Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിൽ പ്രൈമറി കെയർ നെറ്റ്‌വർക്കുകളിലെ ജനറൽ പ്രാക്ടീഷണറുമാർ ഇനി മുതൽ ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും , പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് ആറര മുതൽ എട്ടു വരെയും അധികമായി പ്രവർത്തിക്കണമെന്ന പുതിയ മാർഗനിർദേശം എൻ എച്ച് എസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒക്ടോബർ മാസം മുതലാണ് ഈ മാറ്റങ്ങൾ നിലവിൽ വരുക. കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്ന അപ്പോയ്ന്റ്മെന്റുകളുടെ നീണ്ടനിര പരിഹരിക്കുവാൻ ആണ് പുതിയ മാറ്റങ്ങൾ ഏർപ്പെടുത്തുവാൻ എൻഎച്ച്എസ് തീരുമാനിച്ചിരിക്കുന്നത്. ജനറൽ പ്രാക്ടീഷണർമാരുമായുള്ള പുതിയ കോൺട്രാക്ട് ആണ് എൻ എച്ച് എസ് ഈ തീരുമാനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി പേർക്ക് ഡോക്ടർമാരെ കാണുവാൻ സാധിക്കുന്നില്ല എന്നുള്ള പരാതിയെതുടർന്നാണ് ഈ നീക്കം. എന്നാൽ എൻഎച്ച്എസിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

തങ്ങളെ ഒരുതരത്തിലും പരിഗണിക്കാതെയുള്ള തീരുമാനത്തോട് എതിർപ്പുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ജി പി കമ്മറ്റി ചെയർ ഹെഡ് ഡോക്ടർ ഫറാ ജമീൽ വ്യക്തമാക്കി. മറ്റ് നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും, അതൊന്നും തിരഞ്ഞെടുക്കാതെ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ഈ നീക്കം തങ്ങളെ തികച്ചും ബുദ്ധിമുട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നീക്കം രോഗികൾക്ക് ക്രമമായുള്ള ചെക്കപ്പിനും, വാക്സിനേഷനും, മറ്റ് ടെസ്റ്റുകൾക്ക് എല്ലാം കൂടുതൽ സൗകര്യപ്രദം ആകും എന്നാണ് എൻഎച്ച്എസ് വ്യക്തമാക്കുന്നത്. നിരവധി ജനറൽ പ്രാക്ടീഷണറുമാർ ഈ നീക്കത്തിനെതിരെ തങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈനിൽ റഷ്യ നടത്തിയ അധിനിവേശം ലോകമൊട്ടാകെ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് . റഷ്യയോടെ മൃദ സമീപനം കൈകൊണ്ട ഇന്ത്യൻ സർക്കാരിൻറെ നിലപാടിലുള്ള പ്രതിഷേധവും നയതന്ത്രതലത്തിൽ ശക്തമാണ്. ഉക്രൈൻ നഗരമായ ഖാർകിവിലെ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ചതിന് ശേഷം റഷ്യൻ അധിനിവേശത്തെ ശക്തമായി അപലപിക്കണമെന്ന് ഇന്ത്യൻ സർക്കാരിൻറെ മേലുള്ള സമ്മർദ്ദം ശക്തമാണ് . ഉക്രൈനിലെ പ്രധാന നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നത് റഷ്യ ഉടൻ നിർത്തണമെന്ന് ഇന്ത്യാ ഗവണ്മെൻറ് ശക്തമായി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ കോൺഗ്രസ് പാർട്ടി എംപിയായ പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.

ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത് . ക്രൂരമായ സൈനിക മുന്നേറ്റത്തെ പരസ്യമായി അപലപിക്കാൻ ഇന്ത്യാ ഗവൺമെൻറ് ഇതുവരെ തയ്യാറായിട്ടില്ല. റഷ്യ ആക്രമണം നിർത്തിവെച്ചാൽ ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് സുരക്ഷിതമായി സ്വന്തം നാടുകളിലേയ്ക്ക് മടങ്ങി പോകാനാകും . ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ ഔദ്യോഗികമായി അപലപിക്കാനുള്ള ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ നിന്ന് ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നിരുന്നു. യുഎസ് മുന്നോട്ടുവെച്ച പ്രമേയം റഷ്യ വിറ്റോ ചെയ്തതിനാൽ പാസാക്കാനായില്ല.

കാശ്മീർ പോലുള്ള സുപ്രധാന വിഷയങ്ങളിൽ റഷ്യ ഇന്ത്യയെ വളരെ കാലമായി പിന്തുണയ്ക്കുന്നുണ്ട്. സൈനിക തലത്തിലും ഇന്ത്യയും റഷ്യയും തമ്മിൽ സഹകരണം ഉണ്ട്. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ അസ്വാരസ്യം ഉണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടിലുള്ള അവസ്ഥയിലാണ് ഇന്ത്യ എന്ന് ഡൽഹി ആസ്ഥാനമായുള്ള ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ പ്രതിരോധ, ജിയോപൊളിറ്റിക്കൽ അനലിസ്റ്റായ ഹർഷ് പന്ത് പറഞ്ഞു.

ഉക്രൈനിലെ റഷ്യൻ അധിനിവേശം ലോകത്തിലെ ശാക്തിക ചേരികളിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുഎഇയും സൗദി അറേബ്യയും റഷ്യൻ നടപടികളെ അപലപിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല . പ്രതിസന്ധിയെ തുടർന്ന് കുതിച്ചുയർന്ന എണ്ണയുടെ ഉത്പാദനം വർധിപ്പിക്കാൻ അറബ് രാജ്യങ്ങൾ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല . യു എസിന്റെ നിഴലിൽ നിന്ന് പുറത്തുവരാനുള്ള ഗൾഫ് രാജ്യങ്ങളുടെ മനോഭാവമാണ് ആ രാജ്യങ്ങളുടെ നിലപാടിൽ പ്രതിഫലിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മുസ്ലിം സ്ത്രീയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ട ഡോക്ടർക്കെതിരെ നടപടി. ഡോ. കീത്ത് വോൾവർസൺ ആണ് ട്രൈബ്യൂണലിന്റെ വിചാരണയ്ക്ക് വിധേയമായത്. 15 രോഗികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പരിഹസിച്ചുവെന്ന ആരോപണവും കീത്ത് വോൾവർസണിനെതിരെ ഉയർന്നു. 2018 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലായിരുന്നു സംഭവം. മെഡിക്കൽ നോട്ടിൽ പതിനഞ്ചു രോഗികളുടെ ഭാഷാ പരിജ്ഞാനത്തെ അദ്ദേഹം വിമർശിച്ചു. “ഈ മാതാപിതാക്കൾ പറയുന്ന വാക്കുകൾ എനിക്ക് മനസ്സിലാവുന്നില്ല. അവർ നന്നായി ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ട്…” ഇത്തരം വിമർശനങ്ങളാണ് രോഗികളുടെ കുറിപ്പുകളിൽ അദ്ദേഹം എഴുതി ചേർത്തത്.

ആരോപണ വിധേയനായ ഡോക്ടറെ 2019ൽ ആരോഗ്യ സ്ഥാപനമായ വോകെയറിൽ നിന്നും പിരിച്ചുവിട്ടിരുന്നു. രോഗിയായ മുസ്ലിം സ്ത്രീയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടെന്ന് 2019 ൽ നടന്ന അഭിമുഖത്തിൽ കീത്ത് പറഞ്ഞു. “ഞാൻ ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനോട് ക്രാഷ് ഹെൽമെറ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതുപോലെ രോഗിയോട് ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ടു.” ഡോക്ടർ വെളിപ്പെടുത്തി. 2018 മെയ് 13-നായിരുന്നു ഈ സംഭവം.

രോഗികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തെക്കുറിച്ച് മെഡിക്കൽ നോട്ടിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ട്രിബ്യൂണൽ അന്വേഷിക്കുമെന്ന് മെഡിക്കൽ പ്രാക്ടീഷണർ ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) പറഞ്ഞു. ഡോക്ടർ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിനെതിരെ കർശന നടപടി ഉണ്ടായേക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യൻ ഉക്രൈൻ സംഘർഷത്തെ തുടർന്ന് യുകെയിലെത്തുന്ന ഉക്രൈൻ അഭയാർഥികൾക്കുള്ള വിസാ നിയമത്തിൽ ഇളവ് വരുത്തി. രക്ഷയുടെ അധിനിവേശത്തെ തുടർന്ന് ലക്ഷക്കണക്കിന് ജനങ്ങളാണ് ഉക്രൈയിനിൽ നിന്ന് പാലായനം ചെയ്യുന്നത്. യുദ്ധമുഖത്തിൽ നിന്ന് പാലായനം ചെയ്യുന്ന 20,000 -ത്തിലധികം അഭയാർഥികളെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

യുകെയിൽ സ്ഥിര താമസമാക്കിയ ഉക്രൈയിൻ വംശജരുടെ അടുത്ത ബന്ധുക്കൾക്ക് അഭയം നൽകുന്ന പദ്ധതിക്കാണ് ആദ്യഘട്ടത്തിൽ രൂപം നൽകിയിരിക്കുന്നത്. അഭയാർത്ഥികളായെത്തുന്ന ഉക്രൈൻ പൗരന്മാരെ സ്പോൺസർ ചെയ്യുവാൻ യുകെയിലെ സ്ഥാപനങ്ങൾക്ക് കഴിയും. ഉക്രൈൻ അഭയാർത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നടപടിയെ അപേക്ഷിച്ച് ബ്രിട്ടൻ ചെയ്യുന്നത് കുറവാണെന്ന കടുത്ത വിമർശനം നേരത്തെ ഉയർന്നുവന്നിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിസാ നിയമങ്ങളിൽ ഇളവ് വരുത്തി യുകെയുടെ നിലപാട് പ്രഖ്യാപിച്ചത്.

അഭയാർത്ഥികളായ ഉക്രൈയിൻകാരെയും അവരുടെ ബന്ധുക്കളെയും സഹായിക്കാനായി ഉദാര പൂർവ്വമായ നടപടികളാണ് യുകെ സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പാർലമെൻറിൽ പറഞ്ഞു. ഉക്രൈയിൻകാർക്കുള്ള എല്ലാ വിസാ നിയന്ത്രണങ്ങളും ഇളവുചെയ്യണമെന്ന നിർദ്ദേശത്തോട് അനുകൂലമായ നിലപാടല്ല സർക്കാരിനുള്ളത്. റഷ്യൻ സൈന്യം ഉക്രൈയിൻ സേനയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതും ഉക്രൈയിനിൽ തന്നെ തീവ്രവാദികളായുള്ള പൗരന്മാരുടെ സാന്നിധ്യവുമാണ് സർക്കാർ നിലപാടിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്‌റ്റോണ്‍ഹെഞ്ച് ഇന്നും ലോകത്തിന് മുന്നിലെ ചോദ്യ ചിഹ്നമാണ്. എന്നാൽ ഈ കൽവൃത്തത്തിന്റെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ഗവേഷകർ. ഈ കൽവൃത്തം ഒരു കലണ്ടറായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവർ കണ്ടെത്തി. 10 ദിവസത്തെ ആഴ്ചകളും അധിക മാസങ്ങളും ഉൾപ്പെടുന്ന ട്രോപിക്കൽ സോളാർ കലണ്ടർ, പുരാതന ഈജിപ്തിൽ അക്കാലത്ത് ഉപയോഗിച്ചിരുന്നതിന് സമാനമാണ്. മറ്റ് സംസ്കാരങ്ങളുമായി ബ്രിട്ടനുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണിതെന്ന് ഗവേഷകർ പറഞ്ഞു. ആന്റിക്വിറ്റി ജേർണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

“ബിസി 3,000-ത്തിന് ശേഷം കിഴക്കൻ മെഡിറ്ററേനിയനിൽ ഇത്തരമൊരു സോളാർ കലണ്ടർ വികസിപ്പിച്ചെടുത്തു. ഏകദേശം 2,700-ഓടെ ഈജിപ്തിൽ സിവിൽ കലണ്ടറായി അംഗീകരിക്കപ്പെട്ടു. 2,600 ബിസിയിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു.” ബോൺമൗത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ തിമോത്തി ഡാർവിൽ പറഞ്ഞു. സാർസെൻ സർക്കിളിലെ 30 കല്ലുകളിൽ ഓരോന്നും ഒരു മാസത്തിലെ ഒരു ദിവസത്തെ പ്രതിനിധീകരിക്കുന്നു. അത് തന്നെ 10 ദിവസങ്ങൾ വീതം മൂന്ന് ആഴ്ചകളായി തിരിച്ചിരിക്കുന്നു.

സൂര്യന്റെ ചലനങ്ങള്‍ക്ക് അനുസൃതമായാണ് ഓരോ കല്ലിന്റെയും സ്ഥാനം. അതിനാല്‍ത്തന്നെ വാനനിരീക്ഷകരുടെ ഉള്‍പ്പെടെ പ്രധാന കേന്ദ്രമാണിവിടം. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ഇതിന് ഏകദേശം ബിസി 2000-3000 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ്. ഈ സ്മാരകം ആരു നിര്‍മിച്ചു, എന്തിനു നിര്‍മിച്ചു എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. ബ്രിട്ടീഷ് ജനതയുടെ സംസ്‌കാരത്തിന്റെ അഭിമാന അടയാളം കൂടിയാണിന്ന് സ്‌റ്റോണ്‍ഹെഞ്ച്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുടിന്റെ നിർദേശം കനത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. റഷ്യയ് ക്കെതിരെ നാറ്റോ പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നെന്ന് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പുടിൻ നിർദേശം നൽകിയെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയായ റഷ്യയുടെ ഈ തീരുമാനം ലോകരാജ്യങ്ങൾക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബുകൾ ഇപ്പോഴും ഒരു ദുസ്വപ്നമായി ലോകത്തെ വേട്ടയാടുന്നുണ്ട്.

ഒറ്റയടിക്ക് ഒരു പ്രദേശം മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ വിതയ്ക്കുന്ന ദുരിതം ദശാബ്ദങ്ങൾ കൊണ്ടുപോലും അവസാനിക്കുന്നതല്ല. റഷ്യയുടെ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്ക് അജ്ഞാതമാണ്. സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നപ്പോൾ 40,000ത്തിലേറ ആണവായുധങ്ങൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. ആണവോർജ്ജം ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയർ പവർ റിയാക്ടറുകൾ റഷ്യയിലുണ്ട്. സോവിയറ്റ് യൂണിയന്റെ വിഭജനത്തിന് പിന്നാലെ യുക്രെയിനും ആണവായുധങ്ങൾ ലഭിച്ചെങ്കിലും അത് റഷ്യയ്ക്ക് തിരികെ നൽകിയിരുന്നു.

റഷ്യയുടെ സർമത്, പോസിഡൺ ടോർപിഡോ, ബെൽഗൊറോഡ് അന്തർവാഹിനി, അവൻഗാർഡ് ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ തുടങ്ങിയ ആണവായുധങ്ങൾ വാർത്തകളിൽ ഇടംനേടിയിരുന്നു. 1,500 ലേറെ ആണവ പോർമുനകൾ ശത്രുരാജ്യങ്ങളെ ഉന്നംവച്ച് റഷ്യ വിന്യസിച്ചിട്ടുണ്ടെന്നാണ് ദ ബുള്ളറ്റിൻ ഓഫ് അറ്റോമിക് സയന്റിസ്‌റ്റ്‌സിന്റെ വിലയിരുത്തൽ.

അതേസമയം, റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും. ചർച്ചയ്ക്കുമുമ്പായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെടിനിർത്തലിന് ആവശ്യപ്പെട്ടു. ബെലറൂസ്-പോളണ്ട് അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടായിരുന്നില്ല. അതിനാൽ ഈ ചർച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. സമാധാന ചർച്ചകൾ ഊർജിതമായി പുരോഗമിക്കുമ്പോഴും യുക്രൈനിലെ നിരവധി നഗരങ്ങളിൽ റഷ്യൻ സേനയുടെ അക്രമം തുടരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : ഗ്ലാസ്‌ഗോ ഹീലിങ്ങ്ടൺ പെന്‍ലിയിൽ മലയാളിയുടെ വീട്ടിൽ വൻ മോഷണം. ചങ്ങനാശേരി സ്വദേശിയായ റോബേര്‍ട്ടിന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. കവർച്ചയിൽ എഴുപത് പവൻ സ്വർണം നഷ്ടമായെന്നാണ് വിവരം. ആളുകളില്ലാത്ത സമയത്ത് വീട്ടിൽ കയറിയ മോഷ്ടാക്കൾ പതിനഞ്ചു മിനിറ്റുകൊണ്ട് കവർച്ച പൂർത്തിയാക്കി. ടോയ് ലെറ്റില്‍ ഫ്ലഷ് ടാങ്കിലും സോഫയുടെ കുഷ്യന്‍ തുറന്നുമൊക്കെ മോഷ്ടാക്കൾ സ്വർണം തിരഞ്ഞു. തിരച്ചിലിൽ വീട് പൂർണമായും നശിച്ച നിലയിലാണ്.

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ വീടുകളിൽ ധാരാളം സ്വർണവും പണവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഷ്ടാക്കൾ ഇവരെ നോട്ടമിടുന്നത്. മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന മോഷണത്തെപ്പറ്റി മുൻപും മലയാളംയുകെ റിപ്പോർട്ട്‌ ചെയ്തിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ നടന്ന പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാന്‍ റോബര്‍ട്ടും കുടുംബവും പോയ സമയത്തായിരുന്നു മോഷണം. ആളുകൾ വീട് വീട്ടിറങ്ങാൻ മോഷ്ടാക്കൾ കാത്തിരിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ഗേറ്റ് ചാടിക്കടന്നു പിൻ വശത്തെ അടുക്കള ജനൽ തകർത്താണ് അവർ വീടിനുള്ളിൽ കയറിയത്. കുട്ടികളുടെ പണശേഖരം വരെ മോഷ്ടാക്കൾ കൈക്കലാക്കി. വൈകുന്നേരം ആറു മണിക്ക് ശേഷമാണ് കവർച്ച നടന്നത്. സംഘം മൂന്നാഴ്ചയായി പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സ്വര്‍ണം കൂടാതെ ലാപ് ടോപ്, ഫോണ്‍, കംപ്യുട്ടര്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്താണ് സംഘം മടങ്ങിയത്.

ഒരാഴ്ച മുൻപായിരുന്നു നാടിനെ നടുക്കിയ മോഷണം. ഗ്ലാസ്ഗോ പ്രാദേശിക മാധ്യമങ്ങൾ ഈ സംഭവം വലിയ വാർത്തയാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും മുക്തരായ ജനങ്ങൾ വീട് വീട്ടിറങ്ങാൻ തുടങ്ങിയതോടെ മോഷണങ്ങളും വർധിച്ചു. പ്രത്യേകിച്ച് മലയാളികളുടെ വീടുകളിൽ മോഷണം കൂടുകയാണ്. സ്വർണവും പണവും കൈക്കലാക്കാൻ പുതിയ മാർഗങ്ങൾ തേടുന്ന മോഷ്ടാക്കളുടെ എണ്ണവും കുറവല്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യു കെയിലെ ആദ്യ കൊമേർഷ്യൽ സ്പേസ് പോർട്ട് ഷെറ്റ്‌ലാൻഡിൽ നിർമ്മിക്കുന്നതിനുള്ള പ്ലാനിങ് അനുമതി ഷെറ്റ്‌ലാൻഡ് അയലൻഡ് കൗൺസിൽ നൽകിയിരിക്കുകയാണ്. അയലൻഡിലെ ലാംബ നെസ് പേനിൻസുലയിലാണ് 43 മില്യൺ പൗണ്ട് തുക ചെലവ് വരുന്ന ഈ സ്പേസ്പോർട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിക്കുള്ള പ്ലാനിങ് പെർമിഷൻ ഷെറ്റ്‌ലാൻഡ് അയലൻഡ് കൗൺസിൽ നൽകിയതോടെ അടുത്ത മാസം മുതൽ പണികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 3 റോക്കറ്റ് പാഡുകൾ ഉണ്ടാകുമെന്നാണ് നിലവിലെ പ്ലാനുകൾ വ്യക്തമാക്കുന്നത്. ഒരുവർഷം മുപ്പതോളം റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകുന്ന തരത്തിലാണ് കമ്പനി ഈ സ്പേസ് പോർട്ട് നിർമ്മിക്കുന്നത്. എന്നാൽ ഇതിനായി ആദ്യം തന്നെ യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. ഇതിനായി കുറച്ചധികം സമയം കമ്പനിക്ക് കാത്തിരിക്കേണ്ടതായി വരും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ബ്രിട്ടനെ ആഗോളതലത്തിൽ ഒരു ശാസ്ത്ര ശക്തിയായി വളർത്തുന്നതിൽ ഈ സ്പേസ്പോർട്ട്‌ നിർണായക പങ്കു വഹിക്കുമെന്ന് കമ്പനി സിഇഒ വ്യക്തമാക്കി. റോക്കറ്റ് ലോഞ്ച് പാഡുകളോടൊപ്പം തന്നെ, സാറ്റലൈറ്റ് ട്രാക്കിംഗ് സ്റ്റേഷൻ മുതലായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. നേരത്തെ ഹിസ്റ്റോറിക് എൻവിയോൺമെന്റ് സ്കോട്ട്‌ലൻഡ് തങ്ങളുടെ അതൃപ്തി ഈ പദ്ധതിയിലൂടെ പ്രകടിപ്പിച്ചിരുന്നെങ്കിലും, പിന്നീട് അനുകൂലിച്ചതോടെയാണ് പ്ലാനിങ് അനുമതി വേഗത്തിലായത്.


അമേരിക്കൻ എയറോസ്പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ യു കെ വിഭാഗവും ഈ പദ്ധതിയെ സന്തോഷത്തോടെ സ്വാഗതം ചെയ്തിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ ഒരു നീക്കമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തുടർച്ചയായ മരണത്തിൻറെ ഞെട്ടലിലാണ് യുകെ മലയാളികൾ. മാഞ്ചസ്റ്ററിന് സമീപം ലീയിൽ താമസിക്കുന്ന സനിൽ സൈമണാണ് കാൻസർ രോഗബാധിതനായി മരണത്തിന് കീഴടങ്ങിയത് .കേരളത്തിൽ കോട്ടയം കാരിത്താസ് ആണ് സ്വദേശം. സനിൽ രണ്ട് വർഷത്തോളമായി ക്യാൻസറിനുള്ള ചികിത്സയിലായിരുന്നു.

കേതനല്ലൂർ (ചാമക്കാല ) ചിറക്കര പറമ്പിൽ അനു ആണ് സനിലിൻ്റെ ഭാര്യ. സനിലിൻ്റെ മാതാപിതാക്കളായ ഉഴവൂർ വെട്ടിക്കാനാർ സൈമണും സിസിലിയും (കരിങ്കുന്നം വടക്കേക്കര കുടുംബം) ലീയിൽ തന്നെയാണ് താമസം. ഏക സഹോദരി സലോണി ജോസഫ് ബർമിംഗ്ഹാമിലാണ് താമസിക്കുന്നത്.

സനിൽ സൈമണിൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ മലയാളി കൂട്ടായ്മയിൽ നിന്ന് ഒരു മാലാഖ കൂടി വിടപറഞ്ഞു. പുത്തൻ കുളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61 ) ഫെബ്രുവരി 28 രാവിലെ 1 .40 ന് പോര്‍ട്‌സ്മൗത്തിൽ വച്ച് നിര്യാതയായി. ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വർഷമായി ഇവർ പോര്‍ട്‌സ്മൗത്തിലാണ് താമസിക്കുന്നത്. ജെസി ജോൺസൺ പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാരം പിന്നീട് . മകൾ: ചിന്നു അജോ കുത്തമറ്റത്തിൽ, മകൻ: കെവിൻ ജോൺസൺ, മരുമകൻ: അജോ കുത്തമറ്റത്തിൽ.

കേരളത്തിൽ കുമരകമാണ് സ്വദേശം. പരേതയായ ജെസി ജോൺസൺ സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്.   എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ബാബു പൂഴിക്കുന്നേലിൻെറ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: അന്നമ്മ മാത്യു, ലൂക്കോസ് തോമസ്, ടെസി ജിമ്മി , ടോം സാജൻ .

മേരി ജോൺസൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ആരോടും പരിഭവമില്ലാതെ ഒന്നിനെക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് പ്രിയ സഹോദരി വിട പറഞ്ഞതായി പ്രൊഫ. ബാബു പൂഴിക്കുന്നേൽ ജെസി ജോൺസനെ അനുസ്മരിച്ചു.

RECENT POSTS
Copyright © . All rights reserved