Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ ലൈംഗിക അടിമകളാക്കാൻ ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്‌. റഷ്യയുടെ യുക്രൈൻ അധിനിവേശം പത്താം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കാനുള്ള യുക്രൈന്റെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് ഇതുവരെ പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാൽ പോളണ്ട്, മോൾഡോവ, റൊമാനിയ, സ്ലൊവാക്യ, ഹംഗറി തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് എഴുപത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ടാകാമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതരും ഐക്യരാഷ്ട്രസഭയും ഭയപ്പെടുന്നു. മനുഷ്യക്കടത്തിൽ അസ്വസ്ഥജനകമായ വർദ്ധനവ് ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും അവർ ആശങ്കപ്പെടുന്നു.

പലായനം ചെയ്യുന്നവരിൽ ചിലർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ അടിമകളോ ലൈംഗിക തൊഴിലാളികളോ ആയി മാറുമെന്ന് ഡെയിലിമെയിൽ റിപ്പോർട്ട്‌ ചെയ്തു. സ്ത്രീകൾക്ക് അയൽരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന സംഘങ്ങളെ പറ്റി ഇതിനകം റിപ്പോർട്ട്‌ വന്നിട്ടുണ്ട്. “വാർസോയിലേക്ക് സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ ഒരാളുടെ കൂടെയാണ് എന്റെ സുഹൃത്ത് പോയത്. എന്നാൽ അവൾ അവിടെ എത്തിയപ്പോൾ അയാൾ പണം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്ത് കടം വീട്ടണമെന്ന് പറഞ്ഞു.” – 27 കാരിയായ യുക്രൈൻ സ്ത്രീയുടെ വെളിപ്പെടുത്തൽ.

യുക്രൈനിലെ യുദ്ധം മനുഷ്യക്കടത്ത് വർധിപ്പിക്കുമെന്ന് ചാരിറ്റി കെയറിന്റെ ഹ്യൂമൻ ട്രാഫിക്കിങ് പോളിസി വിദഗ്ധനായ ലോറൻ ആഗ്ന്യൂ പറഞ്ഞു. അഭയാർത്ഥികൾ ചൂഷണത്തിനിരയാകാനുള്ള സാധ്യത വലുതാണ്. അഭയാർത്ഥികൾ പലായനം ചെയ്യുന്ന രാജ്യങ്ങൾ ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമാണ്. അവർ അതിലൂടെ ലാഭമുണ്ടാക്കുന്നു. പലായനം ചെയ്തെത്തുന്ന ആളുകളെ യൂറോപ്പിലേക്കും യുകെയിലേക്കും എത്തിക്കാനുമുള്ള ഒരു ബിസിനസ് അവസരമായാണ് അവർ യുദ്ധത്തെ കാണുന്നത് – ആഗ്ന്യൂ വ്യക്തമാക്കി.

അതേസമയം, മനുഷ്യക്കടത്ത് എന്ന ഹീനമായ കുറ്റകൃത്യത്തെ നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര ഓഫീസ് വക്താവ് പറഞ്ഞു. യുക്രൈനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും യുക്രൈൻ സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സാറാ എവറാർഡിനെതിരെ തെരുവിൽ വെച്ച് നടന്ന അക്രമത്തിനു ശേഷം, പിന്നീടുള്ള മാസങ്ങളിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾ അൻപത് ശതമാനം വർദ്ധിച്ചതായുള്ള പോലീസ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. 2021 ന്റെ അവസാന മൂന്ന് മാസങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇളച്ചു നൽകിയപ്പോഴാണ് ഇത്തരം അതിക്രമങ്ങൾ വർധിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലും വെയിൽസിലുമായി ഇത്തരത്തിൽ ഏകദേശം 250,000 ത്തോളം അതിക്രമങ്ങളാണ് നടന്നത്. ഇതിൽ ഭൂരിഭാഗവും നടന്നത് വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ ആണ്. ഇത്തരം ആക്രമണങ്ങൾ നടന്നത് 80 ശതമാനവും സ്ത്രീകൾക്കെതിരെയുമാണ്. ഈ റിപ്പോർട്ട് വന്നതോടെ ഇംഗ്ലണ്ടിലെ തെരുവുകൾ കൂടുതൽ സുരക്ഷിതം ആക്കണമെന്ന ശക്തമായ സമ്മർദ്ദം ഗവൺമെനന്റിനുമേൽ വന്നിരിക്കുകയാണ്. ഒരു വർഷം മുൻപേ പല വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതിനനുസരിച്ചുള്ള നടപടികളൊന്നും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് വനിത കൂട്ടായ്മയുടെ പ്രവർത്തക കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷം മാർച്ചിലാണ് മുപ്പത്തിമൂന്നുകാരിയായ സാറാ എവറാർഡിനെ സൗത്ത് ലണ്ടനിൽ വെച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അപായപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇത്തരത്തിൽ 16,645 ആക്രമണങ്ങളാണ് നടന്നത്.


സ്ത്രീകൾ ഇംഗ്ലണ്ടിലെ നിരത്തുകളിൽ സുരക്ഷിതരല്ലെന്നും, ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും വിവിധ സ്ത്രീ സംഘടനകൾ ആവശ്യപ്പെട്ടു. പോലീസ് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ അസുരക്ഷിതമായ നഗരങ്ങളും സ്ഥലങ്ങളുമെല്ലാം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത് പാർക്കിംഗ് ഏരിയകളിലാണ്. അതിനുശേഷം സ്പോർട്സ്, റിക്രിയേഷൻ സെന്ററുകളാണ് അതിക്രമങ്ങൾ നടക്കുന്നതിൽ രണ്ടാമത് നിൽക്കുന്നത്. ലീഡ്‌സ്, ലിവർപൂൾ, ഡോൺകാസ്റ്റർ എന്നീ സ്ഥലങ്ങളാണ് അതിക്രമങ്ങൾ നടക്കുന്നതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗങ്ങൾ ഉടനുണ്ടാകുമെന്നാണ് അധികൃതർ ഉറപ്പു നൽകുന്നത്.

റഷ്യയ് ക്കെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പ്രധാനമന്ത്രിയും ഉക്രേനിയൻ അംബാസഡർ വാഡിം പ്രിസ്റ്റൈക്കോയുമായി നടത്തിയ ചർച്ചകളെ തുടർന്നാണിത്. നാറ്റോ രാജ്യങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള 6 കർമപരിപാടികളാണ് ഇതിൽ ഉൾപ്പെടുന്നത്.

എന്നാൽ റഷ്യയ് ക്കെതിരെയുള്ള ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ എടുക്കുന്നതിൽ ബ്രിട്ടൻ കാലതാമസം വരുത്തി എന്ന് ലേബർ പാർട്ടി ആരോപിച്ചു. റഷ്യൻ പ്രസിഡൻറ് ഗ്വ്ളാഡിമിർ പുടിൻെറ ഉക്രൈൻ അധിനിവേശം തടയാൻ യോജിച്ച ശ്രമം നടത്തുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലോക നേതാക്കളുടെ യോഗം വിളിക്കാനുള്ള ശ്രമത്തിലാണെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

ഇതിനിടെ താൽക്കാലിക വെടിനിർത്തലിന് ശേഷം ഉക്രൈനിൽ ശക്തമായ ആക്രമണവുമായി റഷ്യ മുന്നോട്ടു പോകുകയാണ്. ഉക്രൈൻ സൈനികരുടെ ചെറുത്തുനിൽപ്പ് തുടരുന്ന മരിയുപോളിൽ റഷ്യ 4 ലക്ഷം പേരെ ബന്ധികളാക്കിയെന്ന് മരിയുപോള്‍ മേയര്‍ ആരോപിച്ചു .

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ബട്ടർസ്കോച്ച് സേമിയപായസം

ചേരുവകൾ

▢ 1 lലിറ്റർ ഫുൾ ഫാറ്റ് പാൽ
▢ 3/4 കപ്പ് വറുത്ത സേമിയ (വെർമെസെല്ലി)
▢ 3/4 കപ്പ് പഞ്ചസാര
▢ 2 ടേബിൾ സ്പൂൺ വെണ്ണ
▢ 3 തുള്ളി വാനില / ബട്ടർസ്കോച്ച് എസ്സെൻസ്‌
▢ ഒരു നുള്ള് ഉപ്പ്

ഉണ്ടാക്കുന്ന രീതി

1 . അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തിൽ 3/4 കപ്പ് പഞ്ചസാര ചേർക്കുക. ഇതിലേക്ക് 1.5 tbsp വെള്ളം ചേർത്ത് കാരമലൈസ് ചെയ്യുക.
പഞ്ചസാര കാരമലൈസ് ചെയ്ത് ആമ്പർ ഷേഡിൽ എത്തിയാൽ 2 tbsp വെണ്ണ ചേർത്ത് നന്നായി ഇളക്കുക

2 . ഇതിലേക്ക് 1/2 ലിറ്റർ പാൽ ചേർക്കുക, നന്നായി ഇളക്കുക, ബാക്കിയുള്ള പാലും ചേർത്തിളക്കി തിളപ്പിക്കുക

3 . പാൽ തിളച്ചു തുടങ്ങിയാൽ സേമിയ ചേർത്ത് നന്നായി ഇളക്കുക.

4 . സേമിയ ഏകദേശം പാകമായി കഴിഞ്ഞാൽ ഒരു നുള്ള് ഉപ്പ് ചേർത്തിളക്കുക.

5 . അതിനുശേഷം 3 തുള്ളി വാനില /ബട്ടർസ്കോച്ച് എസ്സെൻസ് ചേർത്തിളക്കി ഗ്യാസ് ഓഫ് ചെയ്യുക. പായസം 10 മിനിറ്റ് മൂടി വെക്കുക .

6 . ഇനി പായസം സെർവിങ് ബൗളിലേക്കു മാറ്റാം
( നിങ്ങൾക്ക് വേണമെങ്കിൽ കാരാമലൈസ് ചെയ്ത നട്ട്സ്സ് കൊണ്ട് അലങ്കരിക്കാം )

7 . റൂം ടെമ്പറേച്ചറിലോ, തണുപ്പിച്ചോ നിങ്ങൾക്ക് ബട്ടർസ്കോച്ച് സേമിയപായസം ആസ്വദിക്കാം .

 

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റഷ്യയിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും രാജ്യം വിടാൻ അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയം. യുകെയിലേക്കോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കോ നേരിട്ട് യാത്ര ചെയ്യാൻ കഴിയില്ലെന്നും എന്നാൽ മിഡിൽ ഈസ്റ്റ് വഴിയോ തുർക്കി വഴിയോ യാത്ര സാധ്യമാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായം ആവശ്യമുള്ള യുകെ പൗരന്മാർ മോസ്കോയിലെ ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചു. “റഷ്യയിൽ നിങ്ങൾക്ക് അടിയന്തര ആവശ്യമില്ലെങ്കിൽ രാജ്യത്ത് നിന്ന് പുറത്തുപോകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.” വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. റഷ്യക്ക് പുറത്തുള്ളവർ രാജ്യത്തേക്ക് യാത്ര ചെയ്യരുതെന്നായിരുന്നു മുൻപ് നൽകിയ നിർദ്ദേശം.

യുകെയിലേക്ക് മടങ്ങാനുള്ള വിമാനങ്ങളുടെ അഭാവവും റഷ്യൻ സമ്പദ്‌വ്യവസ്ഥയിലെ ചാഞ്ചാട്ടവും കാരണം റഷ്യയിലേക്കുള്ള യാത്രയ്‌ക്കെതിരെ സർക്കാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ പരിഷ്കരിച്ചത്. വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമാനങ്ങൾ ഉപയോഗിക്കുന്ന എയർലൈനുകൾ മാർച്ച് 6 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന് റഷ്യയുടെ സ്റ്റേറ്റ് ഏവിയേഷൻ ഏജൻസി അറിയിച്ചു. കൂടാതെ, റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ മാർച്ച് 8 മുതൽ നിർത്തിവയ്ക്കാൻ ഏജൻസി ശുപാർശ ചെയ്യുന്നു.

അതേസമയം, യുഎസും യൂറോപ്യൻ യൂണിയനും മറ്റും ഏർപ്പെടുത്തിയ കടുത്ത ഉപരോധം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തി. റൂബിളിന്റെ വില റെക്കോർഡ് നിലവാരത്തിലേക്കാണു താഴ്ന്നത്. എന്നാൽ ഇത് ലോക സമ്പദ്‌വ്യവസ്ഥയെ ആകെത്തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക. അസംസ്കൃത എണ്ണയുടെ വിതരണത്തിലുണ്ടാകുന്ന ഇടിവ് വിലവർധനയ്ക്ക് ഇടയാക്കും. എണ്ണവില വർധനയാകട്ടെ ലോകമാകെ പണപ്പെരുപ്പത്തിനു വഴിവയ്ക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹൈവേ കോഡ് നിയമങ്ങൾ പ്രകാരം, അശ്രദ്ധമായി വാഹനമോടിച്ചാൽ ഇനി നൂറ് പൗണ്ട് പിഴ നൽകേണ്ടി വരും. മോട്ടോർവേയിൽ പതുക്കെ പോകുന്നു എന്ന കാരണത്താൽ മുന്നിലുള്ള വാഹനത്തെ ഇടതുവശത്ത് കൂടി മറികടക്കരുതെന്നും കോഡിൽ പറയുന്നു. ലെയ്നുകൾ വിട്ട് അശ്രദ്ധമായി ഓവർടേക്ക് ചെയ്താൽ നൂറ് പൗണ്ട് പിഴയും മൂന്നു പെനാൽറ്റി പോയിന്റും ലഭിക്കും. തൊട്ടടുത്തുള്ള ലെയ്നിൽ വാഹനങ്ങൾ വേഗത്തിൽ പോകുന്നുണ്ടെന്ന് തോന്നിയാലും നിങ്ങളുടെ ലെയ്ൻ വിട്ട് മറികടക്കരുതെന്ന് ഹൈവേ കോഡിൽ പറയുന്നു. ഒരേ ദിശയിൽ ഒന്നിലധികം പാതകൾ ഉള്ള റോഡുകളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.

അണ്ടർടേക്കിങ്ങിനെ പറ്റിയും ഹൈവേ കോഡിൽ പറയുന്നുണ്ട്. ഇടത് വശത്തെ ലെയ്നിൽ വാഹനങ്ങൾ ഇല്ലാത്ത സമയം നിങ്ങൾ മധ്യ ലെയ്നിലൂടെ വാഹനമോടിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടാൽ പെനാൽറ്റി ലഭിക്കും. ഇടതുവശത്ത് കൂടി വാഹനത്തെ മറികടക്കുന്നതും കുറ്റകരമാണ്. നിങ്ങൾ പൊതുവെ ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും മൂന്നു ലെയ്നുകളിലൂടെയും വാഹനം ഓടിച്ചാൽ ഗുരുതര പ്രശ്നത്തിൽ അകപ്പെടാമെന്നും കോഡിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉക്രൈന് പിന്തുണപ്രഖ്യാപിച്ച് റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുകയാണ്. യുകെയുടെ പ്രവർത്തനങ്ങൾ വളരെ സാവധാനത്തിലാണ് എന്ന കുറ്റപ്പെടുത്തലിനെ തുടർന്നാണ് ഈ നടപടി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധമുള്ള വ്യക്തികളുടെയും കമ്പനികളുടെയും എല്ലാം അസറ്റുകൾ യുകെ ഗവൺമെന്റ് നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പംതന്നെ ഇക്കണോമിക് ക്രൈം ബില്ലുമായി മുന്നോട്ടു പോകുവാനും യുകെ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ റഷ്യയിൽ നിന്നും മറ്റും ഉള്ള വിദേശ ഇൻവെസ്റ്ററുമാർ യുകെയിൽ നിക്ഷേപിച്ചിരിക്കുന്ന അനധികൃത പണത്തിനുമേൽ പിടിവീഴും എന്നാണ് ഗവൺമെന്റ് അധികൃതർ വ്യക്തമാക്കുന്നത്. ഒരുതരത്തിലുള്ള അനധികൃത മണിയും യുകെയിൽ അനുവദിക്കുകയില്ല എന്നാണ് പ്രധാനമന്ത്രി ബോർഡ് സ്റ്റോൺസ് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഏകാധിപത്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധം പുലർത്തുന്നവരെയും അനുവദിക്കുകയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഉക്രൈനിനു മേലുള്ള റഷ്യയുടെ കടന്നുകയറ്റത്തെ തുടർന്നാണ് ഇത്തരത്തിലുള്ള അടിയന്തര നടപടികൾ എന്ന് ആഭ്യന്തര സെക്രട്ടറിയും വ്യക്തമാക്കി.

ബ്രിട്ടണും മറ്റ് സഹ രാജ്യങ്ങളും ഉക്രൈന് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ യുകെ ഡിസാസ്റ്റർസ് എമർജൻസി കമ്മിറ്റി ഉക്രൈൻ അഭയാർഥികൾക്കായി നടത്തിയ പണ സമാഹരണത്തിൽ ഒരു ദിവസം കൊണ്ട് തന്നെ 55 മില്യൺ പൗണ്ട് ശേഖരിച്ചിരിക്കുകയാണ്. മനുഷ്യത്വപരമായ ഈ സഹായത്തിന് നിരവധി ആളുകളാണ് പണം നൽകിയതെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിൽ യുകെ ഗവൺമെന്റ് നൽകിയ 20 മില്യൺ പൗണ്ടും ഉൾപ്പെടുന്നുണ്ട്. ഏകദേശം ഒരു മില്യണിൽ അധികം ആളുകൾ ഇപ്പോൾ തന്നെ ഉക്രൈനിൽ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റഷ്യൻ ആക്രമണം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇനിയും അധികം അഭയാർഥികൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ഉക്രൈന് സഹായം നൽകണമെന്ന ആവശ്യവുമായി നിരവധി ചലച്ചിത്ര താരങ്ങളും രംഗത്തെത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് കേസുകളുടെ എണ്ണം 40 ശതമാനം കുതിച്ചുയർന്നു . രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചു കയറുന്നതിൻെറ ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44 ,740 പേർക്കാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് ഇത് 31,933 മാത്രമായിരുന്നു.

ഇതിനിടെ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് . ഒരാഴ്ച മുമ്പുള്ള രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാൽ മരണനിരക്ക് മുൻപിലെത്തതിനേക്കാൾ കുറവാണ്. ഒരാഴ്ച മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ 8 ശതമാനത്തിൻെറ കുറവുണ്ട്.

ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി ബോറിസ് ജോൺസൺ സർക്കാർ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതിനുശേഷമുള്ള കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവിന് കടുത്ത ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഉടൻ തന്നെ സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും ആർടിപിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നത് രോഗവ്യാപനത്തിൽ പ്രതിഫലിക്കും എന്ന വിമർശനവും ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : ഒരാഴ്ചക്കിടെ നടന്ന മൂന്ന് വധശ്രമങ്ങളെ അതിജീവിച്ചാണ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി യുദ്ധമുഖത്തു നിൽക്കുന്നത്. യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം മൂന്നു തവണ സെലന്‍സ്‌കിക്കു നേരെ വധശ്രമം ഉണ്ടായതായി റിപ്പോര്‍ട്ട്. ക്രെം ലിന്റെ പിന്തുണയുള്ള വാഗനര്‍ ഗ്രൂപ്പാണ് രണ്ടു തവണ പദ്ധതി ആസൂത്രണം ചെയ്തത്. റഷ്യയില്‍ തന്നെയുള്ള യുദ്ധ വിരുദ്ധര്‍ നല്‍കിയ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെലന്‍സ്‌കി വധശ്രമങ്ങളില്‍നിന്നു രക്ഷപ്പെട്ടതെന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്തു. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലുള്ളവരാണ് വധശ്രമത്തിന്റെ വിവരം നൽകിയത്.

പദ്ധതി വിജയിച്ചാലും റഷ്യയുടെ പങ്ക് തെളിയിക്കാനാവാത്ത വിധമാണ് ഗൂഢാലോചന നടന്നത്. വാഗനര്‍ ഗ്രൂപ്പിലെ നാനൂറിലേറെ അംഗങ്ങള്‍ ഇപ്പോഴും കീവില്‍ ഉണ്ടെന്നാണ് റിപ്പോർട്ട്‌. പ്രത്യേക ദൗത്യവുമായി എത്തിയ ഇവരുടെ പക്കൽ വധിക്കേണ്ട 24 ഉന്നത ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഉണ്ട്. ഇവരെ ഇല്ലാതാക്കുക വഴി കീവിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ യുക്രൈന്റെ പ്രതിരോധം തകരുമെന്നാണ് റഷ്യ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീറുറ്റ പോരാളിയാണ് സെലൻസ്കി. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനുമാണെന്ന് പറയുമ്പോൾ സെലൻസ്കി പ്രസിഡന്റല്ല; പോരാളിയാണ്. സെലൻസ്കി നൽകുന്ന ആത്മവിശ്വാസത്തിലാണ് യുക്രൈൻ ജനത ഇന്നും പോരാടുന്നത്. റഷ്യന്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ സെലസന്‍സ്‌കിയെ കീവില്‍ നിന്ന് ഒഴിപ്പിക്കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സെലൻസ്കി ഇത് നിരസിച്ചു. രാജ്യത്ത് യുദ്ധം നടക്കുമ്പോൾ സുരക്ഷിത കേന്ദ്രം തേടി പോവാനില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പോരാടാൻ ഇറങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം ആക്രമിച്ച് റഷ്യ. യുക്രൈനിലെ സ്‌പോർഷ്യ ആണവ നിലയത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതേതുടർന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായി. റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും ദുരന്തവ്യാപ്തി. ” അദ്ദേഹം ട്വീറ്റ് ചെയ്തു.

റഷ്യ അടിയന്തരമായി വെടിവെപ്പ് നിര്‍ത്തിവെക്കണമെന്നും അഗ്നിശമനസേനയെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത് റഷ്യയുടെ ആണവ ഭീകരതയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആരോപിച്ചു. ആക്രമണം ഉണ്ടെങ്കിലും അണുവികിരണത്തോത് ഇതുവരെ ഉയർന്നിട്ടില്ലെന്ന് യുക്രൈൻ അധികൃതർ അറിയിച്ചു. പ്ലാന്റിലെ ഒരു ജനറേറ്റിംഗ് യൂണിറ്റ് തകർന്നതായി റിപ്പോർട്ടുകളുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരും മണിക്കൂറുകളിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം തേടുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. യുകെ ഈ വിഷയം ഉടൻ റഷ്യയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു. ആണവനിലത്തിലെ തീപിടിത്തത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved