ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ചാൾസ് രാജകുമാരന്റെയും, കാമിലയുടെയും കിരീടധാരണ ചടങ്ങുകൾ ഒരുമിച്ചു നടത്തുവാൻ ധാരണയായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ ഗോൾഡൻ ഓർബ് എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് മുൻപു നടത്തിയ ചടങ്ങുകളേക്കാൾ ചുരുക്കത്തിലും, ചിലവ് കുറച്ചും നടത്താനാണ് ചാൾസിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് എലിസബത്ത് രാജ്ഞി കാമിലയെ ‘ ക്വീൻ കൺസോർട്ട് ‘ എന്ന പദവിയിൽ കാണാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ചാൾസ് രാജകുമാരൻ കോവിഡ് പോസിറ്റീവ് ആകുന്നതിന് രണ്ടു ദിവസം മുൻപ് എലിസബത്ത് രാജ്ഞിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടെങ്കിലും, രാജ്ഞിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് യാതൊരു ആശങ്കകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. ചാൾസ് രാജപദവി ഏറ്റെടുത്ത ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുവരുടെയും കിരീടധാരണ ചടങ്ങുകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും ഇത്തവണ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.
ഡോ. ഐഷ വി
ഓർമ്മചെപ്പ് കഴിഞ്ഞയാഴ്ച 100 അധ്യായങ്ങൾ പൂർത്തീകരിച്ചു. ഓരോ വ്യക്തിയുടേയും വിജയത്തിന് പിന്നിൽ ഒരുപാട് കരങ്ങളുണ്ടാകും. എനിക്ക് പേരറിയാത്ത നേരിട്ടറിയാത്ത മലയാളം യുകെ യുടെ സ്റ്റാഫംഗങ്ങൾ, ഞനെഴുതിയതിന്റെ മികച്ച വാചകങ്ങൾ ആദ്യ പേജിൽ ഹൈലൈറ്റ് ചെയ്ത എഡിറ്റിംഗ് ടീം. എന്റെ എഴുത്തിന് വേണ്ടി ചിത്രങ്ങൾ വരച്ച അനുജ സജീവ് , വരച്ച മറ്റുള്ളവർ, നല്ല വായനക്കാർ, അവരുടെ കമന്റുകൾ, സുഹൃത്തുക്കളുടെ പ്രോത്സാഹനം, പുസ്തകമായി പ്രസിദ്ധീകരിക്കണം എന്ന ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സ്നേഹം നിറഞ്ഞ പ്രോത്സാഹനങ്ങൾ, മലയാളംയുകെയുമായി എന്നെ ബന്ധപ്പെടുത്തിയ ശ്രീ .റ്റിജി തോമസ് സാറിന്റെ കൃത്യസമയത്തുള്ള ചില നിർദ്ദേശങ്ങൾ, എഴുതുന്ന വിഷയവുമായി ബന്ധപ്പെട്ട ഫോട്ടോകൾ വയ്ക്കണമെന്ന നിർദ്ദേശം, ഫോട്ടോയില്ലെങ്കിൽ മലയാളംയുകെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് വരപ്പിച്ചോളും . അങ്ങനെ ഞാൻ അറിഞ്ഞും അറിയാതെയും ഓർമ്മചെപ്പിന്റെ പ്രസിദ്ധീകരണത്തിൽ ഇടപെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ ആദ്യമേ തന്നെ രേഖപ്പെടുത്തുന്നു.
കുട്ടിക്കാലത്ത് നാടകം, ചില കവിതകൾ, കഥകൾ എന്നിവയൊക്കെ എഴുതുകയും കവിയരങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നെങ്കിലും ഞാൻ എഴുതാൻ അല്പം മടി കാണിച്ചിരുന്നു. സാങ്കേതിക വിദ്യ കൂടെ കൂടിയപ്പോൾ , സർഗ്ഗാത്മകത എവിടെയോ നഷ്ടപ്പെട്ടു പോയി. പിന്നെ ഏതാനും ലേഖനങ്ങൾ എഴുതി. ഒരായിരം കഥകൾ മനസ്സിലുണ്ടായിരുന്നെങ്കിലും എഴുത്ത് മാത്രം നടന്നില്ല. എന്റെ ഭർത്താവിന്റെ സ്കൂൾ മേറ്റായിരുന്ന ശ്രീമതി രേഖയുടെ അച്ഛൻ ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ എന്ന കവി ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ വന്നു. അദ്ദേഹമഴുതിയ തീരാകടം, ഋതുഭേദങ്ങൾ എന്നീ കാവ്യ സമാഹാരങ്ങളുടെ ഒരു പ്രതി വീതം എനിക്ക് സമ്മാനിച്ചു. അന്ന് ഞങ്ങൾ കുടുംബ സമേതം തിരുവനന്തപുരത്തേയ്ക്ക് യാത്ര നടത്തിയപ്പോൾ അദ്ദേഹം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. യാത്രാ മദ്ധ്യേ അദ്ദേഹം സ്വന്തം കവിതകൾ ചൊല്ലി കേൾപ്പിച്ചു. ഞാൻ അദ്ദേഹത്തോട് മനസ്സിൽ ധാരാളം വിഷയങ്ങൾ ഉണ്ടെങ്കിലും ഒന്നും എഴുതാത്തതിനെക്കുറിച്ച് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ . മനസ്സിൽ തോന്നുന്ന ആശയങ്ങൾ അപ്പപ്പോൾ ഒരു ഡയറിയിലോ നോട്ട്ബുക്കിലോ കുറിച്ചിടുക. പിന്നെയത് വിശദമായി എഴുതാം. അങ്ങനെ ഞാൻ പ്രാധാന വിഷയങ്ങൾ കുറിച്ച് വയ്ക്കാൻ തുടങ്ങി. എന്നിട്ടും അതേ പറ്റിയൊന്നും എഴുതിയില്ല. അങ്ങനെ കുറേ നാൾ കടന്നുപോയി.
ഒരു ദിവസം ഞങ്ങളുടെ കോളേജിലേയ്ക്ക് അവിടത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അഖിൽ മുരളിയെത്തി. അഖിൽ മുരളിയോട് സംസാരിച്ചപ്പോൾ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തിക പള്ളിയിൽ നിന്നും പോയ ശേഷം മാക്ഫാസ്റ്റിൽ നിന്നും പി ജി എടുത്തെന്നും ഇപ്പോൾ CSIR ലെ ജോലി, കവിതാ
രചന, സിവിൽ സർവ്വീസ് പഠനം എന്നിവയുമായി മുന്നോട്ട് പോകുന്നെന്നും മനസ്സിലായി. പത്രങ്ങൾ , ആനുകാലികങ്ങൾ എന്നിവയിൽ അഖിൽ മുരളിയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇനി ഒരു കവിതാ സമാഹാരം പുറത്തിറക്കുന്നുണ്ടെന്നും അതിന്റെ പ്രകാശന ചടങ്ങിലേയ്ക്ക് എന്നെ ക്ഷണിയ്ക്കാം എന്ന് പറഞ്ഞാണ് തിരികെ പോയത്. ഞാൻ അഖിലിനോട് ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ എന്ന ഒരു പ്രായം ചെന്ന കവിയുണ്ടെന്നും അദ്ദേഹത്തെ കൂടി ക്ഷണിക്കണമെന്നും പറഞ്ഞു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ അഖിൽ മുരളിയുടെ “നിഴൽ കുപ്പായം” എന്ന കവിതാ സമാഹാരം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് പ്രകാശനം ചെയ്യുകയാണെന്ന വിവരം പറഞ്ഞു എന്നെ ക്ഷണിച്ചു. നിഴൽ കുപ്പായത്തിന്റെ ഒരു സോഫ്റ്റ് കോപ്പി അഖിൽ എനിക്ക് നേരത്തേ തന്നെ അയച്ചു തന്നിരുന്നു. അത് ഞാൻ വായിച്ചു. 2019 സെപ്റ്റംബർ 29 നായിരുന്നു “നിഴൽ കുപ്പായത്തി”ന്റെ പ്രകാശന ചടങ്ങ്. ഞാനും ഭർത്താവും മകളും ശ്രീ ആറ്റിങ്ങൽ സി ദിവാകരനെയും കൂട്ടി വൈകുന്നേരം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെത്തി. അഖിലിന്റെ സുഹൃത്തും സിവിൽ സർവ്വീസ് ആസ്പിരന്റുമായ ശ്രീമതി ശോഭരാജ് ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ ശോഭയെ പരിചയപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ മാക്ഫാസ്റ്റ് തിരുവല്ലയിലെ കംപ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് ഹെഡായ ശ്രീ റ്റിജി തോമസ്, മാക്ഫാസ്റ്റിലെ പ്രിൻസിപ്പാൾ ഫാ. ചെറിയാൻ ജെ കോട്ടയിൽ, ശ്രീ ജോർജ് ഓണക്കൂർ, കേരള സ്റ്റേറ്റ് ചിൽഡ്രൻസ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് ട്രഷറർ ശ്രീ രാധാകൃഷ്ണൻ എന്നിവർ എത്തി ചേർന്നു. അഖിലിന്റെ കാവ്യരചനയ്ക്ക് വളർച്ചയുടെ പശ്ചാത്തലമൊരുക്കിയത് മാക്ഫാസ്റ്റ് തിരുവല്ലയാണെന്ന് പറയാം. വിശിഷ്ടാഥിതികളിൽ ചിലർ എത്തിയിരുന്നില്ല. അഖിൽ പ്രിൻസിപ്പലച്ചനും റ്റിജി സാറിനും എന്നെ പരിചയപ്പെടുത്തി. ഞാൻ ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറിനെ അവർക്കും. അങ്ങനെ ഞാനും ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറും മറ്റു വിശിഷ്ടാഥിതികൾക്കൊപ്പം വേദിയിലേയ്ക്ക് ആനയിയ്ക്കപ്പെട്ടു. ശ്രീ റ്റിജി തോമസ് സർ എന്നോട് ” ടീച്ചർ എഴുതാറുണ്ടോ ?” എന്ന് ചോദിച്ചു. ചില ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഞാൻ മറുപടി കൊടുത്തു. ഇനിയെന്തെങ്കിലും രചനകൾ ഉണ്ടെങ്കിൽ മലയാളം യുകെ .കോം എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞു. ഞാൻ കൊടുക്കാമെന്നേറ്റു . റ്റിജി സർ എന്റെ വാട്സാപ് നമ്പർ വാങ്ങി. അതിൽ മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ച ” കാടിന്റെ ഉള്ളറിഞ്ഞ് ഒരു ദിനം” എന്ന് സാറെഴുതിയ ലേഖനം അയച്ച് തന്നു.
അഖിൽ മുരളിയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകൾ ഗംഭീരമായി നടന്നു. റ്റിജി സർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോക്ടർ ജോർജ് ഓണക്കൂർ കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തി. പുസ്തകം ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറിന് കൈമാറിയാണ് പ്രകാശനം നടത്തിയത്. അഖിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയായിരുന്നത് കൊണ്ട് , ശ്രീ ജോർജ് ഓണക്കൂർ – പബ്ലിഷ്ഡ് വർക്കിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ഉദാഹരണ സഹിതം സൂചിപ്പിച്ചു. അന്ന് 86 വയസ്സുള്ള കവിയാണ് പ്രായം കൊണ്ട് ഇരുപതുകളിലുള്ള അഖിലിന്റെ കവിതാ സമാഹാരം ഏറ്റുവാങ്ങിയത്. പിന്നെ മറ്റു വിശിഷ്ടാഥിതികൾക്കൊപ്പം അഖിൽ പഠിച്ച രണ്ട് കോളേജിലെ പ്രിൻസിപ്പൽമാരായ ഫാ. കോട്ടായിലും ഞാനും പ്രസംഗിച്ചു. ശോഭ കൃതജ്ഞത രേഖപ്പെടുത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. ചായ കുടിച്ച് അഖിലിന്റെ അച്ചനമ്മമാരെ പരിചയപ്പെട്ട് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. അഖിലിന്റെ കവിതാ സമാഹാരത്തിന്റെ ഏതാനും പ്രതികൾ ഞങ്ങളുടെ കോളേജ് ലൈബ്രറിയിലേക്കും വാങ്ങി സൂക്ഷിച്ചു. അഖിൽ മുരളി പിന്നീട് സ്വന്തം സ്ഥലപ്പേർ കൂട്ടി ചേർത്ത് അഖിൽ പുതുശ്ശേരി എന്ന തൂലികാനാമം സ്വീകരിച്ചു.
ഞാൻ റ്റിജി സാറിനോട് രചനകൾ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും ജനുവരി വരെ ഒന്നും എഴുതിയില്ല. 2020 ജനുവരി അവസാന വാരം റ്റിജിസാർ എന്നെ ഫോൺ വിളിച്ച് പറഞ്ഞു:” ടീച്ചർ രചനകൾ തരാമെന്ന് പറഞ്ഞിട്ട് ഇതുവരെ ഒന്നും തന്നില്ലല്ലോ” എന്ന്. ഞാൻ രണ്ടു ദിവസത്തിനകം തരാമെന്ന് പറഞ്ഞു. പിറ്റേന്ന് ഞാൻ എഴുതി കൊടുത്തു. ” ഓർമ്മചെപ്പ് തുറന്നപ്പോൾ” എന്നാണ് ആ ഓർമ്മകുറിപ്പിന് പേരിട്ടത്. എല്ലാ ആഴ്ചയും ഓരോന്ന് തരാമെന്ന് ഞാനേറ്റു. എന്റെ ഓർമ്മകുറിപ്പുകൾ മലയാളംയുകെ .കോമിൽ പ്രസിദ്ധീകരിക്കുന്ന വിവരം അനൗൺസ് ചെയ്തു. അങ്ങനെ ഓർമ്മചെപ്പിന്റെ ആദ്യ അധ്യായം അനുജ സജീവിൻെറ വരകളോടെ 2020 ഫെബ്രുവരി രണ്ടാം തീയതി പ്രസിദ്ധീകരിച്ചു. പിന്നെ എല്ലാ ഞായറാഴ്ചയിലും പ്രസീദ്ധീകരിക്കാൻ വേണ്ടി ഞാനെഴുതി. “കംപൽസീവ് റൈറ്റിംഗ്” എന്നു പറയാം. സ്വന്തം ജീവിതത്തിലേയും പരിചയപ്പെട്ടവരുടെ ജീവിതത്തിലേയും ചില ഏടുകൾ ഓർമ്മചെപ്പിന് വിഷയമായി. ആദ്യ മൂന്നദ്ധ്യായങ്ങൾ ഭാഗം1, ഭാഗം2, ഭാഗം3 എന്നിങ്ങനെയാണ് പ്രസിദ്ധീകരിച്ചത്. അങ്ങനെ ഒരു ദിവസം റ്റിജി സാർ എന്നെ വിളിച്ച് പറഞ്ഞു: ” ടീച്ചറെ ഓർമ്മചെപ്പിന്റെ ഓരോ അധ്യായത്തിന് ഓരോ തലക്കെട്ടു കൂടി കൊടുത്ത് എഴുതുന്നത് നന്നായിരിക്കും.” അങ്ങനെ ഓർമ്മ ചെപ്പിന് ഒരു രൂപവും ഭാവവുമൊക്കെയായി.
പിന്നെയും ഒന്നു രണ്ടാഴ്ചകൾ കഴിഞ്ഞപ്പോൾ റ്റിജി സാർ വീണ്ടും വിളിച്ചു എന്നിട്ട് പറഞ്ഞു:” ടീച്ചറിന്റെ രചനകൾക്ക് നല്ല വായനക്കാരുണ്ട്. മലയാളം യു കെ യ്ക്ക് ടീച്ചറിനെ കിട്ടിയത് ഒരു ഭാഗ്യമാണ്. എന്തായാലും ടീച്ചർ ഇത് പുസ്തകമായി പ്രസിദ്ധീകരിക്കണം.”ഒരു റോക്കറ്റിന് ഇനിഷ്യൽ മൊമന്റം കിട്ടിയാൽ അത് ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതു പോലെയായിരുന്നു എന്റെ കാര്യത്തിൽ ആ വാക്കുകൾ. എല്ലാ ഞായറാഴ്ചകളിലേയ്ക്കും മലയാളംയുകെ യ്ക്കു വേണ്ടി എഴുതുവാൻ എനിക്ക് ഉത്സാഹമായി. ഓർമ്മചെപ്പ് കൊടുക്കാൻ ഇത്തിരി വൈകിയാൽ റ്റിജി സാർ വിളിക്കും. ഓണം സ്പെഷ്യൽ പ്രസിദ്ധീകരിക്കുന്ന സമയത്തും ഒരു തവണ മലയാളം യുകെയിൽ സ്റ്റാഫ് ലീവായിരുന്ന സമയത്തും മറ്റൊരു തവണ എന്റെ തിരക്കുമൂലം ഒരുദിവസവുംമാത്രമേ ഓർമ്മ ചെപ്പ് പ്രസിദ്ധീകരിക്കാതിരുന്നുള്ളൂ. തൊണ്ണൂറിലധികം അധ്യായങ്ങളായപ്പോൾ റ്റിജി സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു:”ഒ സി രാജുമോൻ എന്നൊരു സുഹൃത്ത് എനിക്കുണ്ട്. ദീപികയിലൊക്കെ ദീർഘകാലം ജോലി ചെയ്തിട്ടുള്ളയാളാണ്. പുസ്തകം പ്രസിദ്ധീകരിക്കാൻ ടീച്ചറിനെ സഹായിക്കും. ടീച്ചർ ഒന്നിനെ കുറിച്ചും വിഷമിക്കേണ്ട കാര്യമില്ല.” അങ്ങനെ പരിചയ സമ്പന്നനായ ശ്രീ ഒ.സി രാജുമോനെ പുസ്തകം പ്രസിദ്ധീകരിക്കുന്ന ചുമതല ഏൽപ്പിച്ചു. ശ്രീ. ഒ. സി രാജുമോൻ ഇപ്പോൾ ഓർമ്മ ചെപ്പിന്റെ പണിപ്പുരയിലാണ്. 25 അധ്യായങ്ങൾ പൂർത്തിയാക്കി എനിക്കയച്ചു തന്നു.
നൂറാം അധ്യായം കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയപ്പോൾ എനിക്ക് മനസ്സിലായത് ഓർമ്മചെപ്പിന്റെ ഓരോ അധ്യായവും ഓരോ ചുവടുവയ്പുകളായിരുന്നു. ഓരോ മുന്നോട്ടുള്ള ചുവടു വയ്പ്പുകളുമാണ് നമ്മെ ഘാതങ്ങൾ താണ്ടാൻ സഹായിക്കുക. കൈകാര്യം ചെയ്ത വിഷയങ്ങൾ വൈവിധ്യമാർന്നതാക്കാൻ ഓരോ അധ്യായത്തിലും ഞാൻ ശ്രമിച്ചിട്ടുണ്ട്. നമ്മിലോരോരുത്തരിലും ധാരാളം കഴിവുകൾ ഉറങ്ങികിടക്കുന്നുണ്ടാകും. ആ കഴിവുകളെ ഉണർത്തിയെടുക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്റെ കാര്യത്തിൽ റ്റിജി സാർ നിർണ്ണായക പങ്കു വഹിച്ചു എന്നതാണ് സത്യം. ഓർമ്മചെപ്പിന്റെ ലിങ്ക് കിട്ടിയാൽ ഞാനാദ്യം എന്റെ ഭർത്താവ് ബി ശ്യാംലാലിന് ഇട്ടു കൊടുക്കും. എന്റെ നല്ല വിമർശകൻ കൂടിയാണ് അദ്ദേഹം. എന്റെ സഹോദരി ഡോ . അനിത വിയും നന്നായി വിമർശിയ്ക്കാറുണ്ട്. ഞാൻ ഒന്നിലധികം വിഷയങ്ങൾ ഒരധ്യായത്തിൽ കൈകാര്യം ചെയ്താൽ അനുജത്തി പറയും ഒരു വിഷയം മാത്രം ഒരധ്യായത്തിൽ കൈകാര്യം ചെയ്താൽ മതി. ഇതിനെ ചവിട്ടിപ്പിടിച്ചൊന്ന് എഡിറ്റ് ചെയ്യണം. ചിലപ്പോൾ റിസർച്ചിന്റെ തലത്തിലേയ്ക്ക് ചില അധ്യായങ്ങൾ കടക്കുന്നതായി അനുജത്തി പറയാറുണ്ട്. ഒരിക്കൽ മാമന്റെ മകളും മലയാളം അധ്യാപികയുമായ സിന്ധു റാണി പറഞ്ഞത് ശ്രീ എം ടി വാസുദേവൻ നായർ തന്റെ കുട്ടിക്കാലത്തെ കുറിച്ച് എഴുതുന്നതു പോലുണ്ടെന്ന്. മാമന്റെ മകനായ ഡോ. ശ്യാംലാൽ 100-ാം അധ്യായത്തെ കുറിച്ച് പറഞ്ഞത് Good Narration എന്നാണ്. വായനക്കാരായ ചിലർ ഞായറാഴ്ചകളിൽ ഓർമ്മച്ചെപ്പിൻെറ മലയാളം യുകെയിൽ പ്രസദ്ധീകരിച്ച ലിങ്ക് കൊടുക്കാൻ അല്പം താമസിച്ചാൽ വിളിയ്ക്കും. ഇന്ന് ഓർമ്മചെപ്പ് കണ്ടില്ലല്ലോയെന്ന് . വായനക്കാർക്ക് ഓർത്തിരിക്കാൻ എന്തെങ്കിലുമൊക്കെ അറിവ് കിട്ടണമെന്ന ആഗ്രഹവും ഓർമ്മചെപ്പിലെ ഓരോ അധ്യായത്തിന് പിന്നിലും എനിക്കുണ്ട്.
വായിച്ചും വിമർശിച്ചും പ്രോത്സാഹിപ്പിച്ചും കമന്റിട്ടും പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എന്നെ സഹായിച്ചും 100 അധ്യായങ്ങൾ പൂർത്തിയാക്കുന്നതിന് കൂടെ നിന്ന എല്ലാവർക്കും നന്ദി. ഓരോരുത്തർക്കും ഓരോ നിയോഗങ്ങളുണ്ട്. അതിലൊന്നാണ് എന്നെക്കൊണ്ട് എഴുതിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ശ്രീ റ്റിജി തോമസ് സാറിന്റെ നിയോഗം.
NB: ഓർമ്മചെപ്പ് പുസ്തകമാക്കുമ്പോൾ വാങ്ങാൻ താത്പര്യമുള്ളവർ വിളിയ്ക്കുക :9495069307
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
ഷെഫ് ജോമോൻ കുര്യാക്കോസ്
There is no love sincere than the love of food. അങ്ങനെ മറ്റൊരു പ്രണയ ദിനം കൂടി എത്തി. ലൈല മജ്‌നൂൻ മുതൽ റോമിയോ ജൂലിയറ്റ് വരെ ഉള്ള പ്രേമ കാവ്യങ്ങൾ കേട്ട് വളർന്ന നമ്മൾക്ക് പ്രണയം, എന്നും ഒരു മനോഹര വികാരം തന്നെയാണ് .
എന്നാൽ നമ്മൾ ഇതുവരെ ആലോചിക്കാത്ത ഒരു പ്രണയ ജോഡി ഉണ്ട് നമ്മുടെ നാട്ടിൽ. പരസ്പരം വേർ പിരിക്കാൻ ആവാത്ത ഒരു സ്പെഷ്യൽ കോമ്പോ തന്നെയാണ് അവർ. ഏതൊരു മലയാളിയും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇവരുടെ കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കും. പ്രവാസികളായി താമസിക്കുന്ന മലയാളികൾക്ക് ഇവരുടെ പ്രണയ കാവ്യം എന്നും ഒരു ആവേശം ആണ്.
അത് മറ്റാരും അല്ല നമ്മുടെ സ്വന്തം ഇഡലിയും സാമ്പാറും തന്നെ. ഓർമ്മ വെച്ച കാലം മുതൽ കണ്ടും, കേട്ടും, രുചിച്ചും ‘ഇവര് സെറ്റ് ‘ എന്ന ലേബൽ കൊടുത്ത പ്രണയ ജോഡികൾ.
ഇഡലിയും സാമ്പാറും.
പറക്ക മുറ്റിയപ്പോൾ , പൊറോട്ടയും ബീഫും, അപ്പവും സ്റ്റുവും, പിസയും, പാസ്റ്റയും ബർഗറും ഒക്കെ കഴിച്ചു തുടങ്ങിയെങ്കിലും അമ്മയുടെ അടുക്കളയിൽ നിന്ന് ചെറു പ്രായത്തിൽ പരിചയപ്പെട്ട ഇവരാണ് ഞാൻ കണ്ട ഏറ്റവും നല്ല പ്രണയ ജോടികൾ, ഒരാളിലേക്ക് അലിഞ്ഞു ചേരാൻ മറ്റൊരാൾ കാണിക്കുന്ന മനസാണ് ഏറ്റവും നല്ല പ്രണയ സാഭല്യം
രുചികരമായ സാമ്പാർ ഉണ്ടാക്കുന്നതിനുള്ള നുറുങ്ങുകൾ
1. സാമ്പാറിന്റെ ഗുണവും മണവും എല്ലാം അതിന്റെ മസാലയുടെ മേന്മ പോലെ ഇരിക്കും.
വളരെ സിംപിൾ ആയ ഈ മസാല കൂട്ട് ഒന്ന് ഉപയോഗിച്ചു നോക്കൂ .
2. തുമര പരിപ്പിന്റെ കൂടെ ചെറു പയർപരിപ്പു കൂടി ചേർത്ത് സാമ്പാർ ഉണ്ടാക്കിയാൽ നല്ല കൊഴുപ്പും ടേസ്റ്ററും കൂടും
3. സാമ്പാർ പൊടി ഉണ്ടാക്കി വായു കടക്കാത്ത കുപ്പിയിൽ അടച്ചു സൂക്ഷിച്ചാൽ കുക്കിംഗ് ടൈം സേവ് ചെയ്യാം
ഇഡലിയും സാമ്പാറും ഉണ്ടാക്കാൻ മലയാളികളെ പഠിപ്പിക്കേണ്ട കാര്യം ഇല്ല എന്നാൽ നല്ല സാമ്പാർ മസാല ആയാലോ
സാമ്പാർ പൊടി
Coriander seed : മല്ലി 1/2 cup
Cumin seeds / ജീരകം 2tbsp
Dry Red chilly. / ഉണക്ക മുളക് 15-20 nos
Fenugreek seeds / ഉലുവ 2tsp
Black pepper corn / കുരുമുളക് 1 tbsp
Channa dal / കടല പരിപ്പ് 2 tbsp
Urid dal / ഉഴുന്ന് പരിപ്പ് 1tbsp
Curry leaves / കറി വേപ്പില 3-4 strings
Black mustard seeds / കടുക് 1/2 tsp
Asafoetida powder / കായം പൊടി 2 tsp
Turmeric pwd. /. മഞ്ഞൾ പൊടി 2tsp
ഉണ്ടാക്കുന്ന വിധം
1)ഒരു പാനിൽ ഓരോ സ്‌പൈസും തനിയെ ഡ്രൈ റോയ്സ്റ് ചെയ്യുക
2) സ്‌പൈസിന്റെ ചൂട് ആറിയതിന് ശേഷം കായവും മഞ്ഞൾ പൊടിയും ചേർത്ത് യോജിപ്പിക്കുക
3)മിശ്രിതം നല്ലതു പോലെ പൊടിച്ച് എടുക്കുക
4) മസാല പൊടി വായു കയറാത്ത ഒരു കുപ്പിയിൽ ഇട്ടു സൂക്ഷിക്കാം
ഷെഫ് ജോമോൻ കുര്യാക്കോസ്
Pic courtesy:- Sekhar Abraham Photography
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യ, ഉക്രൈന്‍ ഏത് നിമിഷവും ആക്രമിക്കാമെന്ന് മുന്നറിയിപ്പ് വന്നതോടെ ഉക്രൈനിലുള്ള ബ്രിട്ടീഷുകാരോട് രാജ്യം വിടാൻ ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു. ഉക്രൈന്‍ അതിര്‍ത്തികളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ച് കഴിഞ്ഞു. യുദ്ധമുണ്ടാകുകയാണെങ്കില്‍ സ്വന്തം പൗരന്മാരെ രക്ഷിക്കാനായി ഉക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിയില്ലെന്നും ബ്രിട്ടൻ അറിയിച്ചു. യുദ്ധത്തില്‍ റഷ്യ വ്യോമാക്രമണത്തിനാകും പ്രാമുഖ്യം നല്‍കുക. അതിനാല്‍ ആകാശമാര്‍ഗം സുരക്ഷിതമായിരിക്കില്ല. ബ്രിട്ടീഷ് പൗരന്മാർ അടുത്ത 48 മണിക്കൂറിനുള്ളിൽ ഉക്രൈൻ വിടണമെന്ന് സായുധ സേനാ മന്ത്രി ജെയിംസ് ഹീപ്പി ആവശ്യപ്പെട്ടു.
എന്നാല്‍ മാസങ്ങളായി ഉക്രൈന്‍ അതിര്‍ത്തിയില്‍ തങ്ങളുടെ ഒരു ലക്ഷത്തോളം സൈനികര്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും ഉക്രൈന്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് റഷ്യയുടെ ആരോപണം. ബ്രിട്ടന് സമാനമായ മുന്നറിയിപ്പ് അമേരിക്കയും നൽകി കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനും തങ്ങളുടെ ഉക്രൈനിലുള്ള എംബസിയില്‍ നിന്നും അത്യാവശ്യമില്ലാത്ത ജീവനക്കാരോട് തിരികെയെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരന്മാരോട് ഉക്രൈന്‍ വിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ജപ്പാന്‍, ലാത്വിയ, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളൂം ഉക്രെയിനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉക്രൈനിൽ പരിശീലനത്തിന് സഹായിക്കുന്ന ബ്രിട്ടീഷ് സൈനികരും വാരാന്ത്യത്തിൽ രാജ്യം വിടുമെന്ന് സർക്കാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലിവർപൂൾ : നിഷ്കളങ്കമായ ആ പുഞ്ചിരി ഇനിയില്ല. മധുരമേറിയ ഓർമ്മകൾ സമ്മാനിച്ച കുഞ്ഞുമാലാഖയ്ക്ക് നാടിന്റെ യാത്രമൊഴി. ഇനി അലെർട്ടെൻ സെമിത്തേരിയിൽ നിത്യവിശ്രമം. ഹൃദയം നുറുങ്ങുന്ന വേദനയിലും അമല മോളുടെ ഓർമകളെ നെഞ്ചോടു ചേർത്തു വെക്കുകയാണ് യുകെ മലയാളികൾ. ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റെയും ഏക മകൾ അമല മേരി ആശിഷ് (5), ഫെബ്രുവരി 4 വെള്ളിയാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. ഇന്നലെ ലിവർപൂൾ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. തുടർന്ന് അലെർട്ടൺ സെമിത്തേരിയിൽ സംസ്കാരം.
രണ്ട് വർഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ അമല മോളുടെ മരണവാർത്ത ഞെട്ടലോടെയാണ് യുകെ മലയാളികൾ കേട്ടത്. അമലയെ ഒരു നോക്ക് കാണാനും അന്തിമോപചാരമർപ്പിക്കാനും നിരവധി പേർ ഇന്നലെ ഭവനത്തിലും പള്ളിയിലുമായി എത്തി. രാവിലെ പത്തുമണിക്ക് അവളുടെ ചലനമറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള വാഹനം വീട്ടിലേക്കെത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണു നിറഞ്ഞു. ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം 11 മണിയോടെ മൃതദേഹം ലിവർപൂൾ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ എത്തിച്ചു. തുടർന്ന് പത്തോളം വൈദികരുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷ നടന്നു.
പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം 2 മണിക്ക് അലെർട്ടൺ സെമിത്തേരിയിലേക്ക് യാത്രയായി. 2:40ന് എല്ലാവരെയും കണ്ണീരിലാഴ്ത്തി അവൾ മണ്ണിലേക്ക് മടങ്ങി.
പിറവം പാഴൂർ പരിയാരത്ത് മേരിലാൻഡ് കുടുംബാംഗമാണ് ആശിഷ്. മരണദിനം മുതൽ എല്ലാദിവസവും വൈകുന്നേരം അമലയുടെ ആത്മശാന്തിയ്ക്കായി വീട്ടിൽ പ്രാർത്ഥന നടന്നിരുന്നു. ഇത്രയും നാൾ ഓടി കളിച്ച വീട്ടിൽ ഇനി അമലയില്ല. എന്നാൽ ആ പിഞ്ചോമനയുടെ ഓർമ്മകൾ അവിടെ സുഗന്ധം പരത്തും. അമലയുടെ പുഞ്ചിരി മായുന്നില്ല; അതിന് മരണമില്ല. അമല മോൾക്ക് മലയാളം യുകെയുടെ കണ്ണീർ പൂക്കൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ കമ്മീഷണർ പോലീസിൻറെ നഷ്ടപ്പെട്ട ജനകീയമുഖം തിരിച്ചുപിടിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. ലണ്ടനിലെ പോലീസിൽ ജനങ്ങൾക്ക് ഉള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ലണ്ടൻ മേയർ സാദിഖ് ഖാനിൽ നിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടർന്ന് മെറ്റ് പോലീസ് മേധാവി ക്രെസിഡ ഡിക്കിന് രാജിവയ് ക്കേണ്ടി വന്നിരുന്നു. പോലീസ് സേനയെ നയിച്ച ആദ്യ വനിതയാണ് ഡാം ക്രെസിഡ. എന്നാൽ പോലീസ് സേനയിലെ തന്നെ ഒരംഗം സാറ എവറാർഡിനെ കൊലപ്പെടുത്തിയ സംഭവത്തിലും മറ്റ് നിരവധി അഴിമതികളുടെ പേരിലും അവർ അടുത്തകാലത്തായി കടുത്ത വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ലണ്ടനിലെ ക്രമസമാധാനപാലനത്തിന് പുറമെ ദേശീയതലത്തിൽ തീവ്രവാദ സ്വഭാവമുള്ള കേസുകളും കൈകാര്യം ചെയ്യുന്നത് മെറ്റ് പോലീസാണ്.
നിലവിൽ അസിസ്റ്റൻറ് മെറ്റ് കമ്മീഷണർമാരായ മാറ്റ് ജൂക്‌സും നീൽ ബസുവും ഉൾപ്പെടെയുള്ളവർ പരിഗണനയിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗൺ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണം മെറ്റ് പോലീസിൻെറ കീഴിൽ ആയതിനാൽ പുതിയ കമ്മീഷണർ ആരാണെന്നതിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : തട്ടിക്കൊണ്ടുപോകലിനും മതപരിവർത്തനത്തിനും നിര്‍ബന്ധവിവാഹത്തിനും ഇരയായ പാകിസ്ഥാനി ക്രിസ്ത്യൻ പെൺകുട്ടി മരിയ ഷഹബാസിന് ബ്രിട്ടൻ അഭയം നൽകണമെന്ന ആവശ്യം ശക്തം. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) തയ്യാറാക്കി 12,000-ത്തോളം പേര്‍ ഒപ്പിട്ട നിവേദനം ഫിയോണ ബ്രൂസ് എം പി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് കൈമാറി. തട്ടികൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട മരിയ ഇപ്പോൾ രഹസ്യമായാണ് കഴിയുന്നത്. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തയാള്‍ മരിയയെയും കുടുംബത്തെയും ഒന്നര വർഷം മുറിയിൽ പൂട്ടിയിട്ടിരുന്നു.
തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്ന ക്രിസ്ത്യൻ പെൺകുട്ടികളെപറ്റി എ.സി.എന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ ആമുഖം എഴുതിയിരിക്കുന്നത് മരിയയാണ്. റിപ്പോര്‍ട്ട് വായിച്ച താന്‍ കരഞ്ഞുപോയെന്നു പറഞ്ഞ ഫിയോണ, പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയെ കുറിച്ചും വിവരിച്ചു.
2020 ഏപ്രിൽ മാസത്തിലാണ് പതിനാലുകാരിയായ മരിയയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്. പര്‍വേശ് മസിഹ്, യൂനസ് മാസിഹ്, നയീം മാസിഹ് എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇവര്‍, ആകാശത്തേക്ക് നിരവധി വട്ടം വെടിയുതിര്‍ത്തതായും ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട്, തട്ടിക്കൊണ്ടു പോയ വ്യക്തി പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുകയും മതം മാറ്റുകയും ചെയ്തു. മകളുടെ നീതിക്ക് വേണ്ടി മരിയയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ലാഹോർ ഹൈക്കോടതിയുടെ വിധി ഞെട്ടിക്കുന്നതായിരുന്നു. മതപരിവര്‍ത്തനം പെണ്‍കുട്ടിയുടെ സമ്മതത്തോടെ നടന്നതാണെന്നും തട്ടിക്കൊണ്ടു പോയ വ്യക്തി അവരെ വിവാഹം കഴിക്കണമെന്നും കോടതി ഉത്തരവിട്ടു.
മരിയ ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും സ്കൂള്‍ രേഖകളും സമർപ്പിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. കോടതി വിധി പ്രതികൂലമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പ്രതിഷേധങ്ങൾ ഉയര്‍ന്നു. ഇത്തരത്തിലുള്ള ആയിരത്തിലധികം കേസുകളാണ് ഓരോ വർഷവും പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങൾ തുടർക്കഥയാവുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനകാര്യമന്ത്രി ചാൻസിലർ ഋഷി സുനാകിൻെറ നടപടികൾ ഫലം കണ്ടു . ലോകരാജ്യങ്ങളിൽ പലതിൻെറയും സമ്പദ് വ്യവസ്ഥ കോവിഡ് കാരണം താറുമാറായെങ്കിലും ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ കഴിഞ്ഞവർഷം വൻ കുതിച്ചു കയറ്റമാണ് നടത്തിയത്. 7.5 ശതമാനം വളർച്ചയാണ് ബ്രിട്ടൻെറ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞവർഷം നേടിയത് .1941 -ലെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഇതെന്നാണ് കണക്കുകൾ കാണിക്കുന്നത്.
2020 -ൽ കോവിഡ് മൂലം സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായ 9.4 ശതമാനം തകർച്ചയിൽ നിന്നാണ് ബ്രിട്ടൻ വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത് . ഡിസംബറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളെ ബാധിച്ചതിനാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 0.24 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ടുവർഷത്തെ മഹാമാരിയിലും തകരാതെ തിരിച്ചുവരവ് നടത്തിയ യുകെയുടെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്ന് ചാൻസിലർ ഋഷി സുനാക് അഭിമാനത്തോടെ പറഞ്ഞു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻെറ കണക്കുകൾ പ്രകാരം 2021 -ലെ അവസാന മൂന്ന് മാസത്തെ വളർച്ച ഒരു ശതമാനം ആയിരുന്നു. G7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ യുകെയുടേതാണെന്ന് ഒ എൻ എസ് എക്കണോമിക്സ് സ്റ്റാറ്റസ്റ്റിക്സ് ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ വാഹന ഉടമകൾ തങ്ങൾ ഓരോ വർഷവും ഉപയോഗിക്കുന്ന മൈലുകൾക്കനുസരിച്ച് ടാക്സ് നൽകേണ്ടി വരാൻ സാധ്യത. ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയുടേതാണ് പുതിയ നിർദ്ദേശം. സർക്കാരിൻറെ ഒരു പ്രധാന വരുമാനമാണ് പെട്രോളും , ഡീസലുമുൾപ്പെടെയുള്ള ഇന്ധനത്തിൽ മേൽ നികത്തുന്ന നികുതി .
2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചതിനാലും , ഇലക്ട്രിക് കാറുകൾ ഇതിനോടകം നിരത്തുകൾ കീഴടക്കാൻ ആരംഭിച്ചതിനാലും ഇന്ധന നികുതിയിൽ നിന്ന് ലഭിക്കുന്ന വരുമാന നഷ്ടം ഒഴിവാക്കാനാണ് പുതിയ നിർദേശം.
2040 ഓടുകൂടി ഇന്ധന നികുതിയായി ഖജനാവിലേയ്ക്ക് ഒന്നുംതന്നെ ലഭിക്കാൻ സാധ്യതയില്ലന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇന്ധന നികുതി നിലയ്ക്കുന്നതോടെ സർക്കാരിന് വരുമാനത്തിൽ 35 ബില്യൺ പൗണ്ടിലേറെ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിലെ വെസ്റ്റ് മിഡ്‌ലാൻഡ് റീജിയനുകളിൽ ഭവനങ്ങളുടെ വില ഒരു വർഷത്തിനുള്ളിൽ 50 ശതമാനം വർദ്ധിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്ന ഈ വർദ്ധനവ്, ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് വീടുകളുടെ ലഭ്യത കുറഞ്ഞതിനാലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾപ്രകാരം വെസ്റ്റ് മിഡ്‌ലാൻഡ് റീജിയനിലെ സ്ഥലങ്ങളായ ബിർമിങ്ഹാം, ബ്ലാക്ക് കൺട്രി, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വില വർധനവ് ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ ബിർമിങ്ഹാം സബ്അർബൻ സ്ഥലമായ എഡ് ഗ്ബാസ്റ്റണിലാണ് ഏറ്റവും കൂടുതൽ ഭവനങ്ങൾക്ക് വില കൂടിയിരിക്കുന്നത്. 2020 ജൂണിൽ ഇവിടുത്തെ ശരാശരി ഭവന നിരക്ക് 235,000 പൗണ്ട് ആയിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇത് 50 ശതമാനം വർദ്ധിച്ചു ഇപ്പോൾ 352,500 പൗണ്ട് എന്ന നിലയിലാണ് എത്തിനിൽക്കുന്നത്.
തൊട്ടടുത്ത സ്ഥലങ്ങളായ നോർത്ത് എഡ് ഗ്ബാസ്റ്റണിൽ 50 ശതമാനവും, മോസ്ലിയിൽ 33 ശതമാനവും, സട്ടൺ കോൾഡ് ഫീൽഡിൽ 32 ശതമാനവും, മാൽവേൺ ഹിൽസിൽ 47 ശതമാനവും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബ്ലാക്ക് കൺട്രിയിൽ വാൾസളിലെ സ്ട്രീറ്റിലിയിലാണ് ഏറ്റവും കൂടുതൽ ഭവന വിലവർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വീടിന്റെയും സ്ഥലത്തിന്റെയും മാറ്റങ്ങൾക്കനുസരിച്ച് വിലകളിൽ വ്യത്യാസങ്ങളുമുണ്ട്.