ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : മരിയുപോളിലെ ആക്രമണത്തിനിടെ റഷ്യൻ സൈന്യം തടവിലാക്കിയ ബ്രിട്ടീഷ് സൈനികന്റെ മോചനം കാത്ത് കുടുംബം. മുൻ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായ ഷോൺ പിന്നർ (48) ആണ് പിടിയിലായത്. ഇദ്ദേഹത്തെയും മറ്റൊരു ബ്രിട്ടീഷുകാരനെയും കഴിഞ്ഞ ദിവസം റഷ്യൻ സ്റ്റേറ്റ് ടിവിയിൽ പ്രദർശിപ്പിച്ചിരുന്നു. യുക്രൈൻ സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവന്ന വ്യക്തിയാണ് ഷോൺ എന്ന് റിപ്പോർട്ടുകൾ പറയുന്നു. താൻ ബ്രിട്ടീഷ് പൗരനാണെന്നും മരിയുപോളിൽ വെച്ച് തടവുകാരനാക്കപ്പെട്ടെന്നും ഷോൺ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസണെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇരുവരും സംസാരിച്ചത്.

തടവുകാരോട് മാനുഷികമായി പെരുമാറണമെന്ന് വിദേശകാര്യ ഓഫീസ് ആവശ്യപ്പെട്ടു. ഈ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഷോണിന്റെ കുടുംബം പറഞ്ഞു. 36-ാം ബ്രിഗേഡിന്റെ ഭാഗമായിരുന്ന താൻ മരിയുപോളിൽ അഞ്ചാഴ്ചയിലേറെ യുദ്ധം ചെയ്തുവെന്നും ഇപ്പോൾ ഡോണ്ട്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലാണെന്നും പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി യുക്രൈനിൽ താമസിക്കുന്ന വ്യക്തിയാണ് ഷോൺ.
നേരത്തെ, എയ്ഡൻ അസ്‌ളീൻ (28) എന്ന ബ്രിട്ടീഷ് പൗരനെ യുദ്ധതടവുകാരനായി റഷ്യ പിടികൂടിയിരുന്നു. രണ്ട് ബ്രിട്ടീഷ് പൗരന്മാരെ തടവിൽ വച്ചിരിക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ചുവെന്നും ഇരുവരുടെയും കുടുംബങ്ങളെ ബന്ധപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിനിടെ, മരിയുപോൾ പിടിക്കാൻ റഷ്യ ആക്രമണം ശക്തമാക്കി. പ്രധാനപ്പെട്ട മേഖലകളെല്ലാം നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ പോരാട്ടം തുടരുകയാണെന്നും കീഴടങ്ങില്ലെന്നും യുക്രൈൻ പ്രധാനമന്ത്രി ഡെന്നിസ് ഷ്മിഹാൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തൻെറ ഈസ്റ്റർ സന്ദേശത്തിൻെറ ഒരു ഭാഗം യുക്രേനിയൻ ഭാഷയിൽ നൽകിയ ബോറിസ് ജോൺസൺ തിന്മയുടെ മേൽ നന്മയുടെ വിജയത്തെക്കുറിച്ച് സംസാരിച്ചു. ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ അധിനിവേശത്തിൽ നാശനഷ്ടമുണ്ടായവരെ പ്രധാനമന്ത്രി തൻെറ സന്ദേശത്തിൽ പ്രത്യേകമായി പരാമർശിച്ചു. അന്ധകാരത്തിനപ്പുറം വെളിച്ചമുണ്ടെന്നും കഷ്ടപ്പാടുകൾക്കപ്പുറം വീണ്ടെടുപ്പ് ഉണ്ടെന്നും നമ്മോട് പറയുന്ന ഈ ഈസ്റ്റർ വേളയിൽ ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും ഈസ്റ്റർ ആശംസകൾ നേരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൂടാതെ യുക്രേനിയൻ ഭാഷയിൽ “കർത്താവിൽ ആശ്രയിക്കുന്നവരെ നിങ്ങളുടെ ഹൃദയത്തിൽ ധൈര്യവും ശക്തിയും ഉണ്ടാകുമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.”

കാന്റർബറിയിലെ ആർച്ച് ബിഷപ്പും ഈസ്റ്റർ പ്രസംഗത്തിൽ ഉക്രെയ്നിലെ യുദ്ധം പരാമർശിച്ചിരുന്നു. യുദ്ധത്തിൻറെ ആരവങ്ങളും ഭീകരതയുടെ ദയനീയമായ യാഥാർത്ഥ്യങ്ങളും ഉക്രേനിയക്കാരെ ഉണർത്തിയിരിക്കുന്നു എന്നും ജസ്റ്റിൻ വെൽബി പറഞ്ഞു. ഇത് റഷ്യൻ വെടിനിർത്തലിന്റെയും പിൻവലിക്കലിന്റെയും ചർച്ചകളോടുള്ള പ്രതിബദ്ധതയുടെയും സമയമാകട്ടെ. സമാധാനത്തിൻെറ വഴികൾ പുനഃസ്ഥാപിക്കാനുള്ള സമയമാണിതെന്നും യുദ്ധത്തിന്റെ അന്ധകാരം അകലട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അഭയം തേടുന്നവരെ റുവാണ്ടയിലേക്ക് തിരിച്ചയക്കാനുള്ള യുകെ സർക്കാരിൻറെ നിലപാടിനെയും വെൽബി തൻെറ സന്ദേശത്തിൽ വിമർശിച്ചു. ബോറിസ് ജോൺസന്റെ ഭരണം നമ്മുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് നമ്മെ അകറ്റുന്നു എന്നും സർക്കാരിൻെറ ഈ പദ്ധതി ദൈവത്തിൻറെ വിധിയ്ക്ക് എതിരാണെന്നും മിസ്റ്റർ വെൽബി കുറ്റപ്പെടുത്തി. ക്രിസ്ത്യൻ മൂല്യങ്ങളിൽ രൂപപ്പെട്ട ഒരു രാജ്യം എന്ന നിലയിൽ നമ്മുടെ ദേശീയ ഉത്തരവാദിത്ത ഭാരം വഹിക്കാൻ ഈ നിലപാടിനു കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടുംബവുമായി ഈസ്റ്റർ ആഘോഷിക്കാനായി പിക്‌നിക്കിൽ പോയ പെൺകുട്ടിയെ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർമിംഗ്ഹാമിലുള്ള തന്റെ വീടിനരികിൽ പിക്നിക്കിനു നിൽക്കുമ്പോൾ കുട്ടി പാമ്പിനെ കണ്ട് അതിനു നേരെ കൈനീട്ടുകയായിരുന്നു. ഇതേ തുടർന്ന് കടിക്കുകയായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടർന്ന് കുട്ടിയുടെ കൈ വീർക്കാൻ തുടങ്ങിയിരുന്നു അതിനാൽ കൂടുതൽ അപകടങ്ങൾ തടയാൻ വേണ്ടി രണ്ട് ഐവി ആൻറിവെനം സെറം ഡോക്ടർമാർ കുട്ടിക്ക് നൽകിയിട്ടുണ്ട്.

ദേശീയ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മിഡ്‌ലാൻഡ്‌സിലെ പ്രശസ്തമായ കിൻവറിലാണ് കുടുംബം ഈസ്റ്റർ ആഘോഷത്തിനായി എത്തിയത്. പാർട്ടിയിൽ ഉണ്ടായിരുന്ന ഒരാൾ പ്രദേശത്തെ പാമ്പിൻെറ സാന്നിധ്യത്തെക്കുറിച്ച് കുടുംബത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കുട്ടിക്ക് ജന്തുക്കളെ ഇഷ്ടമുള്ളതിനാൽ പാമ്പിനെ തിരയുകയായിരുന്നു.

പാമ്പു കടിയേറ്റ കുട്ടിയുടെ അലർച്ച കേട്ട പിതാവ് പ്രഥമശുശ്രൂഷകൾ ഉടനെതന്നെ നൽകിയെങ്കിലും കയ്യിൽ വേദന അനുഭവപ്പെടുകയും കൈ വീർക്കാൻ തുടങ്ങുകയും ചെയ്‌തതിനാൽ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ കുട്ടിയുടെ കൈ മുഴുവനായി വീർത്ത് തുടങ്ങിയിരുന്നു. ഈ സമയമത്രയും കുട്ടി ധീരയായി പെരുമാറിയെന്നും ആൻറി-വെനം സെറത്തിന്റെ ഇൻട്രാവണസ് ഇൻഫ്യൂഷൻ ലഭിക്കുന്നതുവരെ അവൾ നല്ല മാനസികാവസ്ഥയിലായിരുന്നുവെന്നും പിതാവ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സമാനതകളില്ലാത്ത ഒരു വഞ്ചനയുടെ കഥ പ്രവാസി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. യുഎസിൽ നേഴ്സായ ഭാര്യ രാപകലില്ലാതെ ജോലി ചെയ്ത് സമ്പാദിച്ച പണം ഭർത്താവും കാമുകിയും കൂടിയാണ് തട്ടിയെടുത്തത്. ദമ്പതികളുടെ ജോയിൻറ് അക്കൗണ്ടിൽ നിന്നുള്ള 1.2 കോടി രൂപയാണ് ഭാര്യ അറിയാതെ കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. സംഭവത്തിൽ കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസും (52), കാമുകി കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്കയും (30) അറസ്റ്റിലായി.
സിജുവിന്റെ ഭാര്യ വർഷങ്ങളായി യുഎസിൽ നേഴ്സായി ജോലി ചെയ്യുകയാണ് . ഈ രീതിയിൽ സമ്പാദിച്ച പണമാണ് സിജുവും പ്രിയങ്കയും കൂടി തട്ടിയെടുത്തത്. ഭാര്യയുടെയും ഭർത്താവിൻെറയും പേരിലുള്ള ജോയിൻറ് അക്കൗണ്ടിൽ നിന്ന് 1,20,45,000 രൂപയാണ് സിജു പ്രിയങ്കയുടെ കായംകുളത്തുള്ള ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയത്.
കേസ് രജിസ്റ്റർ ചെയ്തതോടെ ഇവർ നേപ്പാളിലേയ്ക്ക് മുങ്ങിയിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിന് തുടർന്ന് കഴിഞ്ഞ ദിവസം രണ്ടു പേരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഈസ്റ്റർ സന്ദേശത്തിൽ, ബ്രിട്ടീഷ് സർക്കാരിന്റെ റുവാണ്ട പദ്ധതിയെ അപലപിച്ച് കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. ഇത്തരം പദ്ധതികൾ ദൈവ സ്വഭാവത്തിന് എതിരാണെന്ന് പറഞ്ഞ അദ്ദേഹം, ഈസ്റ്റർ അനുതാപത്തിനും നവീകരണത്തിനുമുള്ള അവസരമാണെന്ന് ഓർമിപ്പിച്ചു. റഷ്യ – യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തലിന് അദ്ദേഹം ആഹ്വാനം ചെയ്തു. ഒപ്പം ജീവിതച്ചെലവ് പ്രതിസന്ധിയിൽ മല്ലിടുന്ന കുടുംബങ്ങളെക്കുറിച്ചും കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവരെക്കുറിച്ചുമുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

“ഇത് സമാധാനം പുനഃസ്ഥാപിക്കാനുള്ള സമയമാണ്. യുദ്ധത്തിന്റെ അന്ധകാരം നീങ്ങിപോകണം.” ആർച്ച് ബിഷപ്പ് പറഞ്ഞു. അഭയം തേടിയെത്തുന്നവരെ മറ്റൊരു രാജ്യത്തേക്ക് അയക്കുന്ന നടപടിയെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഈ പദ്ധതി നിരാശാജനകമായ ഒന്നാണെന്നു യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെലും അഭിപ്രായപ്പെട്ടു.

ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാന്‍ഡയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ പദ്ധതി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമെന്ന് യുഎൻ അഭയാർത്ഥി ഏജൻസി വ്യക്തമാക്കിയിരുന്നു. £120 മില്യൺ പൈലറ്റ് സ്കീമിന് കീഴിൽ, ജനുവരി 1 മുതൽ യുകെയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്ന ആളുകളെ റുവാണ്ടയിലേക്ക് അയക്കും. ഇതിലൂടെ, ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറയും എന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ, 160-ലധികം ചാരിറ്റികളും പ്രചാരണ ഗ്രൂപ്പുകളും പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഫാ. ഹാപ്പി ജേക്കബ്
വി. ലൂക്കോസ് 24: 5 നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റിരിക്കുന്നു. കഴിഞ്ഞദിവസങ്ങളിൽ ഗോഗുൽത്തായിൽ നിന്നും ശവക്കല്ലറയിലേക്കും ഇന്ന് ആ അവസ്ഥയിൽ നിന്ന് മഹത്വത്തിലേക്കും അവൻ കടന്നിരിക്കുന്നു. കർത്താവ് എഴുന്നേറ്റിരിക്കുന്നു . നിശ്ചയമായും അവൻ ഉയിർത്തെഴുന്നേറ്റു . ഇതാകട്ടെ നമ്മുടെ ചിന്തയും സംസാരവും . ഇപ്പോൾ മരിച്ചവനായല്ല ; ജീവനുള്ളവനായിട്ടത്രേ അവൻ നമുക്കുള്ളത്. ഇത് അത്ഭുതമാണ്, മഹത്വമാണ്, ഉൾക്കൊള്ളുവാൻ പ്രയാസവുമാണ്. മരണം അന്ത്യമല്ല എന്ന് നമ്മുടെ കർത്താവ് നമുക്ക് കാണിച്ചു തന്നു .
സുഗന്ധം പൂശുവാൻ കല്ലറയ്ക്ക് പോയവർ കല്ല് മാറ്റപ്പെട്ടതും അവൻ അവിടെ ഇല്ല എന്നും വ്യക്തമാക്കുന്നു. ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു എന്ന് ഇക്കാലത്ത് തന്നെ പഠിപ്പിച്ചു.
ഇന്നും നാം അവനെ കല്ലറയിൽ മരിച്ചവരുടെ ഇടയിൽ ആണ് എന്ന് കരുതുന്നവരാണ്. എന്നാൽ ജീവനുള്ളവനായി ജീവൻ നൽകുന്നവനായി അവൻ കൂടെ ഉണ്ട് . അവൻ പുനരുത്ഥാനം ചെയ്തതുപോലെ പാപത്തിന്റെ ദാസ്യത്തിൽ നിന്ന് മോചനം നൽകി , ജീവൻ അല്ല നിത്യ ജീവൻ നൽകി നമ്മെ അനുഗ്രഹിച്ചു.
ഈ ദാനം പ്രകാശം, സത്യം , നീതി, ജീവൻ , സമാധാനം, സ്നേഹം ഇവയെല്ലാം പകർന്നു നൽകുന്ന ദിനം ആണ് . ഈ ഗുണങ്ങൾ എല്ലാം ദൈവത്തിൻറെ പര്യായങ്ങൾ ആണ് . ഇവയെല്ലാം ദൈവത്തിന് മാത്രം അവകാശപ്പെട്ടതുമാണ്. ഉയിർപ്പ് മൂലം നമ്മെയും ഇതിനെ അവകാശപ്പെടുത്തി. ഉയിർപ്പിന്റെ സന്ദേശമായിരിക്കണം നമ്മുടെ ജീവിതം . സകല തിന്മകളെയും അതിജീവിച്ച് ക്രൈസ്തവ ദർശനങ്ങൾ പകരുവാൻ ഉയിർപ്പെട്ടവനായ ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നു.
ഉയിർപ്പ് സത്യവും രൂപാന്തരവുമാണ് എന്ന് നാം ലോകത്തിന് കാട്ടിക്കൊടുക്കണം .എന്ത് കൊണ്ട് ഇന്ന് ഇക്കാലത്തും ഈ ചിന്ത ആവശ്യമായിരിക്കുന്നു. ഒന്നുകിൽ നമ്മിൽ പലരും ഈ സത്യം അറിഞ്ഞ് കാണില്ല . അല്ലെങ്കിൽ നമ്മിൽ പലരും ഇത് വിശ്വസിച്ചിട്ടില്ല. ഇതുവരേയും കർത്താവിൻറെ ഉയിർപ്പ് കാലങ്ങളെ വിഭാഗിച്ചു. ചിതറിപ്പോയവരെ കൂട്ടി വരുത്തി. ജീവിതാന്ധകാരത്തെ നീക്കി. ജാതികളും , ജനതകളും , പ്രകൃതിയും ഇത് ഉൾക്കൊണ്ടു . എങ്കിലും അവനെ പിൻപറ്റുന്നവർ എന്ന് അവകാശപ്പെടുന്ന നാം ഇന്നും അവനെ അന്വേഷിക്കുന്നത് മരിച്ചവനായി കല്ലറയിൽ ഉള്ളവനായിട്ടാണ്.
കല്ലറയിൽ ശൂന്യത അനേക ഹൃദയങ്ങളിലെ നിറമായി തീർന്നു. ഉയിർപ്പിലൂടെ സർവ്വവ്യാപി ആയി . എല്ലാറ്റിനേയും എല്ലാവരെയും അവൻ പുതുക്കി. ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തു അത്രേ എന്നിൽ ജീവിക്കുന്നത്. ഗലാസുർ 2 : 20. ഈ ഉയിർപ്പ് പെരുന്നാൾ നൽകുന്ന സന്ദേശവും ഇത് തന്നെയാണ്. ഉയിർക്കപ്പെട്ട് ക്രിസ്തു നമ്മിലൂടെ ജീവിച്ച് ലോകത്തിന് പുതു ജീവനും, സ്നേഹവും , ചൈതന്യവും നൽകണം. കഴിഞ്ഞ നാളിൽ നമ്മെ ഒരുക്കിയ നോമ്പും ഉപവാസവും ധ്യാനവും ഒക്കെ അതിന് വേണ്ട ശക്തി നമുക്ക് നൽകും .
ഏവർക്കും പുതുജീവൻറെ നിത്യ സമാധാനത്തിന്റെ ഉയിർപ്പ് തിരുന്നാൾ ആശംസകൾ .
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.
ഷിബു മാത്യൂ
ആഗോള ക്രൈസ്തവര്‍ പ്രത്യാശയുടെ ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ ഇന്നലെ വരെയുള്ള വാര്‍ത്തകളിലേയ്ക്ക് ഒന്നു തിരിഞ്ഞ് നോക്കുക. സൗഹൃദം നഷ്‌പ്പെട്ട വാര്‍ത്തകള്‍ മാത്രമാണ് എല്ലാ ദിവസവും പുറത്തു വരുന്നത്.
ചാനലുകളില്‍ നിന്നും ദിനപത്രങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും എല്ലാ വാര്‍ത്തയും എല്ലാവരും സമയാസമയങ്ങളില്‍ അറിയുന്നുള്ളതുകൊണ്ട് വാര്‍ത്തയേതെന്ന് ചോദിക്കുന്നതില്‍ പ്രസക്തിയില്ല. ഒരു ചിന്താവിഷയമായി അവതരിപ്പിച്ചു എന്നു മാത്രം.
സൗഹൃദം നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് എല്ലാ മനുഷ്യരും ജിവിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവാണ് ഭൂമിയില്‍ വീഴുന്ന രക്തക്കറകള്‍. ചുറ്റിലും ഒന്ന് കണ്ണോടിച്ചാല്‍ ഈ രക്തകറകള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. പ്രായമായവരില്‍ നിന്ന് പുതു തലമുറയിലേയ്ക്ക് വരുമ്പോള്‍ സൗഹൃദത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. സൗഹൃദമുണ്ടെന്ന് അവകാശപ്പെടുമ്പോഴും സൗഹൃദക്കുറവ് എല്ലാ മേഖലയിലും അനുഭവപ്പെടുന്നുണ്ട്. അടുത്ത കാലത്തായി ഉയര്‍ന്നു വന്ന വിശുദ്ധ കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കം സൗഹൃദമില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്. സമാധാനത്തിന്റെ ദൂതുമായി ലോകത്തിലേയ്ക്കു വന്ന യേശുക്രിസ്തുവിന്റെ പേരില്‍, തന്റെ അനുയായികളുടെ സൗഹൃദമില്ലായ്മ ഈസ്റ്റര്‍ ദിനത്തില്‍ ഒരു വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മതത്തിലും രാഷ്ട്രീയത്തിലും സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തികളിലും സൗഹൃദമില്ലായ്മ തളം കെട്ടി നില്‍പ്പുണ്ട്. അതിന്റെ പ്രതിഫലനമാണ് ദിവസവും പകരത്തിന് പകരം എന്ന കണ്ടീഷനോട് കൂടിയുള്ള കൊലപാതകങ്ങളും രക്തച്ചൊരിച്ചിലും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രത്യേകിച്ച് ഓശാന ഞായറില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓശാന ഞായറിന്റെ ആശംസകളറിയ്ക്കാന്‍ മലയാളികളായ ക്രിസ്ത്യാനികള്‍ തെരെഞ്ഞെടുത്ത സൗഹൃദത്തിന്റെ ഒരു നേര്‍ച്ചിത്രം തനിമ ഒട്ടും നഷ്ടപ്പെടാതെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അരങ്ങ് തകര്‍ക്കുന്നു. നിഷ്‌കളങ്കമായ രണ്ട് അമ്മച്ചിമാരുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദത്തിന്റെ ചിത്രം. ഈ ചിത്രമെടുത്തത്ത് അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും അതിരംമ്പുഴക്കാരനുമായ നിതിന്‍ പുന്നായ്ക്കപള്ളിയാണ്.
ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധമായ അതിരമ്പുഴ ഫൊറോനാ പള്ളിയിലെ ഓശാന ഞായര്‍ ശുശ്രൂഷകള്‍ കഴിഞ്ഞ് കുരുത്തോലയമായി പുറത്തുവരുന്ന അമ്മച്ചിമാരുടെ സൗഹൃതമാണ് ജിതിന്റെ ക്യാമറയുടെ മുമ്പില്‍ വന്ന് പെട്ടത്. സമാനതകളില്ലാത്ത സൗഹൃദത്തിന്റെ ചിത്രം അന്ന് വലിയ വാര്‍ത്തയായിരുന്നു. അതിലൊരമ്മച്ചി ഇഹലോകവാസം വെടിഞ്ഞു എന്നത് ഖേദത്തോടെ അറിയ്ക്കുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ ഓശാന ഞായറില്‍ മറ്റൊരു സൗഹൃദത്തിന്റെ ചിത്രം നിതിന്റെ ക്യാമറയ്ക്ക് മുമ്പില്‍ വന്നു പെട്ടു. സിസ്റ്റര്‍ തിയോഫിനാമ്മ ചുക്കനാനിക്കലും, സിസ്റ്റര്‍ ആന്‍സിലമ്മ വടക്കേടവും.
SABS സഭാംഗമായ ഇവര്‍ അതിരമ്പുഴയിലെ സെന്റ് ജോസഫ് അഡോറേഷന്‍ കോണ്‍വെന്റില്‍ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍.
ഇവര്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിജയമില്ലെങ്കിലും സൗഹൃദം ദൃഡമാണ്.
ഓശാന ഞായറിലെ ശുശ്രൂഷകള്‍ കഴിഞ്ഞ് ദേവാലയത്തിന്ന് പുറത്തേയ്ക്കിറങ്ങുകയായിരുന്നു ഇരുവരും. ചിത്രങ്ങളെടുത്തത് അവര്‍ അറിഞ്ഞിരുന്നില്ല എന്ന് നിതില്‍ പറയുന്നു. മനസ്സിന്റെ നിഷ്‌കളങ്കതയാണ് ഈ പ്രായത്തിലും അവരുടെ മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന ദേവാലയ ശുശ്രൂഷകള്‍ പുനരാരംഭിച്ചതിന്റെ സന്തോഷം പരസ്പരം പറഞ്ഞറിയ്ക്കുകയായിരുന്നു നിതിന്റെ ഫ്രെയിമില്‍ ഇവരെത്തുമ്പോള്‍. കുരുത്തോലകളുമേന്തി മഠത്തിലേയ്ക്ക് നടന്ന് നീങ്ങിയ സിസ്റ്റേഴ്‌സിന്റെയടുത്തു പോയി വിശേഷങ്ങള്‍ തിരക്കാനും നിതിന്‍ മറന്നില്ല.
പോപ്പുലര്‍ മാരുതി സുസൂക്കിയില്‍ റീജണല്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നിതിന് ഫോട്ടോഗ്രാഫിയോടുള്ള കമ്പം ചെറുപ്പം മുതലേയുണ്ടായിരുന്നു. നിതിന്‍ ക്യാമറയില്‍ പകര്‍ത്തിയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
രണ്ട് ചിത്രങ്ങളും സൗഹൃദത്തിന്റെ കഥ പറയുന്നു.
ജീവിതത്തിന്റെ അവസാന നാളുകളിലാണ് സൗഹൃദം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതായി കാണപ്പെടുന്നത്. നീണ്ടു നില്‍ക്കുന്ന സൗഹൃദം രൂപപ്പെടുന്നതും അപ്പോഴാണ്.
ജിതിന്‍ പുന്നായ്ക്കപളളി ക്യാമറയില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാന്‍ഡയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ പദ്ധതി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമെന്ന് യുഎൻ അഭയാർത്ഥി ഏജൻസി. ഈ പദ്ധതി സ്വീകാര്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു. £120 മില്യൺ പൈലറ്റ് സ്കീമിന് കീഴിൽ, ജനുവരി 1 മുതൽ യുകെയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്ന ആളുകളെ റുവാണ്ടയിലേക്ക് അയക്കും. അനധികൃതമായി എത്തിയവരുടെ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം ആകും വരെ ഇവരെ താമസിപ്പിക്കുവാന്‍ റുവാണ്ടയുമായി ബ്രിട്ടന്‍ കരാറിലെത്തിയിരിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി നോര്‍ത്ത് യോര്‍ക്ക് ഷയറില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി മൈഗ്രന്റ് പ്രൊസസിംഗ് സെന്റര്‍ ആരംഭിക്കും. ഇവിടെയെത്തിച്ചതിനു ശേഷമായിരിക്കും റുവാന്‍ഡയിലെ ക്യാമ്പിലേക്ക് മാറ്റുക. എന്നാൽ സർക്കാരിന്റെ ഈ പദ്ധതിക്കെതിരെ കടുത്ത ജനരോക്ഷം ഉയരുന്നുണ്ട്. 160-ലധികം ചാരിറ്റികളും പ്രചാരണ ഗ്രൂപ്പുകളും പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രതിപക്ഷ പാർട്ടികളും ചില കൺസർവേറ്റീവ് എംപിമാരും നയത്തെ വിമർശിച്ചു.

റുവാണ്ടയിലെ നിയമവിരുദ്ധമായ കൊലപാതകങ്ങൾ, കസ്റ്റഡി മരണങ്ങൾ, തിരോധാനങ്ങൾ, പീഡനങ്ങൾ, പൗര, രാഷ്ട്രീയ അവകാശങ്ങൾക്കുള്ള നിയന്ത്രണങ്ങൾ എന്നിവയെപറ്റി യുകെ സർക്കാർ യുഎന്നിൽ ആശങ്ക ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ റുവാണ്ട ഒരു പുരോഗമന രാജ്യമാണെന്നാണ് ബ്രിട്ടന്റെ വാദം. പദ്ധതി നടപ്പിലായാൽ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറയും എന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലണ്ടനിലെ ക്യാമഡെനിൽ പബ്ലിക് ടോയ്‌ലറ്റുകൾ പുരുഷന്മാരുമായി ഷെയർ ചെയ്യുവാൻ നിർബന്ധിതരായിരിക്കുകയാണ് സ്ത്രീകൾ. കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം പുരുഷന്മാരുടെ ടോയ്‌ലറ്റുകൾ പ്രവർത്തന സജ്ജമാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സ്ത്രീകളുടെ ടോയ്‌ലറ്റുകൾ ജൻഡർ – ന്യൂട്രൽ ആയി മാറിയത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ പലഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഇടങ്ങൾ സ്ത്രീകളുടെ സുരക്ഷ അപകടത്തിൽ ആകുമെന്ന ആരോപണമാണ് ശക്തം. ഈ ടോയ്‌ലെറ്റുകൾ തികച്ചും വൃത്തിഹീനവും, അതോടൊപ്പം തന്നെ ഒട്ടും സുരക്ഷിതവുമല്ലെന്ന് ഉപയോഗിച്ച സ്ത്രീകൾ വ്യക്തമാക്കി. കോവിഡ് കാലത്തെ സോഷ്യൽ ഡിസ്റ്റൻസിംങ് നിയമങ്ങൾ വന്നപ്പോഴാണ് പുരുഷന്മാരുടെ ടോയ്‌ലെറ്റുകൾ അടച്ചത്. എന്നാൽ ഇപ്പോൾ അത് പ്രവർത്തനരഹിതമായി തന്നെ തുടരുകയാണ്. അവ പ്രവർത്തന സജ്ജമാക്കാൻ ഉള്ള പണം ഇപ്പോൾ കൗൺസിലിന്റെ പക്കലില്ല എന്നതാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നത്.

സുരക്ഷിതമായ ഇടങ്ങൾ സ്ത്രീകൾക്ക് ആവശ്യമാണെന്ന് നിരവധി പേർ ഇപ്പോൾതന്നെ വ്യക്തമാക്കി കഴിഞ്ഞു. കൗൺസിലർ തങ്ങളുടെ പണം ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന വിശദീകരണമാണ് കൗൺസിൽ നൽകുന്നത്. പുരുഷന്മാരുടെ ടോയ്ലറ്റുകൾ ജൻഡർ – ന്യൂട്രലും, സ്ത്രീകളുടേത് സ്ത്രീകൾക്കും മാത്രവും ആകണമെന്ന നിർദേശവും വന്നു കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ന്യൂ ജേഴ്‌സിയിലെ കൊളോണിയ ഹൈസ്കൂളിൽ പഠിച്ചവരും ജോലി ചെയ്തവരുമായ നൂറോളം പേർക്ക് വളരെ അപൂർവമായ ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുള്ളതായി പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇത്തരത്തിൽ ക്യാൻസർ ബാധിച്ച ശേഷം അതിനെ അതിജീവിച്ച കൊളോണിയ ഹൈസ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അൽ ലുപിയാനോ എന്ന അൻപത് വയസ്സുകാരനാണ് ഇത് സംബന്ധിച്ച് ഇപ്പോൾ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് സംഭവിച്ചതുപോലെ ഇതേ സ്കൂളിൽ ജോലി ചെയ്തവരും പഠിച്ചവരും ആയ നിരവധി പേർക്ക് ഇത്തരത്തിൽ ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുള്ളതായി ലുപിയാനോ കണ്ടെത്തിയിട്ടുണ്ട്. ഇതേ സ്കൂളിൽ പഠിച്ചവരായ ലുപിയാനോയുടെ ഭാര്യയ്ക്കും സഹോദരിക്കും ഇത്തരത്തിൽ രോഗം നിർണയിക്കപ്പെട്ടതോടെയാണ് തന്റെ സംശയം ശക്തമായതെന്ന് ലുപിയാനോ വ്യക്തമാക്കി. നാല്പത്തിനാലാം വയസ്സിലാണ് ഇദ്ദേഹത്തിന്റെ സഹോദരി ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചത്. ഇതേ തുടർന്ന് ഇതേ സ്കൂളിൽ പഠിച്ച മറ്റുള്ളവർക്ക് രോഗമുണ്ടോ എന്നറിയാനായി ലുപിയാനോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതായി അദ്ദേഹം പറഞ്ഞു. അവിടുത്തെ പരിസ്ഥിതിയിൽ ഉള്ള റേഡിയേഷൻ മൂലമാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.

വുഡ്ബ്രിഡ്ജിലുള്ള ഈ സ്കൂളിനെയും അതിന്റെ പരിസരത്തെയും സംബന്ധിച്ച് വുഡ്ബ്രിഡ്ജ് അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വനഭൂമിയിൽ ആണ് 1967ൽ ഈ സ്കൂൾ നിർമ്മിക്കപ്പെട്ടതെന്ന് വുഡ്ബ്രിഡ്ജ് മേയർ വ്യക്തമാക്കി. ഗ്ലിയോബ്ലാസ്‌റ്റോമ എന്ന ഈ അപൂർവ്വ ഇനം ക്യാൻസർ ബാധിക്കപ്പെട്ട അവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും ശക്തമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്നാണ് നിലവിൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഒരുലക്ഷം പേരിൽ 3.21 ശതമാനത്തിനു മാത്രമാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നതെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് ന്യൂറോളജിക്കൽ സർജൻസ് വ്യക്തമാക്കി. പരിസ്ഥിതിയിൽ ഉള്ള കാരണങ്ങളാകാം ഇത്രയും പേരിൽ രോഗം കണ്ടെത്താൻ ഇടയായത് എന്നാണ് പ്രാഥമിക നിഗമനം. 28 ഏക്കർ ഉള്ള സ്കൂളിന്റെ ക്യാമ്പസിലും പരിസരങ്ങളിലും റേഡിയോളജിക്കൽ സർവ്വേകൾ നടത്തുവാനുള്ള തീരുമാനമായിട്ടുണ്ട്. 1990 കളിൽ ഇരുപത്തിയേഴാമത്തെ വയസ്സിലാണ് ലുപിയാനോയ്ക്ക് കാൻസർ കണ്ടെത്തിയത്.