ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തന്റെ മകളുടെ യൂണിഫോം ബിൽ തന്നെ കണ്ണീരിലാഴ്ത്തിയതായി തുറന്നു പറഞ്ഞിരിക്കുകയാണ് രണ്ടു കുട്ടികളുടെ മാതാവ്. സപ്പോർട്ട് ഗ്രാന്റ് മതിയാവുന്നില്ലെന്നും അവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി . തന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് സെക്കന്ററി സ്കൂൾ കുട്ടികളുടെ യൂണിഫോമും മറ്റും താങ്ങാനാവുന്നതിനപ്പുറം ആണെന്ന് അവർ വ്യക്തമാക്കി. അതിനാൽ തന്നെ അടിയന്തരമായി കൂടുതൽ സഹായങ്ങൾ ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. അടുത്തിടെ രണ്ട് കുട്ടികൾക്ക് യൂണിഫോം വാങ്ങേണ്ട സാഹചര്യം വന്നുവെന്നും, പ്രൈമറി സ്കൂൾ കുട്ടിയുടെ യൂണിഫോം വില കൈകാര്യം ചെയ്യാനാവുന്നതായിരുന്നുവെന്നും, എന്നാൽ സെക്കന്ററി സ്കൂൾ കുട്ടിയുടെ യൂണിഫോം ബിൽ തന്നെ ബുദ്ധിമുട്ടിച്ചതായും അവർ വ്യക്തമാക്കി. ജീവിത ചിലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ, എല്ലാ ചിലവുകളും കൂടെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുകയില്ലെന്ന് അവർ തുറന്നു പറഞ്ഞു.

2021/22 വർഷത്തേക്കാൾ 20 ശതമാനം കൂടുതൽ യൂണിഫോം അലവൻസ് 2022/23 -ൽ വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് എജുക്കേഷൻ അതോറിറ്റി വക്താവ് അറിയിച്ചത്. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും, അതിനാൽ തന്നെ യൂണിഫോമും മറ്റും മിതമായ നിരക്കിൽ കുട്ടികൾക്ക് ലഭ്യമാക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർ കൂടുതൽ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.