Main News

ലണ്ടൻ: മോർട്ട്ഗേജ് നിരക്കുകൾ കൂട്ടാനൊരുങ്ങി ബാങ്കുകൾ. പ്രധാനമായും ഭവനവായ്പയുടെ ചിലവുകൾ കൂട്ടാനാണ് നിർദേശം. നിലവിൽ ശരാശരി നിരക്ക് 6% അടുത്താണ്. രണ്ട് വർഷത്തെ ഫിക്സഡ് മോർട്ഗേജ് ഡീൽ നിലവിൽ 5.75% ആണ്. മിനി ബഡ്ജറ്റ് ദിവസം ഇത് 4.74% ആയിരുന്നെന്നും സാമ്പത്തിക വിവര സേവനമായ മണി ഫാക്ടസ് പറഞ്ഞു.

പലിശ നിരക്ക് വർധിച്ചതിനാൽ ഡിസംബർ മുതൽ മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നിരുന്നു. ഡിസംബറിൽ, ശരാശരി രണ്ട് വർഷത്തെ സ്ഥിര ഇടപാട് 2.34% ആയിരുന്നു. മോർട്ട്ഗേജ് കാലയളവിൽ ഫിക്സഡ് ഡീൽ പലിശ നിരക്കുകൾ മാറില്ല, അതിനാൽ പുതിയതോ പുതുക്കുന്നതോ ആയ വായ്പക്കാർക്ക് നിരക്കുകളിൽ മാറ്റം വരുന്നില്ല.

ഇതിനെ തുടർന്ന് കടം കൊടുക്കുന്നവർ എല്ലാം പ്രതിസന്ധിയിലാണ്. നിലവിലെ സാമ്പത്തിക സ്ഥിതിയും പ്രശ്നങ്ങളും വലിയൊരു തിരിച്ചടിയിലേക്ക് നയിക്കുമോ എന്നുള്ള സംശയമാണ് ഇതിനു പിന്നിൽ. ഉയർന്ന കടബാധ്യതയുള്ള അല്ലെങ്കിൽ ക്രെഡിറ്റിൽ തിരിച്ചടവ് നഷ്‌ടപ്പെട്ട വീട്ടുടമകൾക്ക്, ഹ്രസ്വകാലത്തേക്ക് അവരുടെ തിരഞ്ഞെടുപ്പ് വളരെ പരിമിതമാണെന്ന് പറയുന്നുണ്ട്. അതേസമയം മോർട്ട്ഗേജ് ദാതാക്കൾക്ക് വായ്പ നൽകാൻ ഇനിയും പണം ലഭ്യമാണെന്നാണ് ബ്രോക്കർമാർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിവർപൂളിലെ വീട്ടിൽ നായ്ക്കളുടെ ആക്രമണത്തിൽ 60 വയസുകാരി കൊല്ലപ്പെട്ടു. കിർക്ക്‌ഡെയ്‌ലിലെ സെന്റ് ബ്രിജിഡ്‌സ് ക്രസന്റിൽ വൈകുന്നേരം നാലരയ്ക്കാണ് നായ്ക്കൾ ഇവരെ ക്രൂരമായി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിനിരയായ യുവതി സംഭവ സ്‌ഥലത്ത്‌ വച്ച് തന്നെ മരിയ്ക്കുകയായിരുന്നു. യുവതിയുടെ മരണത്തെപ്പറ്റിയുള്ള വിവരം അടുത്ത ബന്ധുക്കളെ പോലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവ സ്ഥലത്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ് ഉദ്യോഗസ്ഥർ. ആർക്കെങ്കിലും സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ സേനയുമായി ബന്ധപ്പെടണമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലണ്ടൻ മാരത്തോൺ മത്സരത്തിനിടെ കുഴഞ്ഞുവീണ മുപത്തിയാറുകാരനായ യുവാവ് മരണപ്പെട്ടതായി സംഘാടകർ അറിയിച്ചിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ നിന്നുള്ള യുവാവ് 26.2 മൈൽ ദൂരമുള്ള മത്സരത്തിന്റെ 23 മൈൽ ദൂരത്തോളം പങ്കെടുത്ത ശേഷമാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. മരണപ്പെട്ട യുവാവിന്റെ കുടുംബത്തോടുള്ള എല്ലാവിധ ദുഃഖവും അറിയിക്കുന്നതായി ലണ്ടൻ മാരത്തോൺ ഇവന്റസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ യുവാവിന്റെ കുടുംബത്തിന് താല്പര്യമില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അറിയിക്കുന്നില്ല എന്നാണ് സംഘാടകർ വ്യക്തമാക്കിയിരിക്കുന്നത്. മരണകാരണത്തെ സംബന്ധിച്ച് വ്യക്തത ഉണ്ടാവാനായി കൂടുതൽ മെഡിക്കൽ പരിശോധനകൾ നടത്തുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. സൗത്ത് ലണ്ടനിലെ ഗ്രീൻവിച്ചിൽ നിന്നും മാൾ വരെ 26.2 മൈൽ ദൂരമാണ് മാരത്തോൺ മത്സരം നടന്നത്. ഏകദേശം 40,000 ത്തോളം ആളുകൾ ഈ മത്സരത്തിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. രണ്ടു മണിക്കൂർ നാലു മിനിറ്റ് 39 സെക്കൻഡിൽ പൂർത്തീകരിച്ച കെനിയയുടെ ആമോസ് കിപുർതൊ ആണ് വിജയിയായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടന്നത് ഒട്ടേറെ കാര്യങ്ങൾ. ഞായറാഴ്ച ലോറ കുവെൻസ് ബെർഗുമായുള്ള അഭിമുഖത്തിൽ അധികം നികുതി കുറയ്ക്കാനുള്ള തൻെറ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ ആത്മവിശ്വാസത്തോടെ തന്നെ ഈ തീരുമാനത്തിൽ തുടരുമെന്ന് ലിസ് ട്രസ് പറഞ്ഞിരുന്നു. മിനി ബഡ്ജറ്റ് അവതരണത്തിന് പിന്നാലെ നിരവധി പ്രതിസന്ധികളാണ് ട്രസ് അഭിമുഖീകരിച്ചത്. തന്റെ പാർട്ടിയിലെ വിമത എംപിമാർ പ്രതിപക്ഷ പാർട്ടിയിലെ എംപിമാരുമായി കൈ കോർക്കുമെന്നുപോലുമുള്ള തരത്തിലേക്ക് സാഹചര്യങ്ങൾ മാറി.

പുതിയ മിനി ബഡ്ജറ്റ് നയങ്ങൾ മന്ത്രിമാർക്ക് സ്വീകാര്യമല്ല എന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന ചർച്ചകളിൽ വ്യക്തമായിരുന്നു. ലിസ് ട്രസിനെതിരെ രൂക്ഷ വിമർശനവുമായി ബോറിസ് മന്ത്രി സഭയിലെ അംഗമായിരുന്ന മൈക്കൽ ഗോവ് രംഗത്തെത്തി. ട്രസിന്റെ എതിരാളികളായിരുന്ന കെമി ബാഡെനോക്ക്, ഋഷി സുനക്ക് എന്നിവരെ പിന്തുണച്ചു കൊണ്ടായിരുന്നു അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തിൻറെ സാമ്പത്തിക അസ്ഥിരതയെ കുറിച്ച് സംസാരിച്ച അദ്ദേഹം ട്രസ് തൻെറ തെറ്റായ തീരുമാനങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു. ബർമിംഗ്ഹാമിൽ കൺസർവേറ്റീവ് പാർട്ടി കോൺഫറൻസ് ആരംഭിച്ചപ്പോൾ തന്നെ ആദ്യമായി ഉയർന്ന വിമർശനവും ഇതായിരുന്നു. സമ്പന്നർക്കുള്ള നികുതിവെട്ടി കുറയ്ക്കുന്ന തീരുമാനം വഴി സർക്കാർ പതിനായിരക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുകയാണെന്നുമുള്ള വിമർശനം പരക്കെ ഉയർന്നു. താമസിയാതെ തന്നെ തങ്ങൾ എടുത്ത പുതിയ നയം തെറ്റായിരുന്നുവെന്നും ഈ തീരുമാനം ഉപേക്ഷിക്കണമെന്നും സമ്മതിച്ചുകൊണ്ട് ലിസ് ട്രസും ക്വാസി ക്വാർട്ടേംഗും രംഗത്ത് വന്നു. അധികാരമേറ്റ് ഒരു മാസത്തിൽ താഴെ മാത്രം തികയുന്ന സർക്കാരിന് ഇത് വലിയൊരു തിരിച്ചടിയാണ്. എന്നാൽ ഈയൊരു സാഹചര്യത്തിൽ ചാൻസലർ ആയ ക്വാസി ക്വാർട്ടേംഗ് വളരെ ശാന്തനായിരുന്നെന്നും പുതിയ നയ മാറ്റത്തിൽ ആശ്വസിക്കുന്നുവെന്നും സഖ്യകക്ഷികൾ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലിസ് ട്രസിനെതിരെ രൂക്ഷ വിമർശനവുമായി ബോറിസ് മന്ത്രി സഭയിലെ അംഗം മൈക്കൽ ഗോവ്. ട്രസിന്റെ എതിരാളികളായിരുന്ന കെമി ബാഡെനോക്ക്, ഋഷി സുനക്ക് എന്നിവരെ പിന്തുണച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ലിസ് ട്രസ് തെറ്റുകൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക അസ്ഥിരതയെക്കുറിച്ചും സംസാരിച്ചു. ബർമിംഗ്ഹാമിൽ കൺസർവേറ്റീവ് പാർട്ടി കോൺഫറൻസ് ആരംഭിച്ചപ്പോൾ ആദ്യമുയർന്ന വിമർശനം ഇത് തന്നെയായിരുന്നു. നികുതി വെട്ടിക്കുറയ്ക്കാൻ കടം വാങ്ങുന്നത് തെറ്റാണെന്നും ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുമ്പോൾ ഏറ്റവും സമ്പന്നരുടെ ഭാരം കുറയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഗോവ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതികൾ വഷളവുകയാണെന്നും ഏറ്റവും ഉയർന്ന പൗണ്ട് നിരക്ക് കുറയ്ക്കാൻ വോട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിമതർക്കൊപ്പം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലയളവിൽ ലിസ് ട്രസ് ഇതിനെ പറ്റി സംസാരിച്ചില്ലെന്നും ഗോവ് കുറ്റപ്പെടുത്തി.

അതേസമയം, സർക്കാരിനെതിരെ പോയാൽ എംപിമാരെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ടോറി ചെയർമാൻ ജെയ്ക് ബെറി പറഞ്ഞു. ചാൻസലർ ക്വാസി ക്വാർട്ടെങ്ങിന്റെ സാമ്പത്തിക പരിപാടി നടത്തുന്ന രീതിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് ലിസ് ട്രസ് സമ്മതിച്ചെങ്കിലും ഉള്ളടക്കത്തെ പിന്തുണയ്ക്കുകയാണ് ചെയ്‍തത്. അതിസമ്പന്നർക്കുള്ള നികുതി വെട്ടിക്കുറയ്ക്കുന്ന തീരുമാനവും സർക്കാർ കടമെടുക്കാൻ ഒരുങ്ങുന്നത് പതിനായിരക്കണക്കിന് ആളുകളെ ദുരിതത്തിലാക്കാനുള്ള നടപടിയാണെന്നും വിമർശനം ഉയർന്നു. അടിയന്തിരമായി പരിഹാരം കണ്ടെത്തേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനു അത്യാവശ്യം ആണെന്നും ചൂണ്ടികാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഡ് യുകെ പ്രൈവറ്റ് ജെറ്റ്സ് ഗ്രൂപ്പ് സംഘടിപ്പിച്ച വിവാദ വിവാദത്തിനെ പ്രതിനിധീകരിച്ച് 21കാരിയായ മാഡി ബഡിനെതിരെ വിമർശനങ്ങൾ ഉയരുന്നു. എൻഡ് യുകെ പ്രൈവറ്റ് ജെറ്റ്സ് നടത്തിയ പ്രതിഷേധത്തിൽ മനുഷ്യവിസർജ്യവും മൂത്രവും മറ്റും പരിസ്ഥിതി പ്രതിഷേധക്കാർ ക്യാപ്റ്റൻ സർ തോമസ് മോറിന്റെ സ്മാരകത്തിൽ ഇടുകയായിരുന്നു. ഇത് ചെയ്ത യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു. പകർച്ചവ്യാധിയുടെ കാലയളവിൽ എൻഎച്ച്എസ് ചാരിറ്റുകൾക്കായി 32 മില്യൺ പൗണ്ട് സ്വരൂപിക്കാൻ കഴിഞ്ഞതിനെ തുടർന്നാണ് ബ്രിട്ടീഷ് ആർമി ഓഫീസറായ ക്യാപ്റ്റൻ സർ തോമസ് മോറിന്റെ പ്രതിമ നിർമിച്ചത്. വിവാദപരമായ ഈ പ്രതിഷേധത്തെ വിമർശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

വിവാദ പ്രതിഷേധത്തിന് പിന്നാലെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതുവരെ സംഭവത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എൻഡ് യുകെ പ്രൈവറ്റ് ജെറ്റ്‌സിന്റെ സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിൻെറ വീഡിയോ ഫൂട്ടേജ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനോടകം തന്നെ നൂറിലധികം ഷെയറുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മെഡിക്കൽ സ്കൂളിലെ വിദ്യാഭ്യാസം ഉപേക്ഷിച്ച് മുഴുവൻ സമയം പരിസ്ഥിതി പോരാളിയാകാൻ അറസ്റ്റിലായ മാഡി ബഡ് തീരുമാനിക്കുകയായിരുന്നുവെന്ന് അവരുടെ പിതാവ് 62 കാരനായ ജിം ബഡ് പറഞ്ഞു. എന്നാൽ ആളുകൾ എന്നും ക്യാപ്റ്റൻ തോമസ് മോറിന് ഒരു ഹീറോയായാണ് കാണുന്നതെന്നും യഥാർത്ഥത്തിൽ അദ്ദേഹം ഈ ആദരവുകൾ ഒന്നും അർഹിക്കുന്നില്ല എന്നും പ്രതിഷേധത്തെ പ്രതികരിച്ചപ്പോൾ മാഡി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ബെർക്ക്ക്ഷെയറിലെ സ് ലൗ നഗരത്തിലെ ബെയ് ലിസ് പാർക്കിൽ നിന്നും രണ്ട് വ്യത്യസ്ത സമയങ്ങളിലായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് 4 : 40 ഓടെയാണ് അറുപത്തഞ്ചോളം വയസ്സ് പ്രായമുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇതിന് മണിക്കൂറുകൾക്കുശേഷം ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് നാല്പതുകാരനായ ഒരാളുടെ മൃതദേഹം കൂടി ഇതേ പാർക്കിൽ നിന്നും ജനങ്ങളിൽ ഒരാൾ കണ്ടെത്തിയത്. അടുത്ത രണ്ട് ദിവസത്തിൽ തന്നെ ഇരു മൃതദേഹങ്ങളുടെയും പോസ്റ്റ്മാർട്ടം നടക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇരു മരണങ്ങളുടെയും കാരണങ്ങൾ വ്യക്തമല്ലെന്നും, അതിനാൽ തന്നെ തമ്മിൽ ബന്ധമുണ്ടോയെന്നുമുള്ള ശക്തമായ അന്വേഷണത്തിൽ ആണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

എന്നാൽ ചിലപ്പോൾ ഇരു മരണങ്ങളും അപ്രതീക്ഷിതമാണെങ്കിലും, തമ്മിൽ ബന്ധമൊന്നും ഉണ്ടാകാതിരിക്കാനുള്ള സാധ്യതയുമുണ്ടെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ആൻഡി ഹോവാർഡ് വ്യക്തമാക്കി. എന്നിരുന്നാൽ തന്നെയും കുറഞ്ഞ സമയത്തിനുള്ളിൽ അടുത്തടുത്ത് സ്ഥലങ്ങളിൽ മൃതദേഹങ്ങൾ കാണപ്പെട്ടത് സംശയത്തിന് കാരണമാകുന്നതായും അതിനാൽ തന്നെ വ്യക്തമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ പാർക്കിൽ ശക്തമായ പോലീസ് പെട്രോളിങ്ങും മറ്റുമുണ്ടാകുമെന്നും അതിനാൽ തന്നെ ജനങ്ങൾ ആശങ്കരാകണ്ടെന്നും അദ്ദേഹം ഉറപ്പു നൽകി. സംശയാസ്പദമായ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നവർ ഉടൻ തന്നെ വിവരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വിദ്യാർത്ഥികൾക്ക് മേൽ വംശീയപരമായ വിവേചനം അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് റ്റാവിസ്റ്റോക്ക് & പോർട്ട്‌മാൻ എൻ എച്ച് എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത് ലണ്ടനിലെ പോർട്ട്‌മാൻ ക്ലിനിക്കിനെതിരെ ക്രിസ്ത്യൻ നേഴ്സ് കേസ് കൊടുത്തിരിക്കുകയാണ്. മുപ്പത്തിമൂന്നുകാരിയായ ഏമി ഗല്ലഗർ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേ ആശുപത്രിയിൽ ഫോറൻസിക് സൈക്കോളജിയിൽ രണ്ടു വർഷത്തെ കോഴ്സിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന ഏമി, തനിക്ക് വംശീയപരമായും, മതത്തിന്റെ പേരിലും , വിശ്വാസങ്ങളുടെ പേരിലും പലപ്പോഴും വിവേചനം അനുഭവിക്കേണ്ടതായി വന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2020 ഒക്ടോബറിൽ ‘വെളുത്ത വർഗ്ഗക്കാരാണ് ഇന്നിന്റെ പ്രശ്നം’ എന്ന തലക്കെട്ടോടുകൂടി നടന്ന പ്രഭാഷണത്തിൽ തനിക്ക് നിർബന്ധമായും പങ്കെടുക്കേണ്ടി വന്നപ്പോഴാണ് ആദ്യമായി ഇത്തരത്തിലുള്ള വിവേചനപരമായ അനുഭവം ഉണ്ടായതെന്ന് അവർ പറഞ്ഞു. എന്നാൽ താൻ ഒരിക്കലും മറ്റുള്ളവരെ അവരുടെ തൊലിയുടെ നിറം അനുസരിച്ച് പരിഗണിക്കാറില്ലെന്നും അതിനാൽ തന്നെ ഇത്തരം ഒരു അനുഭവം തനിക്ക് വളരെയധികം വേദനയുളവാക്കിയെന്നും അവർ വ്യക്തമാക്കി. ഒരു വംശീയ പ്രത്യയശാസ്ത്രം സ്വീകരിക്കാൻ എൻ എച്ച് എസ് ഒരാളെ നിർബന്ധിക്കുന്നത് തെറ്റാണെന്നും, അത് അവസാനിപ്പിക്കേണ്ടതാണെന്നും ഏമി പറഞ്ഞു.


ഏഴ് വർഷമായി ജോലി ചെയ്തിരുന്ന ഏമി, 2020 സെപ്റ്റംബറിലാണ് പോർട്ട്മാൻ ക്ലിനിക്കിന്റെ ഫോറൻസിക് സൈക്കോഡൈനാമിക് സൈക്കോതെറാപ്പി കോഴ്‌സിൽ തന്റെ ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കാൻ ചേർന്നത്.   ഇതിനകം തന്നെ അവർ ടാവിസ്റ്റോക്കിന്റെ ഫൗണ്ടേഷൻ സൈക്കോതെറാപ്പി കോഴ്സ് പൂർത്തിയാക്കിയിരുന്നു. സ്വന്തമായി സ്വകാര്യ സൈക്കോതെറാപ്പി പ്രാക്ടീസ് ആരംഭിക്കാൻ യോഗ്യത നേടിത്തരുന്ന രണ്ട് വർഷത്തെ ഈ പാർട്ട് ടൈം കോഴ്‌സ് താൻ ആദ്യം ആസ്വദിച്ചിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ നവംബറിൽ ഫോറൻസിക് സൈക്കോ അനലിസ്റ്റ് ആയ ഡോ ആൻ ഐയെഗ്ബുസി വംശത്തെയും വംശീയതയെയും കുറിച്ച് വിദ്യാർത്ഥികൾക്ക് നിർബന്ധിത പ്രഭാഷണം നൽകിയപ്പോൾ മുതലാണ് താൻ അസ്വസ്ഥയായതെന്ന് അവർ പറഞ്ഞു . 20,000 പൗണ്ടിലധികം ഈ കോഴ്‌സിന്റെ അവസാന വർഷത്തിൽ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്യുമെന്ന് ട്രസ്റ്റ് ഭീഷണിപ്പെടുത്തിയതായി നേഴ്‌സ് മുമ്പ് വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ തന്റെ പരാതി തികച്ചും സത്യസന്ധമാണെന്നാണ് നേഴ്സ് വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻ എച്ച് എസ് വിദഗ്ദ്ധരായിട്ടുള്ള നേഴ്സുമാരുടെ അഭാവത്തിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ വർഷം മാത്രം 40000 ത്തിൽ അധികം നേഴ്സുമാരാണ് എൻ എച്ച് എസിൽ നിന്ന് ജോലി ഉപേക്ഷിച്ചത്. ഇവരിൽ അധികം പേരും തങ്ങളുടെ പ്രവർത്തി പരിചയത്തിൽ വളരെ മുൻ പന്തിയിൽ ഉള്ളവരാണ്. എൻ എച്ച് എസിൻെറ സുഗമമായ പ്രവർത്തനത്തിന് 50,000 ത്തിൽ അധികം നേഴ്‌സുമാരെ കൂടുതലായി എടുക്കാൻ പാർലമെന്റ് അനുമതി നൽകിയെങ്കിലും ഇത് പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതും കൂടി കൂട്ടിവായിക്കുമ്പോൾ യുകെയുടെ അഭിമാനമായ നാഷണൽ ഹെൽത്ത് സർവീസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്ന് മനസിലാക്കാൻ സാധിക്കും.

ശമ്പളക്കുറവും ജോലിയിൽ നിന്നുള്ള കടുത്ത സമ്മർദ്ദവുമാണ് പലരെയും എൻ എച്ച് എസ് ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് തിങ്ക് ടാങ്കിൽ നിന്നുള്ള ഡോ. ബില്ലി പാമർ പറഞ്ഞു. സ്കോട്ട്ലൻഡിലും ജോലി ഉപേക്ഷിക്കുന്ന നേഴ്‌സുമാരുടെ അനുപാതം ഇംഗ്ലണ്ടിന് സമാനമാണ്. വെയിൽസിലും വടക്കൻ അയർലണ്ടിലും സമാനമായ വിവരങ്ങൾ കിട്ടാനിലെങ്കിലും അവിടെയും സ്‌ഥിതി വ്യത്യസ്ഥമല്ലെന്നാണ് സൂചനകൾ. ജീവിത ചിലവ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ അതിനെ അതികരിക്കാനുള്ള ശമ്പള വർദ്ധനവ് ഉണ്ടായില്ലെങ്കിൽ സ്‌ഥിതി കൂടുതൽ വഷളാവുമെന്ന് എൻ എച്ച് എസ് മാനേജർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് റെയിൽവേ തൊഴിലാളികൾ നടത്തുന്ന സമരം പുരോഗമിക്കുന്നു.
50,000 അധികം തൊഴിലാളികളാണ് നിലവിൽ പണിമുടക്കുന്നത്. ഇതുമൂലം പല സ്ഥലങ്ങളിലേക്കും പോകുവാൻ ആളുകൾ വളരെയധികം പ്രയാസമനുഭവിക്കുന്നുണ്ട്. ശമ്പളം, ജോലി വ്യവസ്ഥകൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാല് യൂണിയനുകളിലെ അംഗങ്ങൾ പണിമുടക്ക് ആരംഭിച്ചത്. ഇതുമൂലം സാധാരണ ട്രെയിൻ സർവീസുകളുടെ 11% മാത്രമേ ഇന്നലെ ഓടിയുള്ളൂ. യുകെയിലെ വലിയ പ്രദേശങ്ങളിലേക്ക് ഇതിനാൽ സർവീസുകളൊന്നും ഉണ്ടായില്ല.

അതേസമയം, ഈ പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു യാതൊരുവിധ സമീപനവും ഉണ്ടാകുന്നില്ലെന്ന് യൂണിയനുകൾ പറയുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. റെയിൽ മേധാവികൾ ശമ്പള വിഷയത്തിൽ പിന്തിരിപ്പൻ നയമാണ് സ്വീകരിക്കുന്നത്. ആർ. എം. ടി , അസ്‌ലഫ് , യുണൈറ്റ്, ടി. എസ്. എസ്. എ എന്നീ നാല് യൂണിയനുകൾ ഒരേ ദിവസം പണിമുടക്കുന്നത് ഇതാദ്യമായാണ്. ഒന്നോ രണ്ടോ യൂണിയനുകൾ മാത്രം ഉൾപ്പെട്ട മുൻ പണിമുടക്ക് ദിവസങ്ങളെ അപേക്ഷിച്ച് 54,000-ത്തോളം അംഗങ്ങൾ ഒന്നിച്ചു പണിമുടക്കിയതാണ് സാഹചര്യം വഷളാകാൻ കാരണം. ഏകദേശം 10 സർവീസുകളിൽ ഒന്ന് മാത്രമേ ഓടുന്നുള്ളൂ. ട്രെയിനുകൾ പതിവിലും നേരത്തെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുകയാണ് ഇപ്പോൾ.

ലണ്ടനും എഡിൻബർഗ്, ബ്രൈറ്റൺ, ന്യൂകാസിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങൾക്കിടയിൽ ട്രെയിനുകളൊന്നും ഓടുന്നില്ല. നോർത്തേൺ, അവന്തി വെസ്റ്റ് കോസ്റ്റ്, സൗത്ത് ഈസ്റ്റേൺ എന്നിവയുൾപ്പെടെ ചില ട്രെയിനുകളിലും സമാന സാഹചര്യമാണ്. ഹീത്രൂ എക്‌സ്പ്രസും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലണ്ടൻ മാരത്തണിനായി തലസ്ഥാനത്തേക്ക് യാത്രകൾ ആസൂത്രണം ചെയ്തവർ നിലവിലെ സാഹചര്യം മനസിലാക്കണമെന്നും ശനിയാഴ്ചത്തെ തടസ്സത്തെത്തുടർന്ന് ഇന്നത്തെ മിക്ക സർവീസുകളും പതിവിലും വൈകിയേ ആരംഭിക്കൂ എന്നും അധികൃതർ അറിയിച്ചു. എന്നാൽ തെക്കുകിഴക്കൻ ട്രെയിനുകൾ കൃത്യസമയത്ത് എത്തുമെന്ന് അവർ പറഞ്ഞു.

Copyright © . All rights reserved