ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യനിൽ പക്ഷിപനി സ്ഥിരീകരിച്ചു. ഡെവോണിൽ കഴിയുന്ന അലൻ ഗോസ്ലിങ്ങ് (79) ആണ് മാരകമായ എച്ച് 5 എൻ 1 പിടിപെട്ടു സെൽഫ് ഐസൊലേഷനിൽ കഴിയുന്നത്. അദ്ദേഹം വീട്ടിൽ വളർത്തിയ താറാവുകളിൽ നിന്നാണ് രോഗം പകർന്നത്. 160 മസ്‌കോവി താറാവുകളിൽ 20 എണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അവയെ കൊന്ന് സുരക്ഷിതമായി മറവു ചെയ്തു. മുൻ റെയിൽവേ ജീവനക്കാരനായിരുന്ന ഗോസ്ലിംഗ് ഇപ്പോൾ ആരോഗ്യവാനാണെന്നും സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രോഗം മറ്റാരിലേക്കും പടർന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
“എന്റെ ജീവനും ജീവിതവും ആയിരുന്നവർ. 20 വർഷത്തിലേറെയായി ഞാൻ അവരോടൊപ്പമാണ് കഴിഞ്ഞത്.” താറാവുകളെ കൊന്നതറിഞ്ഞ ഗോസ്ലിംഗ് കണ്ണീരോടെ പറഞ്ഞു. തന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന താറാവുകളെ കൊല്ലരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിരുന്നു. എന്നാൽ വൈറസ് ബാധിച്ച പക്ഷികളെ കൊല്ലുകയല്ലാതെ മറ്റ് മാർഗമില്ല. കോവിഡിന് പിന്നാലെ രാജ്യത്ത് പക്ഷിപനിയും പടർന്നു പിടിച്ചാൽ അത് വലിയ ആശങ്കയ്ക്ക് കാരണമാകും. എച്ച്5എൻ1 നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇതുവരെ 20 ലക്ഷം പക്ഷികളെ കൊന്നൊടുക്കിയതായി കരുതപ്പെടുന്നു. നിലവിൽ യൂറോപ്പിനെ തകർത്തുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ഭാഗമായാണ് ബ്രിട്ടനിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.
എന്താണ് പക്ഷിപനി? മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?
പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കിൽ എച്ച്5എൻ1. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് സ്രവങ്ങൾ വഴിയാണ് രോഗാണു പരക്കുന്നത്. അതുകൊണ്ട് തന്നെ പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴി രോഗം വേഗം തന്നെ പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പരക്കുന്നു. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴി രോഗാണു മനുഷ്യനിലേക്കും പ്രവേശിക്കാൻ സാധ്യതയുണ്ട്.
ഇത്തരത്തിൽ മനുഷ്യരിലേക്കും രോഗം പകരാൻ സാധ്യതയുള്ളതാണ് പക്ഷിപനിയെ അപകടകരമാക്കുന്നത്.രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. 1997 ല്‍ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് ആദ്യമായി മനുഷ്യനിലേക്കെത്തിയത്. പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ , ക്ഷീണം എന്നിവയാണ് പക്ഷിപനിയുടെ ലക്ഷണങ്ങൾ. ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാനും ഈ വൈറസുകൾ കാരണമാവാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ കോവിഡിൻെറ തേരോട്ടം തുടരുകയാണ്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഡിസംബർ 30 – ന് ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലധികമായത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. എന്നിരുന്നാലും ലഭ്യമായ കണക്കുകൾ പ്രകാരം കോവിഡിൻെറ മറ്റ് ജനിതക വക ഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒമിക്രോൺ അത്രമാത്രം ഗുരുതരമല്ലെന്നുള്ള വിലയിരുത്തലാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.
പക്ഷേ ഒമിക്രോണിൻെറ വ്യാപന ഭീഷണി കടുത്തതാകയാൽ കൂടുതൽ ആൾക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഡെൽറ്റ, ആൽഫ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ കേസുകളുടെ എണ്ണം ഉയരുന്നത് വളരെ വേഗത്തിലാണ്.
മറ്റ് വകഭേദങ്ങൾ പിടിപെട്ടതിന് ശേഷം രണ്ടു ദിവസത്തിലും രണ്ട് ആഴ്ചയ്ക്കും ശേഷവുമാണ് രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. പക്ഷേ ഒമിക്രോണിൻെറ ഇൻകുബേഷൻ കാലയളവ് രണ്ടു മുതൽ അഞ്ചു ദിവസം വരെയാണ്. വൈറസ് ബാധിച്ച രോഗിയിൽനിന്ന് അവർ ലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപ് തന്നെ മറ്റുള്ളവരിലേയ്ക്ക് വൈറസ് പടർന്നു പിടിക്കാൻ തുടങ്ങിയിരിക്കും. അതായത് രോഗി ഒറ്റപ്പെടലിന് വിധേയമാകുന്നതിനു മുൻപ് തന്നെ പലർക്കും രോഗംപകർന്ന് നൽകിയിരിക്കും . ക്ഷീണം, ശരീരവേദന തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് മുതലായവയാണ് ഒമിക്രോണിൻെറ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ലാറ്റെറൽ ഫ്ലോ ടെസ്റ്റ് നടത്തുകയും പോസിറ്റീവ് ആണെങ്കിൽ ഒറ്റപ്പെടൽ വിധേയമാകുകയും ചെയ്യണം .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്ത് ആദ്യമായി പൊതുജനത്തിന് പ്രതിരോധ കുത്തിവയ്പ്പ് നൽകി കോവിഡിനെ പിടിച്ചു കെട്ടുന്നതിൽ വൻ വിജയം നേടിയ രാജ്യമാണ് ബ്രിട്ടൻ . പക്ഷേ എന്നിട്ടും രാജ്യം ഇപ്പോൾ ഒമിക്രോൺ ഭീതിയിലാണ്. പ്രതിദിന രോഗവ്യാപനം രണ്ടുലക്ഷം കടന്നതിൻെറ ഞെട്ടലിലാണ് രാഷ്ട്രീയനേതൃത്വവും ആരോഗ്യ പ്രവർത്തകരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത വിമർശനങ്ങളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഭരണനേതൃത്വവും നേരിടുന്നത്.
മുന്നോട്ട് ഉള്ള നാളുകളിൽ രാജ്യത്തിൻറെ കോവിഡ് പ്രതിരോധത്തിൻെറ പദ്ധതികൾ എന്തൊക്കെയായിരിക്കണം എന്നതിൽ ആരോഗ്യ വിദഗ്ധരുടെ ഇടയിൽ തന്നെ ഏകാഭിപ്രായമില്ല . ഒമിക്രോണിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ വാക്സിൻ എടുക്കണമെന്ന് പ്രധാനമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഒമിക്രോണിനെ പ്രതിരോധിക്കാൻ ബൂസ്റ്റർ വാക്സിൻ എടുത്താൽ പോലും അടുത്തതായി വരുന്ന കോവിഡ് വകഭേദത്തെ നേരിടാൻ അത് ഫലപ്രദമാണോ എന്ന കാര്യത്തിൽ ആരോഗ്യവിദഗ്ധർക്കിടയിൽ കടുത്ത ആശങ്കയുണ്ട്.
ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തമായ തെളിവുകൾ ലഭിക്കുന്നത് വരെ നാലാമത്തെ ബൂസ്റ്റർ ഡോസ് പുറത്തെടുക്കാൻ പാടില്ലെന്ന് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി ചെയർമാൻ സർ ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകൾ എല്ലാ മുതിർന്നവരേയും ലക്ഷ്യം വയ്ക്കുന്നതിന് പകരം ആരോഗ്യപരമായി ദുർബലരായവരെ മാത്രം ഉൾക്കൊള്ളിക്കുന്നതാണ് ഉത്തമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ സുഗമമായി പ്രതിരോധകുത്തിവയ്പ്പുകൾ നൽകുന്നതിൽ യുകെ ഇതുവരെ 114 ദശലക്ഷം ഫൈസറിൻെറയും മോഡേണയുടെയും വാക്സിനുകൾക്കാണ് ഓർഡർ ചെയ്തിരിക്കുന്നത്. അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള കരുതൽശേഖരമായാണ് ഇവ ഓർഡർ ചെയ്തിരിക്കുന്നതെങ്കിലും ഇവ എങ്ങനെ ഉപയോഗിക്കപ്പെടണം എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണ ആയിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഡ്രൈവർമാരിൽ നിന്ന് ഇന്ധന റീട്ടെയിലർമാർ അമിത വില ഈടാക്കുന്നതായി പരാതി. ഡിസംബറിൽ ഡ്രൈവർമാരിൽ നിന്ന് റീട്ടെയിലർമാർ പ്രതിദിനം 5 മില്യൺ പൗണ്ട് അധികം ഈടാക്കിയതായി ആർഎസി മോട്ടോറിംഗ് സർവീസസ് ഓർഗനൈസേഷൻ പറഞ്ഞു. അൺലെഡ് പെട്രോൾ ലിറ്ററിന് 2 പെൻസ് കുറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ 12 പെൻസ് കുറയേണ്ടതായിരുന്നുവെന്ന് മോട്ടോർ ഓർഗനൈസേഷൻ പറഞ്ഞു. 6 പെൻസിന് പകരം ചില്ലറ വ്യാപാരികൾ പെട്രോളിൽ ലിറ്ററിന് ശരാശരി 16 പെൻസ് ലാഭമുണ്ടാക്കിയതായി ആർഎസി ആരോപിച്ചു. എന്നാൽ ആർഎസിയുടെ വാദം പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷൻ നിഷേധിച്ചു.
മുൻകാലങ്ങളിൽ, മൊത്തവില കുറയുമ്പോൾ ചില്ലറ വ്യാപാരികൾ ഇന്ധന വില കുറച്ചിരുന്നുവെന്ന് ആർഎസിയുടെ ഇന്ധന വക്താവ് സൈമൺ വില്യംസ് പറഞ്ഞു. എന്നാൽ, റീട്ടെയിൽ ഇന്ധന വിപണി അങ്ങേയറ്റം മത്സരാധിഷ്ഠിതമായി തുടരുകയാണെന്ന് പെട്രോൾ റീട്ടെയിലേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോർഡൻ ബാമർ വ്യക്തമാക്കി. ക്രിസ്മസ് സമയത്ത് ജനങ്ങളെ ആകർഷിക്കാൻ സൂപ്പർമാർക്കറ്റുകൾ കൃത്രിമമായി കുറഞ്ഞ ഇന്ധന വില ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ വർഷം വർദ്ധിച്ചിരുന്നു. ഇന്ധന വിലക്കയറ്റവും ഉണ്ടായി.
വിതരണം ഉൾപ്പെടെ മൊത്തവ്യാപാര വിപണിയിൽ ഒരു ലിറ്ററിന്റെ ശരാശരി വില ഡിസംബറിൽ 106 പെൻസ് ആയിരുന്നുവെന്ന് ആർഎസിയുടെ ഡേറ്റ വ്യക്തമാക്കുന്നു. പമ്പുകളിലെ വില സത്യസന്ധവും സുതാര്യവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയവുമാണെങ്കിൽ പണപ്പെരുപ്പം 1% വരെ കുറയുമെന്ന് ഫെയർഫ്യൂവൽ യുകെ എന്ന പ്രചാരണ ഗ്രൂപ്പിന്റെ സ്ഥാപകനായ ഹോവാർഡ് കോക്സ് അഭിപ്രായപ്പെട്ടു. ഒമിക്രോൺ ആശങ്കകൾ കാരണം ഡിസംബർ ആദ്യ വാരം എണ്ണ വില ബാരലിന് 10 ഡോളർ കുറഞ്ഞിരുന്നു. എന്നാൽ കുറഞ്ഞ ഇന്ധന വില പമ്പുകളിൽ പ്രതിഫലിച്ചിട്ടില്ലെന്ന് അന്നും ആർഎസി പരാതി ഉന്നയിച്ചിരുന്നു.
ക്രോയിഡോൺ/ ലണ്ടൻ: യുകെ NHS ആശുപത്രിയിൽ 19 വര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന നഴ്സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍. ആശുപത്രിയില്‍ ജോലിസമയത്ത് കഴുത്തില്‍ കുരിശുമാല ധരിച്ചു എന്ന കുറ്റത്തിന് നഴ്‌സിനെ പിരിച്ചുവിട്ട നടപടിയാണ് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ റദ്ദാക്കിയിരിക്കുന്നത്.. ക്രോയിഡോൺ യൂണിവേഴ്സിറ്റി ആശുപത്രിക്കെതിരെയാണ് (NHS) എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ വിധിയുണ്ടായിരിക്കുന്നത്.
2020 ജൂണിലാണ് മേരി ഒൻഹയെ ആശുപത്രിയിൽ നിന്നും പുറത്താക്കിയത്. രണ്ട് വർഷം നീണ്ടുനിന്ന മേലധികാരികളുടെ നിരന്തരമായ അപമാനകരവും ശത്രുതാപരവും ഭീഷണിപ്പെടുത്തുന്നതുമായ അന്തരീക്ഷം സൃഷ്‌ഠിച്ചതിന് ശേഷമാണ് മേരിക്കെതിരെ നടപടി ഉണ്ടായത് എന്നുള്ളതായിരുന്നു മേരിയുടെ വാദം. ജോലിയിൽ കുരിശുമാല ധരിക്കുന്നത് ഇൻഫെക്ഷന് കാരണമാകുമെന്നും, അതുകൊണ്ടാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ ട്രിബ്യുണലിൽ വാദിച്ചു.
ദിവസവും നാലുനേരം നിസ്‌കാരത്തിന് പോകുന്ന ഇസ്ലാമത വിശ്വാസികള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അതുപോലെ തന്നെ ഇസ്ലാമത വിശ്വാസികളായ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചു തീയേറ്ററിൽ എത്താറുണ്ടെന്നനും, ഹിന്ദുമത വിശ്വാസികളായവര്‍ കൈകളില്‍ ബ്രേസ്‌ലെറ്റ് ധരിച്ച് എത്താറുണ്ട് എന്നും എന്നെ വിലക്കിയതുപോലെ അവരെ ആരും വിലക്കുന്നില്ല എന്നും മേരി ഒനുഹ ചൂണ്ടിക്കാട്ടി.
19 വർഷമായി ഞാൻ ഇവിടെ ആശുപത്രിയിൽ ജോലിചെയ്യുന്നു. ഞാൻ തികഞ്ഞ ഒരു ക്രിസ്ത്യൻ വിശ്വാസിയും, കഴിഞ്ഞ 40 വർഷത്തോളമായി ഞാൻ ഈ കുരിശുമാല അണിയുന്നു. മറ്റുള്ളവർ അണിയുന്നത് വിലക്കാത്ത അധികൃതർ ചെയ്‌തത് എന്റെ വിശ്വാസത്തിൻമേൽ ഉള്ള കടന്നു കയറ്റമാണ്. മറ്റുള്ളവർ അവരവരുടെ വിശ്വാസത്തിനനുസരിച്ചു വരുമ്പോൾ ഇവർ ഒരു കുരിശുമാല ധരിക്കുന്നത് വിലക്കിയത് മനുഷ്യത്വരഹിതമെന്ന് ട്രൈബൂണൽ പറയുകയുണ്ടായി.
അനസ്തേഷ്യ കൊടുത്ത രോഗിയെ പരിചരിക്കുമ്പോൾ മാനേജർ പിടിച്ചുമാറ്റിയ സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഓപ്പറേഷൻ നടക്കാൻ പോകുന്ന രോഗിയുടെ ജീവനെക്കാളും മേരി ധരിച്ചിരിക്കുന്ന കുരിശുമാലയെ വലിയ ഒരു പ്രശ്‌നമായി കണ്ട് അവരെ അവിടെ നിന്നും മാറ്റിയത് സാമാന്യ ബുദ്ധി ഇല്ലാത്ത, വിവേചനപരമായ പ്രവർത്തി എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല. മേരിയെ വിവേചനത്തിന്റെ ഇരയാക്കുകയായിരുന്നു. ലഭിക്കേണ്ടിയിരുന്ന തുല്യ പരിഗണ അല്ലെങ്കിൽ പണിസ്ഥലത്തെ സമത്വവും ഇല്ലാതാക്കി എന്നും ട്രൈബൂണൽ കണ്ടെത്തി.
തീയറ്ററിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും അതുപോലെ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ഒരു നഴ്‌സിന്റെ മാലയില്‍ നിന്നും അണുബാധയുണ്ടാകുമെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതരുടെ പ്രവർത്തി വിശ്വസിക്കാനാവില്ലെന്ന് ട്രിബ്യുണല്‍ വിലയിരുത്തി. എന്തായാലും ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി ആരോഗ്യ പ്രവർത്തകർക്ക് ഇതൊരു അനുഗ്രഹമാകും.
വിധിയെത്തുടർന്ന് ആശുപത്രി അധികൃതര്‍ മേരി ഒനുഹയോട് ഖേദം പ്രകടിപ്പിക്കുകയും ഈ കാര്യം ഉയര്‍ന്നുവന്നതിനു ശേഷം തങ്ങളുടെ യൂണിഫോം നയത്തിലും ഡ്രസ്സ്‌കോഡിലും മാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങളിൽ കൊണ്ടുവന്ന ഇളവുകൾ യാത്രാ മേഖലയ്ക്ക് പുത്തനുണർവേകുന്നു. ഇംഗ്ലണ്ടിൽ പ്രവേശിക്കുമ്പോൾ നടത്തേണ്ടുന്ന കോവിഡ് പരിശോധന റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിദേശയാത്രയ്ക്ക് ശേഷം മടങ്ങിയെത്തുന്നവർ നെഗറ്റീവ് റിപ്പോർട്ട് ലഭിക്കുന്നതുവരെ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന നിയമവും ഉപേക്ഷിക്കുകയാണെന്ന് ബോറിസ് ജോൺസൻ എംപിമാരെ അറിയിച്ചു. ഇത് യാത്രാ മേഖലയ്ക്ക് കൂടുതൽ ഗുണം ചെയ്യും. ഇളവുകൾ കൊണ്ടുവന്നതിന് പിന്നാലെ ടിക്കറ്റ് ബുക്കിങ്ങിൽ വൻ കുതിച്ചുകയറ്റമുണ്ടായി. ഒമിക്രോൺ വകഭേദം രാജ്യത്താകെ പടർന്നു പിടിച്ചിരിക്കുകയാണെന്ന് ജോൺസൻ വെളിപ്പെടുത്തി.
“ഒമിക്രോൺ ആദ്യമായി കണ്ടെത്തിയപ്പോൾ സർക്കാർ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ വ്യാപനം തീവ്രമായിക്കഴിഞ്ഞു. കോവിഡ് പരിശോധനകള്‍ കൊണ്ട് വൈറസിന്റെ വ്യാപനത്തെ തടയുവാന്‍ കാര്യക്ഷമമായി കഴിയില്ല.” പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ യാത്ര കഴിഞ്ഞെത്തുന്നവര്‍, ഇംഗ്ലണ്ടിലെത്തി രണ്ടു ദിവസത്തിനകം ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റിന് വിധേയരാകണം. വെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഈ ഇളവുകൾ ലഭിക്കുക.
അധിക പരിശോധനകൾ യാത്രാ മേഖയിലെ ചിലവ് വർധിക്കാൻ കാരണമായിട്ടുണ്ട്. പിസിആർ പരിശോധന ഒഴിവാക്കുന്നതോടെ ഏകദേശം 300 പൗണ്ട് ലാഭമുണ്ടാകും. ബോറിസ് ജോൺസന്റെ പുതിയ തീരുമാനത്തെ യാത്രാ മേഖല ഒന്നടങ്കം സ്വാഗതം ചെയ്തു. ഈസിജെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ജോഹാൻ ലൻഡ്‌ഗ്രെൻ ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും സർക്കാർ ഇനിയും കൂടുതൽ ഇളവുകൾ നൽകേണ്ടതുണ്ടെന്ന് പറഞ്ഞു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഓസ്ട്രേലിയ :- പ്രമുഖ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. രാജ്യത്തേക്കുള്ള പ്രവേശനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിക്കുവാൻ താരത്തിന് കഴിയാത്തതാണ് വിസ റദ്ദാക്കാൻ കാരണമെന്ന് ഓസ്ട്രേലിയൻ ബോർഡർ ഏജൻസി വ്യക്തമാക്കി. മെൽബൺ എയർപോർട്ടിലെത്തിയ ജോക്കോവിച്ചിന്റെ നിരവധി മണിക്കൂറുകളുടെ കാത്തിരുപ്പിന് ശേഷമാണ് ബോർഡർ ഫോഴ്സ് അധികൃതർ വിസ റദ്ദാക്കിയ വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. ഇതിനുശേഷം ഇദ്ദേഹത്തെ ഗവൺമെന്റ് ഡിറ്റൻഷൻ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. വ്യാഴാഴ്ച ഇദ്ദേഹത്തെ തിരിച്ചയയ്ക്കും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയ വിവരം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും സോഷ്യൽ മീഡിയയിൽ അറിയിച്ചു. അടുത്തതായി വരുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ എത്തിയ താരത്തെ വാക്സിൻ എടുക്കാത്തത് മൂലമാണ് നിയന്ത്രിച്ചത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
രാജ്യത്തിന്റെ നിയമങ്ങൾ ആർക്കുവേണ്ടിയും ഒഴിവാക്കാനാവില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ പുതിയ വിസയ്ക്ക് ജോക്കോവിച്ചിന് അപേക്ഷിക്കാം എന്നാണ് നിലവിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി മാത്രമാണ് ഓസ്ട്രേലിയൻ അധികൃതർ വാക്സിനേഷൻ എടുക്കുന്നത് ഒഴിവാക്കുന്നത്. ഇതിനായി വിസ ആപ്ലിക്കേഷൻ സമയത്ത് പ്രത്യേകമായി രേഖപ്പെടുത്തണമെങ്കിലും ജോക്കോവിച്ച് ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും നൽകിയില്ല എന്നതാണ് വിസ റദ്ദാക്കാൻ കാരണം. രാജ്യത്തെ നിയമങ്ങൾ ശക്തമാണെന്നും അതുപോലെയാണ് ജോക്കോവിച്ചിനെതിരെ ഇത്തരമൊരു നടപടിയെന്നും ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.
എന്നാൽ ജോക്കോവിച്ചിനെതിരെയുള്ള ഈ നടപടി അദ്ദേഹത്തിന്റെ മാതൃരാജ്യമായ സെർബിയയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴി തെളിയിച്ചിട്ടുണ്ട്. സെർബിയൻ പ്രസിഡന്റും ജോക്കോവിച്ചിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ 90% ജനങ്ങളും വാക്സിൻ ലഭിച്ചവരാണ്. പണമുള്ളവർക്ക് നിയമങ്ങൾ വളച്ചൊടിക്കാമെന്നും, സാധാരണക്കാർക്ക് മാത്രമാണ് കോവിഡ് നിയമങ്ങൾ ബാധകമെന്നുമുള്ള ആരോപണങ്ങൾ ഓസ്ട്രേലിയൻ ഗവൺമെന്റിനെതിരെ ജനങ്ങൾ ഉയർത്തിയിരുന്നു. ഇതേതുടർന്നാണ് പ്രമുഖ ടെന്നിസ് താരത്തിനെതിരെയുള്ള ഇത്തരമൊരു നടപടി. മെൽബണിൽ ജനുവരി 17 നാണ് ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. മുൻപ് 9 പ്രാവശ്യം ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്യാൻസർ കണ്ടെത്താനുള്ള പുതിയ മാർഗവുമായി ഓക്‌സ്‌ഫോർഡ് സർവകലാശാല. രോഗമുണ്ടോ എന്നും അത് മറ്റവയവങ്ങളിലേക്ക് പടർന്നിട്ടുണ്ടോ എന്നും ഒരേസമയം തിരിച്ചറിയുന്ന ലളിതമായ രക്തപരിശോധന ആണിത്. രോഗിയുടെ രക്തത്തിലെ മെറ്റബോളിറ്റ്സ് എന്ന രാസവസ്തുക്കൾ അളക്കുന്നതിലൂടെയാണ് ഈ പ്രവർത്തനം നടക്കുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ പരിശോധനയിൽ രക്തത്തിലെ മെറ്റബോളിറ്റ്സ് അളക്കാൻ റേഡിയോ തരംഗങ്ങളും മാഗ്‌നറ്റിക് ഫീൽഡും ഉപയോഗിക്കുന്നു.
ഈ പരിശോധനയിലൂടെ, പ്രത്യേക രോഗ ലക്ഷണങ്ങളില്ലാത്തവരിൽ പോലും ക്യാൻസറിന്റെ സാന്നിധ്യമുണ്ടെങ്കിൽ അത് തിരിച്ചറിയാൻ കഴിയുമെന്ന് സംഘം പറഞ്ഞു. വേഗമേറിയതും ചെലവുകുറഞ്ഞതുമായ പരിശോധന ആയതിനാൽ നേരത്തെയുള്ള ക്യാൻസർ രോഗനിർണ്ണയത്തിനുള്ള തടസ്സങ്ങളെ മറികടക്കാനും സാധിക്കും.
നേരത്തെയുള്ള രോഗനിർണയത്തിന് ഇത് സഹായകമാകുമെന്നും ഒട്ടേറെ രോഗികൾക്ക് ഇത് ഗുണം ചെയ്യുമെന്നും ഓക്സ്ഫോർഡ് സർവകലാശാലയിലെ ലീഡ് പേപ്പർ റൈറ്ററും ഓങ്കോളജിസ്റ്റുമായ ജെയിംസ് ലാർക്കിൻ പറഞ്ഞു. 300 രോഗികളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകൾ വിശകലനം ചെയ്തതിൽ നിന്നാണ് പരിശോധന ഫലപ്രദമാണെന്ന് കണ്ടെത്തിയത്. മെറ്റാസ്റ്റാറ്റിക് ക്യാൻസറിനെ 94 ശതമാനം കൃത്യതയോടെ തിരിച്ചറിയാൻ പരിശോധനയ്ക്ക് കഴിഞ്ഞു. ഇതുകൂടാതെ വേഗത്തിലുള്ള ക്യാൻസർ രോഗനിർണ്ണയത്തെ പിന്തുണയ്ക്കുന്നതിനായി റാപ്പിഡ് ഡയഗ്നോസ്റ്റിക് സെന്ററുകൾ രാജ്യത്തുടനീളം സ്ഥാപിക്കാൻ എൻ എച്ച് എസ് ഒരുങ്ങുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതർക്കുള്ള പിസിആർ ടെസ്റ്റുകൾ ഒഴിവാക്കാൻ തീരുമാനമായി. ഇംഗ്ലണ്ടിൽ ജനുവരി 11 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വെയിൽസിലും സ്‌കോട്ട്‌ലൻഡിലും ഈ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും. നോർത്തേൺ അയർലണ്ടും സമാന നിയമം പിന്തുടരും. നിലവിൽ, ലാറ്ററൽ ഫ്ലോ ടെസ്റ്റിലൂടെ കോവിഡ് പോസിറ്റീവ് ആകുന്നവർ ഫലം സ്ഥിരീകരിക്കാനായി ഒരു ഫോളോ-അപ്പ് പിസിആർ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്നാൽ ഈ നയത്തിൽ മാറ്റം വരുത്താൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സമ്മതം അറിയിച്ചു. ഇനി രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആകുന്നവർ ഫോളോ-അപ്പ് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ല. എന്നാൽ ഇവർ ലാറ്ററൽ ഫ്ലോ ടെസ്‌റ്റിൽ പോസിറ്റീവ് ആയ തീയതി മുതൽ തുടർന്നുള്ള ഏഴു ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണം.
പിസിആർ ടെസ്റ്റിന്റെ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഈ മാറ്റം എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമാണ്. കോവിഡ് ലക്ഷണങ്ങളുള്ള ആളുകളോട് അവരുടെ ലാറ്ററൽ ഫ്ലോ ഫലം പരിഗണിക്കാതെ തന്നെ പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. ഇന്ന് പ്രഖ്യാപിച്ച മാറ്റം താത്കാലികമാണ്. ഒമിക്രോൺ വ്യാപനം കുറയുമ്പോൾ പിസിആർ പരിശോധനകൾ തിരികെ കൊണ്ടുവരും. വ്യാപനം ഏകദേശം ഒരു ശതമാനമോ അതിൽ താഴെയോ എത്തുമ്പോൾ പിസിആർ പരിശോധന തിരികെ കൊണ്ടുവരും. നിലവിൽ വ്യാപന തോത് നാല് ശതമാനത്തിന് മുകളിലാണ്. ഒമിക്രോണ്‍ വ്യാപകമായതോടെ ഇനി കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന നിലയിലേക്ക് ബ്രിട്ടന്‍ എത്തുകയാണ്. മാത്രമല്ല ഒമിക്രോൺ മാരകമായ വകഭേദം അല്ലെന്നും തെളിഞ്ഞിട്ടുണ്ട്.
അതിനാൽ, യുകെയിലേക്ക് മടങ്ങുന്ന യാത്രക്കാർ ഇനി പുറപ്പെടുന്നതിന് മുൻപ് പരിശോധന നടത്തേണ്ടെന്ന പ്രഖ്യാപനവും സർക്കാരിൽ നിന്ന് ഉണ്ടായേക്കും. ഇംഗ്ലണ്ടിലേക്ക് മടക്കയാത്ര നടത്തുമ്പോൾ ആവശ്യമായിരുന്ന പ്രീ-ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റ് ഈയാഴ്ച റദ്ദാക്കും. പ്ലാൻ ബി നടപടികളുടെ ഭാഗമായിരുന്ന യാത്രാ നിബന്ധന ഈയാഴ്ച മന്ത്രിമാർ പുനഃപരിശോധിച്ച ശേഷമാകും മാറ്റം വരുത്തുക. നാട്ടിൽ നിന്ന് മടങ്ങുന്ന മലയാളികൾ അടക്കമുള്ളവർക്ക് പുതിയ മാറ്റം വലിയ ആശ്വാസമാകും. കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിക്കഴിഞ്ഞതിനാൽ പ്രീ-ഡിപ്പാർച്ചർ ടെസ്റ്റും പിസിആർ ടെസ്റ്റും ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കൂടുതൽ നിയന്ത്രണങ്ങൾ ഇല്ലാതെ തന്നെ ഒമിക്രോൺ വ്യാപനം തടയാനാകുമെന്നു പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇനിയൊരു അടച്ചിടൽ ഉണ്ടാകില്ലെന്ന പ്രതീക്ഷ പ്രധാനമന്ത്രി നൽകിയത്. ബിസിനസ് മേഖലകൾക്കെല്ലാം തന്നെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൂടുതൽ ഊർജ്ജം നൽകുന്നതാണ്. ഇതോടൊപ്പംതന്നെ ഫുഡ് പ്രോസസ്സിങ്, ഗതാഗതം, ബോർഡർ കണ്ട്രോൾ തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരത്തോളം ക്രിട്ടിക്കൽ ജീവനക്കാരെ ദിവസവും ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിലുള്ള പ്ലാൻ ബി നിയന്ത്രണങ്ങൾ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനായി മന്ത്രിമാരുടെ യോഗം ഉടൻ തന്നെ നടത്താനും തീരുമാനമായിട്ടുണ്ട്.
ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ യു കെയിൽ ദിവസേന രണ്ടു ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതു ജാഗ്രത പാലിക്കേണ്ട സമയം ആണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. എന്നാൽ മറ്റ് വേരിയന്റുകളെക്കാൾ രൂക്ഷത കുറഞ്ഞതാണ് ഒമിക്രോൺ എന്നുള്ളതും, ബൂസ്റ്റർ ഡോസുകൾ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു എന്നുള്ളതു കൊണ്ടുമാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്കൂളുകളും ബിസിനസ് മേഖലകളും അടച്ചിടാതെ തന്നെ ഈ വ്യാപനം തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വൈറസിനോടൊപ്പം ജീവിക്കാനാണ് ഇനി നാം ശ്രമിക്കേണ്ടത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വരുന്ന ആഴ്ചകൾ കൂടുതൽ പ്രതിസന്ധികൾ നിറഞ്ഞതായിരിക്കും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് ഡേറ്റാ നിരീക്ഷിക്കുന്നത് ഗവൺമെന്റ് തുടരുമെന്നും, ആവശ്യമായ ഘട്ടങ്ങളിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.