ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലങ്കാഷെയറിൽ നിന്ന് കാണാതായ നിക്കോള ബുള്ളിയുടെ തിരോധാനത്തിൽ കടുത്ത ദുരൂഹത തുടരുകയാണ്. ഇതിനിടെ നിക്കോളയെ കണ്ടെത്താൻ ഉതകുന്ന വിവരങ്ങൾ ജനങ്ങൾ പങ്കുവയ്ക്കണമെന്ന് കുടുംബാംഗങ്ങൾ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും തിരച്ചിലിന് സഹായകരമായ മറ്റ് സൂചനകൾ കണ്ടെത്തുന്നതിനുമായി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാണ് നിക്കോളയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഈ നീക്കം നടത്തിയിരിക്കുന്നത്.

നിക്കോള ബുള്ളിയെ കാണാതായിട്ട് മൂന്നാഴ്ചകൾ കഴിഞ്ഞു . തൻറെ ആറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിന് ശേഷമാണ് നിക്കോളയെ കാണാതായത് . പിന്നീട് നിക്കോളയുടെ ഫോൺ നദിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ നിക്കോള പുഴയിൽ വീണിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് തുടർനടപടികൾ നടത്തിയത്. എന്നാൽ നദിയിൽ നടത്തിയ തിരച്ചിൽ വിഫലമാവുകയാണ് ഉണ്ടായത്. നിക്കോളയെ കാണാതായ ദിവസം പ്രദേശത്ത് കണ്ട ചുവന്ന വാനിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് .