ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞി ലോകം മുഴുവൻ ബഹുമാനിക്കപ്പെടുന്ന ലോക നേതാവായിരുന്നു. ഒട്ടുമിക്ക ലോക നേതാക്കളുമായി രാഞ്ജി ഉറ്റ സൗഹൃദം പുലർത്തിയിരുന്നു. വിവിധ ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന സമയത്തും ബ്രിട്ടനിൽ എത്തുന്ന ലോക നേതാക്കളുമായി കൂടികാഴ്ച് നടത്തിയും രാഷ്ട്രത്തലവന്മാരുമായിട്ടുള്ള തൻറെ സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിൽ അവർ അഗ്രഗണ്യയായിരുന്നു.

അതുകൊണ്ടുതന്നെ എലിസബത്ത് രാജ്ഞിയുടെ മൃതസംസ്കാര ചടങ്ങിൽ ഒട്ടുമിക്ക ലോക നേതാക്കളുടെയും സാന്നിധ്യം ഉണ്ടാവും. ഏകദേശം 500ല്‍ പരം രാഷ്ട്രതലവന്മാരും നേതാക്കളും രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബ്രിട്ടനിൽ എത്തും എന്നാണ് കരുതപ്പെടുന്നത്. യുഎസ് പ്രസിഡന്റായ ജോ ബൈഡൻ പ്രഥമ വനിതയായ ജില്‍ ബൈയ്ഡിനൊപ്പം എത്തിച്ചേരും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമോ എന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ല. കോമൺവെൽത്ത് രാജ്യങ്ങളിലെ നേതാക്കൾ എല്ലാവരും തന്നെ എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ ഒട്ടുമിക്ക രാഷ്ട്രത്തലവന്മാരും ബ്രിട്ടനിൽ പത്തൊമ്പതാം തീയതി എത്തിച്ചേരും. യൂറോപ്പിലെ രാജകുടുംബാംഗങ്ങളിൽ ഒട്ടേറെ പേർക്ക് ശവസംസ്കാര ചടങ്ങുകൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇവരിൽ പലരും രാജ്ഞിയുമായി രക്തം ബുദ്ധമുള്ളവരാണ്.

ക്ഷണം ലഭിക്കാത്ത പ്രമുഖൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ്. റഷ്യ, ബലാറസ്, മ്യാൻമർ എന്നിവിടങ്ങളിലുള്ള ഒരു പ്രതിനിധിയെയും ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ആണവ പരിപാടികളുടെ പേരിൽ അന്താരാഷ്ട്രതലത്തിൽ ദീർഘകാലമായി ഉപരോധത്തിന് വിധേയമായ ഇറാന്റെ അംബാസിഡറിന് മാത്രമേ ക്ഷണമുള്ളൂ.