ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നിക്ഷേപകരെ ശാന്തമാക്കാൻ അടിയന്തിര നീക്കം നടത്തിയതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു മുന്നറിയിപ്പുമായി അധികൃതർ. നിലവിലെ സാമ്പത്തിക സ്ഥിരതയ്ക്ക് തിരിച്ചടിയാകാൻ സാധ്യത ഉണ്ടെന്നതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടുതൽ ഗവണ്മെന്റ് ബോണ്ടുകൾ വാങ്ങാനും, പെൻഷൻ ഫണ്ടുകൾ സ്ഥിരപ്പെടുത്താനുമുള്ള നീക്കം മുന്നിൽ കണ്ടുകൊണ്ടാണ് അധികൃതരുടെ നടപടി.

 

സർക്കാരിന്റെ മിനി ബജറ്റ് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ബാങ്കിന് ഇടപെടേണ്ടി വരുന്നത്. ചാൻസലർ നികുതിയിളവ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിനു തുക എവിടെ നിന്ന് കണ്ടെത്തുമെന്നുള്ളത് ചോദ്യമായി അവശേഷിക്കുകയാണ്. എന്നാൽ പദ്ധതിയിൽ വിശ്വാസമുണ്ടെന്നാണ് ഏറെപ്പേരും അഭിപ്രായപ്പെടുന്നത്. സമ്പദ് വ്യവസ്ഥ വളർത്തുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും എം പി മാർ അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ചാൻസിലർ ക്വാസി ക്വാർട്ടെംഗ് പറഞ്ഞു.

എന്നാൽ സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചുള്ള ബാങ്കിന്റെ മുന്നറിയിപ്പ് വിരളമാണെന്നും നിലവിലെ പ്രശ്നത്തെ അവഗണിക്കാൻ കഴിയില്ലെന്നും ലേബറിന്റെ ഷാഡോ ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞു. തിങ്കളാഴ്ച മുതൽ നിക്ഷേപകരെ ശാന്തമാക്കാൻ ട്രഷറി നടപടികൾ സ്വീകരിച്ചിട്ടും സർക്കാർ വായ്പാ ചെലവ് കുത്തനെ ഉയർന്നതിനെത്തുടർന്ന് ബാങ്ക് ഇടപെടാൻ നിർബന്ധിതരാവുകയായിരുന്നു.