Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിസയ്ക്കും പാസ്പോർട്ടിനുമായി പലപ്പോഴും കാലതാമസം നേരിടാറുണ്ട്. പലപ്പോഴും ഇത് വി എഫ് എസിനും ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്. എന്നാൽ ഇപ്പോൾ ഇത് സംബന്ധിച്ച വ്യക്തത പുറപ്പെടുവിച്ചു ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്ത് വന്നിരിക്കുകയാണ്.

ഇതനുസരിച്ച്, വിസകൾ, പാസ്‌പോർട്ട്, ഒസിഐ അല്ലെങ്കിൽ മറ്റ് കോൺസുലാർ സേവന അപേക്ഷകൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് സമയം 8 ദിവസമായിരിക്കും. പാസ്‌പോർട്ട് സേവനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് 10 ഉം ആയിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. പുതിയ ഒസിഐയെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ പ്രോസസ്സിംഗ് സമയം 6 ആഴ്ചയും ആയിരിക്കും കാലതാമസം നേരിടുക. എന്നാൽ ക്രോസ് ചെക്കിംഗിനും ഇന്ത്യയിലെ അധികാരികളുടെ അംഗീകാരം ആവശ്യമുള്ള ചില സന്ദർഭങ്ങളിലും ഈ സമയക്രമത്തിൽ മാറ്റം ഉണ്ടാകും. അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയുന്നതിനും ചോദ്യങ്ങൾ ഉന്നയിക്കുന്നതിനും [email protected] എന്ന മെയിൽ ഐഡി ഉപയോഗിക്കുകയോ 02037938629 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

ഇമെയിലിൽ, മുഴുവൻ പേര്, ദേശീയത, പാസ്‌പോർട്ട് നമ്പർ, അപേക്ഷ ARN അല്ലെങ്കിൽ GBRL നമ്പർ, അപേക്ഷ സമർപ്പിച്ച തീയതി, അപേക്ഷ സമർപ്പിച്ച VFS സെന്റർ എന്നിവ നിർബന്ധമായും സൂചിപ്പിക്കണം. മൊബൈൽ നമ്പർ ചേർക്കുന്നത് നിങ്ങളുമായി ബന്ധപ്പെടാൻ സഹായിക്കും. ഏതെങ്കിലും കാരണത്താൽ സേവനത്തിന്റെ നിലവാരത്തിൽ പോരായ്മ ഉണ്ടാകുന്ന പക്ഷം നിങ്ങൾക്ക് പരാതി നൽകാനും അവകാശമുണ്ട്. [email protected] എന്ന മെയിൽ ഐഡി ഇതിനായി ഉപയോഗിക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

36 മത്സരങ്ങളിൽ തോല്‍വിയറിയാതെ മുന്നേറിയ അര്‍ജന്റീനയുടെ സൗദിക്കെതിരായ തോല്‍വിയില്‍ ഞെട്ടിയത് അവരുടെ ആരാധകർ മാത്രമല്ല, ലോകകപ്പിലെ മറ്റ് എല്ലാ ടീമുകളുടെയും ആരാധകരും കൂടിയാണ്. സൗദി അറേബ്യയോട് 2–1ന്റെ തോല്‍വിയാണ് അർജന്റീന വഴങ്ങിയത്. 2009ന് ശേഷം ഒരു മത്സരത്തിൽ മെസ്സി ഗോളടിച്ചിട്ടും അര്‍ജന്റീന പരാജയപ്പെടുന്നത് ആദ്യമായാണ്. 1958 -ന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യം ഗോളടിച്ച ശേഷം അർജന്റീന തോൽക്കുന്നതും ഖത്തർ ലോകകപ്പിലാണ്. ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ പകുതിയില്‍ ലീഡ് ചെയ്തു പിന്നീടു തോറ്റുപോകുന്നത് 1930ന് ശേഷം ആദ്യമായാണ്. ഈ തോൽവി ഭാരത്തെ മെസ്സിയും കൂട്ടരും എങ്ങനെ മറികടക്കും എന്നുള്ളതാണ് ചോദ്യം.

ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ അർജന്റീനയെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് സൗദി ഞെട്ടിച്ചത്. ആദ്യ പകുതിയിൽ ഓഫ്‌സൈഡ് കുരുക്ക്. രണ്ടാം പകുതിയിൽ ആക്രമണം. ഇതുവഴി അർജന്റീനയെ തകർക്കുകയായിരുന്നു സൗദി. അർജന്റീനയ്ക്കെതിരെ സൗദി ഒരു മത്സരം ജയിക്കുന്നതും ആദ്യമായാണ്. ലോകകപ്പിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ ആകെ നാലു കളികളാണ് സൗദി ജയിച്ചത്.

“ആരാധകർ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒരുമിച്ചുനിൽക്കേണ്ട സമയമാണിത്” മെസ്സിയുടെ ഈ വാക്കുകളിലാണ് ആരാധകരുടെ നിലനിൽപ്പ്. 27ന് മെക്സിക്കോയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുക്രൈയ്ന് സഹായവുമായി ബ്രിട്ടൻ. യുദ്ധത്തിൽ തകർന്നടിഞ്ഞ രാജ്യത്തേക്ക് ബ്രിട്ടൻ ഹെലികോപ്റ്ററുകൾ അയയ്ക്കുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. യുദ്ധത്തിന് ശേഷം ആദ്യമായാണ് യു കെ വിമാനം അയക്കുന്നത്. മൂന്ന് മുൻ സീ കിംഗ് ഹെലികോപ്റ്ററുകളും ഇതിന്റെ ഭാഗമായി നൽകും ആദ്യത്തേത് ഇതിനകം തന്നെ എത്തിക്കഴിഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിമാനം പറക്കുന്നതിനും, മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട യുക്രേനിയൻ ക്രൂവിന് യുകെയിൽ പരിശീലനം നൽകിയിരുന്നു. എന്നാൽ ഇവയ്ക്ക് പുറമെ യുകെ 10,000 പീരങ്കികൾ കൂടി അയക്കുമെന്ന് വാലസ് പറഞ്ഞു. ഓസ്‌ലോയിൽ നിന്നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സീ കിംഗ് ഹെലികോപ്റ്റർ മുമ്പ് റോയൽ എയർഫോഴ്‌സും റോയൽ നേവിയും ഉപയോഗിച്ചിരുന്നു. അടുത്തിടെ യുക്രൈയ്ൻ മോചിപ്പിച്ച പ്രദേശം സുരക്ഷിതമാക്കാൻ സേനയെ എല്ലാരീതിയിലും സഹായിക്കുമെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഋഷി സുനക് കീവ് സന്ദർശിച്ച് എല്ലാവിധ പിന്തുണയും അറിയിച്ചിരുന്നു. അതിനു പുറമെ 50 മില്യൺ പൗണ്ടിന്റെ പുതിയ പ്രതിരോധ സഹായ പാക്കേജ് തയ്യാറാക്കുകയും ചെയ്തിരുന്നു. അതിൽ 125 വിമാനവിരുദ്ധ തോക്കുകളും ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളും ഉൾപ്പെടുന്നുണ്ട്. ശൈത്യകാലത്ത് ഉക്രെയ്നിന്റെ ചില ഭാഗങ്ങളിൽ താപനില -20C വരെ താഴും. ഇതിനാൽ യുക്രേനിയൻ സൈനികർക്ക് കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ ശീതകാല ഉപകരണങ്ങളും, ഹെവി ഡ്യൂട്ടി സ്ലീപ്പിംഗ് ബാഗുകളും പായകളും വിതരണം ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്രിസ്മസിന് മുന്നോടിയായി സമരവുമായി റെയിൽവേ യൂണിയനുകൾ. ഡിസംബർ 13,14, 16,17, ജനുവരി 3,4, 6,7 എന്നിങ്ങനെ തീയതികളിൽ 48 മണിക്കൂറാണ് നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം, ട്രാൻസ്പോർട്ട് വർക്കേഴ്സ് (ആർ എം ടി) പണിമുടക്കിനു ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള വർദ്ധനവ്, തൊഴിൽ സാഹചര്യങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരം, റയിൽവേ മേഖലയിൽ ഗുരുതര തടസങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ പറയുന്നു. നെറ്റ്‌വർക്ക് റെയിലിലെയും മറ്റ് 14 ട്രെയിൻ കമ്പനികളിലെയും അംഗങ്ങൾ കഴിഞ്ഞ ആഴ്ച പണിമുടക്കിനെ അനുകൂലിച്ചു രംഗത്ത് വന്നതിനു പിന്നാലെയാണിത്.

40,000-ത്തിലധികം ആർ‌എം‌ടി അംഗങ്ങൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് യൂണിയൻ പറയുന്നത്. ഡിസംബർ 18 മുതൽ ജനുവരി 2 വരെ ഓവർടൈം നിരോധനവും ഉണ്ടായിരിക്കുമെന്ന് ആർഎംടി അറിയിച്ചു, അതായത് മൊത്തം നാലാഴ്ചത്തേക്ക് യൂണിയൻ പണിമുടക്ക് നടത്തും. ക്രിസ്‌മസിന് മുന്നോടിയായി ഡിസംബർ 16, 17 തീയതികളിൽ ലണ്ടനിലും ബർമിംഗ്‌ഹാമിലും നടക്കുന്ന ഹാസ്യനടൻ പീറ്റർ കേയുടെ പ്രകടനങ്ങളും 13, 14, 16 തീയതികളിൽ ഗ്ലാസ്‌ഗോയിൽ നടക്കുന്ന പൗലോ നൂറ്റിനിയുടെ ഗിഗുകളും പോലുള്ള പരിപാടികൾക്കും സമരം മൂലം സാരമായ തടസം നേരിടും. വേതനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡ്രൈവർമാരുടെ അസ്ലെഫ് യൂണിയൻ നവംബർ 26 ശനിയാഴ്ച മറ്റൊരു പണിമുടക്ക് നടത്തുന്നുണ്ട്.

ക്രിസ്തുമസ് കാലയളവിൽ ഇങ്ങനെയൊരു സമരവുമായി മുന്നോട്ട് പോകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. പണിമുടക്കിനെ കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകളിൽ പുരോഗതി ഉണ്ടായതായി നെറ്റ്‌വർക്ക് റെയിലും റെയിൽ ഡെലിവറി ഗ്രൂപ്പും പറയുന്നു. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് യൂണിയന്റേത്. തുടർ ചർച്ചയുടെ ഭാഗമായി വ്യാഴാഴ്ച യൂണിയൻ പ്രധിനിധി ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പറെ കാണും. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ പല മികച്ച സ്കൂളുകളും നിലവാര തകർച്ചയിലാണെന്ന് ഓഫ്സ്റ്റഡിൻെറ കണ്ടെത്തൽ. സുപ്രധാനമായ മാറ്റങ്ങൾ ഒന്നും തന്നെ ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല. പല സ്കൂളുകളിലും സമാന അവസ്ഥയാണ്.എന്നാൽ ഓഫ്സ്റ്റഡിന്റെ കണ്ടെത്തലുകൾ വിശ്വാസ യോഗ്യമല്ലെന്നാണ് നാഷണൽ എജ്യുക്കേഷൻ യൂണിയൻ പറയുന്നത്. ഈ സ്കൂളുകൾ മികച്ചതായി തന്നെ തുടരുന്നുവെന്നും നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ വ്യക്തമാക്കി.

പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വർഷം സന്ദർശിച്ച പല സ്കൂളുകളിലും ഇത്തവണയും പോയിരുന്നു. മികച്ച സ്കൂൾ പദവി ലഭിച്ച 80% സ്കൂളുകളെയും നിലവിൽ തരംത്താഴ്ത്തിയിരിക്കുകയാണെന്നാണ് ഓഫ്‌സ്റ്റഡ് ചൂണ്ടിക്കാട്ടുന്നത്. കാലാനുസൃതമായി ഉണ്ടാകേണ്ട പല മാറ്റങ്ങളും ഇവയിൽ ഉണ്ടാകുന്നില്ലെ ന്നും അവർ പറയുന്നു. പരിശോധനയ്ക്ക് വിധേയമാകാതെ ധാരാളം സ്കൂളുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവയുടെ നിലവാരം എങ്ങനെയാണ് എന്നുള്ളത് പരിശോധന വിധേയമാണെന്നും ഓഫ്സ്റ്റഡ് ചീഫ് ഇൻസ്‌പെക്ടർ അമൻഡ സ്പിൽമാൻ ബിബിസിയോട് പറഞ്ഞു. സ്കൂളുകളുടെ യാഥാർഥ്യം മാതാപിതാക്കൾ പ്രധാനമായും മനസിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ സർക്കാർ സ്കൂളുകൾ പതിവിലും നില മെച്ചപ്പെടുത്തി മുന്നേറികൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വക്താവ് പ്രതികരിച്ചു. കഴിഞ്ഞ ആഴ്‌ചയിലെ ശരത്കാല പ്രസ്താവനയിൽ വിദ്യാഭ്യാസ രംഗത്തിനു പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം രാജ്യത്ത് സ്കൂളുകളിൽ 85% മികച്ചതായി തുടരുകയാണ്. 2010 ലെ കണക്കുകളിൽ നിന്ന് ഇത് വളരെ വലിയ വളർച്ചയാണെന്നും കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വെയ്ൽസ് ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ലോകകപ്പ് കളിച്ചിട്ടുള്ളത്. അത് 1958ലാണ്. അന്ന് അവർ ക്വാർട്ടർ ഫൈനലിൽ എത്തി. പിന്നീട് 64 വർഷത്തിന് ശേഷം ഖത്തറിൽ ലോകകപ്പ് കളിക്കുകയാണ് വെയിൽസ്. അതു കൊണ്ട് തന്നെ തിരിച്ചുവരവ് ഗംഭീരമാക്കാൻ തന്നെയാകും ബെയിലും സംഘവും ശ്രമിക്കുന്നത്. മികച്ച കളിക്കാർ അടങ്ങിയ ഒരു ടീമാണ് വെയിൽസ്. ടോട്ടൻഹം, റയൽ മാഡ്രിഡ്‌ എന്നി ടീമുകൾക്കും ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ലോസ് അഞ്ചൽസിന് വേണ്ടി കളിക്കുന്ന അവരുടെ സൂപ്പർ താരം ബെയിൽ, റംസി, ഡാനിൽ ജെയിംസ്, നിക്കോ വില്യംസ്, അമ്പുഡു പ്രീമിയർ ലീഗ് ക്ലബുകളിൽ കളിക്കുന്ന ഗോൾ കീപ്പർമാരായ ഹെന്നേസി, വാർഡ് എന്നിവർ ഡിഫൻഡർ ബെൻ ഡേവിസ് എന്നിവരെല്ലാം മികച്ച താരങ്ങൾ. 2016 യൂറോ കപ്പിൽ സെമി വരെ എത്തി എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. 2020 യൂറോയിൽ പ്രീ ക്വാർട്ടർ വരെ എത്തി. ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക എന്നിവർക്കൊപ്പം കളിക്കുന്ന ഇവർ ഇറാൻ, അമേരിക്ക എന്നീ ടീമുകളെ തോൽപ്പിച്ചു സുഖമായി ഗ്രൂപ്പ്‌ റൗണ്ട് കടക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകാരും കളിക്കാരും എങ്കിലും അമേരിക്കയുമായി ഇന്നലെ സമനില വഴങ്ങി.

ആദ്യമത്സരം ആവേശസമനില

ആദ്യ പകുതിയില്‍ വെയില്‍സിന്റെ സൂപ്പര്‍ താരങ്ങളായ ബെയ്‌ലിനും റാംസേക്കുമെല്ലാം നിശബ്ദരായപ്പോള്‍ യുഎസ്എ തങ്ങളുടെ വേഗം കൊണ്ട് ആധിപത്യം പുലര്‍ത്തി. 9ാം മിനിറ്റില്‍ ഓണ്‍ ഗോള്‍ എന്ന ഭീഷണിക്ക് മുന്‍പിലേക്കും വെയില്‍സ് എത്തി. യുഎസ്എയുടെ തിമോത്തി വിയയുടെ ക്രോസില്‍ വെയില്‍സിന്റെ ജോ റോഡന്റെ ഹെഡ്ഡര്‍ വരികയായിരുന്നു. വെയില്‍സ് ഗോളി വെയ്ന്‍ ഹെന്നെസെയാണ് ഇവിടെ രക്ഷകനായത്.

പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് വെയില്‍സ് ആദ്യ പകുതി കളിച്ചത്. എന്നാല്‍ 36ാം മിനിറ്റില്‍ വെയില്‍സിന് ഗോള്‍ വഴങ്ങേണ്ടി വന്നു. യുഎസ്എയുടെ ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ പാസില്‍ നിന്ന് തിമോത്തി വിയയുടെ ഫിനിഷ്. എന്നാല്‍ രണ്ടാം പകുതിയില്‍ വെയില്‍സ് ആക്രമിച്ചിറങ്ങിയതോടെ യുഎസ്എ പതറി.

ബന്‍ ഡേവിസിന്റെ ഹെഡ്ഡര്‍ അത്ഭുതകരമായാണ് വെയില്‍സ് ഗോളി തടുത്തിട്ടത്. 80ാം മിനിറ്റില്‍ വെയില്‍സിന്റെ ആക്രമണ നീക്കങ്ങള്‍ ഫലം കണ്ടു. ബെയ്‌ലിനെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. യുഎസ്എയുടെ ടിം റീം ആണ് ബെയ്‌ലിനെ വീഴ്ത്തിയത്. ബെയ്‌ലിന് പിഴയ്ക്കാതിരുന്നതോടെ വെയില്‍സ് 1-1ന്റെ സമനിലയിലേക്ക് എത്തി.

മിശിഹായും കൂട്ടരും ഇന്നിറങ്ങും

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന ഇന്ന് സൗദി അറേബ്യയെ നേരി‌ടുന്നു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് ഫുട്ബാളിന്റെ മിശിഹയുടെ രംഗപ്രവേശത്തിന് കാത്തിരിക്കുകയാണ് ആരാധക ലോകം. തന്റെ അഞ്ചാമത്തെയും ഏറെക്കുറെ അവസാനത്തേതുമായ ലോകകപ്പിനായി മെസി ബൂട്ട് കെട്ടി ഇറങ്ങുന്നു. മെസിയുടെ ഒറ്റയാൻ മുന്നേറ്റങ്ങളെ മാത്രം ആശ്രയിക്കാതെ മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ ലയണൽ സ്കലോണിയെന്ന യുവ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ തോൽവിയറിയാതെ 36 മത്സരങ്ങൾ പൂർത്തിയാക്കിയാണ് അർജന്റീന ലോകകപ്പിനെത്തിയിരിക്കുന്നത്. മെസിക്കൊപ്പം പൗളോ ഡൈബാല, ലൗതാരോ മാർട്ടിനെസ്, യൂലിയാൻ അൽവാരസ്, യൊവാക്വിൻ കോറിയ, എൻജൽ ഡി മരിയ, റോഡ്രിഗോ, എൻസോ, അലക്സിസ്, പാപു ഗോമസ്, ലിയാൻഡ്രോ, ഗ്വെയ്ഡോ തുടങ്ങിയവരുമുണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യു കെ യിലെ വാഹന ഉപയോക്താകൾക്ക് നിർണായക മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. കാറുകളിൽ നിർബന്ധമായും ഡേടൈം റണ്ണിംഗ് ലൈറ്റുകൾ(ഡി ആർ എൽ) ഉണ്ടാകണമെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. മോശം കാലാവസ്ഥയിൽ ഹെഡ് ലൈറ്റ് ഉപയോഗിക്കാതെ ഡ്രൈവർമാർ പായുന്നതിനെ തുടർന്നാണ് നടപടി.രാജ്യത്ത് തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന പശ്ചാതലത്തിലാണ് ഈ തീരുമാനം. ഗുണമേന്മയുള്ള ലൈറ്റ് ഒഴിവാക്കി മോശം ബ്രാണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെയും, ലൈറ്റ് ഉപയോഗിക്കാത്തവർക്കെതിരെയും 1000 പൗണ്ട് വരെ പിഴ ചുമത്താമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

മോശം കാലാവസ്ഥയിൽ രാജ്യത്ത് അപകടങ്ങൾ തുടർകഥയാണ്. ഡി ആർ എൽ പ്രവർത്തിക്കുന്നതിലൂടെ ഇത് ഒരുപരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് സെലക്ട് കാർ ലീസിംഗ് മാനേജിംഗ് ഡയറക്ടർ ഗ്രഹാം കോൺവേ പറയുന്നത്. ഇതിന്റെ പ്രവർത്തനരീതി സംബന്ധിച്ചു ആളുകൾ കുറേക്കൂടെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മറ്റു ലൈറ്റുകളെക്കാൾ ഡി ആർ എല്ലുകൾക്ക് വെളിച്ചം കൂടുതലാണ്. ഇതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താൻ പ്രധാന കാരണം.

തുടർച്ചയായി നിയമം പാലിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡി ആർ എല്ലുകൾ കൃത്യമായി പ്രവർത്തിപ്പിക്കാത്ത ആളുകളാണ് അതിൽ ഏറെയും. ഇവരുടെ പക്കൽ നിന്നും പിഴ ഈടാക്കുമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞയാഴ്ച യുകെയിലുടനീളം ഉണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് നിർണായക നീക്കം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിലേയ്ക്ക് വരുന്ന യാത്രക്കാർ നിർബന്ധമായും എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. നവംബർ 21-ാം തീയതി രാത്രി 12 മണി മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് മാർഗ്ഗനിർദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ലോകത്ത് ഇപ്പോൾ കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് സുവിധ പോർട്ടലിൽ രജിസ്ട്രേഷൻ പിൻവലിക്കുന്നതെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപന നിരക്ക് ഉയരുകയാണെങ്കിൽ സുവിധ രജിസ്ട്രേഷൻ പുനസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

യുകെ മലയാളികൾ ഉൾപ്പെടെ വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് എയർ സുവിധ പോർട്ടലിലെ രജിസ്ട്രേഷൻ കടുത്ത ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. പലരും യാത്രയ്ക്കായി എയർപോർട്ടിൽ ചെല്ലുമ്പോളായിരുന്നു പോർട്ടൽ രജിസ്ട്രേഷനെ കുറിച്ച് അറിഞ്ഞിരുന്നത്. പല സാങ്കേതിക പ്രശ്നങ്ങൾ മൂലം പോർട്ടൽ ലഭ്യമാകാതിരുന്നതിനെ കുറിച്ചുള്ള പരാതികളും ഒട്ടേറെയായിരുന്നു.

യുകെ ഉൾപ്പെടെ ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടും ഇന്ത്യ എയർ സുവിധ ആപ്പിലെ രജിസ്ട്രേഷൻ തുടരുന്നതിൽ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നുവന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തർ: ലോകകപ്പ് ആവേശത്തിലാണ് എല്ലാ കായിക പ്രേമികളും. ഗ്രൂപ്പ്‌ ബി യിലെ ആദ്യ മത്സരത്തിൽ ഇന്ന് നടന്ന ഇംഗ്ലണ്ട് ഇറാൻ പോരാട്ടത്തിൽ ഇംഗ്ലണ്ട് അഞ്ചു ഗോളുകൾക്ക് വിജയിച്ചു. 35 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ജൂഡ് ബെല്ലിങ്ഹാം (35), ബുകായോ സാക (43,62), റഹിം സ്റ്റെർലിങ് (45+1) ഗ്രീലിഷ് (90)എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ലൂക്ക് ഷാ, ഹാരി മഗ്വയർ, ക്യാപ്റ്റൻ ഹാരി കെയ്ൻ സ്റ്റെർലിങ്, വിൽസൺ എന്നിവർ ഗോളുകളെ അസ്സിസ്റ്റ്‌ ചെയ്തു.

മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കേവലം രണ്ട് ഗോൾ മാത്രമാണ് ഇറാന് നേടാനായത്. രണ്ടാം പകുതിയിൽ 65 ആം മിനിറ്റിൽ ടറോമിയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് തങ്ങളുടെ മേൽകൈ ഉറപ്പാക്കി. രണ്ടിനെതിരെ ആറ് ഗോളുകളിലൂടെ ഇംഗ്ലണ്ടിനു മറുപടി നൽകിയ നിമിഷത്തെ ആരാധകർ ഒന്നടങ്കം നെഞ്ചേറ്റിയിരിക്കുകയാണ്.

സഹതാരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്റാൻവൻഡിനെ നഷ്ടമായതാണ് ഇറാന് തിരിച്ചടിയായത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയിൽ ഇറാൻ ഗോൾകീപ്പറും പ്രതിരോധനിരക്കാരനും തമ്മിൽ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്ത് വലത് വിങ്ങിൽ നിന്ന് ഹാരി കെയ്ൻ മികച്ച ക്രോസ്സ് നൽകി. ഇത് പ്രതിരോധിക്കുന്നതിനിടയിലാണ് ഇറാൻ ടീമംഗങ്ങൾ കൂട്ടിയിടിച്ചത്. ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റാൻവാൻഡും മജിദ് ഹൊസ്സെയിനിയുമാണ് കൂട്ടിയിടിച്ചത്.

തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടൻ തന്നെ മെഡിക്കൽ സംഘം പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാൽ സെക്കന്റുകൾക്കകം ഗോൾകീപ്പർ ബെയ്റാൻവാൻഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. അതോടെ താരത്തെ പിൻവലിച്ചു. പകരം ഗോൾകീപ്പറായി ഹൊസെയ്ൻ ഹോസ്സെയ്നി കളത്തിലിറങ്ങിയെങ്കിലും ഇംഗ്ലണ്ടിന്റെ ഗോൾ മഴയെ തടയാൻ സാധിച്ചില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തർ : ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി തിളങ്ങിയ എന്നർ വലൻസിയയുടെ മികവിൽ ഇക്വഡോറിന് വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ തോൽക്കുന്നത് ഇതാദ്യമായാണ്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ചാമ്പ്യൻമാരായ സെനഗലും മൂന്ന് തവണ ഫൈനലിസ്റ്റുകളായ നെതർലാൻഡും ആണ് ഖത്തറിന് ഇനി എതിരാളികൾ. അതിനാൽ ഖത്തറിന് എളുപ്പമുള്ള ഒരു മത്സരം എന്ന് വിലയിരുത്തപ്പെട്ടത് ഇതായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനാൽറ്റി അനുവദിച്ചത്. അത് വലൻസിയ തന്നെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 31–ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിനെ ബോക്സിന്റെ ഇടതുമൂലയിലേക്ക് വഴിതിരിച്ചുവിട്ട് വലൻസിയ രണ്ടാം ഗോൾ നേടി. മൂന്നാം മിനിറ്റിൽ തകർപ്പൻ ഹെഡർ ഗോൾ ഓഫ്‌സൈഡ് ആയിരുന്നില്ലെങ്കിൽ ഹാട്രിക് നേടാമായിരുന്നു വലൻസിയക്ക്.

ആദ്യ മത്സരത്തിന് ഇംഗ്ലണ്ട്

ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് ഇറാനെ നേരിടും. വംശീയതയ്ക്കും അസമത്വത്തിനുമെതിരായ പ്രതിഷേധം എന്നോണം ഇംഗ്ലണ്ട് താരങ്ങൾ മത്സരത്തിന് മുൻപ് കളത്തിൽ മുട്ടുകുത്തുമെന്ന് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു. ഹാരി കെയ്ൻ, ഫോഡൻ, സ്റ്റെർലിംഗ്, റൈസ്, സാക്ക പോലെ ഉള്ള മിന്നുംതാരങ്ങൾ ടീമിൽ ഉണ്ട്. ഇറാൻ, അമേരിക്ക, വെയിൽസ് എന്നി ടീമുകൾ അടങ്ങിയ ബി ഗ്രൂപ്പിൽ നിന്ന് ആദ്യസ്ഥാനക്കാരായി അടുത്ത റൗണ്ടിൽ കടക്കാനാണ് ഇംഗ്ലണ്ടിന്റെ പ്ലാൻ

RECENT POSTS
Copyright © . All rights reserved