Main News

ലണ്ടൻ : യുകെയിലെ സ്കൂളുകളിൽ കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. മലയാളികൾ അടക്കം ഒട്ടേറെ പേരാണ് രോഗബാധിതരായി കഴിയുന്നത്. സ്‌കൂളുകളില്‍ നിന്നും പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ കോവിഡ് ബാധിതരായി മാറിത്തുടങ്ങിയതോടെ വീടുകളിലും രോഗം പടരുന്ന സാഹചര്യമായി. കുട്ടികളെ ശുശ്രൂഷിക്കുന്ന മാതാപിതാക്കള്‍ പിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവായി മാറുകയാണ്. ഇതോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ബൂസ്റ്റർ ഡോസിനും രോഗത്തെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന് മനസിലായതോടെ ക്രിസ്മസ് നാളുകൾ കൂടുതൽ ആശങ്കയിലേക്ക് നീങ്ങുകയാണ്.

സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍ ഇപ്പോൾ കൊച്ചു കുട്ടികളാണ് രോഗബാധിതരാകുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാതെ അധ്യാപകർക്കും വിദ്യാര്‍ത്ഥികൾക്കും കോവിഡ് പിടിപെടുന്നു. രോഗികളെ കണ്ടെത്തുന്നതിലുള്ള പ്രധാന വെല്ലുവിളിയും ഇതുതന്നെ. വീടുകളില്‍ കോവിഡ് രോഗി ഉണ്ടെങ്കില്‍ പോലും മറ്റു അംഗങ്ങള്‍ക്ക് ജോലിക്കും സ്‌കൂളിലും പോകാം എന്ന നയം കേസുകൾ ഉയരാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. യുകെയിൽ ഇന്നലെ 44000 ലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 61 കോവിഡ് മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ശൈത്യകാലമായതോടെ കോവിഡ് രോഗികള്‍ക്ക് പനിയും ന്യുമോണിയയും പിടിപെടാൻ ഉയർന്ന സാധ്യതയുണ്ട്. ക്രിസ്മസ് നാളുകളിൽ ആശുപത്രികള്‍ വീണ്ടും നിറഞ്ഞു തുടങ്ങും എന്ന ആശങ്കയും ശക്തമാണ്. കോവിഡ് ആഗോള കണക്കുകൾ വർധിക്കുന്നുവെന്ന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വ്യക്തമാക്കി. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ ഇപ്പോഴും കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യതയുള്ള പട്ടികയിലാണുള്ളത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ പോലും അത് ബാധിച്ചേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ്, ഉക്രൈൻ, തുർക്കി, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളിലും പുതിയ കോവിഡ് തരംഗങ്ങൾ രൂക്ഷമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വളരെ നാളുകളായി ആരോഗ്യ പ്രതിസന്ധികൾ മൂലം ഔദ്യോഗിക ചടങ്ങുകളിൽ നിന്നെല്ലാം വിട്ടു നിന്നിരുന്ന എലിസബത്ത് രാജ്ഞി കൊച്ചുമക്കളായ യുജീൻ രാജകുമാരിയുടെയും സാറ ടിന്റലിന്റെയും മക്കളുടെ നാമകരണ ചടങ്ങിൽ പങ്കെടുത്തു. നടുവിന് ബുദ്ധിമുട്ടിൽ ആയിരുന്ന രാജ്ഞി ചടങ്ങിൽ പങ്കെടുക്കുമോ എന്ന ആശങ്കകൾ നിലനിന്നിരുന്നു. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരാഴ്ച മുൻപുള്ള ഞായറാഴ്ച നടന്ന കുർബാനയിൽ നടുവിന് ഉണ്ടായിരുന്ന ബുദ്ധിമുട്ടുമൂലം രാജി പങ്കെടുത്തിരുന്നില്ല. ആൻ രാജകുമാരിയുടെ മകളായ സാറ ടിൻഡലിന്റെയും മൈക്കിന്റെയും മകൻ ലൂക്കസ് ഫിലിപ്പിന്റെയും, ആൻഡ്രു രാജകുമാരന്റെ മകൾ യൂജീനിന്റെയും ജാക്ക് ബ്രൂകസ്ബാങ്കിന്റെയും മകന്റെയും നാമകരണ ചടങ്ങാണ് ഒരുമിച്ച് നടത്തിയത്.

ഒരുമാസത്തോളമായി ഔദ്യോഗിക ചടങ്ങുകളിൽ നിന്നെല്ലാം വിട്ടു നിന്നിരുന്ന എലിസബത്ത് രാജ്ഞി, കഴിഞ്ഞ ബുധനാഴ്ച വിൻസർ കാസ്റ്റിലിൽ വെച്ച് ഡിഫൻസ് ചീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുമെന്ന് കൊട്ടാരം അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും രാജ്ഞിക്ക് പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. എലിസബത്ത് രാജ്ഞി ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധികൾ മൂലമാണെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വംശീയ പ്രവണത വച്ചുപുലർത്തുന്ന മനുഷ്യരുണ്ടെന്നത് നിസ് തർക്കമായ കാര്യമാണ്. എന്നാൽ മെഡിക്കൽ ഉപകരണങ്ങളും വംശീയത പ്രകടമാക്കി തുടങ്ങിയിരിക്കുന്നു. ബ്രിട്ടനിലെ ആശുപത്രികളിൽ ഉപയോഗിക്കുന്ന ഓക്‌സിമീറ്റർ, കറുത്ത വർഗ്ഗക്കാരുടെ ഓക്സിജൻ ലെവൽ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന പഠനം പുറത്തുവന്നതിന് പിന്നാലെ അവലോകനത്തിന് ഉത്തരവിട്ട് ഹെൽത്ത്‌ സെക്രട്ടറി സാജിദ് ജാവിദ്. മെഡിക്കൽ ഉപകരണങ്ങളിലെ വംശീയ പക്ഷപാതം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ജാവിദ് വ്യക്തമാക്കി. രോഗികൾക്ക് ഉചിതമായ കോവിഡ് ചികിത്സ ലഭിക്കുന്നത് തടയാൻ ഇവ കാരണമായോ എന്ന് മന്ത്രിമാർ അന്വേഷിക്കുന്നു. മെഡിക്കൽ ഉപകരണങ്ങളിലെ തെറ്റായ വിവരങ്ങളാണ് കോവിഡ് കാലത്ത് ആയിരകണക്കിന് വംശീയ ന്യൂനപക്ഷ രോഗികളുടെ മരണത്തിന് കാരണമായതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

അവലോകനം കേവലം ഉപകരണങ്ങളിൽ മാത്രം പോരെന്നും ആരോഗ്യ സംവിധാനത്തിനുള്ളിലെ ഘടനാപരമായ പ്രശ്നങ്ങൾ കൂടി പരിശോധിക്കണമെന്നും ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആവശ്യപ്പെട്ടു. അതേസമയം യുകെയിലെ അവലോകനം കേവലം പൾസ് ഓക്‌സിമീറ്ററുകളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പോലുള്ള മറ്റ് മെഡിക്കൽ ഉപകരണങ്ങളും പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

മെഡിക്കൽ ഉപകരണങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുകയാണെന്ന് സാജിദ് ജാവിദ് വ്യക്തമാക്കി. സാങ്കേതിക വിദ്യയിലും വിവേചനം കടന്നുവരാമെന്ന് അഭിപ്രായപ്പെട്ട ജാവിദ്, പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. മെഡിക്കൽ ഉപകരണങ്ങൾ എല്ലാ വിഭാഗങ്ങളിലും തുല്യമായി പരീക്ഷിച്ച് ഉറപ്പാക്കിയ ശേഷം വ്യാപകമായി
വിൽക്കാനും, ഉപയോഗിക്കാനും വഴിയൊരുക്കുകയാണ് ലക്ഷ്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ ഫലമായി പ്രമേഹ രോഗികളുടെ എണ്ണത്തിൽ അടുത്ത വർഷത്തോടെ വൻ വർദ്ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്. പുതിയ പ്രമേഹ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രമേഹ രോഗികളുടെ ‘സുനാമി’ എന്നാണ് അവർ വിശേഷപിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കാണപ്പെട്ടുവെന്ന് ജിപിമാർ വെളിപ്പെടുത്തി. സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90 ശതമാനവും ടൈപ്പ് 2 പ്രമേഹത്തിൽ പെട്ടവരാണ്. ജീവിത ശൈലിയും ശീലങ്ങളുമാണ് പലപ്പോഴും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. 49 ലക്ഷം ബ്രിട്ടീഷുകാർ പ്രമേഹ രോഗികൾ ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

പ്രായം, അമിതഭാരം, വ്യായാമക്കുറവ് എന്നിവയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. പലരുടെയും ശരീരഭാരം വർദ്ധിക്കുന്നതിന് കോവിഡും ലോക്ക്ഡൗണും പ്രധാന കാരണമായി. ഒപ്പം ജിപികളെ കാണാനുള്ള അവസരവും കുറഞ്ഞു. ടൈപ്പ് 2 പ്രമേഹ രോഗികളുടെ എണ്ണത്തിൽ 56 ശതമാനം വർദ്ധനവ് ഉണ്ടായതായി പ്രാദേശിക ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പുകൾ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 കോവിഡ് രോഗികളിൽ ഒരാൾക്ക് രോഗം ബാധിച്ച് അഞ്ച് മാസത്തിനുള്ളിൽ പ്രമേഹം പിടിപെട്ടുവെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു.

പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻ വർദ്ധന, ആരോഗ്യ സംവിധാനത്തെ താറുമാറിലാക്കുമെന്ന് ഡോക്ടർമാർ ഭയപ്പെടുന്നു. ഈ പ്രതിസന്ധി 2023 വരെ നീളാൻ സാധ്യതയുണ്ട്. കോവിഡിന്റെ കടന്നുവരവും പരിശോധനകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും കൂടുതൽ പ്രതിസന്ധികളിലേയ്ക്ക് നയിച്ചു.

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം എന്നിങ്ങനെ പ്രധാനമായും രണ്ട് തരം പ്രമേഹങ്ങളുണ്ട്. കോശങ്ങളിലൂടെ ശരീരത്തിനുള്ളിൽ ഗ്ലൂക്കോസ് കടത്തുന്നതിന് ഇൻസുലിൻ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹത്തിൽ, ഇൻസുലിൻ കോശങ്ങളുടെ പ്രതികരണം കുറയുന്നതിനാൽ, ഈ പ്രവർത്തനം തകരാറിലാകുന്നു. ഇത് മൂലം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നില്ല. ടൈപ്പ് 2 പ്രമേഹത്തിന്റെ ചില സാധാരണ കാരണങ്ങൾ ജീനുകൾ, അമിതഭാരം , ഇൻസുലിൻ പ്രതിരോധം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയാണ്. ദാഹം, ക്ഷീണം, വിശപ്പ്, കാഴ്ചശക്തി കുറയുന്നു, മുറിവ് ഉണങ്ങുന്നതിലെ താമസം എന്നിവയൊക്കെയാണ് മുന്നറിയിപ്പ് അടയാളങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടുബത്തോടൊപ്പം അവധി ആഘോഷിക്കാനായി പോയ 39 കാരിക്ക് ദാരുണാന്ത്യം. തൻെറ 11 വയസ്സുള്ള മകൻ ആൽഫിക്കും ഭർത്താവിനോടൊപ്പം നോർത്ത് വെയിൽസിൽസിൽ വാരാന്ത്യം ആഘോഷിക്കാനായി പോയ ക്ലെയർ മച്ചിന് പുലർച്ചെ തലവേദനയനുഭവപ്പെട്ടിരുന്നു, രണ്ടാഴ്ചയ്ക്ക് ശേഷം ലിവർപൂളിലെ ഹ്യൂടണിൽ ക്ലെയർ മരിക്കുകയായിരുന്നു. യാത്ര ചെയ്ത വേളയിൽ ക്ലെയറിന് ഭയങ്കരമായ തലവേദന അനുഭവപ്പെട്ടിരുന്നുവെന്നും കുഴഞ്ഞു വീഴുന്നതിന് മുമ്പ് ആംബുലൻസിനെ വിളിക്കുവാൻ പറഞ്ഞിരുന്നുവെന്നും 52 കാരനായ ക്ലെയറിന്റെ കസിൻ ജാക്കി പറഞ്ഞു. ക്ലെയറിനെ ആദ്യം വെയിൽസിലെ ഗ്ലാൻ ക്ലൈഡ് ഹോസ്പിറ്റലിലേയ്ക്കാണ് കൊണ്ടുപോയത്. പിന്നീട് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. രണ്ട് ഓപ്പറേഷനുകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ക്ലെയറിൻെറ തലച്ചോറിൽ സബാരക്നോയിഡ് രക്തസ്രാവമാണ് സംഭവിച്ചതെന്ന് ഡോക്ടർമാർ കുടുംബത്തോട് പറഞ്ഞു. എൻഎച്ച്എസ് പറയുന്നതനുസരിച്ച് മസ്തിഷ്കത്തിന്റെ ഉപരിതലത്തിൽ രക്തസ്രാവം മൂലമുണ്ടാകുന്ന അസാധാരണമായ സ്ട്രോക്ക് ആണ് സബാരക്നോയിഡ് രക്തസ്രാവം. ഇത് മരണംവരെ കൊണ്ടെത്തിക്കാവുന്ന ഗുരുതരമായ അവസ്ഥയാണ്. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ കഴുത്തുവേദന, ബോധം നഷ്ടപ്പെടൽ, ഹൃദയാഘാതം സാധാരണ അനുഭവപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായ കഠിനമായ തലവേദന എന്നിവ ഉൾപ്പെടുന്നു. ക്ലെയറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏകദേശ രണ്ടാഴ്ചയ്ക്കുശേഷം മരിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ നിരോധിക്കാൻ നീക്കം. പ്ലേറ്റുകൾ, ഗ്ലാസുകൾ, കത്തി, മുള്ള്‌, പോളിസ്റ്റൈറൈൻ കപ്പുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് നിരോധനം ഏർപ്പെടുത്തുക. ‘വലിച്ചെറിയൽ സംസ്കാരം’ ഉപേക്ഷിക്കേണ്ട സമയമാണിതെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രിമാർ പൊതു കൂടിയാലോചന നടത്തും. പുനരുപയോഗിക്കാൻ കഴിയാത്ത 1.1 ബില്ല്യൺ പ്ലേറ്റുകളും 4.25 ബില്യൺ കട്ട്ലറി ഇനങ്ങളും പ്രതിവർഷം ഉപയോഗിക്കുന്നുണ്ട്. വികസിത പോളിസ്റ്റൈറൈൻ ഉപയോഗിച്ച് നിർമ്മിച്ച പ്ലാസ്റ്റിക് കട്ട്ലറി, ഡ്രിങ്ക് സ്റ്റിറർ, ഫുഡ് കണ്ടെയ്‌നറുകൾ എന്നിവയ്ക്ക് 2022 ജൂൺ മുതൽ സ്കോട്ട്‌ലൻഡ് നിരോധനം ഏർപ്പെടുത്തി.

ഈ മാസം ആദ്യം സർക്കാരിന്റെ പരിസ്ഥിതി ബിൽ പാർലമെന്റ് പാസാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾക്ക് പുതിയ നിരക്കുകൾ ഏർപ്പെടുത്താൻ പരിസ്ഥിതി നിയമത്തിന്റെ അധികാരങ്ങൾ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്ന വെറ്റ് വൈപ്പുകൾ, സഞ്ചികൾ എന്നിവയുടെ ഉപയോഗം എങ്ങനെ പരിമിതപ്പെടുത്താമെന്നും ആലോചിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്‌ട്രോ, കോട്ടൺ ബഡ്‌സ് എന്നിവ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് പരിസ്ഥിതി സെക്രട്ടറി വ്യക്തമാക്കി. സർക്കാരിന്റെ പുതിയ തീരുമാനം പരിസ്ഥിതി പ്രവർത്തകർക്ക് സന്തോഷം പകരും. രാജ്യത്തിന്‍റെ പരിസ്ഥിതിയെത്തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വിപത്തിന് തടയിടാനാണ് സർക്കാർ സംവിധാനം ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സെന്റ് പീറ്റേഴ്‌സ്ബർഗ് : രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പടയാളികള്‍ കൈയ്യേറിയിരുന്ന റഷ്യയിലെ മുന്‍ നാസി തടങ്കല്‍പ്പാളയത്തിന് സമീപത്തു നിന്നും കൂട്ടാശ്‌മശാനം കണ്ടെടുത്തു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിന് സമീപം ലോമോനോസോവ്‌സ്‌കി ജില്ലയിലെ കൂട്ടശ്മശാനത്തിൽ നിന്ന് 1362 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി തിരച്ചിൽ സംഘം സ്ഥിരീകരിച്ചു. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ പകുതിയിലേറെയും കുട്ടികളുടേതാണ്. 675 കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇതിൽ ഉൾപ്പെടുന്നു. സ്ഥലത്ത് നിന്നും ഈ ആഴ്ച തന്നെ ഏകദേശം 50 ചാക്ക് നിറയെ അസ്ഥികൂടങ്ങൾ നീക്കം ചെയ്തു. പരിക്കേറ്റ ജർമ്മൻ ഉദ്യോഗസ്ഥർക്കും പട്ടാളക്കാർക്കും രക്തം നൽകുന്നതിന് വേണ്ടി കുട്ടികളെ കൊന്നൊടുക്കിയെന്നാണ് വിലയിരുത്തൽ.

“ഞങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കുകയാണ്.. ഇതിനൊരു അവസാനമില്ല.” – തിരച്ചിൽ സംഘത്തിന്റെ തലവൻ വിക്ടർ ഇയോനോവിന്റെ വാക്കുകൾ. പ്രായപൂർത്തിയായവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇതിൽ മൂന്നു ഗർഭിണികളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വിശദമാക്കി. മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളോ അടിയേറ്റതിന്റെ ലക്ഷണങ്ങളോ കാണാനില്ല. പരിക്കേറ്റ സൈനികർക്ക് നൽകാൻ വേണ്ടി രക്തം ഊറ്റി എടുത്തതാണ് മരണകാരണം. അവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുകയായിരുന്നുവെന്ന് സെർച്ച് വോളണ്ടിയർ സെർജി ബെറെഗോവോയ് വെളിപ്പെടുത്തി.

പ്രായമായവർക്കോ പ്രാദേശിക ചരിത്രകാരന്മാർക്കോ ഇവിടെ സംഭവിച്ചതിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നത് ഖേദകരമായ സംഗതിയാണെന്ന് ഇയോനോവ് പറഞ്ഞു. മിലിറ്ററി ആർക്കൈവുകളിൽ തെളിവുകളൊന്നുമില്ല. 1941 നും 1943 നും ഇടയിൽ ലെനിൻഗ്രാഡ് ഉപരോധസമയത്ത് നാസി സൈനികർ ഇവിടെ നിന്ന് വെറും 300 മീറ്റർ അകലെ നിലയുറപ്പിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ 1410 എന്ന് നമ്പറുള്ള ടാഗ് കണ്ടെത്തിയെങ്കിലും പ്രാധാന്യം വ്യക്തമായിട്ടില്ല. ശൈത്യകാലത്തിനുശേഷം തിരച്ചിൽ പുനരാരംഭിക്കുമ്പോൾ കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാകുമെന്ന്
ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സിറ്റ് ഡൗൺ പ്രൊട്ടസ്റ്റിനെ തുടർന്ന് സെൻട്രൽ ലണ്ടൻ പാലം അടച്ചതിന് 30 കാലാവസ്ഥ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റോഡ് ഉപരോധത്തിനുള്ള നിരോധനാജ്ഞ ലംഘിച്ചതിന് ഈ ആഴ്ച ജയിലിലടച്ച ഒമ്പത് ഇൻസുലേറ്റ് ബ്രിട്ടൻ പ്രവർത്തകരെ പിന്തുണച്ചാണ് ലാംബെത്ത് ബ്രിഡ്ജിൽ പ്രകടനം നടത്തിയത്. മണിക്കൂറോളം പാലം അടച്ചിട്ട് 250 പേരാണ് സിറ്റ് ഡൗൺ പ്രൊട്ടസ്റ്റിൽ പങ്കെടുത്തത്. സമരത്തിനെതിരെ പബ്ലിക് ഓർഡർ ആക്‌ട് വ്യവസ്ഥകൾ ചുമത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഏകദേശം വൈകുന്നേരം ഏഴുമണിയോടെ പാലം വീണ്ടും തുറന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

തടവിലാക്കപ്പെട്ട ഒൻപത് ഇൻസുലേറ്റർ റിട്ടേൺ പ്രവർത്തകർ ‘രാഷ്ട്രീയ തടവുകാർ’ ആണെന്നും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായത് തുടക്കം മാത്രമാണെന്നും കാമ്പെയ്‌നർമാർ ജനക്കൂട്ടത്തോട് പറഞ്ഞു. നിരവധി റോഡുകൾ നിശ്ചലമാക്കി വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സംഭവത്തിൽ ഒൻപതു പ്രതിഷേധക്കാർക്ക് നിരോധനാജ്ഞ ലംഘിച്ചതിന് മൂന്നു മുതൽ നാലു മാസം വരെയുള്ള തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ജയിൽ ഭീഷണികളിൽ തങ്ങൾ പിന്തിരിയില്ലെന്ന് പാലത്തിൽ പ്രതിഷേധിച്ച പ്രവർത്തകർ പറഞ്ഞു. കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സൃഷ്ടിക്കാൻ “സിവിൽ റെസിസ്റ്റൻസ്” ആവശ്യമാണെന്ന് നോർവിച്ചിൽ നിന്നുള്ള ആനിമേറ്റർ ഗബ്രിയേല ഡിറ്റൺ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന മരണവും കഷ്ടപ്പാടും താരതമ്യപ്പെടുത്തുമ്പോൾ പ്രതിഷേധം മൂലമുണ്ടാകുന്ന തടസ്സം വളരെ ചെറുതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

പ്രതിഷേധക്കാരെ ജയിലിലാക്കാൻ കഴിയുമെങ്കിലും ഈ ചെറുത്തുനിൽപ്പിനെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് സമരത്തിൽ പങ്കെടുത്ത ഗല്ലി ബുജാക്ക് പോലീസിനോട് പറഞ്ഞു. തെരുവുകൾ തങ്ങളുടേതാണെന്നും തങ്ങൾ ഈ നീക്കവുമായി മുന്നോട്ടു പോകുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധത്തിൽ പങ്കില്ലെന്ന് ഇൻസുലേറ്റ് ബ്രിട്ടൻ അറിയിച്ചു.

2030 ഓടുകൂടി വീടുകൾ ഇൻസുലേറ്റ് ചെയ്യപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. ഇത് യുകെയിലെ ഊർജ്ജ ഉപയോഗവും കാർബൺ ബഹിർഗമനവും കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്. റോഡ് ഉപരോധങ്ങൾ തടയുന്നതിന് ഇതുവരെ ഹൈക്കോടതി അഞ്ചു ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. എന്നാൽ ശനിയാഴ്ചത്തെ അറസ്റ്റുകൾ പങ്കെടുക്കുന്നവരുടെ എണ്ണം,സ്ഥലം , ദൈർഘ്യം എന്നിവ പരിഗണിച്ച് പോലീസിൻറെ അധികാരത്തിന് കീഴിൽ നടന്നവയാണ്.

സുജിത് തോമസ്, മിനു നെയ്‌സൺ പള്ളിവാതുക്കൽ

ഡിസംബർ മാസം ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലം. ലോകമെമ്പാടും ഉള്ളവർ ക്രിസ്തുവിൻറെ തിരുപ്പിറവിക്കായി തയ്യാറെടുക്കുന്ന സമയം ആണല്ലോ .യൂറോപ്പിൻ രാജ്യങ്ങളിൽ എല്ലാം നവംബർ തുടക്കം മുതലേ ഇതിനോടനുബന്ധിച്ചുള്ള തയാറെടുപ്പുകൾ തുടങ്ങും . മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, പാതിരാകുർബാനയുടെ പവിത്രതയുടെ തിരുപ്പിറവിയുടെ, തിരുക്കർമങ്ങളുടെ വഴികാട്ടിയായ താരകത്തിന്റെ, കേക്കിന്റെ മധുരവുമായി കരോളിനായുള്ള കാത്തിരിപ്പിന്റ സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ അങ്ങനെ ഒരുപാട് ആഘോഷങ്ങളുടെ രാവുകൾ .പ്രവാസികൾ ആയവർക്ക് ഇങ്ങനെ എത്ര മനോഹരമായ ഓർമ്മകൾ ആണ് വന്നണയുന്നതു .ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്‌നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ പഴയ കാലത്തിലേക്കുള്ള സഞ്ചാരമാണ്.

ക്രിസ്മസിന് ഒഴിച്ച് കൂട്ടാൻ പറ്റാത്ത ഒരു വിഭവം ആണല്ലോ ക്രിസ്മസ് കേക്ക് . ക്രിസ്തുമസ് കേക്ക് രുചിച്ചില്ലെങ്കിൽ ക്രിസ്തുമസ് പൂർണ്ണമായില്ല എന്ന് കരുതുന്നവരാണ് നമ്മൾ. നൂറ്റാണ്ടുകളായി നമ്മെ കൊതിപ്പിക്കുന്ന ക്രിസ്മസ് കേക്കിനുമുണ്ട് ഒരു ചരിത്രം. മദ്ധ്യകാല ഇംഗ്ലണ്ടിൽ 17–ാം നൂറ്റാണ്ടിൽ ആണ് പ്ലം കേക്കിന്റെ തുടക്കം. കേക്കുകൾ കിച്ചണിൽ പിറവിയെടുക്കുന്നതിന് മുൻപ് നടക്കുന്ന കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്. ക്രിസ്മസ് എന്ന മഹത്തായ ആഘോഷത്തിന് ആഴ്ചകൾ മുൻപേ അരങ്ങേറുന്ന കേക്ക് മിക്സിങ്ങിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അന്നൊക്കെ ബോർമകളിലോ ഹോട്ടലുകളിലോ നടത്തപ്പെട്ട ചടങ്ങായിരുന്നില്ല അവ. ക്രിസ്മസിനും പുതുവൽസരത്തിനും മുന്നോടിയായുള്ള കുടുംബത്തിന്റെ ഒത്തുചേരൽ. വിളവെടുപ്പിന് തൊട്ടുപിന്നാലെ അവരവർക്ക് ലഭിച്ചിരുന്ന പഴങ്ങളും അവ ഉണക്കിയെടുത്ത മറ്റ് ഉൽപന്നങ്ങളും പഴച്ചാറിലും മദ്യത്തിലും വീഞ്ഞിലുമൊക്കെ ചേർക്കുന്ന സ്വകാര്യ ചടങ്ങായിരുന്നു അവയെല്ലാം.ഒരു വലിയ കൂട്ടായ്‌മയുടെ സന്തോഷം ആണ് ഓരോ കുടുംബാഗങ്ങൾക്കും ഇത് സമ്മാനിച്ചുകൊണ്ടിരുന്നത്. തങ്ങളുടെ അദ്ധ്വാനത്തിന്റെയും ഒരുമയുടെയും ഒത്തുചേരലിന്റെയും പ്രതീകമായിരുന്ന ആ കൂടിച്ചേരൽ..ക്രിസ്‌മസ്‌ കേക്കിനു എന്തുകൊണ്ടാണ് പ്ലം കേക്ക് എന്ന പേര് വീണതെന്ന കാര്യം ആർക്കും അറിയില്ല. ഒരു പക്ഷേ അതിന് കാരണം അതിൽ ചേർത്തിരുന്ന പ്രധാന ചേരുവകളിലൊന്ന് ഉണക്കമുന്തിരിയായിരുന്നതുകൊണ്ടാകാം. കാരണം ഉണക്കമുന്തിരിക്ക് പ്ലം എന്ന ഒരു പേരും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഉണക്ക മുന്തിരിക്കു പുറമെ ഈന്തപ്പഴം, അത്തിപ്പഴം, ചെറി,അണ്ടിപ്പരിപ്പ്, പിസ്ത, ബദാം, ചുക്ക്, ജാതിക്ക, ഗ്രാമ്പു, കറുവാപ്പട്ട ഓറഞ്ചു തൊലി എന്നിവ കുഴച്ചു അതിലേയ്ക്ക് മുന്തിയ വൈനും ബ്രാണ്ടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് വായു കയറാത്ത ഭരണിയിൽ 4 -6 ആഴ്ച്ച സൂക്ഷിച്ചു വയ്ക്കും .ഇവയുടെ ഗുണങ്ങളും രുചിയുമൊക്കെ അലിഞ്ഞുചേരുന്നതോടെ അവ ബേക്ക് ചെയ്യാൻ റെഡി ആയി .ഇംഗ്ലണ്ടിൽ നിന്ന് ഈ കേക്കിന്റെ മാധുര്യം ലോകം മുഴുവൻ പടർന്നത് ബ്രിട്ടീഷ് കോളനികളിൽ ജോലിചെയ്തിരുന്ന ബ്രിട്ടീഷുകാരിലൂടെയായിരുന്നു. തലശ്ശേരിയിൽ മമ്പള്ളി ‘റോയൽസ് ബിസ്കറ്റ് ഫാക്ടറി’ നടത്തിയിരുന്ന ബാപ്പുവിനോട് അക്കാലത്ത് പരിചയപ്പെട്ട ബ്രൗൺ സായിപ്പാണ് കേക്കുണ്ടാക്കാൻ ആവശ്യപ്പെട്ടതത്രേ. ഒരിക്കൽ ഇംഗ്ലണ്ടിൽ പോയി തിരിച്ചെത്തിയ ബ്രൗൺ സായിപ്പ് നാട്ടിൽനിന്നു കൊണ്ടുവന്ന പ്ലം കേക്കിൽ നിന്ന് കുറച്ച് ബാപ്പുവിന് കൊടുത്തിട്ട്, അതുപോലെ ഒരു വിഭവം ഉണ്ടാക്കാൻ കഴിയുമോയെന്ന് ചോദിച്ചു. കേക്കിന്റെ രസക്കൂട്ടുകളും സായിപ്പ് ബാപ്പുവിന് പറഞ്ഞുകൊടുത്തു. വെല്ലുവിളികൾ സധൈര്യം ഏറ്റെടുക്കാറുള്ള ബാപ്പു കേക്കിന്റെ കാര്യത്തിലും മറ്റൊന്നും ചിന്തിച്ചില്ല. അങ്ങനെയാണ് തലശ്ശേരിക്കാരൻ ബാപ്പുവിലൂടെ കേരളത്തിലെ ആദ്യത്തെ കേക്ക് പിറവിയെടുത്തതെന്നാണ് കഥ.

വീഡിയോ ലിങ്ക്

ക്രിസ്‌മസ്‌ വന്നണയുമ്പോൾ വീക്കെൻഡ് കുക്കിംഗ് ടീമും തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നു . ഈ ആഴ്ചയിൽ ക്രിസ്മസ് കേക്കിന്റെ മിക്സിങ് വീഡിയോ ആണ് ലോകമെമ്പാടും ഉള്ള മലയാളം യു കെയുടെ വായനക്കാർക്കായി ഇംഗ്ളണ്ടിലെ ഡാർട്ട്ഫോർഡിൽ നിന്നും സുജിത് തോമസും ഓസ്‌ട്രേലിയിലെ മെൽബണിൽ നിന്ന് മിനു നെയ്‌സൺ പള്ളിവാതുക്കലും പരിചയപ്പെടുത്തുന്നത്. സുജിത്തിന് പാചകം തന്റെ പ്രധാന കർമ്മ മേഖല അല്ലെങ്കിൽ കൂടിയും DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും,പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്ത സുജിത് തോമസ് ഇപ്പോൾ പീഡിയട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ് ആയി ജോലി ചെയ്യുന്നു. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് പ്രവിത്താനം സ്വദേശിയാണ് . ഭാര്യ ഡയാന,മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം ഇംഗ്ലണ്ടിൽ താമസിക്കുന്നു .

ഓസ്ടേലിയൻ മണ്ണിലെ ഇന്ത്യൻ രുചികളുടെ റാണി മിനു നെയ്സൺ പള്ളിവാതുക്കൽ . പാചകം ഒരു കലയാണ്. മിനുവിനെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉണ്ടാക്കൽ ഒരു വെറും പ്രക്രിയ മാത്രമല്ല, മറിച്ച് ഒരു അനുഭൂതി ആണ്. ചെറുപ്പം മുതൽക്ക് തന്നെ പാചകത്തിൽ അതീവ താല്പര്യം ഉണ്ടായിരുന്ന മിനു രുചിക്കൂട്ടുകളുടെ രസതന്ത്രം ആദ്യമായി നേടിയത് അമ്മയിൽ നിന്നും ആണ്. പിന്നീട് വായിച്ചറിഞ്ഞതും ,രസക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞതും എല്ലാം മിനു തന്റെ സ്വന്തം അടുക്കളയിൽ പലപ്പോഴായി പരീക്ഷിച്ചു. വിവിധ രാജ്യങ്ങളിൽ താമസിക്കാൻ അവസരം ലഭിച്ചത് കാരണം അവിടുത്തെ ഭക്ഷണ രീതികളും തനതു വിഭവങ്ങളും പഠിക്കാനും ആസ്വദിക്കാനും മിനുവിന് അവസരം ലഭിച്ചു. തന്മൂലം തന്റെ പാചക പരീക്ഷണങ്ങൾ തനതു കേരളീയ വിഭവങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ ഇറ്റാലിയൻ, കോണ്ടിനെന്റൽ , ചൈനീസ് തുടങ്ങിയ വിഭവങ്ങളിലേക്കും വ്യാപിപ്പിച്ചു. ഏത് വിഭവങ്ങൾ ഉണ്ടാക്കിയാലും വിഭവങ്ങൾ രുചികരമായിരിക്കുന്നതിനോടൊപ്പം പോഷക സമൃദ്ധവും തനതു രുചികളിൽ തയ്യാർ ചെയ്യുന്നതിലും കാണിക്കുന്ന ശ്രദ്ധയുമാണ് മിനുവിന്റെ വിജയത്തിന്റെ ആധാരം . കുക്കിംഗ് ഒരു ആർട്ട് ആണെങ്കിൽ ബേക്കിംഗ് അതിന്റെ സയൻസ് ആണ്. അളവുകൾ കിറുകൃത്യമായി ചെയ്യേണ്ടുന്ന ശാസ്ത്രം എന്നാണ് മിനുവിന്റെ പക്ഷം. മിനുവിന് സ്മാർട്ട് ട്രീറ്റ്‌സ് എന്ന ഒരു യു ട്യൂബ് ചാനൽ ഉണ്ട് . മിനുവിന്റെ ഈ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതും വിഡിയോകളും ഒക്കെ ചെയ്യുന്നതും ഭർത്താവും മെൽബണിൽ സപ്ലൈ ചെയിൻ അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി നെയ്സൺ ജോർജ്ജ് പള്ളിവാതുക്കൽ ആണ്. മക്കളായ ആഞ്ചലീന ,ടിം എന്നിവരൊപ്പം മെൽബണിൽ താമസിക്കുന്നു,

സുജിത് തോമസ്

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ഡോ. ഐഷ വി

ആലപ്പുഴ പട്ടണത്തിലുള്ള സെന്റ് റോസസ് ഹോസ്റ്റലിലേയ്ക്ക് പോകുന്ന വഴിയിൽ ഇടതു വശത്തെ ഒരു വീട് ചൂണ്ടികാട്ടി എന്റെ സഹപ്രവർത്തക ടെസ്സിയമ്മ ജേക്കബ് പറഞ്ഞു. അതാണ് എഴുത്തുകാരൻ തകഴിയുടെ മകളുടെ വീട്. ഇടയ്ക്കൊക്കെ തകഴി അവിടെ വരാറുണ്ട് . ആദ്യമായി ആ ഹോസ്റ്റലിലെത്തിയ എനിക്ക് ഹോസ്റ്റലും പരിസരവുമൊക്കെ ടെസ്സി പരിചയപ്പെടുത്തുകയായിരുന്നു. ഇടയ്ക്ക് ജ്ഞാന പീഠ ജേതാവ് ശ്രീ തകഴി ശിവശങ്കരപ്പിള്ളയെ കാണാൻ കഴിയുമല്ലോ എന്നോർത്തപ്പോൾ എനിക്ക് സന്തോഷം തോന്നി. ഹോസ്റ്റലിന്റെ ഗേറ്റെത്തിയപ്പോൾ ടെസ്സി പറഞ്ഞു. തൊട്ടപ്പുറത്താണ് മലയാള മനോരമയുടെ പത്രമോഫീസ്. ബാഗും കുടയും ഡോർ മെട്രിയിൽ കൊണ്ടു വച്ച ശേഷം ഞാൻ ടെസ്സിയുടെ ഡോർ മെട്രിയിലേയ്ക്ക് ചെന്നു. ഗ്ലാസ്സും ചെറിയ കിണ്ണവുമെടുത്ത് ടെസ്സി എന്റെ കൂടെ ചായ കുടിക്കാനായി ഇറങ്ങുന്നതിനിടയിൽ ടെസ്സിയുടെ ഡോർ മെട്രിയുടെ ജന്നലിലൂടെ ഞാൻ പാളി നോക്കി. മനോരമ പത്രമോഫീസ് കണ്ടു. അവിടെയെല്ലാവരും നല്ല തിരക്കിലായിരുന്നു.

താഴെ മെസ്സിൽ പോയി ചായ കുടി കഴിഞ്ഞ് വീണ്ടും മുകളിൽ പോയി വസ്ത്രം മാറി ഞങ്ങൾ താഴെ റിസപ്ഷനിലെത്തി. ടെസ്സി അവിടെ കിടന്ന പത്രമെടുത്ത് വായിക്കാൻ തുടങ്ങി. ഞാനാ മുറിയിലെ കാഴ്ചകൾ ഓരോന്നായി ശ്രദ്ധിക്കാൻ തുടങ്ങി. ഉണ്ണിയേശുവിന്റെ പുൽകൂടിൽ കിടക്കുന്ന ചെറുശിൽപവും അതിൽ ഇട്ടിരുന്ന ചെറിയ അലങ്കാര ബൾബുമൊക്കെ നോക്കി. മുറിയിൽ ഒരറ്റത്ത് ഒരു സ്റ്റാന്റിൽ ഒരു ലാന്റ് ഫോൺ , കോയിനിട്ട് ഫോൺ വിളിക്കാനുള്ള സംവിധാനമുണ്ട്. ചിലർ അവർക്ക് വരേണ്ട ഫോൺ കാത്തിരിയ്ക്കുന്നു. ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പെൺകുട്ടി വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്. പ്രാണപ്രിയനോടകണം. അപ്പോൾ അവിടിരുന്ന ഒരു സ്ത്രീ പറഞ്ഞു. ഈ കുട്ടി ഇത്ര പതിയെ സംസാരിച്ചാൽ എങ്ങിനെയാണ് മറുതലയ്ക്കുള്ളയാൾ കേൾക്കുക. ഈ പെൺകുട്ടി ഫോണിൽ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല. ധാരാളം സമയമെടുക്കുo. മറ്റുള്ളവർ അവരവർക്ക് വരേണ്ട കാൾ കാത്തിരുന്ന് മടുക്കും.

അങ്ങനെ ആ മുറിയിലെ ഓരോ കാഴചകളിലും കണ്ണുടക്കിക്കഴിഞ്ഞ് എന്റെ ശ്രദ്ധ ഭിത്തിയിൽ നിന്ന് ഒരു മുപ്പത് ഡിഗ്രി ചായ്ച് സ്ഥാപിച്ച് വർണ്ണക്കടലാസ് കൊണ്ടുണ്ടാക്കിയ ഒരു മാലയിട്ടിരിയ്ക്കുന്ന കന്യാസ്ത്രീയുടെ ഫോട്ടോയിലേയ്ക്ക് തിരിഞ്ഞു. അപ്പോഴേയ്ക്കും ടെസ്സിയുടെ പത്ര വായന കഴിഞ്ഞിരുന്നു. ടെസ്സി എന്നെ വിളിച്ച് അടുത്തിരുത്തി. ഫോട്ടോയിലേയ്ക്ക് ചൂണ്ടി ടെസ്സി പറഞ്ഞു: വർഷങ്ങൾക്ക് മുമ്പ് വാട്ടർ ആന്റ് വേസ്റ്റ് വാട്ടർ അതോറിറ്റിയുടെ ക്ലോറിൻ ഗ്യാസ് സിലിണ്ടറിന് ചോർച്ചയുണ്ടായപ്പോൾ മരിച്ച സിസ്റ്ററാണത്. സിസ്റ്ററിന്റെ പേര് ടെസ്സി പറഞ്ഞെങ്കിലും ഇപ്പോൾ ഞാനത് ഓർക്കുന്നില്ല. കടുത്ത ചൂടേറിയ വേനൽക്കാലത്ത് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പലരും ഉഷ്ണം കാരണo ഒറ്റ വസ്ത്രമേ ധരിച്ചിരുന്നുള്ളൂ. എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണത് സംഭവിച്ചത്. മതിലിനപ്പുറത്ത് കുടിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ക്ലോറിൻ സിലിണ്ടർ ചോരാൻ തുടങ്ങി. താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന സിസ്റ്റർ ഉറക്കത്തിൽ പതിവില്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടപ്പോൾ വേഗം ചാടിയെഴുന്നേറ്റു.

അടുത്ത മുറികളിലും ഡോർ മെട്രികളിലും ആർക്കൊക്കെയോ ശ്വാസം മുട്ടൽ, ചുമ, ഛർദ്ധി എന്നിവയൊക്കെയുണ്ടെന്ന് സിസ്റ്റർക്ക് മനസ്സിലായി. അന്തരീക്ഷത്തിൽ ക്ലോറിൻ ഗന്ധം പരന്നപ്പോൾ സിറ്റർ അപകടം മണത്തു. സിസ്റ്റർ വേഗം അവസരത്തിനൊത്തുയർന്നു ഉണർന്ന് പ്രവർത്തിച്ചു. അച്ചന്മാരെ വിവരമറിയിച്ച് ആംബുലൻസുകൾ വരുത്തി. ഓരോ ഡോർ മെട്രിയിലും ചെന്ന് ഹോസ്റ്റലിലെ അന്തേവാസികളെ താങ്ങി ആംബുലൻസിൽ എത്തിച്ചു. ഒറ്റവസ്ത്രം മാത്രം ധരിച്ചിരുന്നവർക്ക് ഒരു പുതപ്പു കൂടി തപ്പിയെടുത്ത് പുതപ്പിക്കാൻ സിസ്റ്റർ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ ഡോർ മെട്രിയിലും ചുറ്റി നടന്ന് അവസാനത്തെയാളെയും സിസ്റ്റർ ആംബുലൻസിൽ എത്തിച്ചു. അധോമുഖാദേശ സ്വഭാവമുള്ള ക്ലോറിൻ വാതകം ആദ്യം പരക്കുന്നത് അന്തരീക്ഷത്തിൽ താഴ്ന്ന തലത്തിലാണ്. താഴെ ക്ലോറിന്റെ ആധിക്യം കൂടിയപ്പോൾ പരിക്ഷീണയായ സിസ്റ്റർ കുഴഞ്ഞ് വീണ് തത്ക്ഷണം മരിച്ചു. ആ അപകടത്തിൽ സിസ്റ്റർക്കല്ലാതെ മറ്റാർക്കും മരണത്തിന് കീഴടങ്ങേണ്ടി വന്നില്ല. ടെസ്സി പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരെയും രക്ഷിച്ച ശേഷം കർത്താവിന്റെ അരികിലേയ്ക്ക് പോയ കർത്താവിന്റെ മണവാട്ടിയുടെ ഫോട്ടോയിലേയ്ക്ക് ആദരപൂർവ്വം ഞാനൊന്നു കൂടി നോക്കി. ഇന്നോർമ്മയിൽ തപ്പുമ്പോൾ പേരോർമ്മ വരുന്നില്ലെങ്കിലും ചിന്തിച്ചു. ആ ആത്മത്യാഗത്തിന് എന്തിനാണൊരു പേര് ?

അന്നത്തെ ഹോസ്റ്റലിലെ അന്തേവാസികളുടെ മനസ്സിലെല്ലാം ഇന്നും ആ സിസ്റ്റർ ജീവിക്കുന്നുണ്ടാകും. തിരിച്ച് രണ്ടാം നിലയിലെ ഡോർ മെട്രിയിലെത്തിക്കഴിഞ്ഞ് ഞാൻ ജാലകത്തിലൂടെ ഒരു വിഹഗ വീക്ഷണം നടത്തി. ഭാഗ്യം അവിടെങ്ങും ഒരു ക്ലോറിൻ സിലിണ്ടറും ഇല്ലായിരുന്നു. കുടിവെള്ളം പമ്പുചെയ്ത് കയറ്റുന്ന ഒരു കൂറ്റൻ ജലസംഭരണി അവിടെ തലയുയർത്തി നിന്നു. പഴയ പത്രവാർത്തയിലൂടെയും ക്ലോറിൻ വാതകം ശ്വസിക്കാനിടയായാൽ അമോണിയാണ് പ്രതി മരുന്നെന്നും അമോണിയ ശ്വസിക്കാനിടയായാൽ ക്ലോറിനാണ് പ്രതിവിധിയെന്നും സ്കൂളിലെ രസതന്ത്ര ക്ലാസ്സുകളിൽ പഠിച്ചത് ഞാനോർത്തു. പിന്നിൽ നിന്നും വാട്ടർ അതോറിറ്റിയിലെ ജീവനക്കാരിയായ ഒരു ഹോസ്റ്റൽ അന്തേവാസി എന്റടുത്തേയ്ക്ക് വന്ന് ജാലകത്തിലൂടെ ദൂരേയ്ക്ക് കൈ ചൂണ്ടി എന്നോട് പറഞ്ഞു. ആ കാണുന്നതാണ് ഞങ്ങളുടെ എഞ്ചിനീയറുടെ ക്വാർട്ടേസ്. ജാലക കാഴ്ചകളിൽ നിന്ന് പിന്തിരിയുമ്പോൾ അവസാനയാളെയും രക്ഷപെടുത്തിയ സിസ്റ്ററിന്റെ മുഖമായിരുന്നു മനസ്സിൽ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved