ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രാജ്യത്തെമ്പാടും നടന്ന ഫാമിലി ഡോക്ടർമാരുടെ സർവ്വേയിൽ, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 19000 ത്തോളം ജനറൽ പ്രാക്ടീഷണറുമാർ ഇല്ലാതാകുമെന്ന് വ്യക്തമായിരിക്കുകയാണ്. സർവ്വേ നടത്തിയതിൽ 42 ശതമാനം പേർ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സേവനം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു 10% പേർ അടുത്തവർഷം തന്നെയും, 19 ശതമാനം പേർ അടുത്ത രണ്ടു വർഷത്തിനുള്ളിലും ജോലി അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി ജനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സമയകൂടുതൽ , ജോലിഭാരം, അമിത സ്ട്രസ്സ്, ജോലിയിലുള്ള സന്തോഷമില്ലായ്മ എന്നിവയെല്ലാം തന്നെയാണ് വിട്ടുപോകാനുള്ള കാരണങ്ങളായി 60 ശതമാനത്തോളം പേർ വ്യക്തമാക്കിയത്. എൻ എച്ച് എസിലും നിരവധി പേർ മുൻകൂട്ടി റിട്ടയർമെന്റ് എടുത്തതോടെ അവിടെയും ജനറൽ പ്രാക്ടീഷണറുമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ട്രെയിനി ഡോക്ടർമാരുടെ എണ്ണം ഈ കുറവിനെ നികത്തുവാൻ തികയുന്നില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ രോഗികൾക്ക് നീണ്ട മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം മാത്രമാണ് ഒരു ജനറൽ പ്രാക്ടീഷണറെ നിലവിലെ സാഹചര്യത്തിൽ കാണുവാൻ സാധിക്കുക.

അമിത ജോലിഭാരം ആണ് ഭൂരിഭാഗം ഡോക്ടർമാരും പരാതിയായി പറയുന്നത്. രോഗികളെ ശരിയായ രീതിയിൽ പരിശോധിക്കാനുള്ള സമയം പോലും ലഭിക്കുന്നില്ല എന്ന് 68 ശതമാനം പേർ വ്യക്തമാക്കി. നിലവിൽ ബ്രിട്ടണിലെ സാഹചര്യം മോശമാണെന്നും രോഗികൾക്ക് രോഗനിർണ്ണയം പോലും നടത്തുവാൻ സാധിക്കുന്നില്ലെന്നും ഷാഡോ ഹെൽത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.