Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ വീണ്ടും 1.25 ശതമാനത്തിലേയ്ക്ക് ഉയർത്തിയിരിക്കുകയാണ്. ഇതോടെ ബ്രിട്ടണിലെ മലയാളികൾ ഉൾപ്പെടുന്ന 850,000 ത്തോളം വരുന്ന ഹൗസ് ഓണർമാരുടെ വായ്പാ തിരിച്ചടവുകൾ വീണ്ടും വർദ്ധിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് ബേസ് റേറ്റുകൾ 0.25 ശതമാനം വർധിപ്പിച്ചതോടെയാണ് പലിശ നിരക്ക് 1.25 ശതമാനത്തിൽ എത്തിയത്. തുടർച്ചയായി അഞ്ചാം തവണയാണ് ബാങ്ക് ഇത്തരത്തിൽ നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. നാണ്യപ്പെരുപ്പം ഒക്ടോബറിൽ 11 ശതമാനത്തിൽ എത്തുമെന്ന പ്രവചനത്തെ തുടർന്നാണ് ബാങ്കിന്റെ ഈ നീക്കം. ഉയർന്നുവരുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനാണ് ബാങ്ക് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ നാണ്യപെരുപ്പം ഒൻപത് ശതമാനം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത വിൻഡറിൽ ഉണ്ടാകുന്ന ഊർജ്ജ പദാർത്ഥങ്ങളുടെ വിലവർദ്ധനവ് നാണ്യപ്പെരുപ്പം വീണ്ടും വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

 

ബാങ്ക് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത് ഹൗസ് ഓണേഴ്സാണ്. വായ്പാ തിരിച്ചടവുകൾ ക്രമാതീതമായി വർദ്ധിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. 25 വർഷത്തെ കാലാവധി ഉള്ള 250,000 പൗണ്ട് തുകയുടെ വായ്പയ്ക്ക് , പലിശനിരക്കുകൾ 0.25 ശതമാനം ഉയർത്തിയതോടെ, മാസം 30 പൗണ്ട് അധിക തുക ഈടാക്കും. സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റിൽ വായ്പ എടുത്തിരിക്കുന്നവരെയാണ് ഈ നീക്കം ആദ്യം ബാധിക്കുക. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും, വായ്പകൾ കൃത്യസമയത്ത് അടയ്ക്കണമെന്നുള്ള നിർദ്ദേശങ്ങൾ സാമ്പത്തിക വിദഗ്ധർ നൽകി കഴിഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന എൺപത് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ജൂലൈ 14 മുതൽ തുക വിതരണം ചെയ്യാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ. ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുന്ന 650 പൗണ്ട് ആണ് രണ്ട് തവണയായി ലഭിക്കുക. ജൂലൈ പകുതിയോടെ 326 പൗണ്ട് അർഹമായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. രണ്ടാം ഘട്ടം ശരത്ക്കാലത്തോടെയാകും തുടങ്ങുക. 324 പൗണ്ട് ആണ് അപ്പോൾ ലഭിക്കുക. നികുതി രഹിത പണമാകും പദ്ധതി വഴി ജനങ്ങളിലേക്ക് എത്തുകയെന്നും സർക്കാർ അറിയിച്ചു.

ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ യൂണിവേഴ്‌സൽ ക്രെഡിറ്റ്, ടാക്സ് ക്രെഡിറ്റുകൾ, പെൻഷൻ ക്രെഡിറ്റ് തുടങ്ങിയ അനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് ഈ സാമ്പത്തിക സഹായവും ലഭ്യമാകും. മലയാളികൾ അടക്കമുള്ള ധാരാളം കുടുംബങ്ങൾക്ക് ചെറിയ തോതിലെങ്കിലും ഈ പദ്ധതി കൊണ്ട് ആശ്വാസം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യുക്രൈൻ പ്രതിസന്ധി രൂക്ഷമായതോടെയാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയർന്നത്. അവശ്യ സാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ വില കുതിച്ചുയർന്നു. ഒക്ടോബറിൽ ഗാർഹിക ഊർജ്ജ ബില്ലിൽ 800 പൗണ്ടിന്റെ വർധന ഉണ്ടാകുമെന്ന് എനർജി റെഗുലേറ്റർ ഓഫ്ജെം മെയ് മാസത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

വരും മാസങ്ങളിൽ ബ്രിട്ടീഷ് കുടുംബങ്ങൾക്ക് ഉർജ്ജ ചെലവുമായി ബന്ധപ്പെട്ട്, മുൻപ് പ്രഖ്യാപിച്ചിട്ടുള്ള 150 പൗണ്ട് നികുതി ആനുകൂല്യം ഉൾപ്പടെ 400 പൗണ്ട് ധനസഹായം ലഭിക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പെൻഷൻകാർക്ക് പ്രത്യേകം 300 പൗണ്ടും ഭിന്നശേഷി അനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് 150 പൗണ്ടും സഹായമായി നൽകുമെന്ന് സർക്കാർ അറിയിച്ചു. ദുർബലരായ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കുറഞ്ഞത് 1200 പൗണ്ടിന്റെ പിന്തുണയും ലഭിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അടുത്താഴ്ച ബ്രിട്ടണിൽ നടക്കാനിരിക്കുന്ന റെയിൽവേ ജീവനക്കാരുടെ സ്ട്രൈക്ക് ദിവസങ്ങളിൽ പകുതി ട്രെയിൻ സർവീസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. നെറ്റ്‌വർക്ക് റെയിലിലെ ആർ എം റ്റി യൂണിയൻ അംഗങ്ങളാണ് സ്ട്രൈക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ജൂൺ 21,23,25 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സ്ട്രൈക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് മറ്റു ദിവസങ്ങളിലും ബാധിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. വേറെ വഴികൾ ഒന്നുമില്ലാതെ, വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്യേണ്ട സാഹചര്യമാണ് അടുത്തയാഴ്ച ബ്രിട്ടനിൽ നിലനിൽക്കുന്നത്. നിലവിലെ സമരം ബ്രിട്ടന്റെ സാമ്പത്തികവ്യവസ്ഥയെ സാരമായ രീതിയിൽ തന്നെ ബാധിക്കുമെന്ന് കൺസർവേറ്റീവ് എംപി ആൻട്രു ബ്രിഡ്ജൻ വ്യക്തമാക്കി. കോവിഡിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ ഈ സമരം സാമ്പത്തികരംഗത്തെ വളർച്ചയെ തളർത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കോൺവാളിലെ പെൻസാൻസ്‌, ഡോർസെറ്റിലെ ബോൺമൌത്ത്, സൗത്ത് വെയിൽസിലെ സ്വാൻസി, നോർത്ത് വെയിൽസിലെ ഹോളി ഹെഡ്‌, ചെഷൈയറിലെ ചെസ്റ്റർ, ലങ്കഷെയറിലെ ബ്ലാക്ക്പൂൾ എന്നിവിടങ്ങളിൽ പാസഞ്ചർ സർവീസുകൾ ഒന്നുംതന്നെ ഉണ്ടാവുകയില്ലെന്ന് നെറ്റ് വർക്ക് റെയിൽ അറിയിച്ചു.

ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഉടൻതന്നെ ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യമാണ് വിവിധയിടങ്ങളിൽ നിന്നും ഉയരുന്നത്. എന്നാൽ ആർ എം റ്റി യൂണിയൻ വളരെ വേഗത്തിൽ എടുത്ത ഒരു തീരുമാനമാണ് ഇതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി കുറ്റപ്പെടുത്തി. അടുത്തിടെ ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ സമരം ആകും ഈ മൂന്നുദിവസം നടക്കാൻ പോകുന്നത്. നെറ്റ്‌വർക്ക് റെയിലിലെ 40,000 ത്തോളം സ്റ്റാഫുകളും 13 ട്രെയിൻ ഓപ്പറേറ്റർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിരവധി ആളുകളുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥ തങ്ങൾക്ക് താങ്ങാനാവുന്നതല്ലെന്ന് ആർ എം റ്റി വക്താവ് വ്യക്തമാക്കി. ഏതൊരു തുറന്ന ചർച്ചയ്ക്കും യൂണിയൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സൈക്കിൾ യാത്രക്കാരൻെറ അരികിലൂടെ വേഗത്തിൽ വണ്ടി ഓടിച്ചതിന് 1800 പൗണ്ട് പിഴ ചുമത്തി. 77-കാരനായ  വെയ്ൻ ഹംഫ്രീസിനാണ് തന്റെ ഓഡി ക്യൂ 8-ൽ യാത്ര ചെയ്തപ്പോൾ സൈക്കിൾ യാത്രക്കാരന് മതിയായ ഇടം നൽകാത്തതിന് പിഴയും 4 പെനാൽറ്റി പോയിന്റുകളും ലഭിച്ചത്. സൈക്കിൾ യാത്രക്കാരൻറെ  ക്യാമറയിൽ വാഹനം അരികിലൂടെ കടന്നു പോകുന്നത് റെക്കോർഡ് ചെയ്യുകയും സംഭവം പോലീസിനെ അറിയിക്കുകയുമായിരുന്നു. എന്നാൽ ഹംഫ്രീസ് പിഴ അടക്കുവാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അശ്രദ്ധമായി വാഹനം ഓടിച്ചതിന്  ഹംഫ്രീസിനെ കോടതിയിൽ വിചാരണ ചെയ്യുകയും പിഴയും ചെലവുമായി 1887 പൗണ്ട് അടയ്ക്കാൻ ഉത്തരവിടുകയും 4 പെനാൽറ്റി പോയിന്റുകൾ ലഭിക്കുകയുമായിരുന്നു. അതേസമയം തനിക്ക് ലഭിച്ച വിധി നീതി രഹിതമാണെന്നും തനിക്കിപ്പോൾ 77 വയസ്സാണെന്നും അവസാനമായി തനിക്ക് പിഴ ലഭിച്ചത് 35- 40 വയസ്സിനിടയിൽ ആണെന്നും അദ്ദേഹം വാദിച്ചു .

പരാതി ഉണ്ടായതിനെ തുടർന്ന് താൻ സ്ഥലം പരിശോധിച്ചെന്നും സൈക്കിൾ യാത്രക്കാരന് പോകാൻ മതിയായ ഇടമുണ്ടെന്നുമായിരുന്നു ഹംഫ്രിസിൻെറ വാദം. പിഴ ലഭിച്ചത് തികച്ചും അവിശ്വസനീയം ആണെന്നും അപ്പീൽ നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇതിനോടകം തന്നെ കോടതിയിലും അഭിഭാഷകനുമായി ഏകദേശം 4500 പൗണ്ട് ചെലവഴിച്ചെന്നും ഇതുമായി ഇനി മുന്നോട്ട് പോകുന്നതിൽ താൻ അർത്ഥം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചസ്റ്റർ : ജീവിതത്തിൽ തങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കൻ കഴിയില്ലെന്ന നിരാശയിൽ ജീവിക്കുന്നവർക്ക് മുന്നിൽ ഒരു പാഠം പകർന്നു നൽകുകയാണ് മാഞ്ചസ്റ്ററിൽ നിന്നുള്ള മാർട്ടിൻ ഹിബ്ബർട്ട് (45). 2017-ൽ മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണത്തിൽ അരയ്ക്ക് താഴേക്ക് തളർന്ന മാർട്ടിൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് വീൽചെയറിൽ ഇരുന്ന് കിളിമഞ്ചാരോ പർവതത്തിന്റെ നെറുകയിലെത്തി. മനക്കരുത്ത് മാത്രം ആയുധമാക്കിയാണ് മാർട്ടിൻ തന്റെ ലക്ഷ്യം പൂർത്തിയാക്കിയത്. പ്രാദേശിക ഗൈഡുകളുടെയും സഹായികളുടെയും ഒരു ടീം മാർട്ടിനൊപ്പം ഉണ്ടായിരുന്നു. സ്‌പൈനൽ ഇഞ്ചുറീസ് അസോസിയേഷന് വേണ്ടി ഒരു മില്യൺ പൗണ്ട് സമാഹരിക്കുക എന്നതാണ് ഈ സാഹസികതയുടെ പ്രധാന ലക്ഷ്യം. താൻ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇപ്പോൾ മറ്റൊരാളായി അനുഭവപ്പെടുന്നെന്നും ഹിബർട്ട് പറഞ്ഞു.

“പർവതമുകളിൽ എത്തിയതിനു ശേഷം ഞാൻ നിർവികാരനായി. ഇപ്പോൾ വളരെയധികം അഭിമാനിക്കുന്നു.” – ഹിബർട്ട് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബറിലാണ് മാർട്ടിന്റെ അമ്മ മരിച്ചത്. പർവതമുകളിൽ എത്തിയത് ശേഷം ഹിബർട്ട് തന്റെ അമ്മയുടെ ചിതാഭസ്മം അവിടെ വിതറി. ഒപ്പം അമ്മയുടെ പ്രിയപ്പെട്ട ഗാനമായ ‘ഫോർ ഓൾ വി നോ ബൈ ദ കാർപെന്റേഴ്‌സ്’ ആലപിച്ചു. അമ്മ ഇപ്പോഴും തന്നോടൊപ്പമുണ്ടെന്ന് മാർട്ടിൻ പറഞ്ഞു.

2017 മെയ് 22 ന് അരിയാന ഗ്രാൻഡെ സംഗീത പരിപാടിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 22 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മാർട്ടിൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലാണ് കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്നത്. ഒരു നിഷ്‌ക്രിയ അഗ്‌നിപര്‍വതമാണ് ഇത്. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. 5,685 മീറ്റർ ഉയരത്തിലുള്ള ഗിൽമാൻസ് പോയിന്റിൽ ആണ് മാർട്ടിൻ എത്തിയത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു.

“വീൽചെയറിലായതുകൊണ്ട് മാത്രം ഒരാളെ എഴുതിത്തള്ളരുത്. ശരിയായ സഹായവും പിന്തുണയും ഉണ്ടെങ്കിൽ, അവർക്ക് എന്തും ചെയ്യാൻ കഴിയും. ഏത് പർവതവും കീഴടക്കാൻ കഴിയും.” – മാർട്ടിൻ നിശ്ചയദാർഢ്യത്തോടെ പറയുന്നു. മാർട്ടിനെ പരിചരിച്ച നേഴ്സുമാരിൽ രണ്ടുപേർ പർവ്വതാരോഹണത്തിൽ ഒപ്പമുണ്ടായിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിലെ മഹാരാജാക്കന്മാർ വാണരുളുന്ന വിൻസെർ കാസിലിൽ അവരോടൊപ്പം വിരുന്നിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നത് വളരെ അഭിമാനകരമായ കാര്യമാണ് അതും ഒരു GCSE വിദ്യാർത്ഥിക്ക്. അത്തരം ഒരു അവസരമാണ് ലിവർപൂളിൽ താമസിക്കുന്ന ആൻമരിയയ്ക്ക് ലഭിച്ചത്. സെന്റ് ജോൺസ് ആംബുലൻസ് നോർത്ത് വെസ്റ്റ് റീജിണൽ കോർഡിനേറ്റർ എന്ന നിലയിലാണ് അത്തരം ഒരു അവസരം ലഭിച്ചത് .

സെന്റ് ജോൺസ് ലീഡേഴ്‌സിനെ ക്ഷണിച്ചപ്പോൾ അതിൽ അംഗമായ ആൻ മരിയയ്ക്കും ഡിന്നറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയാണ് ഉണ്ടായത് . പരിപാടിയിൽ ലോകത്തെ വിവിധ ബിസിനസ് ലീഡേഴ്‌സ് പങ്കെടുത്തിരുന്നു. രാജകുടുംബത്തിൽ നിന്നും പ്രിൻസസ് റോയൽ ( പ്രിൻസസ് ആനി ), സോഫി കൗണ്ടസ് ഓഫ് വെസെക്സും ദി ഡ്യൂക്ക് ഓഫ് ഗ്ലൗസെസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു ചരിത്രം ഉറങ്ങുന്ന വിൻഡ്സർ കാസിൽ കാണുവാനും ഡിന്നറിൽ പങ്കെടുക്കുവാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നു ആൻ മരിയ മലയാളംയുകെ ന്യൂസിനോട് പറഞ്ഞു . ഈ പരിപാടിയിൽ ആകെ ഒരു മലയാളി സാന്നിധ്യമായിരുന്നു ഉണ്ടായിരുന്നത് .

ആൻമരിയ ലിവർപൂൾ മലയാളി ടോം ജോസ് തടിയൻപാടിൻറെയും സിനി ടോമിൻറെയും മകളാണ് . . സെൻറ് ഡോൺബോസ്കോ സ്കൂൾ ക്രോക്സ്റ്റെത്ത് GCSC വിദ്യാർത്ഥിയുമാണ് .ചിത്രത്തിൽ ഇടത്തുനിന്നു മൂന്നാമത് നിൽക്കുന്നതാണ് ആൻമരിയ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എൻഎച്ച്എസ് ഇംഗ്ലണ്ടിലെ നാഷണൽ പ്രൈമറി കെയർ നേഴ്സിംഗിന്റെ നേതൃസ്ഥാനത്തേക്ക് ലൂയിസ് ബ്രാഡി. നേഴ്സായി 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള ലൂയിസ്, കഴിഞ്ഞ മാസം ആരംഭിച്ച ഇൻഡക്ഷൻ പിരീഡ് പൂർത്തിയാക്കിയാൽ ഉടൻ എൻഎച്ച്എസ് ഇംഗ്ലണ്ടിലും എൻഎച്ച്എസ് ഇംപ്രൂവ്‌മെന്റിലും ചുമതല ഏറ്റെടുക്കും. കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞ കാരെൻ സ്റ്റോറിക്ക് പകരമായാണ് ലൂയിസ് എത്തുന്നത്. ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ പ്രൈമറി, കമ്മ്യൂണിറ്റി നേഴ്‌സ് ലീഡറും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ കമ്മ്യൂണിറ്റി കെയർ കമ്മിറ്റിയുടെ നേഴ്‌സ് അഡ്വൈസറുമായിരുന്നു ലൂയിസ് ബ്രാഡി.

17 വർഷം ജനറൽ പ്രാക്ടീസിൽ മുഴുവൻ സമയ ജോലി ചെയ്തിട്ടുള്ള മിസ് ബ്രാഡി, നോർത്ത് ഓഫ് ഇംഗ്ലണ്ടിലെ ‘ഷെയേഡ് മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾ’ക്ക് തുടക്കമിട്ട ആദ്യത്തെ ജനറൽ പ്രാക്ടീസ് നേഴ്‌സുമാരിൽ ഒരാളാണ്. ഈ സംവിധാനത്തിൽ രോഗികൾക്ക് ഒന്നിലേറെ ആരോഗ്യ വിദഗ്ധരുടെ പിന്തുണയും പരിചരണവും ലഭിക്കും.

ഇംഗ്ലണ്ട് ടീമിന്റെ ചീഫ് നേഴ്‌സിംഗ് ഓഫീസറുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തുടനീളമുള്ള നേഴ്‌സിംഗ് നേതാക്കളെ കേൾക്കാനും പഠിക്കാനും പിന്തുണയ്ക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും ബ്രാഡി ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലണ്ടിലെ പ്രൈമറി കെയർ നേഴ്‌സിംഗ് ലീഡ് എന്ന പുതിയ റോളിൽ, മറ്റ് മുതിർന്ന നേഴ്‌സിംഗ് ലീഡർമാർക്കും നാഷണൽ പ്രൈമറി കെയർ ടീമിനുമൊപ്പം ചേർന്ന് നേഴ്സിംഗ് സേനയുടെ സുസ്ഥിര ഭാവി ഉറപ്പാക്കാൻ ലൂയിസ് പരിശ്രമിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഗോളതലത്തിൽ ചെള്ളുപനി ബാധിതരുടെ നിരക്ക് ഉയരുന്നതിൻെറ ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്താകമാനം 15 ശതമാനം പേർക്ക് ചെള്ള് പനി ബാധിച്ചിട്ടുണ്ട്. ബ്രിട്ടനിൽ പ്രതിവർഷം ആയിരത്തിനടുത്താണ് രോഗ ബാധിതരുടെ എണ്ണം. ഇപ്പോഴത്തെ കണക്ക് പ്രകാരം ഏഴിൽ ഒരാൾക്കെങ്കിലും ചെള്ള് പനി ഉണ്ടായിട്ടുണ്ടാകാം . രോഗം വ്യാപകമാകുന്നതിന്റെ കാരണം കണ്ടുപിടിക്കുവാനായി ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല . പുതിയ പരീക്ഷണങ്ങളിലൂടെ രോഗബാധ നേരിടാനുള്ള വഴികൾ തുറന്നേക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . ചെള്ളുപനി രോഗബാധിതരിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തലവേദന, പേശിവേദന, സന്ധി വേദന, ക്ഷീണം തുടങ്ങിയവയ്ക്ക് കാരണമാകും.

ഈ രോഗം മൂലം തങ്ങൾ അനുഭവിക്കുന ദുരവസ്ഥയെക്കുറിച്ച് തുറന്ന് വെളുപ്പെടുത്തിയിരിക്കുകയാണ് ലോകപ്രശസ്ത പോപ്‌ താരം ജസ്റ്റിൻ ബീബറും മോഡൽ ബെല്ല ഹഡിഡും . ജസ്റ്റിന്‍ ബീബര്‍ തന്റെ രോഗവിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരസ്യപ്പെടുത്തിയത് . തങ്ങളുടെ രോഗവിവരങ്ങൾ തുറന്നു പറഞ്ഞ രണ്ട് സെലിബ്രിറ്റികൾ ജസ്റ്റിൻ ബീബറും മോഡൽ ബെല്ല ഹഡിഡും മാത്രമാണ്. ഇവരുടെ വെളിപ്പെടുത്തലുകൾ രോഗത്തിൻെറ തീവ്രതയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.


150,000 ആളുകളുടെ രക്ത സാമ്പിൾ ഉൾപ്പെടുത്തി ചൈനയിൽ നടത്തിയ പഠനത്തിൽ 14.5 ശതമാനം ആളുകളിലും ചെള്ള് പനിയെ സൂചിപ്പിക്കുന്ന ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ ചെള്ളു പനി രോഗബാധിതരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് ചെള്ള് പനി വരാനുള്ള സാധ്യത കൂടുതലാണന്ന് പഠനം ചൂണ്ടികാണിക്കുന്നു . പ്രതിവിധി ഇല്ലാത്ത രോഗത്തെ എങ്ങനെ തടയും എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ . പുതിയ ചികിത്സകളും പ്രതിരോധ മാർഗ്ഗങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കേണ്ടതിൻെറ ആവശ്യകതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മങ്കി പോക്സ് അഥവാ കുരങ്ങ് പനിക്ക് പുതിയ പേരിടാനുള്ള നീക്കം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ഈ ആവശ്യം ഉന്നയിച്ച് ലോകമെങ്ങുമുള്ള മുപ്പതിലധികം ശാസ്ത്രജ്ഞന്മാർ ലോകാരോഗ്യസംഘടനയ്ക്ക് കത്തയച്ചിരുന്നു. വിവേചന രഹിതവും രോഗത്തിന്റെ പൊതു സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന ശാസ്ത്രീയനാമം വേണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യമുന്നയിച്ചത്. ആഫ്രിക്കൻ എന്ന നിലയിൽ വൈറസിനെക്കുറിച്ചുള്ള തുടർച്ചയായ പരാമർശം കൃത്യമല്ലാത്തതും വിവേചനപരമാണെന്നുമാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം.

കഴിഞ്ഞ ആഴ്ചകളിൽ ആഗോളതലത്തിൽ ഏകദേശം 1600 പേർക്കാണ് മങ്കി പോക്സ് ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധയുള്ള രാജ്യങ്ങളിൽ 72 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു . ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ജൂൺ 12 വരെ രാജ്യത്ത് 470 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏതാനും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ്. രോഗം ബാധിച്ച ആളുമായി അടുത്തിടപഴകുമ്പോൾ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്. 1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നിയമകുരുക്കിൽ പെട്ട് ബ്രിട്ടനിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്താൻ കഴിയാതെ നാല് വയസ്സുകാരി. യുക്രൈൻ സ്വദേശിയായ അലിക്ക സുബെറ്റ്‌സ് എന്ന പെൺകുട്ടിയാണ് ഇപ്പോൾ യുദ്ധഭൂമിയിലേക്ക് മടങ്ങേണ്ടിവരുമെന്ന ഭീതിയിൽ കഴിയുന്നത്. അലിക്കയുടെ മാതാപിതാക്കൾ ഇതിനകം ന്യൂകാസിലിൽ സുരക്ഷിതരായി എത്തിയെങ്കിലും അവളും മുത്തശ്ശി തന്യയും വിസ ലഭിക്കുന്നതിനായി പോളണ്ടിൽ കാത്തിരിക്കുകയാണ്. അലിക്കയുടെ മാതാപിതാക്കളായ ദിമയും അരീനയും മാർച്ച് 24 ന് മകൾ മുത്തശ്ശിക്കൊപ്പം പോകുന്നതിന് രേഖാമൂലം സമ്മതം നൽകി. ഏപ്രിൽ 12 ന് തന്യയ്ക്ക് 90 ദിവസത്തെ വിസ അനുവദിച്ചു. എന്നാൽ അലിക്കയുടെ അപേക്ഷ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതേസമയം പോളണ്ടിൽ ജൂൺ 25 വരെ കഴിയാൻ മാത്രമേ മുത്തശ്ശിക്ക് അനുവാദമുള്ളൂ.

റോയൽ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റായ സ്‌പോൺസർ മാഗി ബാബ്, പെൺകുട്ടിയെയും മുത്തശ്ശിയെയും ബ്രിട്ടനിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, മുത്തശ്ശിക്ക് അലിക്കയുടെ താത്കാലിക രക്ഷാകർതൃത്വം മാത്രമേ ഉള്ളൂ എന്നതിനാൽ കുട്ടിക്ക് യുകെയിലേക്കുള്ള വിസ ലഭിക്കില്ലെന്നും യുക്രെയ്നിലേക്ക് മടങ്ങേണ്ടിവരുമെന്നും പറയുന്നു.

സ്‌കീമിന് അപേക്ഷിക്കുന്ന 18 വയസ്സിന് താഴെയുള്ളവരോടൊപ്പം നിയമപരമായ രക്ഷകർത്താവ് ഉണ്ടായിരിക്കണമെന്ന് ഹോംസ് ഫോർ യുക്രൈൻ സ്‌പോൺസർഷിപ്പ് സ്‌കീമിനെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. അതേസമയം, സ്ഥിതിഗതികൾ വളരെ വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂകാസിൽ എംപി ആരോൺ ബെൽ പറഞ്ഞു. ഡോ. ബാബിന് വേണ്ട നിയമപരമായ സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിയമ പ്രശ്നങ്ങൾ വളരെ വേഗം പരിഹരിച്ച് മകളോടൊപ്പം ചേരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അലിക്കയുടെ മാതാപിതാക്കൾ.

Copyright © . All rights reserved