ നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി. യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടത് വിജയിച്ചെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ കൈ ഉയർത്താൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ആരും കൈ പൊക്കാൻ തയ്യാറായില്ല. ലണ്ടനിൽ ക്വീൻ എലിസബത്ത് II കോൺഫറൻസ് സെൻററിൽ നടന്ന ഗ്ലോബൽ സോഫ്റ്റ് പവർ ഉച്ചകോടിയിലാണ് സംഭവം അരങ്ങേറിയത്.

യുകെയുടെ സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്. യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റ് എല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറവാണെന്ന് ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് പ്രവചിച്ചു കഴിഞ്ഞു. 2023 – ൽ യുകെയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞിരുന്നു. ജീവിത ചിലവിനോട് അനുപാതികമായി ശമ്പളത്തിൽ മികച്ച വർദ്ധനവ് ഉണ്ടാകാത്തതു മൂലം ഒട്ടുമിക്ക മേഖലകളിലേയും ജീവനക്കാർ സമരത്തിന്റെ പാതയിലാണ്. രാജ്യത്തിൻറെ സാമ്പത്തിക ഞെരുക്കത്തിന് പല കാരണങ്ങൾ പറയുമ്പോഴും സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി മൂന്നിൽ രണ്ട് ബ്രിട്ടീഷുകാരും ചൂണ്ടിക്കാണിക്കുന്നത് ബ്രെക്സിറ്റിനെയാണ്.

ദി ഇൻഡിപെൻഡൻസ് നടത്തിയ വോട്ടെടുപ്പിൽ തുടക്കത്തിൽ ബ്രെക്സിറ്റിനെ തുണച്ച പലരും മാറി ചിന്തിക്കാൻ തുടങ്ങിയതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. 61 ശതമാനം വോട്ടർമാരും ഈ അഭിപ്രായം വച്ച് പുലർത്തുന്നവരാണ്. ഭക്ഷ്യ വിതരണ പ്രതിസന്ധി ഉടലെടുത്തതും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങളുടെ വില കൂടിയതും ജനങ്ങളെ ബ്രെക്സിറ്റിന് എതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. 55 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടന്നത് ചരക്കുകളുടെ ലഭ്യത കുറവിന് കാരണമായെന്ന അഭിപ്രായക്കാരാണ്. ബ്രെക്സിറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയെന്നാണ് ഭൂരിപക്ഷം ജനങ്ങളും കരുതുന്നത്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും തുടക്കത്തിൽ ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. യുകെയിലെ തൊഴിൽ അവസരങ്ങൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യക്കാരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കപ്പെടുന്നത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയവരാണ് മലയാളികളിൽ ഏറെയും. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലും മറ്റും ബ്രെക്സിറ്റിനെ അനുകൂലമായി പോസ്റ്റുകളും കമന്റുകളും ഇടുന്നതിലും അഭിപ്രായം സ്വരൂപിക്കുന്നതിലും യുകെ മലയാളികൾ മുൻപന്തിയിലായിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾ മലയാളികൾക്ക് യുകെയിൽ തുറന്നപ്പോൾ അത് ചൂഷണത്തിനും വഴിവച്ചു എന്ന നഗ്ന യാഥാർത്ഥ്യവും ഉണ്ട് . നേഴ്സിങ്, കെയർ വിസകൾക്കായി യുകെയിലെത്തുന്ന മലയാളികളിൽ ഭൂരിപക്ഷങ്ങളും നല്ലൊരു തുക ഏജന്റുമാർക്ക് നൽകേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനോട് പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും രാജ്യത്ത് ഉടലെടുത്ത സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പരിണിതഫലമാണ് ഇവയൊക്കെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സിംഗ് ജോലി സ്വപ്നമായി കൊണ്ട് നടക്കുന്നവർക്ക് ഇതാ ഒരു അവസരം കൈവന്നിരിക്കുന്നു. അതും ഒരു രൂപ പോലും ചിലവില്ലാതെ നേഴ്സിംഗ് പഠിക്കാൻ കഴിയും. പഠനത്തിൽ മികവ് പുലർത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ബ്രിട്ടനിൽ മികച്ച സ്റ്റൈഫണ്ട് നൽകിയാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. നേഴ്സിംഗ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് നടപടി. പ്രരംഭ ഘട്ടം എന്നുള്ള നിലയിൽ വെയിൽസിലാണ് ഇത് ആരംഭിക്കുന്നത്. പഠനത്തിന് ശേഷം ജോലിയും ഉറപ്പായും നൽകുന്നു. സ്കിൽഡ് വിസ സ്കീമിന് കീഴിൽ വിദ്യാർത്ഥികളെ അണിനിരത്തിയാണ് ജോലി ഉറപ്പാക്കുന്നത്. 2023 ഫെബ്രുവരി മാസം 15 നു പുറത്ത് വന്ന ഉത്തരവ് പ്രകാരമാണ് നീക്കം.

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ സൗജന്യ പഠനമാണ് വെയിൽസ് സർക്കാർ ഒരുക്കുന്നത്. ഒപ്പം പ്രതിവർഷം 1000 പൗണ്ട് സ്റ്റൈഫണ്ടായിട്ടും നൽകുന്നു. പഠനം പൂർത്തിയാക്കുന്നതോടെ രണ്ട് വർഷം രജിസ്റ്റർഡ് എൻ എച്ച്എസ് നേഴ്സ് ആയിട്ടാണ് നിയമനം നൽകുന്നത്. ഈ രണ്ട് വർഷം ജോലി നിർബന്ധമാണ്. പിന്നീട് ഇഷ്ടമുള്ള ഇടങ്ങളിലേക്ക് മാറാൻ കഴിയും. യൂണിവേഴ്സിറ്റി ഫീസ് മാത്രമാണ് സൗജന്യമായി ലഭിക്കുന്നത്. പഠനകാലത്തെ ഹോസ്റ്റൽ ഫീ, ഭക്ഷണം എന്നിവയുടെ ചിലവുകൾ വിദ്യാർത്ഥികൾ തന്നെ വഹിക്കണം. പ്ലസ് ടുവിന് 70% മാർക്കാണ് അടിസ്ഥാന യോഗ്യത. ബയോളജിയ്ക്കും 70% മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷ പ്രവീണ്യവും പരിശോധിക്കുന്നതാണ്. ഐ ഇ എൽ ടി എസിനു ഓവർഓൾ 6.5 സ്കോറും നിർബന്ധമാണ്.

നേഴ്സിംഗ് മേഖലയോടുള്ള താല്പര്യം പരിശോധിക്കാൻ രണ്ട് റൗണ്ട് അഭിമുഖവും ഉണ്ടായിരിക്കും. പഠന മികവ്, ഭാഷ പരിജ്ഞാനം, എന്നിവയോടൊപ്പം ഇതിനും മുൻ‌തൂക്കം നൽകുന്നു. വിദേശരാജ്യങ്ങളിൽ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ചൊരു അവസരമാണ് കൈവന്നിരിക്കുന്നത്. ഏറെ നാളുകളായി നഴ്സിംഗ് മേഖലയെ സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയരുന്നതിനിടയിലാണ് നിർണായക നീക്കം. ഇംഗ്ലീഷ് ഭാഷ പ്രവീണ്യത്തിൽ ഇളവുകൾ വരുത്തിയത് മലയാളികൾ ഉൾപ്പടെയുള്ളവർക്ക് അവസരം ഉപയോഗിക്കാൻ സഹായിക്കുമെന്ന വിലയിരുത്തലാണ് വിദഗ്ധർ പങ്കുവെക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാമുകിയെ ചുംബിച്ച സംഭവത്തിൽ വിശദീകരണവുമായി മാറ്റ് ഹാൻകോക്ക്. ജിന കൊളാഡഞ്ചലോയെ ചുംബിക്കുകയും, ടെലിഗ്രാഫ് ഷോയിൽ സന്ദേശങ്ങൾ ചോർത്തുകയും ചെയ്തപ്പോൾ കോവിഡ് മാർഗ്ഗനിർദ്ദേശം ലംഘിച്ചോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. കൊളാഡഞ്ചലോയെ ചുംബിക്കുന്ന ഫോട്ടോ ദി സൺ ആണ് പുറത്ത് വിട്ടത്. ഇതിനു പിന്നാലെ വാട്സാപ്പ് സന്ദേശങ്ങൾ പങ്കുവെച്ചു. സംഭവത്തെ തുടർന്ന് ഈ വിഷയങ്ങൾ മുൻപ് ചർച്ച ചെയ്തിട്ടുള്ളതാണെന്നും പുതിയതായിട്ട് ഒന്നും തന്നെ ഇല്ല എന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

സന്ദേശങ്ങളോ അവ അയച്ച സന്ദർഭമോ എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഫോട്ടോ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ, സ്വന്തം കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡാമൺ പൂളിനോട് ഹാൻ‌കോക്ക് തന്റെ പ്രത്യേക ഉപദേശകനോട് ആവശ്യപ്പെട്ടതായിട്ടാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന്ചങ്കുറപ്പോടെ പറയാൻ കഴിയുമോ എന്നും ആരോഗ്യ സെക്രട്ടറി ചോദിച്ചു. വാട്സാപ്പ് മുഖേന കൈമാറിയ സന്ദേശത്തിൽ നിയമം ലംഘനം നടന്നിട്ടുണ്ടോ എന്നും, മാധ്യമപ്രവർത്തകരോട് എങ്ങനെ പ്രതികരിക്കണം എന്നെല്ലാം അവർ തീരുമാനം എടുത്തിരുന്നു.

ഫോട്ടോ എടുത്ത സമയത്തെ നിയമവശം എന്തായിരുന്നു എന്നുള്ളത് പരിശോധിക്കാനും കൊളാഡഞ്ചല മാറ്റ് ഹാൻകോക്കിനോട്‌ ആവശ്യപ്പെടുന്നുണ്ട്. കോവിഡ് നിയമങ്ങൾ ഒന്നും പരിധികൾ വിട്ടിട്ടില്ലെന്നും സാമൂഹിക അകലം പോലുള്ളവ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ഹാൻകോക്ക് പറയുന്നു. എന്നാൽ പുറത്ത് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും, അതിൽ കാര്യമൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. നിലവിൽ ഹാൻകോക്ക് മുൻ ചാൻസലർ ജോർജ്ജ് ഓസ്ബോണിന്റെ ഉപദേശം തേടുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചെസ്റ്റെർ: യുകെയെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി കുട്ടിയുടെ മരണം. തുടർച്ചയായി പനിയും മറ്റ് പലവിധ ആരോഗ്യ പ്രശ്നങ്ങളാലും മരണവാർത്തകൾ ഈ അടുത്ത് പുറത്ത് വന്നിരുന്നു. ഇതിന്റെ ദുഃഖം വിട്ട് മാറുന്നതിനു മുൻപാണ് വീണ്ടും മരണവാർത്ത എത്തുന്നത്. മൂന്നരമാസം പ്രായമുള്ള ജെയ്ഡനാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം. കിടക്കയിൽ കിടന്ന് കമിഴാൻ ശ്രമിക്കുന്നതിനിടയിൽ മുഖം അമർന്നു ശ്വാസം മുട്ടി മരണപ്പെട്ടതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ പാല രാമപുരം സ്വദേശികളുടെ മകനാണ് മരണപ്പെട്ടത്.

പ്രസവത്തിനായി നാട്ടിൽ പോയ ദമ്പതികൾ തിരികെ യുകെയിൽ എത്തിയിട്ട് ഏതാനും ആഴ്ചകൾ പിന്നിടുന്നതേയുള്ളൂ. അപകട വാർത്ത അറിയിച്ചതിനു പിന്നാലെ ആംബുലൻസ് ജീവനക്കാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകട സമയം വീട്ടിലുള്ളവർ കുട്ടിയെ രക്ഷിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അവ ലഭ്യമാകുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

യുകെ മലയാളികളായ ജോജിയുടെയും സിനിയുടെയും മകൻ രണ്ട് വയസുള്ള ജോനാഥൻ ജോജിയുടെ വേർപാട് ഈ അടുത്ത് ആയിരുന്നു. അതിന്റെ ദുഃഖത്തിന്റെ അലയടികൾക്കിടയിലാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം യുകെ മലയാളികളെ തേടിയെത്തിയത്.

കുഞ്ഞു ജെയ്ഡൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved