ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- അടുത്താഴ്ച ബ്രിട്ടണിൽ നടക്കാനിരിക്കുന്ന റെയിൽവേ ജീവനക്കാരുടെ സ്ട്രൈക്ക് ദിവസങ്ങളിൽ പകുതി ട്രെയിൻ സർവീസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. നെറ്റ്‌വർക്ക് റെയിലിലെ ആർ എം റ്റി യൂണിയൻ അംഗങ്ങളാണ് സ്ട്രൈക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ജൂൺ 21,23,25 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സ്ട്രൈക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് മറ്റു ദിവസങ്ങളിലും ബാധിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. വേറെ വഴികൾ ഒന്നുമില്ലാതെ, വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്യേണ്ട സാഹചര്യമാണ് അടുത്തയാഴ്ച ബ്രിട്ടനിൽ നിലനിൽക്കുന്നത്. നിലവിലെ സമരം ബ്രിട്ടന്റെ സാമ്പത്തികവ്യവസ്ഥയെ സാരമായ രീതിയിൽ തന്നെ ബാധിക്കുമെന്ന് കൺസർവേറ്റീവ് എംപി ആൻട്രു ബ്രിഡ്ജൻ വ്യക്തമാക്കി. കോവിഡിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ ഈ സമരം സാമ്പത്തികരംഗത്തെ വളർച്ചയെ തളർത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കോൺവാളിലെ പെൻസാൻസ്, ഡോർസെറ്റിലെ ബോൺമൌത്ത്, സൗത്ത് വെയിൽസിലെ സ്വാൻസി, നോർത്ത് വെയിൽസിലെ ഹോളി ഹെഡ്, ചെഷൈയറിലെ ചെസ്റ്റർ, ലങ്കഷെയറിലെ ബ്ലാക്ക്പൂൾ എന്നിവിടങ്ങളിൽ പാസഞ്ചർ സർവീസുകൾ ഒന്നുംതന്നെ ഉണ്ടാവുകയില്ലെന്ന് നെറ്റ് വർക്ക് റെയിൽ അറിയിച്ചു.

ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഉടൻതന്നെ ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യമാണ് വിവിധയിടങ്ങളിൽ നിന്നും ഉയരുന്നത്. എന്നാൽ ആർ എം റ്റി യൂണിയൻ വളരെ വേഗത്തിൽ എടുത്ത ഒരു തീരുമാനമാണ് ഇതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി കുറ്റപ്പെടുത്തി. അടുത്തിടെ ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ സമരം ആകും ഈ മൂന്നുദിവസം നടക്കാൻ പോകുന്നത്. നെറ്റ്‌വർക്ക് റെയിലിലെ 40,000 ത്തോളം സ്റ്റാഫുകളും 13 ട്രെയിൻ ഓപ്പറേറ്റർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിരവധി ആളുകളുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥ തങ്ങൾക്ക് താങ്ങാനാവുന്നതല്ലെന്ന് ആർ എം റ്റി വക്താവ് വ്യക്തമാക്കി. ഏതൊരു തുറന്ന ചർച്ചയ്ക്കും യൂണിയൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സൈക്കിൾ യാത്രക്കാരൻെറ അരികിലൂടെ വേഗത്തിൽ വണ്ടി ഓടിച്ചതിന് 1800 പൗണ്ട് പിഴ ചുമത്തി. 77-കാരനായ വെയ്ൻ ഹംഫ്രീസിനാണ് തന്റെ ഓഡി ക്യൂ 8-ൽ യാത്ര ചെയ്തപ്പോൾ സൈക്കിൾ യാത്രക്കാരന് മതിയായ ഇടം നൽകാത്തതിന് പിഴയും 4 പെനാൽറ്റി പോയിന്റുകളും ലഭിച്ചത്. സൈക്കിൾ യാത്രക്കാരൻറെ ക്യാമറയിൽ വാഹനം അരികിലൂടെ കടന്നു പോകുന്നത് റെക്കോർഡ് ചെയ്യുകയും സംഭവം പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ ഹംഫ്രീസ് പിഴ അടക്കുവാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഹംഫ്രീസിനെ കോടതിയിൽ വിചാരണ ചെയ്യുകയും പിഴയും ചെലവുമായി 1887 പൗണ്ട് അടയ്ക്കാൻ ഉത്തരവിടുകയും 4 പെനാൽറ്റി പോയിന്റുകൾ ലഭിക്കുകയുമായിരുന്നു. അതേസമയം തനിക്ക് ലഭിച്ച വിധി നീതി രഹിതമാണെന്നും തനിക്കിപ്പോൾ 77 വയസ്സാണെന്നും അവസാനമായി തനിക്ക് പിഴ ലഭിച്ചത് 35- 40 വയസ്സിനിടയിൽ ആണെന്നും അദ്ദേഹം വാദിച്ചു .

പരാതി ഉണ്ടായതിനെ തുടർന്ന് താൻ സ്ഥലം പരിശോധിച്ചെന്നും സൈക്കിൾ യാത്രക്കാരന് പോകാൻ മതിയായ ഇടമുണ്ടെന്നുമായിരുന്നു ഹംഫ്രിസിൻെറ വാദം. പിഴ ലഭിച്ചത് തികച്ചും അവിശ്വസനീയം ആണെന്നും അപ്പീൽ നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇതിനോടകം തന്നെ കോടതിയിലും അഭിഭാഷകനുമായി ഏകദേശം 4500 പൗണ്ട് ചെലവഴിച്ചെന്നും ഇതുമായി ഇനി മുന്നോട്ട് പോകുന്നതിൽ താൻ അർത്ഥം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാഞ്ചസ്റ്റർ : ജീവിതത്തിൽ തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കൻ കഴിയില്ലെന്ന നിരാശയിൽ ജീവിക്കുന്നവർക്ക് മുന്നിൽ ഒരു പാഠം പകർന്നു നൽകുകയാണ് മാഞ്ചസ്റ്ററിൽ നിന്നുള്ള മാർട്ടിൻ ഹിബ്ബർട്ട് (45). 2017-ൽ മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണത്തിൽ അരയ്ക്ക് താഴേക്ക് തളർന്ന മാർട്ടിൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് വീൽചെയറിൽ ഇരുന്ന് കിളിമഞ്ചാരോ പർവതത്തിന്റെ നെറുകയിലെത്തി. മനക്കരുത്ത് മാത്രം ആയുധമാക്കിയാണ് മാർട്ടിൻ തന്റെ ലക്ഷ്യം പൂർത്തിയാക്കിയത്. പ്രാദേശിക ഗൈഡുകളുടെയും സഹായികളുടെയും ഒരു ടീം മാർട്ടിനൊപ്പം ഉണ്ടായിരുന്നു. സ്‌പൈനൽ ഇഞ്ചുറീസ് അസോസിയേഷന് വേണ്ടി ഒരു മില്യൺ പൗണ്ട് സമാഹരിക്കുക എന്നതാണ് ഈ സാഹസികതയുടെ പ്രധാന ലക്ഷ്യം. താൻ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇപ്പോൾ മറ്റൊരാളായി അനുഭവപ്പെടുന്നെന്നും ഹിബർട്ട് പറഞ്ഞു.

“പർവതമുകളിൽ എത്തിയതിനു ശേഷം ഞാൻ നിർവികാരനായി. ഇപ്പോൾ വളരെയധികം അഭിമാനിക്കുന്നു.” – ഹിബർട്ട് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിലാണ് മാർട്ടിന്റെ അമ്മ മരിച്ചത്. പർവതമുകളിൽ എത്തിയത് ശേഷം ഹിബർട്ട് തന്റെ അമ്മയുടെ ചിതാഭസ്മം അവിടെ വിതറി. ഒപ്പം അമ്മയുടെ പ്രിയപ്പെട്ട ഗാനമായ ‘ഫോർ ഓൾ വി നോ ബൈ ദ കാർപെന്റേഴ്‌സ്’ ആലപിച്ചു. അമ്മ ഇപ്പോഴും തന്നോടൊപ്പമുണ്ടെന്ന് മാർട്ടിൻ പറഞ്ഞു.

2017 മെയ് 22 ന് അരിയാന ഗ്രാൻഡെ സംഗീത പരിപാടിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 22 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മാർട്ടിൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലാണ് കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്നത്. ഒരു നിഷ്‌ക്രിയ അഗ്‌നിപര്‍വതമാണ് ഇത്. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. 5,685 മീറ്റർ ഉയരത്തിലുള്ള ഗിൽമാൻസ് പോയിന്റിൽ ആണ് മാർട്ടിൻ എത്തിയത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
“വീൽചെയറിലായതുകൊണ്ട് മാത്രം ഒരാളെ എഴുതിത്തള്ളരുത്. ശരിയായ സഹായവും പിന്തുണയും ഉണ്ടെങ്കിൽ, അവർക്ക് എന്തും ചെയ്യാൻ കഴിയും. ഏത് പർവതവും കീഴടക്കാൻ കഴിയും.” – മാർട്ടിൻ നിശ്ചയദാർഢ്യത്തോടെ പറയുന്നു. മാർട്ടിനെ പരിചരിച്ച നേഴ്സുമാരിൽ രണ്ടുപേർ പർവ്വതാരോഹണത്തിൽ ഒപ്പമുണ്ടായിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിലെ മഹാരാജാക്കന്മാർ വാണരുളുന്ന വിൻസെർ കാസിലിൽ അവരോടൊപ്പം വിരുന്നിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നത് വളരെ അഭിമാനകരമായ കാര്യമാണ് അതും ഒരു GCSE വിദ്യാർത്ഥിക്ക്. അത്തരം ഒരു അവസരമാണ് ലിവർപൂളിൽ താമസിക്കുന്ന ആൻമരിയയ്ക്ക് ലഭിച്ചത്. സെന്റ് ജോൺസ് ആംബുലൻസ് നോർത്ത് വെസ്റ്റ് റീജിണൽ കോർഡിനേറ്റർ എന്ന നിലയിലാണ് അത്തരം ഒരു അവസരം ലഭിച്ചത് .

സെന്റ് ജോൺസ് ലീഡേഴ്‌സിനെ ക്ഷണിച്ചപ്പോൾ അതിൽ അംഗമായ ആൻ മരിയയ്ക്കും ഡിന്നറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയാണ് ഉണ്ടായത് . പരിപാടിയിൽ ലോകത്തെ വിവിധ ബിസിനസ് ലീഡേഴ്‌സ് പങ്കെടുത്തിരുന്നു. രാജകുടുംബത്തിൽ നിന്നും പ്രിൻസസ് റോയൽ ( പ്രിൻസസ് ആനി ), സോഫി കൗണ്ടസ് ഓഫ് വെസെക്സും ദി ഡ്യൂക്ക് ഓഫ് ഗ്ലൗസെസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു ചരിത്രം ഉറങ്ങുന്ന വിൻഡ്സർ കാസിൽ കാണുവാനും ഡിന്നറിൽ പങ്കെടുക്കുവാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നു ആൻ മരിയ മലയാളംയുകെ ന്യൂസിനോട് പറഞ്ഞു . ഈ പരിപാടിയിൽ ആകെ ഒരു മലയാളി സാന്നിധ്യമായിരുന്നു ഉണ്ടായിരുന്നത് .

ആൻമരിയ ലിവർപൂൾ മലയാളി ടോം ജോസ് തടിയൻപാടിൻറെയും സിനി ടോമിൻറെയും മകളാണ് . . സെൻറ് ഡോൺബോസ്കോ സ്കൂൾ ക്രോക്സ്റ്റെത്ത് GCSC വിദ്യാർത്ഥിയുമാണ് .ചിത്രത്തിൽ ഇടത്തുനിന്നു മൂന്നാമത് നിൽക്കുന്നതാണ് ആൻമരിയ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : എൻഎച്ച്എസ് ഇംഗ്ലണ്ടിലെ നാഷണൽ പ്രൈമറി കെയർ നേഴ്സിംഗിന്റെ നേതൃസ്ഥാനത്തേക്ക് ലൂയിസ് ബ്രാഡി. നേഴ്സായി 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള ലൂയിസ്, കഴിഞ്ഞ മാസം ആരംഭിച്ച ഇൻഡക്ഷൻ പിരീഡ് പൂർത്തിയാക്കിയാൽ ഉടൻ എൻഎച്ച്എസ് ഇംഗ്ലണ്ടിലും എൻഎച്ച്എസ് ഇംപ്രൂവ്‌മെന്റിലും ചുമതല ഏറ്റെടുക്കും. കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞ കാരെൻ സ്റ്റോറിക്ക് പകരമായാണ് ലൂയിസ് എത്തുന്നത്. ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ പ്രൈമറി, കമ്മ്യൂണിറ്റി നേഴ്‌സ് ലീഡറും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ കമ്മ്യൂണിറ്റി കെയർ കമ്മിറ്റിയുടെ നേഴ്‌സ് അഡ്വൈസറുമായിരുന്നു ലൂയിസ് ബ്രാഡി.

17 വർഷം ജനറൽ പ്രാക്ടീസിൽ മുഴുവൻ സമയ ജോലി ചെയ്തിട്ടുള്ള മിസ് ബ്രാഡി, നോർത്ത് ഓഫ് ഇംഗ്ലണ്ടിലെ ‘ഷെയേഡ് മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾ’ക്ക് തുടക്കമിട്ട ആദ്യത്തെ ജനറൽ പ്രാക്ടീസ് നേഴ്‌സുമാരിൽ ഒരാളാണ്. ഈ സംവിധാനത്തിൽ രോഗികൾക്ക് ഒന്നിലേറെ ആരോഗ്യ വിദഗ്ധരുടെ പിന്തുണയും പരിചരണവും ലഭിക്കും.
ഇംഗ്ലണ്ട് ടീമിന്റെ ചീഫ് നേഴ്‌സിംഗ് ഓഫീസറുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തുടനീളമുള്ള നേഴ്‌സിംഗ് നേതാക്കളെ കേൾക്കാനും പഠിക്കാനും പിന്തുണയ്ക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും ബ്രാഡി ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലണ്ടിലെ പ്രൈമറി കെയർ നേഴ്‌സിംഗ് ലീഡ് എന്ന പുതിയ റോളിൽ, മറ്റ് മുതിർന്ന നേഴ്‌സിംഗ് ലീഡർമാർക്കും നാഷണൽ പ്രൈമറി കെയർ ടീമിനുമൊപ്പം ചേർന്ന് നേഴ്സിംഗ് സേനയുടെ സുസ്ഥിര ഭാവി ഉറപ്പാക്കാൻ ലൂയിസ് പരിശ്രമിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ആഗോളതലത്തിൽ ചെള്ളുപനി ബാധിതരുടെ നിരക്ക് ഉയരുന്നതിൻെറ ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്താകമാനം 15 ശതമാനം പേർക്ക് ചെള്ള് പനി ബാധിച്ചിട്ടുണ്ട്. ബ്രിട്ടനിൽ പ്രതിവർഷം ആയിരത്തിനടുത്താണ് രോഗ ബാധിതരുടെ എണ്ണം. ഇപ്പോഴത്തെ കണക്ക് പ്രകാരം ഏഴിൽ ഒരാൾക്കെങ്കിലും ചെള്ള് പനി ഉണ്ടായിട്ടുണ്ടാകാം . രോഗം വ്യാപകമാകുന്നതിന്റെ കാരണം കണ്ടുപിടിക്കുവാനായി ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല . പുതിയ പരീക്ഷണങ്ങളിലൂടെ രോഗബാധ നേരിടാനുള്ള വഴികൾ തുറന്നേക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . ചെള്ളുപനി രോഗബാധിതരിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തലവേദന, പേശിവേദന, സന്ധി വേദന, ക്ഷീണം തുടങ്ങിയവയ്ക്ക് കാരണമാകും.
ഈ രോഗം മൂലം തങ്ങൾ അനുഭവിക്കുന ദുരവസ്ഥയെക്കുറിച്ച് തുറന്ന് വെളുപ്പെടുത്തിയിരിക്കുകയാണ് ലോകപ്രശസ്ത പോപ് താരം ജസ്റ്റിൻ ബീബറും മോഡൽ ബെല്ല ഹഡിഡും . ജസ്റ്റിന്‍ ബീബര്‍ തന്റെ രോഗവിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരസ്യപ്പെടുത്തിയത് . തങ്ങളുടെ രോഗവിവരങ്ങൾ തുറന്നു പറഞ്ഞ രണ്ട് സെലിബ്രിറ്റികൾ ജസ്റ്റിൻ ബീബറും മോഡൽ ബെല്ല ഹഡിഡും മാത്രമാണ്. ഇവരുടെ വെളിപ്പെടുത്തലുകൾ രോഗത്തിൻെറ തീവ്രതയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.

150,000 ആളുകളുടെ രക്ത സാമ്പിൾ ഉൾപ്പെടുത്തി ചൈനയിൽ നടത്തിയ പഠനത്തിൽ 14.5 ശതമാനം ആളുകളിലും ചെള്ള് പനിയെ സൂചിപ്പിക്കുന്ന ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ ചെള്ളു പനി രോഗബാധിതരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് ചെള്ള് പനി വരാനുള്ള സാധ്യത കൂടുതലാണന്ന് പഠനം ചൂണ്ടികാണിക്കുന്നു . പ്രതിവിധി ഇല്ലാത്ത രോഗത്തെ എങ്ങനെ തടയും എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ . പുതിയ ചികിത്സകളും പ്രതിരോധ മാർഗ്ഗങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കേണ്ടതിൻെറ ആവശ്യകതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മങ്കി പോക്സ് അഥവാ കുരങ്ങ് പനിക്ക് പുതിയ പേരിടാനുള്ള നീക്കം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ഈ ആവശ്യം ഉന്നയിച്ച് ലോകമെങ്ങുമുള്ള മുപ്പതിലധികം ശാസ്ത്രജ്ഞന്മാർ ലോകാരോഗ്യസംഘടനയ്ക്ക് കത്തയച്ചിരുന്നു. വിവേചന രഹിതവും രോഗത്തിന്റെ പൊതു സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന ശാസ്ത്രീയനാമം വേണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യമുന്നയിച്ചത്. ആഫ്രിക്കൻ എന്ന നിലയിൽ വൈറസിനെക്കുറിച്ചുള്ള തുടർച്ചയായ പരാമർശം കൃത്യമല്ലാത്തതും വിവേചനപരമാണെന്നുമാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം.

കഴിഞ്ഞ ആഴ്ചകളിൽ ആഗോളതലത്തിൽ ഏകദേശം 1600 പേർക്കാണ് മങ്കി പോക്സ് ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധയുള്ള രാജ്യങ്ങളിൽ 72 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു . ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ജൂൺ 12 വരെ രാജ്യത്ത് 470 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏതാനും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ്. രോഗം ബാധിച്ച ആളുമായി അടുത്തിടപഴകുമ്പോൾ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്. 1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : നിയമകുരുക്കിൽ പെട്ട് ബ്രിട്ടനിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്താൻ കഴിയാതെ നാല് വയസ്സുകാരി. യുക്രൈൻ സ്വദേശിയായ അലിക്ക സുബെറ്റ്‌സ് എന്ന പെൺകുട്ടിയാണ് ഇപ്പോൾ യുദ്ധഭൂമിയിലേക്ക് മടങ്ങേണ്ടിവരുമെന്ന ഭീതിയിൽ കഴിയുന്നത്. അലിക്കയുടെ മാതാപിതാക്കൾ ഇതിനകം ന്യൂകാസിലിൽ സുരക്ഷിതരായി എത്തിയെങ്കിലും അവളും മുത്തശ്ശി തന്യയും വിസ ലഭിക്കുന്നതിനായി പോളണ്ടിൽ കാത്തിരിക്കുകയാണ്. അലിക്കയുടെ മാതാപിതാക്കളായ ദിമയും അരീനയും മാർച്ച് 24 ന് മകൾ മുത്തശ്ശിക്കൊപ്പം പോകുന്നതിന് രേഖാമൂലം സമ്മതം നൽകി. ഏപ്രിൽ 12 ന് തന്യയ്ക്ക് 90 ദിവസത്തെ വിസ അനുവദിച്ചു. എന്നാൽ അലിക്കയുടെ അപേക്ഷ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതേസമയം പോളണ്ടിൽ ജൂൺ 25 വരെ കഴിയാൻ മാത്രമേ മുത്തശ്ശിക്ക് അനുവാദമുള്ളൂ.

റോയൽ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റായ സ്‌പോൺസർ മാഗി ബാബ്, പെൺകുട്ടിയെയും മുത്തശ്ശിയെയും ബ്രിട്ടനിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, മുത്തശ്ശിക്ക് അലിക്കയുടെ താത്കാലിക രക്ഷാകർതൃത്വം മാത്രമേ ഉള്ളൂ എന്നതിനാൽ കുട്ടിക്ക് യുകെയിലേക്കുള്ള വിസ ലഭിക്കില്ലെന്നും യുക്രെയ്നിലേക്ക് മടങ്ങേണ്ടിവരുമെന്നും പറയുന്നു.
സ്‌കീമിന് അപേക്ഷിക്കുന്ന 18 വയസ്സിന് താഴെയുള്ളവരോടൊപ്പം നിയമപരമായ രക്ഷകർത്താവ് ഉണ്ടായിരിക്കണമെന്ന് ഹോംസ് ഫോർ യുക്രൈൻ സ്‌പോൺസർഷിപ്പ് സ്‌കീമിനെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം, സ്ഥിതിഗതികൾ വളരെ വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂകാസിൽ എംപി ആരോൺ ബെൽ പറഞ്ഞു. ഡോ. ബാബിന് വേണ്ട നിയമപരമായ സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിയമ പ്രശ്നങ്ങൾ വളരെ വേഗം പരിഹരിച്ച് മകളോടൊപ്പം ചേരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അലിക്കയുടെ മാതാപിതാക്കൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഏതൻസ് : ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ അവധി ആഘോഷിക്കുന്നതിനിടെ 34 കാരിയായ മകളെ 70 കാരനായ പിതാവ് ബലാത്സംഗം ചെയ്തതായി ആരോപണം. ഇരുവരും ബ്രിട്ടീഷുകാരാണ്. മാലിയ തീരത്ത് വെച്ച് താൻ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി രണ്ട് ദിവസം മുൻപാണ് സ്ത്രീ പോലീസിനെ സമീപിച്ചത്. അവധി ആഘോഷിക്കുന്നതിനിടെ താൻ മദ്യപിച്ചിരുന്നതായി സ്ത്രീ സമ്മതിച്ചു. അതിനാൽ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞില്ലെന്നും അയാൾ വെള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. പിന്നീട്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പിതാവ് തന്നെയാണ് മകളെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചത്.

“ബാറിൽ ഒരുമിച്ച് മദ്യപിച്ചപ്പോൾ പിതാവ് മകൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അവളുടെ മുഖത്ത് അടിക്കുകയും തുടർന്ന് വിജനമായ ബീച്ചിൽ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു.” പോലീസ് അറിയിച്ചു. പിതാവ് വെള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ ശനിയാഴ്ച അറസ്റ്റുചെയ്ത് പ്രാദേശിക മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കി. ബലാത്സംഗം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയത്.

എന്നാൽ, ഇദ്ദേഹം കുറ്റം നിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറ്റം ചെയ്തുവെന്ന് സമ്മതിച്ച് പരസ്യമായി മാപ്പ് പറയാനുള്ള അവസാന തീയതിയായ ചൊവ്വാഴ്ച വരെ ഇദ്ദേഹം പോലീസ് കസ്റ്റഡിയിൽ ആയിരിക്കും. ഗ്രീക്ക് നിയമ പ്രകാരം, കുറ്റം സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നവരുടെ ശിക്ഷ ഇളവ് ചെയ്യും. ബലാത്സംഗം ആരോപിക്കപ്പെടുന്നവർക്കും ഈ ഇളവ് ലഭ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- മുപ്പത്തിയാറുകാരനായ ജോ ബാൽഡ്വിൻ കോവിഡ് കാലത്ത് എൻ എച്ച് എസിന്റെ മുൻനിര പോരാളികളിൽ ഒരാളായിരുന്നു. ലിവർപൂളിലെ ഐൻട്രീ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കോവിഡ് കാലത്ത് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. പലപ്പോഴും ഡ്യൂട്ടി സമയങ്ങൾക്ക് ശേഷവും രോഗികൾക്കുവേണ്ടി അധിക സമയം കോവിഡ് കാലത്ത് ചിലവഴിക്കേണ്ടി വന്നതായും അദ്ദേഹം പറയുന്നു. എന്നാൽ 14 വർഷത്തെ പ്രവർത്തി പരിചയമുള്ള ജോയ്ക്ക് ശമ്പളമായി ലഭിക്കുന്നത് ഒരു വർഷത്തിൽ 18500 പൗണ്ട് തുക മാത്രമാണ്. നിലവിൽ ജീവിത ചിലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ലഭിക്കുന്ന തുക കൊണ്ട് അടിസ്ഥാന ജീവിത ആവശ്യങ്ങൾ പോലും നിറവേറ്റുവാൻ സാധിക്കുന്നില്ലെന്നാണ് ജോ വ്യക്തമാക്കുന്നത്. താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും കുറഞ്ഞ തുക വാടകയായുള്ള ഫ്ലാറ്റിലേക്ക് തനിക്ക് മാറേണ്ടതായി വന്നുവെന്നും, അതോടൊപ്പം തന്നെ ആഹാരസാധനങ്ങൾ സബ്സിഡിയുടെ വിലയിൽ ലഭിക്കുവാനായി ഒരു ഫുഡ് യൂണിയനിൽ തനിക്ക് അംഗമാകേണ്ടതായി വന്നതായും ജോ വ്യക്തമാക്കി. പണമില്ലാത്തതിനാൽ മാസത്തിലുള്ള യാത്രാ പാസ് തനിക്ക് എടുക്കുവാൻ സാധിച്ചില്ലെന്ന് ജോ മാധ്യമങ്ങളോട് പറഞ്ഞു. ചില ദിവസങ്ങളിൽ ഫ്ലാറ്റിൽ നിന്നും ഹോസ്പിറ്റലിലേക്ക് ഉള്ള 6 മൈൽ ദൂരം നടന്നാണ് ജോ ജോലിക്ക് എത്തുന്നത്. തനിക്ക് ഒരു ലോൺ ഉണ്ടായിരുന്നതായും, ഇപ്പോൾ ജീവിതച്ചെലവുകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ അത് അടയ്ക്കുവാൻ താൻ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഒഴിവാക്കേണ്ടതായി വരുന്നുണ്ടെന്നുമുള്ള തന്റെ നിസഹായവസ്ഥ ജോ വെളിപ്പെടുത്തി.

ജോയുടെ അതേ അവസ്ഥയാണ് ഭൂരിഭാഗം എൻ എച്ച് എസ് സ്റ്റാഫുകൾക്കും പറയാനുള്ളത്. 35000 പൗണ്ട് വർഷത്തിൽ ശമ്പളം വാങ്ങുന്ന തന്റെ സീനിയർ സ്റ്റാഫുകൾക്ക് പോലും നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ ആകുന്നില്ല. രാജ്യം ക്രമാതീതമായ വിലക്കയറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന ആശങ്ക ജനങ്ങളെ ആകെ പിടിമുറുക്കിയിട്ടുണ്ട്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉടനടി നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ഓരോരുത്തരും..